എന്റെ പ്രണയം (ഭാഗം : 86-90 )
ശ്രീയുടെ ആന്റി 'പൂച്ചക്കണ്ണനുമായി
പ്രേമമാണോ' എന്ന് കളിയാക്കി ചോദിച്ചപ്പോഴാണ് അവർക്കും
സംശയം തോന്നിതുടങ്ങിയെന്ന് ശ്രീ മനസ്സിലാക്കിയത്. വീണ്ടും പ്രശ്നങ്ങൾ
മൂർച്ഛിച്ചപ്പോൾ അന്നു കണ്ട ജ്യോത്സ്യൻ പറഞ്ഞതനുസരിച്ച് ശ്രീ ഒരു ജെമോളജിസ്റ്റിനെ
കാണാൻ പോകാൻ എന്നെയും കൂട്ടു വിളിച്ചു. അങ്ങിനെ ഞങ്ങൾ കോഴിക്കോട് പട്ടണത്തിലുള്ള
ഒരു കീർത്തികേട്ട വ്യക്തിയെ ( രത്ന നിർണയ വിദഗ്ധൻ ) പോയി കണ്ടു. ആ പേരിവിടെ
പറയണമെന്നുണ്ട്. പക്ഷെ ആൾ ഇന്നും കീർത്തിമാനായതു കൊണ്ട്
അപകീർത്തിപ്പെടുത്തുന്നില്ല. ഞങ്ങൾ ചെന്നത് ഒരു രണ്ടുനില കെട്ടിടത്തിലെ രണ്ടാം
നിലയിലുള്ള ലോഡ്ജ് മുറിയിലാണ്. ഞങ്ങൾ ചെന്ന സമയം അകത്ത് ഒരു കുടുംബം മാത്രമേ
ഉണ്ടായിരുന്നുള്ളൂ. അവർ പുറത്തേക്കിറങ്ങുമ്പോൾ ഞാനും, ശ്രീയും കൂടി അകത്തേക്കു കയറി. ഒരു നാല്പ്പതിനും അൻപതിനും ഇടയിൽ പ്രായമുള്ള
മുടി നീട്ടിവളർത്തിയ അയാളെ കണ്ടാൽ തന്നെ അറിയാം ആള് ശരിയല്ല എന്ന്. ജുബ്ബയും, പാന്റുമാണ് വേഷം ! പകുതി കഷണ്ടിയും,കുടവണ്ടി വയറുo, ഇരുനിറവുമുള്ള അയാളുടെ ദഹിപ്പിക്കുന്ന ഒരു
നോട്ടവും, വല്ലാത്ത ഒരു വൃത്തികെട്ട ചിരിയും.. ശ്രീ
അയാളോട് കാര്യങ്ങൾ പറഞ്ഞു. ആ ജ്യോത്സ്യൻ തന്ന വിവരണങ്ങളും കാണിച്ചു. അയാൾ കുറെ
ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു. അവസാനം ശ്രീക്ക് ഇന്ദ്രനീലവും (2കാരറ്റ്) , എനിക്ക് പവിഴവും, മാണിക്യവും ധരിക്കണമെന്ന് പറഞ്ഞു. ശ്രീ അപ്പോൾ തന്നെ എല്ലാം പറഞ്ഞുറപ്പിച്ചു, 500 രൂപ അഡ്വാൻസ് തുകയും കൊടുത്തു. എനിക്ക് അതിട്ടാൽ കീർത്തി വരുമെന്നും, ഇട്ടില്ലെങ്കിൽ അപകീർത്തി വരുമെന്നും അയാൾ കൂട്ടിച്ചേർത്തു. എല്ലാം വെള്ളി
മോതിരമായാണ് ചെയ്യുന്നത്. വിരലിന്റെ അളവ് എടുത്തപ്പോൾ അയാൾ എന്റെ വിരലിൽ ശ്രീ
കാണാതെ തടവി. ഞാൻ ദേഷ്യത്തിൽ നോക്കിയപ്പോൾ കൈ വിട്ടു. വീട്ടിൽ ചെന്ന് മമ്മയോട്, ഞാൻ ഒരു ചങ്ങാതിയോടൊപ്പം അയാളെ കാണാൻപോയെന്നു നുണ പറഞ്ഞു.
ശ്രീയോടൊപ്പമെന്നറിഞ്ഞാൽ അവനെ വെറുതെ തെറ്റിദ്ധരിച്ചാലോ ? അതൊക്കെ നമ്മുടെ നിയമങ്ങൾക്ക് എതിരാണെന്ന് മമ്മ ഓർമ്മിപ്പിച്ചു. എന്നാലും
ഭാവിക്കു വേണ്ടിയുള്ള നല്ലൊരു കാര്യമായതിനാൽ മമ്മ കാശു തന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ
അതു പണി പൂർത്തിയായി. ഞാൻ ചൊവ്വാഴ്ചയും, ശ്രീ ശനിയാഴ്ചയും മോതിരം വാങ്ങാൻ ചെല്ലണമെന്ന് അയാൾ പറഞ്ഞു. ഒറ്റയ്ക്കൊറ്റക്കേ
ചെല്ലാവൂ എന്നും അയാൾ പറഞ്ഞു. കാരണം ചോദിച്ചപ്പോൾ എന്റെ രത്നം ശ്രീ കാണാൻ
പാടില്ലെന്നും, അവന് അത് എതിരാണെന്നും പറഞ്ഞു. എനിക്കതിൽ
അത്ര വിശ്വാസം തോന്നിയില്ല. ആ പറഞ്ഞതിൽ ഒരു പൊരുത്തക്കേട് അല്ലെങ്കിൽ പന്തികേട്
തോന്നി. ആദ്യത്തെ നോട്ടത്തിൽ ഞാൻ ഒരാളെ വിലയിരുത്തിയാൽ അത് വളരെ ശരിയായിരിക്കും. 'അയാൾ ആളു ശരിയല്ല' എന്നു പറഞ്ഞപ്പോൾ
ശ്രീ പറഞ്ഞത് 'അയാൾ മോശക്കാരൻ എന്ന കണ്ണുകൊണ്ട് ഞാൻ
അയാളെ കണ്ടതുകൊണ്ടാണ് എനിക്കങ്ങിനെ തോന്നുന്നത്' എന്നാണ്. പിന്നെ ഞാൻ തർക്കിക്കാൻ പോയില്ല. ശ്രീയോടു പറഞ്ഞിട്ട് ഞാൻ ചൊവ്വാഴ്ച
രാവിലെ മോതിരം വാങ്ങാൻ പോയി. ഒറ്റയ്ക്ക് അവിടെ പോകാൻ താല്പര്യമില്ല എന്നു
പറഞ്ഞപ്പോൾ, അവൻ കെട്ടിടത്തിനു താഴെ വന്നു
നിൽക്കാമെന്നു പറഞ്ഞു. അപ്പോൾ എന്തെങ്കിലും ആവശ്യമുണ്ടേൽ പെട്ടെന്നു വിളിക്കാമല്ലോ
.. ഞാൻ അയാളുടെ ഓഫീസിൽ ചെന്നു. ഞാൻ ചെന്നതിനു ശേഷം വന്നവരേയും അയാൾ ആദ്യം
നോക്കിവിട്ടു. മോതിരം പാലിലിട്ട് കല്ലിന്റെ വിഷം കളഞ്ഞ്, പനിനീരിൽ മുക്കി ശുദ്ധിയാക്കി തരാമെന്നും, അതിനെ നവഗ്രഹ മന്ത്രം പറഞ്ഞ് ഇടണമെന്നും അയാൾ പറഞ്ഞു. ഞാൻ ക്രിസ്ത്യനാണെന്നും, വേണമെങ്കിൽ പള്ളിയിൽ പോയി നാണയമിട്ട് പ്രാർത്ഥിക്കാമെന്നും ഞാൻ പറഞ്ഞു. അപ്പോൾ
അയാൾ തന്നെ മന്ത്രം പറഞ്ഞു ഇട്ടുതരാമെന്നു പറഞ്ഞു. അതിനിടക്ക് ഞാൻ സുന്ദരനാണെന്നും, ഇത്ര മനോഹരമായ കണ്ണുകൾ അയാൾ ഇതിനുമുമ്പ് ഒരു ആണ്കുട്ടികൾക്കും
കണ്ടിട്ടില്ലെന്നും പറഞ്ഞപ്പോൾ ഞാൻ ചിരിച്ചുകൊണ്ട് ഒരു 'നന്ദി' പറഞ്ഞു. അപ്പോൾ അടുത്തത് പല്ലിനെ
പറ്റിയായി. ഇത്ര വരിയും, നിരയുമൊത്ത, ഒരേപോലുള്ള പല്ലുകളും, ആരെയും മയക്കുന്ന
മനോഹരമായ ചിരിയും, ചുവന്ന ചുണ്ടുകളും അയാൾ ആരിലും
കണ്ടിട്ടില്ലെന്നും,നല്ല കോലൻ മുടിയാണെന്നും പറഞ്ഞു മുടിയിൽ
പിടിക്കാൻ വന്നു. ഞാൻ ഒഴിഞ്ഞുമാറി.. പിന്നെ അയാൾ 'പുറത്ത്' എന്നർത്ഥം വരുന്ന ആംഗലേയ ഭാഷയിലുള്ള ബോർഡ്
വെളിയിൽ വതിലിൽ തൂക്കി കതകടച്ചു കുറ്റിയിട്ടു. പിന്നെ നോക്കാൻ വരുന്നവർ അതുകണ്ട്
തിരിച്ചു പൊക്കോളുമല്ലോ.. ഇയാളിത് എന്തിനുള്ള ഭാവമെന്ന് ഞാൻ മനസ്സിൽ ചിന്തിച്ചു.
ഇരുപതു വയസ്സ് നല്ല പ്രായമാണെന്നും, ആ പ്രായത്തിൽ അയാൾക്ക് സുന്ദരനായ ഒരു മുസ്ലിം യുവാവുമായി
അടുപ്പമുണ്ടായിരുന്നുവെന്നും അയാൾ പറഞ്ഞു. അതു കേട്ടപ്പോൾ എനിക്ക് അയാളുടെ
സൂക്കേട് മനസ്സിലായി. കതകടച്ചപ്പോൾ ഇയാൾ വല്ല മന്ത്രവും ജപിക്കാനാകുമെന്നാണ് ഞാൻ
കരുതിയത്. അപ്പോൾ അയാൾ അകത്തുപോയി പാന്റ് മാറി കാവിലുങ്കി ഉടുത്തുവന്നു. എന്നിട്ട്
മന്ത്രം ഉരുവുടുന്നപോലെ എന്തൊക്കെയോ പറഞ്ഞു. അത് കേട്ടപ്പോൾ മുട്ടൻ തെറിയായിട്ടാണ്
എനിക്കു തോന്നിയത്. പിന്നെ അയാൾ എന്റെ പുറകിൽ കൂടി വന്നു വയറു മുതുകിൽ മുട്ടിച്ചു.
ഞാൻ അയാളുടെ നേർക്ക് തിരിഞ്ഞു. അപ്പോൾ അയാൾ പറഞ്ഞത് പുറകിൽ കൂടി കൈ പിടിച്ചാണ് മോതിരം
ഇടാൻ.. എതിരെ നിന്നിടുന്നത് ദോഷമാണ് എന്ന്. പക്ഷെ ഞാൻ സമ്മതിച്ചില്ല. അയാൾ വീണ്ടും
എന്നെ പുകഴ്ത്താൻ തുടങ്ങി. എനിക്ക് സ്വർണ്ണ നിറമാണെന്നും, ഞാനും ശ്രീയും തമ്മിൽ എന്തൊക്കെ ചെയ്യുമെന്നും അങ്ങിനെ കുറെ ചോദ്യങ്ങൾ !
അപ്പോൾ ഞാൻ മൊബൈൽ എടുത്ത് ശ്രീയെ വിളിച്ച് സംസാരിക്കാതെ കീശയിൽ ഇട്ടു. പിന്നെ അയാൾ
പറഞ്ഞതെല്ലാം അവൻ കേട്ടുകാണും. അടുത്തായതുകൊണ്ട് ശ്രീ പെട്ടെന്നു വന്നു. അവസാനം
അയാൾ പറഞ്ഞു, മോതിരത്തിന്റെ കാശു വേണ്ട. ഞാൻ ഒരു ഉമ്മ
കൊടുത്താൽ മതിയെന്ന് ! ദേഷ്യം കൊണ്ട് എന്റെ മുഖം ചുവന്നു. ഞാൻ നല്ല രണ്ടു
വർത്തമാനം പറഞ്ഞു.. "തന്നെയിപ്പോൾ തല്ലാതെ വിടുന്നത് തനിക്ക് എന്റെ
പപ്പായെക്കാൾ പ്രായമുള്ളതുകൊണ്ടു മാത്രമാണ്. താനെന്താടോ എന്നെപറ്റി കരുതിയത്? തന്നെ പോലുള്ള ഞരമ്പുരോഗികളെ പോലീസിനെ കൊണ്ടു പിടിപ്പിക്കേണ്ടതാണ്. തന്റെയൊരു
ഭാഗ്യരത്നം! ദേ കിടക്കുന്നു." ഞാൻ ആ മോതിരം വാങ്ങി ഒരേറു കൊടുത്തു. പിന്നെ
ഒരു തെറിയും പറഞ്ഞപ്പോൾ ശ്രീ വന്നു വാതിലിൽ മുട്ടി. ഞാൻ വാതിൽ തുറന്നു. അപ്പോൾ
അയാളെ നന്നായി വിയർക്കുന്നുണ്ട്. ശ്രീ തള്ളി അകത്തു കയറി അയാളുടെ കഴുത്തിനു
പിടിച്ചു. ഞാൻ ഇടക്കു കയറി. 'കൊടുക്കാനുള്ളത് ഞാൻ ഭംഗിയായി കൊടുത്തിട്ടുണ്ട്. ഇനി വേണ്ട, വിട്ടേരെ.. " ഞാൻ പറഞ്ഞു. ഹോ.. അപ്പോൾ ശ്രീ അയാളെ വിളിച്ച തെറികളിൽ പലതും
ഞാനന്ന് ആദ്യമായി കേട്ടവയായിരുന്നു. ശ്രീ അയാളുടെ മേശപ്പുറത്തിരുന്നതെല്ലാം തട്ടി
താഴെയിട്ടു. പിന്നെ ഞങ്ങൾ വാതിൽ വലിച്ചടച്ച് പുറത്തുവന്നു. ഞങ്ങൾ
പടിയിറങ്ങുമ്പോൾ.. ഞാൻ ശ്രീയോട് ചോദിച്ചു.. "എങ്ങിനുണ്ട് ഈ ടോമി
ജ്യോത്സ്യന്റെ പ്രവചനം?'.. അവൻ
"നമിച്ചു" എന്നു പറഞ്ഞു. ""ഇനി മേലാൽ എന്നെ ഇങ്ങനെയുള്ള
സ്ഥലങ്ങളിൽ വിളിച്ചേക്കരുത്" ഞാൻ ശ്രീയോട് പറഞ്ഞുവിലക്കി. പിന്നെ ഞങ്ങൾ അയാളെ
പറ്റി അന്വേഷിച്ചപ്പോൾ അറിഞ്ഞത് വിവാഹം കഴിക്കാത്ത അയാൾ സ്വവർഗ്ഗത്തിലുള്ള ടീനേജ്
കുട്ടികളെ വലയിലാക്കി ഭോഗം ചെയ്തു പകരം രത്നങ്ങളും, കാശുo കൊടുക്കുന്ന പേരുകേട്ട ക്രിമിനൽ
ആണെന്നാണ്.. ഞാനും, ശ്രീയും തമ്മിൽ ബന്ധമുള്ളതു മനസ്സിലാക്കി
അയാൾ എന്നെ വീഴ്ത്താൻ മെനെഞ്ഞെടുത്ത കെണി ആയിരുന്നു അത് ! ശ്രീക്കു വലിയ
വിഷമമായിപ്പോയി ആ സംഭവം ! എനിക്ക് കുറെ ഉമ്മകൾ തന്നു മൊബൈലിൽ ശ്രീയെ വിളിച്ചിട്ട്
കീശയിൽ ഇടാൻ കാണിച്ച ആ ബുദ്ധിക്ക്.. അവിടെയും അവസാനിച്ചില്ല ഒന്നും.. എന്റെ
ആയുസ്സിനെ പറ്റിയറിയാൻ വഴിവക്കിലിരുന്ന ഹസ്തരേഖാ വിദഗ്ധന്റെയടുത്തും, പക്ഷി ശാസ്ത്രത്തിലും ശ്രീ എന്നെ നിർബന്ധിച്ചു കൊണ്ടു പോയി. അതിൽ
കൈനോട്ടക്കാരൻ പറഞ്ഞത് ഞാൻ വിമാനം വരെ ഓടിക്കുമെന്നാണ്. പൈലറ്റാകാൻ എനിക്ക്
ആഗ്രഹമില്ലെന്നു പറഞ്ഞപ്പോൾ ഏഴാം കടലിനക്കരെ എന്നെ ഏതോ ഭാഗ്യം
കാത്തിരിക്കുന്നുണ്ടെന്നും വളരെ ഉയർന്ന പദവിയിലെത്തുമെന്നും പറഞ്ഞു. എന്റെ കൈകൾ
കൊണ്ട് ആർക്കും കാശു കൊടുക്കരുതെന്നു പറഞ്ഞപ്പോൾ 'എനിക്ക് വെറുതെ നോക്കിയാൽ മതി, നിങ്ങൾ നോക്കിയതിനു ഈ കൈ കൊണ്ട് കാശു തരാൻ പോകുന്നില്ല' എന്ന് ഞാൻ തമാശ പറഞ്ഞപ്പോൾ തന്നെ അയാൾ എന്റെ കൈവിട്ട് ശ്രീയുടെ കൈ
പിടിച്ചു.പറഞ്ഞത് അബദ്ധമായോ എന്നാകും അയാളപ്പോൾ കരുതിയത്. ശ്രീ ജോലി സംബന്ധമായി
ധാരാളം യാത്രകൾ ചെയ്യേണ്ടിവരുമെന്നും, അവന് ദാമ്പത്യ സുഖം കുറയുമെന്നും അയാൾ പ്രവചിച്ചു. അതു പോലെ വഴിവക്കിൽ ഒരു
കിഴവൻ കൂടിനകത്ത് വാലില്ലാത്ത ഒരു തത്തയും, കുറെ കാർഡുകളുമായി ഇരിക്കുന്നു. ശ്രീ എന്റെ കൈയ്യും പിടിച്ചു അങ്ങോട്ടു പോയി.
