എന്റെ പ്രണയം (ഭാഗം 31-35 )
ആ 'പക്ഷെ ' എന്നെ അക്ഷമനാക്കി. "പറയൂ .. എന്തുപക്ഷേ . .." ഞാൻ ശബ്ദം താഴ്ത്തി ചോദിച്ചു.. ശ്രീ തുടർന്നു.. "നമുക്ക് ഒരുമിച്ചു മുന്നോട്ട് നീങ്ങാം.. പക്ഷെ എന്നുവരെ ഈ രീതിയിൽ മുന്നോട്ടു തുടരാനാകുമോ അന്നുവരെ മാത്രം ..! കാരണം ഈ ബന്ധം മറ്റുള്ളവർ അറിഞ്ഞു പ്രശ്നമാകുകയോ, നമ്മുടെ ഭാവിയെ വല്ലാതെ ബാധിക്കുന്നു എന്നു തോന്നുകയോ ചെയ്താൽ, മറ്റുള്ളവരുടെ മന:സമാധാനത്തിനും, നമ്മുടെ നന്മക്കുമായി നമ്മൾ രണ്ടുപേരും സ്വയമേവ പിൻമാറണം. അന്നു 'ചതിച്ചു, വഞ്ചിച്ചു എന്ന് പരസ്പരം പറയാനിട വരരുത്. സ്വന്തം വീട്ടുകാരുടെയും, സമൂഹത്തിന്റെയും പഴി നമ്മിൽ ഒരിക്കലും വന്നു ചേരരുത്." അതു കേട്ടതും ഞാൻ പ്രതികരിച്ചു. "ഇപ്പോഴെന്തിനാ നഷ്ടപ്പെടുന്നതിനെ കുറിച്ചു ചിന്തിക്കുന്നത് ശ്രീ .? തമ്മിൽ ഒരു 'കരാർ ' ഉണ്ടാക്കി സ്നേഹിക്കുന്നത് വേദനയല്ലേ ? ഇന്നല്ലെങ്കിൽ, നാളെ തമ്മിൽ പിരിയുന്ന ചിന്ത മനസ്സിൽ കിടക്കും. പെട്ടെന്നൊരു തീരുമാനത്തിൽ എടുത്തുചാടി പുറപ്പെട്ടതല്ല ഞാൻ. ശ്രീയെ എന്നല്ല എനിക്കാരെയും ചതിക്കാൻ കഴിയില്ല. ഒന്നാംതരത്തിൽ കൂടെപഠിച്ച സുഹൃത്തുക്കൾ വരെ ഇപ്പോഴും എന്നെ കണ്ടാൽ വലിയ സ്നേഹമാണ്. ആരെയും വെറുപ്പിക്കാൻ എനിക്ക് കഴിയില്ല. ശ്രീ തെറ്റിദ്ധരിക്കണ്ട. ശ്രീക്കു എത്ര സുഖവും, സന്തോഷവും, സംതൃപ്തിയും എന്നെ കൊണ്ടു നല്കാൻ കഴിയുമെന്ന് എനിക്കിപ്പോൾ അറിയില്ല. പക്ഷെ എന്റെ പരമാവധി ശ്രീക്കു പ്രതീക്ഷിക്കാം. ഞാൻ തണലായാൽ ശ്രീയെനിക്ക് താങ്ങാകണം. ഞാൻ താങ്ങാകുമ്പോൾ ശ്രീ എനിക്കു തണലേകണം." ശ്രീ ചിരിച്ചു .. "എന്റെ പൊന്നു ടോമികുട്ടാ കാലാവധി വച്ചു പിരിയണമെന്നല്ല ഞാനുദ്ദേശിച്ചത്. അങ്ങിനെയൊരു സാഹചര്യo രൂപപ്പെട്ടാൽ അതിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗമാണ് ഞാൻ നിർദ്ദേശിച്ചത്. അങ്ങിനെയൊരു തിരിച്ചറിവ് നമ്മുടെ ഉള്ളിന്റെയുള്ളിൽ എപ്പോഴും ഉണ്ടാകണം. " ഒരു നിർവാഹവുമില്ലാതെ ശ്രീയുടെ വാക്കുകൾ എനിക്ക് അംഗീകരിക്കേണ്ടിവന്നു. ഡിസംബറിന്റെ ചൂട് സഹനീയമായിരുന്നു. എന്തോ വിഷമങ്ങൾ മനസ്സിനെ കാർന്നുതിന്നുന്നുണ്ടായിരുന്നു. ഞങ്ങളെ കൂടാതെ ആ വലിയ മൈതാനത്തിൽ എത്രയോ ദൂരം ശൂന്യമായിരുന്നു.. ഞാൻ അകലേക്കു കണ്ണും നട്ടിരുന്നു. എന്റെ വിഷമം മനസ്സിലാക്കിയതു പോലെ ശ്രീ എന്റെ കൈ പിടിച്ചെണീപ്പിച്ചു.. സമയം ഉച്ചയോടടുക്കുന്നു. നടന്നു നടന്നു ഞങ്ങൾ പ്രധാന വീഥിയിലെത്തി. ശ്രീയുടെ അഭിപ്രായപ്രകാരം ഒരു മുന്തിയ ഭക്ഷണശാലയിൽ കയറി. എന്റെ കൈയ്യിൽ ആകെ നൂറു രൂപയേയുള്ളൂ. എന്റെ പരിഭ്രാന്തി കണ്ടിട്ടാകണം .ശ്രീ മുൻകൂട്ടി പറഞ്ഞു. "ഭക്ഷണം ഇന്നെന്റെ വക ! " അതുകേട്ടു ചെറിയൊരു ചമ്മലോടെ ഞാൻ ചിരിച്ചു. ഞങ്ങൾ ഒന്നാന്തരം കോഴിബിരിയാണി കഴിച്ചു. ശ്രീ എനിക്കൊരു ഐസ്ക്രീമും വാങ്ങിത്തന്നു. എന്റെ ശ്രീക്ക് .