എന്റെ പ്രണയം (ഭാഗം 1- 5)
ഡിസംബറിലെ ഒരു ബുധനാഴ്ച! വെളുപ്പാൻകാലത്ത് കോടമഞ്ഞിന്റെ അവ്യക്തതയിലായിരുന്നു ഞാനവനെ ആദ്യമായി കണ്ടത്. ജോഗ്ഗിങ്ങിനു പോയവഴിയിൽ കുളുർന്നു വേച്ചുവേച്ചു നടന്നുപോയ അവനെതിരെ ഞാനോടിവരികയായിരുന്നു . ഒരു ചെറുകിതപ്പോടെ നിന്ന എന്നോടവൻ പരുക്കൻ സ്വരത്തിൽ സിഗരറ്റ് കത്തിക്കാൻ തീപ്പെട്ടി ചോദിച്ചു. സിഗരറ്റ് വലിക്കാത്ത എന്റെ കൈയ്യിൽ എവിടുന്നു തീപ്പെട്ടി ? തീപ്പെട്ടിയില്ല എന്നു കേട്ടപ്പോൾ അവൻ നടക്കാൻ തുടങ്ങി.കൂടെ ഞാനും ..അങ്ങോട്ടുമിങ്ങോട്ടും പേരുകൾ തിരക്കി ഞങ്ങൾ പരിചയപ്പെട്ടു. 'ശ്രീഹരി ' എന്നായിരുന്നു അവന്റെ പേര്. ഓട്ടം നിർത്തി തിരികെ അവനോടൊപ്പം ഞാൻ ഓടിക്കൊണ്ടു തന്നെ വിവരങ്ങൾ തിരക്കി ..എല്ലാ ചോദ്യങ്ങൾക്കും താല്പര്യം ഇല്ലാത്തതുപോലെ ഒറ്റവാക്കിലൊരു ഉത്തരം പറഞ്ഞൊഴിഞ്ഞു ഒന്നുമറിയാത്തതുപൊലെ അവൻ മുന്നോട്ടു നടന്നു.. ആകെയൊരു ഉത്സുകത ഞാനവനിൽ കണ്ടു. ആ സംസാരത്തിലും, പെരുമാറ്റത്തിലും എന്തോ ഒരാകർഷണീയത ഞാൻ തിരിച്ചറിഞ്ഞു. അവനിലൊരു വ്യക്തിത്വമുണ്ടെന്നു ഒറ്റനോട്ടത്തിൽ തന്നെ ഞാൻ മനസ്സിലാക്കി. .സംസാരിച്ചു നടക്കുന്നതിനിടക്ക് ഞങ്ങളുടെ തോളുകൾ തമ്മിൽ പരസ്പരം ഉരസുന്നുണ്ടായിരുന്നു..
എന്റെ പ്രണയം................. (ഭാഗം 2 )
പിന്നെ കുറെ ദൂരം ഒന്നുമൊന്നും പറയാതെ, ഒന്നുമൊന്നും മിണ്ടാതെ ഞങ്ങൾ നടന്നു. കിതപ്പൊന്നു മാറിയപ്പോൾ അവൻ വീണ്ടും ഓടാൻ തുടങ്ങി. പിടിതരാത്തൊരു പ്രകൃതം! ചോദിക്കുന്നതിനു കൃത്യമായ മറുപടി. മറുചോദ്യങ്ങളുമില്ല. അങ്ങിനെ ചെറുവഴികൾ താണ്ടി ഞങ്ങൾ പൊതുറോഡിലെത്തി. ഭാഗ്യം !പോകാൻനേരം 'നാളെ കാണാം 'എന്നൊരു വാക്കു മൊഴിഞ്ഞു. പതിവുകർമ്മങ്ങളിൽ മുഴുകി അന്നത്തെ ദിനം വിടപറഞ്ഞു. അടുത്ത ദിവസം അലാറം വയ്ക്കാൻ മറന്നുപോയി. എന്നിട്ടും ആരോ വിളിച്ചുണർത്തിയതുപോലെ ഉണർന്നു. കൂരിരുട്ടത്തു തപ്പിതടഞ്ഞു എണീറ്റു. പതിവു തെറ്റി ഉടനെ പല്ലു തേയ്ച്ചു. ഒന്നുഷാറായി.