Thursday, 28 May 2015

എന്റെ പ്രണയം ......... (ഭാഗം:: 66-70)
അവിടെ ആ റോഡ് അവസാനിച്ചിരുന്നു.. മോർച്ചറി കണ്ടപ്പോൾ ആകെയൊരു അസ്വസ്ഥത! കൂടെ പഠിച്ചിരുന്ന വിധുവിനെ ബൈക്ക് അപകടത്തിൽ കൊണ്ടുവന്നു, അത്യാഹിത വിഭാഗത്തിൽ അവൻ മരണപ്പെട്ടു, ഇതേ മോർച്ചറിയിലാണ് പോസ്റ്റുമോർട്ടം ചെയ്തു വെള്ളത്തുണി പുതപ്പിച്ചു കിടത്തിയിരുന്നത്. അവനെ ഓർമ്മ വന്നപ്പോൾ, ഞാൻ ബൈക്കു വളച്ചു ശ്രീയെ ഏല്പ്പിച്ചു. അന്നേരം എന്തോ ഒരു ആത്മവിശ്വാസകുറവ് എനിക്കനുഭവപ്പെട്ടു. ശ്രീയെന്നെ സുരക്ഷിതമായി വീട്ടിലെത്തിച്ചു. അവിടെ അതിഥികൾ ഉണ്ടായിരുന്നു. ശ്രീ എന്റെ കൂടെ മുറിയിലേക്കു വന്നു. അന്നു ഞങ്ങൾ തമ്മിലൊന്നു കെട്ടിപിടിക്കുക കൂടി ചെയ്തില്ല. കാരണം റീനയാന്റിയുടെ മകൻ സണ്ണി ഞങ്ങളുടെ കൂടെ മുകളിലേക്കു വന്നു. എട്ടു മണിയായപ്പോൾ ശ്രീ സ്ഥലം വിട്ടു. അന്ന് കഴിക്കാനും നിന്നില്ല. അവൻ ആകെ മൂഡ് ഓഫ് ആയാണ് പോയത്. ഞാനെന്തു ചെയ്യാൻ ? ആ ചെക്കൻ പുറത്തു പോകണ്ടേ. ഞാൻ പലവട്ടം പറഞ്ഞതാണ് 'ഞങ്ങൾ പഠിക്കുവാണ്, കൊച്ച് താഴെ പൊയ്ക്കോ' എന്ന്. 'ഇച്ചായൻ പഠിച്ചോ, ഞാനിവിടെ മിണ്ടാതെ ഇരുന്നോളാം' എന്നുപറഞ്ഞ് അവൻ അവിടെ ഒരേയിരിപ്പായിരുന്നു. ശ്രീ എന്നോടു കെർവിച്ചിട്ട് എന്താ കാര്യം? എന്റെ 'നിസ്സഹായാവസ്ഥ' മനസ്സിലാക്കണ്ടേ.. വന്നവരെല്ലാം 'റ്റാറ്റാ' പറഞ്ഞു മടങ്ങിയപ്പോൾ ഞാൻ ശ്രീയെ വിളിച്ചു സമാധാനിപ്പിച്ചു. നാളെ ഇതിന്റെ വാട്ടം തീർക്കാമെന്നു ഉറപ്പു കൊടുത്തതിനു ശേഷമാണ് ശ്രീ സാധാരണ പോലെ സംസാരിച്ചു തുടങ്ങിയത്. അപ്പോൾ മമ്മ എന്റെ മുറിയിലേക്കു വന്നു. ഞാൻ ശ്രീയുമായുള്ള സംസാരം അവസാനിപ്പിച്ചു. "മോനെ, ജിമ്മിൽ പോകുന്നവർക്ക് കഴിക്കാൻ ഒരു പ്രത്യേക മരുന്നുണ്ട്, മോളി വേണേൽ വാങ്ങിക്കൊണ്ടു തരാമെന്നു പറഞ്ഞു. എന്നും വെറും വയറ്റിൽ പാലിൽ കാച്ചി കുടിക്കണം പോലും.. എന്നാൽ പെട്ടെന്ന് മസ്സിലൊക്കെ വീർക്കും എന്നാണു പറയുന്നത്. വലിയ വിലയൊന്നുമില്ല. ഒരു വീട്ടിൽ ഉണ്ടാക്കി കൊടുക്കുന്നതാ.. മേടിക്കണോ ?" വിശ്വസിക്കാൻ കൊള്ളാമെങ്കിൽ രണ്ടു ബോട്ടിൽ വാങ്ങാൻ മമ്മയോട് ഞാൻ പറഞ്ഞു. ഒന്ന് ശ്രീക്കും കൂടിയാണ്. ഉപയോഗിച്ചു നോക്കിയിട്ട് വല്ല ഗുണവുമുണ്ടെങ്കിൽ തുടർന്നുകഴിക്കാമല്ലോ.. അങ്ങിനെ അന്നത്തെ രാത്രി വിടവാങ്ങി.. അടുത്ത ദിവസം ഞാൻ വീട്ടിൽ ഒറ്റക്കുള്ളതുകൊണ്ട് ശ്രീ നേരത്തെ വന്നു. തലേന്നാളത്തെ വാട്ടം അന്ന് ഞങ്ങൾ തീർത്തു.. എല്ലാ പരിപാടികളും കഴിഞ്ഞ് ശ്രീ എന്റെ മടിയിൽ തല വച്ചു കിടക്കുമ്പോൾ ഞാൻ ചോദിച്ചു. "എന്താ ഈ ലോകത്തിൽ ശ്രീക്ക് ഏറ്റവും വേദനാജനകമായി തോന്നിയിട്ടുള്ളത്?" ശ്രീ സംശയമന്യേ ഉത്തരം പറഞ്ഞു "ആന ചരിയുന്നതും, ഉറങ്ങികിടക്കുന്നവരെ ഉണർത്തുന്നതുമാണ് എനിക്കേറ്റവും വിഷമകരം ! .. ചക്കരക്കോ ..?" എന്നോടു തിരിച്ചു ചോദിച്ചപ്പോൾ ഞാൻ പറഞ്ഞത് "ഇഷ്ടമുള്ളവർ അടുക്കാതിരിക്കുന്നതും, അടുത്തവർ അകലുന്നതും ...." പിന്നെ കുറെ നേരം ശ്രീ മൗനമായ് കണ്ണടച്ചു കിടന്നു.. അന്ന് മമ്മയും, അപ്പാപ്പനും അടുത്തുള്ള ഒരു ഹിന്ദു ചേട്ടന്റെ വിവാഹത്തിനു പോയിരിക്കുകയായിരുന്നു. ഞങ്ങൾക്ക് പരീക്ഷകൾ അടുത്തതു കൊണ്ട് രണ്ടുപേരും കൂടിയിരുന്നു പഠിക്കാൻ നിർദ്ദേശിച്ചിട്ടാണ് മമ്മ പോയത്. പക്ഷെ പഠിത്തമൊന്നും നടന്നില്ല. ഞാൻ മമ്മ പച്ചക്കറി വാങ്ങാൻ തന്ന കാശിന്റെ ബാക്കി പാത്തുവച്ചിരുന്ന 'യത്തീംഖാന' പാട്ടയിലിട്ടു. മമ്മ തിരികെ വന്നപ്പോൾ ബാക്കി കാശു ചോദിച്ചു. ഞാൻ ബേക്കറിയിൽ ചെലവാക്കി എന്നു നുണ പറഞ്ഞു. അന്ന് വൈകിട്ട് മോളിയാന്റി ആ മരുന്നു കൊണ്ടുവന്നു. ശ്രീയുടെ കാശ് അവൻ തന്നതാണെന്നും പറഞ്ഞു ഞാൻ കൊടുത്തു. ഞങ്ങൾ ആ പൊടി പാലിൽ കുറുക്കി കഴിച്ചു തുടങ്ങി. എനിക്കതിന്റെ രുചി ഇഷ്ടമായി. പിന്നെ എത്ര പെട്ടെന്നാണ് തടി വയ്ക്കാൻ തുടങ്ങിയത്. എന്റെ കുഴിഞ്ഞിരുന്ന കവിളുകൾ നികന്നുതുടങ്ങി. ദേഹം കുറച്ചുകൂടി വെളുത്തു ചുവന്നു തുടുത്തു, എപ്പോഴും ഇങ്ങനെ വാങ്ങേണ്ട കാര്യമില്ല എന്നും അതിലുള്ള ചേരുവകൾ നമുക്കു തന്നെ വാങ്ങി മിക്സിയിൽ സ്വന്തമായി പൊടിക്കാവുന്നതാണെന്നും മോളിയാന്റി മമ്മയോടു പറഞ്ഞു. കപ്പലണ്ടി, കശുവണ്ടിപരിപ്പ്, ചെറുപയർ, ബദാം, വെളുത്ത എള്ള്, ചുക്ക് എന്നിവയാണ് പ്രധാനപ്പെട്ടവ.. പിന്നെ പേരറിയാത്ത കുറച്ചു ആയുർവേദിക് മരുന്നുകളും.. ഒരു കിലോ പൊടി പെട്ടെന്നു തീർന്നു. പിന്നെ മമ്മ മോളിയാന്റിയെ കൊണ്ട് അതെല്ലാം വാങ്ങിപ്പിച്ചു സ്വന്തമായി വറുത്തുപൊടിച്ചു. ശ്രീക്കും ഒരു ഭാഗം കൊടുത്തു. ഒരു ചായ പോലും ഇടാനറിയാത്തതിനു ശ്രീ എന്നെ കളിയാക്കിയ വിവരം ഞാൻ മമ്മയോടു പറഞ്ഞു. എനിക്കു മമ്മയോടൊപ്പം നിന്നു പാചകം പഠിക്കണമെന്നും ഞാൻ വാശി പിടിച്ചു. പപ്പാ നന്നായി പാചകം ചെയ്യുമെന്നും. ഇപ്പോൾ പഠിച്ചിരുന്നാൽ നാളെയൊരുനാൾ വിദേശത്ത് പോകുമ്പോൾ ഉപകാരപ്രദമാകുമെന്നും, നാളെ മുതൽ മമ്മ പാചകം ചെയ്യുന്നതു കണ്ടു മനസ്സിലാക്കിക്കോളാൻ എനിക്ക് അനുവാദവും ലഭിച്ചു. ആയിടക്കാണ് സ്കൂളിൽ വർഷാവസാന മേള (anniversary) വന്നത്. ഒരു സിനിമാറ്റിക് ഗ്രൂപ്പ് ഡാൻസിനു എന്നെയും തിരഞ്ഞെടുത്തു. അതിൽ മമ്മയും, ശ്രീയുമാണ് ഏറ്റവുമധികം സന്തോഷിച്ചത്. പപ്പാ എൻട്രൻസ് പരീക്ഷയുടെ കാര്യം പറഞ്ഞു തടസ്സപ്പെടുത്താൻ ശ്രമിച്ചെങ്കിലും മമ്മ വഴക്കുപറഞ്ഞു അനുവാദം വാങ്ങിത്തന്നു. അതിനു വേണ്ടി സുഹൃത്തുക്കളോടോപ്പം ഞാനും പരിശീലനം തുടങ്ങി. മാർച്ച് 5 ബുധനാഴ്ചയാണ് പരിപാടി. അങ്ങിനെ ആ ദിവസം വന്നെത്തി . മമ്മയുടെ പൊടിയൊക്കെ കുറുക്കിയടിച്ചു ഞാനൊന്നു മിനുങ്ങിയിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും സൗന്ദര്യം തോന്നിച്ചിരുന്ന കാലഘട്ടമായിരുന്നു അത്. സമയാസമയം നല്ല ഭക്ഷണം.. എല്ലാ അർത്ഥത്തിലും ശ്രീയുമായുള്ള ബന്ധം, അവൻ തരുന്ന ആനന്ദം, സന്തോഷം ഒരു തൃപ്തിയായി എന്നെ ആവരണം ചെയ്തിരുന്നു. ശ്രീ പുറകിലുള്ളപ്പോൾ എന്തും ചെയ്യുവാനുള്ള ധൈര്യം എന്റെ കൂട്ടിനുണ്ടായിരുന്നു. അന്ന് പരിപാടിക്ക് മമ്മ,റീന ആന്റി, അപ്പാപ്പൻ, ശ്രീ എല്ലാവരും ആ വലിയ സദസ്സിന്റെ മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു. ആദ്യം രാഷ്ട്രീയ പ്രമുഖനു സ്വാഗത പ്രസംഗവും, കൃതജ്ഞതയുമൊക്കെ കഴിഞ്ഞു നാലാമതാണ് ഞാനുൾപ്പെടുന്ന ഡാൻസ്. അന്ന് ഞാൻ നിറഞ്ഞ മനസ്സോടെ തകർത്താടി. എന്റെ ശ്രീയെ മാത്രമേ ഞാനാ നിറഞ്ഞ സദസ്സിൽ കണ്ടുള്ളൂ.. കളിച്ച ആറുപേരിൽ ഒരു വിധം നന്നായി കളിച്ചതു ഞാൻ തന്നെയായിരുന്നു. എന്റെ ഓരോ ചലനത്തിലും നിർവൃതി കൊണ്ടു രോമാഞ്ചം വന്നുവെന്നും,എന്നെ കിട്ടിയതിൽ അഭിമാനം തോന്നിയെന്നും പിന്നെ ശ്രീ എന്റെ മുഖത്തുനോക്കി പറയുകയുണ്ടായി. എന്റെ അടുത്ത സുഹൃത്ത് അനൂപിനോട് ഞാൻ ശ്രീയെ കുറിച്ച് കുറെയൊക്കെ പറഞ്ഞിട്ടുണ്ടായിരുന്നു. പ്രോഗ്രാം കഴിഞ്ഞു വസ്ത്രം മാറുന്ന മുറിയിലേക്കു ശ്രീ കടന്നുവന്നു. എന്നെ കെട്ടിപ്പിടിച്ചു ഉമ്മ തന്നു അഭിനന്ദിച്ചു. തിരികെ ഞങ്ങൾ ആ വരാന്തയിൽ കൂടി നടക്കുമ്പോൾ അനൂപ് എതിരെ വന്നു. ഞാൻ ശ്രീയെ അനൂപിനു പരിചയപ്പെടുത്തികൊണ്ടു നില്ക്കുമ്പോൾ എനിക്കു അനീഷിന്റെ ഫോണ് വന്നു. ശ്രീയോട്,അനൂപിനോട് സംസാരിച്ചു നില്ക്കാൻ പറഞ്ഞ ശേഷം ഞാനങ്ങോട്ടു മാറിനിന്ന് അനീഷിനോട് പ്രോഗ്രാമിന് വരാത്തതിൽ പരിഭവം പറഞ്ഞു. അവനു പ്രോഗ്രാമിനു വരാൻ കഴിഞ്ഞില്ല എന്ന് വിഷമം പറയാൻ വിളിച്ചതായിരുന്നു. ഞങ്ങൾ അനൂപിനോട് യാത്ര പറഞ്ഞു പുറത്തേക്കു പോയി. മമ്മയും, അപ്പാപ്പനും ,അങ്കിളും, സണ്ണിമോനും അവരുടെ കാറിൽ പോയപ്പോൾ, അതിൽ കൂടി ഞെരുങ്ങാതെ ഞാൻ എന്റെ ശ്രീയുടെ പുറകിലിരുന്നു ആനന്ദമായി യാത്ര ചെയ്തു.