എന്റെ പ്രണയം ... (ഭാഗം ::81-85)
ജൂലൈ 27 ചൊവ്വാഴ്ച, നാളെ എന്റെ പത്തൊമ്പതാം വയസ്സു തുടങ്ങുന്നു ! ഞാനും ശ്രീയും കൂടി 'മഞ്ഞു പോലൊരു പെണ്കുട്ടി' സിനിമ കണ്ടു ആർത്തുല്ലസിച്ചു മടങ്ങി വരുമ്പോൾ ശ്രീക്ക് നാട്ടിൽ നിന്നൊരു വിളി
വന്നു. അവൻ വണ്ടിയോടിക്കുന്നതു കാരണം ഞാൻ കീശയിൽ കൈയ്യിട്ട് ഫോണെടുത്തു ചെവിയിൽ
പിടിച്ചു കൊടുത്തു. അപ്പോൾ തന്നെ ശ്രീ വണ്ടിയൊതുക്കി. 'ഒൻപതരമണിയായില്ലേ ഞാനീ രാത്രിയിൽ എങ്ങിനെ വരുമെന്നൊക്കെ ചോദിക്കുന്നുണ്ട്.
സംസാരം കേട്ടപ്പോൾ എന്തോ ഗൗരവമുള്ളതായി തോന്നി. അവൻ പെട്ടെന്നു 'മൂഡ് ഓഫ്' ആയി. ഞാൻ കാര്യമെന്തെന്നു ചോദിച്ചപ്പോൾ
അച്ഛനു പെട്ടെന്നൊരു വയ്യായ്കപോലെ.. ഒരു വയറു വേദനയും, വെപ്രാളവും.. അത്താഴം കഴിച്ചത് അതുപോലെ ചർദ്ദിച്ചു.' എന്നു പറഞ്ഞു. അതു പറയാൻ ശ്രീയുടെ പ്രിയചേച്ചി വിളിച്ചതാണ്. ഞാൻ ശ്രീയെ പലതും
പറഞ്ഞു സമാധാനിപ്പിച്ചു. വീട്ടിൽ വിളിച്ചിട്ട് അച്ഛനോടൊന്നു സംസാരിക്കാൻ പറഞ്ഞു.
ശ്രീ വിളിച്ചപ്പോൾ വേദന കൊണ്ട് അച്ഛനു സംസാരിക്കാൻ വയ്യ. പിന്നെ ശ്രീ ഉടനെ തന്നെ
നാട്ടിലേക്കു പോകാൻ തീരുമാനിച്ചു. സായിചേട്ടനെ വിളിച്ചു കാറു പിടിച്ചു അച്ഛനെ
ആശുപത്രിയിൽ കൊണ്ടുപോകാൻ പറഞ്ഞിട്ട്, എന്നെയും കൊണ്ട് പറുദീസയിലേക്ക് പോയി. മമ്മ അത്താഴമെടുക്കാൻ
തുടങ്ങിയപ്പോഴേക്കും ശ്രീ പോകാനിറങ്ങി. ഞാനും കൂടി പെരുമ്പാവൂരിനു ചെല്ലാമെന്നു
പറഞ്ഞപ്പോൾ ശ്രീ സമ്മതിച്ചില്ല. മമ്മ ഒറ്റക്കാകുമെന്നു പറഞ്ഞു അവൻ പോയി. അപ്പാപ്പൻ
ചികിത്സക്കു വേണ്ടി ടെസ്സി ആന്റിയുടെ കൂടെ കുടുംബവീട്ടിലാണ്. അപ്പാപ്പന് നല്ലൊരു
തുക പെൻഷൻ ഉള്ളതുകൊണ്ട് മക്കൾ എല്ലാവരും നോക്കാൻ മത്സരമാണ്. ഈ സമയത്ത് 'ശ്രീയുടെ കൈയ്യിൽ കാശു വല്ലതുമുണ്ടാകുമോ എന്തോ?' ഞാൻ ആരോടെന്നില്ലാതെ പറഞ്ഞതു കേട്ട് മമ്മ ഇടപെട്ടു. "നമ്മൾ കൊടുത്ത ആ
പതിനായിരം രൂപ ഇതുവരെ തിരികെ തന്നിട്ടില്ല. ഒരു വർഷമാകാൻ പോണു. നിനക്കൊന്നും
അറിയണ്ടല്ലോ. ഇതുവരെ പപ്പാ അറിഞ്ഞിട്ടില്ല. ആ മനുഷ്യന്റെ കഷ്ടപ്പാട് നമ്മൾ
ചെന്നപ്പോൾ കണ്ടതല്ലേ.. സമയത്തിനു ഭക്ഷണം കഴിക്കാൻ പോലും കഴിയാതെ ഓട്ടമല്ലേ
.."അതു കേട്ടതും എനിക്കു ദേഷ്യം വന്നു. "അത് അവൻ ചോദിച്ചു
വാങ്ങിയതല്ലല്ലോ മമ്മാ. നമ്മൾ അവന്റെ വിഷമമറിഞ്ഞു അങ്ങോട്ടു നിർബന്ധിച്ചു
കൊടുത്തതല്ലേ.. അതെങ്ങിനെയാ മടക്കി ചോദിക്കുന്നത്? മമ്മ വിട്ടില്ല. "എന്നുവച്ച് കൈനീട്ടി വാങ്ങിയാൽ മടക്കിതരണ്ടേ മോനെ? എല്ലാവരും കഷ്ടപ്പെട്ടല്ലെ പൈസയുണ്ടാക്കുന്നത്?" അത് കേട്ടപ്പോൾ എനിക്ക് വല്ലാത്ത വിഷമം തോന്നി. കൂടുതൽ കേൾക്കാൻ
താല്പര്യമില്ലാത്തതിനാൽ ഞാൻ കഴിച്ചതു മതിയാക്കി എണീറ്റു കൈ കഴുകി മുകളിലേക്കു
പോയി. മമ്മാ പൈസയുടെ കാര്യത്തിൽ കണിശക്കാരിയാണ്. വീട്ടുജോലി ചെയ്യുന്ന മോളിയാന്റി
കാശു കടം വാങ്ങിയിട്ട് സമയത്തിനു കൊടുക്കാതെ മമ്മയുടെ വഴക്ക് കേൾക്കുക പതിവാണ്.
ഞാൻ ഈ അവസരത്തിൽ ശ്രീക്ക് ഒരു ബലമായി നില്ക്കേണ്ടവനാണ്. ശ്രീയെ വിളിച്ചു കൈയ്യിൽ
കാശുണ്ടോ എന്നു ചോദിച്ചപ്പോൾ വണ്ടിക്കുള്ളത് വിജയൻ അങ്കിൾ കൊടുത്തു എന്നു പറഞ്ഞു.
അവൻ ഉടനെ പുറപ്പെടുകയാണെന്നു പറഞ്ഞു ഫോണ് 'കട്ട്' ചെയ്തു. ഞാൻ ഒരു മെഴുകുതിരി കൊളുത്തി
ശ്രീയുടെ അച്ഛനുവേണ്ടി മുട്ടിപ്പായ് പ്രാർത്ഥിച്ചു. അതെ അപ്പോൾ എനിക്കു
കഴിയുമായിരുന്നുള്ളൂ. അന്ന് മനസ്സിൽ നിറഞ്ഞ വേദന തോന്നി. ശ്രീയുടെ അച്ഛന്റെ മുഖം
മനസ്സിലോടിയെത്തി. ഈ സമയത്ത് അവനെ ഒറ്റപ്പെടുത്തേണ്ടി വന്നതിൽ സ്വയം കുറ്റബോധം
തോന്നി. സുഖിക്കാൻ മാത്രമാണോ കൂടെ വേണ്ടത്? ദുഃഖത്തിലും കൂടെ നില്ക്കേണ്ടതല്ലേ.. അതിൽ പങ്കുചേരേണ്ടതല്ലേ ? ഓരോന്നു ചിന്തിച്ച് അന്നുറക്കമേ വന്നില്ല. ശ്രീയെ സമാധാനിപ്പിച്ചു ഞാൻ കുറെ
സന്ദേശങ്ങൾ അയച്ചു. എന്നെ സമാധാനിപ്പിച്ചുകൊണ്ട് ഉടൻ മറുപടിയും വന്നു. അവൻ
വീട്ടിലെത്തി അച്ഛന്റെ വിവരം അറിഞ്ഞതിനു ശേഷം മാത്രമേ ഞാൻ ഉറങ്ങൂ എന്നു
പറഞ്ഞിരുന്നതു കൊണ്ട് എത്തിയ ഉടൻ ശ്രീ എന്നെ വിളിച്ചുപറഞ്ഞു. "അച്ഛനെ
ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇനി സ്കാനിംഗ് നാളെ നേരം വെളുത്താലെ ചെയ്യാൻ കഴിയൂ.
ഇപ്പോൾ മിണ്ടാതെ കിടന്നുറങ്ങുകയാണ്. വേദനാ സംഹാരി ഗുളിക കൊടുത്തുകാണും. മോൻ
ഉറങ്ങിക്കോടാ ചക്കരേ.. പാവം ഇത്രയും നേരം എന്റെ വിളിക്കുവേണ്ടി കാത്തു . നീയെന്റെ
ജീവനാ മുത്തേ.. ഉമ്മ " ഇത്രയും കേട്ടപ്പോൾ മനസ്സിനു ചെറിയൊരു സമാധാനം. അച്ഛന്
ഒന്നാം തീയതിയാണ് ശമ്പളം. കൈയ്യിൽ കാശൊന്നുമില്ലാത്തതു കൊണ്ടാണ് വേദന കൂടിയിട്ടും
അവർ ആശുപത്രിയിൽ കൊണ്ടുപോകാതെ ശ്രീയെ വിളിച്ചത്. പ്രായം തികഞ്ഞ രണ്ടു പെണ്കുട്ടികൾ, മുത്തശ്ശി, കോഴികൾ, കറക്കുന്ന പശുക്കൾ എല്ലാം ഇട്ടെറിഞ്ഞു ആ അമ്മക്ക് ആശുപത്രിയിൽ വന്നിരിക്കാനും
കഴിയില്ല. ശ്രീ സായിചേട്ടനോട് 'താൻ കൈയ്യിൽ നിന്നും കാശു ചെലവാക്കിക്കോ, ഞാൻ വന്നിട്ട് തരാമെന്നു' പറയുന്നത് ഞാൻ വണ്ടിയിലിരുന്ന് കേട്ടതാണ്. ജൂലൈ 28 രാവിലെ എന്റെ 'ജന്മദിനാശംസകൾ' അറിയിച്ചുകൊണ്ട് ആ വിഷമത്തിനിടയിലും ശ്രീയെന്നെ വിളിച്ചു. അന്നു ഞാൻ പള്ളിയിൽ
പോയി നന്നായി പ്രാർത്ഥിച്ചു. അന്നു ഞാൻ കോളേജിലും പോയില്ല. പത്തു മണിക്ക്
ശ്രീയെന്നെ വിളിച്ചു. അച്ഛന്റെ സ്കാനിംഗ് ഫലം കിട്ടി, ആന്ത്രവീക്കം (Appendicitis ) ആണ്. ഗുരുതരമാണ്.
പൊട്ടാതെ നോക്കണം. ഉടനെ ഒരു ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഡോക്ടർ പറഞ്ഞത് എന്നു
പറഞ്ഞു. പഠിച്ചു തുടങ്ങിയതെയുള്ളൂ എങ്കിലും ശ്രീക്കും കുറച്ചൊക്കെ കാര്യങ്ങൾ
അറിയാം. ഞാൻ എടുത്തു ചോദിച്ചപ്പോൾ കൈയ്യിൽ കാശില്ല എന്നുള്ളത് ശ്രീ തുറന്നുപറഞ്ഞു.
അപ്പോൾ എനിക്കു ടെൻഷനായി. മമ്മ ഇന്നലെ അത്രയും സംസാരിച്ച സ്ഥിതിക്ക് ഇനി കാശിന്റെ
കാര്യം പറയാനും കഴിയില്ല. കുറച്ചു രൂപ എങ്ങിനെയും സംഘടിപ്പിച്ചു ശ്രീക്കു കൊടുത്തെ
മതിയാകൂ. എന്റെ കടമയാണത്. എന്റെ ജീവനാണ് ഒരെത്തും പിടിയുമില്ലാതെ അവിടെക്കിടന്നു
വിഷമിക്കുന്നത്. പിന്നെ ഒന്നും ആലോചിച്ചില്ല. ഞാൻ രണ്ടും കല്പിച്ചു ഒരു സാഹസം
ചെയ്തു. ഇലക്ഷൻ ഐ. ഡി എടുത്തുകൊണ്ട് പുറത്തേക്കിറങ്ങി. മമ്മയോട് സുമേഷിനെ
കണ്ടിട്ടു വരാമെന്നു പറഞ്ഞു നേരെ മുത്തൂറ്റ് ബാങ്കിൽ ചെന്നു കഴുത്തിൽ കിടന്ന
മാലയൂരി പണയം വച്ചു. എന്നെ പള്ളിയിൽ വച്ചു കണ്ടു പരിചയമുള്ള ഒരു ചേട്ടൻ അവിടെ
ഉണ്ടായിരുന്നു. ജയിംസ് എന്നാണ് പേര്. ആൾ ലോക്കറ്റും ചേർത്ത് അതു തൂക്കി. പത്തു
ഗ്രാമിന് അന്നത്തെ വിലയനുസരിച്ച് 3350 രൂപ കിട്ടി. അതുമായി ഞാൻ വീട്ടിൽ ചെന്നു മമ്മയോട് ശ്രീയുടെ അച്ഛന്റെ വിവരം
പറഞ്ഞിട്ട് പെട്ടെന്നു പോകാനൊരുങ്ങി. ഈ കാശു കൊണ്ട് ഒന്നിനും തികയില്ല. തത്കാലം
യത്തീംഖാനയിലെ കാശും കൂടി എടുക്കാം. ആവശ്യം അതായതുകൊണ്ട് അല്ലാഹു എന്നോട്
ക്ഷമിക്കും. ഞാൻ അതിലുള്ള കാശും എടുത്തു. പെട്ടെന്നു തിരികെ വരണമെന്നു പറഞ്ഞു മമ്മ
200 രൂപ ശ്രീക്കു കൊടുക്കാനും 300 രൂപ ബസ്സ് കൂലിക്കും മറ്റുമായി തന്നു. ഇനി കുറച്ചു നാളത്തേക്ക് മമ്മയുടെ
മുന്നിൽ ഉടുപ്പൂരാൻ കഴിയില്ല. മാലയെ പറ്റി തിരക്കും. മഴയും, തണുപ്പുമായതുകൊണ്ട് എപ്പോഴും ടി ഷർട്ട് ഇടാം.. കുഴപ്പമില്ല. ആദ്യമായാണ് ഇങ്ങനെ
ഒരു കള്ളത്തരം കാണിക്കുന്നത്. അതൊരു മനുഷ്യന്റെ ജീവൻ രക്ഷിക്കാനായതു കൊണ്ട് ഈശോ
തുണയുണ്ടാകും. ഞാൻ പട്ടണത്തിലെ ബസ്സ് സ്റ്റാൻഡിൽ ചെന്നു. ശ്രീയോട് പണമുണ്ടാക്കിയ
വഴിയൊഴിച്ചു മറ്റെല്ലാം പറഞ്ഞു. പണയം വച്ചതറിഞ്ഞാൽ അവൻ തകർന്നുപോകും. ഒന്നാമതെ അവൻ
ക്ഷീണിതനായാണ് സംസാരിച്ചത്. അതൊക്കെ എന്നെ കാണുമ്പോൾ മാറിക്കോളും.. ഞാൻ
പെരുമ്പാവൂർ ജില്ലാ ആശുപത്രിയിലേക്ക് തിരിച്ചു. നാലു മണിയായപ്പോൾ ഞാൻ പെരുമ്പാവൂർ
ബസ്സ് സ്റ്റാൻഡിലെത്തി. അവിടുന്ന് ശ്രീയെ വിളിച്ചു. പത്തു മിനുട്ട് നേരം കൊണ്ട്
ശ്രീ ബൈക്കിൽ പറന്നെത്തി. എന്നെ കണ്ടതും ശ്രീയുടെ കണ്ണുകൾ നിറഞ്ഞു. ഞാൻ അപ്പോൾ
തന്നെ ആ രൂപയും, മമ്മ തന്ന രൂപയും, യത്തീംഖാനയിൽ നിന്നെടുത്ത കാശും ചേർത്ത് ശ്രീയെ ഏല്പ്പിച്ചു. "അച്ഛന്റെ
ശസ്ത്രക്രിയ മംഗളമാകണം. അച്ഛൻ സുഖപ്പെടണം." ഞാൻ പറയുന്നതു കേട്ട് ശ്രീ
വിറയ്ക്കുന്ന കൈകളാൽ ആ രൂപ വാങ്ങിയിട്ട് ഒന്നും മിണ്ടാതെ എന്നെ ചേർത്തുപിടിച്ചു.