അയാൾ ദക്ഷിണ വയ്ക്കാൻ പറഞ്ഞു. എനിക്കാണു എന്നു പറഞ്ഞു ശ്രീ കാശു വച്ചതു തത്ത
ഒളിഞ്ഞു നോക്കി. പിന്നെ കൂടിൽ നിന്നും പുറത്തു വന്നൊരു തുണ്ട് എടുത്തു കുടഞ്ഞിട്ടു
അകത്തേക്കു പോയി. ആ കാർഡിൽ തമിഴ് നടൻ രജനീകാന്ത് ആയിരുന്നു. അപ്പോൾ ഞാനൊരു
സിനിമാനടൻ ആകുമെന്ന് അയാൾ തറപ്പിച്ചു പറഞ്ഞു. കീർത്തി വരുമത്രേ !എഞ്ചിനീയറിംഗ്
പഠിച്ചിട്ടു വലിയ ഭാവി കാണുന്നില്ലെന്നും പറഞ്ഞു അയാൾ അമ്പതു രൂപ മുക്കി. ശ്രീക്ക്
ഒരു ഹിന്ദു ദൈവത്തിന്റെ പടമാണ് തത്ത എടുത്തത്. ഉടനെ ഒരു വലിയ ദുഃഖം കാണുന്നുണ്ടെന്നും അതൊരു മഹാവ്യാധി
കൊണ്ടാകുമെന്നും പറഞ്ഞപ്പോൾ ശ്രീക്ക് ദേഷ്യം വന്നു അമ്പതു രൂപ അയാളുടെ കൈയ്യിൽ
എറിഞ്ഞു കൊടുത്തിട്ടു പോന്നു. അവിടെയും തീർന്നില്ല ശ്രീയുടെ സംശയങ്ങൾ.. പിന്നെ
ഞങ്ങളുടെ ബന്ധം പൊളിയാതിരിക്കാൻ മടപ്പള്ളിയിലുള്ള ഒരു മുസലിയാരെ കാണാൻ പോകാമെന്നു
പറഞ്ഞു. 'ഞാൻ വരില്ല.. ദയവു ചെയ്ത് എന്നെ ഒരു
അന്ധവിശ്വാസി ആക്കരുതെ..' എന്നു പറഞ്ഞപ്പോൾ
"എന്റെ പൊന്നു മുത്തല്ലേ .നമ്മൾ പിരിയാതിരിക്കാനല്ലേ. ഇത് സുൽഫി പറഞ്ഞതാ..
അവസാനമായി നമുക്കൊന്നു പരീക്ഷിച്ചു നോക്കാമെന്നു" പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു.
കാരണം ഞങ്ങളുടെ ബന്ധത്തെ അനുകൂലിക്കുന്ന ഒരേയൊരു ആൾ സുൽഫിയേട്ടനാണ്. ചേട്ടനുമുണ്ട്
ഒരു മൊഞ്ചനുമായി 'ലൈൻ'. അങ്ങിനെ, ഞങ്ങൾ ഒരു വെള്ളിയാഴ്ച ദിവസം കോളേജിൽ
പോകാതെ ഉസ്താദിനെ കാണാൻ പോയി. അവിടെയും ചൊരുക്ക് തോന്നുന്ന അഗർബത്തി മണത്തു. സുൽഫി
പറഞ്ഞതനുസരിച്ച് പിച്ചിപൂവും, സെന്റും, അഗർബത്തിയും പച്ച തുണിയുമായി ഞങ്ങൾ ആ
വീട്ടിലേക്ക് ചെന്നു. കയറ്റം കയറി റോഡിൽ നിന്നും കുറേ ഉള്ളിലോട്ടു പോകണം.
അവിശ്വസനീയമായ തിരക്കായിരുന്നു അവിടെ.. ഞങ്ങൾ പുറത്ത് കാത്തിരുന്നു. ഒടുവിൽ ഒരാൾ
വന്ന് ഒരു ഇരുണ്ട മുറിയിലേക്കു ഞങ്ങളെ കൂട്ടിപോയി. എനിക്കു ഭയം തോന്നി. അവിടെ ഒരു
മുടി പോലും നരയില്ലാത്ത അൻപതു വയസ്സു തോന്നിക്കുന്ന ഒരാൾ ! തലയിൽ പള്ളിയുടെ
പടമുള്ള തൊപ്പിയും, ചെറിയ കുറ്റി മീശയും ദീക്ഷയുമുള്ള അയാളുടെ
മുഖത്ത് നല്ലൊരു ചിരി കണ്ടു. ആ മേശപ്പുറത്ത് തടികളിൽ തീർത്ത ചെറിയ പ്രതിമകൾ! അത്
ജിന്നുകളാത്രേ.. മയ്യത്തായ ഏതോ ഒരു ഖബറിനെ വിളിച്ചു വരുത്തിയാണ് അയാൾ കാര്യങ്ങൾ
പറയുന്നത്. ഞാനിത്രയും ഭയന്ന നിമിഷങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന്
സംശയമാണ്. ശ്രീ എന്തൊക്കെയോ ചോദിക്കുന്നു.. അയാൾ പറയുന്നു.. പിന്നെ അയാൾ എണീറ്റു
എന്റെയും ശ്രീയുടെയും തലയിൽ കൈവച്ചു ഖുറാനിലെ ഏതോ വചനങ്ങൾ ഓതി. പിന്നെ രണ്ടു
കോഴിമുട്ട എടുത്തു. ആ തടി പ്രതിമയിൽ നിന്നും രണ്ടു പുരുഷ പ്രതിമെയെടുത്ത് ഉറുദുവിൽ
എന്തോ പറഞ്ഞ് മുട്ട അതിനു മുമ്പിൽ വച്ചു. പിന്നെ ആരോടോ അന്തരീക്ഷത്തിൽ നോക്കി
സംസാരിക്കുന്നു. എനിക്കാണേൽ നല്ല വിശപ്പ് ! ആ മുട്ടകളെടുത്ത് ബുൾസയുണ്ടാക്കി
ബ്രഡ്ഡും കൂട്ടിയടിക്കാൻ തോന്നി. പിന്നെ ആ മുട്ടകൾ തീക്കനലിൽ ഇട്ടു കരിച്ചപ്പോൾ
ഉണ്ടായ ചീത്തമണം അസഹനീയമായിരുന്നു. എന്നിട്ട് ഞങ്ങളോട് ഇതൊക്കെ ഇപ്പോൾ
സർവ്വസാധാരണമാണെന്നും, ഇന്നെലെ രണ്ട്
ആണ്കുട്ടികൾ പ്രേമിച്ച് ഒരാൾ ലിംഗം മാറ്റി യോനി വച്ചതായി പത്രത്തിൽ വായിച്ചു
എന്നൊക്കെ പറഞ്ഞു. പിന്നെ അയാൾ പറഞ്ഞതു കേട്ട് ഞങ്ങൾ രണ്ടുപേരും ഒരുപോലെ ഞെട്ടി !
വസ്ത്രങ്ങൾ ഊരിമാറ്റി നഗ്നരായ് നില്ക്കണം പോലും.. എന്നിട്ട് ഉറുദുവിൽ എന്തോ
ലിംഗത്തിൽ എഴുതിയാൽ ആർക്കും എന്നെയും, ശ്രീയെയും പിരിക്കാൻ കഴിയില്ലാത്രേ ! ഞങ്ങൾ അതിനു തയ്യാറായില്ല. അപ്പോൾ അയാൾ
ഒരു പേപ്പറിൽ എന്തോ എഴുതി അതു അയാൾ തരുന്ന വെള്ളത്തിൽ കലക്കി കുടിക്കണമെന്നു
പറഞ്ഞു. പിന്നെ കുന്തിരിക്കം പോലുള്ള മൂന്നു കല്ലുകളും തന്നു. അത് മുറികളിൽ
സൂക്ഷിക്കാൻ പറഞ്ഞു. പിന്നെ നൂട്ടിയൊന്നു വട്ടം പറയാൻ കുറെ ഉറുദു വാക്കുകളും
പഞ്ചസാര കൊണ്ട്പറഞ്ഞുഴിയാൻ കുറെ വാക്കുകളും എഴുതിതന്നു. ആ പഞ്ചസാര, ഞങ്ങളുടെ ബന്ധത്തെ എതിർക്കുന്നവർക്ക് ചായയിൽ കലർത്തി കൊടുക്കാൻ പറഞ്ഞു. പിന്നെ
എല്ലാവരും ഞങ്ങളുടെ ബന്ധത്തിന് അനുകൂലമാകുമത്രെ! പിന്നെ ആടിനും, കോഴിക്കും കാശു കൊടുക്കാൻ പറഞ്ഞു. അതിനി വരുമ്പോൾ കൊടുക്കാമെന്നു ശ്രീ
പറഞ്ഞു.. അത് ഖബറിലുള്ള ബാബക്കു ദോഷങ്ങൾ തീരാൻ ബലി കൊടുക്കാനാണ്. പിന്നെ പുകക്കാൻ
ബുക്കൂറും, ദേഹത്തു പുരട്ടാൻ അത്തറും തന്നു. അന്ന്
മുന്നൂറു രൂപ അയാൾക്ക് കൊടുക്കേണ്ടി വന്നു. അവസാനം അവിടുന്ന് എങ്ങിനെയെങ്കിലും
രക്ഷപ്പെട്ടാൽ മതിയെന്നായി. പുറത്തിറങ്ങി ശ്രീക്കും, സുൽഫിക്കും ഞാൻ ശരിക്കും വഴക്കു കൊടുത്തു. അയാൾ തന്നതെല്ലാം ഞാൻ പോകുന്ന വഴി
പുഴയിലൊഴുക്കി കളഞ്ഞു. ശ്രീ ആ അത്തർ ഷർട്ടിൽ പുരട്ടി. ഞാൻ അവനോടതു ചെയ്യരുതെന്നു
പറഞ്ഞതാണ്. എല്ലാം കഴിഞ്ഞു ഞങ്ങൾ തിരിച്ചു വരുന്ന വഴിയിൽ ഒരു നല്ല വളവുണ്ട്.
ശ്രീയാണ് ബൈക്ക് ഓടിക്കുന്നത്..എന്റെ പുതിയ ബൈക്ക്.. ആ വളവിലെത്തിയപ്പോൾ
പെട്ടെന്ന് ഒരു ലോറി എതിരേ കയറി വന്നു.. ശ്രീക്ക് പെട്ടെന്ന് ബാലൻസ് കിട്ടിയില്ല.
ബൈക്കു വെട്ടിവളച്ചതും ഞങ്ങൾ രണ്ടുപേരും വീണു. ഞാൻ നടുറോഡിലേക്കും, ശ്രീ റോഡരികിലുള്ള ഓടയിലേക്കും.. ബൈക്ക് ചരിഞ്ഞുകിടക്കുന്നു.. ലോറിയുടെ ടയർ
എന്റെ തലയുടെ നേരെ വരുന്നത് ഞാൻ കണ്ടു.. ഞാൻ കണ്ണുകളടച്ചു 'എന്റെ ഈശോയെ..' എന്നു വിളിച്ചു
എന്റെ പ്രണയം...... ( ഭാഗം::87 )
ഞാൻ മരണത്തെ മുഖാമുഖം കണ്ടു കണ്ണുകൾ മുറുകെയടച്ച സമയം ! ആ ലോറി വലിയൊരു
ശബ്ദത്തോടെ ഞാൻ കിടക്കുന്നതിനു കുറച്ചു മാറി നിന്നു. എനിക്കാണെങ്കിൽ കാലിലെ
മസ്സിലു കയറിയിട്ട് എണീക്കാനും കഴിയുന്നില്ല. അപ്പോഴക്കും ശ്രീ ചാടിയെണീറ്റു
ഞൊണ്ടി ഞൊണ്ടി വന്നു എന്നെ പിടിച്ചു എണീപ്പിച്ചു. അപ്പോഴക്കും നാട്ടുകാർ ചിലർ
ഓടികൂടി ലോറി ഡ്രൈവറെ തെറി പറഞ്ഞു. കാരണം റോഡിന്റെ മധ്യത്തിലൂടെയാണ് ലോറി
കയറിവന്നത്. ജീൻസ് പാന്റ് ആയതിനാൽ വലിയ പരുക്കുകളൊന്നും കൂടാതെ ഞങ്ങൾ
രക്ഷപ്പെട്ടു. എന്നാലും കൈമുട്ടും,കാൽമുട്ടും കുറച്ചുരഞ്ഞു തൊലി പോയി. എന്റെ നിറത്തിൽ പാടുകൾ ചുവപ്പു നിറമായി
കാണപ്പെട്ടു. ആൾക്കാർ ഞങ്ങൾക്കു വെള്ളം തന്നു. വണ്ടിയുടെ കുറച്ചു പെയിന്റ് ഇളകി.
ഗ്ലാസും ഉടഞ്ഞു. ഹാൻഡിൽ തിരിഞ്ഞു. അതൊക്കെ ശ്രീ ഒരുവിധം വളച്ചും, തിരിച്ചും നോർമൽ ആക്കി. പിന്നെ ഞങ്ങൾ സാവധാനം വണ്ടിയോടിച്ച് ആശുപത്രിയിലേക്ക്
പോയി ഓരോ 'ടെറ്റനസ്' കുത്തിവയ്പ്പു വീതമെടുത്തു. മുറിവും ഡ്രസ്സ് ചെയ്യിച്ചു. വണ്ടി കൊണ്ടു
പണിശാലയിൽ കൊടുത്തു ശരിയാക്കിയിട്ട് വീട്ടിലെത്തിയതും മൂന്നു മണി! കാര്യമറിഞ്ഞതും
മമ്മ ഭയന്നു പോയി. എന്തായാലും മനസ്സിനേറ്റ വലിയൊരു ഷോക്ക് ആയിരുന്നു അത്. ഞാൻ ആ
ബാബയെ കളിയാക്കി, അയാൾ തന്നതെല്ലാം വലിച്ചെറിഞ്ഞതു കൊണ്ടാണ്
അങ്ങിനെയൊക്കെ സംഭവിച്ചതെന്ന് ശ്രീ വാദിച്ചു.. ആ അത്തർ ദേഹത്തു പുരട്ടി എല്ലാ
പിശാചുക്കളെല്ലാം കൂടി അവനെ തള്ളിയിട്ടതാണെന്ന് ഞാൻ പറഞ്ഞു.. കാരണം അവനല്ലേ വണ്ടി
ഓടിച്ചിരുന്നത്. മാത്രമല്ല ആ വീഴ്ചയിൽ ഉസ്താദ് കൊടുത്ത എല്ലാ സാധനങ്ങളും എവിടെയോ
തെറിച്ചുപോയി. പിന്നെ എത്രയോ നാൾ കുളിക്കുമ്പോൾ മുറിവിൽ നീറ്റലും, വേദനയും ആയിരുന്നു. അങ്ങിനെ നാളുകൾ നീങ്ങവെ, ഓരോ ദിവസം ചെല്ലുമ്പോഴും പ്രശ്നങ്ങൾ കൂടിവന്നു. നാടു മുഴുവൻ ഞാനും, ശ്രീയും പ്രേമത്തിലാണെന്നു പരന്നു. ശാന്തിയാന്റി, പോകുന്ന വഴിവക്കിലെ വീടുകളിലെ ആൾക്കാർ, പലവ്യഞ്ജന കടയിലെ കുമാർ ചേട്ടൻ, അവിടെ ജോലിയും, കൂലിയുമൊന്നുമില്ലാതെ വട്ടം
കൂടുയിരിക്കുന്ന കുറെ വായ്നോക്കികൾ... എല്ലാവർക്കും ഞാൻ പുറത്തേക്കിറങ്ങുമ്പോൾ
ആക്കിയ ഒരു ചിരിയും, 'ഇനി മുടി കുറച്ചുകൂടി നീട്ടി വളർത്തേണ്ടി
വരുമല്ലോടാ ടോമികുട്ടാ..', ആണും, ആണും കൂടി പ്രേമം, കല്യാണം ഉടനെ
ഉണ്ടോടാ..' എന്നിങ്ങനെ അർത്ഥം വച്ചുള്ള ഡയലോഗുകളുo...! ആ സമയത്തൊക്കെ ഇന്നത്തെപോലെ ആണും ആണും തമ്മിലുള്ള ബന്ധം വ്യാപകമല്ല.
ഒറ്റപ്പെട്ട സംഭവങ്ങൾ! അതും വല്ലപ്പോഴും ദിനപത്രങ്ങളിൽ വരുന്നത്.. അതും ചിലർ
രഹസ്യമായി ഒതുക്കത്തിൽ ഇഷ്ടങ്ങൾ കൊണ്ടുപോകുന്നതാണ്. അനീഷും, സുമേഷുമൊന്നും എന്നോടു അധികം അടുപ്പമില്ലാതെയായി. പിന്നെ കോളേജിൽ ക്ലാസ്സ്
ടീച്ചർ, പ്രൊഫസർ എല്ലാവരും കളിയാക്കാൻ തുടങ്ങി.
ഒരു വിവാഹത്തിനോ, മരണത്തിനോ എന്തിനു പള്ളിയിൽ പോലും പോകാൻ
കഴിയാതെയായി. മമ്മയോട്, ആരേലും എന്റെ
കുറ്റങ്ങൾ പറഞ്ഞാൽ മമ്മ നല്ല തെറി കൊടുക്കും. "ഞാൻ പ്രസവിച്ചു വളർത്തിയത്
എല്ലാം തികഞ്ഞൊരു ആണ്കുട്ടിയെ തന്നെയാണ്" എന്നു പറയും. മമ്മ അങ്ങനെയൊക്കെ
പറയുമെങ്കിലും ഉള്ളിൽ വിഷമം കാണും. സങ്കടം തോന്നി ഒരു ദിവസം രാത്രി ഞാൻ മമ്മയുടെ
അരികിൽ പോയി കിടന്നു. അന്നാണ് സത്യത്തിൽ ഞാൻ ഞെട്ടിപ്പോയത് ! ഞാൻ രഹസ്യമായി ട്യൂഷൻ
പഠിപ്പിക്കാൻ പോകുന്നതും, മുത്തൂറ്റ് ബാങ്കിൽ
മാല പണയം വച്ചതും, രക്തം വിറ്റതും എല്ലാം മമ്മ
അറിഞ്ഞിരിക്കുന്നു. ഞാനും ശ്രീയും തമ്മിൽ ബന്ധപ്പെടുന്നതൊഴിച്ചു, ബാക്കിയെല്ലാം വിഷമത്തോടെ പറഞ്ഞു കരയുന്ന മമ്മയോട് എന്താണ് പറയേണ്ടതെന്നറിയാതെ
ഞാൻ കുഴങ്ങിപ്പോയി. "ജീവിതം അവനവനുള്ളതാണ്. പഠിച്ച് നല്ലൊരു ജോലി നേടി, നല്ലൊരു പെണ്കുട്ടിയെ വിവാഹം കഴിച്ച് അവളെയും, അവൾ ജന്മം നല്കുന്ന മോന്റെ കുഞ്ഞുങ്ങളെയും നോക്കുമ്പോഴാണ് എനിക്ക് നിന്നെ
കുറിച്ച് അഭിമാനം തോന്നുക. അപ്പോഴാണ് എന്നോടും, പപ്പയോടുമുള്ള മോന്റെ കടമ തുടങ്ങുന്നത്. ഞങ്ങളെയും, അവരെയും സംരക്ഷിക്കേണ്ട ചുമതലയിൽ കൂടി നീ നിന്റെ ജീവിതം പിന്നിടുമ്പോൾ പിന്നെ
ഞങ്ങളും സ്വസ്ഥമായി. ശ്രീയെയും ഒരമ്മ പ്രസവിച്ചതാണ്. അവർക്കും കാണും അവനെ
കുറിച്ചുള്ള സ്വപ്നങ്ങളും, ആഗ്രഹങ്ങളും !
അവർക്കിടയിൽ മോൻ ഒരു കരടായി വേണ്ട. ഒരാളിന്റെ വ്യക്തിത്വത്തിൽ കടന്നുകയറുമ്പോൾ
നമ്മൾ ഒരുപാടു കാര്യങ്ങൾ ശ്രദ്ധിക്കണം മോനെ.. നന്നായി ആലോചിക്കണം. സ്നേഹം
അധികമായിപ്പോയാൽ പിന്നെ ഊരിപ്പോരാൻ പ്രയാസമാണ്. നീയൊന്നേ ഉള്ളൂ എനിക്ക്.