എത്ര സ്നേഹമാണ് എന്നോട് . എല്ലാം എന്റെ ഭാഗ്യം ! ഞാൻ മനസ്സിലോർത്തു. അതല്ലെങ്കിലും അങ്ങിനെയാ. . ജനിച്ചു അറിവായ നാൾ മുതൽ കുറച്ചു വൈകിയാണെങ്കിലും എന്റെ ഒരാഗ്രഹത്തിനും എതിരു നില്ക്കാത്ത പപ്പായും, മമ്മായും യാതൊരു വിഷമങ്ങളുമറിയിക്കാതെയാണ് എന്നെ വളർത്തികൊണ്ടുവന്നത്. ഇന്നിതാ നല്ലൊരു കൂട്ടും കിട്ടിയിരിക്കുന്നു.. ശ്രീ കൂടെയുണ്ടെങ്കിൽ എന്റെഈ ജന്മം സഫലമാകും. എന്റെ മനസ്സിന്റെ നേരു പോലെ ഞാൻ സ്നേഹിക്കുന്ന, വിശ്വസിക്കുന്ന ദൈവം എനിക്കായ് കാത്തുവച്ച കൂട്ട്.. ഒരു കൂടപ്പിറപ്പു പോലും ഇല്ലാതെ ഒറ്റപ്പെട്ടു വളർന്ന എനിക്ക് ഇത്രയും നല്ലൊരു വ്യക്തിത്വത്തിനുടമയായ ഒരാളിനെ കൂട്ടിനു കിട്ടുക എന്നതു മഹാഭാഗ്യമാണ്. ഈ ഭാഗ്യം നഷ്ടപ്പെടുത്താതിരിക്കേണ്ടത് എന്റെ ആവശ്യമാണ്. എന്റെ പ്രണയവും, അഭിവേച്ഛകളും അടിയറവു വയ്ക്കേണ്ടത് ഈ മാന്യദേഹത്തിന്റെ മുന്നിലാണ്. അതിലെ ശരിതെറ്റുകൾ എന്നിൽ നിഷിപ്തമാണ്.. എല്ലാം മനസ്സിലുറപ്പിച്ചു ഞാൻ ശ്രീയുടെ കൈകളിൽ മുറുകെ പിടിച്ചു.. ഇതാണെന്റെ സുരക്ഷിതത്വം എന്നു മനസ്സിലോർത്തു. അവിടെ നിന്നും ഞങ്ങൾ വീടുകളിലേക്കു തിരിച്ചു. വീട്ടിലെത്തിയതും മമ്മയിൽ നിന്നും ഒരു സന്തോഷവാർത്തയാണ് എന്നെ വരവേറ്റത് .! എന്റെ കാശ്മീരനിറമാർന്ന ചുണ്ടുകളിൽ പുഞ്ചിരി വിടർന്നൂ ...
എന്റെ പ്രണയം .....(ഭാഗം :32. .)
"മോനെ കോളടിച്ചല്ലോ.. നിനക്കു മൊബൈൽ വാങ്ങാൻ പപ്പാ സമ്മതിച്ചു. " മമ്മയുടെ വാക്കുകൾ കേട്ടയുടൻ ഞാൻ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുത്തു. ഇനിയെന്റെ ശ്രീയോട് എപ്പോൾ വേണമെങ്കിലും സംസാരിക്കാം.. "പപ്പാ സാധാരണ വെള്ളിയാഴ്ചകളിലാണ് വിളിക്കാറ്. ഇന്നൊരു ബന്ധുവിന്റെ നമ്പർ ചോദിച്ചു വിളിച്ചതാണ്. അപ്പോൾ മമ്മാ സരസമായി കാര്യം അവതരിപ്പിച്ചു. ആദ്യമൊക്കെ പപ്പാ എതിർത്തെങ്കിലും പിന്നെ മമ്മായുടെ നിർബന്ധത്തിനു വഴങ്ങി സമ്മതം മൂളി. വൈകിട്ടു മമ്മയെയും കൂട്ടി പട്ടണത്തിലേക്കു പോകണം. നല്ലൊരു 'നോകിയ ' മൊബൈൽ വാങ്ങണം. അതാണ് ശ്രീയ്ക്കുള്ളതും. ഇപ്പോൾ ശ്രീയോട് പറയണ്ട . എന്റെ നമ്പറിൽ നിന്നും വിളിക്കുമ്പോൾ അറിഞ്ഞാൽ മതി. മമ്മാ ഊണു കഴിക്കാൻ വിളിച്ചു. ഒരു സുഹൃത്ത് ബിരിയാണി വാങ്ങിത്തന്നതായ് പറഞ്ഞു ഞാൻ ഒഴിഞ്ഞുമാറി. കുറച്ചൊന്നു മയങ്ങി. പിന്നെ കുളിച്ചുഷാറായി ഞങ്ങൾ പട്ടണത്തിലേക്കു പോയി.. ആദ്യം സിം കാർഡ് വാങ്ങി. ഞാൻ ഐഡി എടുക്കാൻ മറന്നതിനാൽ മമ്മയുടെ ഇലക്ഷൻ ഐഡി നല്കിയാണ് സിം കാർഡ് വാങ്ങിയത്. പിന്നെ ഒരു നോകിയ 3395 മോഡൽ ഫോണ് വാങ്ങി.. ക്യാമറയൊന്നുമില്ലാത്തൊരു ബ്ലാക്ക് &വൈറ്റ് മൊബൈൽ. അതുതന്നെ ധാരളമെന്നു മമ്മാ.. നല്ല പിശുക്കിയാണ് എന്റെ മമ്മാ. . ഒരു പൈസാ വെറുതെ കളയില്ല. എല്ലാരും മമ്മയെ കളിയാക്കും . 'കെട്ടിക്കാൻ പെങ്കൊച്ചുങ്ങളൊന്നുമില്ല. തങ്കകുടം പോലൊരു മോൻ മാത്രം. പിന്നെന്തിനാ അന്നമ്മ ഈ കൂട്ടിവയ്ക്കുന്നെ ..' എന്തൊക്കെ പറഞ്ഞാലും അതുകൊണ്ടൊക്കെ തന്നെയാണ് വലിയ ബുദ്ധിമുട്ടില്ലാതെ കാര്യങ്ങളൊക്കെ മംഗളമായി നടന്നുപോകുന്നത്. പപ്പാക്ക് പിശുക്കൊന്നുമില്ല. നന്നായി കാശു ചെലവാക്കും എന്നെപോലെ . "തത്കാലം ഇതു മതി.