എന്റെ പ്രണയം ............. (ഭാഗം:: 71-75)
ശ്രീ 'മുത്തേ ' എന്നുവിളിച്ചൊരു പൊട്ടികരച്ചിലായിരുന്നു. അതും കൊച്ചുകുട്ടികൾ കരയുന്നതുപോലെ
ഏങ്ങിയേങ്ങി.. അതുകേട്ട് ഞാൻ വല്ലാതെയായി, "എന്താ.. എന്തുപറ്റി? എവിടാ? പറയ്?" ഞാൻ സംയമനം പാലിച്ചുകൊണ്ട്
ചോദിച്ചു.ഞാനും കൂടി നിയന്ത്രണം വിട്ടാൽ ശരിയാവില്ല എന്നു തോന്നി.
"എനിക്കുവയ്യ ഇനിയിങ്ങനെ പിടിച്ചുനില്ക്കാൻ.. ! എന്റെ ധൈര്യമെല്ലാം
ചോർന്നുപോകും പോലെ.. പരമാവധി ഞാൻ ശ്രമിച്ചു. എനിക്കിപ്പോൾ നിന്നെ കാണണം.
എല്ലാറ്റിനും മാപ്പ് ! " അവൻ കിതപ്പോടെ നിർത്തി. "ഈ പാതിരായ്ക്കോ..?! എങ്ങിനെ? ഒന്നാമത് എനിക്കു നല്ല സുഖമില്ല. എന്താ
ഒരു ശബ്ദവ്യത്യാസം,ചേട്ടൻ മദ്യപിച്ചിട്ടുണ്ടോ?" ശ്രീയുടെ സംസാരത്തിലൊരു പന്തികേടു തോന്നിയതു കൊണ്ടാണ് ഞാനങ്ങിനെ ചോദിച്ചത്.
ശ്രീയതു സമ്മതിക്കുകയും ചെയ്തു. നേരമൊന്നു വെളുക്കട്ടെയെന്നു പറഞ്ഞപ്പോൾ
എങ്ങോട്ടെന്നില്ലാതെ റോഡുവഴി അലഞ്ഞുകൊണ്ടിരിക്കുകയാണെന്നു പറഞ്ഞു. അതു കേട്ടപ്പോൾ
എനിക്കാകെ ഭയമായി. പിന്നൊന്നും ചിന്തിച്ചില്ല. ഞാൻ ശ്രീയോട് പറുദീസയിലേക്ക് വരാൻ
പറഞ്ഞു. ഇരുപതു മിനുട്ടോളം കഴിഞ്ഞപ്പോൾ ശ്രീ ഗേറ്റിനു പുറത്തു വന്നെന്നു പറഞ്ഞു
വീണ്ടും എന്നെ വിളിച്ചു. മമ്മ നല്ല ഉറക്കമാണ്. അപ്പാപ്പാൻ ഇടയ്ക്ക് ചുമക്കുന്ന
ശബ്ദം കേൾക്കാം. ഞാൻ ശബ്ദമുണ്ടാക്കാതെ താഴെ പോയി അടുക്കള വാതിൽ തുറന്നു വീടിനു
പുറകിലൂടെ ചെന്നു ഗേറ്റിന്റെ പൂട്ടു തുറന്നു. ശ്രീയെ അവിടെയെങ്ങും കണ്ടില്ല. ഞാൻ
റോഡിലിറങ്ങി നോക്കുമ്പോൾ ഒരു മൂലയ്ക്കു മാറി മതിലിൽ ചാരിയങ്ങിനെ നില്ക്കുന്നു. ഞാൻ
അടുത്തേക്കു ചെന്നു കൈപിടിച്ചു. അവിടെ വച്ചു തന്നെ എന്നെ കെട്ടിപ്പിടിച്ചമർത്തി
മുഖത്തു നിറയെ ഉമ്മകൾ തന്നു. " ഞാൻ തള്ളിമാറ്റി. ഇതു പൊതുവഴിയാണ്.
വികാരപ്രകടനങ്ങളെല്ലാം പിന്നെ ! അകത്തേക്കു വാ.". ഞാൻ ശ്രീയെ വിളിച്ചു എന്റെ
മുറിയിൽ കൊണ്ടുപോയി. ശ്രീ സംസാരിച്ചപ്പോൾ കള്ളിന്റെയും, സിഗരറ്റിന്റെയും വല്ലാത്ത മണം. എനിക്കു ക്ലാസ് ഇല്ലാത്തതിനാൽ മമ്മ ആറു മണിക്കേ
ഉണരൂ. പക്ഷെ, അപ്പാപ്പാൻ നേരത്തെ ഉണരാൻ സാദ്ധ്യതയുണ്ട്.
പാലു വാങ്ങാൻ പോകുന്നതിനും, നടക്കാനും കൂടിയാണത് ! വിയർത്തു മുഷിഞ്ഞുനാറിയ വസ്ത്രങ്ങളും, ആകെയുലഞ്ഞ തലമുടിയും കൂടി ശ്രീയെ കണ്ടപ്പോൾ വല്ലാതെ തോന്നി. ഷർട്ടിന്റെ
ബട്ടണ്സ് പോലും മാറിയും,തിരിഞ്ഞുമാണ്
ഇട്ടിരിക്കുന്നത്. ഉടുപ്പുo, മുണ്ടും, ഷഡ്ഡിയും ഊരി മാറ്റിയിട്ട് മേലുകഴുകാൻ ഞാൻ
പറഞ്ഞു. അല്ലാതെ മുഷിഞ്ഞു നാറി എങ്ങിനെയാണ് ബെഡ്ഡിൽ കിടക്കുന്നത്. അപ്പോൾ രണ്ടു
കൈകളും ഉയർത്തിയിട്ടു ഞാൻ തന്നെ വസ്ത്രങ്ങൾ ഊരിക്കൊടുക്കാൻ പറഞ്ഞു. പിന്നെ ഞാൻ
തന്നെഎല്ലാം ഊരിമാറ്റി. കുളിമുറിയിൽ കൊണ്ടുപോയി നന്നായി കുളിപ്പിച്ചു, തല തോർത്തിച്ചു പുറത്തു വന്നു. ശ്രീയുടെ വീട്ടിൽ പോയ നാൾ മഴ നനഞ്ഞ എന്റെ
വസ്ത്രങ്ങൾ മാറി പകരo ഞാനിട്ടു വന്ന
ശ്രീയുടെ ഒരു ജോഡി വസ്ത്രം അലമാരിയിലുണ്ടായിരുന്നു. അതുകൊണ്ട് ആ ചെളി പിടിച്ച
വസ്ത്രങ്ങൾ വെള്ളത്തിൽ താഴ്ത്തി. എന്റെ ഷോർട്ട്സ് എടുത്തു ധരിപ്പിച്ചു. പിന്നെ
കിടന്നുറങ്ങിക്കോളാൻ ഞാൻ ശ്രീയോട് പറഞ്ഞു. അവനപ്പോൾ എന്നെ മെത്തയിൽ പിടിച്ചിരുത്തി
എന്റെ മടിയിൽ തലവച്ചു കിടന്നു.എന്റെ മടിയിൽ തലചായ്ച്ചു കണ്ണുകളടച്ചു ശ്രീ നിർവൃതി
പൂണ്ട വേളയിൽ, എനിക്കു അവനോടുള്ള അളവറ്റ സ്നേഹത്തിന്റെ
നന്ദിസൂചകമെന്നപോൽ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. ആ ചുടുകണ്ണീർ തുള്ളികൾ എന്റെ
കൈകളിൽ പതിച്ചപ്പോൾ എന്റെ കണ്ണുകളെയും അത് ഈറനണിയിച്ചു. പിന്നെയവൻ എല്ലാം മറന്ന്
കൂർക്കം വലിച്ചുറങ്ങി. കൂർക്കംവലി പുറത്തു കേൾക്കാതിരിക്കാൻ ഗസൽ ശബ്ദം
കുറച്ചുവച്ചു. ശ്രീയന്ന് നന്നായി മദ്യപിച്ചിരുന്നു. ആ മുഖം കണ്ടപ്പോൾ സഹതാപം
തോന്നി. ഇപ്പോൾ ഒന്നും സംസാരിക്കുന്നില്ല. തലയിലെ കെട്ടിറങ്ങട്ടെ, എന്ന തീരുമാനത്തിൽ ഞാനെത്തി. ഇനി മമ്മ കാണാതെ ശ്രദ്ധിക്കണം. അവരൊക്കെ പള്ളിയിൽ
പോകുന്നതുവരെ ശ്രദ്ധിച്ചാൽ മതിയാകും. നേരം വെളുത്തു കഴിഞ്ഞാൽ പിന്നെ ജിമ്മിൽ പോയി
ശ്രീ നേരെയിങ്ങോട്ടു പോന്നു എന്നൊരു നുണയെങ്കിലും പറയാം. പിന്നെ എനിക്കുറങ്ങാൻ
കഴിഞ്ഞില്ല. ശ്രീക്കു കാവലിരുന്നു എന്നു തന്നെ പറയാം. നേരം വെളുത്തപ്പോൾ ഞാൻ താഴെ
ചെന്നു മമ്മയുണ്ടാക്കിയ വെള്ളയപ്പം പഞ്ചസാരയും കൂട്ടിയടിച്ചു. അത്ര
വിശപ്പായിരുന്നു. എന്റെ ആർത്തി കണ്ടിട്ട് മമ്മ അത്ഭുതപ്പെട്ടു. "വയറിലെ
പ്രശ്നങ്ങളൊക്കെ മാറിയല്ലേ. ഇനി മരുന്നൊന്നും വേണ്ട അല്ലെ മോനെ.." മമ്മയുടെ
ചോദ്യത്തിനു 'വേണ്ട' എന്നു തല കുലുക്കി. അന്ന് ഞായറാഴ്ച ആയതുകൊണ്ട് മമ്മയും, അപ്പാപ്പനും രാവിലെ പള്ളിയിൽ പോകും. പഠിക്കാനുണ്ടെന്ന കാരണം പറഞ്ഞ് ഞാൻ
ഉഴപ്പി. റീനയാന്റി കാറുമായി വന്നു. അവരെല്ലാം പോയതും ഞാനോടിച്ചെന്നു ഗേറ്റ് പൂട്ടി
അകത്തുവന്നു. ശ്രീയെ ഒൻപതു മണിക്കു വിളിച്ചുണർത്തണം. അല്പം സംസാരിക്കാനുണ്ട്. ഞാൻ
കുളി കഴിഞ്ഞു ഒരു മെഴുകുതിരി കൊളുത്തി പ്രാർത്ഥിച്ചു. എന്റെ ശ്രീയെ എന്റെ
കണ്മുമ്പിൽ കൊണ്ടുതന്നതിന്.. ഇപ്പോൾ മനസ്സിന്റെ ആധി കെട്ടടങ്ങിയിരിക്കുന്നു. ഈ
പ്രശ്നം ഏതായാലും ഒത്തുതീർപ്പായി. ഇനിയൊന്നുണ്ടാകാതെ ശ്രദ്ധിച്ചേ മതിയാകൂ. ഞാൻ
പിന്നെ കുറച്ചു പഠിച്ചു. കൃത്യം ഒൻപതിനു തന്നെ ശ്രീയെ വിളിച്ചുണർത്തി. ഉണർന്നതും
അവൻ എന്നെ വലിച്ചു ആ നെഞ്ചിലേക്കിട്ടു. കുറച്ചുനേരം കഴിഞ്ഞു എണീറ്റു
കുളിമുറിയിലേക്ക് പോയി. തിരികെ വന്നതും ഞാൻ താഴെ ചെന്നു ബൂസ്റ്റ് ഇട്ട ഒരു ഗ്ലാസ്
പാൽ കൊണ്ടുകൊടുത്തു. അതത്രയും കുടിച്ചു. "മുത്തെ.. നീയെന്റെ ജീവനാ.."