നീയെനിക്ക് ഇന്നും കുഞ്ഞാണ്. നിന്നിൽ ഒരു തെറ്റു കണ്ടാൽ തിരുത്തേണ്ട കടമ
എനിക്കുണ്ട്. പ്രത്യേകിച്ച് പപ്പയുടെ അഭാവത്തിൽ.. മോൻ പപ്പയുടെ മുഖമൊന്നു ഓർത്തു നോക്കൂ.. ജീവിതത്തിലെ സുഖങ്ങൾ
എല്ലാം ത്യജിച്ച് ആ മരുഭൂമിയിൽ കിടന്നു കഷ്ടപ്പെടുന്നത് നിന്റെ കൂടെ ഭാവിക്കു
വേണ്ടിയല്ലേ..? എല്ലാം അറിഞ്ഞാൽ ആ മനുഷ്യന് അതൊക്കെ
താങ്ങാൻ കഴിയുമോ? മോൻ പഠിക്കാൻ മിടുക്കനാണ്. അക്കാര്യത്തിൽ
ഇന്നുവരെ ആരുടെ മുന്നിലും മമ്മക്ക് തല കുനിക്കേണ്ടി വന്നിട്ടില്ല. അതിന്റെ
അന്തസ്സ് മമ്മക്കുണ്ട്. നീ ജനിച്ച് ഇത്രയും നാൾ നിനക്ക് എന്തെങ്കിലും കുറവു ഞങ്ങൾ
വരുത്തിയിട്ടുണ്ടോ? പിന്നെന്തിനാണ് ആവശ്യമില്ലാതെ ഇത്തരം
അബദ്ധങ്ങളിൽ പോയിചാടുന്നത്? മോൻ ചിന്തിക്ക്.. എന്നിട്ട് ചീത്ത ചിന്തകളെല്ലാം മനസ്സിൽ നിന്ന് കളയ് .
അർഹതപ്പെടുന്നത് സ്വന്തമാക്കാനാണ് നമ്മൾ യത്നിക്കേണ്ടത്! ഇതൊക്കെ ദൈവത്തിനെതിരാണ്.
മോൻ എന്നും ബൈബിൾ വായിക്കണം. സൽബുദ്ധി വരും" പപ്പാ സമ്മാനം തന്ന രണ്ടു
ഗ്രാമിന്റെ ആ മോതിരവും മമ്മയന്നു ചോദിച്ചു. അത് ശ്രീയുടെ കൈയ്യിൽ കിടക്കുന്നു
എന്നു ഞാൻ പറഞ്ഞു. മമ്മ ഒരു പക്ഷെ, അത് ശ്രീയുടെ കൈവിരലിൽ കണ്ടുകാണും. അന്നെനിക്ക് ഉറക്കം വന്നതേയില്ല. ഇത്രയും
ഉപദേശങ്ങൾ കേട്ടിട്ടും, എന്റെ ശ്രീയുടെ മുഖം
ഓർക്കുമ്പോൾ അറിയാതെ മനസ്സ് ആർദ്രമാകും. ഇതാരാകും മമ്മയോട് ഇത്ര വിശദമായി എല്ലാം
പറഞ്ഞു കൊടുത്തത്? ശ്രീ ഒരിക്കലും എനിക്കെതിരായി
സംസാരിക്കില്ല. അത്രക്കു സത്യസന്ധനാണ്. അല്ലെങ്കിൽ തന്നെ റഹ്മാൻ ചേട്ടന്റെ
ഉമ്മാക്ക് രക്തം വിറ്റത് ശ്രീക്കറിയില്ലല്ലോ.. അതും മമ്മ ചോദിച്ചു. ഇനി മമ്മ എന്റെ
ഡയറിയോ മറ്റോ വായിച്ചോ എന്റെ ഈശോയെ..? മമ്മക്ക് അങ്ങിനെ പരിശോധിക്കുന്ന സ്വഭാവമൊന്നുമില്ല. ഞാനെണീറ്റ് ലൈറ്റിട്ടു
നോക്കിയപ്പോൾ ഡയറി ഞാൻ വച്ചിരുന്നതുപോലെ തന്നെയിരുപ്പുണ്ട്. ആരെടുത്താലും
മനസ്സിലാകുന്ന രീതിയിലാണ് ഞാനതു വയ്ക്കാറുള്ളത്. എന്തായാലും എല്ലാം രഹസ്യങ്ങളും
പൊളിഞ്ഞു. മമ്മ ഇനിയെന്നെ വിശ്വസിക്കുമെന്ന് തോന്നുന്നില്ല. ഞാൻ ശ്രീയെ വിളിച്ച്
എല്ലാ വിവരങ്ങളും പറഞ്ഞു. അവൻ എന്നെ വിളിക്കാൻ ഇരുന്നതാണെന്നും, അവിടെയും വലിയ പ്രശ്നങ്ങളാണെന്നും ഉഷയാന്റി, ഇനി എന്റെ കൂടെ നടക്കരുതെന്നു കർശനമായി വിലക്കിയെന്നും, പറുദീസ'യിൽ പോകരുതെന്നും, ആ ബന്ധം തുടരണമെന്നുണ്ടെങ്കിൽ ഹോസ്റ്റലിലേക്ക് താമസം മാറിക്കോളാൻ പറഞ്ഞെന്നും
ശ്രീ പറഞ്ഞു. എല്ലാം പറഞ്ഞുകഴിഞ്ഞ് അവൻ അതൊന്നും കാര്യമായി എടുത്തിട്ടില്ലെന്നും, ഞാനില്ലാതെ അവനൊരു ജീവിതമില്ലെന്നും ശ്രീ തറപ്പിച്ചു പറഞ്ഞു. ഇതാരാ ശ്രീയുടെ
ആന്റിയെ ഇക്കാര്യങ്ങൾ അറിയിച്ചത്? അവനാണേൽ വീടിനും, ഭക്ഷണത്തിനും ഒരഞ്ചു
പൈസ അവർ വാങ്ങുന്നില്ല. ഞാൻ കാരണം അവന്റെ ജീവിതം കൂടി തെരുവിലാകുമല്ലോ ദൈവമേ.. ഇതിനെന്താണൊരു
പോംവഴി.? ഹോസ്റ്റലിൽ നിന്ന് പഠിക്കാനുള്ള വരുമാനം
ശ്രീക്കില്ല. മാത്രമല്ല അവിടെ താമസിക്കുമ്പോൾ, അവർക്ക് കുട്ടികൾ ഇല്ലാത്തതു കൊണ്ട് പഠന ചെലവിനായും അവർ എന്തെങ്കിലുമൊക്കെ
സഹായം ചെയ്യും. ഇപ്പോൾ എല്ലാം അവതാളത്തിലായി എന്നു തന്നെ പറയാം. മമ്മ പറഞ്ഞതാകുമോ
അവരോട്? അപ്പോൾ എനിക്ക് മമ്മയോട് ദേഷ്യം തോന്നി.
പിന്നെയുള്ള ദിവസങ്ങളിൽ ഞാൻ വീണ്ടും മമ്മയോട് അധികം സംസാരിക്കാതായി. മമ്മ എന്നോട്
പറഞ്ഞ കാര്യങ്ങൾ ഞാൻ ശ്രീയോട്പറഞ്ഞപ്പോൾ, ആ ഡയറികളെടുത്ത് തീയിടാനാണ് ശ്രീ പറഞ്ഞത്. എന്തായാലും 2005 ഒഴികെയുള്ള മൂന്നു ഡയറികൾ സുരക്ഷിതമായി ഞാൻ പൂട്ടിവച്ചു. അപ്പോൾ നശിപ്പിക്കാൻ
തോന്നിയില്ല. എന്റെയും, ശ്രീയുടെയും മധുരം
നിറഞ്ഞ ഓർമ്മകളാണത്. ഒരു ദിവസം ഉണർന്ന്, ഉറങ്ങുന്നതു വരെയുള്ള കാര്യങ്ങൾ വള്ളിപുള്ളി വിടാതെ ഞാൻ
കുത്തിക്കുറിക്കുമായിരുന്നു. അന്ന് ഞാൻ ഈശോയോട് കേണു പ്രാർത്ഥിച്ചു. ജൂലൈ 28 ..എന്റെ പിറന്നാൾ ദിനത്തിൽ ശ്രീയെന്നെ ഒരു സിനിമക്കു കൊണ്ടുപോയി. അന്ന്
സായാഹ്നത്തിൽ മാനാഞ്ചിറ മൈതാനത്തിൽ പോയിരുന്ന് ഞങ്ങൾ എല്ലാ കാര്യങ്ങളും തുറന്നു
സംസാരിച്ചു. ഞാൻ ശ്രീയോട് മമ്മയുടെ ഉപദേശങ്ങളെ പറ്റി പറഞ്ഞു. "ഇങ്ങനെ പോയാൽ
നമ്മൾ രണ്ടുപേരുടെയും മന:സമാധാനം നഷ്ടപ്പെടുമെന്ന് ഒരു സംശയവും വേണ്ട.. ഇപ്പോൾ
പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായി. കാരണക്കാർ ആരു തന്നെയായാലും അതു നമ്മളെയാണ്
ബാധിച്ചിരിക്കുന്നത്. ഇതിനൊരു പോംവഴിയെന്നു പറയുന്നത് നമ്മൾ തത്കാലം കുറച്ചൊന്ന്
ഒതുങ്ങുക. എല്ലാം ഒന്ന് ആറിതണുക്കുന്നതുവരെ മറ്റുള്ളവരുടെ മുന്നിൽ നമ്മൾ ഒരു
പരിചയവും ഇല്ലാത്ത പോലെ ഭാവിക്കുക. നമ്മുടെ സ്നേഹം ഉള്ളിലുണ്ടായാൽ
മതിയല്ലോ.." ശ്രീ ഞാൻ പറഞ്ഞതിനെ എതിർത്തു. "എനിക്കു വയ്യ, അങ്ങിനെ അഭിനയിക്കാൻ.. എന്റെ മുത്തിനെ കണ്ടിട്ടും കാണാത്ത പോലെ പോകാൻ വയ്യെടാ
കുട്ടാ.. അങ്ങിനെ അവസാനം നമ്മൾ വേർപ്പെട്ടുപോകും. നമ്മുക്കൊരുമിച്ചു മരിക്കാമെന്നു
നീ പറ.. ഞാൻ സമ്മതിക്കാം.. എന്നാലും മറക്കാൻ വയ്യ, പിരിയാൻ വയ്യ ! എന്റെ ജീവിതത്തിൽ ഞാൻ സന്തോഷമെന്തെന്ന് അറിഞ്ഞത് നിന്നെ കണ്ട
ശേഷമാണ്. എന്റെ ഐശ്വര്യം നീയാണ് മുത്തെ.. നീ എനിക്കുവേണ്ടി സഹിച്ച ത്യാഗങ്ങൾ
ചില്ലറയൊന്നുമല്ല. അതെല്ലാം ഓർത്താൽ എനിക്കു വട്ടു പിടിക്കും.നിന്നെ ഒറ്റ ദിവസം
കൊണ്ട് വലിച്ചെറിയാനാകില്ല. ഞാൻ പണ്ടേ പറഞ്ഞിട്ടില്ലേ.. എന്റെ സ്നേഹം അപകടമാണ്.
ഞാൻ മനസ്സിലെടുത്താൽ എടുത്തതാ.. " പിന്നെ ശ്രീയോടൊന്നും പറഞ്ഞിട്ടു
കാര്യമില്ലെന്ന് എനിക്കു മനസ്സിലായി. എന്നാലും എന്റെ നിർബന്ധപ്രകാരം അവൻ പകൽ
കഴിവതും കൂടിക്കാഴ്ചകൾ കുറക്കാൻ സമ്മതിച്ചു. അല്ലേലും ശ്രീയങ്ങിനെയാണ്. ആദ്യം
പറ്റില്ലാന്നു പറയുന്നതുപോലും ഞാനൊന്നു കടുപ്പിച്ചു പറഞ്ഞാൽ പിന്നെ സമ്മതിക്കും.
അത്രക്കു വിധേയത്വമാണ് എന്നോട്.. ഞങ്ങളുടെ ബന്ധത്തിനു രണ്ടുഭാഗത്തു നിന്നും
എതിർപ്പുകൾ കൂടിയപ്പോൾ, ബന്ധം കുറച്ചുകൂടി
ദൃഢമായി എന്നുവേണം പറയാൻ.. ഞങ്ങൾക്കു വികാരശമനത്തിനു ഒരു മാർഗ്ഗവുമില്ലാതായി..
എനിക്കവിടെയും പോകാൻ കഴിയില്ല. ശ്രീ പറുദീസയിൽ വരികയുമില്ല. പകൽ എങ്ങിനെയും
കഴിച്ചുകൂട്ടാം.. രാത്രിയാകുമ്പോൾ മനസ്സിൽ പിരിമുറുക്കം കൂടും. ഒന്നുചേരാൻ മനസ്സു
തുടിക്കും. അതു പിന്നെ നിരാശയായി മാറും. ശ്രീക്കും അതേ അവസ്ഥയായിരുന്നു. അതിനും
ഞങ്ങൾ ഒരു പോംവഴി കണ്ടെത്തി. ശ്രീ പറുദീസയിൽ ആരും കാണാതെ രാത്രി പന്ത്രണ്ടു
മണിക്കു ശേഷം മതിലു ചാടി വരും. ഒരാഴ്ചയിൽ മൂന്നോ, നാലോ ദിവസം അവൻ വന്നിരിക്കും. ഒരു നാൾ അയൽപക്കത്തെ വീട്ടുകാർ ഉറങ്ങാത്തതുകൊണ്ട്
ശ്രീ ഇലക്ട്രിക് പോസ്റ്റിന്റെ മറവിൽ പാത്തു നില്ക്കുമ്പോൾ ഒരു കള്ളുക്കുടിയൻ
മറിഞ്ഞു മറിഞ്ഞു വന്ന് ശ്രീയുടെ കാലിലും, പോസ്റ്റിലും കൂടി മുള്ളിക്കൊടുത്തു. പിന്നെ ഞാൻ വടക്കുവശത്തുള്ള പൈപ്പിൽ
നിന്നും കുളിപ്പിച്ചാണ് അകത്തു കയറ്റിയത്. അതല്ല രസം. ശ്രീ മതിലു ചാടുമ്പോൾ ജിമ്മി
ക്രിക്കറ്റിൽ ക്യാച്ച് പിടിക്കാൻ കളിക്കാർ തയ്യാറായി നില്ക്കുംപോലെയാണ് താഴെ
നില്ക്കുക. ഞാനില്ലെങ്കിലും അവൻ ഓടിപോയി ശ്രീയെ ആനയിച്ചുകൊണ്ടുവരും. എന്താ
സ്നേഹമാണ് ജിമ്മിക്ക് ശ്രീയോട്.. മിണ്ടരുത്. മമ്മ ഉണരുമെന്നു പറഞ്ഞാൽ അവൻ പിന്നെ
അനങ്ങില്ല. വാലുപോലും ആട്ടില്ല. ഞങ്ങൾ അവന്റെ മുമ്പിൽ വച്ചു ഉമ്മ
വയ്ക്കുകയാണെങ്കിൽ അവൻ അതു കാണാനെന്ന പോലെ പൊങ്ങിച്ചാടും. ഇരുട്ടത്തു
തപ്പിത്തടഞ്ഞു ഞങ്ങൾ മുകളിൽ ചെന്നാൽ പിന്നെ ഞങ്ങളുടെ സ്വർഗ്ഗമായി. കാമത്തിന്റെ
പുതിയ തലങ്ങൾ തേടി ഞങ്ങൾ അലച്ചിൽ തുടങ്ങും.ചെറിയ ശബ്ദത്തിൽ പാട്ടും വയ്ക്കും.. ചില
ദിവസം എല്ലാം കഴിഞ്ഞു ഞങ്ങൾ പുറത്തിറങ്ങും. ടെറസ്സിൽ ഞാനിരിക്കുമ്പോൾ ശ്രീയെന്റെ
എന്റെ മടിയിൽ കിടന്നു നക്ഷത്രങ്ങളെ നോക്കിക്കാണും.. അതിൽ രണ്ടു നക്ഷത്രങ്ങളാണ്
എന്റെ കണ്ണുകളെന്നു പറയും.. 'എന്തേ ഈ ബുദ്ധി നമുക്കു പണ്ടേ തോന്നിയില്ല ടോമികുട്ടാ.. രാത്രി മുഴുവൻ ഇങ്ങനെ
നിന്നോടൊപ്പം അലിഞ്ഞു ചേർന്ന്..' അവൻ എന്നോടു പറഞ്ഞു. "അയൽപക്കക്കാരുടെ കൈയ്യിൽ നിന്നും ഒരു ദിവസം അടി
കൊള്ളുമ്പോഴും ഇതു തന്നെ പറയണം. എന്നെ എന്തായാലും ആരും തല്ലാൻ പോകുന്നില്ല.".
അവൻ ചിരിച്ചു. "നിനക്കുവേണ്ടിയല്ലേ മുത്തെ.. അവരെന്നെ തല്ലികൊന്നോട്ടെ ! ഞാൻ
സഹിക്കും"ആഗസ്റ്റ് മാസം ഞങ്ങൾ ഏറ്റവും സുഖിച്ച മാസമായിരുന്നു. അണയാൻ പോകുന്ന
ദ്വീപമായിരുന്നുവോ അന്ന് ആളിക്കത്തിയത്?? പരിചയപ്പെട്ടു അടുത്തശേഷം ഞാനറിയാത്ത ഒരു രഹസ്യവും ശ്രീക്കില്ലായിരുന്നു.. ഒരു
ദിവസം ഉണർന്നുറങ്ങുന്നതിനിടയിലുള്ള എല്ലാ കാര്യങ്ങളും എന്നോടു പറഞ്ഞേ ശ്രീക്ക്
സമാധാനമുള്ളൂ. എന്നെ അത്ഭുതപ്പെടുത്തിയ കാര്യം അളവറ്റ ആ സ്നേഹം തന്നെയായിരുന്നു..