പപ്പാ നാട്ടിൽ വരാൻ നേരം ക്യാമറാ മൊബൈൽ കൊണ്ടുവരും.." മമ്മാ പറഞ്ഞു. കുറച്ചു പഴവർഗ്ഗങ്ങളൊക്കെ വാങ്ങി സമയം സന്ധ്യയോടടുത്തപ്പോൾ ഞങ്ങൾ തിരികെ വീട്ടിലെത്തി. അകത്തു കയറിയയുടൻ ഞാൻ മുറിയിലേക്കോടി. കടയിൽ നിന്ന് സിം ഇടിപ്പിച്ചാണ് മൊബൈൽ വാങ്ങിയത്. ഞാൻ ആദ്യമായി ശ്രീയുടെ നമ്പർ അടിച്ചു. പോകുന്നില്ല. കണക്ഷൻ കിട്ടിയിട്ടില്ല. കുറച്ചു വൈകുമെന്നു കടക്കാരൻ പറഞ്ഞിട്ടുണ്ടായിരുന്നു. ഞാൻ പത്തുമണിവരെ ശ്രമിച്ചിട്ടും കിട്ടിയില്ല. നിരാശ തോന്നി. ശ്രീ ഉറങ്ങരുതെയെന്നു മനസ്സിൽ പ്രാർത്ഥിച്ചു. അത്താഴം കഴിച്ചു തിരികെ വന്നു. വീണ്ടും വിളിച്ചു. ലൈൻ പോകുന്നുണ്ട്. ശ്രീയുടെ മൊബൈൽ ബെല്ലടിക്കുന്നു. മറുവശത്ത് ഒരു സ്ത്രീ സ്വരം.. പെട്ടെന്നു ഞാൻ കണക്ഷൻ റദ്ദു ചെയ്തു. കുറച്ചു കഴിഞ്ഞപ്പോൾ അതാ ആദ്യമായി എന്റെ മൊബൈൽ ശബ്ദിക്കുന്നു.. നോകിയയുടെ റിംഗ് ടോണ് ! ഞാൻ നോക്കിയപ്പോൾ എന്റെ ശ്രീയുടെ നമ്പർ! "ഹലോ.." (ഞാൻ.). "ആരായിത് മനസ്സിലായില്ല... ഈ നമ്പറിൽ നിന്നും ഇങ്ങോട്ടു വിളിച്ചിരുന്നു" ( ശ്രീ.).'ഞാനാ.. തന്റെ ടോമി . എന്റെ ശബ്ദംപോലും തിരിച്ചറിയാനാകുന്നില്ല അല്ലെ .."(ഞാൻ ) "അയ്യോ . താനോ.. താനെന്താ ഈ നേരത്ത് .? ഇതാരുടെ നമ്പർ.?" (ശ്രീ) "ഇതെന്റെ സ്വന്തം നമ്പർ. ആരാ ഒരു പെണ്ണു കൂടെ? അവളാണല്ലോ ആദ്യം ഫോണ് എടുത്തത്" (ഞാൻ ) ശബ്ദത്തിൽ ഞാൻ ഗൗരവം കൂട്ടി. അയ്യോ കുട്ടാ.. അത് എന്റെ ആന്റിയാ. ഏതു ഫോണാ .? പുതിയതാണോ..? നന്നായി! ഇനി സംസാരിക്കണമെന്നു തോന്നുമ്പോൾ സ്വാതന്ത്ര്യമായി വിളിക്കാമല്ലോ അല്ലേ.." (ശ്രീ) അങ്ങിനെ ഞങ്ങൾ കുറെ സംസാരിച്ചു ...ഹോ ..! എന്തൊരാശ്വാസം.. ശ്രീയോടു സംസാരിച്ചപ്പോൾ നെഞ്ചിലെ കുറെ ഭാരം ഒഴിഞ്ഞതുപോലെ. ." നാളെ രാവിലെ ജിമ്മിൽ കാണാം .." ശുഭരാത്രി പറഞ്ഞു ഫോണ് കട്ടാക്കി. പിന്നെ പഠിക്കാനിരുന്നു.ഇന്ന് മുഴുവൻ കറക്കമായിരുന്നു... രാവിലെ ശ്രീയോടൊത്തും, വൈകിട്ട് മമ്മായോടൊത്തും. ഒന്നും പഠിക്കാൻ സാധിച്ചില്ല.. പന്ത്രണ്ടുമണിവരെ തുടർച്ചയായി പഠിച്ചു .. ശേഷം എന്റെ ശ്രീയുടെ മുഖം മനസ്സിലോർത്തു മയക്കത്തിലേക്ക് വീണു.. മയക്കത്തിൽ നല്ലൊരു സ്വപ്നം കണ്ടു.സ്വപ്നത്തിലുടനീളം ശ്രീയും, ഞാനുമായിരുന്നു. അവ്യക്തത നിറഞ്ഞ സ്വപ്നങ്ങൾ !! നമ്മെ സങ്കല്പലോകത്തിലേക്ക് മാടിവിളിച്ചുകൊണ്ടുപോകുന്ന, മഴവില്ലിന്റെ നിറമാർന്ന സ്വപ്നങ്ങൾ എന്നുമെനിക്കു പ്രിയപ്പെട്ടവയായിരുന്നു. പാതിരാവിൽ ഉണർന്നു. തലയിണ മെല്ലെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു. നാഭിക്കു താഴെ വല്ലാത്തൊരു ഇളക്കം ! മനസ്സിലെ വികാരങ്ങൾ തിളച്ചുമറിയുന്ന മാദകത്വം നിറഞ്ഞ, മധുര പതിനേഴിന്റെ മാസ്മരികലഹരിയിൽ വീണ്ടും ഞാൻ ഗാഢനിദ്രയിലാണ്ടു.. നല്ലൊരു പുലർകാലത്തെ വരവേല്ക്കാൻ ..