അവൻ നിറകണ്ണുകളോടെ പറഞ്ഞു.. " അതിനി എപ്പോഴും പറയണമെന്നില്ല. ചേട്ടന്
ഇന്നലത്തെ സംഭവങ്ങൾ എന്തേലും ഓർമ്മയുണ്ടോ? ആരാണ് ഇത്രയും കള്ളു കുടിപ്പിച്ചത്? ഞാനാ സുൽഫിയെ വിളിക്കുന്നുണ്ട്. കള്ളുകുടിച്ച് ഷർട്ടിന്റെ ബട്ടണ് മാറിയിട്ട്
എന്തായിരുന്നു ഒരു വേഷം? അറിഞ്ഞോ, അറിയാതെയോ ഞാനും കൂടി അതിനു കാരണക്കാരനായിപോയല്ലോ ഈശോയെ ..! പിരിഞ്ഞ
വിഷമത്തെക്കാളും കഠിനമായിരുന്നു ഇന്നലെ ആ അവസ്ഥയിൽ കണ്ടപ്പോഴുള്ള വിഷമം !
ഞാനൊരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് നടന്നത്." എല്ലാം കേട്ട് ശ്രീ
കുനിഞ്ഞിരുന്നു. പിന്നെ പതം പറയാൻ തുടങ്ങി. ' ഞാനിന്നലെ നീ പോയ ശേഷം നിന്നെ ശല്യപ്പെടുത്തണ്ട എന്നു കരുതി
കടിച്ചുപിടിച്ചിരുന്നു. പക്ഷെ നീ ഇറങ്ങിപോകുന്നതു കണ്ടപ്പോൾ എന്റെ ചങ്കു പറിഞ്ഞു
പോകുന്ന വേദന തോന്നി. സന്ധ്യയാകാൻ തുടങ്ങിയപ്പോൾ ആ വിഷമം കൂടി സഹിക്കാവുന്നതിലും
അപ്പുറമായി. പിന്നെ ഞാൻ സുൽഫിയെ വിളിച്ചു ബാറിൽ പോയി. രണ്ടു പെഗ് അകത്തോട്ടു
ചെന്നതും എനിക്കപ്പോൾ തന്നെ നിന്നെ കാണണം. നല്ല ഫിറ്റ് ആയപ്പോൾ ഫ്ലാറ്റിൽ കയറാൻ
പറ്റാത്ത ഒരവസ്ഥ വന്നു. ആന്റിയോട് ടോമികുട്ടന്റെ വീട്ടിലേക്കു പോകുന്നു എന്നു നുണ
പറഞ്ഞു സുൽഫിയോടൊപ്പം മാനാഞ്ചിറ മൈതാനത്തു പോയി മൂന്നു മണിവരെ ഞങ്ങൾ
അവിടെയിരുന്നു.. പിന്നെ ഫ്ലാറ്റിൽ പോകാൻ കഴിയില്ല. എന്നെ ഇവിടെ വിട്ടു അങ്കിളിന്റെ
ബൈക്കുമായി അവൻ പോയി. ഇന്ന് ഞായറാഴ്ച ആയതിനാൽ അങ്കിളിന് ബൈക്കു വേണ്ട. പിന്നെ
നിന്റെ നോട്ടം, ആരെയും മയക്കുന്ന ആ ചിരി, നീ തന്ന സുഖങ്ങൾ എല്ലാംകൂടി ഓർത്തപ്പോൾ എന്റെ സമനില തെറ്റിപ്പോയി.. "
ഇത്രയും പറഞ്ഞു ശ്രീ എന്റെ മുഖത്തേക്കു നോക്കി. "ആരാ പറഞ്ഞത് എന്നെ മറക്കാൻ? എല്ലാം സ്വയം തീരുമാനിച്ചിട്ട്, ഇങ്ങനെ ടെൻഷനടിക്കേണ്ട വല്ല കാര്യവുമുണ്ടോ? എല്ലാ പിണക്കങ്ങളും തീർക്കാനല്ലേ ഞാനിന്നലെ ചേട്ടന്റെ അരികിലേക്കു വന്നത്. അപ്പോൾ
എന്തൊക്കെയോ പറഞ്ഞു ജാഡയിലിരുന്നു. കള്ളുകുടിച്ചു കറങ്ങി നടന്ന സമയത്ത് രാത്രി
പട്രോളിംഗിനിറങ്ങിയ വല്ല പോലീസുകാരുടെയും കണ്ണിൽ പെടാത്തതു ഭാഗ്യം ! എൻട്രൻസ്
പരീക്ഷ ഇങ്ങടുത്തു എന്നെങ്കിലും ചേട്ടൻ ഓർക്കണമായിരുന്നു. അല്ലെങ്കിൽ തന്നെ ഞാൻ
പറഞ്ഞോ എന്നോടു പിണങ്ങാൻ ..? എന്റെ അവസ്ഥയും ഏതാണ്ട് ഇതുപോലെയൊക്കെ തന്നെയായിരുന്നു. പക്ഷെ ഞാൻ പ്രശ്നങ്ങൾ
പെട്ടെന്നു തീരാൻ പ്രാർത്ഥിക്കുകയാണ് ചെയ്തത്! എന്തായാലും എല്ലാം കലങ്ങി
തെളിഞ്ഞല്ലോ.. സമാധാനം !" ഞാൻ ഒരു ചെറു ചിരിയോടെ ആ മുഖത്തേക്കു നോക്കി .
"അയ്യോ .ദൈവമേ നന്ദി ! എന്റെ ചക്കര ചിരിച്ചുകണ്ടു." പെട്ടെന്ന്
ശ്രീയെന്നെ വലിച്ചു മെത്തയിലിട്ടു. "എന്റെ ദേഹത്തു തൊടാൻ വരട്ടെ, എന്നോടൊരു സത്യം ചെയ്യണം. അതിനു ശേഷം മതി വികാരപ്രകടനങ്ങളൊക്കെ.."
.വീണ്ടും അവൻ എന്റെ നേരെ നോക്കി. ആ സമയത്ത് ശ്രീയെ കൊണ്ട് എന്തും സമ്മതിപ്പിക്കാം
എന്നെനിക്കു നല്ല നിശ്ചയമുണ്ടായിരുന്നു. "ഇനി ചേട്ടൻ സിഗരറ്റ് വലിക്കാൻ
പാടില്ല. എന്നെന്നേക്കുമായി അത് ഉപേക്ഷിക്കണം. എനിക്കുവേണ്ടിയും, ചേട്ടന്റെ ആരോഗ്യത്തിനു വേണ്ടിയും.." ശ്രീ ഒരു നിമിഷം ഒന്നാലോചിച്ചു.
പിന്നെ കീശയിൽ കിടന്ന സിഗരറ്റ് കവർ എടുത്തു പിച്ചിചീന്തി ചവറ്റുകൊട്ടയിലിട്ടു.
എന്റെ തലയിൽ തൊട്ടു സത്യവും ചെയ്തു. അതിനു ശേഷം ഞാൻ ശ്രീ സിഗരറ്റ് വലിക്കുന്നത്
ഒരിക്കലും കണ്ടിട്ടില്ല. പിന്നെ ഞങ്ങൾ അത്രയും നാളത്തെ വികാരങ്ങൾ പരസ്പരം
പങ്കുവച്ചു. രണ്ടോ, മൂന്നോ കാമവിരാമത്തിനൊടുവിൽ പ്രാതലും
കഴിച്ചു സന്തോഷമായി പോകുന്ന ശ്രീയെ യാത്രയാക്കി മടങ്ങുമ്പോൾ മനസ്സിൽ
എന്തെന്നില്ലാത്ത സമാധാനവും, സംതൃപ്തിയുമായിരുന്നു.. അപ്പോഴും മമ്മയും, അപ്പാപ്പനും പള്ളിയിൽ നിന്നും തിരികെ എത്തിയിട്ടുണ്ടായിരുന്നില്ല...
എന്റെ പ്രണയം ........... (ഭാഗം::72)
അന്നത്തെ ദിവസം ഉറക്കവും, പഠനവും പന്നിയിറച്ചി കൂട്ടിയുള്ള ഊണും, ശ്രീയോടുള്ള പഞ്ചാരയടിയുമായി കടന്നുപോയി. പിന്നെയുള്ള ദിനങ്ങൾ ഞങ്ങൾ
മത്സരിച്ചു പഠിച്ചു. അങ്ങിനെ എന്റെ വാർഷിക പരീക്ഷകളെല്ലാം കഴിഞ്ഞു. ഫിസിക്സ് ഒഴികെ
എല്ലാം വളരെ ഭംഗിയായി എഴുതാൻ കഴിഞ്ഞു. പപ്പാ വിളിച്ചപ്പോഴും എന്നെ പ്രത്യേകo ഓർമ്മിപ്പിച്ച കാര്യം എൻട്രൻസ് പരീക്ഷയെ കുറിച്ചാണ്. ഒരു അഞ്ചു പൈസാ
നിക്ഷേപതുക കൊടുക്കാതെ മെരിറ്റിൽ ജയിച്ചാൽ മാത്രമേ എം. ബി. ബി. എസ് അല്ലെങ്കിൽ
എഞ്ചിനീയറിംഗിനു ചേർക്കുകയുള്ളൂ എന്നു പപ്പാ തീർത്തുപറഞ്ഞു. ഞാനും ശ്രീയും തമ്മിൽ
എന്നും കാണും. അന്നന്നുള്ള വിശേഷങ്ങൾ നേരിട്ടും, ഫോണിലൂടെയും കൈമാറും. ഒരു ഏപ്രിൽ പതിനൊന്നിനാണ് ശ്രീ ജനിച്ചത്. ഞാൻ ഒരു ജൂലൈ 28 നും.. അവന്റെ ജന്മദിനത്തിന് ശ്രീയുടെ ആന്റി ചെറിയൊരു സദ്യയൊക്കെ ഉണ്ടാക്കി.
ആന്റി ഞങ്ങളെ വിളിച്ചതിൻ പ്രകാരം ഞാനും, മമ്മയും കൂടി അവരുടെ ഫ്ലാറ്റിൽ പോയിരുന്നു. അന്ന് ജന്മദിന സമ്മാനമായി നല്ലൊരു
ജോഡി കാൻവാസ് മമ്മ വാങ്ങി. അതു ഞാൻ ശ്രീക്കു കൊടുത്തു. അന്ന് എല്ലാവരുടെയും
മദ്ധ്യത്തിൽ ഒളിച്ചും, പാത്തുമുള്ള ചെറിയ
ചുംബനങ്ങളിൽ ഒതുക്കേണ്ടിവന്നു ഞങ്ങളുടെ വികാരങ്ങൾ! പരീക്ഷകൾ കഴിഞ്ഞാൽ പാർക്കിലും, ബീച്ചിലും, സിനിമക്കും പോകാമെന്നു ശ്രീ പറഞ്ഞിരുന്നു.