എല്ലാവരും എന്നെ അഭിനന്ദിച്ചപ്പോഴും, ശ്രീ പറഞ്ഞ വാക്കുകളാണ് എന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചത്. "എന്തിനാ ഈ റോസ് പൗഡർ ഇടാൻ പോയത് അതിനെക്കാൾ നിറമുള്ള ഈ മുഖത്തിൽ.. കളിച്ചവരിൽ എന്റെ ചക്കരയായിരുന്നു ഏറ്റവും ഗ്ലാമർ ..." ശ്രീ വണ്ടിയിലിരുന്നു എന്നെ പുകഴ്ത്തി പറഞ്ഞു. മറുപടിയായി ഞാനൊരു ഉമ്മ കൊടുത്തു. അവരൊക്കെ എത്തുന്നതിനു മുന്നേ പറുദീസയിൽ ഞങ്ങളെത്തി.. വീട്ടിൽ കയറി എന്റെ മുറിയിൽ ചെന്നു വസ്ത്രങ്ങൾ പോലും മാറാതെ ഞങ്ങൾ ആ മെത്തയിലേക്ക് മറിഞ്ഞു. എന്റെ ചുവടുകൾ ശ്രീയുടെ മനസ്സിലുണ്ടാക്കിയ വികാരങ്ങൾ എല്ലാം മഞ്ഞിൽ വീണ പനിനീർ പൂവുപോലെ എന്റെ മാറിൽ ആഴ്ന്നില്ലാതെയായി ... എല്ലാം കഴിഞ്ഞു നേരം വൈകിയതുകൊണ്ട്, ശ്രീ ഇറങ്ങാൻ തുടങ്ങുമ്പോൾ മമ്മയും, അപ്പാപ്പനും വന്നു. "ഞങ്ങൾ ട്രാഫിക് തിരക്കിൽ കുടുങ്ങി. നിങ്ങൾ ബൈക്കായതു കൊണ്ട് പെട്ടെന്നെത്തി." അപ്പാപ്പൻ പറഞ്ഞു. അതെ ശ്രീ അടിച്ചുപറത്തി മറ്റുള്ള വണ്ടികൾക്കിടയിലൂടെ വന്നതുകൊണ്ടു എത്ര ഗുണമുണ്ടായി. രണ്ടുപേരുടെയും മനസ്സൊന്നു തണുത്തു. പിന്നെ അത്താഴ കഞ്ഞി കുടിച്ചു, ശ്രീയെ വിളിച്ചു 'ശുഭരാത്രി' പറഞ്ഞുറങ്ങാൻ കിടക്കുമ്പോൾ മനസ്സ് പതിവിലും ശാന്തമായിരുന്നു ... പിറ്റേന്നാൾ രാവിലെ എണീക്കുമ്പോൾ മമ്മ 'പാചകവാതകം തീർന്നുപോയി' എന്നു പറഞ്ഞു വിഷമിച്ചിരിക്കുന്നതാണ് കണ്ടത്. ഞാൻ ജിമ്മിൽ ചെന്നു ശ്രീയോട് വിവരം പറഞ്ഞു. അവർ ഗ്യാസ് മനപൂർവ്വം വൈകിപ്പിക്കുകയാണെന്നും, അതു മറിച്ചു ഹോട്ടലുകളിൽ വിതരണം ചെയ്യുമെന്നും, ഇന്നു പോയി പ്രശ്നമുണ്ടാക്കി വാങ്ങിക്കാമെന്നും ശ്രീ ഉറപ്പുനല്കി. അതിനു ശേഷം ശ്രീ പറഞ്ഞതു കേട്ടപ്പോൾ വിശ്വാസം വരാത്തതുപോലെ ഞാൻ പ്രതിമ കണക്കെ നിന്നുപോയി..
എന്റെ പ്രണയം .......... (:ഭാഗം:67 )
"ഇന്നെലെ രാത്രി പന്ത്രണ്ടു മണിക്ക് തന്റെ ആ ചങ്ങാതി അനൂപ് എന്നെ വിളിച്ചിരുന്നു. ഞാൻ സുന്ദരനാണെന്നും, എനിക്ക് ഒരു തെലുങ്ക് സിനിമാനടന്റെ മുഖച്ഛായയുണ്ടെന്നും, ഒരു ദിവസം നമുക്ക് ഒരുമിച്ചൊരു കോഫി കുടിക്കാൻ പോകാമോ.. എന്നൊക്കെ ചോദിച്ചു.. അവസാനം ആൾ എന്നെ വിളിച്ചത് ടോമി അറിയണ്ടാന്നും പറഞ്ഞു. ഒരു വിധത്തിൽ ഫോണ് കട്ട് ആക്കത്തില്ല. പിന്നെ എനിക്കു ബോറടിച്ചു. ഉറക്കം വരുന്നെന്നു പറഞ്ഞു ഞാൻ തന്നെ 'കട്ട്' ചെയ്തു." ശ്രീ പറയുന്നതു കേട്ടപ്പോൾ എനിക്ക് അദ്ഭുതം തോന്നി. ശ്രീയെ പരിചയപ്പെട്ട നാൾ മുതല്ക്കു എല്ലാ കാര്യങ്ങളും ഞാൻ അനൂപിനോടു മാത്രമാണ് തുറന്നു സംസാരിച്ചിട്ടുള്ളത്. ആദ്യത്തെ ദിവസം തന്നെ ഒരു ചെറിയ 'അസൂയ' അവന്റെ മുഖത്ത് ഞാൻ കണ്ടതാണ്. ഞാനറിയാതെ എന്താണ് അവന് ശ്രീയോട് സംസാരിക്കാനുള്ളത്? ഇന്നലെ അനീഷിന്റെ ഫോണ് വന്നപ്പോൾ ഞാനൊന്നു മാറി നിന്ന നേരം കൊണ്ട് അവൻ ശ്രീയുടെ നമ്പർ ഉള്ളംകൈയ്യിൽ എഴുതി വാങ്ങി അസമയത്ത് വിളിച്ചിരിക്കുന്നു. എന്താകും അവന്റെ മനസ്സിൽ? എന്തായാലും ശ്രീയെ മറ്റൊരാൾ ഇഷ്ടപ്പെടുന്നത് എനിക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. ഞാൻ ശ്രീയെ മാത്രം ശ്രദ്ധിച്ചാൽ മതിയാകും. എന്റെ സ്വഭാവമനുസരിച്ച് ഇപ്പോൾ തന്നെ വിളിച്ച് രണ്ടു തെറി പറയേണ്ടതാണ്.പക്ഷെ അവൻ വിളിച്ചത് എന്നോടു പറയണ്ടാന്നു പറഞ്ഞ സ്ഥിതിക്ക്, ചോദിച്ച് അപമാനിക്കണ്ട എന്ന് ശ്രീ പറഞ്ഞതുകൊണ്ട് ഞാൻ സമാധാനപ്പെട്ടു. ഒരേ ബെഞ്ചിൽ അടുത്തടുത്തിരുന്നു പഠിച്ചിട്ട് പുറകിൽ മറ്റൊരു മുഖം ! ആരെയാണ് വിശ്വസിക്കുക? ഞങ്ങൾ ജിമ്മിൽ നിന്നിറങ്ങി പെട്ടെന്ന് വീടുകളിലേക്ക് പോയി. പാചക വാതക ഏജൻസിയിൽ ശ്രീ നില്ക്കാമെന്നു പറഞ്ഞിരുന്നു.. ഞാൻ മമ്മയോടു കാശും, ബുക്കും, തീർന്ന സിലിണ്ടറുമായി ഏജൻസിയിൽ ചെന്നു. കുറച്ചു കഴിഞ്ഞപ്പോൾ ശ്രീ വന്നു. ആദ്യം നല്ല രീതിയിൽ ചോദിച്ചപ്പോൾ, മമ്മ സമയത്തിനു വിളിച്ചു ബുക്ക് ചെയ്യാത്തതുകൊണ്ടാണ് സിലിണ്ടർ കിട്ടാൻ വൈകുന്നതെന്നു അവർ പറഞ്ഞൊഴിയാൻ നോക്കി. ഞാൻ മമ്മയെ വിളിച്ചു ശ്രീയെ കൊണ്ടു സംസാരിപ്പിച്ചു. മമ്മ നേരത്തെ വിളിച്ചു 'ബുക്ക്' ചെയ്തതാണെന്ന് ശ്രീയോട് പറഞ്ഞു. അയ്യോ .. പിന്നെ ശ്രീ അവിടെ അടിയുണ്ടാക്കിയില്ലെന്നെയുള്ളൂ. ആ മുഴക്കമുള്ള ശബ്ദം കുറച്ചു കൂടിയപ്പോൾ എന്റെ ചെവി മരവിക്കുന്നതായ് തോന്നി. എന്റെ നെഞ്ചിടിപ്പു കൂടി. അവന്റെ പൗരുഷത്തിന്റെ യഥാർത്ഥമുഖം ഞാനന്നു കണ്ടു. ഞാൻ പറഞ്ഞിട്ടും നിർത്തുന്നില്ല. മാനേജർ വന്നു പരാതി ബോധിപ്പിച്ചേ അടങ്ങൂ എന്ന വാശിയിൽ അവൻ നിന്നു. തത്കാല ആവശ്യത്തിന് റീന ആന്റിയുടെ വീട്ടിൽ നിന്നും ഒരു സിലിണ്ടർ ഒപ്പിക്കാമെന്നു ഞാൻ പറഞ്ഞു. എനിക്കാണേൽ ക്ലാസ്സിനു പോകാൻ സമയമടുത്തു വരുന്നു. അപേക്ഷിച്ചു നോക്കി. രക്ഷയില്ല. ശ്രീയോട് സംസാരിച്ചു ജയിക്കാൻ കുറച്ചു ബുദ്ധിമുട്ടു തന്നെ! പെട്ടെന്നൊരു നിമിഷമാണ് അവൻ ഗുണ്ടയായി മാറുന്നത്. മമ്മ സമയത്തിനു 'ബുക്ക്' ചെയ്യാത്തതിനു എന്നെ ഏജൻസിക്കാർ കുറ്റപ്പെടുത്തിയതാണ് ശ്രീക്കു സഹിക്കാൻ കഴിയാതെ പോയത്. അന്ന് മാനേജർ ഒരു സ്ത്രീയായിരുന്നു. അവർ വിദേശത്തെവിടെയോ ജീവിച്ചതാണ്.