"മോനെ, നീ ദൈവമോ, ദൈവദൂതനോ? അതു പറഞ്ഞു ശ്രീയെന്നെ കരയുംപോലെ നോക്കി.
"ചേട്ടൻ ഒന്ന് മിണ്ടാതെയിരുന്നെ.. ഞാൻ ദൈവമോ ദൈവദൂതനോ മാലാഖയോ ഒന്നുമല്ല.
മനുഷ്യത്വമുള്ള ഒരു സാധാരണ മനുഷ്യൻ" എനിക്കു ദേഷ്യം വന്നു.. "എന്നാലും
മോനെ, ഈ കടമെല്ലാം എനിക്ക് ഈ ജന്മത്തിൽ വീടാൻ
കഴിയുമെന്നു തോന്നുന്നില്ല." അവൻ നെടുവീർപ്പിട്ടു. " ഓ, അതൊന്നും സാരമില്ല. എല്ലാം ജോലി കിട്ടുമ്പോൾ പലിശ സഹിതം ഞാൻ മേടിച്ചോളാം..
പോരേ.." ഞാൻ ചിരിച്ചുകൊണ്ടു പറഞ്ഞു. "എന്റെ ചക്കരയുടെ ഈ ചിരിയും, തിളക്കമാർന്ന കണ്ണുകളും കാണുമ്പോൾ എല്ലാ വേദനകളും ഞാൻ മറക്കുന്നു."പിന്നെ
ഞങ്ങൾ നേരെ സർക്കാർ ആശുപത്രിയിലേക്കു പോയി. മുഴുവൻ പണവും മമ്മ തന്നതാണെന്നാണ്
ശ്രീയന്നു കരുതിയത്. ഞാൻ പോയി അച്ഛനെ കണ്ടു ആശ്വസിപ്പിച്ചു. എന്നെ കണ്ടതും
അച്ഛന്റെ മുഖം വിടർന്നു. ഞാനും ശ്രീയോടൊപ്പം മെഡിസിനു പഠിക്കുകയാണെന്നാണ് അച്ഛന്റെ
ഓർമ്മ ! എന്തായാലും അവസരോചിതമായ ചില തമാശകളൊക്കെ പറഞ്ഞു ഞാൻ അച്ഛനെ
സന്തോഷിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. എന്നെ ദൈവതുല്യനായ് കാണുന്ന അച്ഛൻ !
ദൈവദൂതനായ് കാണുന്ന മകൻ ! എന്നാൽ എന്നെ കുറിച്ച് എനിക്കങ്ങിനെ വലിയ മഹത്വമൊന്നും
തോന്നിയില്ല. കാരണം അത്രക്കു സ്നേഹം പകർന്നു തന്നവനാണ് എന്റെ ശ്രീ. അവന്റെ
അച്ഛനാണ് ഈ കിടക്കുന്നത്. ശരീരത്തിലെ മർദ്ദം സാധാരണപോലെ ആയാലേ ശസ്ത്രക്രിയ
നടത്തുകയുള്ളൂ. അതുകൊണ്ട് മുപ്പതാം തീയതി വെള്ളിയാഴ്ച ചെയ്യാമെന്ന് ഡോക്ടർ
ശ്രീയോട് പറഞ്ഞു. സന്ദർശന സമയം കഴിഞ്ഞതുകൊണ്ട് ശ്രീ എന്നോട് തിരികെ പൊക്കോളാൻ
പറഞ്ഞു. എന്നാലെ പത്തു മണിക്കെങ്കിലും വീട്ടിലെത്തുകയുള്ളൂ. അങ്ങിനെ
മനസ്സില്ലാമനസ്സോടെ ഞാൻ അവിടുന്ന് യാത്ര തിരിച്ചു. പത്തര മണിയായി ഞാൻ പറുദീസയിൽ
എത്തുമ്പോൾ.. അന്ന് ഒന്നും പഠിക്കാനൊന്നും കഴിഞ്ഞില്ല. ഇനി ഓപ്പറേഷൻ ദിവസം പോകാം.
അങ്ങിനെ വിളികളിൽ ഒതുങ്ങി ഒരു വ്യാഴം കടന്നുപോയി. വെള്ളിയാഴ്ച വെളുപ്പിന് വീണ്ടും
ഞാൻ ആശുപത്രിയിലേക്ക് തിരിച്ചു. ദൈവാനുഗ്രഹത്താൽ ശസ്ത്രക്രിയക്കു മുൻപേതന്നെ ഞാൻ
അവിടെയെത്തിചേർന്നു.. ആശുപത്രിയിൽ എല്ലാവരും ഉണ്ടായിരുന്നു. എല്ലാവരുടെയും മുഖത്ത്
ടെൻഷനും, ആകാംഷയും.. ശ്രീ രക്തം കൊടുത്തിരുന്നു.
ശ്രീയുടെയും, അച്ഛന്റെയും ഒരേ ഗ്രൂപ്പ് ആയിരുന്നു.
ഞാനും കൊടുക്കാൻ തയ്യാറാണ്. രക്തബാങ്കിൽ കൊടുത്താൽ പകരം കിട്ടും. എന്തായാലും രക്തം
വേണ്ടി വന്നില്ല. ശസ്ത്രക്രിയ വിജയകരമായിരുന്നു. വൈകിട്ടാണ് വാർഡിലേക്ക്
കൊണ്ടുവന്നത്. മമ്മയോട് അനുവാദം വാങ്ങി അന്ന് മുഴുവൻ ഞാൻ ശ്രീയോടൊപ്പം ആശുപത്രിയിൽ
നിന്നു. അന്ന് വശദമായി ശ്രീയുടെ ഗോപു അളിയനെ (പ്രഭ ചേച്ചിയുടെ ഭർത്താവ് )
പരിചയപ്പെട്ടു. കാര്യങ്ങൾ സംസാരിക്കുന്ന കൂട്ടത്തിൽ പുള്ളിക്ക് വിദേശത്ത് പോകാൻ
ആഗ്രഹമുണ്ടെന്നും എങ്ങിനെയെങ്കിലും പപ്പായോടു പറഞ്ഞു സഹായിക്കണമെന്നും പറഞ്ഞു.
പരമാവധി ശ്രമിക്കാമെന്നു ഞാനും പറഞ്ഞു. ശ്രീ വീടിനടുത്തുള്ള തപസ്യ സ്പോർട്സ്&ആർട്സ് റസിഡെൻസ് അസ്സോസിയേഷനിൽ മുമ്പ് പ്രഥമ സ്ഥാനം വഹിച്ചിരുന്നതിനാൽ
അതിലുള്ള അംഗങ്ങൾ, എൻ.എസ്.എസ് കരയോഗത്തിലുള്ള ശ്രീയുടെ
അച്ഛന്റെ സുഹൃത്തുക്കൾ, ബന്ധുക്കൾ, അയൽക്കാർ, നാട്ടുകാർ, പരിചയക്കാർ, കൂടെ ജോലി ചെയ്യുന്നവർ എന്നു വേണ്ട
ആശുപത്രി നിറയെ സന്ദർശകർ വന്നും പോയുമിരുന്നു. ഇടയ്ക്ക് ഞങ്ങളൊന്നു വീട്ടിൽ പോയി
അത്യാവശ്യ സാധനങ്ങളുമായി പെട്ടെന്നു മടങ്ങിവന്നു. അന്ന് രാത്രി മുഴുവൻ അച്ഛൻ വേദന
കൊണ്ട് കരച്ചിൽ ആയിരുന്നു. ഞാൻ തന്നെയാണ് ശുശ്രൂഷിച്ചത്. ശ്രീക്ക് വിഷമവും, സങ്കടവും.. ഗോപുവേട്ടനു പേടി ! ശ്രീക്ക് ഞാൻ ധൈര്യം പകർന്നുകൊണ്ടേയിരുന്നു.
അവരോട് അടുത്ത ബെഡ്ഡിൽ കയറി ഉറങ്ങിക്കോളാൻ ഞാൻ പറഞ്ഞു. എന്തേലും ആവശ്യമുണ്ടെകിൽ
വിളിക്കാൻ പറഞ്ഞിട്ട് അവർ രണ്ടുപേരും കിടന്നു. വളരെ ഉന്മേഷത്തോടെ ആ രാത്രി മുഴുവൻ
ആ സ്നേഹനിധിയായ മനുഷ്യനെ പരിചരിക്കാനുള്ള ഭാഗ്യം സിദ്ധിച്ചത് എനിക്കായിരുന്നു.
എനിക്ക് ശ്രീയുടെ മനസ്സിൽ കിട്ടിയ ഒരു അംഗീകാരമായിരുന്നു അത് ! ഒരു കൊച്ചു കുട്ടി
മൂത്രമൊഴിച്ചാൽ മൂക്കും പൊത്തിയോടുന്ന ഞാൻ അന്ന് അച്ഛന്റെ മൂത്രം വരെ എടുക്കാൻ ഒരു
മടിയും കാണിച്ചില്ല. ശ്രീക്ക് ഒരു മടിയും കൂടാതെ എന്റെ ചർദ്ദി കോരാമെങ്കിൽ
ഞാനെന്തിനു അതിനു മടിക്കണം എന്നായിരുന്നു എന്റെ ചിന്ത. സാഹചര്യമാണ് എന്തിനും
ധൈര്യം നല്കുന്നത്. പിറ്റേന്നാൾ രാവിലെ ശ്രീ വീട്ടിൽ പോയി കുളിച്ചു പ്രാതലുമായി
വന്ന ശേഷമാണ് ഞാൻ ഇറങ്ങിയത്.ഞാൻ വീട്ടിലേക്കു തിരിക്കുമ്പോൾ ആരും കാണാതെ
ശ്രീയെനിക്ക് ഉമ്മകൾ തന്നു. അച്ഛനെ ഗോപു ചേട്ടനെ ഏല്പിച്ചിട്ട് ശ്രീയെന്നെ ബസ്സ്
സ്റ്റാൻഡിൽ കൊണ്ടുചെന്നു ബസ്സ് കയറ്റിവിട്ടു. അവന്റെ ഉള്ളിലെ നന്ദി ഒരു
സ്നേഹനദിയായ് എന്നിലേക്ക് പ്രവഹിക്കുകയായിരുന്നു. അച്ഛനു ഞാൻ കൊടുത്ത പരിചരണം
മകന്റെ സ്നേഹമായി ഞാൻ അനുഭവിക്കുകയായിരുന്നു. ബസ്സിലിരിക്കുമ്പോൾ എന്തോ ഒരു കടമ
നിർവഹിച്ച തൃപ്തിയായിരുന്നു മനസ്സിൽ...
എന്റെ പ്രണയം ...... (ഭാഗം ::82)
മറ്റൊരു കുടുംബത്തിൽ ഞാൻ വലിയവനായപ്പോൾ സ്വന്തം വീട്ടിൽ ഞാൻ ഒറ്റപ്പെടാൻ
തുടങ്ങുകയായിരുന്നു. 'പഠനവും കളഞ്ഞ് ആളും, പേരുമുള്ള ശ്രീയുടെ അച്ഛന് രാത്രി കാവലിരിക്കാൻ പോയിരിക്കുന്നു' എന്നു പറഞ്ഞു മമ്മയന്നു വഴക്കു തുടങ്ങി. തലേന്നാൾ മമ്മ ഒറ്റക്ക് ഈ വലിയ
വീട്ടിൽ.. ഓർത്തപ്പോൾ വിഷമം തോന്നി. ഞാൻ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്തപ്പോൾ
അന്നമ്മച്ചി അടങ്ങി. അത് ശ്രീയിൽ നിന്നും കണ്ടുപഠിച്ചതാണ്.. ദേഷ്യപ്പെടുമ്പോൾ
പെട്ടെന്നു ഉമ്മ വച്ചുകളയും. പിന്നെ നമ്മൾ എന്തുപറയാൻ .? താനേ അടങ്ങും. "ശസ്ത്രക്രിയയെല്ലാം കഴിഞ്ഞു മമ്മയും കൂടി
വരുമായിരുന്നല്ലോ, ഒരുമിച്ചു പോയി ശ്രീയുടെ അച്ഛനെ കണ്ടിട്ട്
ഓടി വരാമായിരുന്നല്ലോ. ഞാനിവിടെ ഒറ്റക്കാണെന്ന കാര്യവും നീ മറന്നു കുഞ്ഞെ !
ഇങ്ങനെയാണോ സ്നേഹമുള്ള മക്കൾ ചെയ്യുന്നത്?" മമ്മ കുണ്ഠിതപ്പെട്ടു. "എന്റെ പൊന്നുമമ്മാ... നല്ലൊരു കാര്യത്തിനല്ലേ
ടോമികൊച്ചു പോയത്. നമുക്കുടനെയൊരു പട്ടികുഞ്ഞിനെ വാങ്ങാം. ഞാൻ
നോക്കിക്കോളാം." അങ്ങിനെ രണ്ടു ദിവസം കഴിഞ്ഞപ്പോൾ എന്റെ ഒരു സുഹൃത്ത് വഴി 500 രൂപയ്ക്കു ഒരു പട്ടിക്കുഞ്ഞിനെ വാങ്ങി. അവനു ഞാൻ 'ജിമ്മി' എന്നു പേരിട്ടു. ഞാൻ തന്നെ അവനെ പോറ്റി.
മനുഷ്യ കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന പൊടിയൊക്കെ കലക്കി കൊടുത്തും, മുറ തെറ്റാതെ വിരശല്യത്തിന്റെ മരുന്നു കൊടുത്തും അവനെ ഞാൻ ശ്രദ്ധിച്ചു. എന്നും
കുളിപ്പിക്കും.. രണ്ടു ദിവസം കഴിഞ്ഞു ഞാനും, മമ്മയും കൂടി ഉച്ചക്ക് ശ്രീയുടെ അച്ഛനെ കാണാൻ പോയി. നിറയെ ആപ്പിളും, ഓറഞ്ചും, പഴങ്ങളുമായി ആശുപത്രിയിൽ പോയി അച്ഛനെ
കണ്ടിട്ട്,, അവിടുന്ന് ശ്രീയുടെ വീട്ടിലും പോയി. വളരെ
ബഹുമാനത്തോടും, സ്നേഹത്തോടും അവർ പെരുമാറി. അന്ന്
അവരുടെയെല്ലാം മുന്നിൽ വച്ച് ഞാൻ ഗോപു ചേട്ടന്റെ വിസയുടെ കാര്യം പപ്പായോടു പറയാൻ
മമ്മയെ ഓർമ്മിപ്പിച്ചു. അപ്പോൾപിന്നെ 'പറ്റില്ല' എന്നു പറയാൻ കഴിയില്ലല്ലോ. മമ്മക്ക് ആ
വീടും, വീട്ടുകാരെയും ഇഷ്ടമായി. അന്ന് ഞങ്ങളെ
ശ്രീ തിരികെ ബസ്സ് കയറ്റിവിട്ടു. രണ്ടു നാൾ കഴിഞ്ഞ്, ശ്രീ അച്ഛനെ വീട്ടിൽ എത്തിച്ച ശേഷമാണ് കോഴിക്കോട്ടേക്ക് മടങ്ങി വന്നത്. അച്ഛനു
മരുന്നിനും മറ്റുമായി കാശു വേണ്ടിയതുകൊണ്ട് ശ്രീക്ക് ആ മാസം കാശ് ഒന്നും
കിട്ടിയില്ല. എനിക്കത് അറിയാമായിരുന്നു. എനിക്കാണെങ്കിൽ ആ മാസം പതിവായി പപ്പാ
തരാറുള്ള പോക്കറ്റ് മണി പോലും തന്നില്ല.. അങ്ങിനെയിരിക്കെ, ഒരു നാൾ രാവിലെ പത്രം നോക്കുമ്പോൾ ഒരു പരസ്യം ശ്രദ്ധയിൽ പെട്ടു. 'വൃക്ക സുഖമില്ലാതെ ഡയാലിസിസ് ചെയ്യുന്ന ഒരു രോഗിക്ക് അത്യാവശ്യമായി ഒ
നെഗറ്റീവ് രക്തം ആവശ്യമുണ്ട്'. പാരിതോഷികം ലഭിക്കും. ബന്ധപ്പെടേണ്ട നമ്പറും കൊടുത്തിട്ടുണ്ട്. ഞാൻ അതും
കൊണ്ട് മുകളിലേക്കു പോയി. മമ്മ കേൾക്കാതെ വിളിച്ചുനോക്കി. ഒരു മനുഷ്യൻ ഫോണെടുത്തു.
ഞാൻ എല്ലാം വിശദമായി ചോദിച്ചു. അക്കാലത്ത് ഇന്നത്തെപോലെ രക്തം സജീവമല്ല. അതും
എന്റെ ഗ്രൂപ്പ് ദുർല്ലഭമാണ്. രക്തം തരാൻ ഞാൻ തയ്യാറാണെന്ന് അയാളോടു പറഞ്ഞു. റഹ്മാൻ
എന്ന് പേരുള്ള അയാളുടെ ഉമ്മക്ക് വേണ്ടിയാണ് രക്തം. ആവശ്യമുള്ള കാശു തരാമെന്നു
പറഞ്ഞപ്പോൾ, രണ്ടാമതൊന്നാലോചിക്കാതെ ഞാൻ അവിടേക്കു
പോയി. ആരുമറിയാതെ അയാളെ കണ്ടു. ഒരു വെള്ള മാരുതി കാറിൽ വന്ന സുമുഖനായ ആ
ചെറുപ്പകാരൻ എന്നെയും കൊണ്ട് ആശുപത്രിയിലേക്കു പോയി. ആ ഉമ്മയെ ഞാൻ കണ്ടു. എന്നെ
കണ്ടതും അവർ ചാടിയെണീക്കാൻ ശ്രമിച്ചു. പെട്ടെന്നു മറിഞ്ഞു വീണു. എന്റെ കണ്മുന്നിൽ
വച്ച് ആ ഉമ്മക്ക് ബോധം മറഞ്ഞു. രക്തത്തിൽ ഹീമോഗ്ലോബിൻ കുറഞ്ഞു രക്തമർദ്ദം
കുറഞ്ഞുപോയതാണ് കാരണം. ഞാനോർക്കുന്നു. അവിടെയിരുന്ന ഫ്ലാസ്കും, മൊബൈലും എല്ലാം ചിതറിച്ചുകൊണ്ടാണ് ആ ഉമ്മ വീണത്. വീണത് കട്ടിലിലായതിനാൽ
രക്ഷപ്പെട്ടു. നന്നായി ക്ഷീണിച്ചുപോയ അവരെ കണ്ടതും എനിക്ക് വിഷമം തോന്നി. ആദ്യം
ചില ടെസ്റ്റുകൾ.. പിന്നെയാണ് എന്റെ രക്തം കുത്തിയെടുത്തത്.
രക്തമെടുത്തുകൊണ്ടിരിക്കുമ്പോൾ, ആ കാശു വാങ്ങണ്ട എന്നു ഞാൻ തീരുമാനിച്ചു. എന്റെ ഓർമ്മ ശരിയാണെങ്കിൽ 450 ml രക്തം എടുത്തുകാണും. അവർ നല്ല കാശുകാരാണ്. ആ ഉമ്മയുടെ മക്കൾ എല്ലാം
വിദേശത്താണ്. പണം വേണ്ട എന്നു പറഞ്ഞിട്ടും എന്റെ നല്ല മനസ്സിനെ
പ്രകീർത്തിച്ചുകൊണ്ട് റഹ്മാൻ ചേട്ടൻ നിർബന്ധിച്ചു 2000 രൂപ എന്റെ കീശയിൽ വച്ചുതന്നിട്ടു, എന്നോടു ഇഷ്ടമുള്ള ആഹാരം വാങ്ങി കഴിക്കാൻ പറഞ്ഞു. വളരെ വിഷമത്തോടെയാണ് ഞാനാ
കാശു വാങ്ങിയത്. കോഴിക്കോട്ടെ പേരു കേട്ട ആ സ്വകാര്യ ആശുപത്രിയിൽ ജോലിയുള്ള പല
ഡോക്ടർമാരും, നഴ്സുമാരും കുടുംബപരമായി ഞങ്ങളെ
അറിയാവുന്നവരാണ്. ആരും കാണരുതെയെന്നു പ്രാർത്ഥിച്ചാണ് അന്ന് ഞാനവിടുന്നിറങ്ങിയത്.
ഒരു ജ്യൂസ് വാങ്ങി കുടിച്ച് ഞാൻ വീട്ടിലേക്കു പോയി. അത്യാവശ്യങ്ങൾ അങ്ങിനെയായായിരുന്നു.
ഒരു ജ്യൂസ് വാങ്ങി കുടിച്ച് ഞാൻ വീട്ടിലേക്കു പോയി. അതിൽ ആയിരം രൂപ മുത്തൂറ്റ്
ബാങ്കിൽ മാലയ്ക്കു അടച്ചു. ബാക്കി ആയിരം പപ്പാ എനിക്കു പോക്കറ്റ് മണിയായി
തന്നതെന്നു പറഞ്ഞു ശ്രീക്കു പേഴ്സിൽ വച്ചുകൊടുത്തു.പക്ഷെ ഒരു മാസം കഴിഞ്ഞു ഞാൻ
റഹ്മാൻ ചേട്ടനെ വിളിച്ചപ്പോൾ എന്റെ രക്തത്തിനും ആ ഉമ്മയെ രക്ഷിക്കാനായില്ല
എന്നറിഞ്ഞു. അവർ മയ്യത്തായിരുന്നു. പേടിയും, വിഷമവും കൊണ്ട് ഞാൻ ഉറങ്ങാത്ത രാത്രിയായിരുന്നു അത്. എപ്പോഴും ഞാൻ ശ്രീയുടെ
പേഴ്സ് പരിശോധിക്കും. അതിൽ ഒന്നുമില്ലെങ്കിൽ ഞാൻ വഴക്കുപറയും. രണ്ടുപേരും
ഒന്നാണെന്നു പറഞ്ഞിട്ടു, കാശില്ലെങ്കിൽ അതു
തുറന്നുപറയത്തില്ല. ഒരിക്കലുംപേഴ്സ് ശൂന്യമാകാൻ ഞാൻ സമ്മതിക്കില്ല. എന്റെ
കൈയ്യിലുള്ളതിന്റെ പകുതി ഞാൻ അതിൽ വയ്ക്കും. ആദ്യമൊക്കെ അവൻ തടയുമായിരുന്നു.
പിന്നെ രണ്ടുപേരും ഒന്നാണെന്ന ബോധ്യം, എന്റേത്, നിന്റേത് എന്നൊന്നില്ലെന്ന വിശ്വാസം അവനെ
വല്ലാതെ മാറ്റി. പിന്നെ ഒന്നും പറയാറില്ല. ഞാൻ വാങ്ങിക്കൊടുത്ത ആ പേഴ്സ് അവന്റെ
ഭാഗ്യമാണെന്നു പറഞ്ഞു ശ്രീയതു നെഞ്ചിനോടു ചേർത്തുവയ്ക്കും. ഞാനൊരു വാക്കു
പറയുന്നതിനപ്പുറം അവൻ പോകില്ല. ആർക്കും പകരം വയ്ക്കാനാകാത്ത ഒരു സുഹൃത്ത് !
സുഖത്തിലും, ദുഃഖത്തിലും ഒരുപോലെ സഹകരിക്കുകയും, ആശ്വസിപ്പിക്കുകയും ചെയ്യുന്ന എന്റെ പ്രിയതോഴൻ.. നമ്മുടെതായ സ്വകാര്യതയിൽ
സന്തോഷങ്ങളുമായി മുന്നേറുമ്പോൾ, "ഒരേ വഴിയിൽ നമുക്ക് ഒരുമിച്ചു നടക്കാം.. എവിടെ വഴി അവസാനിക്കുന്നുവോ, അവിടെവരെ.." എന്നു പറഞ്ഞു ധൈര്യം തരുന്ന എന്റെ പ്രിയസ്നേഹിതൻ...
അതായിരുന്നു അവൻ.. അപ്രതീക്ഷിതമായ ഒരു പെരുമഴയത്തു നനഞ്ഞുകുതിർന്നു എന്റെ
കലാലയാങ്കണത്തിൽ ശ്രീ എന്നെ കാണാനോടിവന്നത് ഓർമ്മയിൽ തെളിയുന്നു.
വികാരോദ്ദീപകമായൊരു കൂടിക്കാഴ്ചയായിരുന്നു അത്. ഒരു പൈൻമരച്ചുവട്ടിൽ മഴ നനയാതെ
ശ്രീ എന്നെ ചേർത്തു നിർത്തി. പെശറൻകാറ്റത്ത് മരങ്ങൾ ഇളകിമറിയുന്ന ആ കാഴ്ച മനസ്സിൽ
വല്ലാത്ത വിസ്മയവും ഒപ്പം തിരികെ എങ്ങിനെ വീടണയും എന്നുള്ള ആശങ്കയും ഉളവാക്കി. ഒരു
മിന്നൽപിണറും, അതോടൊപ്പമുണ്ടായ കർണകഠോരമായ ഇടിമുഴക്കവും
ഞങ്ങളെ കൂടുതൽ അടുപ്പിച്ചു. ആ പെരുമഴയിലും അവന്റെ ശരീരത്തിൽ നനുനനെ പൊടിഞ്ഞ
വിയർപ്പിന്റെ ഗന്ധം എന്നെ വല്ലാതെ ത്രസിപ്പിച്ചു. മനസ്സുകൾ ഞങ്ങളുടെ
നിയന്ത്രണത്തിൽ നിന്നും വഴുതിമാറാൻ തുടങ്ങിയപ്പോൾ പ്രകൃതിയുടെ ഇഷ്ടക്കേടുപോലെ ആ
മഴയും,കാറ്റും നിലച്ചു. പിന്നെ പരിസരബോധം
വീണ്ടെടുത്ത് ഞങ്ങൾ യാത്ര പറഞ്ഞു രണ്ടു വഴിയിലേക്കു പിരിഞ്ഞുപോയി. അപ്പോഴും പാതി
കണ്ടുണർന്ന ഒരു മധുരസ്വപ്നംപോലെ, അവന്റെ മനസ്സ് എന്നിലും ,എന്റെ മനസ്സു അവനിലും അർപ്പിതമായിരുന്നു. അങ്ങിനെ ദിനങ്ങള കൊഴിയവേ .., എത്ര ശ്രമിച്ചിട്ടും ദാരിദ്ര്യം മാറുന്നില്ല, മമ്മ കണ്ടുപിടിക്കും മുമ്പേ മാല തിരികെയെടുക്കണം. എങ്ങിനെയുമൊരു
വരുമാനമുണ്ടാകണം. അതിനു ഞങ്ങൾ രണ്ടുപേരും കൂടി ഒരു വഴി കണ്ടുപിടിച്ചു. കൊച്ചു
കുട്ടികളെ ആരുമറിയാതെ ട്യൂഷൻ പഠിപ്പിക്കുക. ജിമ്മിൽ പോകുന്നത് നിർത്തി ആ സമയം
ട്യൂഷൻ പഠിപ്പിച്ചാൽ ജിമ്മിന്റെ കാശും ലാഭിക്കാം. ഫീസും കിട്ടും. ഞാൻ
നിർബന്ധിച്ചപ്പോൾ ശ്രീയതിനു സമ്മതം മൂളി. പഠിപ്പിച്ചാൽ അറിവു കൂടുകയെയുള്ളൂ.