പെസഹവ്യാഴവും, ദുഃഖവെള്ളിയും കഴിഞ്ഞ് ഏപ്രിൽ ഇരുപതിന്
ഈസ്റ്റർ കൊണ്ടാടി. നന്നായി പ്രാർത്ഥിച്ചു. ഞങ്ങൾക്കു രണ്ടുപേർക്കും മെഡിസിനു
അഡ്മിഷൻ കിട്ടാനും, ശ്രീ കോഴിക്കോട് വിട്ടു പോകാതിരിക്കാനും
തമ്പുരാനോട് കേണപേക്ഷിച്ചു. ശ്രീക്ക് പലതരം പലഹാരങ്ങൾ കൊടുത്തു. ഞങ്ങൾ ലാലേട്ടനും, സിമ്രാനും അഭിനയിച്ച 'പോപ് കാണ്' തമിഴ് സിനിമ കണ്ടു. അങ്ങിനെ ആ സുദിനവും വന്നെത്തി. എൻട്രൻസ് പരീക്ഷകൾ എനിക്കു
കഠിനവും, ശ്രീക്ക് നല്ല എളുപ്പവുമായിരുന്നു. അവന്റെ
ഏകലക്ഷ്യവും അതു തന്നെയായിരുന്നു. അവൻ എം. ബി. ബി. എസ് പ്രവേശന പരീക്ഷ മാത്രമേ
എഴുതിയുള്ളൂ. പിന്നെ ഞങ്ങൾ ചിറകു വച്ചു പറക്കുകയായിരുന്നു.. ശ്രീയുമായി ബൈക്കിൽ
ഒട്ടിയിരുന്നു ധാരാളം യാത്രകൾ !ഞങ്ങൾ ഞങ്ങളെ തന്നെ മറന്ന നാളുകൾ! മീനചൂടിൽ
ക്രിക്കറ്റ് കളിക്കാൻ ശ്രീയുടെ ചങ്ങാതിമാർ മൈതാനത്ത് ഒത്തുകൂടുന്ന വേളയിൽ ഞങ്ങളും
അതിൽ പങ്കുചേരും. വൈകുന്നേരങ്ങളിൽ ഫുട്ബോൾ ആണ് കളിക്കുക. ഞാൻ ശ്രീക്കു
കുടിക്കാനുള്ളതും, ഇടയ്ക്കു കഴിക്കാനുള്ളതും പാഴ്സൽ ചെയ്താണ്
പോകുന്നത്. ഇനി മൂന്നു ദിവസം കൂടിയേ ശ്രീ കോഴിക്കോടുള്ളൂ.. പിന്നെ പെരുമ്പാവൂരിൽ
സ്വന്തം വീട്ടിലേക്കു തിരിക്കും. ഞാൻ വീണ്ടും ഒറ്റയ്ക്കാകും. അടുത്ത ദിവസം
ലാലേട്ടന്റെ 'കിളിചുണ്ടൻ മാമ്പഴം' സിനിമ കണ്ടു. പുറത്തുനിന്നും ഒരുമിച്ചു ഭക്ഷണം കഴിച്ചു. പിന്നെ പോകുന്നതിന്റെ
തലേന്നാൾ ഞങ്ങൾ കടൽക്കരയിലേക്ക് കാറ്റു കൊള്ളാൻ പോയി. കല്ലായി പുഴയും, കടൽക്കരയും ഞങ്ങളുടെ പ്രണയത്തിനു സാക്ഷ്യം വഹിച്ചതിൽ പ്രധാനപങ്കു
വഹിക്കുന്നു.. എത്രയോ നേരം തിരമാലകൾ ഞങ്ങളെ തഴുകിയുണർത്തി നിരവൃതിയിലാഴ്ത്തി..
കൈകൾ കോർത്തു ചാടിതിമർക്കുന്ന ഞങ്ങളെ പരിചയമില്ലാത്ത പല മുഖങ്ങളും
വീക്ഷിക്കുന്നുണ്ടായിരുന്നു. കടൽപ്പുറത്തെ മണൽ വാരിയെറിഞ്ഞും, ആർത്തലക്കുന്ന തിരമാലകൾക്കൊപ്പം നൃത്തം ചവിട്ടിയും ഞങ്ങൾ സ്വയം മതിമറന്നു
രസിച്ചു. പരസ്പരം കൈകൾകോർത്തു സായാഹ്ന സന്ധ്യയോളം മനസ്സുകൾ കൈമാറി ഞങ്ങൾ പ്രണയം
പങ്കുവച്ചു. അസ്തമനസൂര്യൻ, നീലസാഗരത്തെ
കാശ്മീരനിറമാക്കി വിട പറയാനൊരുങ്ങവേ, ചെറിയൊരു വിരഹത്തിന്റെ നോവേറ്റുവാങ്ങി ഒരു മടക്കയാത്ര ...അപ്പോഴേക്കും ഇരുട്ടു
പകലിനെ പൂർണമായും കീഴടക്കിയിരുന്നു.. നക്ഷത്രങ്ങൾ കണ്ണുചിമ്മാൻ തുടങ്ങിയിരുന്നു.
എന്നെ സുരക്ഷിതമായി വീട്ടിലെത്തിച്ചിട്ടാണ് ശ്രീ അവന്റെ ഫ്ലാറ്റിലേക്കു പോയത്.
അടുത്ത ദിവസം രാവിലെതന്നെ ശ്രീ പറുദീസയിലേക്കു വന്നു. അന്നൊരു ഞായാറാഴ്ചയായിരുന്നു
! മമ്മയും, അപ്പാപ്പനും പള്ളിയിൽ പോയ നേരമായിരുന്നു
ശ്രീ എത്തിച്ചേർന്നത്. ആ നേരം എല്ലാം മറന്നു ഞങ്ങൾ അലിഞ്ഞുചേർന്നു. അവൻ പോകുന്ന
കാര്യം പറഞ്ഞു ഞാൻ കരഞ്ഞപ്പോൾ അവൻ ചുംബനങ്ങളാൽ എന്നെ ആശ്വസിപ്പിക്കുകയായിരുന്നു. 'ഇനിയെന്നാണ് കാണുന്നത്' എന്നുള്ള എന്റെ ചോദ്യത്തിനു വ്യക്തമായൊരു ഉത്തരം പറയാനാകാതെ ശ്രീ കുഴങ്ങി.
ആന്റിയുടെ വീട്ടിൽ നിന്നും യാത്ര പറഞ്ഞു പോയാൽ പിന്നെ എന്തു കാരണം പറഞ്ഞു തിരികെ
വരും? എന്നാലും എവിടെ വച്ചെങ്കിലും കാണാം എന്ന
ഉറപ്പു നല്കി ശ്രീ മമ്മയോട് യാത്ര പറയാനായി കാത്തിരുന്നു. ബസ്സിലാണ് ശ്രീ
പോകുന്നത്. മമ്മയും, അപ്പാപ്പനും വന്നപ്പോൾ അവരോടു യാത്ര
പറഞ്ഞു എന്റെ ശ്രീ പോകുന്നത് നിർന്നിമേഷനായി ഞാൻ നോക്കിനിന്നു. അന്നേരം വികാരങ്ങളൊന്നും
പുറമേ പ്രകടിപ്പിക്കാനായില്ല. നേരെയോടി മുറിയിൽ കയറി. എന്തു പറയണമെന്നോ, ചെയ്യണമെന്നോ അറിയാതെ ഒരു വെരുകിനെ പോലെ ഞാൻ ആ മുറിയുടെ നാലു ചുവരുകൾക്കുള്ളിൽ
പരതി നടന്നു. ശ്രീ 'പ്ലേ' ചെയ്തുപോയ 'ഒരു ചിരി കണ്ടാൽ കളി കണ്ടാലതുമതി.. ഒരു
വിളി കേട്ടാൽ മൊഴി കേട്ടാലതുമതി.." എന്ന ഗാനത്തിനോടൊപ്പം എന്റെ ദുഃഖം
അണപൊട്ടിയൊഴുകി. ഒരേ കണക്കിനു എത്രയോ സമയം ഞാൻ കരഞ്ഞു. മുമ്പ് ക്രിസ്തുമസ്സിനു
കോട്ടയത്തു പോയപ്പോൾ ഉള്ളതിനേക്കാൾ വിഷമം അപ്പോൾ തോന്നി. അന്നു ശ്രീ
കോഴിക്കോട്ടേക്കു തിരികെ വരുമെന്ന ഒരു വിശ്വാസം ഉണ്ടായിരുന്നു. പക്ഷെ ഇനി മെഡിസിനു
അഡ്മിഷൻ കിട്ടിയാൽ മാത്രമേ മടങ്ങിവരൂ.. വിധിയെ പഴിച്ചിട്ട് കാര്യമില്ല. എന്നെ
കാണാതിരുന്നാൽ ശ്രീയാളാകെ മാറും. വിഷമിച്ചു സമയത്തിനു ഭക്ഷണം പോലും കഴിക്കില്ല.
ഇപ്പോൾ തന്നെ ഞങ്ങൾ തമ്മിൽ പിണങ്ങിയപ്പോൾ മമ്മക്കും, ശ്രീയുടെ ആന്റിക്കും സംശയം ഞങ്ങൾക്ക് ഏതെങ്കിലും പെണ്കുട്ടിയുമായി പ്രേമമുണ്ടോ
എന്നാണ്. അവർ എന്നോടു ശ്രീക്കെന്താ പറ്റിയതെന്നു ചോദിച്ചു. മമ്മ ശ്രീയോടും.. പക്ഷെ
മമ്മയും, ആ ആന്റിയും തമ്മിൽ
സംസാരിച്ചിട്ടില്ല.അതുകൊണ്ടു രക്ഷപ്പെട്ടു. അല്ലെങ്കിൽ ഞങ്ങൾ രണ്ടുപേരുമിങ്ങനെ
ആഹാരം പോലും കഴിക്കാതെ ടെൻഷനടിച്ചിരിക്കുന്നതറിഞ്ഞെങ്കിൽ അവർക്കൊക്കെ സംശയമായേനെ !
ശ്രീ പോയപ്പോഴും, വീട്ടിലെത്തിയപ്പോഴും എന്നെ
വിളിച്ചിരുന്നു. ശ്രീയുടെ വീട് നാട്ടിൻപുറത്തായാതിനാൽ മൊബൈലിൽ സംസാരിക്കുമ്പോൾ
വ്യക്തമല്ല. സിഗ്നലിന്റെ പ്രശ്നം ഉണ്ട്. എന്തായാലും മൂന്ന് ദിവസം വെറും
വിളികളിലൊതുങ്ങി ഞങ്ങളുടെ ബന്ധം ! നാലാന്നാൾ ശ്രീ എന്നെ കാണാൻ വരുന്നുണ്ടെന്നു
പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചില്ല. അതിനു കാരണവുമുണ്ട്. പണ്ട് കോട്ടയത്തു
വന്നിട്ടുണ്ടായ സംഭവവികാസങ്ങൾ എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ഒന്നാണ്.
ഇപ്പോഴാണെങ്കിൽ സ്വസ്ഥമായി ഒരിടത്തും ഇരിക്കാൻ കഴിയാത്ത ചൂടാണ്. നീണ്ട യാത്ര ആയതിനാൽ
ശ്രീ വളരെ ക്ഷീണിതനായിപ്പോകും. എന്നാൽ ശ്രീ വിട്ടില്ല. അരുണ് ചേട്ടന്റെ വീട്ടിൽ
വച്ചു കാണാമെന്നും ആ ചേട്ടന്റെ കുടുംബം ചെന്നൈയിൽ ഒരു വിവാഹത്തിനു
പോയിരിക്കുകയാണെന്നും ശ്രീ പറഞ്ഞു. എനിക്കു പേടി തോന്നി. അവർ വലിയകാശുകാരാണ്.
പിന്നെ അതിനു പുറകിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ പപ്പയറിഞ്ഞാൽ എന്നെ
വച്ചേക്കത്തില്ല. അല്ലെങ്കിൽ തന്നെ ആ ചേട്ടന്റെ മുന്നിൽവച്ച് ശ്രീ എന്നോടു
കാണിക്കുന്ന താല്പര്യം കണ്ടാൽ ഞാൻ ചമ്മും. ശ്രീക്കാണേൽ ആരെയും ഭയമില്ല. എല്ലാവരുടെ
മുന്നിലും ഉള്ള സ്നേഹം പ്രകടിപ്പിക്കും. ഞാൻ വരണ്ട എന്നുതന്നെ പറഞ്ഞു. അങ്ങിനെ
ഒരാഴ്ച ആയപ്പോൾ ഒരു ശനിയാഴ്ച ഉച്ചക്ക് ശ്രീയുടെ വിളി വരുന്നു. "ചക്കരേ..
ഞാനിങ്ങു പോന്നെടാ കള്ളാ.. നിന്നെ കാണാതെ വയ്യ ! ഞാൻ ചിരിച്ചുപോയി. ആന്റിയുടെ
വീട്ടിൽ കൂട്ടുകാരോടൊത്ത് ക്രിക്കറ്റ് കളിക്കാനെന്നു നുണ പറഞ്ഞു വന്നേക്കുകയാണ്.
ഞാൻ മമ്മയോട് ശ്രീ വന്ന വിവരം പറഞ്ഞു. മമ്മ അവനെ പറുദീസയിലേക്കു വിളിക്കാൻ പറഞ്ഞു.
ഞാൻ വിളിച്ചപ്പോൾ തന്നെ ശ്രീ അങ്കിളിന്റെ ബൈക്കുമായി വീട്ടിൽ വന്നു ഞങ്ങളൊരുമിച്ചു
ദിലീപിന്റെ 'തിളക്കം' സിനിമ കാണാൻ പോയി. തിയേറ്ററിനുള്ളിലിരുന്നു തന്നെ ആരും കാണാത്ത വിധത്തിൽ
ശ്രീയെന്റെ കൈകളിൽ ചുംബിക്കുന്നുണ്ടായിരുന്നു. എന്റെ വലതുകൈ പിടിച്ച് അവന്റെ
മടിയിൽ വയ്ച്ചു. പിന്നെ ഇടവേള സമയത്താണ് എന്റെ കൈ വിട്ടത്. സിനിമ കഴിഞ്ഞ് ഞങ്ങൾ
മാനാഞ്ചിറ മൈതാനത്തിലേക്കു പോയി. നേരം സന്ധ്യയോടടുക്കുന്നു. കാറ്റുകൊള്ളാൻ വന്ന
ആൾക്കാരെല്ലാം അവിടവിടെ കറങ്ങിനടക്കുന്നു. അന്നവിടെ ഏതോ കന്നട സിനിമയുടെ ഷൂട്ടിംഗ്
നടക്കുണ്ടായിരുന്നു. ഞങ്ങൾ ആ പുൽത്തകിടിയിൽ മുഖത്തോടു മുഖം നോക്കിയിരുന്നു. പിന്നെ
നാലുപാടും വീക്ഷിച്ചു. എന്താ ഒരു സന്തോഷം ! ഒരാഴ്ചത്തെ വീർപ്പുമുട്ടൽ പരസ്പരം
പങ്കുവച്ചു. എട്ടു മണിക്ക് വീട്ടിലേക്കു തിരിച്ചു. വന്നപ്പോഴേ മമ്മ ഓടിവന്നു ശ്രീയോട്
നാട്ടിലെ വിശേഷങ്ങൾ തിരക്കി. ശ്രീ അവന്റെ അമ്മയെ വിളിച്ചു മമ്മയെ കൊണ്ടും
സംസാരിപ്പിച്ചു. പിന്നെ ഞങ്ങൾ മുകളിലേക്കു പോയി. താഴെ ടി. വിയുടെ ശബ്ദത്തിനിടെ
മുകളിൽ എന്തു നടന്നാലും അറിയില്ല. ഞാൻ വസ്ത്രം മാറി മേലു കഴുകി. താഴെ ചെന്നു
കുടിക്കാൻ 'ടാംഗ് ഓറഞ്ച്' ജ്യൂസ് കലക്കി കൊണ്ടുവന്നു ശ്രീക്കു കൊടുത്തു. ഞങ്ങൾ ഒരു ഗ്ലാസിൽ ജ്യൂസ്
മാറിമാറി കുടിച്ചിട്ടു വാതിൽ അടച്ചു. പിന്നെ കെട്ടിപ്പിടിച്ചു കിടന്നു. ഒന്നും
ചെയ്യാതെ പത്തു മിനുട്ടോളം അങ്ങിനെതന്നെ കിടന്നു. പിന്നെയാണ് കലാപരിപാടികൾ
ആരംഭിച്ചത്. എല്ലാം അതിഗംഭീരമായി പര്യവസാനിച്ചു. ശ്രീയുടെ മുഖത്തെ സംതൃപ്തി
എനിക്ക് ദർശിക്കാനാകുമായുരുന്നു.എന്നാൽ അന്ന് അതിനെക്കാളേറെ ഏറ്റവും വലിയ
ആശ്ചര്യഹേതു ശ്രീയെ കാത്തിരിക്കുന്നുണ്ടായിരുന്നു.. അവൻ അത്ഭുതം കൊണ്ടു കണ്ണു
തള്ളിയ നിമിഷം ! എന്നെ വാനോളം പുകഴ്ത്തി അംഗീകരിച്ച രാത്രി..
എന്റെ പ്രണയം ........ (ഭാഗം ::73)
താഴെ വന്നു ശ്രീയോട് ടി. വി നോക്കിയിരിക്കാൻ പറഞ്ഞിട്ട് ഞാൻ അടുക്കളയിലേക്കു
പോയി. നേരത്തെ മമ്മയോട് പറഞ്ഞതനുസരിച്ചു മമ്മ പാചകം എനിക്കായി മാറ്റിവച്ചിരുന്നു.
ഞാൻ അഞ്ചു ഗ്ലാസ് ഗോതമ്പുമാവെടുത്തു. പപ്പാ കൊണ്ടുവന്ന സ്പെയിനിന്റെ മുന്തിയ
ഒലിവെണ്ണ രണ്ടു സ്പൂണ് ആ മാവിലേക്കൊഴിച്ചു. ആവശ്യത്തിനു ഉപ്പും,തിളപ്പിച്ചാറിയ വെള്ളവുമൊഴിച്ചു നല്ല മാർദ്ദവത്തിൽ അഞ്ചു മിനുട്ടോളം
അടിച്ചുകുഴച്ചു, അതിനു മീതെ നനഞ്ഞ തുണിയിട്ട് അടച്ചു
മാറ്റിവച്ചു. ഉള്ളി അരിയാൻ പഠിച്ചു വരുന്നതേയുള്ളൂ. അതുകൊണ്ട് എല്ലാം മമ്മ അരിഞ്ഞു
തന്നു. വെളിച്ചെണ്ണയിൽ ഇഞ്ചി, വെളുത്തുള്ളി. ചെറിയ ഉള്ളി, സവോള, തക്കാളി എന്നിവ നന്നായി ചുമക്കെ വഴറ്റി.
അതിലേക്കു ചെറുതീയിൽ വറുത്തു വെള്ളത്തിൽ ചാലിച്ച മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗരം മസാല എന്നിവ ചേർത്തിളക്കി, നാലു പച്ചമുളകും കീറിയിട്ടു, അതിൽ ഒരു ഉരുളക്കിഴങ്ങ് കഷ്ണിച്ചതും, കോഴിയുടെ കാലുൾപ്പെടെയുള്ള മുഴുത്ത കഷണങ്ങളും ഇട്ടു കുറച്ചു നേരം വരട്ടി
അതെല്ലാം കൂടി ഒന്നര ഗ്ലാസ് വെള്ളവും ചേർത്ത് കുക്കറിൽ വച്ചു ഒന്നാo വിസിൽ കേട്ടപ്പോൾ തീയ് കുറച്ചുവച്ച് മൂന്നാം വിസിലിനു തീയണച്ചു. അതു തുറന്നു
ഒരു സ്പൂണ് ഉപ്പും, കാൽ സ്പൂണ് പഞ്ചസാരയും ചേർത്തു വറ്റിച്ചു.
അവസാനം കുറച്ചു കുതിർത്ത കശുവണ്ടിപരിപ്പ് മഷിപോലെ അരച്ചതും ഒഴിച്ചു ചൂടാക്കി
തിളക്കുംമുമ്പേ വാങ്ങി. പിന്നെ വെളിച്ചെണ്ണയിൽ കടുകും, വറ്റൽ മുളകും, കറിവേപ്പിലയും, ചെറിയ ഉള്ളിയും വറുത്തു അതിൽ താളിച്ചു ഇറക്കി വച്ചു. അവസാനം മമ്മയിൽ നിന്നും
കണ്ടുപടിച്ച ചെറിയ പൊടിക്കൈ പ്രയോഗങ്ങളും, മിനുക്കുപണികളും ചെയ്തു വാഴയില കൊണ്ടു മൂടിവച്ചു. എന്തോ ഒരു അഹങ്കാരത്തിനു
തുടങ്ങിയെങ്കിലും അവസാനം നല്ല അസ്സല് കോഴിക്കറി തയ്യാർ ! (ഒരു പക്ഷെ ശ്രീയോടുള്ള
അളവറ്റ സ്നേഹവും, ആത്മാർത്ഥതയും കൊണ്ടാകാം ആ കറിക്ക് അന്ന്
അത്രയും രുചി വന്നത്. കാരണം പിന്നെയൊരിക്കലും ഞാനുണ്ടാക്കുമ്പോൾ അത്രയും രുചി
വന്നിട്ടില്ല) പിന്നെ ആ മാവിനെ വട്ടത്തിൽ പരത്തി, വാലുകളെയെല്ലാം കത്തികൊണ്ടു മുറിച്ചുമാറ്റി ചപ്പാത്തി തവയിൽ എണ്ണ തൊടാതെ രണ്ടു
വശവും വേവിച്ചു, അതിനെ തീയിലിട്ടു പൊള്ളിച്ചു. പിന്നെ
അതിന്റെ ഒരു വശത്ത് പശുവിൻ നെയ് തൂവി കാസറോളിൽ നിക്ഷേപിച്ചു. കൈയ് കുറച്ചു
പൊള്ളിയെങ്കിലും ഉഗ്രൻ ചപ്പാത്തികൾ തയ്യാർ ! ഞാൻ ചെയ്യുന്ന വേഗത കണ്ടു മമ്മപോലും
മൂക്കത്തു വിരൽ വച്ചുപോയി. ശ്രീയായിരുന്നു മനസ്സുനിറയെ.. കഴിക്കാൻ കുറച്ചു
താമസിച്ചെങ്കിലും ആത്മാഭിമാനത്തോടെ, പ്രിയതോഴന് എന്റെ കൈകളാൽ ഞാൻ തന്നെ വിളമ്പിക്കൊടുത്തു. സത്യം പറഞ്ഞാൽ
അടുക്കളയിൽ നടന്ന സംഭവങ്ങളൊന്നും ശ്രീക്ക് അറിയില്ല. ഞാൻ മമ്മയെ ഒരു നുറുങ്ങിനു
സഹായിക്കുകയാവും എന്നാണ് ശ്രീ കരുതിയത്, മമ്മയോട് ആദ്യമേ സംഗതി പൊളിക്കരുതെന്ന് ഞാൻ പറഞ്ഞിരുന്നു. ഞാനും ഒപ്പം
കഴിക്കണമെന്ന ശ്രീയുടെ നിർബന്ധത്തിനു വഴങ്ങി ഞാനും കൂടെയിരുന്നു. ശ്രീ
ചപ്പാത്തിയും, കോഴിക്കറിയും നന്നായി കഴിച്ചു. വെള്ളവും
കുടിച്ചു എണീക്കുമ്പോൾ ഞാൻ ചോദിച്ചു. "ഇന്നു മമ്മയുടെ പാചകം എങ്ങിനെ?". അവൻ പറഞ്ഞ മറുപടി എന്നിൽ രോമാഞ്ചമുണ്ടാക്കി. "ഇന്നുവരെ ഇത്ര നല്ല
മാർദ്ദവമുള്ള ചപ്പാത്തിയും, കോഴിക്കറിയും ഞാൻ കഴിച്ചിട്ടില്ല. രണ്ടും ഒന്നിനൊന്നു മെച്ചം !" ശ്രീ
പറയുന്നതു കേട്ടപ്പോൾ മമ്മ ഓടിവന്നു "ഇനിയെന്തു വേണം? ചായ ഇട്ടതു കൊള്ളാത്തതിനു ശ്രീ കുറ്റം പറഞ്ഞു എന്ന വിഷമം മാറിയില്ലേ? എല്ലാം ടോമി ഒറ്റയ്ക്ക് ഉണ്ടാക്കിയതാ മോനെ !". ശ്രീ അന്ധാളിച്ചുപോയി. വിശ്വസിക്കാനാകാത്തതുപോലെ
കണ്ണു തള്ളി നിന്ന ശ്രീയെ ഞാൻ തോളിൽ തട്ടി വിളിച്ചു. "മമ്മയുടെ ആ കൈപുണ്യം
മോനും കിട്ടിയിട്ടുണ്ട്. അത്രയുമല്ല. ഒരുപടി മുന്നേ.. " ശ്രീ പറഞ്ഞു.