ഒരു സംരക്ഷകനായിരുന്നു ശ്രീയെനിക്ക്! എന്നോടുള്ള ഭ്രാന്തമായ അടുപ്പം കണ്ടു അവന്റെ
വീട്ടുകാർ പോലും അമ്പരന്നുപോയിരുന്നു. എന്നോടു ചോദിക്കാതെ, ഞാനൊന്നു പിന്താങ്ങാതെ ഒന്നിനും അവൻ പിടികൊടുക്കില്ലായിരുന്നു.. സ്വന്തം
വീട്ടുകാരെപോലും തള്ളിപ്പറയാൻ തക്ക എന്തു ആകർഷണമാണ് എന്നിൽ അവൻ കണ്ടതെന്നു ഇന്നും
എനിക്ക് അജ്ഞമാണ്. ആ തന്റേടം കണ്ടു ഞാനെത്ര ഭയന്നിരിക്കുന്നു. ഒരിക്കലും
നടക്കരുതാത്ത കാര്യങ്ങൾ നടക്കണമെന്ന വാശിയും, എല്ലാവരോടും എല്ലാം വെട്ടിതുറന്നുപറയാനുള്ള ത്വരയുo, ധൈര്യവും അവനെ കൂടുതൽ ഞാൻ അറിയുകയായിരിന്നു. ഒരു നിമിഷം എന്നിലുള്ള ചെറിയ
ഭാവഭേദങ്ങൾ പോലും ശ്രീ പെട്ടെന്നു തിരിച്ചറിയുമായിരുന്നു. ഞാനൊന്നു പിണങ്ങിയാൽ, ഞാൻ സങ്കടപ്പെടുന്നത് സഹിക്കാനാകത്തതു കൊണ്ടു എന്തെങ്കിലുമൊരു സൂത്രം പറഞ്ഞു
നിമിഷങ്ങൾക്കകം അവനതു ഇണക്കമാക്കി മാറ്റും.. ഈ ലോകത്തിൽ ഒരു ആണ്കുട്ടി മറ്റൊരു
ആണ്കുട്ടിയെ ഇതുപോലെ സ്നേഹിച്ചിട്ടുണ്ടെന്നു കരുതവയ്യ ! ഒരേ അളവിലുള്ള ഇഷ്ടം എല്ലാ
അർത്ഥത്തിലും, ഒരേറ്റക്കുറിച്ചിലുക്കളൊന്നുമില്ലാതെ
പരസ്പരം പങ്കുവയ്ക്കപ്പെടുന്നത് ഏറ്റവും വലിയ ഭാഗ്യമാണ്. അതിനുള്ള ആ ഭാഗ്യം അപ്പോൾ
ഞങ്ങൾക്കുണ്ടായിരുന്നു.. അവിശ്വസനീയമായ ഒരനുഭൂതിയാണത് ! മത്സരിച്ചായിരുന്നു ഞങ്ങൾ
പ്രണയിച്ചത്. പ്രണയിക്കുന്നവർ, പങ്കായമില്ലാതെ ആടിയുലയുന്ന തോണിയിലെ രണ്ടു യാത്രക്കാരാണ്. ഒറ്റക്കെട്ടായി കൈ
കോർത്തു പിടിച്ച് ,കാറ്റിനെയും, പേമാരിയും തരണം ചെയ്തു തോണി മറിയാതെ പ്രയത്നിച്ചു ലക്ഷ്യത്തിലെത്തണം. പിന്നെ
ജീവിതത്തിന്റെ മധുരം നുകാരാനുള്ള സമയമാണ്. അവിടെയെത്തിയപ്പോഴാണ് ഈ പതർച്ച
വന്നിരിക്കുന്നത്.. ഒരു ദിവസം രാത്രി വന്നിട്ട് ശ്രീ കിടന്നുറങ്ങിപ്പോയി. ഞാനും
നേരം നല്ല വെളുത്തതിനു ശേഷമാണ് ഉണർന്നത്. ആകെ ടെൻഷനായി. മമ്മയുടെ കണ്ണു വെട്ടിച്ച്
ഇനിയെങ്ങിനെ പുറത്തേക്കു പോകും. ശ്രീയോട് പല്ലുതേക്കാൻ പറഞ്ഞിട്ട് ഞാൻ താഴേക്കു
പോയി. എനിക്കു മമ്മ തന്ന ചായ. മുകളിൽ കൊണ്ടുപോയി കുടിക്കാനെന്ന വ്യാജേന ഞാൻ
കൊണ്ടുപോയി ശ്രീക്കു കൊടുത്തു. അവന്റെ മൊബൈലിൽ ഉഷയാന്റി വിളിക്കാൻ തുടങ്ങി. അവനതു നിശബ്ദമാക്കി.
രാവിലെ ജോലിക്കാരി എന്റെ മുറി അടിച്ചുവാരാൻ വന്നപ്പോൾ ശ്രീയെന്റെ കട്ടിലിന്റെ
അടിയിൽ കയറി ഒളിച്ചു. പാവം ആ പൊടിയിൽ കിടന്നപ്പോൾ അവർ ചൂലു രണ്ടുമൂന്നു വട്ടം
ശ്രീയുടെ ദേഹത്ത് മുട്ടിച്ചു. തടിയും, വയറുമുള്ളതു കാരണം അവർ കുനിയില്ല. അതുകൊണ്ടു രക്ഷപ്പെട്ടു. ഞങ്ങൾ കതകടച്ചു
കെട്ടിപ്പുണർന്നു കിടന്നു. ഓണാവധി തുടങ്ങിയതിനാൽ മമ്മ ശല്യത്തിനൊന്നും വന്നില്ല.
ശാന്തിയാന്റി മമ്മയെയും കൂട്ടി മീൻ വാങ്ങാൻ ചന്തയിൽ പോയ സമയം ഞാൻ ശ്രീയെ കൊണ്ടു
ജംഗ്ഷനിൽ വിട്ടു. പക്ഷെ, അന്ന് ശ്രീയെ
ഫ്ലാറ്റിൽ കാത്തിരുന്നത് അവിചാരിതാനുഭവങ്ങൾ ആയിരുന്നു..
എന്റെ പ്രണയം ....... (ഭാഗം :: 88 )
ശ്രീ ചെന്നതും ഉഷയാന്റി അകത്തേക്കു കയറ്റിയില്ല. വാതിൽ തുറന്ന് തടഞ്ഞുനിന്നു.
"ഇന്നലെ രാത്രി നീ എവിടെയായിരുന്നു? ആരോടോപ്പമായിരുന്നു? അത് ആണോ.. പെണ്ണോ ..? . ഇവിടെ ഇതൊന്നും പറ്റില്ല. നീയാ പൂച്ചക്കണ്ണന്റെ അടുത്തല്ലായിരുന്നോ? ഇപ്പോൾ ഭാര്യാ-ഭർത്താവിനെ പോലെ രാത്രി കൂട്ടുകിടപ്പും തുടങ്ങിയോ? ആ അപ്പനും അമ്മയും നിന്നോട് എന്തു തെറ്റാണ് ചെയ്തത് ഹരി? നിന്റെ അളിയനെ വിദേശത്ത് കൊണ്ടു ചെന്നു രക്ഷപ്പെടുത്തിയതോ? ആ ചെറുക്കനെ നീ ജീവിക്കാൻ വിട്.. എന്നിട്ട് പഠിത്തം മതിയാക്കി നീ പെണ്ണു കെട്ട്..
അതാണ് എല്ലാവർക്കും നല്ലത് ! ഓരോന്നു കേട്ടിട്ട് നാണം കെട്ടു തൊലി ചുളിയുന്നു.
ഇതുവരെ ഞാൻ ലത ചേച്ചിയോട്(ശ്രീയുടെ അമ്മ ) ഒന്നും പറഞ്ഞിട്ടില്ല. പിന്നെ സുകുമാരൻ
ചേട്ടൻ അറിയും. ഒന്നാമതു സുഖമില്ലാത്ത മനുഷ്യനാ.. എന്തിനാണ് നിന്റെ പുറപ്പാട്
എന്നറിഞ്ഞാൽ കൊള്ളാം.. അവനെപോലെ പോലെയാണോ നീ ? അവനു ജോലിയില്ലെങ്കിലും സുഖമായി ജീവിക്കാനുള്ള വകയുണ്ട്. നിനക്കോ ? ഇനി രണ്ടു കൂടെ പിറപ്പുകളെ കെട്ടിക്കാനുണ്ട്. പ്രിയക്കാണെങ്കിൽ നല്ലൊരു
കല്യാണാലോചന വന്നു നില്ക്കുന്നു." അങ്ങിനെ ശരിക്കും അവർ ശ്രീയെ വഴക്കു
പറഞ്ഞു. പിന്നെ ശ്രീയെ അകത്തേക്കു വിട്ടു. അവൻ അകത്തു ചെന്നിട്ട് മുറിയടച്ച്
എന്നോടെല്ലാം പറഞ്ഞു. വിഷമിക്കണ്ട ഈശോ എന്തേലും വഴി കാണിക്കുമെന്നു ഞാൻ
സമാധാനിപ്പിച്ചു. അപകടസാദ്ധ്യത കണക്കിലെടുത്ത് ഇനി രാത്രി വരണ്ട എന്നും ഞാൻ
പറഞ്ഞു. അപ്പോൾ എനിക്കൊരു വാശിയായി. ഇനിയെന്തു വന്നാലും ശ്രീയെ കളയുന്ന പ്രശ്നം
ഉദിക്കുന്നതേയില്ല. എന്റെ സി.ഐ .ഡി ബുദ്ധി ഉണരാൻ തുടങ്ങി. എല്ലാ വിവരങ്ങളും
എങ്ങിനെ മമ്മയും, ഉഷയാന്റിയും അറിഞ്ഞു എന്നു
കണ്ടുപിടിക്കുക. അതിനായി ഞാൻ പ്രയത്നം തുടങ്ങി. എല്ലാ സത്യങ്ങളും വെളിവാക്കി തരാൻ
പള്ളിയിൽ പോയി ഈശോയോട് മുട്ടിപ്പായ് പ്രാർത്ഥിച്ചു. അന്നത്തെ ദിവസം കഴിഞ്ഞുപോയി.
അടുത്ത ദിവസം പകൽ മുഴുവൻ ഞാൻ കിടന്നു. വൈകിട്ട് ബൈക്കിന്റെ ടയറിൽ കാറ്റടിക്കാൻ
പുറത്തേക്കു പോയി. അപ്പോൾ അതിനു മറ്റു ചില കുഴപ്പങ്ങളുണ്ടെന്നു കടക്കാരൻ പറഞ്ഞു.
അന്നത്തെ അപകടത്തിൽ സംഭവിച്ചതാകാമെന്നു ഞാനും കണക്കു കൂട്ടി. അങ്ങിനെ വണ്ടിയവിടെ
നന്നാക്കാൻ കൊടുത്തു. എന്നിട്ട് ശ്രീയെ വിളിച്ചു. അവൻ വന്നു ഞങ്ങൾ മാനാഞ്ചിറ
മൈതാനത്തിലേക്കു പോയി സങ്കടങ്ങൾ പരസ്പരം പങ്കുവച്ചു. പിന്നെ ആശ്വാസം പകർന്നു.
ആന്റിയെ പേടിച്ച് അവൻ നേരത്തെ പോകണമെന്നു പറഞ്ഞു. മമ്മ കാണാതെ എന്നെ വീടിനു
കുറച്ചു ദൂരെ ഇറക്കി വിട്ടു ശ്രീ മടങ്ങി പോയി. ഞാൻ പറുദീസയിൽ ചെല്ലുമ്പോൾ ഗേറ്റ്
തുറന്നു കിടപ്പുണ്ട്. സന്ധ്യാനേരം ! വാതിലും തുറന്നുകിടക്കുന്നു. ആനി ചേച്ചിയുടെ
ചെരിപ്പ് പുറത്തു കണ്ടു. ഞാൻ ശബ്ദമുണ്ടാക്കാതെ അകത്തേക്കു ചെന്നു. അപ്പോൾ മമ്മയുടെ
മുറിയിൽ അവരുടെ സംസാരം കേൾക്കുന്നു. കർട്ടന്റെ മറവിൽ നിന്ന് ഞാൻ ചെവിയോർത്തു..
എന്റെ ചോദ്യത്തിനുള്ള ഉത്തരങ്ങളായിരുന്നു അത്.. അവരുടെ സംഭാഷണം അക്ഷരാർത്ഥത്തിൽ
എന്നെ ഞെട്ടിച്ചുകളഞ്ഞു. ആനി:"ആ പയ്യൻ അനൂപ് പറഞ്ഞതുകൊണ്ട് നമ്മൾ കാര്യങ്ങൾ
അറിഞ്ഞു. ഇല്ലെങ്കിൽ രണ്ടിലൊന്നിന്റെ ആത്മഹത്യയിൽ കലാശിച്ചേനെ.. ഇപ്പഴെങ്കിലും
അറിഞ്ഞത് നന്നായില്ലെ.. ടോമി സ്വപ്നത്തിൽ പോലും കരുതിക്കാണില്ല ഞാനാ ഡയറി
തപ്പിപ്പിടിക്കുമെന്ന്.. എന്തെല്ലാം തോന്നിവാസങ്ങൾ ആണ് ഈ കുറഞ്ഞ കാലയളവിനുള്ളിൽ
രണ്ടും കൂടി കാട്ടിക്കൂട്ടിയത്. വിശ്വസിക്കാൻ പ്രയാസം. ആന്റി വിഷമിക്കണ്ട. ഇനിയവൻ
നന്നാകും.. ഉറപ്പ് !".. മമ്മയുടെ മറുപടി :"എന്തിനു പറയുന്നു.. അവന് ഞാനീ
വീട്ടിൽ സർവ്വ സ്വാതന്ത്ര്യവും കൊടുത്തു. എന്തെല്ലാം സഹായങ്ങൾ ചെയ്തുകൊടുത്തു.
അവന്റെ അളിയനെ അച്ചായൻ കൊണ്ടുപോയി. അവസാനം കൊടുത്ത കൈക്കു തന്നെ അവൻ കൊത്തി.
എട്ടും, പൊട്ടും തിരിയാത്ത നിഷ്കളങ്കനായ എന്റെ
കുഞ്ഞിനെ, നാലക്ഷരം പഠിക്കേണ്ട പ്രായത്തിൽ
കൊള്ളരുതാത്ത ഓരോ കാര്യങ്ങൾ പറഞ്ഞുപടിപ്പിച്ച് ഇപ്പോൾ രണ്ടും കെട്ട അവസ്ഥയിലാക്കി.
അച്ചായൻ എന്നെയാണ് തെറി പറഞ്ഞത്. ഞാൻ കൂട്ടിലിട്ട കിളിയെ പോലെ വളർത്തിയതു
കൊണ്ടാത്രെ അവനു ആണിനെയും, പെണ്ണിനേയും
തിരിച്ചറിയാതെ പോയത്. അച്ചായന്ശ്രീയോട് നല്ല ദേഷ്യമായി. അവന്റെ അളിയന്റെ വിസ
റദ്ദാക്കി നാട്ടിലേക്കു കയറ്റി വിടുമെന്നൊക്കെ പറഞ്ഞു. ഞാൻ തടസ്സപ്പെടുത്തി. ഒരു
കുടുംബത്തിനെ ചോറ് അല്ലിയോ? പോരാത്തതിന് ആ പെണ്ണ് (ശ്രീയുടെ ചേച്ചി ) ഗർഭിണിയുമാണ്. അല്ലെങ്കിൽ തന്നെ
അവന്റെ സ്വഭാവമേ മാറിപ്പോയി. അടുക്കളയിൽ ഒരു തേങ്ങ പോലും ചുരണ്ടാൻ ഞാനവനെ
സമ്മതിച്ചിട്ടില്ല. ആ അവൻ ശ്രീക്കു വേണ്ടി എത്ര നന്നായി പാചകം ചെയ്തു. അന്ന്
ദോഹയിൽ പോയപ്പോഴേ ആ ചെക്കനുമായുള്ള കൂട്ട് കുറപ്പിക്കണമെന്നു പപ്പാ പറഞ്ഞതാ..
ഇവന്റെ ടെൻഷൻ കണ്ടപ്പോഴേ പുള്ളിക്ക് ഏതാണ്ടൊക്കെ മനസ്സിലായി. ഞാൻ പൊട്ടി ! എന്റെ
കണ്മുന്നിൽ നടന്നതുപോലും എനിക്കറിയില്ലായിരുന്നു. നമ്മൾ ഇതൊക്കെ കണ്ടിട്ടും, കേട്ടിട്ടുമുണ്ടോ? നമ്മുടെ കുടുംബത്തിൽ
ആദ്യാമായല്ലേ ഇങ്ങനൊരു പ്രേമം! എനിക്കോരോന്ന് ഓർത്ത് രാത്രി ഉറക്കമില്ലെടി
ആനിക്കൊച്ചേ.. വന്നുവന്ന് ടോമി ഈയിടെയായി എന്നോടു മിണ്ടാറും കൂടിയില്ല. ഈ കണക്കിനു
പോയാൽ ഞാനിനി അധികനാൾ ഉണ്ടാകുമെന്ന് തോന്നുന്നില്ല."..ആനി ::"ആന്റി
അങ്ങിനൊന്നും പറയാതെ .. ഞങ്ങളൊക്കെ ഇല്ലേ ഇവിടെ .. എല്ലാം ശരിയാകും. അവന്റെ മനസ്സ്
മാറും. ഇപ്പോൾ അവന്റെ മനസ്സിൽ കുടി കയറിയ സാത്താനെ ഇറക്കിവിടണം. ഇനി നമ്മൾ
സംസാരിക്കുന്നത് വല്ലതും അവൻ കേട്ടോണ്ട് കയറി വരുമോ.." മമ്മ :" ഏയ്
..ഇല്ല .. വരുമ്പോൾ വണ്ടിയുടെ ഒച്ചയും, ഹോണടിയുമൊക്കെയുണ്ട്. പുറകു വശത്തു കിടക്കുന്ന ജിമ്മി അലച്ചു വിളിക്കും.
അവനെന്നു വച്ചാൽ ജീവനാ ആ പട്ടിക്ക്.." ആനി : " ആർക്കാ അവനെ
ജീവനല്ലാത്തത്, മോനിച്ചായാന് വലിയ ഇഷ്ടമാ .. ഇനി
ശ്രീയുമായി കൂടാതെ നോക്കണം. ഏതായാലും മോനിച്ചായാൻ അവന്റെ അങ്കിളിനോട് നാലു
വർത്തമാനം പറഞ്ഞിട്ടുണ്ട്." മമ്മ : ശ്രീയുടെ വീട്ടുകാരോട് ഒന്നും പറയാൻ
പറ്റില്ല. അവരൊക്കെ സാധുക്കളാ.. അവർ ഉഷയെയും വിജയനെയുമല്ലേ കുറ്റപ്പെടുത്തൂ. അവരെ
വിശ്വസിച്ചല്ലേ ചെറുക്കനെ ഇവിടെ തന്നെ ചേർത്തത്. ചെറുക്കൻ നന്നായി പഠിക്കും, ചുമ്മാതെ എൻട്രൻസിന് അഞ്ഞൂറിൽ താഴെ റാങ്ക് കിട്ടുമോ.? എനിക്കെന്റെ കുഞ്ഞിനെ പഴയപോലെ തിരിച്ചു കിട്ടിയാൽ മതി. ഇനിയിപ്പോൾ അച്ചായാൻ
വരുമ്പോൾ ഇവിടെ എന്തൊക്കെ നടക്കുമോ ആവോ .. എനിക്കൊരു മന:സമാധാനവുമില്ല. പിന്നെ ഒരു
ആശ്വാസം വിളിപ്പുറത്ത് നീയും, മോനിച്ചനും ഉണ്ടല്ലോ എന്നതാണ്. അന്ന് ഞാൻ ശ്രീയെ വഴക്കു പറഞ്ഞതിനല്ലേ അവൻ
ഇത്രയും കാണിച്ചു കൂട്ടിയത്. ഞാനന്ന് മന:പൂർവ്വമാണ് അടുക്കള വാതിൽ പൂട്ടാതെ പോയത്.
പെട്ടെന്ന് അവൻ പള്ളിയിൽ വരുന്നില്ലെന്നു പറഞ്ഞപ്പോൾ എനിക്കു സംശയം തോന്നി. ശാന്തി
പറഞ്ഞു അപ്പൻ ഉണ്ടായിരുന്നപ്പോൾ മിക്കവാറും ഞങ്ങൾ പള്ളിയിൽ പോകുന്ന സമയത്ത് ശ്രീ
വരുന്നതു കാണാമെന്ന്. പക്ഷെ, അന്നൊന്നും മനസ്സിൽ പോലും ഞാൻ വിചാരിച്ചിട്ടില്ലല്ലോ ഇങ്ങനെയൊരു സംഭവം ! രണ്ടു
ആണ്കുട്ടികൾ ഒരുമിച്ചിരുന്നാൽ നമ്മൾ എങ്ങിനെ സംശയിക്കാനാണ് ? അന്ന് ഞാൻ റീനയുടെ മൊബൈൽ നമ്പർ ശാന്തിയുടെ കൈയ്യിൽ കൊടുത്തിട്ട് ശ്രീ
വരുന്നെങ്കിൽ വിളിക്കാൻ പറഞ്ഞു. അല്ലാതെ എന്റെ കൈയ്യിൽ മൊബൈൽ ഇല്ലല്ലോ. ഞങ്ങൾ
പകുതിയെത്തും മുൻപേ വിളി വന്നു. അന്നേരം അവർ എന്നെ തിരികെ ഇവിടെ കൊണ്ടു വിട്ടു.