എന്റെ പ്രണയം .....( ഭാഗം :33.)
അലാറം വിളിച്ചുണർത്തുന്നതിനു മുമ്പുതന്നെ അതിരാവിലെ ഞാനുണർന്നു. ബെഡ്ഡിൽ കിടന്നുകൊണ്ടുതന്നെ ശ്രീയെ ഫോണ് വിളിച്ചുണർത്തി. ശ്രീ എണീറ്റിട്ടില്ലായിരുന്നു..ആ ശബ്ദത്തിനു ഘനം കൂടിയതായി തോന്നി. ഒരു സുപ്രഭാതം പറഞ്ഞു ഞാൻ പെട്ടെന്നു ജിമ്മിലേക്കു വരാൻ പറഞ്ഞു. "എനിക്കു പുഴുങ്ങിയ മുട്ടയും, പഴവും വേണം.." ശ്രീ പറഞ്ഞതുകേട്ടപ്പോൾ അറിയാതെ ചിരിച്ചുപോയി. മുമ്പൊരുനാൾ കൊണ്ടു കൈയ്യിൽ കൊടുത്തത് എന്റെ മുന്നിൽ വച്ചുതന്നെ മാസ്റ്ററിനു കൊടുത്ത് എന്നെ അപമാനിച്ച ആളാണ്. ഇപ്പോൾ ഇങ്ങോട്ടു ചോദിച്ചിരിക്കുന്നു. അത്രയും സ്വാതന്ത്ര്യം കൈവന്നിരിക്കുന്നു.. പക്ഷെ,അത് രണ്ടുമില്ല. മമ്മാ ഇന്നലെ മുട്ടയും, പഴവും തന്നിട്ടില്ല. യാത്ര കഴിഞ്ഞു വന്ന ക്ഷീണത്തിൽ മമ്മാ മറന്നതോ, മടിച്ചതോ ആകാം.. ഞാൻ അടുക്കളയിൽ ചെന്നു പരതി. അവിടെയെങ്ങുമില്ല. പെട്ടെന്നൊരു മുട്ടയും, ഏത്തപ്പഴവുമെടുത്തു വെള്ളമൊഴിച്ചു പുഴുങ്ങാൻ വച്ചു. പാകമറിയില്ല. കന്നിപാചകമാണ്.. ജിമ്മിൽ പോകാൻ കുറച്ചു താമസിക്കും. സാരമില്ല. എന്റെ ശ്രീ ആദ്യമായി ആവശ്യപ്പെട്ടതാണ്. കൊടുത്തേ മതിയാകൂ. 'അടുക്കളയിൽ പുരുഷന്മാർക്ക് പ്രവേശനമില്ല' എന്നാണു മമ്മയുടെ വാദം. അതുകൊണ്ടു ഒന്നുമറിയില്ല. ഒരു വിധം തയ്യാറാക്കി ജിമ്മിലേക്കു പറന്നു.. ജിമ്മിൽ ശ്രീ ഹാജർ ആയിരുന്നു.. അകത്തു കയറിയ ഉടൻ ഞാൻ 'പൊതി ' ശ്രീയെ ഏല്പ്പിച്ചു. ചിരിച്ചു സന്തോഷത്തോടെ അവനതുവാങ്ങി .ഞാനാദ്യമായ് പാകം ചെയ്തതു കഴിക്കാൻ വിധിച്ചത് എന്റെ ശ്രീക്കായിരുന്നു. അന്ന് ശ്രീ കിടന്നുകൊണ്ടുള്ള വ്യായാമം ചെയ്തപ്പോൾ മുഴപ്പ് വളരെ ഭംഗിയായി കാണാൻ സാധിച്ചു. എന്റെ മനസ്സിന്റെ നിയന്ത്രണം വിട്ടുപോകുമെന്നു തോന്നിപ്പോയി. മനസ്സുകൊണ്ടു ഞാൻ വണ്ണവും,നീളവും അളവെടുത്തു. ഒരു കണക്കിന് പ്രണയത്തിന്റെ അടിസ്ഥാനഘടകം ലൈംഗികാഭിവേച്ഛ തന്നെ! ആ ലക്ഷ്യത്തിലേക്കാകും അവസാനം മനസ്സിന്റെ പരിവർത്തനം ചെന്നു നില്ക്കുന്നത്. നെഞ്ചോടു ചേർക്കാൻ അല്ലെങ്കിൽ ആ ഇഷ്ടങ്ങൾക്കൊന്നു വഴങ്ങാൻ മനസ്സും,ശരീരവും ഒരുപോലെ തയ്യാറെടുക്കുന്ന സമയം.. അതിനെ അതിജീവിക്കാൻ വളരെ ബുദ്ധിമുട്ടാണ്. അന്നു ഞങ്ങൾ വ്യായാമം പൂർത്തിയാക്കി പുറത്തേക്കു നടക്കുമ്പോൾ ' നാളെ മുതൽ രണ്ടാഴ്ച ജിമ്മിൽ വരില്ല ' എന്ന് മാസ്റ്ററിനോട് പറഞ്ഞിട്ടാണ് ഞാൻ പോന്നത്. കാരണം, എന്റെ പരീക്ഷ, പിന്നെ ക്രിസ്തുമസ്. എല്ലാ ക്രിസ്തുമസിനും ഞങ്ങൾ കോട്ടയം, കുറവിലങ്ങാടുള്ള മമ്മായുടെ കുടുംബ വീട്ടിലായിരിക്കും. പിന്നെ ക്രിസ്തുമസ്പുതുവർഷാഘോഷങ്ങളും കഴിഞ്ഞേ തിരികെ പോരാറുള്ളൂ.. മാസ്റ്റർ സമ്മതം മൂളി. പക്ഷെ , ശ്രീയുടെ മുഖം വാടി. "നാളെ മുതൽ നമ്മൾ എങ്ങിനെ കാണും കുട്ടാ .." ശ്രീ ചോദിച്ചു.. " അതിനുള്ള വഴികളൊക്കെ തെളിയും ശ്രീ.. മൊബൈലല്ലേ കൈയ്യിലിരിക്കുന്നത്.. " ഞാൻ സമാധാനപ്പെടുത്തി.. ഞങ്ങൾ നടന്നു ആ പഴയ ചായക്കടയിലെത്തി. അന്നത്തെപ്പോലെ രണ്ടു ചായ പറഞ്ഞു. ചായ വന്നു. ശ്രീയാ പൊതി തുറന്നു. പുഴുങ്ങിയ നാടൻമുട്ട കടിച്ചതും അതിനുള്ളിലെ മഞ്ഞ പുറത്തേക്കൊഴുകാൻ തുടങ്ങി. "അയ്യോ , ഇതു നന്നായി വെന്തിട്ടില്ലല്ലോ ടോണികുട്ടാ .." എന്നു പറഞ്ഞു പാമ്പ് ഇര വിഴുങ്ങുന്നതുപോലെ, അതോടെ വിഴുങ്ങി. പഴവും പാകമായിട്ടില്ലായിരുന്നു. പിന്നെ ഞാനുള്ള സത്യങ്ങൾ തുറന്നു പറഞ്ഞു. " ആദ്യായിട്ടാ അല്ലേ.. സാരമില്ല .തന്റെ ആ കൈകൾ കൊണ്ടുണ്ടാക്കിയതല്ലേ. എനിക്കിതു അമൃതിനു തുല്യമാണ്." ശ്രീ അതൊരു ത്യാഗമായെടുക്കുമെന്നു ഞാൻ സ്വപ്നേപി കരുതിയില്ല. കൊടുക്കൽവാങ്ങലിൽ കൂടെയാണ് മൈത്രീബന്ധം വളരുന്നതെന്ന് ഏതോ മാഷ് പറഞ്ഞുപഠിപ്പിച്ചത് പെട്ടെന്നോർമ്മ വന്നു. ശ്രീ തന്നെ ചായയുടെ പൈസ കൊടുത്തു. ഞങ്ങൾ വീണ്ടും കൈകൾ കോർത്തു നടക്കാൻ തുടങ്ങി . ശ്രീയുടെ കൂടെ നടക്കുമ്പോൾ എന്തെന്നില്ലാത്തൊരു ആനന്ദം അനുഭവപ്പെട്ടു. ആരോടെങ്കിലും നാളിതുവരെ 'കാമവിരാമം' ഉണ്ടായിട്ടുണ്ടോയെന്ന് ശ്രീയോട് ചോദിക്കണമെന്നുണ്ടായിരുന്നു. എന്തോ കഴിഞ്ഞില്ല... മറ്റൊരിക്കലാകാം എന്ന് മനസ്സു വിലക്കി. മറ്റൊന്നുമോർക്കാതെ ഒരു ഏകാഗ്രപ്രണയം എന്റെ മനസ്സിൽ നിറഞ്ഞു.. അതൊരു നദിയായി എന്റെ ശ്രീയിലേക്കൊഴുകുന്നതായ് തോന്നി. ഞങ്ങൾ പരസ്പരം തോളുകളിൽ കൈവച്ചു മുഖത്തോടു മുഖം നോക്കി കുറച്ചുനേരം നിന്നു.കണ്ണുകൾ തമ്മിലിടഞ്ഞപ്പോൾ അനുരാഗ വിവശമായ എന്റെ മനസ്സിനെ നിയന്ത്രിക്കാൻ ഞാനേറെ പാടുപ്പെട്ടു.. പിന്നെ യാത്ര പറഞ്ഞു തിരികെ നടക്കുമ്പോൾ വരാനിരിക്കുന്നൊരു നല്ല നാളയെ വരവേല്ക്കാൻ മനസ്സു കൊതിക്കുകയായിരുന്നു.. അതിനു തയ്യാറെടുക്കുകയായിരുന്നു ..
എന്റെ പ്രണയം .....( ഭാഗം:34..)
നിറഞ്ഞ മനസ്സുമായാണ് അന്നു ഞാൻ വീട്ടിലെത്തിയത്. പ്രാതൽ കഴിഞ്ഞു പെട്ടെന്നുതന്നെ പഠിക്കാനിരുന്നു. ഇന്നു സ്കൂളിൽ പോകുന്നില്ല. വെറുതെ പോയി ഇരിക്കാമെന്നേയുള്ളൂ. തിങ്കളാഴ്ച പരീക്ഷ ആയതുകൊണ്ട് ആരും വരില്ല. ഇന്ന് വെള്ളി. വൈകിട്ടു പപ്പാ വിളിക്കും. അപ്പോൾ മമ്മയെ കൊണ്ട് 'ഞാൻ നന്നായി പഠിച്ചു' എന്നു പറയിപ്പിക്കണം. അതിനു വേണ്ടിയുള്ള ശ്രമമാണ്. മൊബൈലൊക്കെ വാങ്ങി തന്നതാണ്. എന്റെ പുതിയ നമ്പറും പപ്പാക്ക് കൊടുക്കണം. തുടർച്ചയായി പന്ത്രണ്ടു മണിവരെ പഠിച്ചു. പിന്നെ ശ്രീയെ വിളിച്ചു. അതുവരെ ശ്രീ പരിശീലന ക്ലാസ്സിലാകും. അതാണ് വിളിക്കാതിരുന്നത്. വിളിക്കുമ്പോൾ ശ്രീ ബസ്സിലായിരുന്നു. മറ്റുള്ള ശബ്ദങ്ങൾ ഞങ്ങളുടെ സംസാരത്തെ വല്ലാതെ ശല്യം ചെയ്തു. വീട്ടിലെത്തിയിട്ടു വിളിക്കാമെന്നു പറഞ്ഞു ശ്രീ ഫോണ് റദ്ദു ചെയ്തു. മമ്മാ ഊണു കഴിക്കാൻ വിളിച്ചു. ഞാനന്ന് ശ്രീയെ കുറിച്ച് മമ്മായോടു ഒന്നുമറിയാത്ത പോലെ സംസാരിച്ചു. മമ്മാ എല്ലാം മൂളികേട്ടു. കോട്ടയത്തു പോകുന്നതിനു മുമ്പ് ഒരു ദിവസം ശ്രീയെ കൂട്ടിവരാൻ പറഞ്ഞു. അല്ലെങ്കിലും മമ്മാ അങ്ങിനെയാണ്.