ഇപ്പോൾ ഇവിടെ പാചക വാതക ഏജൻസി നടത്തുന്നു.. അവർ ആംഗലേയ ഭാഷയിൽ വാചക കസർത്തടിച്ചപ്പോൾ ശ്രീ അവരോടു തിരിച്ചു സംസാരിച്ച ആംഗലേയ ഭാഷ കേട്ട് ഞാൻ ഞെട്ടിപ്പോയി. ഒരു മലയാളം മീഡിയം സ്കൂളിൽ പഠിച്ച വ്യക്തി യാതൊരു വിധ വ്യാകരണ തെറ്റുകളുമില്ലാതെ അനായാസേന ആംഗലേയ ഭാഷ സംസാരിക്കുന്നു. ഒടുവിൽ ശ്രീയുടെ വാക്സാമർത്ഥ്യത്തിൽ അവർ തോറ്റു തുന്നം പാടി എന്നു തന്നെ പറയാം. ഉടൻ തന്നെ സിലിണ്ടർ കിട്ടി. ഞങ്ങൾ ഓട്ടോ പിടിച്ച് അത് കൊണ്ടു ചെന്നപ്പോൾ മമ്മ മൂക്കത്ത് വിരൽ വച്ചു. കാരണം എന്നെകൊണ്ട് വഴക്കടിക്കാൻ കഴിയില്ല എന്നത് മമ്മക്കറിയാം. അതു ശ്രീയുടെ മിടുക്കാണെന്നു മമ്മ അനുമാനിച്ചു. ശ്രീ സിലിണ്ടർ വലിച്ചുപൊക്കി അടുക്കളയിൽ കൊണ്ടു അടുപ്പിൽ കണക്ട് ചെയ്തുകൊടുത്തിട്ടാണ് ഞങ്ങൾ തിരികെ പോയത്. അതിനെക്കാളും രസo, അന്നു ഞാൻ ക്ലാസ്സിൽ ചെന്നപ്പോൾ അനൂപിന്റെ കൈയ്യിൽ ഒരു പഴയ മൊബൈൽ ഇരിക്കുന്നു. ഞാനാണ് പുതിയ സിം അതിൽ ഇട്ടുകൊടുത്തത്. വീടിനടുത്തുള്ള ഒരാൾ വിറ്റപ്പോൾ ചെറിയ തുകക്കു വാങ്ങിയതാണ് എന്നാണ് എന്നോടു പറഞ്ഞത്.. എനിക്കതിൽ ഒരു പന്തികേടു തോന്നി. കാരണം ഞാൻ മൊബൈൽ വാങ്ങിയ നാൾ തൊട്ട് അവൻ കുറ്റം പറയുന്നതാണ്. ' മൊബൈൽ ക്ലാസ്സിൽ ഉപയോഗിക്കാൻ പാടില്ല. പഠിക്കുന്ന കുട്ടികൾക്ക് ബുക്കും,പേനയുമാണ് ആവശ്യം. തോന്ന്യാസം കാണിക്കാൻ മൊബൈൽ വാങ്ങി കൊടുക്കുന്ന വീട്ടുകാരെ വേണം പറയാൻ ..' ഇങ്ങനെയൊക്കെ പറഞ്ഞിട്ട് 'എടാ, ടോമി, ഞാൻ നിന്നെയല്ല ഉദ്ദേശിച്ചത്' എന്നു കൂടി കൂട്ടിചേർക്കും. ഞാൻ കൂടുതലൊന്നും ചോദിക്കാൻ പോയില്ല. അതിനെക്കാൾ തമാശ എന്റെ ഡാൻസിനെ കുറിച്ച് അവൻ നല്ലൊരഭിപ്രായം പറഞ്ഞില്ല എന്നതാണ്. പിന്നെ ഞാനന്ന് വലിയ സംസാരത്തിനൊന്നും പോയില്ല. ഇന്നലെ പാതിരാത്രി ശ്രീയെ വിളിച്ച ദേഷ്യം എന്റെ മനസ്സിലുണ്ടായിരുന്നു. അന്ന് രാത്രി ശ്രീ പഠിക്കാനായ് പറുദീസയിൽ വന്നു. മമ്മ അത്താഴം തയ്യാറാക്കുന്നു. ശ്രീ രാവിലെ വിയർത്തുകുളിച്ചു സിലിണ്ടറും ചുമ്മിക്കൊണ്ടു വന്നപ്പോഴേ മമ്മക്കു അവനോടുള്ള സ്നേഹം കൂടി. ശ്രീക്കു വേണ്ടി എന്തോ 'സ്പെഷ്യൽ' ഉണ്ടാക്കുവാണ്. മമ്മ ടെസ്സി ആന്റി ഫോണ് ചെയ്തപ്പോൾ പറയുന്നതു ഞാൻ കേട്ടതാണ്. "എന്തായാലും നമ്മുടെ ടോമിക്കു നല്ലൊരു ചങ്ങാതിയെ കിട്ടി. ആ ചെക്കനെ കൊണ്ട് നല്ല ഉപകാരമുണ്ട് "എന്ന് ..ഞങ്ങൾ പഠിച്ചുകൊണ്ടിരുന്നപ്പോൾ എന്റെ ഫോണടിച്ചു. ഞാനെടുത്തപ്പോൾ അനൂപാണ്. എന്താ കാര്യമെന്നു ചോദിച്ചപ്പോൾ വെറുതെ ഒരു കൗതുകത്തിനു വിളിച്ചതാണെന്നു പറഞ്ഞു. ഇന്ന് ശ്രീയേട്ടനെ കണ്ടുവോ? എന്നു ചോദിച്ചു. രാവിലെ ജിമ്മിൽ വച്ചു കണ്ടതേയുള്ളൂ' എന്നു ഞാൻ നുണ പറഞ്ഞു.. ശ്രീ കുനിഞ്ഞിരുന്നു പുഞ്ചിരിക്കുന്നുണ്ട്. ഞാൻ പഠിക്കുവാണെന്നു പറഞ്ഞു ഫോണും 'കട്ട്' ആക്കി. ഉടനെ തന്നെ അവൻ ശ്രീയുടെ ഫോണിൽ വിളിക്കുന്നു. അതായത്, എന്നെ ആദ്യം വിളിച്ച് ശ്രീ എന്റെ അടുത്തില്ല എന്നുറപ്പു വരുത്തിയതിനു ശേഷം, അവനെ വിളിച്ചതാണ്. എന്നോടു ശബ്ദമുണ്ടാക്കരുത് എന്ന് നിർദ്ദേശിച്ചിട്ടു, ശ്രീ ഫോണെടുത്തു. ഞാനാണേൽ ഉറക്കെ വായിച്ചാണ് പഠിക്കുന്നത്. ശ്രീയാണേൽ മൗനമായും. ഞാൻ പഠിക്കുന്നത് അയലത്തുകാരുമറിയും. ഞാൻ മിണ്ടാതെയിരുന്നു. ശ്രീ എന്തൊക്കെയോ കേട്ടു മൂളി ഫോണ് വച്ചു. ഞാനോർത്തു. ആ നെത്തോലി പോലെയിരിക്കുന്ന ചെക്കന്റെ ഒരു ധൈര്യം നോക്കണേ .. എന്റെ ജീവനെയാണ് അവൻ നോട്ടമിട്ടിരിക്കുന്നത്. അല്ലെങ്കിൽ ശ്രീയുടെ നമ്പർ കിട്ടിയതിന്റെ പിറ്റേന്നാൾ ഒരു മൊബൈൽ വാങ്ങുമോ? എനിക്കാകെ ആധിയായി. ശ്രീ പറഞ്ഞത് അവൻ ചുമ്മാ 'അത്താഴം കഴിച്ചോ .. എന്തു ചെയ്യുന്നു.' എന്നൊക്കെയാണ് ചോദിച്ചതെന്നാണ്. എന്നാലും എന്റെ മനസ്സിൽ വിഷമം കൂടി. "ചേട്ടൻ എന്തിനാ അവൻ വിളിക്കുമ്പോൾ ഫോണ് എടുക്കാൻ പോകുന്നത്? ഞാനറിയാതെ നമ്പർ കൊടുത്തതോ പോട്ടെ .. നമ്മുടെ കാര്യങ്ങൾ ഞാൻ അവനോടു മാത്രമേ പറഞ്ഞിട്ടുള്ളൂ.. എന്നിട്ടും ഞാനറിയാതെ ഒരു നാടകം.. ഞാനവനോട് ചോദിക്കട്ടെ! പ്ലീസ് .." ശ്രീ നിസ്സാരമായി ചിരിച്ചുകൊണ്ടു പറഞ്ഞു. "എന്റെ ചക്കരേ .. ഇക്കാര്യത്തിൽ നീയിങ്ങനെ വിഷമിക്കുന്നതെന്തിന്? ഞാനിപ്പോൾ നിന്റെ കൂടെയല്ലേ ഇരിക്കുന്നത്. ശരീരം അകലുമ്പോഴും എന്റെ മനസ്സ് നിന്റെ കൂടെ തന്നെയാണ്. അതു മാത്രമല്ല. 24 കാരറ്റ് തങ്കം കൈയ്യിലുള്ളപ്പോൾ ആരേലും 'തുരുമ്പ്' തേടി പോകുമോ.? അവൻ വിളിച്ചോട്ടെ.. ഞാൻ അപമാനിക്കണ്ട എന്നു കരുതിയാണ് ഒന്നും പറയാതിരുന്നത്. അവൻ എനിക്കിഷ്ടമല്ലാത്തത് എന്തേലും സംസാരിച്ചാൽ എനിക്കറിയാം അതെങ്ങിനെ കൈകാര്യം ചെയ്യണമെന്ന് .. നീയെന്തിനാ ആവശ്യമില്ലാതെ ഓരോന്നു ചിന്തിച്ചുകൂട്ടുന്നത്? അല്ലെങ്കിൽ തന്നെ അവനോടൊക്കെ എന്തിനാ നമ്മുടെ ബന്ധത്തെ പറ്റി പറയാൻ പോയത്.? " ഞാനും അതു ശരി വച്ചു. കാരണം ഞാൻ ശ്രീയുടെ മനോഭാവം നോക്കിയാൽ മതിയല്ലോ. അവനെന്തോ കാണിക്കട്ടെ..! മമ്മ അത്താഴം വിളമ്പിവച്ചു വിളിച്ചു .ഞങ്ങൾ കഴിച്ചു കൊണ്ടിരിക്കുമ്പോൾ ശ്രീക്കു രണ്ടു സന്ദേശങ്ങൾ വന്നു. എന്റെ അരികിലാണ് ശ്രീയുടെ ഫോണിരുന്നത്. ഞാനതു നോക്കിയപ്പോൾ, ദേഷ്യം കൊണ്ടു എന്റെ മുഖം ചുവന്നു. 'ശ്രീയേട്ടൻ സുന്ദരനാണ്. ആണും,പെണ്ണും മോഹിക്കുന്ന രൂപം! എനിക്കൊരു കൂടെപിറപ്പില്ല ചേട്ടാ.. ഈ ഒറ്റപ്പെടൽ ഞാൻ വെറുക്കുന്നു. മടുപ്പാണ്.' രണ്ടാമത്തെ സന്ദേശം ' ടോമിയറിയാതെ എന്റെ കൂടെ കുറച്ചു നേരം ചെലവഴിക്കാമോ.' എനിക്കു കുറച്ചു കാര്യങ്ങൾ ചേട്ടനോട് പറയാനുണ്ട്. ഒരിക്കലും ടോമി അറിയരുതേ.." ഇതിന്റെ ആംഗലേയ ഭാഷയായിരുന്നു സന്ദേശത്തിൽ.. അപ്പോൾ അവന്റെ 'സൂക്കേട് ' എനിക്കു മനസ്സിലായി. ശ്രീ എന്റെ കൈയ്യിൽ നിന്നും അവന്റെ ഫോണ് വാങ്ങി ആ സന്ദേശങ്ങൾ രണ്ടും അപ്പോൾ തന്നെ മായ്ച്ചുകളഞ്ഞു. എനിക്കാണേൽ അതുകണ്ടതും കഴിച്ചുകൊണ്ടിരുന്ന ആഹാരം തൊണ്ടയിൽ കുടുങ്ങി. കാരണം അവനും നായർ സമുദായമാണ്. ശ്രീക്ക് അങ്ങിനെയൊരു ചായ്വ് അവനോടുണ്ടാകുമോ..? അവൻ നന്നേ മെലിഞ്ഞു കറുത്തിട്ടാണ്. കാണാൻ ഒരു ഭംഗിയുമില്ല.. എന്റെ കണ്ണുകളും, തലമുടിയും എപ്പോഴും കണ്ണു വയ്ക്കും. ഒരിക്കൽ ക്ലാസ്സ് ടീച്ചർ എന്നെ എണീപ്പിച്ചുനിർത്തി. " എന്താടോ ടോമി , താൻ നടൻ ജോണ് അബ്രഹാമിനെ പോലെ മുടിയൊക്കെ വളർത്തുന്നത്? അതൊക്കെ വെട്ടിക്കണം കേട്ടോ." ( ആയിടെയാണ് ജോണിന്റെ 'ജിസം' ഇറങ്ങിയത്) ഇതുകേട്ടതും ഏറ്റവും കൂടുതൽ സന്തോഷിച്ചതു അനൂപായിരുന്നു. 'പെട്ടെന്നു മുടി വെട്ടിക്കോ .." എന്നു പറഞ്ഞത് ഞാൻ ഓർത്തു. അവനു നല്ല അസൂയയാണ് എന്നോടെന്നു അന്നേ എനിക്കു മനസ്സിലായതാണ്. ഞാൻ ആഹാരം കഴിച്ചെന്നു വരുത്തി എണീറ്റു. എനിക്കു മുള്ളാൻ മുട്ടുന്നു.. എന്നെ വിയർക്കുന്നു. ആകെയൊരു അസ്വസ്ഥത! ഇനി പരീക്ഷകൾ കഴിഞ്ഞിട്ടേ എന്തേലുമുള്ളു എന്ന് ഞാനും, ശ്രീയും തീരുമാനിച്ചിരുന്നു. അന്നു ചുംബനങ്ങളിൽ മാത്രമൊതുങ്ങി. യാത്ര പറഞ്ഞു ശ്രീ പോയി. എനിക്കാണേൽ കിടന്നിട്ടുറക്കം വരുന്നില്ല. ഞാൻ ഇടയ്ക്കിടെ ശ്രീയുടെ മൊബൈലിൽ ചെറിയൊരു 'മിസ്കാൾ' കൊടുത്തുനോക്കും. അതു 'ബിസി' ആണോ എന്നറിയാൻ വേണ്ടിയാണ്. കുറച്ചു കഴിഞ്ഞപ്പോൾ ശ്രീയെന്നെ വിളിച്ചു ശകാരിച്ചു.. 'അനൂപ് വിളിച്ചാലും ഞാൻ എടുക്കില്ല.. പോരേ?' മിണ്ടാതെ നല്ല കുട്ടിയായി കിടന്നുറങ്ങാൻ പറഞ്ഞു.. എന്നാൽ അന്നുറക്കത്തിൽ ഞാൻ കണ്ട സ്വപനം എന്റെ മന:സമാധാനം നഷ്ടപ്പെടുത്തിക്കളഞ്ഞു...