അവരോടൊക്കെ ഇതൊക്കെ പറയാൻ പറ്റുമോ? ഒന്നുമില്ലെങ്കിലും ടോമിയുടെ പപ്പായുടെ ബന്ധുക്കളല്ലിയോ? ഇപ്പോൾ അവരും അറിഞ്ഞു. ഇനി അറിയനൊട്ടാരുമില്ല.".. ആനി : " ഇതെങ്ങിനെ
ഇവൻ ഈ കുരുക്കിൽ പെട്ടു എന്നാണു ഞാൻ ചിന്തിക്കുന്നത്. ചിലപ്പോൾ ടോമിയുടെ കാശു
അടിച്ചെടുക്കാനാകും ആ ചെറുക്കൻ കൂടെ കൂടിയിരിക്കുന്നത്. അന്ന് ക്രിസ്തുമസ്സിനു
കുടുംബത്ത് വന്നപ്പോൾ തന്നെ അവന്റെ പെരുമാറ്റത്തിൽ എനിക്കു സംശയം തോന്നിയതാണ്.
ടോണികുട്ടനെ അകറ്റിനിർത്തുന്നു. എപ്പോഴും എസ്.എം.എസ് അയക്കുന്നു. ഞാൻ മൊബൈൽ
പരിശോധിച്ചപ്പോൾ ഒന്നും കണ്ടില്ല. എല്ലാം മായ്ച്ചു കാണും. ഏതോ പെണ്കുട്ടിയുമായി
ലൈൻ ആയി എന്നാണു ഞാൻ കരുതിയത്. നല്ല ഭാവിയുള്ള കുട്ടിയാണ്. എങ്ങിനെയും അവന്റെ
മനസ്സു മാറ്റിയെടുത്തേ മതിയാകൂ.. അവൻ വരുമെങ്കിൽ ഞങ്ങൾ ഒരു കൗണ്സിലിംഗിനു
കൊണ്ടുപോകാം. പാപ്പൻ അറിയണ്ട." ..മമ്മ : "ഒരു പെണ്കുട്ടി യുമായി
പേരുദോഷമുണ്ടായാലും സഹിക്കാം. ഇതൊക്കെ ആരോടെങ്കിലും പറയാൻ പറ്റുമോ..? അസാധാരണമായ കാര്യമല്ലിയോ!"... ആനി : "ഈ വിവരം നമ്മുക്ക് അറിയാമെന്ന്
അവനറിയാമോ?" മമ്മ :'ഏയ് .. ഇല്ല. ഞാനൊന്നും പറഞ്ഞിട്ടില്ല. അന്നത്തെ ആ സംഭവത്തിനു ശേഷം വായ്
തുറക്കാൻ എനിക്കു പേടിയാ.. പിന്നെ വല്ലാതെ ബഹളം വയ്ക്കും." അങ്ങിനെ എന്നെ
കുറിച്ചുള്ള അവരുടെ സംസാരം നീളുമ്പോൾ... എനിക്കാവശ്യമുള്ളത് കേട്ടു കഴിഞ്ഞതും ഞാൻ
പിന്നെ മുകളിലേക്കു പോയി. ചെന്ന പാടേ കട്ടിലിൽ കയറി കമിഴ്ന്നുകിടന്നു കുറെ
കരഞ്ഞു.. മനസ്സു വിങ്ങുന്നു. അപ്രതീക്ഷിതമായ , അവിചാരിതമായ, അവിശ്വസനീയമായ സംഭവവികാസങ്ങൾ ആണിവിടെ
നടന്നിരിക്കുന്നത്. എല്ലാം ശ്രീയോട് പറയണം. അല്ലാതെ മനസ്സിന് സമാധാനമില്ല. ശ്രീയെ
വിളിച്ചു ഇപ്പോൾ തന്നെ കാണണം വളരെ അത്യാവശ്യമാണെന്നു ഞാൻ പറഞ്ഞു.
"എന്തെങ്കിലും പ്രശ്നമുണ്ടോ മുത്തെ..?" അവൻ ആകാംഷഭരിതനായി. "ഉഷയാന്റിയോടു എന്തേലും നുണ പറഞ്ഞിട്ട് ചേട്ടൻ വരൂ.
നമുക്ക് ഒരിടം വരെ പോകാനുണ്ട്. എന്നെ ഇറക്കിവിട്ട അതേ സ്ഥലത്ത് ഞാനുണ്ടാകും"
ഞാൻ വന്നതുപോലെ ശബ്ദമുണ്ടാക്കാതെ പുറത്തേക്കിറങ്ങി നടന്നു. മനസ്സാകെ
കലുഷിതമായിരുന്നു. ഞാൻ ചെയ്ത തെറ്റിന് പാവം ശ്രീയെയാണ് മമ്മ കുറ്റപ്പെടുത്തുന്നത്.
സ്വന്തം കുട്ടികളെ ആർക്കും കുറ്റപ്പെടുത്താൻ കഴിയില്ല. സ്വാർത്ഥത ! തെളിഞ്ഞ വെള്ളം
പോലെയുള്ള എന്റെ ശ്രീയുടെ മനസ്സ് എനിക്കേ അറിയൂ. ഓരോന്ന് ആലോചിച്ചപ്പോൾ കണ്ണിൽ
നിന്നും കുടുകുടെ കണ്ണുനീർ വാർന്നു.. ഞാൻ ഇന്നുവരെ എല്ലാവരെയും, സ്നേഹിച്ചിട്ടും സഹായിച്ചിട്ടുമേയുള്ളൂ. ആ എനിക്ക് എന്താണീ ദുർവിധി? ഈ സമയത്ത് എല്ലാം അറിഞ്ഞു കൊണ്ട് പപ്പാ കയറി വരുന്ന കാര്യം ചിന്തിക്കാനേ വയ്യ
! പ്രശ്നങ്ങൾ കൂടുകയെയുള്ളൂ.. കുറച്ചുനേരം നിന്നപ്പോൾ ശ്രീ വന്നു. "എന്താ
മുത്തെ.. എവിടെയാ പോകേണ്ടത്?" ഞാൻ അവനോട് കാര്യങ്ങൾ എല്ലാം പറഞ്ഞു. ഇതിനൊക്കെ പുറകിൽ അനൂപാണ് സൂത്രധാരൻ
എന്നറിഞ്ഞതും ശ്രീ ദേഷ്യം കൊണ്ടു വിറച്ചു. "കയറ് വണ്ടിയിൽ..
നെല്ലിക്കോടല്ലേ.".. ഞാൻ കയറിയതും അവൻ വണ്ടി അടിച്ചുപറത്തി വിട്ടു.
ആനിചേച്ചിയുടെ ഭർതൃഗൃഹത്തിൽ ഞാനും, ശ്രീയും കൂടി ഒരിക്കൽ പോയിട്ടുണ്ട്. അവിടുന്നു കുറച്ചു ദൂരമേയുള്ളൂ അനൂപിന്റെ
വീട്.. അന്ന് ചേച്ചിയുടെ മിന്നുകെട്ടിന് 'എന്റെ കൂടെ പഠിച്ചതാ.. പേര് അനൂപ്. മോനിച്ചനളിയന്റെ അയല്പക്കകാരനാ..' എന്നു പറഞ്ഞു അനൂപിനെ ആനിചേച്ചിക്ക് പരിചയപ്പെടുത്തിയതും ഞാൻ തന്നെയാണ്. പക്ഷെ
അവൻ ഇങ്ങനെ ഒരു ദ്രോഹം എന്നോടു ചെയ്യുമെന്ന് സ്വപ്നേപി ഞാൻ കരുതിയില്ല. എന്തായാലും
ഞങ്ങൾ വഴി ചോദിച്ചു അനൂപിന്റെ വീട്ടിലെത്തി. അവന്റെ അച്ഛൻ
വന്നിട്ടുണ്ടായിരുന്നില്ല. എന്നോടു സംസാരിക്കണ്ട എന്നു ശ്രീ പറഞ്ഞു. ശ്രീയെ കണ്ടതും
'ചേട്ടനോ.. കയറി വരൂ.." എന്നു പറഞ്ഞ്
അവൻ ഓടി വീടിനു പുറത്തു വന്നു. ശ്രീ ദേഷ്യത്തിൽ അവന്റെ കൈ പിടിച്ച് പുറത്തു കൊണ്ടു
വന്നു. എന്നിട്ട് കാര്യങ്ങൾ ഒന്നൊന്നായ് ചോദിച്ചു. "ഞാനൊന്നുമറിഞ്ഞതല്ല"
എന്നു പറഞ്ഞപ്പോൾ ശ്രീയവന്റെ ചെകിട്ടത്ത് ഒന്നു പൊട്ടിച്ചു. "അന്നേ ഞാൻ
നിന്നോടു പറഞ്ഞതാണ് എന്റെയും, ടോമിയുടെയും കാര്യത്തിൽ ഇടപടരുതെന്ന്.. എന്നിട്ടും നീ നിർത്തിയില്ല. നീ കാരണം
സ്നേഹമായിരുന്ന ഞങ്ങളുടെ രണ്ടു കുടുംബങ്ങൾ ഇപ്പോൾ വിഷമത്തിലാണ് ."
അപ്പോഴേക്കും അനൂപിന്റെ അമ്മയും, അനിയത്തിയും ഓടിവന്നു. അനൂപ് പേടിച്ചു വിറക്കുന്നതു കണ്ടപ്പോൾ അവർ അലച്ചു
വിളിച്ചുകൊണ്ട് അയൽപക്കത്തെ വീട്ടിലേക്കോടി. ശ്രീയുടെ ഭാവം കണ്ടപ്പോൾ എനിക്കും ഭയം
തോന്നി. അവന്റെ ശബ്ദഗാംഭീര്യം അത്ര വലുതാണ്. അതു ഉറക്കെയായാലോ..? കേൾക്കുന്നവർ ഒന്നു അറയ്ക്കും. കൈക്കരുത്തും കുറവല്ല. അനൂപിന്റെ അമ്മ കരുതിയത്
ഞങ്ങൾ അവനെ തല്ലാനായി ചെന്ന ഏതോ ഗുണ്ടകളാണെന്നാണ്. അവർ ഉടനെ ഒരു അയൽപക്കക്കാരനെയും
കൂട്ടി വന്നു. അയാൾ വന്നു വലിയ വർത്തമാനങ്ങളൊക്കെ പറഞ്ഞു. അപ്പോൾ ഞാനും
ഇടപ്പെട്ടു. എല്ലാം വിശദീകരിച്ചു പറഞ്ഞു. അപ്പോൾ അനൂപിന്റെ അമ്മക്ക് ഏതാണ്ട്
കാര്യങ്ങൾ മനസ്സിലായി. "നീയെന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങൾ വല്ലവരോടും
സംസാരിക്കാൻ പോകുന്നത്?" എന്നു പറഞ്ഞു ഞങ്ങളുടെ മുന്നിൽ വച്ചുതന്നെ അവനെ അമ്മ വഴക്കു പറഞ്ഞു.
"ഇതോടെ നീയെന്റെ മനസ്സിൽ മരിച്ചു" എന്നവന്റെ മുഖത്തു നോക്കി
പറഞ്ഞിട്ടാണ് ഞാൻ ശ്രീയെയും കൂട്ടി തിരികെ പോന്നത്. ഞങ്ങൾ ഒരു കോഫി കുടിച്ചുകൊണ്ട്
കുറച്ചു സംസാരിച്ചു. 'എന്തുവന്നാലും മനസ്സു
മാറരുത്. ഒറ്റക്കെട്ടായി പിടിച്ചു നില്ക്കണം. ഒരുമിച്ചു ജീവിക്കാൻ ഒരു
രക്ഷയുമില്ലാതെ വന്നാൽ ഒരുമിച്ചു ജീവനൊടുക്കാമെന്നു ഞാൻ ശ്രീയോട് പറഞ്ഞു. അവനതു
സമ്മതിച്ചാണ് എന്നെ കൊണ്ടു വീട്ടിൽ വിട്ടത്. അന്ന് രാത്രി അത്താഴം കഴിഞ്ഞ് ഞാൻ
കിടക്കാനൊരുങ്ങുമ്പോൾ അനൂപ് എന്നെ വിളിച്ചു. ഞാൻ 'കട്ട്' ചെയ്തു. അപ്പോൾ അവന് എന്തോ സത്യം എന്നെ
അറിയിക്കാനുണ്ടെന്നു സന്ദേശം അയച്ചു. വീണ്ടും വിളിച്ചപ്പോൾ ഞാൻ ഫോണ് എടുത്തു.
"ഹലോ.. എന്താ ഇനിയും നിനക്ക് പറയാനുള്ളത്? എനിക്കൊന്നും കേൾക്കണ്ട. പറഞ്ഞതൊന്നും പോരെ.? എന്നെ വെറുതെ ശല്യം ചെയ്യണ്ട." ഞാൻ ദേഷ്യപ്പെട്ടു. "ദയവു ചെയ്തു
ടോമി എന്നെ സംസാരിക്കാൻ അനുവദിക്കൂ. ഇവിടെ വന്നപ്പോഴും നിങ്ങൾ കാര്യമറിയാതെയാണ്
എന്നെ തല്ലിയത്. എനിക്കു പറയാനുള്ളത് കേൾക്കാൻ പോലും ശ്രീയേട്ടൻ കൂട്ടാക്കിയില്ല.
അച്ഛൻ വന്നപ്പോൾ അമ്മ എല്ലാം പറഞ്ഞു കൊടുത്തു. അച്ഛന്റെ തെറിയും ഞാൻ കേട്ടു. നീ
പറഞ്ഞതെല്ലാം ഞാൻ കേട്ടില്ലേ .. ഇനി ഞാൻ പറയുന്നത് നീ കേൾക്കാനുള്ള ക്ഷമ കാണിക്ക്.
നീ വലിയ അപകടത്തിലാണ്. നിനക്ക് സംഭവിച്ചതെന്താണ് എന്നറിയില്ല. ഞാനല്ല ഈ
പ്രശ്നങ്ങൾക്കൊന്നും കാരണക്കാരൻ! നടന്നതെന്താണെന്ന് ഞാൻ പറയാം. വിശ്വസിക്കുന്നതും, വിശ്വസിക്കാതിരിക്കുന്നതും നിന്റെ ഇഷ്ടം ! നിന്റെ വീട്ടിലെ ജോലിക്കാരി, ശ്രീയേട്ടനും, നീയും കൂടി കിടപ്പറയിൽ ആണും, പെണ്ണും തമ്മിൽ ചെയ്യുന്നപോലെ എന്തോ ഒന്ന് നേരിൽ കണ്ടു. അവർ അതുപോലെ നിന്റെ
മമ്മയോട് പറഞ്ഞുകൊടുത്തു . മമ്മ അത് ആനി ചേച്ചി വന്നപ്പോൾ പറഞ്ഞു. ചേച്ചി നേരെ
വന്ന് എനിക്കിതിനെ പറ്റി വല്ലതുമറിയുമോ എന്ന് എന്നോടു ചോദിച്ചു. നിങ്ങൾ
എങ്ങിനെയാണ് പരിചയം? ഏതു തരത്തിലുള്ള ബന്ധമാണ് എന്നെല്ലാം..
ഞാൻ പറഞ്ഞത്.. നല്ല സുഹൃത്തുക്കളാണ്. തമ്മിൽ നല്ല വിശ്വാസവും, ആത്മാർത്ഥതയുമാണ്. പ്ലസ്ടു വിനു പഠിക്കുമ്പോഴേ ഉള്ള സ്നേഹബന്ധമാണ് എന്ന്.
അവർക്കെല്ലാം അറിയാമെന്നു പറഞ്ഞപ്പോഴാണ് ഞാൻ അത്രയും പറഞ്ഞത്. അവരപ്പോൾ തന്നെ
പോകുകയും ചെയ്തു. പിന്നെയാണ് ചേച്ചി വിളിച്ചു പറഞ്ഞത് നിന്റെ മുറി പരിശോധിച്ചപ്പോൾ
ഡയറികൾ കിട്ടിയെന്നും, അതു വായിച്ചു
ഞെട്ടിപ്പോയെന്നും, ചേച്ചിക്കു നെഞ്ചുവേദന വന്നെന്നും, അങ്ങിനെ മോനിച്ചൻ ചേട്ടനോടു കാര്യങ്ങൾ ചുരുക്കി പറഞ്ഞെന്നും, ചേട്ടൻ അതു ശ്രീയേട്ടന്റെ അങ്കിളിന്റെ കൂടെ ജോലി നോക്കുന്ന സഹോദരനോടു
പറഞ്ഞെന്നും, അയാൾ വിജയൻ അങ്കിളിനോട് കാര്യങ്ങൾ
പറഞ്ഞിട്ട് നിങ്ങളെ എത്രയും പെട്ടെന്ന് നിയന്ത്രിച്ചില്ലെങ്കിൽ അപകടമാണെന്നു
മുന്നറിയിപ്പു കൊടുത്തെന്നും.. നീ കരുതുന്ന പോലെ ഞാനും, നിന്റെ മമ്മയുമൊക്കെ ഇക്കാര്യത്തിൽ നിരപരാധികളാണ്. നിന്റെ ഡയറിയും, അശ്രദ്ധയും ആണ് എല്ലാത്തിനും കാരണം. അല്ലാതെ എനിക്കു നിന്നോടു
പൂർവ്വവൈരാഗ്യമൊന്നുമില്ല. ഞാൻ ബിഎസ്.സി ക്കു പഠിക്കുന്നു. നീ എഞ്ചിനീയറിംഗിനും.
ഞാനെന്തിനാണ് നിനക്ക് പാര വയ്ക്കുന്നത്? അന്നൊരിക്കൽ ശ്രീയേട്ടന്റെ വിഷയത്തിൽ നീ വിലക്കിയപ്പോൾ തന്നെ ഞാനെല്ലാം
മറന്നു. അവർ എന്തൊക്കെയോ നിന്റെ പപ്പയെ അറിയിച്ചിട്ടുണ്ട്. അദ്ദേഹം ഉടനെ
നാട്ടിലെത്തുമെന്നാണ് ആനിചേച്ചി പറഞ്ഞത്. എന്നോടു ദേഷ്യം തോന്നണ്ട ടോമി ! അതുപോലെ
ഞാനാണ് നിന്നെ ഇതൊക്കെ അറിയിച്ചതെന്നു നീ ആനിചേച്ചിയോട് പറയുകയും അരുത്.
മോശമാണ്.".. അവൻ പറഞ്ഞുനിർത്തി. "കാര്യങ്ങൾ അറിയിച്ചതിനു നന്ദി. വീട്ടിൽ
വന്നു പ്രശ്നം ഉണ്ടാക്കിയതിനു മാപ്പ്! എനിക്കിതു ചോദിക്കാതിരിക്കാനാകില്ല. അഥവാ
നിന്നോട് ആനി ചോദിച്ചാൽ ഞങ്ങൾ ഒരുമിച്ചു വന്നു നിന്നെ ഭീഷണിപ്പെടുത്തി തല്ലി
പറയിപ്പിച്ചതാണെന്ന് താൻ പറഞ്ഞോളൂ.. ശുഭരാത്രി !" അതു പറഞ്ഞു ഞാൻ ഫോണ് വച്ചു.
ഇപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് കുറച്ചു കൂടി വ്യക്തമായത്.. മോളിയാന്റി ഇട്ട
തീപ്പൊരിയാണ് പടർന്നു പിടിച്ചത്.. ഇനിയിത് അണക്കാൻ കുറച്ചു കഷ്ടപ്പാടാണ്.. അത്രക്കു
പടർന്നുപോയി. അനൂപിനെ അങ്ങിനെയങ്ങു വിശ്വസിക്കാൻ പ്രയാസമാണ്. ഇത്രയും കാര്യങ്ങൾ
വ്യക്തമായി അറിയണമെന്നുണ്ടെങ്കിൽ, അവൻ ദിവസേന ആനിചേച്ചിയുമായി ഫോണ് വിളിയോ, കാണലോ ഉറപ്പായും ഉണ്ടാകും. എല്ലാവരും ചേർന്ന് നന്നായി കളിച്ചിരിക്കുന്നു.