എല്ലാം കേൾക്കും. പിന്നെ മറക്കും. അതിനാണ് എപ്പോഴും പപ്പാ ചീത്ത പറയുന്നത്. ക്രിസ്തുമസ് അടുക്കുമ്പോൾ മമ്മാ സ്വന്തമായി പഴ കേക്ക് ഉണ്ടാക്കി എല്ലാവർക്കും വിതരണം ചെയ്യും. പപ്പാ വിദേശത്തായിട്ട് അതെങ്കിലും കൊടുത്തില്ലെങ്കിൽ മറ്റുള്ളവർ എന്തു കരുതും എന്നാണ് മമ്മയുടെ വാദം. ഞാൻ ഊണു കഴിഞ്ഞു മുകളിൽ ചെന്നതും ശ്രീ എന്നെ വിളിച്ചതും ഒരുമിച്ചായിരുന്നു. അവനും ഊണു കഴിക്കുകയായിരുന്നു. ഞങ്ങൾ സംസാരിച്ചു. നന്നായി പഠിക്കണം എന്നായിരുന്നു ഉപദേശം. സയൻസ് ആയതു കൊണ്ട് കുറേയേറെ പഠിക്കാനുണ്ടെന്ന് ശ്രീക്കറിയാം. പ്രീഡിഗ്രിക്കു അതേ ഗ്രൂപ്പിൽ ഉയർന്ന മാർക്ക് വാങ്ങിയാണ് ശ്രീ പാസ്സായത്. പ്രീ ഡിഗ്രി അവസാന ബാച്ച് ആയിരുന്നു ശ്രീ. അതോടെ പ്രീ ഡിഗ്രി മാറി പ്ലസ് ടു വന്നു. ശ്രീയോടു കുറച്ചുനേരം 'കിന്നാരം' പറഞ്ഞു. പിന്നെ അറിയാതെ ഉറങ്ങിപ്പോയി. വൈകിട്ടു പപ്പാ വിളിക്കുന്ന വിവരം പറയാൻ മമ്മാ വന്നു വാതിലിൽ മുട്ടിവിളിച്ചപ്പോഴാണ് ഞാൻ ചാടിയെണീറ്റത്. ഞാൻ ഓടി താഴെ ചെന്നു. പപ്പാ ഇന്ന് നല്ല മൂഡിലാണ്. ഭാഗ്യം! ഞാൻ മൊബൈൽ നമ്പർ കൈമാറി. നാട്ടിലേക്കു വരുമ്പോൾ ക്യാമറ മൊബൈൽ കൊണ്ടുതരാമെന്നു പപ്പാ വാക്കു തന്നു. "പപ്പാ ക്രിസ്തുമസ്സിനു അടിച്ചുപൊളിക്കാൻ പോക്കറ്റ് മണിയൊന്നുമില്ലേ ..? പ്ലീസ്.." അവസാനം മമ്മയോട് കാശു തരാൻ പറയാമെന്നു പപ്പാ സമ്മതിച്ചു.. അന്നത്തെ ദിവസം പിന്നൊരിക്കൽ കൂടി ശ്രീയെ വിളിച്ചു. ചങ്ങാതിമാരെ എല്ലാവരെയും വിളിച്ചു പുതിയ മൊബൈൽ വാങ്ങിയ വിവരം പറയുകയും, നമ്പർ കൈമാറുകയും ചെയ്തു. അനൂപിനെ വിളിച്ചു ശ്രീയുമായുള്ള കൂടിക്കാഴ്ചകളുടെ വിശേഷങ്ങൾ പങ്കുവയ്ച്ചു. അന്നുവരെയുള്ള കാര്യങ്ങൾ ഡയറിയിൽ കുറിച്ചു, ഡയറി ആരും കാണാതെ പാത്തുവച്ചു. ഉച്ചക്കു കുറച്ചുറങ്ങിയ കാരണം രാത്രി കുറെയേറെ പഠിച്ചുതീർത്തു.. പണ്ടേ ഞാനങ്ങിനെയാ.. എല്ലാം നാളേക്കു വയ്ക്കും. അവസാനം പരീക്ഷക്കു തൊട്ടുമുന്നേ പഠിത്തത്തോടെ പഠിത്തം.! എന്തായാലും ഫലം വരുമ്പോൾ നല്ല മാർക്ക് കിട്ടും.. . പിറ്റെന്നാൾ രാവിലെ ട്യൂഷൻ കഴിഞ്ഞു വരുന്ന വഴി ശ്രീയെ വിളിച്ചു." എനിക്കു കാണാൻ കൊതിയാകുന്നു. വൈകിട്ട് ജിമ്മിനടുത്തുള്ള ബസ്സ്സ്റ്റോപ്പിൽ വരുമോ..? " (ഞാൻ ).." വേണ്ട മോനെ.. നീ സമയം കളയാതെയിരുന്ന് പഠിക്ക്.. നമുക്ക് നാളെ കാണാം .. താൻ രാവിലെ പള്ളിയിൽ പോകുമല്ലോ. ഞാൻ തന്റെ പള്ളിയിൽ വരാം. വഴി പറഞ്ഞു തന്നാൽ മതി. "(ശ്രീ ).. നിരാശ തോന്നിയെങ്കിലും പള്ളിയിലേക്കുള്ള വഴിയും, സമയവും പറഞ്ഞുകൊടുത്തു. പട്ടണത്തിലുള്ള റോമൻ കാത്തലിക് രൂപത പള്ളിയിലാണ് ഞങ്ങൾ പോകുന്നത്. റോഡരികിൽ ആയതിനാൽ കണ്ടുപിടിക്കാൻ എളുപ്പമാണ്. അന്നത്തെ ദിവസം ഇഴഞ്ഞു പോയി.. ശ്രീയെ ഒരു നാൾ കാണാതിരുന്നപ്പോൾ കുറെ നാളായതു