എൻട്രൻസിനു പോലും പഠിക്കാതെ അടുക്കളയിൽ നിന്നു കഷ്ടപ്പെട്ടതിന്റെ ഫലമാണ്. അന്ന്
മകന്റെ കൈപുണ്യം മമ്മ അയൽവീട്ടുകാരെ കൂടെ അറിയിച്ചു. എന്റെ പേരും പറഞ്ഞു
ശാന്തിയാന്റിക്കും കൊടുത്തു കുറച്ചു കോഴിക്കറി. ശ്രീയാണേൽ മുകളിൽ വന്നു എന്നെ
കെട്ടിപിടിച്ചു ഉമ്മ തന്നു. എന്നെ മുഴുവൻ കോഴിക്കറിയുടെ മണമായിരുന്നു. "ഞാൻ
ചോദിക്കട്ടെ പപ്പയോടും,മമ്മയോടും . ഈ
തങ്കകുടത്തിനെ എനിക്കു തരാൻ.." ശ്രീ എന്റെ ചെവിയിൽ ചോദിച്ചു. ഞാൻ ചിരിച്ചു ..
"ഹും.. ഇപ്പോൾ തരും.. നല്ല പെട ..!" ഞങ്ങൾ ഒരുമിച്ചു ചിരിച്ചു. പിന്നെ
നേരം വൈകിയതിനാൽ ശ്രീ യാത്ര പറഞ്ഞു പോയി." നാളെ ഞായറാഴ്ച രാവിലെ വരാമെന്ന
ഉറപ്പിന്മേൽ ആണ് ഞാനന്നു ശ്രീയെ വിട്ടത്. വീട്ടിൽ കൂടെ നിർത്താൻ മറ്റൊരു
പോംവഴിയുമില്ലായിരുന്നു.. പിറ്റേന്നാൾ മമ്മയും, അപ്പാപ്പനും പോയപ്പോൾ ശ്രീയെ ഞാൻ വിളിച്ചുവരുത്തി. ഞങ്ങൾ ജീവിതം വളരെയധികം
ആസ്വാദ്യകരമാക്കിയ ദിവസം ! ഓരോ ദിനവും ഒന്നിനൊന്നു മെച്ചപ്പെട്ടതായി തോന്നി.
പത്തൊൻപതു വർഷം വളർത്തി വലുതാക്കിയ മാതാ-പിതാക്കളെക്കാൾ കൂടുതൽ, ശ്രീയുടെ ജീവിതരീതികളും, ശീലങ്ങളും ഞാൻ മനസ്സിലാക്കി കഴിഞ്ഞിരുന്നുവെന്നു പറഞ്ഞാൽ അതിൽ തെല്ലും
അതിശയോക്തിയുണ്ടാകില്ല. അതുപോലെ തന്നെ മറിച്ചും.. അന്നു വൈകിട്ട് ശ്രീ തിരിച്ചു
നാട്ടിലേക്കു പോകും. എന്നെ കാണാൻ വേണ്ടി മാത്രം വന്നതാണ്. അടിമുടിയെന്നെ
ചുംബനകുസുമങ്ങൾ അർപ്പിച്ച് ശ്രീ കടന്നുപോയപ്പോൾ എന്തെന്നില്ലാത്ത നിരാശ എന്നെ
കീഴടക്കി ! ആർക്കും അംഗീകരിക്കാൻ കഴിയാത്ത ഞങ്ങളുടെ ബന്ധം ഇനിയെത്ര നാളിങ്ങനെ
ഒളിച്ചും, പാത്തും കൊണ്ടുപോകാൻ കഴിയും എന്നെനിക്കൊരു
രൂപവുമില്ലായിരുന്നു. ഏറ്റവും വിഷമം ഇങ്ങനെ രണ്ടിടത്തു തമ്മിൽ കാണാതെ
ജീവിക്കുന്നതിലായിരുന്നു. അന്ന് ശ്രീ പോകുന്നതിനു മുമ്പ് 'നടേശൻ' എന്ന ഒരു അങ്കിളിനെ എനിക്കു
പരിചയപ്പെടുത്തി. അയാൾക്ക് സ്വന്തമായി ഡ്രൈവിംഗ് സ്കൂൾ ഉണ്ടായിരുന്നു. ഈ
അവധിക്കാലം എനിക്കു ബോറടിക്കാതിരിക്കാൻ, ശ്രീയുടെ നിർദ്ദേശപ്രകാരം ഞാൻ അടുത്ത ദിവസം തന്നെ ഡ്രൈവിംഗിനും, ബ്രേക്ക് ഡാൻസ് പഠിക്കാനും ചേർന്നു. അടുത്ത ആഴ്ച വരാമെന്ന വാഗ്ദാനവും നല്കി
പോയ ശ്രീ അതറിഞ്ഞപ്പോൾ സന്തോഷം പ്രകടിപ്പിച്ചു. സ്കൂളിൽ ചേർത്തപ്പോൾ വയസ്സു
തികക്കാൻ മെയ്.28 ആണ് ജനനദിവസമായി ചേർത്തിട്ടുള്ളത്.
അതുകൊണ്ട് പ്രയോജനമുണ്ടായത് ഇപ്പോഴാണ്. അങ്ങിനെ നാളുകൾ കടന്നുപോകവെ എൻട്രൻസ്
പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ശ്രീയുടെയും, എന്റെയും, സുൽഫിയുടെയും ഫലമറിഞ്ഞു വന്നത് ശ്രീയുടെ
അങ്കിൾ ആണ്. അന്നേദിവസം ശ്രീ കോഴിക്കോടിനു വരുന്ന വഴിയാണ്. ആ ദിവസം എന്റെ
ജീവിതത്തിൽ മറക്കാനാകാത്ത ഒന്നാണ്. ശ്രീക്കു മെഡിസിനു അഞ്ഞൂറിനടുപ്പിച്ചു റാങ്ക് !
ഞാനേറെ അകലെയും.. പക്ഷെ എഞ്ചിനീയറിംഗിനു ആയിരത്തിനു പുറത്തു വന്നു എന്റെ റാങ്ക് !
സുൽഫിക്ക് രണ്ടുമില്ല. ഒരു വശത്ത് എന്റെ ശ്രീ ഡോക്ടർ ആകുമെന്നുള്ള സന്തോഷവും, മറുവശത്ത് ഞങ്ങൾ രണ്ടു ധ്രുവങ്ങളിലായി പോകുമല്ലോ എന്നുള്ള വിഷമവും..
അതിനേക്കാൾ അത്ഭുതം ആ നല്ല വാർത്ത ശ്രീയെ അറിയിക്കാനുള്ള അവസരം എനിക്കാണ്
കിട്ടിയത്. ശ്രീയുടെ അങ്കിൾ വിളിക്കുമ്പോൾ മൊബൈൽ കിട്ടുന്നില്ല. ഞാൻ വിളിച്ചപ്പോൾ
കിട്ടി. വെള്ള ഓവർകോട്ടും, സ്റ്റെതെസ്കോപ്പും
ധരിച്ചു ശ്രീ നടന്നുവരുന്നതു ഞാൻ മനസ്സിൽ സ്വപ്നം കണ്ടു. കണക്കിലുള്ള ഗഹനപാടവമാണ്
എന്നെ കരകയറ്റിയത്. കഴിഞ്ഞ ക്ലാസ്സുകളിൽ ഒരിക്കലും ആരെയും കടന്നുകയറാൻ
സമ്മതിക്കാതെ പിടിച്ചുനിന്നതിനൊരു തിരിച്ചടി ! അന്ന് ശ്രീയോട് മമ്മക്കൊരു അസൂയ
തോന്നിയോ എന്നൊരു സംശയം ! സ്കൂളിലെ പരീക്ഷകൾക്കൊപ്പം, ശ്രീയുടെ പഠനത്തിനോടൊപ്പം പഠിച്ച അറിവു കൊണ്ട് ഇത്രയുമെങ്കിലും നേടിയില്ലേ
എന്ന സമാധാനമായിരുന്നു എനിക്ക്.. അത് പറഞ്ഞ് ഞാൻ മമ്മയെ സമാധാനിപ്പിച്ചു. അന്ന്
എന്റെ നിർബന്ധം കൊണ്ടു മമ്മ ഒരു പാൽപായസം ഉണ്ടാക്കി. മമ്മ പള്ളിയിൽ വലിച്ഛനെയും, കുറവിലങ്ങാടുമെല്ലാം വിളിച്ചുപറഞ്ഞു. അന്ന് ശ്രീ വന്നതേ നേരെയിങ്ങുപോന്നു.
മിഠായിയും വാങ്ങിയാണ് വന്നത്. ഞങ്ങൾ സന്തോഷം പങ്കുവച്ചു. ശ്രീയുടെ മുഖത്ത്
ചെറിയൊരു വിഷാദം ഞാനിടക്കു ശ്രദ്ധിച്ചു. എനിക്കു മെഡിസിൻ കിട്ടാത്തതിനാലാകും
അതെന്നു ഞാൻ സംശയിച്ചു. പപ്പാ വിളിച്ചു സന്തോഷം അറിയിച്ചു. എനിക്കൊരു സമ്മാനം
വാങ്ങിത്തരാൻ മമ്മായോടു പറഞ്ഞാണ് പപ്പാ ഫോണ് വച്ചത്. അന്ന് ആന്റിയുടെ അടുത്തുപോയി
അത്താഴം കഴിക്കാമെന്നു ശ്രീ പറഞ്ഞു. എന്തോ ഒരു വിഷമം ശ്രീയെ അലട്ടുന്നുണ്ടെന്ന് ആ
മുഖം വിളിച്ചുപറയുന്നുണ്ടായിരുന്നു. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ എന്നോടു പറയാൻ
ഞാൻ അപേക്ഷിച്ചു. അവൻ മനസ്സു തുറക്കാൻ തുടങ്ങി. ചേച്ചിയെ കെട്ടിച്ചപ്പോൾ ശ്രീയുടെ
അച്ഛൻ കുറച്ചു രൂപ ഒരു പലിശക്കാരന്റെ കൈയ്യിൽ നിന്നും കടം വാങ്ങിയിരുന്നു. എല്ലാ
മാസവും ശമ്പളം കിട്ടുമ്പോൾ പലിശ കൃത്യമായി കൊടുത്തിരുന്നു. പണത്തിനു കുറച്ചു
ഞെരുക്കം വന്നപ്പോൾ പലിശ മുടങ്ങി. ഇപ്പോൾ അയാൾ മുതലും, പലിശയും വേണമെന്നു പറഞ്ഞു ശല്യപ്പെടുത്തുന്നു. അതുകൊണ്ട് ശ്രീ പോരുമ്പോൾ ആ
വീട്ടിൽ എല്ലാവരും വലിയ വിഷമത്തിലാണ്. ശ്രീയുടെ അച്ഛന് തറവാട്ടുമഹിമയോർത്തു
മറ്റാരുടെയും മുന്നിൽ തല കുനിക്കാനും കഴിയുന്നില്ല. ഒരു മരപ്പാവ കണക്കെ ശ്രീ
പറയുന്നതു ഞാൻ കേട്ടിരുന്നു. അവന്റെ കണ്ണുകൾ നിറഞ്ഞപ്പോൾ ഞാനതു തുടച്ചു
കെട്ടിപ്പിടിച്ചു.
എന്റെ പ്രണയം ...... (ഭാഗം:: 74)
എന്തെങ്കിലുമൊരു വഴി ഈശോ കാണിക്കുമെന്നു പറഞ്ഞു ശ്രീയെ ഞാൻ സമാധാനിപ്പിച്ചു.