ഞാനറിയാതെ മുറിയിൽ കയറി എന്റെ ഡയറി തപ്പിയെടുത്തു വായിക്കാൻ അവർക്ക് ആരാണ് അധികാരം
കൊടുത്തത്? അവർ എന്റെ സ്വന്തം ചേച്ചിയൊന്നുമല്ലല്ലോ.
അപ്പോൾ ഞാനില്ലാത്ത സമയത്ത് മമ്മയാണ് ആനിക്ക് എന്റെ മുറിയിൽ കടക്കാനുള്ള
സ്വാതന്ത്ര്യം കൊടുത്തത്. ആരെയും ഞാൻ വെറുതെ വിടാൻ പോകുന്നില്ല. എന്റെ രക്തം
തിളക്കാൻ തുടങ്ങി. മമ്മയോട് ചോദിച്ചിട്ടു തന്നെ കാര്യം ! ഞാൻ കൊടുങ്കാറ്റു പോലെ
താഴേക്കു ചെന്നു... പിന്നെ എന്റെ നിയന്ത്രണത്തിലല്ലായിരുന്നു എന്റെ മനസ്സ്!
എന്റെ പ്രണയം .....( ഭാഗം ::89 )
മമ്മ ജോലികളെല്ലാം ഒതുക്കി ഉറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ഞാൻ അകത്തേക്കു
ചെന്നു. "എനിക്ക് മമ്മയോട് കുറച്ചു കാര്യങ്ങൾ ചോദിച്ച്
ബോധ്യപ്പെടാനുണ്ട്.".. മമ്മ തുറിച്ചു നോക്കിയിട്ട്.. "എനിക്ക് നിന്റെ
ചോദ്യങ്ങൾക്ക് മറുപടി പറയാനിപ്പോൾ സൗകര്യമില്ല." അതു പറഞ്ഞതും എന്നെ ദേഷ്യം
കൊണ്ടു വിറച്ചു. ഞാൻ ശബ്ദമുയർത്തി.. "ആരാ അവൾക്ക് എന്റെ മുറിയിൽ കയറി
പരിശോധിക്കാൻ വാതിൽ തുറന്നു കൊടുത്തത്? എനിക്കറിയണം മമ്മയാണോ ആ സാഹസത്തിനു മുതിർന്നതെന്ന്.?.. എന്താ ഒന്നും പറയാനില്ലേ.?".. മമ്മ ::"അല്ല .. നിനക്കിത് എന്തോത്തിന്റെ കേടാ കുഞ്ഞേ? ആർക്ക്? ആരുടെ കാര്യമാ നീയീ പറയുന്നെ .?".. ഞാൻ:: "ആ .. ആനിക്ക്.. അവളാരാ എന്റെ ഡയറി പരിശോധിക്കാൻ? അതിലെന്തോ ആയിക്കോട്ടെ.. അതെന്റെ സ്വന്തമാണ്. മറ്റുള്ളവർക്കു വായിച്ചു
പഠിക്കേണ്ടതൊന്നും അതിലില്ല. ഇനിയിങ്ങു വരട്ടെ.. കൊടുക്കുന്നുണ്ട് ഞാൻ നല്ല
തെറി.". മമ്മക്ക് എന്റെ സംസാരം കേട്ടപ്പോൾ ദേഷ്യം വന്നു. "നീ നിന്റെ
പാടു നോക്കി പോ ചെക്കാ എന്റെ വായിലിരിക്കുന്നത് കേൾക്കാതെ.." മമ്മ
ഒന്നുമറിയാത്തതു പോലെ ലൈറ്റ് അണച്ചു. അപ്പോൾ എന്റെ ദേഷ്യം കൂടി. "എല്ലാരും
കൂടി എന്നെ സെമിത്തേരിയിലേക്ക് എടുത്തേ അടങ്ങൂ.." എന്നുപറഞ്ഞു സമനില
തെറ്റിയതുപോലെ ഞാൻ തീൻ മേശയിലിരുന്ന കഞ്ഞിയും, പയറുതോരനും, ചട്ണിയും, തട്ടിയെറിഞ്ഞു. അതിനടുത്തിരുന്ന വെള്ളമൊഴിച്ചു വയ്ക്കുന്ന സ്റ്റീൽ കലം ഞാനാ
മാർബിൾ തറയിൽ വലിച്ചെറിഞ്ഞു. അതു ചണുങ്ങി രണ്ടായി പിളർന്നു. "കുറെ
കുറ്റാന്വേഷകർ ഇറങ്ങിയിരിക്കുന്നു. ഒരൊറ്റയെണ്ണം ഇനി ഈ വീട്ടിൽ കാലു കുത്തട്ടെ !
ഞാൻ കാലു വെട്ടിയിടും. ഞാൻ കാരണം എന്റെ ശ്രീക്ക് എന്തെങ്കിലും നഷ്ടപ്പെട്ടാൽ
പിന്നെ ഞാൻ ജീവനോടെ ഉണ്ടാകില്ല. നിങ്ങളോർത്തോളൂ.." അതുപറഞ്ഞു ഞാൻ
പൊട്ടിക്കരഞ്ഞു. അപ്പോൾ മമ്മ ഓടി വന്നു സമാധാനപ്പെടുത്തി. "എന്താടാ ഇതൊക്കെ..
എനിക്കൊന്നും മനസ്സിലാകുന്നില്ല. നിനക്കെന്താണ് പറ്റിയത്? ആരുടെയോ കാര്യം പറഞ്ഞു നീയീ വീട്ടിലെ സമാധാനം കളയുകയാണ്." അതു കേട്ട ഭാവം
നടിക്കാതെ ഞാൻ മുകളിലേക്കു പോയി കിടന്നു. തലക്ക് നല്ല ഭാരം ! എല്ലാവരോടും വെറുപ്പു
തോന്നി. നേരം വെളുത്തപ്പോൾ ശ്രീ വിളിച്ചിട്ട് അവൻ പെരുമ്പാവൂർക്കു പോകുകയാണെന്ന്
പറഞ്ഞു. ഇനി ഓണമൊക്കെ ആഘോഷിച്ചിട്ടേ മടങ്ങിവരൂ. പ്രിയചേച്ചിയെ ആരോ പെണ്ണുകാണാനും
വരുന്നുണ്ട്. എന്നോടു സന്തോഷമായിരിക്കാൻ ശ്രീ പറഞ്ഞു. അവിടെ ചെന്നിട്ട് സാഹചര്യo നോക്കിയിട്ട് വിളിക്കാമെന്നു പറഞ്ഞു.ഓണത്തിനു കൂടാൻ ഞാൻ വേണമെന്ന് അവൻ
ആവശ്യപ്പെട്ടു. ഉഷയാന്റി ഇവിടെ നടന്നതൊന്നും അവിടെ അറിയിച്ചിട്ടില്ലെങ്കിൽ എന്നെ
ധൈര്യമായി ക്ഷണിക്കാമല്ലോ എന്നാകും അവൻ കരുതിയത്. ആനിചേച്ചിക്ക് മമ്മ
മുന്നറിയിപ്പു കൊടുത്തു കാണും. എന്നെ ഭയന്ന് പിന്നെ ഞാനുള്ളപ്പോൾ അവൾ
പറുദീസയിലേക്ക് വന്നതേയില്ല. ഞാനില്ലാത്തപ്പോൾ ചിലപ്പോൾ വന്നുപോകുന്നുണ്ടാകും .
മോനിച്ചൻ അളിയൻ ഒരു ദിവസം ഒറ്റക്കാണ് വന്നത്. സംസാരിക്കാൻ താല്പര്യമില്ലാത്തതിനാൽ
ഞാൻ താഴേക്കു ചെന്നതേയില്ല. എന്റെ മുറിയിൽ കതകടച്ചിരുന്നു. സെപ്റ്റംബർ 14 തിരുവോണത്തിന്റെ തലേന്നാൾ ശ്രീയുടെ അമ്മയെന്നെ ഫോണിൽ വിളിച്ചു. ഞാനില്ലാതെ
അവർക്കൊരു ഓണമില്ലെന്നും ചെന്നേ തീരൂ എന്നുമൊക്കെ പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു.
പക്ഷെ ഞാനവിടെ പോകുന്നതിനെ മമ്മ ശക്തമായി എതിർത്തു. പോയാൽ പപ്പയെ അറിയിക്കുമെന്ന്
ഭീഷണി മുഴക്കി. ഞാനും ശക്തമായി പ്രതികരിച്ചു. വേണ്ടിവന്നാൽ ഞാനും, ശ്രീയും കൂടി ഒരുമിച്ചു ജീവിച്ചു കാണിക്കുമെന്നു വരെ വെല്ലുവിളിച്ചു. എല്ലാരും
എല്ലാം അറിഞ്ഞ സ്ഥിതിക്ക് ഇനിയെന്റെ നയം വ്യക്തമാക്കാമല്ലോ.. ഞാനതു ചെയ്യുന്ന
ദിവസം ഒരു പാട്ട മണ്ണെണ്ണ ചെലവാക്കുമെന്നു പറഞ്ഞാണ് മമ്മ വഴക്കു നിർത്തിയത്.
എന്നിട്ടും ഞാനന്നു പെരുമ്പാവൂർക്കു പോവുക തന്നെ ചെയ്തു. ഒരു പക്ഷെ ഇത് എന്റെ
ശ്രീയോടോപ്പമുള്ള അവസാനത്തെ ഓണമായാലോ.? അവിടെ ചെന്നതും പഴയതിനേക്കാൾ സ്നേഹമായി അവരെന്നെ സ്വീകരിച്ചു. ശ്രീ വല്ലാതെ
ക്ഷീണിച്ചിരിക്കുന്നു. അവന്റെ മുഖത്ത് ആകെയൊരു മ്ലാനത ! എന്താകും കാരണം ? അന്ന് ഞങ്ങൾ ഓടിക്കളിച്ചില്ല. പൂക്കളമിട്ടില്ല. ഊഞ്ഞാലാടിയില്ല. കുളക്കടവിൽ
കുളിച്ചില്ല. പക്ഷെ ഇലയിൽ സദ്യയുണ്ടു. ശ്രീക്ക് ഞാൻ ഓണക്കോടിയായി ഒരു കറുത്ത
കരയുള്ള മുണ്ടും, കറുത്ത ഷർട്ടും വാങ്ങിക്കൊണ്ടാണ് പോയത്.
ശ്രീക്ക് കറുത്ത ഷർട്ട് ജീവനാണ്. അവനതു നന്നായി ചേരുകയും ചെയ്യും. അപ്പോൾ അച്ഛൻ
പതിവുപോലെ, എനിക്കു ഓണക്കോടി തന്നു. റോസ് വരയൻ
ഷർട്ടും, ക്രീം നിറത്തിലുള്ള പാന്റിന്റെ തുണിയും..
ഞങ്ങൾ ശ്രീയുടെ വസ്തുവിൽ തെക്കു വശത്തുള്ള മുത്തശ്ശനെ അടക്കം ചെയ്ത തെങ്ങിൻ
ചുവട്ടിൽ പോയി കുറച്ചു നേരം നിന്നു. മുത്തശ്ശന്റെ അസ്ഥി കുഴിച്ചിട്ട പ്ലാവും ശ്രീ
കാട്ടിത്തന്നു. ഞാൻ മമ്മയുമായി വഴക്കുണ്ടായത് ശ്രീയെ മന:പൂർവ്വം മറച്ചു. പറഞ്ഞാലും
എരിതീയിൽ എണ്ണയൊഴിക്കാമേന്നേയുള്ളൂ.. അവന്റെ മുഖത്തെ വാട്ടത്തിന്റെ കാരണം ഞാൻ
തിരക്കിയപ്പോൾ അവൻ പറഞ്ഞ മറുപടി ഇതായിരുന്നു. "എനിക്കറിയാം.. എനിക്കുവേണ്ടി
എന്റെ ചക്കരമുത്ത് ഒരുപാട് അനുഭവിക്കുന്നുണ്ട്. അവരെല്ലാം കൂടി നിന്നെ ശരിക്കും
വേദനിപ്പിക്കുന്നുണ്ട്.. അതു പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു. വാ.. മുത്തെ..
നമുക്ക് ഒന്ന് കറങ്ങിയിട്ട് വരാം.. എനിക്കൊരു പ്രശ്നവുമില്ലെന്ന് ഞാൻ നുണ പറഞ്ഞു.
ഓണമായിട്ട് എന്നെയും കൊണ്ട് എവിടെക്കാണ് പോകുന്നതെന്നു ചോദിച്ചപ്പോൾ അവനൊന്നും
മിണ്ടിയില്ല. ആദ്യത്തെ ഓണത്തിനു വന്നപ്പോൾ കണ്ടപോലെ അന്നും മാനത്ത് മഴക്കാറു
കണ്ടു. പ്രകൃതിക്ക് എന്തോ ഒരു വിഷാദഛായ ! ഞങ്ങളുടെ ദുഃഖം തിരിച്ചറിഞ്ഞതുപോലെ..ഞങ്ങളിറങ്ങിയതും
മഴ ചെറുതായി പൊടിഞ്ഞുതുടങ്ങി. ബൈക്കിൽ അവന്റെ പുറകിൽ അമർന്നിരുന്നു
ചെറുചാറ്റൽമഴയിൽ തല തോളോടു ചേർത്തുവച്ചു മിഴികൾ പാതിയടച്ചു ഞാനിരിക്കുമ്പോൾ, ഒരു വലിയ പാടശേഖരത്തിലേക്കാണ് ശ്രീയെന്നെ കൊണ്ടുപോയത്. കന്നികൊയ്ത്തു കഴിഞ്ഞ ആ
വിശാലമായ പാടങ്ങളുടെ നടുവിലുള്ള റോഡിൽ കൂടി എല്ലാം മറന്നൊരു യാത്ര! ഞാൻ
ചേർന്നിരിക്കുന്നതു കാരണം വണ്ടിയോടിക്കുന്നതിലുള്ള അവന്റെ ഏകാഗ്രത നഷ്ടമാകാൻ
തുടങ്ങിയപ്പോൾ ഞാൻ ഒതുങ്ങി മാറിയിരുന്നു. ഓർക്കുമ്പോൾ തന്നെ കുളിരുകോരുന്ന
അനുഭൂതി.. ആ പാടങ്ങളിൽ നിറയെ അരിപ്രാവുകൾ.. കൊയ്ത്തു കഴിഞ്ഞപ്പോൾ ഉതിർന്നുവീണ
നെൽമണികൾ പെറുക്കിയെടുക്കാനുള്ള അവയുടെ മത്സരം കാണാൻ ഞങ്ങൾ അവിടേയ്ക്കു പോയി. കുറേ
മാടപ്രാവുകൾക്കിടയിൽ കണ്ട ഒരു വെള്ളപ്രാവിനെ ചൂണ്ടി, അതു ഞാനാണെന്നു പറഞ്ഞു അവനെന്നെ ചൊടിപ്പിച്ചു.. എന്നിട്ടുറക്കെ കൈകൊട്ടി..
അവന്റെ കൈയ്യടിശബ്ദം കേട്ടു, അതിനെ അനുകരിക്കുംവിധം ചിറകടിയൊച്ചകളാൽ ആ പക്ഷികൾ നീലവാനിലേക്കു ഒരുപോലെ
പറന്നുയർന്നു അകലേക്കു മറഞ്ഞു.. അപ്പോൾ എനിക്ക് വല്ലാത്ത വിഷമം തോന്നി. ഞാൻ ശ്രീയെ
ശകാരിച്ചപ്പോൾ ലൈൻകമ്പിയിലിരുന്നു സല്ലപിക്കുന്ന രണ്ടു മൈനകളെ കാട്ടി അവനെന്നെ
സമാധാനിപ്പിച്ചിട്ടു 'അതുപോലെയാണ് നമ്മളും' എന്നു പറഞ്ഞു.. പോച്ച പറിക്കാൻ വന്ന രണ്ടു കർഷകരൊഴിച്ചാൽ വിജനമായ ആ പാടത്തു
ഞങ്ങൾ മാത്രം.. കുറച്ചുകഴിഞ്ഞപ്പോൾ ഒരു കുയിലിന്റെ മധുരകൂജനം കേട്ടു അവൻ
ഏറ്റുകൂകി.. ആ സമയം പ്രാവുകളിരുന്ന സ്ഥാനത്ത് രണ്ടു 'ചകോരമിഥുനങ്ങൾ' വന്നിരുന്നു.. ചെരിപ്പു വണ്ടിക്കരികിൽ ഊരി
വച്ചതു കാരണം കൊയ്ത്തു കഴിഞ്ഞ നെൽച്ചെടി കുറ്റികളിൽ തട്ടി എന്റെകാലുകൾ
വേദനിച്ചപ്പോൾ ശ്രീ അവന്റെ 'പാദുകങ്ങൾ' എനിക്കു തന്നു ആ വേദന സ്വയം ഏറ്റെടുത്തു..
നീലാകാശം മഴമേഘങ്ങളാൽ മൂടിയപ്പോൾ എന്റെ കഴുത്തിൽ കൈവരിഞ്ഞു ശ്രീ എന്നെയും കൂട്ടി
തിരികെ നടന്നു.. ഇതിനിടക്ക് ആ ചകോരമിഥുനങ്ങൾ നെൻമണികൾ കൊത്തിപ്പെറുക്കി അകലേക്കു
നടന്നകന്നിരുന്നു .. അച്ഛൻവിറ്റ പാടങ്ങൾ അവനെന്നെ ചൂണ്ടികാണിച്ചുതന്നു.
"ഇന്നെന്താ എന്താ എന്റെ ടോമിക്കുട്ടന് ഒരു ഉത്സാഹമില്ലാത്തപോലെ ..?".. ശ്രീയുടെ ചോദ്യത്തിന് "ഒന്നുമില്ല" എന്നേ അപ്പോൾ പറയാൻ കഴിഞ്ഞുള്ളു.
"ഇനിയെന്നാ കോഴിക്കോടിനു മടക്കം?".. ഞാൻ ചോദിച്ചു."കോളേജ് തുറക്കുന്നതിന്റെ തലേന്നാൾ വരാം മോനെ.. അവരുടെ
തീരുമാനം അറിയിക്കട്ടെ! ചിലപ്പോൾ എന്നെ അവിടെ നിർത്താൻ ഇഷ്ടമില്ലെങ്കിലോ..? അപ്പോഴും ഞാൻ എന്റെ വേദന ഉള്ളിലൊതുക്കി നല്ല വാക്കുകൾ പറഞ്ഞ് അവനെ
ആശ്വസിപ്പിച്ചു. ഞങ്ങൾ വീട്ടിലേക്കു പോയി. ഇനി അഞ്ചു മണിക്കൂറോളം യാത്രയുണ്ട്.