കുറച്ചു ദൂരെ മാറിയാണ് നല്ലത്. അല്ലെങ്കിൽ മമ്മയുടെ ചെവിയിലെത്തും. മമ്മക്കത്
അപമാനമാകും. കുട്ടികളെ കിട്ടാൻ പ്രയാസമുണ്ടായില്ല. ശ്രീയുടെ കാശുകാരൻ സുഹൃത്ത്
അരുണ് ചേട്ടന്റെ അനിയനെയും, ബന്ധത്തിൽ പെട്ട മറ്റൊരു കുട്ടിയേയും പഠിപ്പിക്കാൻ കിട്ടി. ശ്രീ സയൻസും, ഞാൻ കണക്കും പഠിപ്പിച്ചു. രണ്ടുപേർക്കും കൂടി 1000 രൂപ മാസം കിട്ടും. അങ്ങിനെ ഞങ്ങൾ സഹകരിച്ചു കാശുണ്ടാക്കാൻ തുടങ്ങി. ഒൻപതിലും, പത്തിലും പഠിക്കുന്ന നാലു കുട്ടികളെ കൂടി കിട്ടി. 3000 രൂപ വരുമാനമായി. ഞങ്ങൾ മെഡിസിനും, എഞ്ചിനീയറിങ്ങിനും പഠിക്കുന്നതുകൊണ്ടാണ് ഇത്ര നല്ല ഫീസ് ലഭിക്കുന്നത്. എല്ലാം
ഗൾഫുകാരുടെ മക്കൾ! ആദ്യത്തെ മാസത്തെ ഫീസ് കിട്ടിയപ്പോൾ തന്നെ ഞാൻ മാല പണയമെടുത്തു.
ഇടക്ക് ശ്രീ ചോദിച്ചപ്പോൾ തലമുടിയിൽ കുരുങ്ങുന്നതു കൊണ്ട് ഊരിവച്ചിരിക്കുന്നു
എന്നു നുണ പറഞ്ഞാണ് രക്ഷപ്പെട്ടത്. അവനന്ന് വഴക്കു പറഞ്ഞു. എനിക്കതു നല്ല
ചേർച്ചയാണെന്നും, അതിടുമ്പോൾ വല്ലാത്തൊരു ആകർഷണമാണെന്നും
പറഞ്ഞാണ് നിർത്തിയത്. "ആയിടെ ശ്രീ ബൈക്ക് എടുത്തു പോകുന്നത് മമ്മക്ക്
ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല. ചില കുത്തുവാക്കുകൾ പറയാൻ തുടങ്ങിയപ്പോൾ ഞാൻ
എങ്ങിനെയും ശ്രീക്കൊരു ബൈക്കു വാങ്ങണമെന്നു തീരുമാനിച്ചു. അവനോടു അതിനെപ്പറ്റി
സംസാരിച്ചപ്പോൾ, മെഡിക്കൽ കോളേജിൽ അവനു മാത്രമാണ്
സ്വന്തമായി ഒരു സൈക്കിൾ പോലുമില്ലാത്തത് എന്നവൻ പറഞ്ഞു. ചിലർ കുറച്ചുനാൾ
ഉപയോഗിച്ചിട്ടു വില്ക്കുന്ന പ്രവണതയുണ്ട്. ഞങ്ങൾ സുൽഫി ചേട്ടനോട് കാര്യം പറഞ്ഞു.
താമസിയാതെ ഒരെണ്ണം തപ്പിയെടുക്കാമെന്നു ചേട്ടൻ എന്നോടു പറഞ്ഞു. കാര്യങ്ങൾ ഒരു വിധം
സൗമ്യമായി പോകുമ്പോൾ, ശ്രീയുടെ അങ്കിൾ
ആനിചേച്ചിക്ക് ഒരു കല്യാണാലോചനയുമായി വന്നു. ഞങ്ങൾ ദോഹക്ക് പോകുന്നതിന്റെ തലേന്നാൾ
ശ്രീയുടെ അങ്കിളും, ആന്റിയും വരുമ്പോൾ ആനിചേച്ചിയെ കണ്ടു
പരിചയപ്പെട്ടിരുന്നു. അന്ന് സണ്ണി അങ്കിളുമായി നല്ല കൂട്ടുമായി വിജയൻ അങ്കിൾ. പുള്ളിയുടെ
കൂടെ ജോലി നോക്കുന്ന ചങ്ങാതിയുടെ അനിയനാണ് ചെക്കൻ. ബംഗ്ലൂരിൽ ജോലി (IT) നോക്കുന്നു. നെല്ലിക്കോടാണ് പയ്യന്റെ വീട്. എല്ലാം കൊള്ളാം. പ്ലസ് ടുവിനു കൂടെ
പഠിച്ച പ്രശ്നക്കാരൻ അനൂപിന്റെ വീടിനു കുറച്ചുമാറിയാണ്. അനൂപിനെ വിളിച്ചു
പയ്യനെയും, കുടുംബക്കാരെയും കുറിച്ചു ചോദിച്ചു
മനസ്സിലാക്കി. പറഞ്ഞു വന്നപ്പോൾ നമ്മുടെ ഇടവകയിൽ പെട്ട മറ്റൊരു പള്ളിയിലാണ് അവർ
പ്രാർത്ഥിക്കാൻ വരുന്നത്. പിന്നെ എല്ലാം പെട്ടെന്നായിരുന്നു, പറുദീസയിൽ വച്ച് പെണ്ണുകാണൽ ചടങ്ങ് കഴിഞ്ഞു. മന:സമ്മതം കുറവിലങ്ങാട് പള്ളിയിൽ
വച്ച് ഒരു ഞായറാഴ്ച തീരുമാനിച്ചു. അതിന്റെ വിവരങ്ങൾ അറിയാൻ പപ്പാ വിളിച്ചപ്പോൾ ഞാൻ
ശ്രീയുടെ അളിയന്റെ വിസയുടെ കാര്യം പറഞ്ഞു. എങ്ങിനെയെങ്കിലും ശരിയാക്കിയാൽ ഒരു
കുടുംബം രക്ഷപ്പെടുമെന്നു മമ്മയും പറഞ്ഞപ്പോൾ പപ്പാ കൊണ്ടുപോകാമെന്ന് സമ്മതിച്ചു.
ഞാൻ ശ്രീയെ വിളിച്ചു പാസ്സ്പോർട്ട് കോപ്പി അയച്ചുകൊടുക്കാനുള്ള മെയിൽ ഐ ഡി യും
കൊടുത്തു. ശ്രീ പറുദീസയിൽ വന്നാൽ ജിമ്മിയുമായി കളിയാണ്. എന്നെക്കാളും അവനിഷ്ടം
ശ്രീയെയാണ്. ഞങ്ങൾ മൂന്നുപേർ അടങ്ങുന്ന ഒരു ലോകമായിരുന്നു പറുദീസയുടെ മണിമുറ്റം...
എന്റെ പ്രണയം ..... ( ഭാഗം :: 83 )
ശ്രീയുടെ അച്ഛൻ സുഖപ്പെട്ടു ജോലിക്കു പോയി തുടങ്ങി. ആനിചേച്ചിയുടെ മന:സമ്മതം
കഴിഞ്ഞു. ഞാനും, ശ്രീയും സജീവമായി ആ ചടങ്ങിൽ പങ്കെടുത്തു.
എല്ലാ സഹായങ്ങൾക്കും ശ്രീ മുന്നിട്ടുനിന്നു. ഞങ്ങളുടെ ഒത്തൊരുമ കണ്ട് എല്ലാവർക്കും
സന്തോഷമായി. സുൾഫിയുടെ പരിചയത്തിൽ ശ്രീക്കു തീരെ പഴയതല്ലാത്ത ഒരു ഹീറോഹോണ്ട ബൈക്ക്
വാങ്ങാൻ ഞങ്ങൾ പോയി. പണം തികയാതെ വന്നപ്പോൾ, അന്ന് ശ്രീ അറിഞ്ഞുകൊണ്ടു തന്നെ ഞാൻ മാല വീണ്ടും പണയം വച്ചു. മമ്മയെ
കബളിപ്പിച്ചു എന്നു തന്നെ പറയാം. പണയം വയ്ക്കുന്നതിനു മുമ്പ് ഞാൻ മാല ഊരിവച്ചു.
അത്താഴം കഴിക്കാൻ ചെന്നപ്പോൾ മമ്മ മാലയെ പറ്റി തിരക്കി. തലമുടിയിൽ കുരുങ്ങുന്നതു കൊണ്ട്
ഊരിവച്ചിരിക്കുന്നു എന്നു പറഞ്ഞപ്പോൾ മമ്മക്കു വിശ്വാസം വരാത്തതുപോലെ.. കഴിച്ചു
കഴിഞ്ഞ് മുകളിൽ പോയി മാല എടുത്തു മമ്മയെ കാണിച്ചു. ആ പാവമറിഞ്ഞില്ല നാളെ പണയം
വയ്ക്കാൻ മകൻ നടത്തിയ നാടകമായിരുന്നു അതെന്ന്.. പണയം വച്ച പണം തികയാതെ വന്നപ്പോൾ, ട്യൂഷൻ പഠിപ്പിക്കുന്ന വീട്ടിൽ നിന്നും ഞങ്ങൾ അഡ്വാൻസ് രൂപ കൈപറ്റി. സുൽഫിയും
കുറച്ചു രൂപ സഹായിച്ചു. അങ്ങിനെ എന്റെ ശ്രീക്കു സ്വന്തമായി തരക്കേടിലാത്ത ഒരു
ബൈക്കു കിട്ടി. വലിയ ആശ്വാസമായിരുന്നു അവനതു ഓടിച്ചുപോകുന്നതു കാണുമ്പോൾ.. ഇനി
മമ്മയുടെ ദേഷ്യം കാണണ്ടല്ലോ.. ഒക്ടോബർ മാസം. സത്യവിശ്വാസികളുടെ ഉള്ളില്
ആത്മനിര്വൃതിയുടെ കൊച്ചോളങ്ങള് സൃഷ്ടിച്ചുകൊണ്ട് പുണ്യ റംസാന് ആഗതമായി. ഞങ്ങൾക്ക്
യത്തീംഖാനയിൽ നിന്നും നോമ്പുതുറക്കു ക്ഷണം കിട്ടി. പാപങ്ങളുടെ കദനഭാരം ഇറക്കി
ഹൃദയം സ്ഫുടം ചെയ്ത് യഥാര്ത്ഥ വിശ്വാസിയായി,വളരെ കഷ്ടപ്പെട്ട് ഒരു ദിവസം ഞാനും, ശ്രീയും നോമ്പു നോറ്റു. വൈകിട്ട് അവർക്കു കൊടുക്കാനുള്ള കാശുമായി ഞങ്ങൾ
അവിടേക്കു പോയി. ആ മുസലിയാർ ഞങ്ങൾക്കു വേണ്ടി പ്രത്യേകം പ്രാർത്ഥിച്ചു. അവിടുള്ള
പാവപ്പെട്ട അനാഥരായ അല്ലാഹുവിന്റെ പ്രിയ മക്കളോടൊപ്പം ഞങ്ങൾ നോമ്പു തുറന്നു.
ഒരിക്കലും, ഒന്നിനും പകരം വയ്ക്കാനാകാത്ത അനുഭൂതികളുമായി
അവിടുന്നു മടങ്ങുമ്പോൾ മതസൗഹാർദ്ദത്തിന്റെ സ്നേഹം ഞങ്ങൾ
ഊട്ടിയുറപ്പിക്കുകയായിരുന്നു. പിന്നെ നവംബർ 14 പെരുന്നാൾ ദിനത്തിൽ (ഞായറാഴ്ച ) കുട്ടികൾക്കുള്ള മിഠായിയുമായി ഞങ്ങൾ വീണ്ടും
പോയി. ഈദ് ആശംസകളുമായി അവരോടൊപ്പം ചിലവഴിച്ച ആ സമയം ഞങ്ങളുടെ ജീവിതത്തിലെ ഒരു
നാഴികകല്ലായി മാറി. എന്റെ നിഴലുപോലെ ആയി ശ്രീ. ഞങ്ങൾ കടന്നുപോകുന്ന വഴികൾ
വസന്തത്തിലെ പൂവുകൾ നിറഞ്ഞതായിരുന്നു . ആ സമയങ്ങളിൽ മനസ്സുകൊണ്ടു ഞാനനുഭവിച്ച
നിർവൃതികൾ ശരീരത്തെ വെല്ലുവിളിക്കുന്നവയായിരുന്നു. ഉറങ്ങുമ്പോഴും, ഉണർന്നിരിക്കുമ്പോഴും എന്റെ മനസ്സിന്റെ ലാസ്യം ഒരു പ്രണയമായ് അവനിൽ
നിറഞ്ഞിരിന്നു. ലിംഗഭേദമന്യേ ഞങ്ങളുടെ അനുരാഗം വാക്കുകളിലും, നോട്ടത്തിലും തുടിച്ചിരുന്നു .ഈ ഭൂമി ഞങ്ങൾക്കൊരു സ്നേഹകൂടാരമായി മാറി. .