എന്റെ പ്രണയം ........... (ഭാഗം :: 68)
ആ സ്വപ്നം എനിക്കു ദു:സ്വപ്നമായിരുന്നു. 'ഞാനൊരു വിജനമായ റോഡിൽ കൂടി നടക്കുമ്പോൾ, കുറച്ചകലെ ഒരു കുളത്തിന്റെ കരയിൽ ഷഡ്ഡി മാത്രം ധരിച്ച് ശ്രീ നില്ക്കുന്നു. മാനത്ത് നല്ല മഴക്കാറ് നിറഞ്ഞിരിക്കുകയാണ്. അവൻ എന്നെ കാണുന്നില്ല. ഞാൻ ശ്രീയുടെ അടുത്തേക്കു പോകാനായി ശ്രമിക്കുമ്പോൾ അങ്ങോട്ടേക്കുള്ള എല്ലാ വഴികളും അടഞ്ഞിരിക്കുന്നു. ഞാൻ ശ്രീയെ ഉറക്കെ വിളിക്കുന്നുമുണ്ട്. പക്ഷെ,അവനതു കേൾക്കുന്നില്ല. അപ്പോഴതാ മറുവശത്തുകൂടി അനൂപ് അവന്റെയടുത്തേക്ക് നടന്നു ചെന്നു ചേർന്നു നില്ക്കുന്നു. അപ്പോഴേക്കും പെരുമഴ പെയ്തു തുടങ്ങി.' അത്രയും കണ്ടതും ഞാൻ ഉണർന്നുപോയി. കണ്ടതിനേക്കാൾ വിഷമം തോന്നിയത് ബാക്കി കൂടെ കാണാൻ കഴിയാത്തതിലായിരുന്നു. അവർ പിന്നെയെന്തു ചെയ്തു എന്നറിയാൻ ഇനി ഒരു നിർവാഹവുമില്ല. അന്നു പിന്നെയെനിക്ക് ഉറക്കം വന്നതേയില്ല. ശ്രീയെ ഒന്നു വിളിക്കണമെന്നുണ്ടായിരുന്നു. പക്ഷെ നേരം ഒന്നരമണി ആയിട്ടേയുള്ളൂ.. ശ്രീ നല്ല ഉറക്കമായിരിക്കും. ഞാൻ എന്റെ നിറഞ്ഞ സ്നേഹം തുളുമ്പുന്ന ഒരു സന്ദേശം ശ്രീക്കയച്ചു. പിന്നെ തിരിഞ്ഞും, മറിഞ്ഞും കിടന്നു വെളുപ്പാൻകാലമായപ്പോൾ ഞാൻ അറിയാതെ ഉറങ്ങിപ്പോയി. അന്നു ജിമ്മിൽ പോകാൻ കഴിഞ്ഞില്ല. ശ്രീ ജിമ്മിലെത്തിയ ഉടൻ എന്നെ വിളിച്ചു. ഉറക്കപ്രാന്തിൽ 'നല്ല സുഖമില്ല ' എന്നു പറഞ്ഞു ഫോണ് 'കട്ട്' ചെയ്തു വീണ്ടുമുറങ്ങി. പിന്നെ മമ്മ വന്നു കതകിൽ മുട്ടിയപ്പോൾ എനിക്ക് എണീക്കേണ്ടി വന്നു. ഒന്നിനും ഒരു ഉത്സാഹമില്ലാത്തതുപോലെ എണീറ്റു കട്ടിലിൽ തന്നെയിരുന്നു.. ശ്രീ എന്നെ വിളിച്ചു ആ സന്ദേശത്തിനെ കുറിച്ചു തിരക്കി. "എന്താ മുത്തെ,. പാതിരാത്രി ഒരു സന്ദേശമൊക്കെ അയച്ചിരിക്കുന്നു. ഞാൻ എണീറ്റപ്പോഴാണ് കണ്ടത്." അപ്പോൾ ഞാൻ കണ്ട സ്വപ്നം ശ്രീയോട് പറഞ്ഞില്ല. അതു പറയാൻ കൂടി ഞാനിഷ്ടപ്പെട്ടിരുന്നില്ല. എന്റെ ഉപബോധമനസ്സിന്റെ ഒരു വികൃതിയായി ഞാനതിനെ മറക്കാനാണ് ശ്രമിച്ചത്. പരീക്ഷകൾ അടുത്തതുകൊണ്ട് ശ്രീ പിന്നെ വീട്ടിൽ വരാൻ കൂട്ടാക്കിയില്ല. എന്നെ കണ്ടാൽ മനസ്സ് നിയന്ത്രണാതീതമായി പോകുമെന്നാണ് ശ്രീ കാരണം പറഞ്ഞത്. എന്റെ 'കണ്ണുകൾ' അവനെ വികാരാധീനനാക്കും പോലും.. ഞാനതു വിശ്വസിച്ചു. കാരണം പലപ്പോഴും എനിക്കതനുഭവമുള്ളതാണല്ലോ! ക്ലാസുകൾ അവസാനിക്കാറായ നാളുകൾ ! ഞങ്ങൾ ജിമ്മിൽ പോകുന്നതും നിർത്തി. എന്നും രാവിലെ ഇരുന്നു പഠിക്കാൻ തുടങ്ങി. ഒന്നിടവിട്ട ദിവസങ്ങളിൽ എവിടെ വച്ചെങ്കിലും ഞങ്ങൾ കാണും. മമ്മക്കാണേൽ ശ്രീ വരാത്തതു കൊണ്ട് പരിഭവവും, പരാതിയും.. ഞാൻ ശ്രീയോട് വീട്ടിലേക്കു വരാനായി പറഞ്ഞു നോക്കി. അങ്ങിനെ അവസാനം ക്ലാസ്സില്ലാത്ത ദിവസങ്ങളിൽ ശ്രീ 'പറുദീസ'യിൽ വരാൻ തുടങ്ങി. എന്റെ കഴിവിന്റെ പരമാവധി ഞാനവനെ പഠിക്കാൻ സഹായിച്ചു. ചെറിയ ടെസ്റ്റ് പേപ്പറുകൾ, പിന്നെ ചോദ്യം ചോദിക്കൽ അങ്ങിനെ എല്ലാം.. എന്റെ മുറിയിൽ കയറാതെ പുറത്തിരുന്നാണ് പഠിത്തം !.കാറ്റുo, ശുദ്ധവായുവുമുള്ള ടെറസ്സിലിരിക്കും. പുറംതിരിഞ്ഞു ഞങ്ങൾ ഘടികാരദിശയിൽ ചാരിയിരിക്കും. എന്റെയും, ശ്രീയുടെയും മുതുകുകൾ കൂട്ടിമുട്ടിക്കും. രണ്ടിലൊരാൾ മാറിയാൽ മറ്റേയാൾ വീഴും.അങ്ങിനെ ബലം കൊടുത്താണ് ഇരിക്കുന്നത്. അപ്പോൾ ഞാൻ ചോദ്യങ്ങൾ ചോദിക്കും. അവൻ ഉത്തരങ്ങൾ പറയും . ഞങ്ങൾക്കു തമ്മിൽ കാണാൻ കഴിയില്ല.. അപ്പോൾ ശ്രീ എന്നെ ' മാഷേ ' എന്നാ വിളിക്കുക. മനസ്സിലെ വികാരങ്ങളെയെല്ലാം അടക്കി ഒരു ഭാവിജീവിതം കരുപ്പിടിപ്പിക്കാൻ ഞങ്ങൾ സ്വയം ത്യാഗം സഹിക്കുകയായിരുന്നു. തമ്മിൽ വെറും ഉമ്മകൾ മാത്രം .. ഒരു ദിവസം വൈകിട്ട് ഞാൻ പരീക്ഷ എഴുതാൻ പേന വാങ്ങാനായി പോകാൻ ശ്രീയെ വിളിച്ചു. അവൻ വരാമെന്നു പറഞ്ഞിരുന്നതാണ്. പക്ഷെ ,ഞാൻ പോകാൻ തയ്യാറായി വിളിക്കുമ്പോൾ അവൻ ഫോണ് എടുക്കുന്നില്ല. വീണ്ടും വിളിച്ചപ്പോൾ തുടരെ കട്ട് ചെയ്യുന്നു. എന്തെങ്കിലും തിരക്കായിരിക്കുമെന്നു കരുതി പിന്നെ ഞാൻ വിളിച്ചില്ല. ഞാൻ സുമേഷിനെ വിളിച്ചു, അവന്റെ ബൈക്കിൽ പട്ടണത്തിലേക്കു പോയി. സമയം സന്ധ്യയായി. ആറര മണിക്ക് ഞങ്ങൾ പേനയും, എഴുതാൻ കുറെ വെള്ള പേപ്പറുകളും വാങ്ങി തിരികെ പോരുമ്പോൾ, ഓട്ടോ സ്റ്റാന്റ് കഴിഞ്ഞതും, കുറച്ചു ദൂരെ മാറി ഞാൻ ശ്രീയെ കണ്ടു. എത്ര ദൂരത്തു നിന്നാലും എന്റെ ശ്രീയെ ഞാൻ തിരിച്ചറിയും. ഞാൻ വിളിക്കാനായി ഫോണ് എടുത്തതും ശ്രീയുടെ കൂടെ അനൂപുമുണ്ട്. അപ്പോൾ എന്റെ തല പെരുക്കാൻ തുടങ്ങി. സുമേഷ് വണ്ടി ഒതുക്കണോ എന്നു എന്നോടു ചോദിക്കുന്നുണ്ട്. ഞാൻ മറുപടി പറയുന്നത് അവന്റെ ചോദ്യത്തിനല്ല. "നീയെന്താടാ പിച്ചും, പേയും പറയുന്നത്? സുമേഷ് ആരാഞ്ഞു. എന്റെ സപ്തനാഡികളും തളർന്നുപോയി.. പെട്ടെന്നൊരു തലവേദന. സുമേഷിനോട് എന്നെ വീട്ടിൽ വിടാൻ മാത്രം ഞാൻ പറഞ്ഞു. അപ്പോഴും എന്നെ ശ്രീ വിളിച്ചിട്ടില്ല. ഞാൻ എത്ര പ്രാവശ്യം വിളിച്ചു. അപ്പോൾ കേട്ടില്ലെങ്കിൽ പോലും എന്റെ 'മിസ്കാൾ' കണ്ടുകാണും.. ശ്രീ മന:പൂർവ്വം എടുക്കാത്തതാണ്. രണ്ടുപേരും കൂടി എന്നെ കബളിപ്പിക്കുകയാണ്. എന്നെ വീട്ടിൽ വിട്ടു സുമേഷ് പോയി. ഞാൻ നേരെ മുറിയിലേക്ക് പോയി. മൊബൈൽ 'ഓഫ് ' ചെയ്തു. ലൈറ്റണച്ചു അതേ വേഷത്തിൽ മെത്തയിൽ ചരിഞ്ഞു. തലയ്ക്ക് ഒരു ബോധാമില്ലാത്തതുപോലെ.. ആകെ ഒരു മരവിപ്പ് ! നെഞ്ചുവേദന തോന്നുന്നു. ഒരു ശ്വാസം മുട്ടൽ ! കുറെ കഴിഞ്ഞപ്പോൾ മമ്മ വന്നു വാതിലിൽ തട്ടി. മൊബൈലിനു എന്തുപറ്റി മോനെ? താഴെ വാ .. ശ്രീ ലൈൻ ഫോണിൽ വിളിക്കുന്നു ." മമ്മക്കു നല്ല വഴക്കു കൊടുത്തു. "തലവേദനയെടുത്ത് കുറച്ചുനേരം കിടക്കാനും സമ്മതിക്കുകയില്ലേ .. ഒന്നു പോയേ ,," എന്റെ ഭാവം കണ്ട് അവർ പേടിച്ചു പോയി. "വന്നു വസ്ത്രം പോലും മാറാതെയാണോ കിടക്കുന്നത്? ഇതെന്തുപറ്റിയിന്ന്? ഇതൊന്നും ശീലമില്ലാത്തതാണല്ലോ! വാ.. ചൂടുകഞ്ഞി കുടിച്ചു ഒരു പാരസെറ്റമോൾ കഴിച്ചു കിടക്ക് മോനെ.." എന്നു പറഞ്ഞ് മമ്മ സ്ഥലം വിട്ടു. ഞാൻ കതകു വലിച്ചടച്ചു. ഈശോക്ക് എന്നെ ഇഷ്ടമുണ്ടെന്നു ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുന്നു. അതാണ് ആ സമയം തന്നെ സ്റ്റേഷനറി കടയിൽ പോകാൻ തോന്നിയതും, എന്റെ കണ്ണുകൾ കൊണ്ടു ഞാനവരെ കണ്ടതും.. ഞാൻ ആ രംഗം കാണുമെന്നു ശ്രീ സ്വപ്നേപി വിചാരിച്ചുകാണില്ല. പ്രകോപിതമായ എന്റെ മനസ്സിനെ നിയന്ത്രിക്കാൻ ഞാനേറെ പാടുപെട്ടു. ശ്രീയെ പരിചയപ്പെട്ട ശേഷം ഞാൻ ഇന്നുവരെ ഒരു പുരുഷനെയോ, സ്ത്രീയെയോ തെറ്റായൊരു വിചാരത്തോടെ ഒന്നു നോക്കുകപോലും ചെയ്തിട്ടില്ല. എന്തിനു വല്ലപ്പോഴും കൂട്ടുകാരൊടൊപ്പം പോയി കണ്ടിരുന്ന ;തുണ്ടുപടം' പോലും ഇപ്പോൾ കാണുന്നില്ല. അതായിരുന്നു ഇന്നെന്നെ കണ്ടതും സുമേഷിന്റെ ആദ്യത്തെ പരാതി .ആ എന്നോടാണ് ഈ ചതി കാണിച്ചിരിക്കുന്നത്. ഇവിടെ രണ്ടു വഴികൾ എന്റെ മുന്നിൽ തെളിയുന്നു. ഒന്ന് എന്നെന്നേക്കുമായി ശ്രീയെ ഉപേക്ഷിക്കുക അല്ലെങ്കിൽ ഇതിന്റെ സത്യമെന്താണെന്നു അറിഞ്ഞതിനു ശേഷം തമ്മിൽ സംസാരിച്ചു പിരിയുക. ചിന്തിക്കാനെളുപ്പമാണ്.. പക്ഷെ രണ്ടും നടക്കാൻ പോകുന്നില്ല. ചില്ലറയൊന്നുമല്ല ആളാലുള്ള ശ്രീയുടെ സഹായം ഈ കുടുംബത്തിനിപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്തിനും, ഏതിനും തന്റേടമുള്ളൊരു ആണ്കുട്ടിയാണ് ശ്രീ! ഈ വീടുപണിക്ക് നേതൃത്വം വഹിച്ചത്, കേബിൾ കണക്ഷൻ 'കട്ട്' ആയപ്പോൾ ഞാനും, മമ്മയും ശ്രമിച്ചിട്ടു നടക്കാത്തത്, ശ്രീ അവിടെ പോയി സംസാരിച്ചതുകൊണ്ട് അവർ പെട്ടെന്നുവന്നു പ്രശ്നം തീർത്തു. പാചകവാതകം പെട്ടെന്നു കിട്ടിയതും അവന്റെ മിടുക്കു തന്നെ ! എല്ലാം എന്നോടുള്ള ഭ്രാന്തമായ സ്നേഹത്തിന്റെ പുറത്താണ്.. ഇതൊക്കെ ശരിയാണ്. പക്ഷെ എന്നോടൊരു വാക്കു പറയാതെ ആ അനൂപിനോടൊപ്പം പോയിരിക്കുന്നു. 