നല്ല വേഷം ധരിച്ചു പുറത്തേക്കിറങ്ങി. ശരീരം കോച്ചുന്ന തണുപ്പ്! അതു വകവയ്ക്കാതെ മറ്റൊരു വഴിയിൽ കൂടി ഞാൻ ഓടാൻ തുടങ്ങി. അവനെ പിന്തുടരുകയായിരുന്നു ലക്ഷ്യം! കുറെ ചെന്നപ്പോൾ പലരെയും കണ്ടു. എല്ലാം അപരിചിതർ!നിരാശപ്പെട്ടില്ല. വീണ്ടും കുതിച്ചു. അതാ എന്റെ പുറകിൽ ഒരു വിളി..ഹേയ് '. ഞാൻ അക്ഷമനായി തിരിഞ്ഞുനോക്കി. അവൻ തന്നെ ..!ഞങ്ങൾ ഒരുമിച്ചു നടക്കാൻ തുടങ്ങി. 'കാണാൻ,കൂടെ നടക്കാൻ ഒരു രസം.. മനസ്സിലെ ഒരേകാന്തത ഒഴിഞ്ഞതുപോലെ ..ഏതാണ്ടു സമപ്രായക്കാരനായ അവനിൽ ഒരു ആണത്തം ഞാൻ കണ്ടു."എന്നും വരാറുണ്ടോ?" അവൻ തിരക്കി. "ഞായറൊഴികെ..അന്നു പള്ളിയിൽ പോകണം " ഒരു ജാള്യതയോടെ ഞാൻ പറഞ്ഞു . 'എനിക്ക് അമ്പലത്തിൽ പോകണ്ട "അവന്റെ തമാശ കലർന്ന മറുപടി ...ഞാൻ ചിരിച്ചു ..കൂടെ അവനും.. .
എന്റെ പ്രണയം:...(ഭാഗം .3 )
അന്നു വീട്ടിൽ ചെന്നിട്ടും സ്കൂളിൽ പോകാനൊരു മടി. പ്ലസ് ടു ആണ്. പഠിക്കാൻ ധാരാളമുണ്ട്. കുളിക്കുമ്പോൾ അവന്റെ മുഖം മനസ്സിൽ കയറിവന്നു. ഞാനറിയാതെ ഏതോ ഒരു സന്തോഷം എന്റെ മനസ്സിനെ മദിക്കാൻ തുടങ്ങി. എന്തോ ഒരു പ്രത്യേക സുഖം. വളരെ പെട്ടെന്നു ഇരുൾ പരക്കാൻ പ്രാർത്ഥിച്ച ദിവസമായിരുന്നു അത്. പിറ്റേന്നാൾ നേരം വെളുക്കാനുള്ള വെപ്രാളം. അതുകൊണ്ടു നേരത്തെതന്നെ ഉറങ്ങി. അലാറം ഉണർത്തിയ നിമിഷം എണീറ്റു. നിത്യകർമ്മങ്ങൾ കഴിഞ്ഞു ഒരോട്ടമായിരുന്നു. തണുപ്പിലും എന്നെ വിയർക്കാൻ തുടങ്ങി. കുറെ ദൂരം പിന്നിട്ടിട്ടും അവനെ കാണാൻ കഴിഞ്ഞില്ല. തിരികെ ഓടിനോക്കി. കണ്ടില്ല ആകെ ഒരു വിമ്മിഷ്ടമായി. നിരാശയോടെ വീടെത്തി. "എന്താ മോനെ ഒരു മൂഡ് ഔട്ട് " മമ്മ തിരക്കി. "ഒന്നുമില്ല" നുണ പറഞ്ഞു. പപ്പ വിദേശത്താണ്. അതിന്റെ സ്വാതന്ത്ര്യം എനിക്കു വേണ്ടുവോളമുണ്ടായിരുന്നു. എന്തേ കൂടെ പഠിക്കുന്ന മാദകറാണിമാരോടു പോലും തോന്നാത്ത ഒരു പ്രത്യേകത ആ പയ്യനോട്.? വേണ്ടിയിരുന്നില്ല എന്നു തോന്നി. പകൽ ഒരുവിധം തള്ളിനീക്കി. രാത്രി പുതിയ ചില തീരുമാനങ്ങളുമായാണ് ഉറങ്ങാൻ കിടന്നത്. 'ജോഗ്ഗിംഗ് നിർത്തുക.നാളെ മുതൽ ജിമ്മിൽ പോകുക.' .അവനുമായി ഇനിയൊരു കൂടികാഴ്ച വേണ്ട. ഇതൊന്നും ശരിയല്ല. പഠിത്തത്തെ വല്ലാതെ ബാധിക്കും. മുളയിലെ നുള്ളാനെളുപ്പമാണ് എന്നു കേട്ടിട്ടുണ്ട്. പ്രാർത്ഥന കഴിഞ്ഞു ഈശോയോട് മാപ്പിരന്നു മയക്കത്തിലാണ്ടു. ഒരു ഉന്മേഷവും ഇല്ലാതെയാണ് രാവിലെ ഉണർന്നെണീറ്റത്. മമ്മയോട് ജിമ്മിൽ മെമ്പർഷിപ്പിനു കാശു വാങ്ങി നേരെ ജിമ്മിലേക്ക്.പതിനഞ്ചു മിനിട്ടോളം നടന്നാലേ ജിമ്മിലെത്തൂ.. അവന്റെ മുഖം, ആ സ്വരം മനസ്സിനെ വല്ലാതെ ശല്യപ്പെടുത്താൻ തുടങ്ങി. എന്തോ ഒരു നഷ്ടബോധം! ജിമ്മിലെത്തി മെമ്പർഷിപ്പ് എടുത്തു. അകത്ത് എനിക്കായ് വലിയൊരു അത്ഭുതം ഈശോ കരുതിയിരുന്നതറിയാതെ ഞാൻ അകത്തേക്കു ചെന്നു.ഞാൻ കണ്ട കാഴ്ച ഒരു ഞെട്ടലായ് എന്റെ നാഡീഞരമ്പുകളെ ത്രസിപ്പിച്ചു ....
എന്റെ പ്രണയം:(ഭാഗം.4:)
ശ്രീഹരിയെന്റെ മുന്നിൽ! സമചിത്തത വീണ്ടെടുത്തു അകത്തേക്കു കടന്നു. ഒരു കള്ളച്ചിരിയോടെ "ഇവിടെ വരാറുണ്ടോ.?ഞാനിന്നാദ്യാ"..എന്നൊരു സങ്കോചവും കൂടാതെ അവൻ പറയുകയും, വ്യയാമത്തിൽ മുഴുകുകയും ചെയ്തു. ഒന്നും മനസ്സിലാകാത്ത ഒരു കൊച്ചു കുട്ടിയെപോലെ ഞാനും വ്യായാമംആരംഭിച്ചു. സമയം തീരാറാകുന്നതു വരെ ഞങ്ങൾ പരസ്പരമൊന്നും സംസാരിച്ചില്ല. ഒരു പക്ഷെ മാസ്റ്റർ കൂടെയുള്ളതുകൊണ്ടാകാം. വ്യായാമം മതിയാക്കി അവൻ പുറത്തേക്കു പോയതും ധൃതി ഭാവിച്ചു ഞാനും മാസ്റ്ററോടു യാത്ര പറഞ്ഞിറങ്ങി. ശ്രീയുടെ പുറകിലോടി കൂടെയെത്തി. "എന്താ ഇന്നലെ ജോഗ്ഗിങ്ങിനു വരാഞ്ഞെ?".. ഒരു