എപ്പോഴും മടങ്ങിപോക്കിൽ ശ്രീ കൂടെ കാണും. അന്ന് ഞാനൊറ്റക്കേയുള്ളൂ. ആയതിനാൽ നാലര
മണിക്കു തന്നെ ഞാൻ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി. അച്ഛനു ഞാൻ പോകുന്നതിൽ നല്ല
വിഷമം പോലെ.. ബസ്സിൽ ഇരിക്കുമ്പോൾ കുറേ ആലോചിച്ചുകൂട്ടി. യാത്ര ചെയ്തു വലഞ്ഞ്
വീട്ടിലെത്തിയപ്പോൾ മമ്മയുടെ മുഖം വീർത്തുകെട്ടിയിരിക്കുന്നു. ഞാനും ഇഷ്ടം
കൂടാനൊന്നും പോയില്ല. സ്വന്തം മകന്റെ മനസ്സ് ഇതുവരെ തിരിച്ചറിയാൻ
കഴിഞ്ഞിട്ടില്ലെങ്കിൽ പോയി പണി നോക്കട്ടെ ! ഞങ്ങളുടെ കാമവികാരങ്ങൽ സ്വയം അടക്കി
ഞങ്ങൾ മുന്നോട്ടുപോകുന്നു. ഒരുമ്മ പോലും തമ്മിൽ കൈമാറാൻ കൂട്ടാക്കാതെ പോന്നത്
ഇവരെയൊക്കെ ഓർത്തു തന്നെയാണ്. അങ്ങിനെ ഓണാവധിയെല്ലാം കഴിഞ്ഞു. ശ്രീ വരുന്ന ദിവസം
തമ്മിൽ കണ്ടുമുട്ടാനൊരു വഴിയുമില്ലാത്തതു കൊണ്ട് ശ്രീയുടെ ആഗ്രഹപ്രകാരം ഞങ്ങൾ ഒരു
സിനിമക്ക് പോകാൻ തീരുമാനിച്ചു. ലാലേട്ടന്റെ 'നരൻ' ആണ് പടം. ശ്രീയുടെ ഫ്ലാറ്റിനു കുറച്ചു
മാറി ഞാൻ കാത്തുനിന്നു. അവൻ വന്നു. ആരുടേയും കണ്ണിൽ പെടരുതേ എന്നു പ്രാർത്ഥിച്ചാണ്
യാത്ര തുടങ്ങിയത്. എന്റെ ബൈക്കിൽ ഞങ്ങൾ പോകുന്ന നേരം കഷ്ടകാലത്തിന് വിജയൻ അങ്കിൾ
എതിരെ വരുന്നു. ശ്രീ പെട്ടെന്ന് അറച്ചുപോയി. വണ്ടി നിർത്തിയതും ഞാനിറങ്ങി
മാറിനിന്നു. ആകെയൊരു ചമ്മൽ ! അയാൾ എന്നെ തറപ്പിച്ചു നോക്കി കടന്നുപോയി. ശ്രീയോട്
ഞാൻ തിരികെ ഫ്ലാറ്റിലേക്ക് വിട്ടോളാൻ പറഞ്ഞു. പക്ഷെ അവൻ കേട്ടില്ല. വന്ന ദിവസം
തന്നെ ഒരു പ്രശ്നം വേണ്ട എന്നു കരുതിയാണ് ഞാനതു പറഞ്ഞത്. പക്ഷെ ശ്രീ എന്നെയും
കൂട്ടി സിനിമക്കു പോവുക തന്നെ ചെയ്തു. അവർ ഫ്ലാറ്റിനു പുറത്താക്കുമെന്നു
പറഞ്ഞപ്പോൾ 'തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ
അങ്ങു പൊക്കോട്ടെ..' എന്നാണു ശ്രീ പറഞ്ഞത്.
തിയേറ്ററിനുള്ളിലിരുന്നു വികാരം കൊണ്ട് ഞെരിപിരി കൊള്ളുന്ന ശ്രീയെ വെറുമൊരു
നെടുവീർപ്പോടെ നോക്കിയിരിക്കാനെ എനിക്കു കഴിഞ്ഞുള്ളു.. പിന്നെ ആ ഇരുട്ടിൽ ആരും
ശ്രദ്ധിക്കാത്ത തരത്തിൽ തൊടലും, പിടിക്കലുമൊക്കെ നടന്നു. മനസ്സിന് ഒരു സന്തോഷമില്ലാതെ കണ്ട നല്ലൊരു
സിനിമയായിരുന്നു അത് ! അന്ന് അത്താഴവും കഴിച്ചാണ് ഞങ്ങൾ പിരിഞ്ഞത്. അടുത്ത ദിവസം
ഞാറാഴ്ച ഞാൻ പള്ളിയിൽ പോയില്ല. മമ്മ കരുതിക്കാണും ശ്രീയെ കാത്തിരിക്കുകയാണെന്ന്..
അതുകൊണ്ടാകും മമ്മയും പള്ളിയിൽ പോയില്ല. ഞാൻ വീട്ടിലുള്ളപ്പോൾ മമ്മ ചന്തയിൽ പോലും
പോകില്ല. എനിക്കു കാവലിരിക്കും. തിങ്കളാഴ്ച കോളേജ് തുറന്നു. അന്ന് ഒരുമിച്ചേ പറ്റൂ
എന്ന് ശ്രീ തീർത്തുപറഞ്ഞു. "എവിടെവച്ച് ?" എന്ന ചോദ്യത്തിന്
"വഴിയുണ്ടാക്കാം" എന്നു മാത്രം പറഞ്ഞു. അന്നു വൈകിട്ടു ഉഷയാന്റി
തിങ്കളാഴ്ച വ്രതത്തിനു പോകും. സന്ധ്യാപൂജ കഴിഞ്ഞേ മടങ്ങിവരൂ. അതുവരെ അങ്കിൾ
ക്ഷേത്രത്തിനു മുന്നിൽ കാത്തു നില്ക്കുകയാണ് പതിവ്! ഉഷയാന്റി വീട്ടിൽ നിന്നും
ഇറങ്ങിയതും ശ്രീയെന്നെ വിളിച്ചു. ഞാൻ പെട്ടെന്നു അവരുടെ ഫ്ലാറ്റിലേക്കു
പുറപ്പെട്ടു.. പേടിച്ചു പേടിച്ചു ഞാൻ അകത്തേക്ക് ചെന്നു. ശ്രീയെന്നെ
കെട്ടിപ്പിടിച്ചു ഉമ്മകൾ തന്നു. പിന്നെ വസ്ത്രങ്ങൾ ഒന്നൊന്നായ് ഊരിയെറിഞ്ഞു..
പിന്നെ ഞങ്ങളുടെ ലോകത്തിലേക്ക് എന്നെ ക്ഷണിച്ചു. പൂർണ്ണമനസ്സോടെ പോകാൻ കഴിഞ്ഞില്ല
എന്നതാണ് സത്യം! ഒട്ടും ആസ്വാദ്യകരമല്ലാത്ത ഒരു ബന്ധപ്പെടൽ ആയിരുന്നു അത് !
അതെങ്ങിനെ ? പുറത്തുപോയവർ മടങ്ങി വരുമോ എന്ന
ഭയമായിരുന്നു എന്റെ മനസ്സു നിറയെ .. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. അന്ന്
പതിവിലും വിപരീതമായി പൂജക്കു നില്ക്കാതെ, പഴവും, പാലും, കരിക്കും നിവേദിച്ച് വാങ്ങി അവർ നേരത്തെ മടങ്ങി വന്നു. വാതിലിൽ മുട്ടു
കേട്ടതും ഞാൻ കട്ടിലിനടിയിൽ കയറി ഒളിച്ചു. അതൊരു ചെറിയ കട്ടിൽ ആയതിനാൽ, അതിനടിയിൽ കിടന്നാൽ ശ്രീയുടെ മുറിയുടെ വാതിൽ തുറക്കുമ്പോൾ ഹാളിൽ നിന്നാലും
കാണാൻ കഴിയും. അകത്തേക്കു കയറിയപ്പോൾ എന്റെ ചെരുപ്പ് കൂടെ അകത്തെടുത്തത് ഭാഗ്യമായി
! അവർ അകത്തേക്കു വന്നു.. എന്റെ നെഞ്ചിടിക്കാൻ തുടങ്ങി..
എന്റെ പ്രണയം ... .. ( ഭാഗം:: 90 )
ഞാൻ ഒച്ചയുണ്ടാക്കാതെ കട്ടിലിനടിയിൽ മൂലയ്ക്ക് മാറി കിടന്നു. ശ്രീ വാതിൽ
തുറന്ന് പുറത്തേക്ക് ചെന്നു. ശ്രീക്ക് ആന്റി അമ്പലത്തിലെ പ്രസാദം കൊടുത്തു. അവനതു
വാങ്ങി മാറ്റിവച്ചു. ഇനി കുളിക്കാതെ പ്രസാദം തൊടാൻ കഴിയില്ല എന്നെന്നോടവൻ പറഞ്ഞു.
കുറേ നേരം കഴിഞ്ഞപ്പോൾ പഠിക്കാനെന്ന വ്യാജേന ശ്രീ കതകടച്ചു കുറ്റിയിട്ടു. അപ്പോൾ
ഞാൻ ശ്രീയുടെ ബെഡ്ഡിൽ കയറി കിടന്നു.. സമയം എട്ട്, ഒൻപത്, പത്ത്.. അങ്ങിനെ കടന്നുപോയി.
എനിക്കാണെങ്കിൽ നല്ല വിശപ്പും.. കാരണം മൂന്ന് പ്രാവശ്യമാണ് ഞങ്ങളന്നു ഒന്നായത് ..
എന്റെ കണ്ണുകളിലേക്കു നോക്കുമ്പോൾ ശ്രീക്കു ഉത്തേജനം സംഭവിക്കും. അതൊരു അത്ഭുത
പ്രതിഭാസമായിട്ടാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. എനിക്കാണെങ്കിൽ മനസ്സു
പ്രവർത്തിക്കണം. ശ്രീക്കപ്പോൾ പരിസരബോധം പോലും ഉണ്ടാകില്ല. ആ നേരം ഷഡ്ഡി
ധരിച്ചിട്ടില്ലെങ്കിൽ കുഴങ്ങിയതു തന്നെ ! അടുത്തു നില്ക്കുന്നവർ കൂടിയറിയും അവന്റെ
അവസ്ഥ. പിന്നെയത് സാധാരണയാകാൻ ഏറെ നേരമെടുക്കും. പലപ്പോഴും ഞാൻ പറഞ്ഞതാണ് ഒരു
ഡോക്ടറെ കാണാൻ .. അവൻ കേൾക്കില്ല. ഒരു രക്ഷയുമില്ലാതെ ശ്രീയെനിക്ക് ഒരു ഏത്തപ്പഴം
കഴിക്കാൻ കൊണ്ടുതന്നു. തത്കാലം ജഠരാഗ്നി ശമിപ്പിക്കാനായി. എന്റെ മൊബൈൽ ഞാൻ 'ഓഫ്' ചെയ്തിരുന്നു. മമ്മ ചിലപ്പോൾ
വിളിച്ചുകാണും. അപ്പോഴാണ് ഉഷയാന്റി ഫോണിൽ സംസാരിക്കുന്നത് ഞങ്ങൾ കേട്ടത്.
"ഇവിടെ വന്നില്ല ചേച്ചി.. ശ്രീയിവിടിരുന്നു പഠിക്കുവാ.." എന്നൊക്കെ
പറയുന്നുണ്ട്. വിളിച്ചത് മമ്മയാണെന്ന് മനസ്സിലായി. പത്തര മണിക്കും ആ വിജയനങ്കിൾ
പത്രം വായനയിലാണ്. പതിനൊന്ന് മണിയായി അവർ കിടന്നപ്പോൾ.. അപകടസാദ്ധ്യത
കണക്കിലെടുത്ത് പന്ത്രണ്ടു മണിക്കാണ് ശ്രീ കതകു തുറന്ന് എന്നെ പുറത്തുവിട്ടത്. 'കൂടെ വരണ്ട' എന്നു ഞാനവനോട് പറഞ്ഞു. അതും പിന്നെ
പ്രശ്നമാകും. അന്ന് കണ്ണടച്ചു തുറക്കുന്നതിനു മുമ്പ് ഞാൻ വീട്ടിലെത്തി. അന്ന്
എന്നെ കണ്ടതും ജിമ്മിക്ക് ഒരു പ്രത്യേക സ്നേഹം! അവൻ എന്നെയും നോക്കും പുറത്തേക്കും
നോക്കും. എന്നെ ഗേറ്റ് അടക്കാൻ സമ്മതിക്കുന്നില്ല. പിന്നെയാണ് എനിക്കു സംഗതി
മനസ്സിലായത്. ശ്രീയുടെ മണം അവൻ എന്റെ ശരീരത്തിൽ നിന്ന് അറിഞ്ഞിരിക്കുന്നു. അത്രയും
നേരം ഞങ്ങൾ ഒരുമിച്ചു കെട്ടിപുണർന്നു കിടന്നതല്ലേ. നായയുടെ സ്നേഹവും, ഘ്രാണശക്തിയും ഓർത്തപ്പോൾ അഭിമാനം തോന്നി. ബെല്ലടിച്ചിട്ടും മമ്മ കുറേ നേരം
വാതിൽ തുറന്നില്ല. പിന്നെ വന്നു ദേഷ്യഭാവത്തിൽ വാതിൽ തുറന്നു..' വഴിമധ്യേ മൊബൈൽ ചാർജ് തീർന്നുപോയി എന്നും, സിനിമക്ക് പോയതാണെന്നും പറഞ്ഞപ്പോൾ പിന്നെ മമ്മ ഒന്നും മിണ്ടിയില്ല. കാരണം
ശ്രീ വീട്ടിലുണ്ടെന്ന് ഉഷയാന്റി പറഞ്ഞല്ലോ.... അവൻ എന്റെ കൂടെ ഉണ്ടായിരുന്നില്ല
എന്നു മമ്മക്കു ബോധ്യമായി. മമ്മ വിളമ്പി വച്ച അത്താഴവും ഞാൻ കഴിക്കുന്നുണ്ട്.
വീട്ടിലുണ്ടാക്കി വച്ചിട്ട് പുറത്തൂന്ന് കഴിക്കുന്നതാണ് മമ്മക്ക് ദേഷ്യം ! അത്
കളയേണ്ടി വരില്ലേ..അത്രക്കു ക്ഷീണമുണ്ടായിരുന്നു. നന്നായി ഭക്ഷണം കഴിച്ചു.
കിടന്നപ്പോൾ തന്നെ ഞാൻ വീട്ടിൽ എത്തിയോ എന്നറിയാൻ ശ്രീ വിളിച്ചു. അവനോട്
സംസാരിച്ചുകൊണ്ടു തന്നെ ഉറങ്ങിപ്പോയി.. അടുത്ത ദിവസം സുൽഫി ചേട്ടൻ എന്നെ വിളിച്ചു.
എന്നോടുള്ള കൂട്ടുക്കെട്ട് അവസാനിപ്പിക്കാത്തതു കൊണ്ട് ശ്രീയോട് ഉഷയാന്റി താമസം
മാറാൻ ആവശ്യപ്പെട്ടു എന്ന് ചേട്ടനോട് ശ്രീ പറഞ്ഞതായി പറഞ്ഞു. അതു കേട്ടപ്പോൾ
എനിക്കാകെ ടെൻഷനായി. അതായിരുന്നു അവന്റെ മുഖം വാടിയിരുന്നത്. ഞാനൊന്ന് അവരെ
വിളിച്ചാലോ.. ശ്രീ കോളേജിൽ പോയിട്ട് വിളിക്കാം.. സംസാരിക്കുന്നത് അവൻ കേൾക്കണ്ട.
ഞാൻ പ്രാതൽ കഴിച്ചു എന്റെ മുറിയിലേക്കു പോയി. രണ്ടും കല്പിച്ചു ഞാനവരെ വിളിച്ചു.
അവരെന്നെ തെറി പറഞ്ഞില്ലെന്നെ ഉള്ളൂ.. "ഹലോ, ആന്റി ടോമിയാണ്. എനിക്ക് അല്പം സംസാരിക്കാനുണ്ട്." അതുകേട്ടതും അവർ
തുടങ്ങി. "തന്നോട് ഞാനും സംസാരിക്കാൻ കാത്തിരിക്കുകയായിരുന്നു. എന്തൊക്കെയാണ്
നടക്കുന്നത്? യഥാർത്ഥത്തിൽ ടോമിക്ക് ശ്രീയോട്
സ്നേഹമുണ്ടോ? എല്ലാം വെറും അഭിനയം മാത്രം..
സ്നേഹമുണ്ടായിരുന്നെങ്കിൽ മെഡിസിനു പഠിക്കുന്ന അവനെ ഈ രീതിയിലാക്കുമോ? ഒന്നുമറിയാതെ തന്നെ സ്നേഹിക്കുന്ന ശ്രീയുടെ വീട്ടുകാരെ താൻ സ്നേഹം
പ്രകടിപ്പിച്ച് ചതിക്കുകയല്ലേ? ഇവിടെ നിങ്ങൾ കാണിച്ചു കൂട്ടുന്നതൊന്നും അവർ അറിയുന്നില്ല. പലപ്പോഴും ഞാൻ
പറയാൻ തുനിഞ്ഞതാണ്. അവസാനം കുറ്റം ഞങ്ങളുടെ തലയിൽ വരുമെന്നോർത്തു ക്ഷമിച്ചു.
ഇനിയതുണ്ടാവില്ല. ശ്രീയുടെ അച്ഛനോട് വിജയേട്ടൻ സംസാരിക്കും. ശ്രീയെ ഇനിയിവിടെ
നിർത്താൻ ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ട്. തനിക്ക് എല്ലാ സൗകര്യങ്ങളുമുണ്ട്.
അതുപോലെയാണോ അവൻ. ഇനി രണ്ടു പെണ്കുട്ടികളെ കെട്ടിച്ചുവിടണം. അവന്റെ അച്ഛന് അവനെ
പഠിപ്പിക്കാൻ പോലും പണം തികയുന്നില്ല. നിന്റെ പപ്പായും, മമ്മായും നിന്നെയോർത്ത് എന്തോരം വിഷമിക്കുന്നുണ്ടെന്ന് നിനക്കറിയോ? നിന്റെ മമ്മ ഒരു മെഴുകുതിരി പോലെ ഉരുകുകയാണ്. നിന്നിൽ വിശ്വാസം
അർപ്പിച്ചിരിക്കുന്നവരെ നീ ചതിക്കുകയാണ്. ഇങ്ങനെ തുടർന്നാൽ ദൈവം തമ്പുരാൻ നിന്നെ
ശിക്ഷിക്കുo." ശ്രീയുടെ കുടുംബം
സത്യമുള്ളതാണെന്നും, ഇനിയും പള്ളിയിൽ പോയി കുംഭസാരിച്ചു നേർവഴി
നടക്കാൻ വൈകിയിട്ടില്ലെന്നും, ഞാൻ ഇനി ശ്രീയുമായി കാണാനോ, സംസാരിക്കാനോ പാടില്ലെന്നും, അങ്ങിനെ ഒരു വാക്ക് ഞാൻ കൊടുത്താൽ അവർ അവനെ അവിടെ നിർത്തി
സംരക്ഷിച്ചോളാമെന്നും പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞു എന്റെ തീരുമാനം അറിയിക്കാൻ
രണ്ടു ദിവസം അവരോടു യാചിച്ചു ഞാൻ ഫോണ് വച്ചു. ഞാനന്ന് കോളേജിൽ പോലും പോയില്ല.