'ചുമ്മാതല്ല ആദ്യം സ്നേഹിച്ച പെണ്ണ് വേറൊരുത്തന്റെ കൂടെ ഓടിപ്പോയത്. ഇതല്ലേ കൈയ്യിലിരുപ്പ് ! ആ മുത്തച്ഛന്റെ സ്വഭാവമാകും ശ്രീക്ക്. കാണാനും അതുപോലെ തന്നെ ! മംഗലശ്ശേരി നീലകണ്ഠന്റെ ചെറുമകൻ !' ഇങ്ങനെ ചിന്തിച്ചു കിടക്കുമ്പോൾ വാതിലിൽ അതാ വീണ്ടും മുട്ടോടെ മുട്ട് ! 'ഈ മമ്മക്കിതെന്തിന്റെ സൂക്കേടാണ്? എനിക്ക് അത്താഴം വേണ്ടെന്നു ഞാൻ പറഞ്ഞതാണല്ലോ.'. സ്വയം പിറുപിറുത്തു കൊണ്ട് ഞാൻ എണീറ്റു. രണ്ടു വഴക്കു കൂടി കൊടുക്കാമെന്നു കരുതി ഞാൻ ചെന്നു വാതിൽ തുറന്നപ്പോൾ. ദേ ..ശ്രീ..! ഞാൻ ആ മുഖത്തു പോലും നോക്കിയില്ല. തല വെട്ടിത്തിരിച്ചു പോന്നു. അവന്റെ നേരെ ആ വാതിൽ കൊട്ടിയടക്കണമെന്നുണ്ടായിരുന്നു. എന്തോ, കഴിഞ്ഞില്ല. മാത്രമല്ല മമ്മയും തെറ്റിദ്ധരിക്കും. ഇരുളടഞ്ഞ എന്റെ മുറിയിലേക്കു ചെറിയൊരു കിതപ്പോടെ അവൻ കയറി ആ കസേരയിൽ ഇരുന്നു. "എന്താ മൊബൈൽ 'ഓഫ്' ആണല്ലോ മുത്തേ .. ഞാൻ ഒരു പ്രധാനകാര്യം പറയാനാണ് വിളിച്ചത്. അപ്പോൾ മമ്മ പറഞ്ഞു തല വേദനിച്ചു കിടപ്പാണെന്ന്.. പിന്നെ എനിക്കവിടെ ഇരിക്കാൻ കഴിയുമോ..? ഞാനോടിയിങ്ങു പോന്നു. എന്താ എന്റെ ടോമികുട്ടന്റെ മുഖത്തൊരു വാട്ടം? മുറിയിൽ ലൈറ്റിടടോ .." ഇതു പറഞ്ഞു ശ്രീ എന്റെ നെറ്റിയിൽ തൊട്ടുനോക്കി. "അയ്യോ . ചെറുതായി പനിക്കുന്നുണ്ടല്ലോ ടോണികുട്ടാ.. " ഞാൻ ആ കൈ തട്ടി മാറ്റി പരിഭവത്തോടെ കമിഴ്ന്നു കിടന്നു . ഓ .. ഒരു കള്ള സ്നേഹവുമായി വന്നിരിക്കുന്നു. ഇത്രയും നേരം അനൂപിനെ കണ്ട കാര്യം പറഞ്ഞിട്ടില്ല. ഇനിയെന്തു വേണം തെളിവ്? അവൻ പറഞ്ഞുകാണും. എന്നോടു പറയണ്ട എന്ന്.. ഞാൻ മനസ്സിലോർത്തു. ചിലപ്പോൾ ഒന്നു കണ്ടു സംസാരിച്ചുകാണുകയെയുള്ളൂ. പക്ഷെ ആ വിവരം എന്നോടു തുറന്നു പറയാത്തതെന്ത്? എന്തു രഹസ്യമാണ് അത്രക്കുമുള്ളത്? ശ്രീ എന്നെ വിട്ടു മറ്റൊരാളെ തേടി പോകുമെന്ന് ഒരിക്കലും ഞാൻ വിശ്വസിക്കുന്നില്ല. ശ്രീക്കതു കഴിയുമോ? അത്ര കലർപ്പില്ലാത്ത സ്നേഹമാണ് ഞാൻ പകർന്നുനല്കുന്നത്. അനൂപ് ! ഇനി ആ നശൂലത്തെ പരീക്ഷയുടെ അന്ന് കാണേണ്ടിവരുമല്ലോ എന്നോർത്തപ്പോൾ സങ്കടം കൂടി. അപ്പോൾ ഞാൻ കണ്ട കാഴ്ചയും, ഞാൻ കണ്ട സ്വപ്നവും ഒരുമിച്ചു മനസ്സിൽ കയറിവന്നു. " ചേട്ടൻ ചെല്ല് .. ഞാൻ കുറച്ചു കിടക്കട്ടെ! പ്ലീസ് .." അതു കേട്ടതും ശ്രീയുടെ മുഖം വല്ലാതെയായി. ഒരു വിഷാദഛായ ! പിന്നെ ഞാൻ ഒരക്ഷരം മിണ്ടാതെ മെത്തയിൽ കയറി തല വഴി മൂടിപ്പുതച്ചു കിടന്നു. "എന്നാൽ ശരി ! മോൻ വിശ്രമിക്ക് ! ഞാൻ പോകുന്നു." ഞാൻ ഒന്നു മൂളുക മാത്രം ചെയ്തു. ശ്രീ താഴെ ചെന്ന് മമ്മയുടെ കൈയ്യിൽ നിന്നും ഒരു ഗുളികയും, എനിക്കു കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളവും കൊണ്ടു വച്ചിട്ടാണ് പോയത്. അപ്പോൾ ഞാനെണീറ്റു ഓടിപ്പോയി ആ കർട്ടൻ നീക്കി നോക്കി. ശ്രീ ബൈക്ക് സ്റ്റാർട്ട് ചെയ്തു പോകുന്നു. മമ്മ ഗേറ്റ് അടക്കുന്നു. തിരികെ മുറിയിൽ വന്നു കിടക്കുമ്പോഴും നെഞ്ചിനകത്തെ ഭാരം കൂടിയിരുന്നു. കണ്ണുകൾ നിറഞ്ഞിരുന്നു. അന്ന് ഞാൻ മൊബൈൽ തൊടാനേ പോയില്ല. എനിക്കൊരു മന:സമാധാനവുമില്ലായിരുന്നു. ഞാനാ ഗുളിക പോലും തൊടാൻ പോയില്ല. ശ്രീയോട് എന്തെന്നില്ലാത്ത വെറുപ്പു തോന്നി. തമ്മിൽ കണ്ട നിമിഷത്തെ സ്വയം പഴിച്ചു. എന്റെ സുഹൃത്തിനെ തന്നെ കൂട്ടു പിടിച്ചു എന്നോടൊരു അഭിനയം ! അല്ലെങ്കിൽ അപ്പോൾ പറയാത്തതു പോട്ടെ, ചിലപ്പോൾ യാദൃശ്ചിക സമാഗമം ആയിക്കൂടെന്നില്ല. ഇപ്പോൾ ഇവിടെ വന്നപ്പോൾ പറയാമായിരുന്നല്ലോ.. ആ നന്ദികെട്ടവൻ അനൂപിന് കണക്കു ടെസ്റ്റ് പേപ്പറിനു ഉത്തരങ്ങൾ കാണിച്ചുകൊടുത്തതിന്റെ സ്നേഹം പോലുമില്ല. കൂടെയിരുന്നു പഠിച്ച എന്നോടു തന്നെ ഈ ചതി കാണിച്ചിരിക്കുന്നു. ഞാൻ ഡയറിയെടുത്ത് എല്ലാം എഴുതിചേർത്തു. ഉറക്കം വരാതെ ചിന്തകൾ നിറഞ്ഞ ആ രാത്രി എപ്പോഴോ തളർന്നു ഞാൻ മയങ്ങിപ്പോയി. പിറ്റേന്നാൾ ക്ലാസില്ലാത്തതു കൊണ്ട് കുറച്ചു വൈകിയാണ് എണീറ്റത്. തലേന്നാൾ പട്ടിണി കിടന്ന ക്ഷീണം നന്നേയുണ്ട്. പ്രഭാതകർമ്മങ്ങൾ കഴിഞ്ഞു ആദ്യം പ്രാതൽ കഴിച്ചു. മമ്മ വന്നു നെറുകയിൽ തലോടി. തലമുടി ഭക്ഷണത്തിൽ വീഴുമെന്നു പറഞ്ഞു മമ്മയെ ഒഴിവാക്കി. "മോനെ, സുഖമില്ലെങ്കിൽ ആശുപത്രിയിൽ പോകാം. പരീക്ഷകൾ ഇങ്ങടുത്തു." മമ്മ പറഞ്ഞതിനു ''വേണ്ട. ഇപ്പോൾ വേദന കുറഞ്ഞു'' എന്നു പറഞ്ഞു ഒഴിവായി. നേരെ മുകളിൽ പോയി മൊബൈൽ 'ഓണ്' ചെയ്തു നോക്കിയപ്പോൾ വരിവരിയായി സന്ദേശങ്ങൾ വന്നു. ഞാനതു തുറന്നു നോക്കുമ്പോൾ ഒന്നു നീറിപ്പിടഞ്ഞുപോയി..
എന്റെ പ്രണയം ........ (ഭാഗം:: 69)
ശ്രീയുടെ സന്ദേശങ്ങളായിരുന്നു അത്! വായിച്ചപ്പോൾ മനസ്സിൽ വല്ലാത്ത വേദന തോന്നി. "എന്റെ പ്രിയപ്പെട്ട ടോമിക്കുട്ടാ.. ആദ്യമേ തന്നെ പറഞ്ഞോട്ടെ ! നീയെന്റെ ജീവനാണ്. ഈ ലോകത്തിൽ ഇന്ന് ഞാനേറ്റവും കൂടുതൽ സ്നേഹിക്കുന്നത് നിന്നെയാണ് എന്നതാണ് സത്യം ! അതെന്തിനാണെന്നോ, എന്തോകൊണ്ടാണെന്നോ എനിക്കറിയില്ല. ഇന്ന് ഞാൻ ഇല്ല. എന്നിലെ ഞാൻ നിന്നിൽ അർപ്പിതമാണ്. എന്റെ മനസ്സു മുഴുവൻ നീയാണെങ്കിൽ പിന്നെ ഞാൻ എന്നൊരവസ്ഥ ഇല്ലേയില്ല. നമുക്ക് ഓരോ നല്ല നാളും വരാൻ ഞാൻ എന്നും കാതോർത്തിരിക്കുകയാണ്. ഇനി അഥവാ 'എൻട്രൻസ്' കിട്ടിയില്ലെങ്കിൽ തന്നെ എനിക്കു വിഷമമില്ല. നിന്നെ കിട്ടിയല്ലോ.. അതായിരുന്നു ആദ്യത്തെ സന്ദേശത്തിലെ ഉള്ളടക്കം ! പിന്നെ അര മണിക്കൂർ കഴിഞ്ഞാണ് അടുത്തത് അയച്ചിരിക്കുന്നത്. ആ സന്ദേശത്തിൽ "ഇന്നെനിക്ക് ഒരു കാര്യം മനസ്സിലായി. ഞാനവിടെ വന്നപ്പോൾ, മോന് എന്നോട് ഒരു ദേഷ്യം ഉള്ളിൽ ഉള്ളതുപോലെ തോന്നി. അത് എന്തിനു വേണ്ടിയാണെന്ന് എനിക്കിപ്പോഴും അറിയില്ല. ഇപ്പോൾ പാതിരാത്രി മൂന്നു മണി ! ഇതുവരെ ഞാനുറങ്ങിയിട്ടില്ല. എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല എന്നതാണ് സത്യം ! നിന്റെ ആ 'കണ്ണുകൾ' എന്നെ പിന്തുടരുന്നു. ഒരു പെണ്കുട്ടിയുടെ കണ്ണിൽ പോലും ഞാൻ കാണാത്ത ആകർഷണമാണ് നിന്റെ കണ്ണിൽ ഞാൻ കാണുന്നത്. അനുരാഗത്തിന്റെ കാര്യമെടുത്താലും, മറ്റുള്ളവരിൽ നിന്നും എത്രയോ മുന്നിലാണു നീ !നീ നിന്റെ ഡയറിയിൽ എഴുതിയ ഒരു വാചകം അന്നു ട്രെയിനിൽ വച്ചു വായിച്ചത് ഞാനോർത്തുപോകുന്നു. ' ഇന്ന് ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞ എന്റെ പ്രണയം ഞാനവനു പകർന്നു നല്കി' അതെ ! അതു സത്യമാണ്. അതു ഞാൻ നിന്നിൽ നിന്നും പലപ്പോഴും അനുഭവിച്ചറിഞ്ഞതാണ്. ഇന്ന് നീയും, ഞാനും ഇരുമ്പിന് കാന്തമെന്നപോലെ അടുത്തുപോയി. എന്തു കാരണങ്ങളാലും ഇനിയതു ഒറ്റ ദിവസം കൊണ്ട് ഉപേക്ഷിക്കാൻ സാധിക്കുമെന്നു എനിക്കു തോന്നുന്നില്ല. എന്നാലും ഞാൻ ശ്രമിക്കാം" മൂന്നാമത്തെ സന്ദേശത്തിൽ "അതുകൊണ്ടാണ് തുടക്കത്തിലെ ഞാൻ ഒഴിഞ്ഞു മാറിയത്. പക്ഷെ താനെന്നെ വലിച്ചടുപ്പിക്കുകയായിരുന്നു. എനിക്ക് ഇഷടം തോന്നിയ ഒരാളിനെ പെട്ടെന്നൊരു നാൾ വലിച്ചെറിയാനാകില്ല. ഒരൊറ്റ ചോദ്യം ഇവിടെ ബാക്കിയാകുന്നു.. ഇന്നലെ എനിക്ക് ആ വീട്ടിലുണ്ടായ അപമാനം, ഇവിടെ വച്ച് തനിക്കാണ് സംഭവിച്ചിരുന്നതെങ്കിൽ തന്റെ പ്രതികരണം എന്താകുമായിരുന്നു? താനെന്തു തീരുമാനമെടുക്കുമായിരുന്നു.? അതുകൊണ്ട്, ഞാനിനി പറുദീസയിൽ വരാനാഗ്രഹിക്കുന്നില്ല.. ടോമിക്കുട്ടനെ യാതൊരു വിധത്തിലും ഞാൻ ശല്യപ്പെടുത്തില്ല. ഇനി ധൈര്യമായി മൊബൈൽ 'ഓണ്' ചെയ്തുകൊള്ളൂ.. എന്റെ മനസ്സിൽ എന്നും, എപ്പോഴും താനുണ്ടാകും. പരിചയപ്പെട്ട നാൾ തൊട്ട് ഇന്ന് ഈ നിമിഷംവരെ എന്തെങ്കിലും പാകപ്പിഴകളോ, തെറ്റുകുറ്റങ്ങളോ എന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടെങ്കിൽ സദയം ക്ഷമിക്കുക." ആ സന്ദേശങ്ങൾ വായിച്ചപ്പോൾ, മാർച്ചിലെ ആ ചൂടിൽ ഞാൻ വിയർത്തുകുളിച്ചു. എന്റെ ഹൃദയമിഡിപ്പ് എനിക്കു തന്നെ കേൾക്കാമായിരുന്നു. എന്റെ കൈകൾ വിറയ്ക്കാൻ തുടങ്ങി. തല കീഴ്മേൽ മറിയുന്നതുപോലെ.. കണ്ണുകളിൽ ഇരുട്ടു കയറുന്നുവോ..! ഞാൻ ധൈര്യം സംഭരിച്ചു. ഇനി വൈകികൂടാ.. ഇന്നലെ ശ്രീയും, അനൂപുമായുള്ള കൂടിക്കാഴ്ചയുടെ 'പൊരുൾ' അറിഞ്ഞേ മതിയാകൂ. അനൂപിന് ശ്രീയോടെന്തുമായിക്കോട്ടെ.. എനിക്കതു വിഷയമല്ല. എനിക്കറിയേണ്ടത് ശ്രീയുടെ നിലപാടാണ്. അതിന് ഇന്നലെ അവർ തമ്മിൽ എന്താണ് സംസാരിച്ചതെന്ന് അറിഞ്ഞേ തീരൂ.. ഫോണിൽ പറയേണ്ടുന്ന കാര്യമല്ല ഇത്. നെല്ലിക്കോടാണ് അനൂപിന്റെ വീട്. ഇനി അവിടെ വരെ പോകാനുള്ള ക്ഷമയില്ല. ഞങ്ങൾ ഇടക്കൊക്കെ പോകുന്ന പള്ളിയുടെ മുമ്പിൽ വരാൻ പറയാം. ഞാൻ അനൂപിനെ വിളിച്ചു. അവൻ മൊബൈൽ എടുക്കുന്നില്ല. പിന്നെയും നിർത്താതെ വിളിച്ചുകൊണ്ടേയിരുന്നു. അവസാനം അവന്റെ അനിയത്തി ഫോണെടുത്ത് അവൻ കുളിക്കുകയാണെന്നു പറഞ്ഞു. എന്നെ അത്യാവശ്യമായി തിരികെ വിളിക്കാൻ പറയാൻ പറഞ്ഞിട്ട് ഞാൻ കാത്തിരുന്നു. ടെൻഷനടിച്ചു ഞാൻ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു.. മനസ്സിന്റെ ആ വീർപ്പുമുട്ടലിനിടയിലും, 'എന്റെ ശ്രീയെ എനിക്കു നഷ്ടപ്പെടുത്തരുതേ' എന്ന പ്രാർത്ഥന മനസ്സിൽ നിറഞ്ഞുനിന്നിരുന്നു.. അപ്പോഴേക്കും അനൂപിന്റെ വിളി വന്നു. ഒന്നുമറിയാത്തതുപോലെയാണ് അവൻ സംസാരിച്ചത്. "എന്താടോ ടോമി, താൻ അത്യാവശ്യമായി വിളിക്കാൻ പറഞ്ഞത്?" മറുപടിയായി "ഫിസിക്സ് നോട്ടിൽ എനിക്കു കുറച്ചു സംശയം ദൂരീകരിക്കാനുണ്ടായിരുന്നു. താനൊന്നു പള്ളിമുറ്റത്ത് വരുമോ..? ഞാൻ കൃത്യം പത്തു മണിക്ക് അവിടെ വരാം." എന്നു പറഞ്ഞു. മന:പൂർവ്വമാണ് ഞാനങ്ങിനെയൊരു 'നുണ' പറഞ്ഞത്. അല്ലെങ്കിൽ എന്നോടെന്താ പറയേണ്ടതെന്ന് അവൻ മുമ്പേതന്നെ കണക്കുകൂട്ടി വന്നാലോ..! അവൻ സമ്മതിച്ചു. ഞാൻ കുളിച്ചു ഈശോയുടെ പടത്തിനു മുമ്പിൽ രണ്ടു മെഴുകുതിരി കത്തിച്ചു പ്രാർത്ഥിച്ചു. ഒന്നു ശ്രീക്കും, മറ്റേത് എനിക്കും വേണ്ടി.. ഞാൻ മമ്മയോട് അനൂപിനെ കാണാൻ പോകുന്നെന്നു പറഞ്ഞു പള്ളിയിലേക്കു യാത്ര തിരിച്ചു. ബസ്സിലിരിക്കുമ്പോൾ മനസ്സു മുഴുവൻ ശ്രീയുടെ സന്ദേശങ്ങളായിരുന്നു.. ഇന്നലെ രാത്രി വിഷമം കൊണ്ട് രണ്ടു പാക്കറ്റ് സിഗരറ്റ് എങ്കിലും വലിച്ചു തീർത്തുകാണും. ഞാൻ പള്ളിയിലെത്തി അവിടെയും ഉള്ളുരുകി പ്രാർത്ഥന ചെയ്തു. പത്തരയായപ്പോൾ അനൂപ് പതുക്കെ അനങ്ങിയനങ്ങി നടന്നു വരുന്നു. എന്നെ കണ്ടു കൈ തന്നപ്പോൾ ഞാൻ തിരികെ കൈകൊടുത്തില്ല. ഞാൻ അവന്റെ മുഖത്തേക്കു സൂക്ഷിച്ചുനോക്കിയിട്ട് പറഞ്ഞു . "എന്നോടു തന്നെ താനിങ്ങനെ ചെയ്യണം. ഞാൻ എന്തു തെറ്റാണ് തന്നോടു ചെയ്തത് ? എന്റെ എല്ലാ കാര്യങ്ങളും അപ്പപ്പോൾ തന്നോടു തുറന്നു പറഞ്ഞതോ..? അതോ തന്നെ എന്റെ ഒരു നല്ല സുഹൃത്തായി കണ്ടുപോയതോ?" അവൻ ഒന്നുമറിയാത്തതുപൊലെ " എന്താടോ കാര്യം? എന്നു ചോദിച്ചു. ഞാൻ അവന്റെ കണ്ണുകളിലേക്കു നോക്കിയൊന്നു ചിറഞ്ഞു. " തനിക്കൊന്നുമറിയില്ലേ..? ഞാനും, ശ്രീയും തമ്മിലുള്ള പരസ്പരഐക്യം താനറിയാതെപോയോ? ഞാനറിയാതെ മൊബൈൽ നമ്പർ കൊടുക്കുക, പിന്നെ അസമയത്തു വെറുതെ വിളിച്ചു ശല്യപ്പെടുത്തിയിട്ട് ടോമിയോട് പറയണ്ടാന്നു പറയുക. ആവശ്യമില്ലാത്ത 'സന്ദേശങ്ങൾ' അയക്കുക. പുറത്തേക്കു കോഫി കുടിക്കാൻ ക്ഷണിക്കുക. എന്താണിതിന്റെയൊക്കെ അർത്ഥം? പറയ്?" .. അതു കേട്ടതും അവൻ ആർത്തുചിരിച്ചു. എന്നിട്ടിങ്ങനെ പറഞ്ഞു "ങ്ഹാ, അപ്പോൾ ശ്രീയേട്ടൻ നിന്നോടെല്ലാം പറഞ്ഞു അല്ലേ.. എടാ മണ്ടാ.. നീ സത്യമറിയാതെയാണ് സംസാരിക്കുന്നത്. നീയെന്നോട് നിന്റെ ശ്രീയെ കുറിച്ചു വാനോളം പുകഴ്ത്തിയില്ലേ.? അതൊക്കെ സത്യമാണോ, നിന്നോടുള്ള സ്നേഹം സത്യമാണോ എന്നൊക്കെയറിയാൻ ഞാൻ വെറുതെയൊരു നമ്പറിട്ടതല്ലേ..! ഞാൻ കുറേ സന്ദേശങ്ങളയച്ചു എന്നത് ശരി തന്നെ ! പുറത്തുപോയി കോഫി കുടിക്കാനും വിളിച്ചു. തുടക്കത്തിൽ നിന്നോടു പറഞ്ഞാൽ അതെല്ലാം നീ ശ്രീയേട്ടനോടു പറഞ്ഞു ചളമാക്കും. അതാ നിന്നെ ഒളിച്ചത്. ഇനി തമ്മിൽ കാണുമ്പോൾ എല്ലാ കാര്യങ്ങളും വിശദമായി തന്നെ പറയാനിരുന്നതാണ്. ഇന്നലെ 'എനിക്ക് അത്യാവശ്യമായി കണ്ടേ തീരൂ' എന്നു പറഞ്ഞപ്പോൾ പുള്ളിക്കാരൻ പെട്ടെന്നു വന്നു. ഞങ്ങൾ ഇവിടെയടുത്തുള്ളൊരു സസ്യേതര ഭക്ഷണശാലയിൽ കയറി ഓരോ കോഫി കുടിച്ചു. നിനക്കറിയാമോ എന്താ നിന്റെ ശ്രീയേട്ടൻ എന്നോടു പറഞ്ഞതെന്ന് .. 'എന്നെ ജീവനുതുല്യം സ്നേഹിക്കുന്ന, ഞാൻ എന്റെ ജീവനേക്കാളുമേറെ സ്നേഹിക്കുന്ന തന്റെ ചങ്ങാതിയുള്ളപ്പോൾ ഇനിയൊരാളിനു എന്റെ ജീവിതത്തിൽ ഒരിക്കലും എത്തിപ്പോലും നോക്കാനാകില്ല. അത് ആണിനും, പെണ്ണിനും .ബാധകമാണ്.. അനിയനെ അതു പറഞ്ഞു മനസ്സിലാക്കാനാണ് ഞാനിപ്പോൾ നേരിട്ടു വന്നത്. ഇനി ടോമിയറിയാതെ എന്നെ വിളിക്കുകയോ, ആവശ്യമില്ലാതെ സന്ദേശങ്ങൾ അയക്കുകയോ ചെയ്യരുത്. ഇയാൾക്കൊരു പ്രശ്നമാകണ്ടാന്നു കരുതി ഞാനിപ്പോൾ ഇവിടെ വന്നതുൾപ്പെടെ ഒന്നും ടോമിയോട് ഞാൻ പറഞ്ഞിട്ടില്ല, പറയുന്നില്ല. ഞാൻ മൂലം നിങ്ങളുടെ സൗഹൃദത്തിനു കോട്ടം തട്ടാൻ പാടില്ല. ഒരു പക്ഷെ, ടോമി ഇതൊക്കെ അറിഞ്ഞാൽ തന്നെ വെറുതെ വിട്ടെന്നു വരില്ല. പക്ഷെ, ഇനി ഇതാവർത്തിക്കരുത്. ടോമിയറിയാത്ത ഒരു രഹസ്യങ്ങളും ഇനിയെന്റെ ജീവിതത്തിലുണ്ടാകുമെന്നു തോന്നുന്നില്ല. ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ ഞങ്ങളുടെ സ്നേഹബന്ധത്തിന്റെ ആഴം ! " ചേട്ടനെ ഒരു കൂടെപ്പിറപ്പായി കണ്ടോട്ടെ' എന്നു ഞാൻ പറഞ്ഞപ്പോൾ തന്റെ ശ്രീ അനുകൂലമായി ഒരു വാക്കുപോലും പറഞ്ഞില്ല." ആ ബൈക്കിനു പുറകിൽ പോലും എന്നെ കയറ്റിയില്ല. എന്നെ എന്റെ വീട്ടിൽ വിടാനായി പറഞ്ഞപ്പോൾ എന്തോ ഒരു അത്യാവശ്യമുണ്ടെന്നു പറഞ്ഞു മുങ്ങിക്കളഞ്ഞു." അനൂപ് പറഞ്ഞതെല്ലാം കേട്ടു ഞാൻ പ്രജ്ഞയറ്റു നിന്നുപോയി. ഞാൻ അനൂപിനെ ശകാരിച്ചു. " ഇവിടെ ശ്രീയുടെ ഭാഗം ശരിയാണ്. അതു ഞാൻ സമ്മതിക്കുന്നു. പക്ഷെ, നിന്റെ വാദം എനിക്ക് അംഗീകരിക്കാനാകില്ല. കാരണം ശ്രീയെ ഒരു പരീക്ഷണവസ്തുവാക്കാൻ ആരാണ് നിനക്ക് അധികാരം തന്നത്? 'എനിക്ക് ശ്രീയെ സംശയമാണ്, നീ ഒരു ലൈനിട്ടുനോക്കി ശ്രീയുടെ സ്വഭാവം മനസ്സിലാക്കാൻ ഞാൻ നിന്നോടു ആവശ്യപ്പെട്ടോ? ഇല്ല. അപ്പോൾ ഞാനറിയാതെ നീ ഒരു നാടകം കളിച്ചു. അതു നീ വിചാരിച്ചതുപോലെ വിജയിക്കാതെ വന്നപ്പോൾ നീയിപ്പോൾ സംഗതി മാറ്റി പറയുന്നു. നീ ബുദ്ധിമാനാണെന്നു കരുതി മറ്റുള്ളവരെല്ലാം വിഡ്ഢി കളാണെന്നു ധരിക്കരുത്.. നീയെന്നെ ആദ്യം വിളിച്ചതേ ' മണ്ടാ' എന്നാണ്. എന്നാൽ ഞാൻ മണ്ടനല്ലെന്നു നിനക്ക് നന്നായറിയാം. 'എന്തൊരു കൂർമ്മബുദ്ധിയാടാ ടോമി നിനക്ക്.. കണക്കിന് മുഴുവൻ മാർക്കും കിട്ടുന്നത് ചുമ്മാതല്ല' എന്നു നീ തന്നെയാണ് പലപ്പോഴും എന്നോടു പറഞ്ഞിട്ടുള്ളത്. എന്തായാലും ഞാനിതിവിടെ നിർത്തുന്നു. ഇനി നീ ഇത്തരം വക്രബുദ്ധി എന്നോട് കാണിക്കരുത്. കാണിച്ചാൽ നിന്നെ ഞാൻ കളി പഠിപ്പിക്കും. ഇനിയിക്കാര്യം എന്റെ വീട്ടിൽ പറയുമെന്ന ഭീഷണിയും വേണ്ട. എനിക്ക് ഇക്കാര്യത്തിൽ ആരെയും ഭയമില്ല. ഞാൻ രണ്ടും കല്പിച്ചാണ്. ഓർമ്മയിരിക്കട്ടെ ! എനിക്കു തന്നോടു പിണക്കമൊന്നുമില്ല. പക്ഷെ, വിശ്വസ്തനായ ഒരു സുഹൃത്തല്ല എന്നു നീ തന്നെ തെളിയിച്ച സ്ഥിതിക്ക് പഴയപോലെ തന്നോടിനി ഇടപെടാൻ എനിക്കാവില്ല.. തന്നെയെന്നല്ല ആരെയും ഇനി അമിതമായി ഈ ജന്മത്ത് ഞാൻ വിശ്വസിക്കില്ല. ഞാൻ പോകുന്നു. അത്രയും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നപ്പോൾ പുറകിൽ 'ഫിസിക്സ് നോട്ട് വേണ്ടേ..' എന്നവൻ വിളിച്ചു കൂവുന്നുണ്ടായിരുന്നു. വിഷണ്ണനായി ഞാൻ നടക്കുമ്പോൾ, എന്റെ ശ്രീയെ കുറിച്ചു തെറ്റിദ്ധരിച്ചതിൽ അതിയായ പശ്ചാത്താപവും, അതോടൊപ്പം ഇത്ര നല്ലൊരു വ്യക്തിയെ എന്റെ എല്ലാമായി ലഭിച്ചതിൽ അഭിമാനവും തോന്നിയിരുന്നു. ഞാൻ ചെന്നു നേരിട്ടു കാണുമ്പോൾ എല്ലാം മറന്ന് ശ്രീയെന്നെ കെട്ടിപ്പിടിക്കുമെന്നും അതോടെ ഞങ്ങൾ തമ്മിലുള്ള എല്ലാ പ്രശ്നവും തീരുമെന്നും ഞാൻ കരുതി. അവിടുന്ന് നേരെ ശ്രീയുടെ ഫ്ലാറ്റിലേക്കാണ് ഞാൻ നടന്നത്. പക്ഷെ, കാര്യങ്ങൾ എന്റെ കൈവിട്ടുപോയിരുന്നു..