ഒരു വശത്ത് സന്തോഷം! മറുവശത്ത് സന്താപം! അന്ന് ശ്രീ പോയതിനു ശേഷം, അക്കാര്യത്തെ കുറിച്ച് ഞാൻ മമ്മയോട് ചർച്ച ചെയ്തു. പപ്പയുടെ കൈയ്യിൽ കാശുണ്ട്.
മുപ്പതിനായിരം രൂപ എന്ന് പറയുന്നത് പപ്പക്കു അനായാസേന സാധിക്കുന്ന തുകയാണ്.പപ്പാ
വിളിക്കുമ്പോൾ മമ്മ ചോദിക്കാമെന്നു പറഞ്ഞപ്പോൾ ഞാൻ പപ്പക്ക് ഒരു 'മിസ്കാൾ' കൊടുത്തു. സമയം കിട്ടാത്തതു കൊണ്ടോ, നേരത്തെ ആശംസ പറയാൻ വിളിച്ചതുകൊണ്ടോ പിന്നെ പപ്പാ അന്നു വിളിച്ചതേയില്ല.
അടുത്ത ദിവസം ശ്രീ വീട്ടിലേക്കു വന്നില്ല.. ഞാനും കുറച്ചു തിരക്കായിരുന്നു. എന്റെ
വിജയമറിഞ്ഞു റീന ആന്റി സമ്മാനമായി ഒരു ഷർട്ട് വാങ്ങിത്തന്നു. അന്നു പപ്പ
വിളിച്ചപ്പോൾ മമ്മ ശ്രീയുടെ വിഷയം പറഞ്ഞു. പപ്പാ കാശു കൊടുക്കാമെന്നോ, കൊടുക്കില്ലെന്നോ പറഞ്ഞില്ല. മമ്മ പട്ടണത്തിലേക്കു പോകാൻ റീന ആന്റിയെ
വിളിച്ചു. ഞങ്ങൾ ഒരു ജൂവലറിയിലേക്കാണ് ആദ്യം പോയത്. ഡിസ്കോ ഫാഷനിലുള്ള ഒരു പവന്റെ
ചെയിനും, രണ്ടു ഗ്രാമിന്റെ ഒരു ലോക്കറ്റും
മമ്മയെനിക്കു വാങ്ങിത്തന്നു. എനിക്കു സങ്കടമാണ് തോന്നിയത്. ഈ കാശു ശ്രീയുടെ അച്ഛന്
കൊടുത്തിരുന്നെങ്കിൽ, ഒരു കുടുംബത്തിന്റെ ടെൻഷൻ
കുറച്ചു കുറഞ്ഞു കിട്ടിയേനെ.. പക്ഷെ എനിക്കെന്തു ചെയ്യാൻ കഴിയും? ശ്രീയുടെ വിജയൻ അങ്കിൾ താമസവും, ഭക്ഷണവും നല്കുന്നതുകൊണ്ട് അവരോടും കാശു ചോദിക്കാൻ കഴിയില്ലെന്നാണ് ശ്രീ
പറഞ്ഞത്. എനിക്ക് വീട്ടിലുപയോഗിക്കാനും, പുറത്തുപയോഗിക്കാനുമായി കുറെ വസ്ത്രങ്ങളും മമ്മ വാങ്ങിത്തന്നു. എല്ലാം
റീനയാന്റിയാണ് തിരഞ്ഞെടുത്തത്. തിരികെ വീട്ടിലെത്തിയപ്പോൾ നേരം
ഇരുട്ടിത്തുടങ്ങിയിരുന്നു. അന്ന് എന്തൊക്കെ വാങ്ങിച്ചുകൂട്ടിയിട്ടും എന്റെ മനസ്സിൽ
ശ്രീയുടെ ദൈന്യത നിറഞ്ഞ മുഖമായിരുന്നു. ഞങ്ങൾ മനസ്സുകൊണ്ടും, ശരീരം കൊണ്ടും ഒന്നായവരാണ്. ഈസ്റ്റർ പരിപാടികളുടെ ഇടയ്ക്കും ശ്രീ വിഷമിച്ചു
കണ്ടിരുന്നു. അതിനു വേണ്ടി ഏപ്രിൽ 19 നു വന്ന ശ്രീ ഞായറാഴ്ച നെയ്ചോറു പോലും കഴിക്കാൻ വന്നിരുന്നില്ല. നൊയമ്പും, പലതരം വിഭവങ്ങളുമായി മമ്മ തിരക്കായപ്പോഴും ഞാൻ മാറിയിരുന്ന് ചിന്തിച്ചതാണ്
ശ്രീയുടെ മനസ്സിനെ എന്തോ പ്രശ്നം അലട്ടുന്നുണ്ടെന്ന്.. എന്നെ വിഷമിപ്പിക്കാൻ
ശ്രീക്കു താല്പര്യമില്ല എന്നുള്ളത് എനിക്കറിയാം.. പക്ഷെ, ഇപ്പോൾ പ്രശ്നം ഞാൻ അറിഞ്ഞിരിക്കുന്നു. അവന്റെ വിഷമങ്ങൾ ഇന്ന് എന്റെതും
കൂടിയാണ്. ഈ അവസരത്തിൽ ഞാനവനെ സഹായിച്ചേ മതിയാകൂ.. അന്ന് എനിക്ക് അത്താഴം പോലും
നന്നായി കഴിക്കാൻ കഴിഞ്ഞില്ല. മമ്മക്കു ഏതാണ്ടൊക്കെ കാര്യം മനസ്സിലായി എന്നാണ് ഞാൻ
കരുതിയത്.. എന്റെ ചെയിൻ കഴുത്തിലിട്ടത് കാണാനെന്നു പറഞ്ഞു മമ്മ മുറിയിലേക്ക്
വന്നു. ഞാനാ മടിയിൽ തല വയ്ച്ചു കിടന്നു. എന്റെ തലമുടിയിൽ തലോടിയിരിക്കുമ്പോൾ എന്റെ
കണ്ണുനീർ തുള്ളികൾ മമ്മയുടെ കൈയ്യിൽ വീണു. അപ്പോൾ മമ്മ കരുതിയത് എനിക്ക് മെഡിസിനു
റാങ്ക് കിട്ടാതെ ശ്രീക്കു കിട്ടിയതു കൊണ്ടാണു ഞാൻ കരയുന്നതെന്നാണ്. "അവൻ ഒരു
വർഷം അതിനു വേണ്ടി പഠിച്ചതല്ലേ മോനെ.. മോന് ഡോക്ടർ ആകണമെന്ന് ആഗ്രഹമുണ്ടെങ്കിൽ
ശ്രീ പഠിച്ചതുപോലെ ഒരു വർഷം പരിശീലന ക്ലാസ്സിനു പോയിട്ട് ഒന്നുകൂടി എഴുതാമല്ലോ..
അതിനെന്തിനാ ഇങ്ങനെ സങ്കടപ്പെടുന്നത്?" അതൊന്നുമല്ല എന്റെ വിഷമത്തിനു കാരണമെന്നു പറഞ്ഞപ്പോൾ മമ്മക്കു കാര്യമറിയണം.
പിന്നെ ഞാൻ കാര്യത്തിന്റെ ഗൗരവം മമ്മയോട് തുറന്നു പറഞ്ഞു. ശ്രീയുടെ അച്ഛനെ കാശു
കൊടുക്കാനുള്ളവർ ശല്യപ്പെടുത്തുന്ന വിവരമറിഞ്ഞപ്പോൾ മമ്മ പപ്പയോടു ഒന്നുകൂടി
പറഞ്ഞു നോക്കാമെന്നു സമ്മതിച്ചു. ഞങ്ങൾ താഴെക്കു പോയി 'അന്താരാഷ്ട്ര കാൾ' ബുക്ക് ചെയ്തു പപ്പയെ
വിളിച്ചു. എന്റെ മൊബൈലിലെ കാശു തീർന്നുപോയിരുന്നു. മമ്മ അപ്പാപ്പാൻ കേൾക്കുമെന്നു
കരുതി പപ്പയോട് എന്റെ മൊബൈലിൽ തിരിച്ചു വിളിക്കാൻ പറഞ്ഞു. ഞങ്ങൾ വീണ്ടും മുകളിലേക്കു
പോയി. പപ്പാ വിളിച്ചപ്പോൾ മമ്മക്കൊപ്പം ഞാനും സംസാരിച്ചു. അവസാനം പപ്പാ ബാങ്കിൽ
നിന്നും കാശ് എടുത്തു കൊടുക്കാൻ മമ്മയോട് പറഞ്ഞു. എനിക്ക് ബൈക്ക് താമസിച്ചു
വാങ്ങാമെന്നു പപ്പാ പറഞ്ഞു. പപ്പാക്ക് ചക്കരയുമ്മ കൊടുത്താണ് ഞാൻ ഫോണ് 'കട്ട്' ചെയ്തത്! മമ്മക്കും കൊടുത്തു രണ്ടു
ഉമ്മകൾ! മമ്മ മുറിയിൽ നിന്നും പോയ ശേഷം ഞാൻ ശ്രീയെ വിളിച്ചു കാശു പപ്പാ തരാമെന്നു
പറഞ്ഞതായി അറിയിച്ചു. പക്ഷെ, അവനതു സ്വീകരിക്കാൻ ഒരുക്കമായിരുന്നില്ല. ഇന്നല്ലെങ്കിൽ, നാളെ അതു നമ്മുടെ സ്നേഹബന്ധത്തെ ബാധിക്കുമെന്നും, ഇക്കാരണങ്ങളാൽ എന്നെ നഷ്ടപ്പെടാൻ അവൻ ഒരുക്കമല്ലെന്നും ശ്രീ തീർത്തുപറഞ്ഞു.
ശ്രീയുടെ കുടുംബത്തിന്റെ വിഷമങ്ങൾ എന്റേതു കൂടിയാണെന്നു പറഞ്ഞു ഞാൻ വാദിച്ചു. പണം
സ്വീകരിച്ചില്ലെങ്കിൽ എന്റെ ആത്മാർത്ഥതക്കു യാതൊരു വിലയും കല്പിക്കുന്നില്ലെന്നു
പറഞ്ഞപ്പോഴാണ് അവസാനം ആ പണം സ്വീകരിക്കാമെന്നു അവൻ സമ്മതിച്ചത്. പിറ്റേന്നാൾ
രാവിലെ മമ്മയും, ഞാനും കൂടി ബാങ്കിൽ പോയി കാശെടുത്തുവന്നു.
വൈകുന്നേരം ശ്രീ വന്നപ്പോൾ മമ്മയുടെ മുന്നിൽ വച്ചുതന്നെ ആ പൊതി ഞാൻ ശ്രീയെ
ഏല്പ്പിച്ചു. മടിച്ചുമടിച്ചാണ് അവനതു വാങ്ങിയത്. അവന്റെ അച്ഛൻ വസ്തു വില്ക്കാൻ
ശ്രമിക്കുന്നുണ്ടെന്നും എത്രയും പെട്ടെന്നു പണം മടക്കിതരാൻ ശ്രമിക്കുമെന്നും അവൻ
എന്നെ ഓർമ്മിപ്പിച്ചു. അതുമായി പെരുമ്പാവൂരിനു പോകാനുള്ളതുകൊണ്ടു ഉമ്മകൾ
സമ്മാനിച്ച് ശ്രീ നേരത്തെ യാത്രയായി. എന്റെ മാല അവനു നന്നേ ഇഷ്ടമായി. അതിന്റെ
ലോക്കറ്റ് ആണ് അവനു കൂടുതൽ ഇഷ്ടപ്പെട്ടത്. ഞാനത് ഊരി അവന്റെ കഴുത്തിൽ
ഇട്ടുകൊടുത്തു. 'എനിക്കീ വെള്ളിമാല തന്നെ ധാരാളം, ഇതെന്റെ ടോമിക്കുട്ടനാ കൂടുതൽ ചേരുക' എന്നുപറഞ്ഞു അത് ഊരിയിട്ട് അവൻ തന്നെ എന്റെ കഴുത്തിൽ വീണ്ടും അണിയിച്ചു.അന്ന്
രാത്രി വീട്ടിലെത്തിയ ശേഷം ശ്രീ എന്നെ വിളിച്ചു സംസാരിച്ചിട്ടു അവന്റെ അച്ഛനു ഫോണ്
കൈമാറി. ആ അങ്കിൾ കരയുംപോലെയാണ് എന്നോട് നന്ദിവാക്കുകൾ പറഞ്ഞത്. അങ്ങിനെ എന്നെ
ബോധ്യപ്പെടുത്തേണ്ട കാര്യമുണ്ടായിരുന്നില്ല എന്നു ഞാൻ ശ്രീയോട് പറഞ്ഞു. എനിക്കവനെ
അത്ര വിശ്വാസമാണ്. എന്തോ ഒരു കടമ നിർവഹിച്ച സംതൃപ്തിയായിരുന്നു മനസ്സിൽ..