പോലെ.. പ്രണയത്തിന്റെ മറ്റൊരു വികൃതി..! പിറ്റെന്നാൾ രാവിലെ പള്ളിയിൽ പോകാൻ നന്നായി വേഷം ധരിച്ചു. ശ്രീയെ ഫോണിൽ വിളിച്ചു വരുന്ന കാര്യം ഒന്നുകൂടി ഓർമ്മിപ്പിച്ചു. ഇന്നു സണ്ഡേ ക്ലാസിനു നില്ക്കുന്നില്ല. കാരണം 11.15 am മുതൽ 12.45 pm വരെയാണ് ക്ലാസ്. കുറെ വൈകും. ശ്രീയെ കണ്ടു മമ്മയോടൊപ്പം തിരികെ പോരണം. ഏറെ പഠിക്കാൻ ബാക്കിയുണ്ട് . ഞായറാഴ്ചകളിൽ പള്ളിയിൽ പോകാൻ മമ്മയുടെ കൂട്ടുകാരി റീന ആന്റി കാറുമായി വരും. അതിലാണ് ഞങ്ങൾ പോകാറ്. അന്ന് കാറിൽ കയറിയിരുന്ന് യഹോവയുടെ ഗാനങ്ങൾ കേൾക്കുമ്പോൾ ഞാൻ ശ്രീയുടെ ഓർമ്മയിൽ എല്ലാം മറന്നിരിക്കുകയായിരുന്നു. പള്ളിയിൽ ചെന്നു പ്രാർത്ഥന തീരുന്നതിനു മുമ്പേ ഞാൻ പുറത്തു ചാടി. ശ്രീ വരുന്നതു മനസ്സിലുള്ളതുകൊണ്ട് പ്രാർത്ഥനയിൽ ഏകാഗ്രത തോന്നിയില്ല. കാരണം പത്തരമണിയോടെ മമ്മാ പുറത്തു വരുമ്പോൾ കൂടെ പോകണം. അതിനാലാണ് ശ്രീയോട് ഒൻപതു മണിക്കു വരാൻ പറഞ്ഞത്. ഞാൻ പുറത്തു മുഴുവനും തിരഞ്ഞു. ശ്രീയെ കാണാനില്ല.. ആ വലിയ പള്ളിയങ്കണത്തിലുള്ള അത്തിമരചോട്ടിൽ ഞാനെന്റെ ശ്രീയെയും കാത്ത് കണ്ണും നട്ടിരുന്നു.. ഇനി എന്നെ പറ്റിച്ചതാണോ ..?! ഒരു നിമിഷം മനസ്സിൽ ആധി പടർന്നു..
എന്റെ പ്രണയം .....( ഭാഗം:35..)
കുറച്ചുകഴിഞ്ഞപ്പോൾ ദൂരെ നിന്നും ശ്രീ വേഗതയിൽ നടന്നുവരുന്നതു കണ്ടു.. നേരെ പൂന്തോട്ടത്തിനു ഇടതുവശത്തുകൂടി പള്ളിക്കകത്തേക്കു വന്നു. ഞാൻ ശ്രീയുടെ അടുത്തേക്കു ചെന്നു. അന്നു പതിവിലും വിപരീതമായി ശ്രീ എന്നെ കണ്ടയുടൻ എന്റെ കൈ പിടിച്ചൊരു മുത്തം തന്നു. അപ്രതീക്ഷിതമായതിനാൽ ഞാൻ നാലു ചുറ്റും നോക്കി. ആരും കണ്ടിട്ടില്ല. " എന്തേ ഇന്നൊരു സ്നേഹകൂടുതൽ ..? 'ഞാൻ തിരക്കി. "ചുമ്മാ.. ഇന്ന് തന്നെ കണ്ടപ്പോൾ കൂടുതൽ ഭംഗി തോന്നി. കണ്ണു പറ്റാതിരിക്കാനാ പെട്ടെന്നു തൊട്ടത്. " അതു പറഞ്ഞു ശ്രീ കണ്ണടച്ചുകാണിച്ചു. 'ഓരോരോ അന്ധവിശ്വാസങ്ങളേ' ..ഞാൻ മനസ്സിൽ പറഞ്ഞു.. "നമുക്കൊന്നു മുള്ളിയാലോ . മുട്ടീട്ടു വയ്യ ..". ശ്രീയുടെ വാക്കുകൾ കേട്ടപ്പോൾ ചിരിവന്നു. " നമുക്കോ ..? താനേ പോയാൽ മതി. വേല മനസ്സിലിരിക്കട്ടെ! " ഞാൻ പറഞ്ഞു. "ഒരുമിച്ചു മുള്ളുമ്പോൾ ഞാൻ കാണുമെന്നു കരുതിയല്ലേ താൻ കൂടെ വരാത്തത്.. എന്നായാലും കാണേണ്ടതല്ലേ.. പിന്നെന്തിനാണീ നാണം? ഇതു കേട്ടതും നാണം എന്റെ തല കുനിപ്പിച്ചു. " എന്തു കാണേണ്ടതല്ലേന്ന് .?! (ഞാൻ ) താൻ മൂത്രമൊഴിക്കുന്ന യന്ത്രം ! അല്ലാതെന്താ..(ശ്രീ ) . അയ്യേ.. നാണമില്ലാത്തവൻ ! എന്തായീ പറേണെ.. ." (ഞാൻ ) പള്ളിയുടെ വലത്തുവശത്ത് കാടും, പടർപ്പും ഒരാൾപൊക്കത്തിൽ വളർന്നു നില്പ്പുണ്ട്. ശ്രീ അതിനിടയിലേക്ക് പോയി കാര്യം സാധിച്ചു വന്നു. ഞാൻ പള്ളിയുടെ പൂന്തോട്ടത്തിൽ പൂക്കളുടെ ഭംഗി ആസ്വദിച്ചു നില്ക്കുകയായിരുന്നു. "നാണം കൊണ്ടു മുഖം ചുവന്നല്ലോ..വരട്ടെ ! ടോമികുട്ടന്റെ നാണമെല്ലാം ഒരു നാൾ ഞാൻ മാറ്റുന്നുണ്ട്." ഒരു മന്ദഹാസവുമായി ശ്രീ എന്റെ അരികിലേക്കു വന്നു.. എനിക്കാകെ വെപ്രാളമായി. എല്ലാരും പള്ളിക്കകത്താണ്. പുറത്തുവരാൻ നേരമാകുന്നു. പെട്ടെന്നു ശ്രീയെയും കൂട്ടി അടുത്തുള്ള ബേക്കറിയിൽ കയറി. പപ്സ് തയ്യാറായിട്ടില്ല. ശ്രീക്കു മധുരം ഇഷ്ടമല്ല എന്നവൻ മുമ്പൊരിക്കൽ എന്നോടു പറഞ്ഞിട്ടുണ്ട്. പിന്നെ എന്താ വാങ്ങികൊടുക്കുക. എപ്പോഴും ശ്രീയാണ് വാങ്ങിത്തരുന്നത്. ഇന്നെങ്കിലും ചെലവുചെയ്തേ പറ്റൂ. "ദേ..ചിക്കൻ കട്ട്ലറ്റ് .." ഞാൻ കണ്ടുപിടിച്ചു. ഞങ്ങൾ രണ്ടു കമ്പനി ഡ്രിങ്ക്സു കൂടി ഓർഡർ ചെയ്തു. ഞാൻ തന്നെ കാശുകൊടുത്തു. കഴിച്ചു കഴിഞ്ഞു പുറത്തിറങ്ങിയതും പള്ളി പിരിയാൻ തുടങ്ങിയിരുന്നു.. ചെറിയൊരു സങ്കടത്തോടെയാണ് ശ്രീയെ അന്ന് ഞാൻ യാത്രയാക്കിയത്. അവൻ നടന്നകലുന്നതും നോക്കി നിർനിമേഷനായി ഞാൻ നിലയുറപ്പിച്ചപ്പോൾ പുറകിൽ നിന്നും മമ്മയുടെ വിളി കേട്ടു. ഞങ്ങൾ പള്ളിയിൽനിന്നും വീട്ടിലേക്കു തിരിച്ചുപോകുന്ന വഴി പോത്തിറച്ചിയും വാങ്ങിയാണ് പോയത്. .. എല്ലാ ഞായറും ഏതെങ്കിലും ഇറച്ചി വാങ്ങിയിരിക്കും. കോഴി, പന്നി , ആട്, ടർക്കി, മുയൽ എല്ലാം രുചിച്ചിട്ടുണ്ട്.പപ്പാ വന്നാൽ ഇതൊക്കെ സാധാ വിഭവങ്ങളാണ്. വീട്ടിൽ ചെന്നു കൈയ്യും ,മുഖവും കഴുകി പഠിക്കാനിരുന്നു. അപ്പോഴും ഇടയ്ക്കിടയ്ക്ക് ശ്രീയുടെ മുഖം മനസ്സിൽ മിന്നിമായുന്നുണ്ടായിരുന്നു. പള്ളിയിൽ വച്ചു ശ്രീ ചോദിച്ച ചോദ്യം മനസ്സിൽ തികട്ടിവന്നു.. 'ഇന്നല്ലെങ്കിൽ നാളെ കാണാനുള്ളതല്ലേ.. പിന്നെന്തിനാണീ നാണം? നാണം ഞാൻ മാറ്റുന്നുണ്ട്. ' എന്നായിരിക്കും അതു സംഭവിക്കുക?? നെഞ്ചിൽ ഇക്കിളി കൂടി. മനസ്സിൽ ആഹ്ലാദതിരയിളകി.. അന്നത്തെ ദിവസം അതിഥികളും, പഠനവുമായി മുന്നോട്ടുപോയി. രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും ശ്രീയെ വിളിച്ചു പിരിഞ്ഞതു മുതൽ അതുവരെയുള്ള എല്ലാ കാര്യങ്ങളെല്ലാം പറഞ്ഞു. അപ്പോഴാണ് മനസ്സിനു സമാധാനമായത്. തിങ്കളാഴ്ച പരീക്ഷക്കു മുമ്പും ശ്രീയെ വിളിച്ചു യാത്ര പറഞ്ഞു. വൈകിട്ടു ട്യൂഷനും കഴിഞ്ഞു വന്നു പഠിക്കാനിരിക്കുമ്പോൾ അതാ ശ്രീ വിളിക്കുന്നു. ഞാൻ ഫോണ് എടുത്തപ്പോൾ ശ്രീയുടെ പതറിയ സ്വരം .." ഇന്നു ടോമികുട്ടനെ കാണാത്തതുകൊണ്ട് ആകെ ഒരസ്വസ്ഥത.!." കേട്ടയുടൻ ഉള്ളിലൊരു ആന്ദോളനം.. കൊടുംചൂടിൽ പടാറായി നില്ക്കുന്ന വടവൃക്ഷത്തിനു, പെരുമഴയെന്നോണം എന്റെ സ്നേഹം ശ്രീയിൽ സ്വാധീനം ചെലുത്തിയിരിക്കുന്നു.. എന്നിലെ ചേതനയെ ഉറക്കത്തിൽ നിന്നുണർത്തിയിരിക്കുന്നു എന്റെ ശ്രീയുടെ വാക്കുകൾ. ഉള്ളിലെ നൊമ്പരമൊതുക്കി ശ്രീയെ ആശ്വസിപ്പിക്കാനേ അപ്പോൾ എനിക്കു കഴിയുമായിരുന്നുള്ളൂ.. അന്നുറങ്ങാൻ കഴിഞ്ഞില്ല തിരിഞ്ഞും, മറിഞ്ഞും കിടന്നു. ശ്രീയുമായി ഒരുമിക്കുന്ന നാളിനെ വരവേല്ക്കാൻ മനസ്സു വെമ്പി. .
No comments:
Post a Comment