വിമുഖതയോടെ ഞാൻ തിരക്കി. അവിശ്വസനീയമായ മറുപടിയായിരുന്നു. "ഞാൻ വന്നിരുന്നു. തന്നെ കുറെ തിരഞ്ഞു. കണ്ടില്ല. പിന്നെ ഫ്ലാറ്റിൽ പോയിട്ടും ആകെയൊരു മൂഡ്ഔട്ട് ആയിരുന്നു. അതു ശരിയല്ല എന്നു തോന്നി. അതുകൊണ്ടാണ് ജോഗ്ഗിംഗ് നിർത്തി ഇന്നു ജിമ്മിൽ ചേർന്നത്. ഇവിടെ വന്നപ്പോഴും തന്റെ മുഖം മനസ്സിൽ തെളിഞ്ഞു വന്നു. അപ്പോൾ താനിതാ കണ്മുമ്പിൽ. ." അവന്റെ വാക്കുകൾ എന്നെ വീണ്ടും ഞെട്ടിച്ചു. ഇതേ വികാരം തന്നെയല്ലേ എന്റെ മനസ്സിലുമുണ്ടായിരുന്നത്. ഇതേ കാരണം കൊണ്ടല്ലേ ഞാനും ജോഗ്ഗിംഗ് നിർത്തിയത്. ഒരു അത്ഭുതം പോലെ വീണ്ടുമൊരു കണ്ടുമുട്ടൽ! ഇതു ദൈവവിധിയാണ് എന്നുള്ള നിഗമനത്തിൽ ഞാനെത്തി. ഞങ്ങൾ കൂടുതൽ വിവരങ്ങൾ പരസ്പരം തിരക്കിയറിഞ്ഞു. ഫോണ് നമ്പർ കൈമാറി. നാളെ കാണാമെന്ന ഉറപ്പിന്മേൽ ഞങ്ങൾ പിരിഞ്ഞു. മനസ്സിൽ ചെറിയൊരു സമാധാനവും അതോടൊപ്പം സന്തോഷവുമായാണ് ഞാൻ വീട്ടിലെത്തിയത്. "എന്താ ചെക്കനൊരിളക്കം?" മമ്മ ചോദിച്ചു. മമ്മക്കൊരു ഉമ്മ കൊടുത്തു സന്തോഷിപ്പിച്ചു സ്കൂളിൽ പോകാൻ റെഡിയായി ... വീണ്ടും മനസ്സിലൊരിളക്കം തുടങ്ങിയോ..?ഒരു സംശയം .?!.
എന്റെ പ്രണയം..............(.ഭാഗം.5 )
സ്കൂളിലെത്തി ഒരുഴപ്പൻ മട്ടിൽ ക്ലാസുകളിൽ പങ്കെടുത്തു. അടുത്ത ദിവസം ജിമ്മിൽ പോകുന്നതും, ശ്രീയെ കാണുന്നതും മനസ്സിലോർത്തു. പലതും ചോദിച്ചറിയണമെന്നു മനസ്സിലുറപ്പിച്ചു. അന്നന്നുള്ള കാര്യങ്ങൾ ഡയറിയിൽ കുറിക്കാൻ എനിക്കിഷ്ടമായിരുന്നു. ഉണർന്നെണീറ്റതു മുതൽ ഉറങ്ങുന്നതുവരെയുള്ള കാര്യങ്ങൾ വള്ളിപുള്ളി വിടാതെ കുറിച്ചിടും. ഓർക്കാനിഷ്ടമുള്ളതും,മറക്കാൻ ആഗ്രഹിക്കുന്നതുമായ ഒരുപാടു കാര്യങ്ങൾ അതിലുൾപ്പെടും. പിറ്റെന്നാൾ ജിമ്മിലേക്കു പോയപ്പോൾ ശ്രീ വ്യായാമം തുടങ്ങിക്കഴിഞ്ഞിരുന്നു. ഏതു തരം ഇഷ്ടമാണ് അവനെന്നോടുള്ളത് എന്നറിയാൻ എനിക്ക് ആകാംഷയായിരുന്നു. പുരുഷന്മാർ തമ്മിലുള്ള സ്നേഹം, ചങ്ങാത്തം, പ്രണയം ഇവയിലൊരു വേർതിരിവ്.. അതു ചോദിച്ചറിയുകയായിരുന്നു എന്റെ ലക്ഷ്യം. ഫോണ് നമ്പറുകൾ കൈമാറിയെങ്കിലും 'ഞാൻ പറയാതെ എന്നെ വിളിക്കരുത് 'എന്ന നിർദ്ദേശം നല്കിയതു കൊണ്ട് അവൻ എന്നെ വിളിച്ചിരുന്നില്ല, അതിനു കാരണവുമുണ്ട്. വീട്ടിൽ അപ്പാപ്പനുൾപ്പെടെ എല്ലാവർക്കുമായി ഒരൊറ്റ ലൈൻ ഫോണ് നമ്പർ മാത്രമേയുള്ളൂ. ഇന്നത്തെപ്പോലെ മൊബൈലിനു അത്ര പ്രചുരപ്രചാരമായിട്ടില്ല. ഞാൻ ദുരുപയോഗം ചെയ്താലോ എന്നു ഭയന്നാകണം പപ്പ അതിനു മുതിരാതിരുന്നത്. ആര്എന്തിനു വിളിച്ചു ?എന്നുള്ള ചോദ്യങ്ങൾ വരും. അതുകൊണ്ട് സാവധാനം ശ്രീയെ കുറിച്ച് പറഞ്ഞു പരിചയപ്പെടുത്തിയതിനു ശേഷം മതി ഫോണ് വിളിയും, സംസാരവുമെന്നു കരുതി. പതിവുപടികളെല്ലാം കഴിഞ്ഞു ഞങ്ങൾ ജിമ്മിൽ നിന്നും കുറച്ചു നേരത്തെയിറങ്ങി. അവന്റെ സാമീപ്യത്തിൽ എന്തു ചോദിക്കണം, എന്തു പറയണമെന്നറിയാതെ ഞാൻ വലഞ്ഞുപോയി. അത്ര ആകർഷണമായിരുന്നു ആ പെരുമാറ്റം! ജ്വലിക്കുന്ന കണ്ണുകൾ ! ..അതിനൊത്ത ഇടതൂർന്ന പുരികങ്ങൾ ..നീണ്ട വടിവൊത്ത നാസിക,തടിച്ചു ചുവന്ന അധരങ്ങൾ, വെണ്മയാർന്ന ഭംഗിയുള്ള ദന്തങ്ങൾ .. എന്താ ഒരു ചിരി, പരുക്കൻ സ്വരത്തിൽ മിതമായ സംസാരം.. ചെറിയ രീതിയിൽ താടിയും, നീട്ടിവളർത്തിയ തലമുടിയും, ദേഹം നിറയെ രോമവും. .ആകെയൊരു ചുറുചുറുക്കുള്ള രൂപഭാവം.. അതാകാം ആദ്യസമാഗമത്തിൽ തന്നെ എനിക്കിഷ്ടമായതും ... കുറച്ചു ദൂരം പലതും സംസാരിച്ചു ഞങ്ങൾ നടന്നു. ഒടുവിൽ രണ്ടും കല്പിച്ചു ഞാൻ ചോദിച്ചു. "ശ്രീക്ക് എന്നോട് ഏതു തരത്തിലുള്ള ഇഷ്ടമാണുള്ളത്?".. കുറച്ചു നേരം മൗനം പാലിച്ച അവൻ എന്നോടു പറഞ്ഞ മറുപടി കേട്ടു ഞാൻ തകർന്നുപോയി..
Feel story
ReplyDelete💯
DeleteFeel story
ReplyDeletePlz bakki kadha
ReplyDelete