എന്തായാലും അന്നു വളരെ സമാധാനമായി ഞാനുറങ്ങി. മൂന്നാം നാൾ പ്ലസ് ടു വിന്റെ
ഫലമറിഞ്ഞു. തിരുവനന്തപുരം യൂണിവേഴ്സിറ്റിയിൽ ജോലിയുള്ള മമ്മയുടെ ഒരു ബന്ധു
മുഖാന്തിരം നേരത്തെ അറിഞ്ഞതാണ്. ഫിസിക്സ്, കെമിസ്ട്രി ഒഴികെ മറ്റു വിഷയങ്ങൾക്ക് നല്ല മാർക്ക് കിട്ടിയിട്ടുണ്ട്.
കെമിസ്ട്രിക്കു ഞാൻ 80%പ്രതീക്ഷിച്ചതാണ്.
നിസ്സാര മാർക്കിൽ കൈവിട്ടുപോയി. ഇനിയാണ് എൻട്രൻസ് ഫലം പുറമെ
പ്രസിദ്ധീകരിക്കുന്നത്. ഞങ്ങൾ നേരത്തെ ശ്രീയുടെ അങ്കിളിന്റെ ചങ്ങാതി മുഖാന്തിരം
അറിഞ്ഞതാണ്. എന്തായാലും എല്ലാവർക്കും സന്തോഷം തന്നെയായിരുന്നു. എനിക്കൊരു ബൈക്ക്
ഉറപ്പായി. എന്റെ വിജയം ശ്രീയോടാണ് ഞാൻ ആദ്യം വിളിച്ചുപറഞ്ഞത്. അച്ഛൻ പലിശക്കാരന്റെ
കടം തീർത്ത വിവരം അവൻ നന്ദിപൂർവ്വം സ്മരിച്ചു. ഉടുപ്പ് വാങ്ങാൻ അപ്പാപ്പൻ അഞ്ഞൂറു
രൂപ തന്നതിന് ഞാൻ ആരുമറിയാതെ ശ്രീക്ക് നല്ലൊരു ടി ഷർട്ട് വാങ്ങി വച്ചു. ഇത്രയും
മികച്ച വിജയം നേടിയിട്ട് ഒന്നും കൊടുക്കാൻ കഴിയാത്തതിൽ ഞാൻ വിഷമിച്ചിരിക്കുകയായിരുന്നു.
പിന്നെ നാലു ദിവസം കഴിഞ്ഞാണ് ശ്രീ കോഴിക്കോട്ടേക്ക് വന്നത്. അന്ന് ഞങ്ങൾ വീണ്ടും
ബീച്ചിലേക്കു പോയി. അവസാനമില്ലാത്ത അനന്തതയിലേക്കു നോക്കി അവൻ നെടുവീർപ്പിട്ടു.
ഇത്രയും ദാരിദ്ര്യദുഃഖത്തിനിടയിൽ ഇനി അഞ്ചു വർഷത്തെ കടമ്പ കടക്കുന്നതിനെപറ്റി
കുറിച്ചോർത്ത് വേവലാതിപ്പെടുന്ന ശ്രീയെ ഞാൻ നല്ല വാക്കുകൾ പറഞ്ഞു
സമാധാനിപ്പിച്ചുകൊണ്ടേയിരുന്നു. മെഡിസിനു അഡ്മിഷൻ ആയപ്പോഴാണ് ടെൻഷൻ കൂടിയതെന്ന്
അവനെന്നെ ഓർമ്മിപ്പിച്ചു ഞാൻ കൂടെയുള്ളതു മാത്രമാണ് ഇപ്പോൾ അവന്റെ സന്തോഷവും, സമാധാനവുമെന്നു എന്റെ മുഖത്തു നോക്കിയവൻ പറഞ്ഞു. അവൻ എന്റെ കൈകൾ കരസ്ഥമാക്കി
മുന്നോട്ടു നടക്കവേ എന്തെന്നില്ലാത്ത ഒരു സുരക്ഷിതത്വം എന്റെ മനോമുകുരത്തിൽ
കളിയാടി. ജീവിതം കുറച്ചേയുള്ളൂ. അതു പരസ്പരം സ്നേഹിച്ചു, സഹായിച്ചു മുന്നേറാനുള്ളതാണെന്നു ഞാനവനെ പറഞ്ഞു മനസ്സിലാക്കി. ഒരിക്കലും
ധൈര്യം കൈവിടരുതെന്നും, ഉറപ്പുള്ളൊരു മനസ്സിന്റെ
ഉടമക്കെ ജീവിതത്തിൽ എന്തെങ്കിലുമൊക്കെ നേടാൻ കഴിയുകയുള്ളൂ എന്നതും ഞാനവനോടു
പറഞ്ഞു. "ഈ ജീവിതത്തിൽ എന്റെ ടോമിയെ നഷ്ടപ്പെടുത്തിക്കൊണ്ട്
എനിക്കൊന്നുമാകണ്ട" എന്നാണവൻ അതിനു മറുപടി പറഞ്ഞത്. ആദ്യമായി കണ്ട ആ ശ്രീയല്ല
ഇപ്പോൾ.. അവന്റെ ചിന്തകൾ ഒരുപാടു മാറിപ്പോയിരിക്കുന്നു. കുടുംബങ്ങളുടെ ശ്രേയസ്സിനെ
കണക്കിലെടുത്ത് വേണ്ടിവന്നാൽ നമുക്ക് പരാതികളും, പരിഭവങ്ങളുമൊന്നുമില്ലാതെ പിരിയണമെന്നു പറഞ്ഞാണ് ഈ ബന്ധം ശ്രീ തുടങ്ങിയതു
തന്നെ ! എന്നാൽ ഇപ്പോൾ മറിച്ചാണ് പറയുന്നത്. ഏതെങ്കിലും ഘട്ടത്തിൽ ഞാനുപേക്ഷിച്ചാൽ
വേണ്ടിവന്നാൽ ജീവനൊടുക്കുവാൻ പോലും മടിക്കില്ല എന്ന്.. അലഞ്ഞു തിരിഞ്ഞ് രാത്രിയുടെ
ഇരുളിൽ ഞങ്ങൾ പറുദീസയിലെത്തി.. അന്നവിടെ ഞങ്ങളെ കാത്തിരുന്ന കൗതുകം
മറ്റൊന്നായിരുന്നു..
എന്റെ പ്രണയം .... (ഭാഗം:: 75)
ഞങ്ങൾ ചെന്നുകയറുമ്പോൾ 'പറുദീസ' മുഴുവൻ അതിഥികളുടെ ബഹളമായിരുന്നു.
ശ്രീയുടെ വിജയൻ അങ്കിൾ, ഉഷ ആന്റി, കുറവിലങ്ങാട് നിന്നും സണ്ണി അങ്കിൾ, റ്റെസ്സി ആന്റി, ആനി ചേച്ചി, ടോണി കുട്ടൻ, അപ്പുറത്തെ ശാന്തി ആന്റിയും, അങ്കിളും.. എല്ലാരും കൂടി എന്റെ വിജയം ആഘോഷിക്കാനായി ഇങ്ങു പോന്നു. ശ്രീയുടെ
ആന്റി എനിക്ക് ഷർട്ട്, പാന്റ്. ടെസ്സി ആന്റി
ഒരു വാച്ച്. അങ്ങിനെ കൈ നിറയെ സമ്മാനങ്ങൾ.. സത്യം പറഞ്ഞാൽ ശ്രീക്കാണ് എല്ലാ
അഭിനന്ദനങ്ങളും, സമ്മാനങ്ങളും ലഭിക്കാൻ അർഹതയുള്ളത്!
"ആരാടാ ഇത്? അടിപൊളി ലുക്ക്." ശ്രീയെ നോക്കി
ആനിചേച്ചി ചെവിയിൽ ചോദിച്ചു. "അവനെ നോട്ടമിടണ്ട. അവനു ലൈനുണ്ട്. ഞാൻ ഒരു
നമ്പറിട്ടു. പിന്നെ അവിടെ സന്തോഷവും, അലയും വിളിയും ഒരു ബഹളമായിരുന്നു. ജാതിയും, മതവും മറന്നുള്ള നിഷ്കളങ്കമായ വിരുന്നൂട്ടൽ! മമ്മയുടെ രുചികരമായ ഭക്ഷണവും, ടെസ്സി ആന്റി കൊണ്ടുവന്ന കേക്ക് മുറിക്കലുമായി ആകെ ഒരു ഉന്മാദം മനസ്സിനെ
കീഴടക്കി. ഇനി ചേച്ചിക്കും,ടോണിക്കും അവധിയായതു കൊണ്ട് രണ്ടു ദിവസം കഴിഞ്ഞേ അവരൊക്കെ പോകൂ. ശ്രീ
ഒരറ്റത്ത് ഒതുങ്ങി നിന്നു. ഞാൻ ശ്രീക്കു ടി ഷർട്ട് എന്റെ സമ്മാനമായി നല്കി.
എന്നോട് ' രാത്രി ടോണിയെ അടുത്തു കിടത്തികളയരുത്' എന്ന് ചെവിയിൽ അടക്കം പറഞ്ഞിട്ട് ശ്രീ പോകാനിറങ്ങി.. ശ്രീ അങ്കിളിന്റെ
ബൈക്കിലും, അവർ സണ്ണി അങ്കിളിന്റെ കാറിലുമാണ് പോകുന്നത്.
ഞാനും കൂടി ശ്രീയുടെ ബൈക്കിനു പുറകിലിരുന്നു ഫ്ലാറ്റിൽ കൊണ്ടുവിട്ടിട്ട് സണ്ണി
അങ്കിളിനോടൊപ്പം തിരികെ വന്നു. എന്നെ സംബന്ധിച്ച് എത്ര ബന്ധുക്കളെയും,സുഹൃത്തുക്കളെയും കണ്ടാലും ശ്രീ കൂടെയുണ്ടെങ്കിൽ അവനെയാണ് ഞാൻ കൂടുതൽ
ശ്രദ്ധിക്കുക. അവനു ഒരിക്കലും ഒരു ഏകാന്തത തോന്നിക്കാൻ ഞാനിഷ്ടപ്പെട്ടിരുന്നില്ല.
നാളെ ശനിയാഴ്ച. അതിഥികൾ ഉള്ളതുകൊണ്ട് ശ്രീ ഇവിടേക്ക് വരില്ല എന്നു മുൻകൂട്ടി
പറഞ്ഞിട്ടുണ്ട്. ഇനി എന്തെങ്കിലും സൂത്രമൊപ്പിച്ചു ഞായറാഴ്ചയെങ്കിലും ഇവിടുന്നു
മുങ്ങണം. ആനിചേച്ചി കിന്നാരവുമായി വന്നു. ശ്രീയെ പരിചയപ്പെടുത്താത്തതിൽ പരിഭവം
പറഞ്ഞു. ഇപ്പോഴുള്ള റാങ്ക് പ്രകാരം കോയമ്പത്തൂർ കാശു കൊടുത്തു മെഡിസിനു തന്നെ
കയറിക്കൂടെ എന്നായിരുന്നു ചോദ്യം! ചേച്ചിയുടെ സുഹൃത്തിന്റെ അനിയൻ കയറിയത്രേ! 'വലിയ തുക മുടക്കേണ്ടിവരും. പപ്പാ കാശു തരില്ല, നിങ്ങൾ മുടക്കാമെങ്കിൽ പഠിക്കാൻ ഞാൻ തയ്യാറാണെന്നു' ഞാനും പറഞ്ഞു. പിന്നെ ചോദ്യവുമില്ല, ഉത്തരവുമില്ല. പിന്നെ ഫിസിക്സിനു അത്രയും മാർക്ക് കുറഞ്ഞു പോയതിനായി കുറ്റം!