എന്റെ പ്രണയം ............... (ഭാഗം :: 70)

പുറത്തു നല്ല ചൂട് ! എന്നാലും മനസ്സ് പകുതി ശാന്തമായിരിക്കുന്നു. ആഞ്ഞടിച്ച തിരമാലകളുടെ വേലിയിറക്കം പോലെ.. ഞാൻ ശ്രീയുടെ ഫ്ലാറ്റിലെത്തി. ആന്റി വന്നു കതകു തുറന്നു. അവർ മമ്മയെ കാണാൻ വരാനിരിക്കുകയാണെന്നും, "ശ്രീ നല്ല 'മൂഡ് ഓഫ്' ആണ്, കാരണം വല്ലതുമറിയുമോ" എന്നും ആന്റി എന്നോടു ചോദിച്ചു. അറിയില്ലെന്നു ഞാൻ പറഞ്ഞു. അവൻ കതകടച്ചു സുഖമായി കിടന്നുറങ്ങുകയായിരുന്നു. ഇന്നലെ രാത്രി ഉറങ്ങാത്തതിന്റെ ക്ഷീണം തീർക്കുന്നതാവും. ഞാൻ കതകിൽ മുട്ടി. ഉറക്കച്ചവടോടെ ശ്രീ വന്നു വാതിൽ തുറന്നു. "ങ്ഹാ.. താനോ.. കയറിവരൂ.. " ഞാൻ ചിരിച്ചുകൊണ്ട് അകത്തേക്കു കയറി. അവൻ എന്നെ നോക്കി ചിരിച്ചു. കണ്ടയുടൻ ഞാൻ ആദ്യം ചോദിച്ചത് ഇതാണ്."എന്താ ചേട്ടൻ ഇനി പറുദീസയിൽ വരില്ല എന്ന സന്ദേശം കണ്ടു. എന്താ കാര്യം? " അവൻ ഒന്നും മിണ്ടിയില്ല. "പറയൂന്നെ..എന്തുപറ്റി?" ചെറിയൊരു ചമ്മലോടെ ഞാൻ ആരാഞ്ഞു. ശ്രീ സംസാരിച്ചു തുടങ്ങി. "ഏയ്.. ഒന്നുമില്ല. അതാണ് നമുക്ക് രണ്ടുപേർക്കും നല്ലതെന്നു തോന്നി. ഈ സ്നേഹം ഇങ്ങനെ തന്നെ നില്ക്കട്ടെ ! "ഒരു കൂസലില്ലാതെ അവൻ എങ്ങോട്ടോ നോക്കി പറഞ്ഞു. അതു കേട്ടപ്പോൾ എനിക്ക് വേദന തോന്നി. ആ വേദന കടിച്ചമർത്തി ഞാൻ ആ മുഖത്തേക്കു ഉറ്റുനോക്കികൊണ്ടു ചോദിച്ചു.. "എന്റെ ഈ മുഖത്തേക്കു നോക്കി ചേട്ടനതു പറയാമോ .." അപ്പോൾ ആന്റി തണുത്ത നാരങ്ങാവെള്ളവുമായി വന്നു. കുറച്ചുനേരം ഞങ്ങൾ രണ്ടുപേരും മൗനമായിരുന്നു.. ഞാൻ തുടർന്നു.. "ഇന്നലെ അങ്ങിനെയൊക്കെ സംഭവിച്ചതിനുള്ള കാരണം അറിയണ്ടേ? അനൂപ് വിളിച്ചതും, ചേട്ടൻ അവന്റെ കൂടെ കോഫി കുടിക്കാൻ പോയതും ഞാൻ കണ്ടിരുന്നു. അപ്പോൾ എനിക്കു നല്ല വിഷമം തോന്നി. എന്നോടൊരു വാക്കു പറയാതെ അവനോടൊപ്പം പെട്ടെന്നു കണ്ടപ്പോൾ, പിന്നെ ഞാനെങ്ങിനെയായിരുന്നു എന്റെ മനോവിഷമം പ്രകടിപ്പിക്കേണ്ടിയിരുന്നത്? അവിടെ നമ്മുടെ പരസ്പരവിശ്വാസത്തിനാണ് കോട്ടം തട്ടിയത്. എല്ലാ കാര്യങ്ങളും അന്നന്നു തുറന്നുപറയുന്ന ആൾ ഇക്കാര്യം മാത്രം എന്നിൽ നിന്നും മറച്ചുപിടിച്ചത് എന്തിനായിരുന്നു.? വേദനകൊണ്ട് ഞാനെത്ര ഉരുകിയെന്നു ഈശോക്കു മാത്രമേ അറിയൂ. എന്റെ വിഷമങ്ങളും, വേദനകളും പറയാൻ എനിക്കീ ലോകത്തിൽ ചേട്ടനല്ലാതെ ആരാണുള്ളത് ? അവസാന നിമിഷം വരെയും എന്നോട് എല്ലാ വിവരങ്ങളും തുറന്നുപറയുമെന്നു ഞാൻ കരുതി. പക്ഷെ, അതുണ്ടായില്ല എന്നു മാത്രമല്ല പാതിരാത്രി എന്നെ വേദനിപ്പിക്കുന്ന കുറെ സന്ദേശങ്ങളും കൂടി.." ഞാൻ പറഞ്ഞു നിർത്തി. ശ്രീ എന്തോ ആലോചിക്കുന്നതു കണ്ടു. പിന്നെ ശബ്ദം കുറച്ച് ഇത്രയും പറഞ്ഞു. "ഇല്ല മുത്തെ, ഇനിയിതിങ്ങനെ തുടർന്നാൽ ശരിയാവില്ല. എന്നെ കുറിച്ചുള്ള സംശയങ്ങൾ ഇനിയും ഉള്ളിൽ കിടക്കും. തക്കസമയത്തു വീണ്ടും അതു തലപൊക്കും. അന്നു കള്ളു തന്ന ഹേതുവിൽ ഞാൻ കുറെയേറെ വിഷമിച്ചതാണ്. അതുപോലെ ഇന്നലെയും.. ഇതെല്ലാം ഇപ്പോൾ എന്റെ പഠനത്തെയും ബാധിക്കാൻ തുടങ്ങിയിരിക്കുന്നു. ഇന്നലെ തന്റെ മമ്മ എന്നോടു ചോദിക്കുന്നു തനിക്കെന്തു പറ്റി എന്ന്? പുറത്തുപോയി വന്ന നേരം തൊട്ടു താൻ കതകടച്ചു കിടക്കുവാണെന്ന് .. ഞാൻ എന്തു മറുപടിയാണ് പറയേണ്ടതെന്നറിയാതെ കുഴങ്ങിപ്പോയി. എനിക്കുമറിയില്ലല്ലോ എന്താ തന്റെ പ്രശ്മെനമെന്ന്.. നമ്മൾ കാരണം നമ്മുടെ വീട്ടുകാർക്കു കൂടി വിഷമമായി. പിന്നെ തന്റെ സുഹൃത്ത് എന്നെ വിളിച്ചതും, സന്ദേശങ്ങൾ വിട്ടതും, ഞാൻ പോയി ആളെ കണ്ടു എല്ലാ കാര്യങ്ങളും പറഞ്ഞു മനസ്സിലാക്കി ആ പ്രശ്നം പരിഹരിച്ചതും തന്നോടു പറയാൻ കൂടി തന്നെയാണ് ഇന്നലെ രാത്രി ഓടിയവിടെ വന്നത്. പക്ഷെ തന്റെ അപ്പോഴത്തെ അവസ്ഥ കണ്ടപ്പോൾ പറയാൻ തോന്നിയില്ല. സുഖമില്ലാതിരിക്കുന്ന തന്നെ കൂടുതൽ വിഷമിപ്പിക്കണ്ട എന്നു കരുതി തിരികെ പോന്നു.. " ശ്രീയത് പറഞ്ഞിട്ടു കുനിഞ്ഞിരുന്നു. ഞാൻ പേനയും, പേപ്പറും വാങ്ങാൻ പോകാൻ ശ്രീയെ വിളിച്ചതു മുതൽ, അനൂപിനെ കണ്ടു ശാസന നല്കിയതു വരെയുള്ള എല്ലാ കാര്യങ്ങളും ശ്രീയോട് വിശദീകരിച്ചു തന്നെ പറഞ്ഞു. എന്നിട്ടും ശ്രീ ഒരു വാക്കുപോലും എനിക്കനുകൂലമായി പറഞ്ഞില്ല എന്നു മാത്രമല്ല 'അനൂപിനെ ഞാൻ എന്തിനുകാണാൻ പോയി?, ശ്രീ ഇന്നലെ എല്ലാം പറഞ്ഞു തീർത്തതല്ലായിരുന്നോ..,' എന്നു പറഞ്ഞു അരിശം കൊള്ളുകയാണ് ചെയ്തത്. "എന്റെ ഒരു മന:സമാധാനത്തിനു വേണ്ടിയാണ് ഞാൻ അനൂപിനെ കണ്ടു സംസാരിച്ചത്. അതിനു കാരണക്കാരൻ ചേട്ടനാണ്. ഇന്നലെ തന്നെ ഉള്ള സത്യങ്ങൾ എന്നോടു തുറന്നുപറഞ്ഞിരുന്നുവെങ്കിൽ ഇന്നെനിക്കു അനൂപിനെ ശാസിക്കേണ്ടിവരുമായിരുന്നില്ല." ഞാൻ ശ്രീയോടതു പറഞ്ഞിട്ടും ശ്രീ എന്നോടുള്ള പരിഭവം മാറ്റാൻ തയ്യാറായില്ല. എന്റെ മുഖത്തു നോക്കാതെ ജനാലയിലൂടെ പുറത്തേക്കു നോക്കിയിരുന്നു. പിന്നെ എനിക്കവിടെ നില്ക്കാൻ തോന്നിയില്ല. സത്യാവസ്ഥകൾ എല്ലാം ഞാൻ പറഞ്ഞിട്ടും യാതൊരു കൂസലുമിലാതെ ഗൗരവത്തിലിരിക്കുന്ന ശ്രീയോട്, ഞാനറിയാതെയുണ്ടായ എന്റെ തെറ്റുകൾക്കു ക്ഷമ ചോദിച്ചുകൊണ്ട് ഞാനാ പടിയിറങ്ങി. എന്നിട്ടും ശ്രീയുടെ ഒരു പിൻവിളിക്കായ് ഞാൻ കാതോർത്തു. എന്നാൽ അതുണ്ടായില്ല. ശ്രീയുടെ ആന്റി പുറകേവന്നു ഊണു കഴിഞ്ഞു പോകാമെന്നു പറഞ്ഞപ്പോൾ, പരീക്ഷക്കു കുറേയേറെ പഠിച്ചു തീർക്കാനുണ്ടെന്നു പറഞ്ഞു ഞാൻ നടന്നുനീങ്ങി. അനൂപിനു വേണ്ടിയാണ് ശ്രീ ഇപ്പോൾ എന്നോടിങ്ങനെ ദേഷ്യം കാണിക്കുന്നത്. അപ്പോൾ ഞാനല്ല, അനൂപാണ് ശ്രീക്കു പ്രധാനം ! അങ്ങിനെതന്നെ ആയിക്കോട്ടെ ! എന്റെ മനസ്സ് മനസ്സിലാക്കാതെ ശ്രീയെടുത്ത ഈ നിലപാട് എന്നെയേറെ വേദനിപ്പിച്ചു. സങ്കടത്താൽ എന്റെ കണ്ണുകൾ നിറഞ്ഞു. വാഹനങ്ങളും,റോഡും മറികടന്നു ഞാൻ ബസ്സ്സ്റ്റോപ്പിൽ എത്തി. അവിടെ നില്ക്കുമ്പോഴും എന്നെ പുറകേ തേടിവരുന്ന ശ്രീയെ എന്റെ സജലനേത്രങ്ങൾ പരതുന്നുണ്ടായിരുന്നു. പക്ഷെ അതുണ്ടായില്ല. ഞാൻ വീട്ടിലെത്തി ഹാളിലിരുന്നു. മൊബൈലിൽ ശ്രീയുടെ ഒരു വിളിയെങ്കിലും ഞാൻ പ്രതീക്ഷിച്ചു. അതുമുണ്ടായില്ല. ഞാൻ മുകളിലേക്കു പോയി വസ്ത്രം മാറി, കട്ടിലിൽ ഇരുന്നു എല്ലാം ഒന്നുകൂടി ഓർക്കാൻ ശ്രമിച്ചു. അതികഠിനമായ മനോവേദന സഹിക്കാനുള്ള കരുത്തിനായ് ഈശോയോടു കേണപേക്ഷിച്ചു. ഞാൻ എന്റെ ഡയറിയുടെ താളുകൾ ഒന്നൊന്നായ് മറിച്ചുനോക്കി. ശ്രീയെ ആദ്യമായ് കണ്ട നാൾ മുതലുള്ള ഓരോ കൂടിക്കാഴ്ചയും, ഒന്നൊന്നായ് മുല്ലപ്പൂക്കൾ കോർക്കുന്ന പോലെ, എന്റെ ഹൃദയത്തിൽ സുഗന്ധം നിറയ്ക്കുകയായിരുന്നു .