ഋതുക്കൾ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗഭൃക്കായി. ഞങ്ങളുടെ പ്രണയത്തിൽ നിന്നംഗുരിച്ച
സന്തോഷങ്ങൾ മറ്റുള്ളവരിലേക്കു നിറഞ്ഞ സ്നേഹമായൊഴുകി. ആഴിതിരമാലകൾ പോലെ, അതനുദിനം വളരുകയായിരുന്നു.. സന്തോഷം സ്ഫുരിക്കുന്ന മനസ്സിന്റെ നിറവ് എന്റെ
കണ്ണുകളുടെ തിളക്കം വർദ്ധിപ്പിച്ചു.. ഒരു കുഞ്ഞുറുമ്പ് കടിക്കുന്ന വേദന പോലും
പരസ്പരം നല്കാനാകാതെ ഞങ്ങൾ മത്സരിച്ചു പ്രണയിച്ചു. ദുരൂഹതകൾ നിറഞ്ഞ ഈ ജീവിതത്തിലെ
ശരിയും, തെറ്റും ഞങ്ങൾ തന്നെ
സങ്കല്പ്പിച്ചുറപ്പിച്ചു. മറ്റുള്ളവരിൽ അസൂയയുളവാക്കുന്ന പെരുമാറ്റമായിരുന്നു
എന്നോടവന്.. ഏതു രാത്രിയിലായാലും എന്റെ നിഴലിനെപോലും അവൻ തിരിച്ചറിയും. എന്നെ
കണ്ടാൽ ശ്രീയാകെ മാറും. ഈ ലോകത്തിലെ പ്രണയം മുഴുവൻ അവനിലാണെന്നു തോന്നിപ്പോകും
.എന്റെ എല്ലാ സന്തോഷങ്ങളും അവൻ മാത്രമായ നാളുകൾ !! ഡിസംബറിന്റെ തണുപ്പിൽ ഞങ്ങളൊരു
യാത്രക്കു പോകാൻ തീരുമാനിച്ചു, വേളാങ്കണ്ണി പള്ളി. കാരണം ജനുവരിയിൽ ആനിചേച്ചിയുടെ മിന്നുകെട്ടാണ്. അതും
കോഴിക്കോട് കത്തീഡ്രലിൽ വച്ചാണ്. പിന്നെ ഒന്നിനും നേരം കിട്ടാതെ വരും. അങ്ങിനെ
എല്ലാവരുടെയും അനുഗ്രഹാശ്ശിസുകളോടെ ഡിസംബർ 18 ശനിയാഴ്ച ഞങ്ങൾ ട്രെയിനിൽ തമിഴ്നാട് നാഗപട്ടണത്തിലേക്കു യാത്ര തിരിച്ചു. വളരെ
തയ്യാറെടുപ്പുകളോടെ മണിക്കൂറുകളോളം ഒരു ട്രെയിൻ യാത്ര. ആസ്വദിച്ച്, ആനന്ദിച്ചുള്ള ആ യാത്രയിൽ ജീവിതത്തിൽ അനുഭവിക്കാൻ അർഹതയുണ്ടോ എന്നു സംശയം
തോന്നുന്ന രീതിയിലുള്ള സംരക്ഷണവും, സ്നേഹവും പരസ്പരം പകർന്നു ഞങ്ങൾ സ്വയം മറന്നു. എന്നോടൊപ്പം പള്ളിയിൽ വരികയും, പ്രാർത്ഥിക്കുകയും ചെയ്ത ശ്രീയെ ഞാൻ ആകാശത്തോളം വാഴ്ത്തി. അവന്റെ ആഗ്രഹ
പ്രകാരം അതിനടുത്തുള്ള ഒരു അമ്പലത്തിലും ഞങ്ങൾ പോയി. 'നീലായദാക്ഷി അമ്പലം'. അവിടുത്തെ ദേവി
വിഗ്രഹത്തിൽ ഏറ്റവും വില കൂടിയ ഇന്ദ്രനീലങ്ങളാൽ തീർത്ത കണ്ണുകളാണ്. ഞാൻ അകത്തു
കയറാൻ ഭയന്നു. ശ്രീയെന്നെ പിടിച്ചുവലിച്ചു അകത്തേക്കു കൊണ്ടുപോയി
പ്രാർത്ഥിപ്പിച്ചു. ആ ദൈവത്തിന്റെ കണ്ണുകളിലേക്ക് നോക്കി എന്ത് ആഗ്രഹിക്കുന്നുവോ
അതു നടക്കുമെന്ന് ശ്രീ പറഞ്ഞു. എന്നിട്ട് പുറത്തിറങ്ങിയപ്പോൾ 'ഞാൻ എന്താണ് ആഗ്രഹം പറഞ്ഞത്' എന്നു ചോദിച്ചു. ശ്രീയൊരു കീർത്തികേട്ട ഡോക്ടർ ആകാനാണ് ഞാൻ പ്രാർത്ഥിച്ചതെന്നു
പറഞ്ഞപ്പോൾ, അവൻ, 'നമ്മൾ ഒരിക്കലും വേർപിരിഞ്ഞു പോകരുതേ' എന്നാണു പ്രാർത്ഥിച്ചതെന്നു പറഞ്ഞു. പക്ഷെ, ഞങ്ങളുടെ ജീവിതത്തിലെ ഒരുമിച്ചുള്ള അവസാന ട്രെയിൻ യാത്രയായിരുന്നു അതെന്നു
ഞങ്ങൾ സ്വപ്നേപി കരുതിയിരുന്നില്ല. ട്രെയിനിൽ വച്ചു ശ്രീ പറഞ്ഞു "നമ്മൾ
വീട്ടിൽ ചെല്ലുമ്പോൾ എന്തെങ്കിലുമൊരു നല്ല വാർത്ത കേൾക്കും." . "ഓരോ
അന്ധവിശ്വാസങ്ങൾ !" എന്നു പറഞ്ഞു ഞാനതിനെ കളിയാക്കി. ഉറങ്ങിയും, ഉണർന്നും ഒരു ദിവസത്തെ നീണ്ട യാത്രക്കൊടുവിൽ ഞങ്ങൾ സന്തോഷമായി തിരികെ സ്വന്തം
നാടെത്തി. ശ്രീയുടെ ശരീരത്തിന്റെ ചൂട് എന്റെ ദേഹത്തിൽ നിന്നും വിട്ടുമാറാത്തതുപോലെ
തോന്നി. യാത്ര ശ്രീയോടൊപ്പമായതിനാലാകാം എനിക്കു ക്ഷീണമേ തോന്നിയിരുന്നില്ല.
എന്തായാലും വീട്ടിലെത്തിയതും ഞാനൊന്നു ഞെട്ടി.. ചെന്നയുടൻ ജിമ്മിയുടെ സ്നേഹം !
മൂന്നു ദിവസം എന്നെ കാണാതിരുന്നതിന്റെ പരിഭവം മോങ്ങലായി പ്രകടിപ്പിച്ചു അവനെന്നെ
പൊതിഞ്ഞു. മമ്മ പറഞ്ഞു.. "മോനെ, ശ്രീയുടെ അളിയന്റെ വിസ തയ്യാറായതായി പപ്പാ വിളിച്ചുപറഞ്ഞു"
എനിക്കതിരില്ലാത്ത സന്തോഷവും, ശ്രീയോട് ബഹുമാനവും തോന്നി. പല കാര്യങ്ങളും ശ്രീ പറഞ്ഞതു അതുപോലെ
വന്നുഭവിച്ചിട്ടുണ്ട്. ഞാനുടനെ അവനെ വിളിച്ചു കാര്യം പറഞ്ഞു. 'ട്രെയിനിൽ വച്ച് ഒരു നല്ല കാര്യം നടക്കുമെന്നു പറഞ്ഞതു ഫലിച്ചു' എന്നു പറഞ്ഞപ്പോൾ, അവൻ തമാശ പറഞ്ഞതാത്രെ
! ജനുവരി 5 നു ഗോപു ചേട്ടൻ ഖത്തറിനു പോകാൻ ടിക്കറ്റ്
എടുത്തു. അങ്ങിനെ അതിനൊരു തീരുമാനമായി. ഇനി ക്രിസ്തുമസ്, പുതുവത്സരം. ശ്രീയുമായുള്ള നാലാമത്തെ വർഷത്തെ ( 2002,2003,
2004,2005 )ക്രിസ്തുമസ് ആഘോഷങ്ങളാണ്.
അപ്രാവശ്യം ശ്രീ പഠിക്കാനേറെയുണ്ടെന്നു പറഞ്ഞു നാട്ടിൽ പോയില്ല. എന്നെ പിരിഞ്ഞു
നില്ക്കാൻ അവനു താല്പര്യമില്ല. ട്യൂഷന് കുട്ടികളുള്ളപ്പോൾ പരീക്ഷ
തീരുന്നതുവരെയെങ്കിലും പഠിപ്പിക്കണ്ടേ.. എന്തായാലും കരോൾ യാത്രകളും, പറുദീസയിൽ വച്ചൊരു ക്രിസ്തുമസും, ഒക്കെയായി സന്തോഷത്തിന്റെ നാളുകൾ ! കൈയ്യിൽ വേണ്ടുവോളം പണവുമുണ്ട്. ശ്രീയുടെ
അച്ഛൻ വയൽ കുറച്ചു വിറ്റു. കാരണം ശസ്ത്രക്രിയ കഴിഞ്ഞു പഴയപോലെ പോയി നോക്കാനൊന്നും
വയ്യ. പഴയ പോലെ ആത്മാർത്ഥതയുള്ള ജോലിക്കാരും കുറവാണ്.ശ്രീയുടെ പഠന ആവശ്യങ്ങൾക്കു
പണവും വേണം. അദ്ദേഹം പെൻഷൻ ആകാൻ ഇനി അഞ്ചു വർഷം കൂടിയേയുള്ളൂ. 2005 ആഗതമായി. എന്തായാലും ആനിചേച്ചിയുടെ മിന്നുകെട്ടിനു എന്റെ ആഗ്രഹപ്രകാരം
ശ്രീക്കും ഷർട്ടും, പാന്റും എടുത്തുകൊടുത്തു. എല്ലാം ഭംഗിയായി
നടന്നു. മിന്നുകെട്ടു കഴിഞ്ഞു പറുദീസയിൽ ആണ് വന്നത്. പിന്നെ ഞങ്ങൾ കുറവിലങ്ങാട്
പോയി. അവിടുന്ന് ബന്ധുക്കളും, നാട്ടുകാരുമായി രണ്ടു ബസ്സ് ആളുകളെ കൊണ്ടുവന്നിരുന്നു. മൂന്നുനാൾ കഴിഞ്ഞു
ആനിചേച്ചിയെ ചടങ്ങു തീർത്തു ചെക്കന്റെ വീട്ടിൽ കൊണ്ടുവിട്ടു. അങ്ങിനെ മോനിച്ചൻ
എന്റെയും, ടോണിയുടെയും ഒരേയൊരു അളിയനായി. ശ്രീ
കഴിഞ്ഞ മൂന്നു വർഷവും ശബരിമലയിൽ പോകാമെന്നു നേർച്ചയിടും. പക്ഷെ ആശാന്
വ്രതമെടുക്കാൻ വയ്യ ! 'ഞാനാണ് അവന്റെ
എകാഗ്രതക്കു തടസ്സം' എന്നാ പറയുക. ഞാനുമായി ഒരു കൂടിചേരൽ
ഇല്ലാതെ മൂന്നു നാൾ തികക്കില്ല. പിന്നെങ്ങിനെ ബ്രഹ്മചര്യം അനുഷ്ഠിക്കാനാണ്?! നെല്ലിക്കോട് നിന്നും ആനിചേച്ചിയും, മോനിച്ചനും ഒന്നിരാടം പറുദീസയിൽ വന്നുപോകും. ഒരിക്കൽ ശ്രീ വൈകിട്ടു
പതിവില്ലാതെ വീട്ടിൽ വന്നു. മമ്മ കുളിക്കുന്നു. ഞങ്ങൾ എന്തൊക്കെയോ
സംസാരിച്ചിരിക്കുമ്പോൾ ശ്രീയുടെ ഫോണിൽ വിജയൻ അങ്കിൾ വിളിച്ചിട്ട് എന്തോ പൂജക്ക്
പൂവ് വാങ്ങി വരാൻ പറഞ്ഞു. ഞങ്ങൾ നല്ലൊരു മൂഡിൽ വരുന്ന സമയം ! ഞാനിനി ഇവിടെ നിന്നാൽ
ശരിയാകില്ല. എന്റെ നിയന്ത്രണം പോകുമെന്നും പറഞ്ഞു അവൻ പോകാനിറങ്ങി. 'ദൈവങ്ങളുടെ കാര്യമല്ലേ അശുദ്ധമാകണ്ട' വിട്ടോളാൻ ഞാനും പറഞ്ഞു. പെട്ടെന്ന് അവൻ ചുണ്ടു എന്റെ ചുണ്ടോടു ചേർത്തു. ഞങ്ങൾ
ചുംബിക്കുമ്പോൾ കതകു തുറന്നുകിടക്കുകയായിരുന്നു. അപ്പോഴാണ് മോളിയാന്റി ചൂലുമായി
അടിച്ചുവാരാൻ വന്നത്. ശ്രീയുടെ ഏകാഗ്രത എന്റെ നേരെയാണ്. എന്നെ
കെട്ടിപ്പിടിച്ചിരിക്കുന്നു. അവരെ കണ്ടിട്ട് ഞാൻ പുറകിലോട്ടു മാറാൻ
ശ്രമിക്കുന്നുണ്ട്. അവൻ വിടുന്നില്ല....
എന്റെ പ്രണയം .... (ഭാഗം::84)
മോളിയാന്റി ആ രംഗം കാണാത്തതു പോലെ പുറകിലേക്കു തിരിഞ്ഞു കളഞ്ഞു. ഞാനാകെ
മ്ലാനതയോടെ ശ്രീയെ നോക്കി. പപ്പായുടെ വളരെ അകന്ന ബന്ധത്തിൽ പെട്ട ഇവർ ഇനി
എന്തൊക്കെ പറഞ്ഞുപരത്തുമോ ആവോ? ഉമ്മ വയ്ക്കുന്നത് അവർ കണ്ടു എന്നു പറഞ്ഞപ്പോൾ ശ്രദ്ധിക്കാത്തപോലെ ശ്രീ
പുറത്തേക്കു പോയി. അവർക്കു അടിച്ചുവാരാൻ കണ്ട സമയം. എന്നും രാവിലെ ജോലിക്കു
വരുന്നതാണ്. ഇന്ന് എവിടെയോ പ്രാർത്ഥനക്കു പോയതുകൊണ്ടാണ് വൈകിട്ട് എഴുന്നെള്ളിയത്.
എന്തായാലും വരുന്നിടത്തു വച്ചു കാണാമെന്ന് ഞാനും കരുതി. ആയിടെ ഒരു നാൾ ഞാൻ പ്രാതൽ
കഴിച്ചുകൊണ്ടിരിക്കുമ്പോൾ ശ്രീ എന്നെ ഫോണിൽ വിളിച്ചു. ഹൃദയത്തിന്റെ വാൽവ്
തകരാറിലായ ഒരു കുഞ്ഞിനു ശസ്ത്രക്രിയ സംബന്ധമായി അത്യാവശ്യമായി ഒ നെഗറ്റീവ് രക്തം
വേണമെന്നും, കൊടുക്കാൻ തയ്യാറാണോ എന്നും ചോദിച്ചു. ഞാൻ
അപ്പോൾ തന്നെ സമ്മതിച്ചു. റഹ്മാൻ ചേട്ടന്റെ ഉമ്മാക്ക് രക്തം കൊടുത്തിട്ട് അധികനാൾ
ആയിട്ടില്ല. രണ്ടാമത് രക്തദാനം ചെയ്യാൻ മൂന്നു മാസം കഴിയണമെന്നാണ് ഡോക്ടർമാരുടെ
പക്ഷം! രണ്ടര മാസത്തോളം ആയതുകൊണ്ട് കുഴപ്പം കാണില്ല. ആദ്യം കൊടുത്തത്
ആർക്കുമറിയില്ലതാനും. പക്ഷെ ഞാൻ ശ്രീയോട് സംസാരിക്കുന്നത് മമ്മ കേട്ടു.