പണ്ടേ എനിക്കു ചതുർത്ഥിയാണ് ആ വിഷയം. എന്തായാലും ശനിയാഴ്ച ഒരു ദിവസം വല്ല വിധേനയും
തള്ളിനീക്കി. ഞാൻ ശ്രീയുമായി സംസാരിക്കുമ്പോൾ ചേച്ചി പതുങ്ങി വന്നു നിന്നു
കേൾക്കും. "ആരാടാ ടോമി .. നിന്റെ ലൈനാ .. നീ കൊഞ്ചുന്നു.. കാണാൻ നല്ല
പെണ്ണാ.." ചുമ്മാതെയിട്ടു കുത്തും. പിന്നെ പറഞ്ഞത് തമാശയാക്കും. ഞായർ
എല്ലാവരും പള്ളിയിൽ പോകും. അന്ന് ഞാനും ശ്രീയും, കൂടി വെളുപ്പിന് ഒരു യാത്ര പോകാൻ തീരുമാനിച്ചു. ശ്രീയും ഞാനും തമ്മിൽ പ്രശ്നമുണ്ടായ
ദിവസം മാനസികനില തെറ്റുമെന്നു തോന്നിയ ഒരു നിമിഷം, 'അന്നുതന്നെ ഞങ്ങൾ ഒന്നായാൽ' എന്നെയും കൂട്ടി ഗുരുവായൂർ പോയി തൊഴുതോളാമെന്നു ശ്രീ നേർച്ചയിട്ടിരുന്നു. അത്
അവനെന്നോട് തുറന്നുപറഞ്ഞു. ഞാനതുകേട്ടപ്പോൾ അത്ഭുതപ്പെട്ടുപോയി! കാരണം ഞാനും
അതുപോലെ നേർച്ചയിട്ടിരുന്നു. 'ഞങ്ങൾ ഒത്തുതീർപ്പായാൽ ശ്രീയെയും കൂട്ടി മലയാറ്റൂർ പള്ളിയിൽ പോയേക്കാമെന്ന്'.. മലയാറ്റൂർ ശ്രീയുടെ വീട്ടിൽ നിന്നും പോകാനെളുപ്പവുമാണ്. അവൻ വല്ലപ്പോഴും
പോകാറുണ്ടത്രേ! അവനു പൊന്നും കുരിശുമുത്തപ്പനെ നല്ല വിശ്വാസവുമാണ്. എന്തായാലും
മെഡിസിനു അഞ്ഞൂറിനു താഴെ റാങ്കു വന്നാൽ ശ്രീ ഗുരുവായൂർ ഒരു 'തുളസിമാലയും നേർന്നിരുന്നു. 'മലയാറ്റൂർ' പെരുന്നാളു കഴിഞ്ഞു. എന്നാലും ആ നേർച്ച
നടത്താൻ ഞങ്ങൾ ഒരു യാത്രക്കൊരുങ്ങി. യാതൊരു തയ്യാറെടുപ്പുകളുമില്ലാതെ പെട്ടെന്നു
തീരുമാനിച്ചുള്ള ഒരു യാത്ര! പള്ളിയിൽ പോകുന്നതിനാൽ മമ്മക്കും, അപ്പാപ്പനും വലിയ സന്തോഷമായിരുന്നു. ടെസ്സി ആന്റിയുൾപ്പെടെ പൊന്നിൻകുരിശു
മുത്തപ്പനോട് പറയാൻ ഏറെ ആവശ്യങ്ങൾ! ഇവിടെ സംഭവിച്ചത് ഗുരുവായൂർ പോകുന്നത് ഞാനും
ഒളിച്ചു, പള്ളിയിൽ പോകുന്നതു ശ്രീയും.. ആർക്കും ഒരു
വൈഷമ്യമുണ്ടാകണ്ട എന്നു കരുതി മന:പൂർവ്വം ഒളിച്ചതാണ്. കാച്ചിയ വെള്ളം, കഴിക്കാനുള്ള ആഹാരം ഉൾപ്പെടെ എല്ലാ സജ്ജീകരണങ്ങളുമായാണ് മമ്മ ശ്രീയോടൊപ്പം
എന്നെ വിട്ടത്. തീവണ്ടിയിലാണ് ഞങ്ങളന്നു പോയത്. വെളുപ്പിനു അഞ്ചു മണിക്ക്
ഉന്മേഷത്തോടെ ഞങ്ങൾ യാത്രയായി. ഏഴര മണിക്കൊക്കെ എത്തും. അന്നൊരു അനുഭവമുള്ളതു
ഒരുപാടു പേരുടെ മുന്നിൽ, ശ്രീ എന്നെ തോളിൽ
കൈചുറ്റി ചേർത്തു പിടിച്ചിരുന്നു. പലരും എന്തോ മനസ്സിലായതുപോലെ നോക്കുന്നു..
പിന്നെ കണ്ണെടുക്കുന്നു. എനിക്കാണെങ്കിൽ നല്ല ചമ്മൽ തോന്നി. പക്ഷെ എങ്ങിനെ കൈ
എടുക്കാൻ ശ്രീയോട് പറയുമെന്ന് ചിന്തിച്ചു മിണ്ടാതെ പ്രതിമ കണക്കെ ഞാനിരുന്നു.
"ചീത്ത വിചാരങ്ങൾ ഒന്നും വേണ്ട കേട്ടോ.. പുണ്യസ്ഥലസന്ദർശനമാണ് ലക്ഷ്യം!"
ഞാൻ ചെവിയിൽ പറഞ്ഞു. "ഒരു ദൈവങ്ങളും സ്നേഹത്തിനെതിരല്ല' ശ്രീ മറുപടിയായ് പറഞ്ഞു. എന്തായാലും ഗുരുവായൂർ എനിക്കു മതഭ്രഷ്ടാണ്.
പുറത്തുനില്ക്കാനെ കഴിയൂ. യേശുദാസിനെ പോലും കയറ്റാതെ പുറത്തു നിർത്തിയെന്നു
കേട്ടിട്ടുണ്ട്. എന്തായാലും ഞങ്ങൾ വളരെ പ്രാർത്ഥിച്ചു ആ നടയിൽ എത്തി. ശ്രീ
തൊഴുതതിനു ശേഷം പ്രാതൽ കഴിക്കാമെന്നു പറഞ്ഞു. അവന്റെ ചെരിപ്പും, ഉടുപ്പും എന്നെ ഏല്പ്പിച്ചു മുണ്ടും, നേരിയതും ഇട്ടപ്പോൾ ഞാൻ തന്നെ കണ്ണുവച്ചു. അത്ര ഭംഗിയായിരുന്നു ശ്രീയെ കാണാൻ..
എല്ലാവരും ശ്രദ്ധിക്കുന്ന ആകർഷണം ! ഒരു പെണ്ണ് അവനെയൊന്നു സൂക്ഷിച്ചുനോക്കിയാൽ
എന്റെ നെഞ്ചിടിക്കാൻ തുടങ്ങും.. ഞാൻ എന്റെ കണ്ണിൽ തീഷ്ണത കൂട്ടി അവളെ നോക്കി
ദഹിപ്പിക്കും. അതല്ല രസകരം ! ശ്രീ പോയിനോക്കുമ്പോൾ ഒരു നീണ്ട ക്യൂ.. തിരിച്ചെന്റെ
അരികെവന്നു പള്ളിയിൽ പോകാമെന്നു പറഞ്ഞു. പോയി കണ്ണനെ കാണാൻ പറഞ്ഞു ഞാൻ
ഓടിച്ചുവിട്ടു.പിന്നെ അവൻ ഒരു മണിക്കൂർ എടുത്തു തൊഴുതു വന്നു. വന്നയുടൻ ഞാനൊരു
ഡയലോഗ് വിട്ടു. "ഞാൻ ..! ഞാൻ കണ്ടു ..ശ്രീയേട്ടാ.. ഞാനേ കണ്ടുള്ളൂ .. ഞാൻ
മാത്രമേ കണ്ടിട്ടുള്ളൂ.." എടാ.. നസ്രാണി ചെക്കാ..നീ കണ്ടു .. നീയേ കാണുള്ളൂ..
നീ മാത്രമേ കണ്ടിട്ടുള്ളൂ .. സമ്മതിച്ചു ..വാ നേരം കളയാതെ .. അടുത്തതു പള്ളിയും, പാതിരിയും .." എന്നു പറഞ്ഞു നന്ദനം സിനിമയിലെ പോലെ എന്നെ നെഞ്ചോടു
ചേർത്തു. അതും ഇത്രയും ജനസമുച്ചയത്തിനിടയിൽ വച്ച്.. പിന്നെ ഞാനതിനെ പറ്റി
ചോദിച്ചപ്പോൾ നമുക്കു യാതൊരു പരിചയവുമില്ലാത്ത മുഖങ്ങളെ നാമെന്തിനു ഭയക്കണമെന്നാണ്
ശ്രീ ചോദിച്ചത്. ഞങ്ങൾ ഒരു ഹോട്ടലിൽ കയറിയിരുന്നു കൊണ്ടുവന്ന പ്രാതൽ കഴിച്ചു.
പിന്നെ മലയാറ്റൂർക്ക് തിരിച്ചു. മൂന്നു മണിക്കൂർ കൊണ്ടു ഞങ്ങൾ മലയാറ്റൂർ ജംഗ്ഷനിൽ
എത്തി. അടിവാരത്തു നിന്നും പിന്നെ മലകയറ്റം കുറച്ചു കഠിനം തന്നെ ! 'ചെയ്ത പാപങ്ങൾക്കെല്ലാം ഒരു പരിഹാരമായിക്കൊള്ളട്ടെ' എന്ന ശ്രീയുടെ പ്രസ്താവനയെ പിന്താങ്ങി കൈകൾ കോർത്തു 'ഒരിക്കലും ഞങ്ങളെ തമ്മിൽ പിരിക്കരുതേ' എന്നു മുത്തപ്പനോട് വരമിരുന്നു ഞങ്ങൾ സെന്റ് തോമസ് പള്ളിയങ്കണത്തിലെത്തി.
അന്ന് ഞായറാഴ്ച ആയതിനാൽ വലിയ തിരക്കായിരുന്നു. അഞ്ഞൂറു വർഷത്തോളം പഴക്കമുള്ള
ആനകുത്തിയ പള്ളി കണ്ടു പ്രാർത്ഥിച്ചു. പിന്നെ വലിയ പള്ളിയിൽ കയറി വിശുദ്ധകുർബാനയിൽ
പങ്കുകൊണ്ടു. പൊന്നിൻ കുരിശു നോക്കി വണങ്ങി. അവിടെ ഞാൻ കുരിശു വരക്കുന്നതുൾപ്പെടെ
എന്തൊക്കെ ചെയ്തുവോ അതെല്ലാം എന്നെ നോക്കി ശ്രീയും ചെയ്തു. സത്യം പറഞ്ഞാൽ ശ്രീയുടെ
ചേഷ്ടകൾ കണ്ടു പലപ്പോഴും എനിക്കു ചിരിപൊട്ടി. ഞാൻ കടിച്ചുപിടിച്ചാണ് നിന്നത്.
അവിടുന്നു ഞങ്ങൾ നേരെ ശ്രീയുടെ വീട്ടിലേക്കു പോയി.
No comments:
Post a Comment