ത്രിസന്ധ്യയിലെ ദ്വീപപ്രഭപോലെ ,അവിശ്വസനീയമായ ആ അഭംഗുര സ്നേഹനാളങ്ങൾ എന്റെ മനസ്സാകെ പ്രഭ ചൊരിഞ്ഞിരുന്നു. വികാരതരളിതമായ മനസ്സിന്റെ ഇക്കിളികൾ എന്റെ ഹൃദയസ്പന്ദനവേഗത കൂട്ടിയിരുന്നു.. ശ്രീയുടെ നോട്ടം തീരാത്ത ആനന്ദമായും, ശബ്ദം ഒഴിയാത്ത അനുഭൂതിയായും, സ്പർശം മറക്കാത്ത നിർവൃതിയായും എന്റെ മനസ്സിനെ സംതൃപ്തിയുടെ ഉത്തുംഗശൃoഗങ്ങളിലേക്ക് സദാ ആകർഷിച്ചിരുന്നു .ഈ ലോകത്തിൽ രണ്ടുപേർ തമ്മിൽ പൂർണമായ ഇഷ്ടം തോന്നുന്നത് ഒരു അദ്ഭുതം തന്നെയാണ്. അതും അങ്ങേയറ്റം ആത്മാർത്ഥതയോടു കൂടിയുള്ള സ്നേഹം നിതാന്തപ്രണയത്തിനു വഴി മാറിയപ്പോൾ ഞങ്ങൾ ഒരേ സമയം അനുഭവിച്ച നിർവൃതി പറഞ്ഞറിയിക്കാനാകാത്തതാണ്. അതിനിടയിൽ മറ്റുള്ളവർ ആവേശം ചെയ്യുമ്പോൾ ആ ബന്ധത്തിലൊരു ഉലച്ചിൽ ഉണ്ടാകുക സർവ്വസാധാരണമാണ്. അതാണിപ്പോൾ സംഭവിച്ചിരിക്കുന്നത്. ദൈവീകമാണ് സ്നേഹം. മാനുഷികമാണ് പ്രണയം. അതിന്റെ സപ്തനാഡിയാണ് കാമം. ഇവയൊത്തുചേരുമ്പോൾ മനസ്സ് സുരഭിലമാകുന്നു, ഇതൊന്നും ഒത്തു ചേരാതെ വരുമ്പോൾ മനസ്സുകൊണ്ടു വേർപ്പെട്ടുപോകുന്നു. ഞങ്ങൾ തമ്മിലുള്ള ഇഷ്ടം ഉറച്ചതും, സത്യസന്ധവുമാണെങ്കിൽ, വസിക്കുന്നതു അകലങ്ങളിലാണെങ്കിൽ കൂടി, ആരു വിചാരിച്ചാലും ഞങ്ങളുടെ മനസ്സുകളെ തമ്മിൽ വേർപ്പെടുത്താൻ സാധിക്കില്ല.. ശ്രീക്ക് എന്നോടുള്ള പ്രണയത്തെ എത്ര വാഴ്ത്തിയാലും മതിയാകില്ല. എന്റെ മനസ്സിനെ നിർവൃതിയുടെ കാണാക്കയങ്ങളിലെത്തിച്ച മാന്ത്രികജാലമാണ് ആ പ്രണയം. ഒരു ഉൾവിളിയെന്നപോലെ എത്ര വേഗമാണ് ഞങ്ങളുടെ ഹൃദയങ്ങൾ തമ്മിലടുത്തത്. മനസ്സുകൾ തമ്മിൽ ഒന്നായി, ഏതോ ഒരു ലോകത്തിൽ ആകാശത്തിലെ ഭാരമില്ലാത്ത മേഘങ്ങളേ പോലെ ഞങ്ങൾ പാറിപറന്നു നടന്നിരുന്നു. അപ്പോൾ മനസ്സിൽ നെയ്തുകൂട്ടിയ എന്റെ സ്വപ്നങ്ങൾക്കു വർണഭംഗി കൂടുതലായിരുന്നു. ഒരു നിമിഷം പോലും പരസ്പരമകലാനിഷ്ടപ്പെടാതെ ഇഴുകിച്ചേർന്നു ഒരായിരം സ്വപ്നങ്ങൾ ഒന്നിച്ചുകണ്ട് സ്നേഹസാമ്രാജ്യം കെട്ടിപ്പടുക്കാൻ ധൃതി കൂട്ടിയപ്പോൾ ഞങ്ങളുടെ മനസ്സിൽ പ്രണയം നുരഞ്ഞുപൊന്തുകയായിരുന്നു. ഇന്നിതാ വേർപാടിന്റെ വേദന ഞാനറിയുന്നു. നശ്വരമായ ഈ ശരീരത്തിൽ ഒളിഞ്ഞിരിക്കുന്ന അനശ്വരമായ എന്റെ ആത്മാവിനെ തൊട്ടുണർത്തിയ എന്റെ ശ്രീ എന്റെ ഒരു വിളിപ്പാടകലെ നിന്നും മറഞ്ഞുപോയിരിക്കുന്നു. എന്നിലെ എന്നെ ഞാൻ പൂർണ്ണമായി സമർപ്പിച്ചുകഴിഞ്ഞു. പുതുതായി ഒന്നുംതന്നെ ഇനിയെന്നിൽ അവശേഷിക്കുന്നില്ല. അന്നുച്ചക്കു മമ്മയെ ബോധ്യപ്പെടുത്താൻ ഞാൻ ഊണു കഴിച്ചെന്നു വരുത്തി. എനിക്കു ശരിയായ ദഹനമില്ലെന്നും, അളവിൽ കുറഞ്ഞ ഭക്ഷണമാണ് ഞാനിപ്പോൾ കഴിക്കുന്നതെന്നും ഉടൻ തന്നെ എന്തെങ്കിലും മരുന്നു വേണമെന്നും മമ്മ കുടുംബ ഡോക്ടറെ വിളിച്ചുപറഞ്ഞു. പാവം മമ്മക്കു കാര്യമറിയില്ലല്ലോ. അപ്പാപ്പൻ എന്റെ വയറിൽ അമർത്തിനോക്കി. "നല്ല വായുവിന്റെ ശല്യമാ ." ഒരു വൈദ്യനെപ്പോലെ അപ്പാപ്പൻ മുൻവിധിയെഴുതി. എനിക്കാണേൽ പഠിക്കാനൊരു ഉത്സാഹവും തോന്നിയില്ല. വല്ലാത്ത ഏകാന്തത തോന്നിയപ്പോൾ ഞാൻ കൂട്ടിന് അനീഷിനെ വിളിച്ചു. പഠിക്കാനായി പറുദീസയിലേക്കു വരാൻ ക്ഷണിച്ചു. അവൻ വൈകിട്ടാണ് വന്നത്. ഞങ്ങൾ പരീക്ഷകളെ പറ്റിയൊക്കെ കുറെ സംസാരിച്ചു. പിന്നെ പഠിക്കാൻ തുടങ്ങി. പഠിക്കുമ്പോഴും ഇടയ്ക്കിടക്ക് മൊബൈലിലാണു നോട്ടം ! ശ്രീ വിളിക്കുന്നുണ്ടോ, സന്ദേശങ്ങൾ വല്ലതുമയക്കുന്നുണ്ടോ?! ചിലപ്പോൾ വരുന്ന സന്ദേശങ്ങൾ മൊബൈൽ കമ്പനിക്കാരുടെതാകും. ഞാൻ ശ്രീയുടെ സന്ദേശമാണെന്നു കരുതി നോക്കുമ്പോൾ അതല്ല. അപ്പോൾ കമ്പനിക്കാരോടുണ്ടാകുന്ന ദേഷ്യം ചില്ലറയൊന്നുമല്ല. അനീഷ് എട്ടു മണിക്കു തിരികെ പോയി. പിന്നെ ഞാൻ രാത്രി രണ്ടു കരണ്ടി കഞ്ഞി കുടിച്ചെന്നു വരുത്തി,ബാക്കി മമ്മ കാണാതെ കൊണ്ടു കളഞ്ഞു. തൊണ്ടയ്ക്കു കീഴോട്ടു ഇറങ്ങുന്നില്ല എന്നതാണ് സത്യം! വീണ്ടും ഒരു മണി വരെ ഞാൻ പഠിച്ചു. വലിയ എകാഗ്രതയൊന്നും തോന്നിയില്ല. ഇടയ്ക്കിടെ ശ്രീയുടെ മുഖം ഒരു നൊമ്പരമായി മനസ്സിൽ തെളിഞ്ഞു വരും.. കണ്ണുകൾ അറിയാതെ നിറയും. രണ്ടും കല്പിച്ചു ശ്രീയെ ഒന്നു വിളിക്കാനും, സന്ദേശം വിടാനുമായി പലവട്ടം മൊബൈൽ കൈയ്യിലെടുക്കും. പക്ഷെ അനൂപിന്റെ ചിരിയും, പരിഹാസം നിറഞ്ഞ ആ മുഖവും ഓർത്തപ്പോൾ മൊബൈൽ തിരികെ വയ്ക്കും. എന്നെ വേണ്ടെങ്കിൽ എന്തിനു ഞാനിനി ശല്യപ്പെടുത്തണം എന്നു ചിന്തിക്കും. ആത്മാഭിമാനം ഒട്ടും താഴാനും സമ്മതിക്കുന്നില്ല. വിഷമങ്ങൾ ഉള്ളിലൊതുക്കി ഒരു ജഢo പോലെ ഞാനാ മെത്തയിൽ കിടന്നു. ശ്രീയും ഞാനുമൊരുമിച്ചു കെട്ടിപുണർന്നു കാണിച്ചുകൂട്ടിയ വികൃതികളെല്ലാം ഓർമ്മ വന്നു. അപ്പോൾ വിഷമം കൂടി. പക്ഷെ ഒന്നു പൊട്ടിക്കരയാനുള്ള ശക്തിപോലും ശാരീരികമായും, മാനസികമായും എനിക്കുണ്ടായിരുന്നില്ല. ശരിയായി ഭക്ഷണംകഴിക്കാത്തതിനാൽ ക്ഷീണം കൊണ്ടു കിടന്നപാടെ ഞാനുറങ്ങിപ്പോയി. ഉറക്കത്തിൽ ഓർമ്മകളില്ലാത്ത കുറെ സ്വപ്നങ്ങൾ.. മാറിയും, മറിഞ്ഞും അദൃശ്യമായ കുറെ രൂപങ്ങൾ !! അതിനിടയിൽ ശ്രീയുമുണ്ടോ? ഞാൻ തിരയുന്നുണ്ട്. പാതിരായ്ക്ക് മൊബൈൽ നിർത്താതെ അടിക്കുന്നതു കേട്ടു ഞാൻ ഞെട്ടിയുണർന്നു.. നോക്കിയപ്പോൾ ശ്രീഹരി ! ബെഡ് ലാമ്പിന്റെ വെളിച്ചത്തിൽ സമയം നോക്കിയപ്പോൾ മൂന്നര മണി ! ഞാൻ ചാടിവീണു ഫോണെടുത്തു.. ശ്രീയുടെ സ്വരം കേട്ടതും ഞാനാകെ തകർന്നുപോയി ..

No comments:

Post a Comment