എന്താണെന്നു ചോദിച്ചപ്പോൾ ഞാൻ കാര്യം തുറന്നുപറഞ്ഞു. രക്തം കൊടുക്കുന്നതിനെ മമ്മ
ശക്തമായി എതിർത്തു. ഇത്ര ചെറിയ പ്രായത്തിൽ രക്തമെടുക്കാൻ പാടില്ലെന്നും, ഓരോ തുള്ളി ചോരയും പപ്പായുടെ വിയർപ്പാണെന്നും പറഞ്ഞു മമ്മ വാദിച്ചു. ഒരു
വശത്തു ശ്രീയുടെ അപേക്ഷയും, ആ കൊച്ചു കുഞ്ഞിന്റെ അവശതയും.. അക്കാര്യത്തിൽ, അവസാനമെനിക്ക് മമ്മയെ ധിക്കരിക്കേണ്ടി വന്നു. ഞാൻ പോയി 340 ml രക്തം കൊടുത്തു. പക്ഷെ, അതിന്റെ ഭവിഷ്യത് ശ്രീയാണ് അനുഭവിക്കേണ്ടിവന്നത്. ഞാൻ അകത്തു രക്തം
കൊടുക്കുമ്പോൾ പുറത്ത് മമ്മ ശ്രീയെ വിളിച്ചു വഴക്കു പറഞ്ഞു. ഇനിമേലിൽ ഇത്തരം
കാര്യങ്ങൾക്ക് വേണ്ടി ടോമിയെ വിളിക്കണ്ടാന്നു പറഞ്ഞുവെന്നു പറഞ്ഞു ശ്രീ
സങ്കടപ്പെട്ടു. ശ്രീക്കതു വലിയ അപമാനമായിപ്പോയി. അവനിനി വീട്ടിലേക്കു വരില്ലെന്നു
പറഞ്ഞു. പക്ഷെ, ഞാൻ വളരെ താഴ്മയോടെ അപേക്ഷിച്ചു.
അങ്ങിനെയാണ് പിന്നെയും അവൻ പറുദീസയിലേക്കു വരാൻ തുടങ്ങിയത്. ഞങ്ങളുടെ കലാലയങ്ങളിൽ
മിക്കവാറും പേർ ഞങ്ങളുടെ പ്രണയത്തെ കുറിച്ച് അറിഞ്ഞുകഴിഞ്ഞിരുന്നു. ഞങ്ങൾ
പ്രേമമാണെന്ന് ചിലർ മന:പൂർവ്വം പറഞ്ഞുപരത്തി. ഞങ്ങളെ ഒരുമിച്ചു കണ്ടാൽ 'ലവ് ബേർഡ്സ്' എന്ന് രണ്ടാം പേരിട്ടാണ് സുഹൃത്തുക്കൾ
വിളിച്ചിരുന്നത്. എന്റെ ഒരു സീനിയർ വിദ്യാർത്ഥി എന്നെയും, ശ്രീയെയും കണ്ടതും അവന്റെ ചങ്ങാതിയോട് "അളിയാ, എന്തോ ചീഞ്ഞു നാറുന്നുണ്ടല്ലോ" എന്നു പറഞ്ഞതിന് ശ്രീ അവരോട് വഴക്കിനു
പോയി. ഉന്തും, തള്ളുമായപ്പോൾ ".. ഇതു മെഡിക്കൽ
കോളേജ് അല്ല.., ദയാവായി പ്രശ്നത്തിനൊന്നും
നില്ക്കണ്ട" എന്നു പറഞ്ഞു ഞാൻ ശ്രീയെ പിന്തിരിപ്പിച്ചു. വീട്ടിലാണെങ്കിൽ മമ്മ
പഴയപോലെ എന്നോടു സംസാരിക്കുന്നില്ല. എന്തോ മനസ്സിൽ വച്ചു പെരുമാറുന്നതുപോലെ..
കുത്തുവാക്കുകളും, വല്ലാത്ത അർത്ഥം വച്ചുള്ളൊരു നോട്ടവും.
വീട്ടുജോലിക്കാരി കണ്ടതു ഉറപ്പായും മമ്മയോട് ചർച്ച ചെയ്തുകാണും. ശ്രീയുടെ അളിയൻ
ആദ്യമായി കാശ് അയച്ചപ്പോൾ പ്രഭചേച്ചി എനിക്ക് ഒരു ഷർട്ടും, പാന്റും വാങ്ങി ശ്രീയുടെ കൈയ്യിൽ കൊടുത്തുവിട്ടു. അത് മമ്മക്കിഷ്ടപ്പെട്ടില്ല.
ചേട്ടൻ വിദേശത്തു പോയി രക്ഷപ്പെട്ടതിനാൽ ശ്രീയുടെ ചേച്ചിക്കും, മറ്റെല്ലാ കുടുംബാംഗങ്ങൾക്കുമെല്ലാം എന്നെ വളരെ ബഹുമാനമായി. മാർച്ചിൽ വർഷാവസാന
പരീക്ഷ തുടങ്ങി. ട്യൂഷനും, ട്യൂഷൻ പഠിപ്പിക്കലും, പരീക്ഷയും കൂടി ഞങ്ങളെ ശ്വാസം മുട്ടിച്ചു കളഞ്ഞു. ഫീസ് കിട്ടിയപ്പോൾ ശ്രീ മാല
പണയമെടുത്തു തന്നു. ഞങ്ങൾ രണ്ടുപേരും ചേർന്നു മമ്മ പണ്ട് വള പണയം വച്ചു തന്ന 10000 രൂപ കടവും തീർത്തു. ശ്രീയുടെ ജന്മദിനമായ മാർച്ച് 24 ന് ശ്രീക്ക് നല്ല ഒരു ജോഡി കറുത്ത ലെതർ ചെരിപ്പു സമ്മാനമായി ഞാൻ
വാങ്ങിക്കൊടുത്തു. അന്ന് ഞങ്ങൾ കേക്കും വാങ്ങി ശ്രീയുടെ ഫ്ലാറ്റിൽ പോയി ജന്മദിനം
തകർത്തു. രാത്രി വീട്ടിൽ വന്നപ്പോൾ മമ്മ വഴക്കായി. "എവിടാരുന്നു നീയിതുവരെ? സമയം എത്രയായെന്നു വല്ല നിശ്ചയവുമുണ്ടോ?'.. ഞാൻ മമ്മയോട് ശാന്തമായി മറുപടി പറഞ്ഞു. " മമ്മാ.. ഇന്ന് ശ്രീയുടെ
ജന്മദിനമായിരുന്നു. അതുകൊണ്ടാ ഞാൻ .!." മുഴുമിക്കാൻ സമ്മതിക്കാതെ മമ്മ ഇടക്കു
കയറി. "ശ്രീയോട് ഇത്രയും അടുപ്പമൊന്നും വേണ്ട. നീ എഞ്ചിനീയറിംഗ്, അവൻ എം. ബി. ബി. എസ്. പഠിക്കാനുള്ളതും വേറെവേറെ.. അവന്റെ കാര്യം നോക്കാൻ അവൻ
മിടുക്കാനാ.. നിനക്കാണ് ഭാവി നഷ്ടമാകുന്നത്. കണക്കിനായാൽ എല്ലാം നന്ന്.
കേട്ടിട്ടില്ലേ നീയ് .. 'നിലക്ക് നിന്നാൽ
മലക്കു സമമെന്ന്!' ഇതു കുറച്ചു കൂടുതലാ ടോമി. നീ ഒരുപാടു
മാറിപ്പോയി. ആ ചെറുക്കന് ചോദിക്കാനും, പറയാനും ഇവിടെ ആളില്ല. നീ അങ്ങിനെ കരുതണ്ട. പപ്പയറിഞ്ഞാൽ എല്ലാം മതിയാക്കി
ഇങ്ങു പോരും. നിനക്കു മനസ്സിലാകുന്നുണ്ടോ" ഞാൻ ഒന്നും മിണ്ടാതെ നേരെ
മുറിയിലേക്കു പോയി. അവിടെ നിന്നാൽ എന്തേലും കടുത്തു സംസാരിച്ചുപോകും. ശ്രീയെ പറ്റി
ആരും മോശമായി സംസാരിക്കുന്നത് എനിക്കിഷ്ടമല്ല. അത് അവന്റെ ആളുകളാണെങ്കിൽ പോലും.. അന്ന്
പിന്നെ ഞാൻ താഴെ വന്നതേയില്ല. ശ്രീയോട് മമ്മക്കുള്ള അതൃപ്തി ദിവസേന
കൂടിവരികയായിരുന്നു. മമ്മയുടെ പെരുമാറ്റത്തിലെ മാറ്റം ശ്രീക്കു
മനസ്സിലായിത്തുടങ്ങി. അവൻ പറുദീസയിലേക്ക് വരുന്നതു വിരളമായി. പക്ഷെ ഞങ്ങളുടെ
പ്രണയത്തിനു ഒരിളക്കവുമുണ്ടായില്ല. രാതികളിൽ എന്റെ ദുഃഖങ്ങൾ ഞാൻ ഡയറിയിൽ പകർത്തി.
ആരോടു പറയാൻ..? സ്വന്തം വീട്ടിൽ എനിക്കൊരു അന്യത്വം
അനുഭവപ്പെട്ടു. ആയിടെ ഞാനും ശ്രീയും മാനാഞ്ചിറ മൈതാനത്തിലെ നിത്യ സന്ദർശകരായി.
നാട്ടിൽ പോകുന്ന വിവരം പറഞ്ഞപ്പോൾ ഞങ്ങൾ ഒരുമിച്ചു കടൽപ്പുറത്തേക്കു പോയി. അന്ന്
ശ്രീ വളരെ വിഷണ്ണനായി കാണപ്പെട്ടു. "നമ്മൾ പിരിയുമോ മുത്തെ".. ഞാനവനെ
സമാധാനിപ്പിച്ചു. "ഒരിക്കലുമില്ല". ഓർത്തപ്പോൾ എന്റെ കണ്ണുകൾ ഈറനണിഞ്ഞു.
"നീ നഷ്ടമായാൽ ഞാനീ കടാപ്പുറത്ത് കൂടി "മാനസമൈനേ വരൂ..' പാടി നടക്കും.." ഞാനതു കേട്ടു ചിരിച്ചുപോയി. പകലിന്റെ വിരഹം സന്ധ്യ
ഏറ്റുവാങ്ങിയപ്പോൾ ഞങ്ങൾ സമുദ്രതീരത്തിനോട് വിട പറഞ്ഞു.. ആരോ മുത്തം കൊടുത്തു
ചുവന്നതു പോലെ, രക്തസിന്ദൂരം ചാർത്തിയ ആ സന്ധ്യാവേളയിൽ
മനോഹരമായി വസ്ത്രധാരണം ചെയ്ത എന്റെ ശ്രീയെ കാണാൻ നല്ല ചന്തം തോന്നി. ഞങ്ങൾ രണ്ടു
വണ്ടികളിൽ ഇരു വഴികളിലേക്കു പിരിഞ്ഞു. ഏപ്രിൽ മാസം അവസാനം ഒരാഴ്ച കഴിഞ്ഞു മടങ്ങിവരാമെന്ന്
പറഞ്ഞു ശ്രീ പെരുമ്പാവൂർക്കു പോയി. അച്ഛനു നല്ല സുഖമില്ല. അന്നത്തെ
ശസ്ത്രക്രിയയിലുള്ള പിഴവാണെന്നാണ് ശ്രീ പറയുന്നത്. ശസ്ത്രക്രിയ നടക്കുന്നതിന്റെ
തലേന്നാൾ, അതു നടത്തുന്ന ഡോക്ടറിനു വീട്ടിൽ കാശു
കൊണ്ടു കൊടുത്തതാണ്. അതൊരു സംരക്ഷണത്തിനു വേണ്ടിമാത്രം... എന്നിട്ടും ഇപ്പോൾ
അച്ഛന് എപ്പോഴും ക്ഷീണവും, കിടത്തയും തന്നെ !
ശ്രീയെന്നോട് സങ്കടപ്പെട്ടു. ഒരു ഭിഷഗ്വരനാകുമ്പോൾ വയറിന്റെ സ്പെഷ്യലിസ്റ്റ് ആകാൻ
ഞാൻ അവനോട് അഭ്യർത്ഥിച്ചു. "എന്റെ ടോമികുട്ടൻപറഞ്ഞാൽ അതിനപ്പുറമില്ല"
എന്നാണു ശ്രീ മറുപടി പറഞ്ഞത്. എന്നും രാത്രി മണിക്കൂറുകളോളം ഞങ്ങൾ മൊബൈലിൽ
സംസാരിക്കും. സന്ദേശങ്ങൾ അയക്കും. അവൻ പിന്നെ തിരികെ വന്നത് ഒരു ശനിയാഴ്ച (മെയ്.7 ). അന്ന് രാത്രി 11 മണിയായി അവൻ ആന്റിയുടെ
ഫ്ലാറ്റിലെത്തുമ്പോൾ.. "മുത്തെ .. കാണാൻ കൊതിയായെടാ ചക്കരേ.. നാളെ രാവിലെ
മമ്മ പള്ളിയിൽ പോകുമ്പോൾ ഞാനോടി വരാം. എന്റെ മോൻ വിളിക്കണേ.." എനിക്കാണേൽ
കിടന്നിട്ട് ഉറക്കം വരുന്നില്ല. എന്റെ ശ്രീയെ മാറോടണക്കാൻ കൊതിയായി..
മധുരസ്വപ്നങ്ങളുമായി ഞാൻ മയങ്ങി. ഞായർ രാവിലെ മമ്മ പള്ളിയിൽ പോകാൻ വിളിച്ചപ്പോൾ 'ഞാൻ വരുന്നില്ല' എന്നു പറഞ്ഞൊഴിഞ്ഞു.. പോത്തിറച്ചി
വങ്ങിവയ്ക്കാൻ കാശുതന്നു മമ്മ റീന ആന്റിയോടൊപ്പം കാറിൽ കയറി പോയി. ഞാനുടനെ ശ്രീയെ
വിളിച്ചു.." ചേട്ടാ .. പോന്നോളൂ .. മമ്മ പള്ളിയിൽ പോയി. അര മണിക്കൂറിനുള്ളിൽ
ശ്രീ വന്നു. എത്ര ഭംഗിയായി ശ്രീ വേഷം ധരിച്ചിരിക്കുന്നു. ഹാളിൽ വച്ചുതന്നെ
കെട്ടിപ്പിടിച്ചു മുത്തങ്ങൾ തന്നുകൊണ്ടാണ് ഞങ്ങൾ പടികയറിയത്. എന്റെ മുറിയിലെത്തി
ശ്രീ കതകടച്ചതും ഞാൻ തടസ്സപ്പെടുത്തി. ഇവിടെയാരുമില്ല. അടക്കണ്ട. എന്തോ ഒരു
ഭാഗ്യത്തിനു അവൻ അതടച്ചു കുറ്റിയിട്ടു. ആളുണ്ടെങ്കിലും, ഇല്ലെങ്കിലും ഇതാ അതിന്റെയൊരു രീതി ..ഏത് .! അവൻ ചിരിച്ചു. ഞങ്ങൾ ഗാഢമായി
കെട്ടിപ്പുണർന്നു ആ മെത്തയിലേക്ക് മറിഞ്ഞു. പിന്നെ സുഖനിർഭരമായ നിമിഷങ്ങൾ..
മിനുട്ടുകൾ.. ഒടുവിൽ ഓർമ്മയിലേക്ക് വരുമ്പോൾ വീരയോദ്ധാവിനെ പോലെ ഉശിരുള്ള
ശ്രീയെയാണ് ഞാൻ വീണ്ടും കണ്ടത്. ഞാൻ എണീറ്റു കുളിമുറിയിലേക്ക് പോയി. അപ്പോൾ ശ്രീ
വാതിലിൽ മുട്ടുന്നു. ഞാൻ വാതിൽ തുറന്നപ്പോൾ ശ്രീ ശബ്ദം കുറച്ചു "ആരോ കതകിൽ മുട്ടി"
എന്നു പറഞ്ഞു. അപ്പോൾ ഉച്ചത്തിൽ വീണ്ടും മുട്ടു കേട്ടു.. ഞാൻ വിറങ്ങലിച്ചു പോയി.
ആരായാലും അതെങ്ങിനെ അകത്തുവന്നു. ഞാൻ പ്രധാന വാതിൽ പൂട്ടിയിട്ടാണ് അകത്തു വന്നത്.
ജിമ്മി കുരക്കുന്ന ശബ്ദവും കേട്ടില്ല.എനിക്കാകെ വെപ്രാളമായി. പേടി കൊണ്ട് എന്നെ
വിയർക്കാൻ തുടങ്ങി. ഇനി അകത്താരെങ്കിലും ഉണ്ടായിരുന്നോ. ഞങ്ങളുടെ സമാഗമം
വീക്ഷിച്ചുകാണുമോ? ശ്രീയാണേൽ അവാസാനനിമിഷം സുഖം കൂടുമ്പോൾ
സിംഹം അമറുന്നത് പോലെ ഒച്ചവക്കും. അന്ന് ആരുമില്ലാത്തതിനാൽ, എപ്പോഴത്തെയും പോലെ ഞാൻ വായ് പൊത്തിപ്പിടിക്കനൊന്നും മുതിർന്നില്ല. ആരേലും
കേട്ടുവോ ആവോ ,,? ശ്രീ പെട്ടെന്നു തന്നെ വസ്ത്രം
ധരിച്ചിരുന്നു. ഞാനും പെട്ടെന്നു ഷോർട്ട്സ് എടുത്തിട്ടു. ശ്രീയോട്
ഒന്നുമറിയാത്തപോലെ തലവഴി മൂടിക്കിടന്നോളാൻ പറഞ്ഞു. വിറയാർന്ന കൈകളാൽ ഞാൻ വാതിൽ
തുറന്നു. അപ്പോൾ പ്രജ്ഞയറ്റുപോയി.
എന്റെ പ്രണയം ..... (ഭാഗം ::85)
പെട്ടെന്നു കണ്ണുകളെ വിശ്വസിക്കാനായില്ല. റീന ആന്റിയോടൊപ്പം പള്ളിയിൽ പോയ
മമ്മയിതാ ദേഷ്യ ഭാവത്തിൽ കണ്മുന്നിൽ.. ഞാൻ പ്രധാനവാതിൽ അടച്ചു കുറ്റിയിട്ടിട്ടാണ്
മുകളിലേക്കു പോന്നത്. ഇതെങ്ങിനെ സംഭവിച്ചു. വേറെ താക്കോലുമില്ല.. എന്തു
ചോദിക്കണമെന്നോ പറയണമെന്നോ അറിയാതെ ഞാൻ വിക്കി. "എന്താ വാതിൽ തുറക്കാനൊരു
താമസം.?,ആരാത് തലവഴി മൂടിപുതച്ചു കിടക്കുന്നത്?!" മമ്മ ശ്രീയെ നോക്കി ചോദിച്ചു. "ശ്രീയാണ് മമ്മ.. അവനു തല വേദനിച്ചിട്ടു
കിടക്കുവാ.. മമ്മ എങ്ങിനെ അകത്തു കയറി? ഞാൻ കതകു പൂട്ടിയിരുന്നതാണല്ലോ.. പള്ളിയിൽ പോയില്ല?, റീന ആന്റിയെവിടെ?!.. മമ്മക്കാ ചോദ്യങ്ങൾ
ഇഷ്ടമായില്ല. "ഇത് വടക്കുനോക്കിയന്ത്രത്തിൽ കെട്ട്യോളുടെ അപ്പന്റെ തലയടിച്ചു
പൊട്ടിച്ചിട്ട് ശ്രീനിവാസൻ 'അച്ചനെപ്പം വന്നു. പിന്നെ വീട്ടിലെന്തൊക്കെയുണ്ടച്ഛാ വിശേഷങ്ങൾ, അമ്മക്കു സുഖം തന്നെയല്ലേ ' എന്നു ചോദിക്കുമ്പോലെയുണ്ടല്ലോ! നിനക്കെന്താ ഒരു പരുങ്ങൽ ? നിന്റെ മുഖമെന്താ വിളറിയിരിക്കുന്നെ? ഇന്ന് പതിവില്ലാതെ ഞാൻ കൊന്ത എടുക്കാൻ മറന്നു. അതാ തിരികെ വന്നത്. എത്ര
ബെല്ലടിച്ചു? മൊബൈൽ അടിച്ചു. ലൈൻ ഫോണ് അടിച്ചു. ആര്
കേൾക്കാൻ? ആരു തുറക്കാൻ? പിന്നെ അടുക്കള വാതിൽ ഞാൻ പൂട്ടാഞ്ഞതിനാൽ അവിടെ കൂടി അകത്തു കയറി.
നീയിതിനകത്ത് എന്തോ എടുക്കുവാരുന്നു? ശ്രീയെന്താ പതിവില്ലാതെ ഇന്നു രാവിലെ തന്നെ ? അവനു അവന്റെ ഫ്ലാറ്റിൽ സ്ഥലമില്ലേ കിടക്കാൻ.? മമ്മയുടെ ഭാവം കണ്ടു ഞാൻ അത്ഭുതപ്പെട്ടു. "എന്താ മമ്മാ ഈ പറയുന്നെ..? ഞാൻ കുളിമുറിയിൽ ആയിരുന്നു. ശ്രീ ഇന്നലെ നാട്ടിൽ നിന്നും വന്നതേയുള്ളൂ..
രാവിലെ തന്നെ എന്നെ കാണാൻ ഓടിവന്നതാ ".. മമ്മ തുടർന്നു.. "ഇന്നൊരു
പ്രാർത്ഥനാ ദിവസമായിട്ട് രാവിലെ നീ പള്ളിയിൽ വരുന്നില്ലെന്നു പറഞ്ഞപ്പോഴേ എനിക്കു
തോന്നി എന്തോ പണിയൊപ്പിക്കനാണെന്ന്! ശ്രീക്കെന്താ നിന്നെ കാണാഞ്ഞിട്ടു
ഉറക്കമില്ലേ..? ശ്രീയും കൂടി കേൾക്കാനാ ഞാനീ
ചോദിക്കുന്നെ..? അതുകേട്ട് ശ്രീ ചാടിയെണീറ്റിരുന്നു.
" ശ്രീ മെഡിസിനല്ലേ പഠിക്കുന്നത്. ഒരുപാടു പഠിക്കാനൊക്കെ ഉള്ളപ്പോൾ ഇങ്ങനെ
സമയം കളയാമോ? അപ്പനുമമ്മയും എത്ര കഷ്ടപ്പെട്ടാണ്
നിങ്ങളെയൊക്കെ പഠിപ്പിക്കുന്നത്. ടോമിയാണേൽ ഈയിടെ നല്ല ഉഴപ്പാണ്. ഇതൊക്കെ ടോമിയുടെ
പപ്പാ അറിഞ്ഞാൽ വലിയ പ്രശ്നമാകും. ഞാൻ പറഞ്ഞില്ലാന്നു വേണ്ട. എന്നെപ്പോലെ
ക്ഷമയൊന്നും ആ മനുഷ്യന് ഉണ്ടായെന്നുവരില്ല". ഞാൻ ഇടക്കു കയറി. ശബ്ദം കൂട്ടി.
" മമ്മായൊന്നു നിർത്തുന്നുണ്ടോ.? മതിയാക്കി പള്ളിയിൽ പോകാൻ നോക്ക്..".. മമ്മ വിട്ടില്ല. "ഞാൻ
പള്ളിയിൽ പോയിട്ട് നിങ്ങൾക്കിവിടെ എന്തോ കൂത്ത് കാണിക്കാനാ..?കണ്ണടച്ചു പാലു കുടിച്ചാൽ ആരുമൊന്നും അറിയില്ലെന്നാണോ ഭാവം.? ഇനിയിതു ഈ വീട്ടിൽ നടക്കില്ല. ഓരോന്നു കണ്ടില്ലെന്നും, കേട്ടില്ലെന്നും വയ്ക്കുമ്പോൾ പിന്നെ കൂടികൂടി വരികയാണോ? ഇനി വളക്കുന്നില്ല. ഒടിക്കുവാണ്. ശ്രീ ഇനി ഈ മുറിയിൽ വരാൻ പാടില്ല. എനിക്കതിഷ്ടമല്ല.
വരികയാണെങ്കിൽ താഴെ ഹാളിലിരിക്കാം.കാണാം. പോകാം" അതു കേട്ടതും എനിക്കു തല
പെരുക്കുന്നതു പോലെ തോന്നി. ദേഷ്യം കൊണ്ട് എന്നെ വിറക്കാൻ തുടങ്ങി. ബോധം
മറയുന്നുവോ? ഞാൻ പല്ല് കടിച്ചുപിടിച്ചു ഒരു ഭ്രാന്തനെ
പോലെ ഉറക്കെ അലറി. "ഒരിക്കലുമില്ല.. ഒരിക്കലുമില്ല. ഞാനിതു സഹിക്കില്ല..' ഒരു കിതപ്പോടെ ഞാൻ കണ്മുന്നിലിരുന്ന മണ്ണിൽ തീർത്ത ഒരു പൂക്കൂടയെടുത്ത് എന്റെ
തലയിൽ അടിച്ചു പൊട്ടിച്ചു. അതു ചിതറി നാലു വാക്കിനും തെറിച്ചു .അന്നേരത്തെ എന്റെ
ഭാവം കണ്ട് ശ്രീ ഞെട്ടിപ്പോയി. ശ്രീ എന്റെ നീളമുള്ള മുടിയിഴകളിൽ നിന്നും ചെറുതായി
രക്തം പൊടിഞ്ഞുതുടങ്ങി. അതുകണ്ട് മമ്മ ഭയന്നുപോയി. "എന്റെ പൊന്നു കുഞ്ഞേ..
എന്തായിത് ?" എന്നു പറഞ്ഞു കൈയ്യിൽ കയറി
പിടിച്ചു. അപ്പോൾ ശ്രീ ചാടിയെണീട്ടു "ഞാൻ പോകട്ടെ ടോമിക്കുട്ടാ.., ഞാൻ കാരണം ഇനിയൊരു വഴക്കു വേണ്ട.. ഇനി ഒരിക്കലും ഞാൻ ഇവിടേക്കില്ല" എന്നു
പറഞ്ഞ് ഇറങ്ങാൻ തുടങ്ങി. ശ്രീയെ കണ്മുമ്പിൽ എനിക്കു നഷ്ടപ്പെടുകയാണെന്നു
മനസ്സിലായപ്പോൾ എന്റെ നിയന്ത്രണം വിട്ടു. മാനസിക നില തെറ്റിയതുപോലെ പെട്ടെന്ന് ഞാൻ
മേശ വലിച്ചു നീക്കി മുറിയുടെ മദ്ധ്യത്തിലിട്ടു. ശ്രീ വാങ്ങിത്തന്ന 'ഓണക്കോടി കസവുമുണ്ട്' അലമാരിയിൽ നിന്നും
വലിച്ചെടുത്തു മേശപ്പുറത്തു കയറിനിന്ന് സീലിംഗ് ഫാനിൽ കെട്ടിയപ്പോൾ മമ്മ ഉറക്കെ
"ശ്രീ .....ശ്രീ ..ഓടിവായോ . " എന്നു വിളിച്ചു കൊണ്ട് ഒച്ച വച്ചു. മമ്മ
വന്നു പിടിച്ചപ്പോൾ അപ്പോഴത്തെ ടെൻഷനിൽ ഞാൻ മമ്മയെ തള്ളിമാറ്റി. മമ്മ ദൂരേക്കു
പോയി. അത്ര ശക്തിയായിരുന്നു അപ്പോളെനിക്ക്..ആ വെപ്രാളത്തിൽ കതകടച്ചു കുറ്റിയിട്ടത്
നേരെ താളു വീണില്ല.അതാണ് മമ്മാക്ക് കതകു തുറക്കാൻ കഴിഞ്ഞത്. "എന്റെ
പ്രണയത്തിനു വേണ്ടി ഈ ജീവൻ ഞാനർപ്പിക്കുന്നു.. "ഞാൻ ശ്രീയോടും, ഈശോയോടും മാപ്പു ചോദിച്ചു കൊണ്ട് അതു കഴിത്തിലിട്ടു മേശയെ ചവിട്ടി
മറിച്ചിട്ടു. അപ്പോഴേക്കും ശ്രീ ഓടിവന്നു എന്റെ കാലു പിടിച്ചു പൊക്കി മേശ
വലിച്ചുനീക്കിയിട്ട് അതിൽ എന്റെ കാലു വയ്പ്പിച്ചു . ശ്രീ അതിൽ കയറി കഴുത്തിൽ
നിന്നും ആ മുണ്ട് ഊരിമാറ്റി എന്നെ പിടിച്ചു താഴെയിറക്കി കിടത്തി.. എന്റെ കഴുത്തിലെ
ചെമന്ന പാടു കണ്ട് ഒരക്ഷരം മിണ്ടാതെ ശ്രീയെന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു ഉമ്മ
വച്ചു. ഇതൊക്കെ കണ്ടു ഒന്നിനും കഴിയാതെ മമ്മ തളർന്നു താഴെയിരുന്നുപോയി. "മോനെ
ശ്രീ....... അവനെ വിളിച്ചു പുറത്തോട്ടു കൊണ്ടുപോ.. പെണ്ബുദ്ധി പിൻബുദ്ധി.. എനിക്കു
പേടിയാ.. ഇവനെ ഇവിടെ ഒറ്റയ്ക്ക് വിട്ടേച്ചു പോകരുതേ. ഇവനെന്തേലും കടുംകൈ ചെയ്യും.