അത്രക്കു വിഷമിച്ചുപോയ വാക്കുകളായിരുന്നു അവരുടേത്.. ഹൃദയത്തിൽ കത്തിമുനയിറങ്ങിയ
നോവ്! എന്നോട് ഇത്രയും കഠിനമായി സംസാരിച്ചെങ്കിൽ, ശ്രീയോട് എന്തായിരിക്കും അവരുടെ പെരുമാറ്റം! കുട്ടികൾ ഇല്ലാത്ത സ്ത്രീകൾക്ക്
ക്രൂരത മുന്നിലാണെന്ന് കേട്ടിട്ടുണ്ട്. എന്റെ ഹൃദയത്തിന്റെ അൾത്താരയിൽ തറച്ച
രൂപത്തെയാണ് പെട്ടെന്നൊരു നാൾ പറിച്ചുമാറ്റാൻ അവർ ആവശ്യപ്പെടുന്നത്. അവർ
പറയുന്നതിൽ ന്യായമുണ്ട്. ശരിയുണ്ട്. ഒരു തീരുമാനമെടുക്കാൻ കഴിയാതെ ഞാൻ തിരിഞ്ഞും, മറിഞ്ഞും കിടന്നു. ഉച്ചയൂണ് പോലും ഒഴിവാക്കി.ഇടക്കെപ്പഴോ ശ്രീ വിളിച്ചു.
ഫോണെടുത്ത് എല്ലാം ഒരു മൂളലിൽ ഒതുക്കി.. അന്നു വൈകിട്ട് ശ്രീയെന്നെ മാനാഞ്ചിറ
മൈതാനത്തിലേക്ക് ക്ഷണിച്ചു. ഞാൻ തലവേദനയാണെന്ന് നുണ പറഞ്ഞപ്പോൾ എന്നോട്
വിശ്രമിക്കാൻ പറഞ്ഞു. അടുത്ത ദിവസവും അവൻ തുരുതുരാന്ന് വിളിക്കുന്നു. എനിക്കാണേൽ
സംസാരിക്കാനുള്ള സന്തോഷമില്ല. കാരണം നാളെ ഒരു തീരുമാനമെടുക്കേണ്ട അവസാന ദിവസമാണ്.
അവരോട് ഞാനിനി ശ്രീയെ കാണാൻ ശ്രമിക്കില്ലെന്നു പറഞ്ഞാൽ അവനെ അവിടെ താമസിപ്പിക്കും.
അല്ലെങ്കിൽ പുറത്താക്കും. അന്ന് വൈകിട്ട് ശ്രീ വിളിച്ചു പരിഭവം പറഞ്ഞു.
"തനിക്കെന്താണൊരു മാറ്റം..? തന്നിൽ ഒരു സ്നേഹക്കുറവ് അനുഭവപ്പെടുന്നു.. എനിക്കതു സഹിക്കാൻ
കഴിയുന്നില്ല" അവൻ പറഞ്ഞത് സത്യമാണ് ! എത്ര പെട്ടെന്നാണ് അവൻ എന്റെ മാറ്റം
തിരിച്ചറിഞ്ഞത്. അത്ര ഗഹനമായി അവൻ എന്റെ ഓരോ ചലനവും
മനസ്സിലാക്കിയിരിക്കുന്നു.എല്ലാവരുടെയും മന:സമാധാനം ഇപ്പോൾ എന്റെ തീരുമാനത്തെ
ആശ്രയിച്ചാണിരിക്കുന്നത്. അന്നു വൈകുന്നേരവും ശ്രീയെന്നെ സ്നേഹപൂർവ്വം
മൈതാനത്തിലേക്കു ക്ഷണിച്ചു. അന്ന് മൈതാനത്തു ചെല്ലാമെന്ന് ഞാൻ സമ്മതിച്ചു. ഇന്ന്
ശ്രീയോട് എല്ലാം സംസാരിച്ചേ മതിയാകൂ.. ശ്രീയോട്, കുറച്ചു നാൾ അകന്നു നില്ക്കാനുള്ള തീരുമാനം അറിയിക്കാനായി ഞാൻ മൈതാനത്തിലേക്കു
പോയി.. പക്ഷെ, ഗതാഗതക്കുരുക്കിൽ പെട്ടു വലഞ്ഞ എനിക്കു
അവിടെ സമയത്തിനെത്താൻ കഴിഞ്ഞില്ല. വൈകിയെത്തിയ എന്നെ സ്വീകരിച്ചതു അവന്റെ
പന്തയമായിരുന്നു. ശ്രീയെവിടെയോ മറഞ്ഞിരിക്കുന്നു. ഞാൻ തന്നെ അവനെ തിരഞ്ഞു
കണ്ടെത്തണം. അര മണിക്കൂർ നേരത്തിനുള്ളിൽ കണ്ടെത്തിയാൽ എനിക്കു അവനോടുള്ള
സ്നേഹത്തിൽ സത്യമുണ്ട്. അതായിരുന്നു ശ്രീ പറഞ്ഞ പന്തയം! പിരിഞ്ഞു നിൽക്കാമെന്നു
പറയാൻ പോകുന്ന വേളയിൽ ആ പന്തയം ജയിക്കേണ്ടത് എന്റെ ആവശ്യമായിരുന്നു.
സായാഹ്നസവാരിക്കു വന്നവരും, സൊള്ളാൻ വന്ന പ്രണയജോടികളുമായി തിക്കിത്തിരക്കി നിറയെ ആൾക്കാർ നിറഞ്ഞ ആ
പാർക്കിൽ ശ്രീയെ തിരയുകായിരുന്ന എന്റെ കണ്ണുകളിൽ ആകാംക്ഷയുടെ കൗതുകം
നിഴലിച്ചിരുന്നു. ആദ്യം മനസ്സൊന്നു പതറിയെങ്കിലും, ധൈര്യം വേണ്ടുവോളം സംഭരിച്ച് ഞാനാ പാർക്കിന്റെ മുക്കിനും, മൂലയ്ക്കും അവനെ തിരഞ്ഞു. ഒരിടത്തും കാണാനായില്ല. പതിവായി ഞങ്ങൾ പോകുന്നതും, ഇരിക്കുന്നതുമായ എല്ലാ സ്ഥലങ്ങളും അരിച്ചുപെറുക്കി നോക്കിയിട്ടും അവനെ കാണാതെ
ഞാൻ നിരാശനായി തിരിഞ്ഞുനടന്നു. നയനമനോഹരമായ പൂന്തോട്ടങ്ങൾ നിറഞ്ഞതും, പച്ചപരവതാനി വിരിച്ചതുപോലെയുള്ള പുല്ലുകൾ നിറഞ്ഞതുമായ ആ വലിയ മൈതാനത്തിൽ
പരിചയമില്ലാത്ത പല മുഖങ്ങളും എന്റെ കണ്മുമ്പിൽ മിന്നിമറഞ്ഞു. ഇടയ്ക്കിടക്കു അവൻ
എന്റെ മൊബൈലിൽ വിളിക്കുകയും 'ഞാനിവിടെയുണ്ട്' എന്നു പറയുകയും ചെയ്യുന്നുണ്ട്. പക്ഷെ
എനിക്കവനെ കാണാനാകുന്നില്ല. അവസാനം വിഷണ്ണനായി പരാജയവും, നിരാശയും മനസ്സിനെ കീഴടക്കാൻ തുടങ്ങിയ സമയത്ത്, ദൂരെ മാറി പടർന്നു പന്തലിച്ചു നില്ക്കുന്ന ഒരു ഇലഞ്ഞിമരചുവട്ടിൽ പോയി തളർന്നു
ഞാനിരുന്നു. വാച്ചിൽ നോക്കിയപ്പോൾ പന്തയസമയം അവസാനിക്കാറായിരിക്കുന്നു. പകലവൻ
അസ്തമനത്തിനു തയ്യാറെടുക്കുന്നു. എന്റെ അചഞ്ചല പ്രണയത്തെയാണല്ലോ ശ്രീ പന്തയത്തിനു
പരീക്ഷണ വസ്തുവാക്കിയതെന്നൊർത്തു സങ്കടപ്പെട്ടു രണ്ടു കൈകളും പുറകിലേക്കൂന്നി, ഒരു ചെറിയ ഉൾക്കിതപ്പോടെ ഞാനിരുന്നു ഈശോയെ വിളിച്ചു വിഷമിച്ചു മുകളിലേക്കു
നോക്കിയതും ഞാൻ സ്തബ്ധനായിപ്പോയി. നിറയെ ശിഖരങ്ങളാർന്ന ആ മരചില്ലകൾക്കിടയിൽ
കള്ളച്ചിരിയുമായി ശ്രീ..!. അവിശ്വസനീയമായ കാഴ്ചയായിരുന്നു എനിക്കത്.
പന്തയസമയപരിധിക്കുള്ളിൽ തന്നെ ഞാനവനെ കണ്ടിരിക്കുന്നു. സന്തോഷവും, സങ്കടവും കൊണ്ടെന്റെ കണ്ണുകൾ ഈറനണിഞ്ഞു. കയറാൻ എളുപ്പമുണ്ടെങ്കിലും അവനാ
മരത്തിനു മുകളിൽ നിറഞ്ഞ ശാഖികൾക്കിടക്കിടയിൽ ഒളിച്ചിരിക്കുമെന്നു സ്വപ്നേപി ഞാൻ
കരുതിയിരുന്നില്ല. എന്തായാലും അവിടെയും ഞങ്ങളുടെ സ്നേഹം തന്നെ വിജയിച്ചു. അതിശയോക്തി
നിറഞ്ഞൊരു സംഭവമായിരുന്നു അത്! ഞങ്ങൾ ഒരിക്കലും ശ്രദ്ധിക്കാതിരുന്ന ആ ഇലഞ്ഞിമരം
എന്നെ മാടിവിളിച്ചണച്ച് അരികത്തിരുത്തിയത് അവനെ കാട്ടിതരാനായിരുന്നുവോ?! എന്നെ കണ്ടതും പെട്ടെന്നു ചാടിയിറങ്ങി താഴെ വന്നു സന്തോഷത്താൽ അവനെന്നെ
വാരിപ്പുണർന്നു. ആ നിർവൃതിയിൽ ഞാൻ കുഴഞ്ഞുപോയി. എന്റെ സ്നേഹത്തിന്റെ തീവ്രതയെ
വാഴ്ത്തി അവൻ എന്നെ ആശ്ലേഷിച്ചുകൊണ്ടേയിരുന്നു.. എന്റെ പ്രണയത്തെ സംശയിച്ചതിനു ഞാൻ
ശ്രീയെ വഴക്കുപറഞ്ഞു. അപ്പോഴും മനസ്സിലൊരു വെള്ളിടി വെട്ടുംപോലെ ശ്രീയുടെ
ആന്റിയുടെ വാക്കുകൾ ഞാനോർത്തു. പിരിയാൻ പോകുന്ന നൊമ്പരം എന്റെ മനസ്സിനെ
കാർന്നുതിന്നു. എങ്ങിനെയാണ് തുടങ്ങുക? ഈശോയെ എന്റെ മനസ്സിന് ശക്തി തരണമേ .. കല്ലും, മുള്ളും നിറഞ്ഞ എന്റെ വഴികളെ നീ വെളിച്ചമുള്ളതാക്കാണമേ.. അറിഞ്ഞുകൊണ്ട് ഞാൻ
ചെയ്യുന്ന ഈ മഹാപരാധം നീയെന്നോടു പൊറുക്കണമേ.. പ്രാർത്ഥിച്ചുകൊണ്ട് ഞാൻ ശ്രീയോട്
പറഞ്ഞു.. "ചേട്ടാ, ഞാൻ ഒരു കാര്യം
പറഞ്ഞാൽ അനുസരിക്കുമോ? എന്നോട് സത്യം
ചെയ്യണം!".... അവൻ ആകാംഷയോടെ തലയുയർത്തി. "എന്താ.. നമ്മൾ
പിരിയുന്നതൊഴിച്ച് എന്തു വേണോ നിനക്കെന്നോട് ആവശ്യപ്പെടാം.. ഈ ജീവൻ പോലും നിനക്കു
സമർപ്പിക്കാൻ ഞാൻ ഒരുക്കമാണ് മുത്തെ.. എന്തായാലും പറഞ്ഞോളൂ. അതിനൊരു മുഖവുരയുടെ
ആവശ്യമൊന്നുമില്ല."... ആ നിഷ്കളങ്കമായ മറുപടി എന്നെ വല്ലാതെ വേദനിപ്പിച്ചു.
എന്നാലും നെഞ്ചു പൊട്ടുന്ന വേദനയോടെ ഞാൻ കാര്യം പറഞ്ഞു. "തത്കാലം
പിരിയുന്നതാണ് എന്റെ ആവശ്യം.. അത് ദീർഘനാൾ വേണം താനും.. ഒരു മാസത്തിൽ ഒരിക്കൽ
നമുക്ക് കണ്ടുമുട്ടാം.. ശ്രീയേട്ടൻ മെഡിസിൻ കഴിയുന്നതുവരെ.. കാര്യകാരണങ്ങൾ എന്നോടു
ചോദിക്കരുത്. രണ്ടുപേരുടെയും നന്മയെ ലാക്കാക്കി ഞാനെടുത്ത തീരുമാനമാണിത്! ഇതൊരു
തപസ്യയായി കാണണം.. പ്ലീസ് .."... അതുകേട്ടതും അവൻ നിർജ്ജീവമായി അങ്ങിനെ
നിന്നു.. ഞാൻ തോളിൽ തട്ടിയപ്പോൾ ശ്രീ പെട്ടെന്നു ഞെട്ടി. "മുത്തെ.., നീ പറയുന്നത് എനിക്ക് മനസ്സിലാകുന്നു. നമ്മുടെ ബന്ധത്തിന്റെ തുടക്കത്തിൽ ഞാൻ
നിന്നോടു പറഞ്ഞ വ്യവസ്ഥ ! അതാണ് നീയിപ്പോൾ എന്നോടാവശ്യപ്പെടുന്നത്. എനിക്കു
മനസ്സിലാകുന്നു സാരമില്ല. ഈ സമയം പപ്പയെ നാട്ടിൽ വരുത്താതെ നോക്കണം. എന്റെ
കാര്യമോർത്ത് മോൻ വിഷമിക്കണ്ട. ഈ മുറിവ് ഉണങ്ങാൻ കുറച്ചു സമയമെടുക്കും.. എന്നാലും
ഞാൻ സഹിച്ചോളാം. എന്നേക്കുമായി വേർപ്പെട്ടു പോകുകയൊന്നുമല്ലല്ലോ.." ഇനി എന്നാ
നമ്മൾ കാണുക ?" അത്രയും പറഞ്ഞുനിർത്തി അവൻ
ദീർഘനിശ്വാസം വിട്ടു. "നില്ക്കൂ ചേട്ടാ.. എന്നോട് വാക്കു തരണം. അവിവേകമൊന്നും
കാണിക്കില്ലയെന്ന്.. സിഗരറ്റ് വലിക്കരുത്.. കള്ള് അധികം കുടിക്കരുത്. പിന്നെ
എനിക്ക് പിടിച്ചുനില്ക്കാനുള്ള മന:ശക്തിയുണ്ടാകില്ല". പെട്ടെന്ന് ശ്രീയെന്റെ
കൈ പിടിച്ചു സത്യം ചെയ്തു. "ഇല്ല. നിന്നോട് വാക്കു തന്നത് ഞാനിനി മരണം വരെ
പാലിക്കും.. സിഗരറ്റ് വലിക്കില്ല. ആത്മഹത്യയും ചെയ്യില്ല. എന്തുവന്നാലും നിന്നെ
ശല്യപ്പെടുത്താതെ മുന്നോട്ടു പോകും. വാ.. എനിക്കെന്തോ വല്ലാതെ.. ഇനിയിവിടെ
നില്ക്കണ്ട. നമുക്കു പോകാം." ചിരിച്ച മുഖത്തോടും, കരയുന്ന മനസ്സോടും ഞാൻ യാത്ര പറയുമ്പോൾ എന്റെ ഹൃദയമിടിപ്പ് കൂടിയിരുന്നു. ശ്രീ
ഫ്ലാറ്റിൽ എത്തുന്നതിനു മുമ്പു തന്നെ ഞാൻ ഉഷയാന്റിയെ വിളിച്ചു ഞങ്ങൾ പിരിഞ്ഞ
കാര്യം അറിയിച്ചു. 'നല്ലതു വരും. നന്നായി പഠിത്തത്തിൽ
ശ്രദ്ധിക്കാൻ' പറഞ്ഞ് അവർ ഫോണ് വച്ചു. ഇനി ശ്രീയെ
പുറത്താക്കില്ലല്ലോ എന്ന സമാധാനവുമായി ഞാൻ വീട്ടിലേക്കു പോയി.. അന്നത്തെ ദിവസം
അതൊരു മരണവീടായി എനിക്കു തോന്നി. എങ്ങും നിശബ്ദത.. ഒരു പാട്ടു കേൾക്കാൻ
കഴിയുന്നില്ല. നിശ്വാസമെടുക്കാൻ ബുദ്ധിമുട്ട്.. ആഹാരം ഇറങ്ങുന്നില്ല. ശ്രീയുടെ
മുഖം മനസ്സിൽ തെളിഞ്ഞു വരുന്നു. രാത്രി ഏറെനേരം ഉറങ്ങാതെ കിടന്നു.. പിന്നെ ടെറസിൽ
പോയിനിന്നു. എന്റെ കണ്ണുകൾ നിറയുന്നതു കണ്ട് വാനത്ത് മിന്നുന്ന താരകങ്ങൾ കണ്ചിമ്മി
കളിയാക്കുന്നതുപോലെ തോന്നി. അന്ന് എപ്പഴോ ഞാൻ ഉറങ്ങിയപ്പോൾ ദു:സ്വപ്നങ്ങൾ കണ്ടു
ഞെട്ടിയുണർന്നു. എപ്പോഴും മൊബൈൽ നോക്കും . ശ്രീയുടെ വിളിയോ, സന്ദേശമോ വന്നാലോ..! വെറുതെ എന്നറിയാമായിരുന്നിട്ടും ആഗ്രഹിച്ചുപോകുന്നു..
അങ്ങിനെ വിളിക്കാതെയും, കാണാതെയും
നീറിപ്പിടഞ്ഞ മൂന്നു ദിവസം.. !!!മമ്മക്കും ഞങ്ങൾ പിരിഞ്ഞ വാർത്ത കിട്ടിക്കാണും.
ഉഷയാന്റി വിളിച്ചു പറഞ്ഞുകാണും. അതുകൊണ്ട് എന്റെ മൂഡ് ഔട്ടിനെ പറ്റിയൊന്നും മമ്മ
ചോദിച്ചതേയില്ല. അന്ന് എനിക്ക് ശ്രീയെ കാണാൻ കൊതിയായി. അവൻ നന്നായിരിക്കുന്നു
എന്നൊന്ന് കണ്ടു ബോധ്യപ്പെട്ടാൽ മതി. ഞാൻ ക്ലാസ്സിൽ നിന്നും നേരത്തെയിറങ്ങി
ശ്രീയിറങ്ങുന്ന സമയത്തിനു മുമ്പ് മെഡിക്കൽകോളേജിനു കുറച്ചുമാറിയുള്ള കടയുടെ പുറകിൽ
ഒളിച്ചുനിന്നു. കുറച്ചു കഴിഞ്ഞപ്പോൾ ശ്രീ ചങ്ങാതിമാരോടൊപ്പം പോകുന്നു.. എന്റെ
കണ്ണു നിറഞ്ഞു. തലമുടി പോലും ചീകിയിട്ടില്ല. അലസമായി വേഷം ധരിച്ചിരിക്കുന്നു. കോളേജിൽ
പോകുമ്പോൾ ശ്രീ ഷർട്ട് പാന്റിനു പുറത്തിട്ട് പോകുന്നത് ആദ്യമായാണ് കാണുന്നത്.
വണ്ടിയെടുത്ത് അവൻ പോയി മറഞ്ഞതും ഞാൻ വീട്ടിലേക്കു പോയി. മനസ്സിനു ഹിതകരമല്ലാത്ത
ഒരു വാർത്തയുമായി. അന്ന് രാത്രി സുൽഫിയുടെ വിളി വന്നു. ..
No comments:
Post a Comment