മാതാവിന് വിളിച്ചു നേർന്നുണ്ടായ കുഞ്ഞാ.. ആറ്റുനോറ്റു കിട്ടിയതാണേ.. പപ്പയുടെ
ഭാഗ്യമാണേ.. നഷ്ടപ്പെടാൻ വയ്യേ.." എന്നു പറഞ്ഞു അലച്ചുവിളിച്ചു കരയുന്ന
മമ്മയെ ഞാൻ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്തു.. "എനിക്ക് ശ്രീയെ പിരിയാൻ വയ്യ
മമ്മാ.. എന്റെ മുന്നിൽ വച്ചു, ഞാൻ ജീവനെ പോലെ സ്നേഹിക്കുന്ന ശ്രീയെ ഇത്ര അപമാനിച്ചു മമ്മാ ഇറക്കിവിട്ടാൽ...
പിന്നെന്തിനാ ഞാൻ ജീവനോടെയിരിക്കുന്നെ.. പറയ്?".. അതുകേട്ട് തളർന്നു വീണ മമ്മയെ ഞാനും, ശ്രീയും കൂടി എണീപ്പിച്ചു വെള്ളം കൊടുത്തു ചാരിയിരുത്തി. നിറകണ്ണുകളോടെ
കുനിഞ്ഞിരുന്നു കരയുന്ന ശ്രീയെ ഞാൻ ആശ്വസിപ്പിച്ചു. വലതുകൈ കൊണ്ട് 'നോക്കിക്കോ' എന്ന അർത്ഥത്തിൽ ചൂണ്ടു വിരൽ ആട്ടി
ഏങ്ങിയേങ്ങി കരയുന്ന ശ്രീയുടെ മുഖം ഇപ്പോഴും എന്റെ മനസ്സിലുണ്ട്. അന്ന് മമ്മ എന്റെ
മുന്നിൽ വച്ചുതന്നെ, മനസ്സറിയാതെ പറഞ്ഞുപോയതാണെന്നു പറഞ്ഞു
ശ്രീയോട് മാപ്പിരന്നു. ശ്രീ മമ്മയുടെ കൈകളിൽ പിടിച്ചിട്ടു അവന്റെ അമ്മയായിട്ടെ അവൻ
കണ്ടിട്ടുള്ളൂ എന്നും, മമ്മ പറഞ്ഞതൊന്നും
അവൻ കാര്യമായെടുത്തിട്ടില്ലെന്നും, ഒരിക്കലും എന്നെ പിരിയാൻ അവനു കഴിയില്ലെന്നും പറഞ്ഞു. രണ്ടുപേരും കൂടി എന്നെ
കൊണ്ട് ഇനി ഒരിക്കലും അവിവേകമൊന്നും കാണിക്കില്ല എന്നു സത്യം ചെയ്യിച്ചു. ശ്രീയെ
കൊണ്ട്, 'പറുദീസയിൽ വന്നോളാമെന്നു' ഞാനും സത്യം ചെയ്യിച്ചു. ഒരു പെരുമഴ പെയ്തു തോർന്ന പ്രതീതി.. എന്തോ തമാശ
പറഞ്ഞ് ശ്രീ എന്നെ ചിരിപ്പിക്കാൻ ശ്രമിച്ചു. ആ മനസ്സിലേറ്റ മുറിവിന്റെ ആഴം എനിക്ക്
ഊഹിക്കാമായിരുന്നു. എന്താ ഇത്ര പെട്ടെന്ന് മമ്മയുടെ മാറ്റത്തിനു കാരണം? മമ്മ ഇന്നുവരെ കാണരുതാത്തതൊന്നും കണ്ടിട്ടില്ല. അത്ര ശ്രദ്ധിച്ചാണ് ഞാൻ
ശ്രീയോട് ഇടപഴകുന്നത്. എന്തായാലും അന്ന് ഞങ്ങളൊരുമിച്ചു പോയി പോത്തിറച്ചി
വാങ്ങിക്കൊണ്ടു വന്നു. ഉച്ചവരെ എനിക്ക് കാവലിരുന്ന്, ഊണും കഴിപ്പിച്ചേ ഞാൻ ശ്രീയെ വിട്ടുള്ളൂ.. രണ്ടുപേർക്കും മമ്മ തന്നെ
സ്നേഹപൂർവ്വം ഭക്ഷണം വിളമ്പി തന്നു. എല്ലാത്തിനും ഒരു രുചിക്കുറവു അനുഭവപ്പെട്ടു.
പാവം ! പാചകത്തിലുള്ള മമ്മയുടെ ഏകാഗ്രത നഷ്ടമായിരിക്കുന്നു. അത്രക്ക് ആ മനസ്സ്
വേദനിച്ചിരിക്കാം. ഒരു നിമിഷം എനിക്ക് എന്നോടു തന്നെ വെറുപ്പ് തോന്നി. സത്യത്തിൽ ആ
സംഭവത്തിനു ശേഷം എന്തോ ഒരു ഭീതി ഞങ്ങളുടെ മനസ്സിൽ നിറഞ്ഞു. എന്തോ ഒരു ആപത്ത്
ഞങ്ങളെ ചുറ്റിപ്പറ്റി നില്ക്കുന്നതായി ഞങ്ങൾ അനുമാനിച്ചു. ശ്രീയുടെ
നിർദ്ദേശമനുസരിച്ച് ഒരു ജ്യോത്സ്യനെ കാണാൻ ഞങ്ങൾ തീരുമാനിച്ചു. അടുത്ത ദിവസം
രാവിലെ ഞങ്ങൾ ഒരാൾ പറഞ്ഞതു കേട്ട് ഒരു ജ്യോത്സ്യനെ കാണാൻ പോയി. അവിടെ നല്ല തിരക്കാണ്.
ആദ്യം കൂപ്പണ് എടുക്കണം. നമ്പർ വിളിക്കുന്നതനുസരിച്ചാണ് നോക്കുക. ഒരു മണിക്കൂറോളം
ഞങ്ങൾ അവിടെ കുത്തിയിരുന്നു. അവസാനം ഞങ്ങളുടെ ഊഴമായി. എന്നെയും കൂട്ടി ശ്രീ
അകത്തേക്കു പോയി. നെറ്റിയിൽ ഭസ്മം കൊണ്ടു മൂന്നു വരയും, അതിനു മദ്ധ്യത്തിൽ ചന്ദനവും, സിന്ദൂരപൊട്ടും തൊട്ട, പൂണൂലിട്ട ഒരു
യോഗ്യനായ മദ്ധ്യവയസ്കൻ. അയാളുടെ പുറകിൽ കുറെ ഈശ്വരന്മാരുടെ പടങ്ങൾ ! അതിനു മുന്നിൽ
അഗർബത്തി എരിയുന്നു.. 'ഓ .. അതിനൊരു
ചൊരുക്കു മണം '! അതു മണത്തപ്പോൾ തന്നെ എനിക്കു മനം
പിരട്ടി. അയാൾ ഞങ്ങളുടെ ജനിച്ച ദിവസം,മാസം, വർഷം, സമയം എല്ലാമെടുത്ത് എന്തൊക്കെയോ കണക്കു കൂട്ടി. പിന്നെ എന്താ ഇപ്പോഴത്തെ
പ്രശ്നം എന്ന് ആരാഞ്ഞു. "അതറിയാനാണ്ഞങ്ങൾ അങ്ങയെ കാണാൻ വന്നത്. ഞങ്ങൾ നല്ല
സുഹൃത്തുക്കൾ ! പിരിയാനാകാത്ത സ്നേഹബന്ധമാണ്. പക്ഷെ ഈയിടെയായി ടോമിയുടെ
വീട്ടുകാരുടെ ഭാഗത്തു നിന്നും ചില തടസ്സങ്ങൾ വരുന്നു. അതെന്താണെന്നാണ് അറിയേണ്ടത്"
ശ്രീ പറഞ്ഞു.. അയാൾ കവിടി നിരത്തി. മുമ്പിലുള്ള ചതുര പലകയിൽ വെള്ള മഷി കൊണ്ട്
വരച്ച കളങ്ങളിൽ പെറുക്കിവച്ചു. ഞാൻ അശ്വതി നക്ഷത്രം .. ശ്രീ പൂയം.. രണ്ടുപേരും
വളരെ കാശുകാരാകുമെന്നും, എന്റെ സമയം
ശുക്രദശയാണെന്നും അതിന്റെ സൗഭാഗ്യമാണ് പപ്പാക്ക് ധനം ഉണ്ടാകുന്നതെന്നും, ഞാൻ ധാരാളം സ്വത്തിനു അധിപനാകുമെന്നും, ഏറെ നാൾ വിദേശവാസം കാണുന്നെന്നും, ഇരിക്കുന്നിടത്തു പൊന്നു വിളയുന്ന ജാതകമാണെന്നും, കൂടെ നില്ക്കുന്നവർക്ക് ഐശ്വര്യം പകരുന്ന തലക്കുറിയാണെന്നും, വിദ്യാഭ്യാസത്തിനു തടസ്സം കാണുന്നെന്നും, എന്റെയും ശ്രീയുടെയും ബന്ധം തകരാതിരിക്കാൻ ഒരു ഭാഗ്യരത്നം ധരിക്കണമെന്നും
പറഞ്ഞിട്ട്, അയാൾ അതു നോക്കില്ല, ഒരു ജെമ്യോളജിസ്റ്റിനെ കാണാനും നിർദ്ദേശിച്ചു. ശ്രീയെ കുറിച്ച് ചോദിച്ചപ്പോൾ
ദീർഘായുസ്സ്, ബുദ്ധി, സൗന്ദര്യം,ധൈര്യശാലി, ഏതു സാഹചര്യത്തെയും അഭിമുഖീകരിക്കാനുള്ള തന്റേടം, മുൻകോപം, , വിദ്യാലാഭം, ഉയർന്ന പദവി, കീർത്തി, സുന്ദരിയായ സ്ത്രീയെ വേൾക്കാനുള്ള യോഗം, 25 വയസ്സു മുതൽ ശുക്രദശ എന്നാണു പറഞ്ഞത്. എല്ലാം കഴിഞ്ഞ് ശ്രീയോട് തനിച്ചു
സംസാരിക്കണമെന്നു പറഞ്ഞതു പ്രകാരം ഞാൻ പുറത്തേക്കു പോയി. എന്തായിരിക്കും അയാൾ
പറയാൻ പോകുന്നത്? എന്നെക്കുറിച്ചോ, ശ്രീയുടെ ഭാവിയെ കുറിച്ചോ. എന്തായാലും പത്തു മിനുട്ട് കഴിഞ്ഞപ്പോൾ ശ്രീ ദക്ഷിണ
വച്ചു പോന്നു. "200 രൂപ വെള്ളത്തിൽ പോയോ.?" ഞാൻ ചോദിച്ചു. അവന്റെ മുഖം മ്ലാനമായിരുന്നു. കണ്ണുകൾ നിറഞ്ഞതുപോലെ..
"എന്തുപറ്റി ചേട്ടാ.?അയാൾ എന്താ പറഞ്ഞത്.?എന്തായാലും എന്നോടു പറയൂ.. കാരണം എനിക്കിതിലൊന്നും വിശ്വാസമില്ല." എത്ര
ചോദിച്ചിട്ടും അവനപ്പോൾ ഒന്നും പറഞ്ഞില്ല. അപ്പോൾ അയാൾ പ്രവചിച്ചത് എന്നെപ്പറ്റി
തന്നെ എന്നു ഞാൻ ഉറപ്പിച്ചു. ശ്രീ വഴിവക്കിൽ കൊണ്ടു വണ്ടി നിർത്തി. അവിടെങ്ങും
ആരുമില്ല. ശ്രീയെന്റെ കവിളിൽ ഉമ്മവച്ചു കരഞ്ഞു. അപ്പോഴാണ് കാര്യം പറയുന്നത്. എനിക്ക്
ആയുർദോഷമുണ്ടത്രേ.. എനിക്കു വല്ല പ്രേമവുമുണ്ടോ.. ഒരു ദാമ്പത്യജീവിതം, ദാമ്പത്യസുഖം അനുഭവിക്കാനുള്ള സമയമാണ്. പക്ഷെ ഇണ മൂലം എനിക്ക് ദുർമരണം വരെ
സംഭവിക്കാമെന്ന് അയാളുടെ കവിടി പറഞ്ഞത്രേ ! അതല്ലെങ്കിൽ അപകടത്തിൽ അംഗഭംഗം
സംഭവിക്കുമെന്നും..' അതുകേട്ട് ഞാൻ ആർത്തുചിരിച്ചു. ഒരുത്തന്റെ
കൈയ്യിലിരിക്കുന്ന കവിടിയാണോ നമ്മുടെ ജീവൻ നിശ്ചയിക്കുന്നത്? എന്നാൽ പിന്നെ ഇനിയെല്ലാം കവിടിയോടു ചോദിച്ചാൽ മതിയല്ലോ അയാൾ പറഞ്ഞതിൽ ഒരു
കാര്യം സത്യാ.. ഞാൻ ദാമ്പത്യസുഖം അനുഭവിക്കുന്നുണ്ട്. അതെന്റെ
ശ്രീയേട്ടനോടൊപ്പമാണെന്നു മാത്രം ഹഹഹ.. ഈ നാവു കൊണ്ട് ഒന്നും പരയാതിരുന്നാൽ മതി, ഇതിനെയാ എനിക്കു പേടി " ഞാൻ ശ്രീ പറഞ്ഞതു കേട്ട് കളിയാക്കി. "കൂടുതൽ
ചിരിക്കണ്ട. തനിക്ക് ഹിന്ദു ജ്യോതിഷത്തെക്കുറിച്ച് എന്തറിയാം..? കാശിനു വേണ്ടി നുണ പറയുന്നവരുണ്ട്. ഇതങ്ങിനെയല്ല. ആൾ ബ്രഹ്മചാരിയാണ്.
സത്യമുള്ള ബ്രാഹ്മണനാണ്. വിശ്വാസമില്ലെങ്കിൽ വേണ്ട. തള്ളിപ്പറയണ്ട. ഒന്നിനെയും
നമ്മൾ തരം താഴ്ത്തി കാണരുത്. എല്ലാവരും അവരവരുടെ സ്ഥാനത്ത് വിലയുള്ളവരും, ഓരോ തരത്തിൽ അറിവുള്ളവരും ആയിരിക്കും. ഇന്നലെ കാട്ടിയതു പോലെ ഇനി കാണിക്കില്ല
എന്ന് എന്താണൊരു ഉറപ്പ്? അന്നേരം എന്നെ പോലും
നീ ഓർത്തില്ലല്ലോ മുത്തെ.." ശ്രീയെന്നെ വഴക്കു പറഞ്ഞു. എനിക്കു വേണ്ടി നാളെ
മുതൽ മൃത്യുഞ്ജയ പൂജ ചെയ്യുമെന്നൊക്കെ പറഞ്ഞാണ് പാവം പോയത്. ശ്രീയോട് ഞാൻ വലിയ
വർത്തമാനമൊക്കെ പറഞ്ഞെങ്കിലും, വരാനിരിക്കുന്ന എന്തോ ഒരു ആപത്ത് എന്റെ മനസ്സിനെയും അലട്ടിതുടങ്ങി..
No comments:
Post a Comment