എന്റെ പ്രണയം ..... (ഭാഗം ::76-80)
ശ്രീയുടെ വീട്ടിലെത്തിയപ്പോൾ അവിടെയും അതിഥികൾ!! ഉച്ച സമയമായിരുന്നു. ഹൃദ്യമായ
വരവേല്പ്! ആ വീട്ടിലെ ഒരംഗത്തെ പോലെയോ, അതിലപ്പുറമോ സ്നേഹം വാരിക്കോരി തന്നു ആ പാവം അച്ഛനും, അമ്മയും.. അന്ന് ആ അച്ഛനോടെന്തോ എനിക്കു വല്ലാത്തൊരിഷ്ടം തോന്നി. ഞങ്ങൾ
കുറെയേറെ സംസാരിച്ചു. ശ്രീയുടെ ഭാവിയെപറ്റി പറഞ്ഞപ്പോൾ അദ്ദേഹം വാചാലനായി.
"എന്റെ എല്ലാ ദുഃഖങ്ങളും തീർക്കാൻ എനിക്കു ദൈവം തന്ന ഏകസ്വത്ത് അവനാണ്."
ആ മനുഷ്യൻ അതു പറയുമ്പോൾ ഒരു പ്രതീക്ഷയുടെ 'തിളക്കം' ഞാനാ കണ്ണുകളിൽ കണ്ടു. എന്തോ ഒരു ആകർഷണം
ശ്രീയുടെ അച്ഛനുമുണ്ട്. അമ്മയാണെങ്കിൽ ഉറക്കെ സംസാരിക്കില്ല. 'ഞാനൊരിക്കലും ഈ കുടുംബത്തിൽ ഒരു കരടായി മാറരുതേ' എന്നു മനമുരുകി പ്രാർത്ഥിച്ച നാളായിരുന്നു അന്ന്. ശ്രീയുടെ കുറച്ചു
ബന്ധുക്കളെയും പരിചയപ്പെടാൻ കഴിഞ്ഞു. ഉച്ചക്ക് അതിഗംഭീരമായ ഊണ്! ഒരു മായവും
കലരാത്ത അവിടുത്തെ പശുവിൽ നിന്നു കറന്നെടുത്ത പാലു തൈരാക്കിയുണ്ടാക്കിയ
പച്ചമോരൊഴിച്ചു ഞാനേറെ ചോറു കഴിച്ചു. ഊണു കഴിഞ്ഞപ്പോൾ ശ്രീ എന്നെ
പിടിച്ചെണീപ്പിക്കേണ്ട ഗതികേട് വന്നു. അത്രക്ക് വയർ നിറഞ്ഞുപോയിരുന്നു. തീൻമേശ
ഇല്ലാത്തതുകൊണ്ട് കൈതോലപ്പായ വിരിച്ചു തറയിലിരുന്നാണ് ഞങ്ങൾ ചോറുണ്ടത്.
അടുക്കളവശത്തു ഒരു മേശയും, ബെഞ്ചും
ഇട്ടിട്ടുണ്ട്. അതിലിരുന്നാണ് അവരൊക്കെ എന്നും ഭക്ഷണം കഴിക്കാറ്.. ഇടയ്ക്കു മമ്മ
ഫോണ് വിളിച്ചു 'വന്നവരൊക്കെ പോകാൻ തുടങ്ങുന്നു' എന്നു പറഞ്ഞു. നല്ല വെയിലും, ചൂടും കാരണം ഞങ്ങൾ നാലു മണിക്കാണ് കോഴിക്കോട്ടേക്ക് തിരിച്ചത്. എല്ലാവരോടും
യാത്ര പറഞ്ഞു ശ്രീയെ പിൻതുടർന്നപ്പോൾ എത്രയോ ജന്മങ്ങൾ കടം കൊണ്ട സ്നേഹo അനുഭവിച്ചുതീർക്കുന്ന പ്രതീതിയായിരുന്നു എന്റെ മനസ്സിൽ.. വേവലാതികളും, ആവലാതികളുമൊന്നുമില്ലാതെ അവനോടു ഇഴുകിചേർന്നു, ബസ്സിൽ ഒട്ടിയിരുന്നു എല്ലാം മറന്ന ആ യാത്രയിൽ ഒടുവിലൊരു മയക്കത്തിലേക്കു ഞാൻ
വഴുതിവീണു. അതിരാവിലെ ഉണർന്ന ക്ഷീണം ശ്രീയെയും മയക്കത്തിലാഴ്ത്തി. എന്റെ തോളിൽ
ചാരിയുറങ്ങുന്ന ശ്രീയെ അർദ്ധമയക്കത്തിനിടയിൽ ഞാൻ കണ്ടിരുന്നു. അങ്ങിനെ നാടെത്തി..
പിന്നെ വീടെത്തി.. അതിഥികൾ എല്ലാവരും പോയിരുന്നു. മമ്മ ഞങ്ങളോടു വിശേഷങ്ങളെല്ലാം
തിരക്കി. ചായ തന്നു. അപ്പാപ്പാൻ നടക്കാൻ പോയി. മമ്മ ശാന്തിയാന്റിയോടു ടെസ്സിയാന്റി
വന്ന വിശേഷങ്ങൾ പറയാൻ പോയ നേരം ഞങ്ങൾ തമ്മിൽ അലിഞ്ഞു ചേർന്നു. എത്രയോ നാളെത്തെ
ടെൻഷനും, വിഷമങ്ങളും വെയിലേറ്റ മഞ്ഞുപോലെ
ഉരുകിത്തീരുകയായിരുന്നു.. അവസാനമില്ലാത്ത ഞങ്ങളുടെ വികാരവിചാരങ്ങൾ അന്യോന്യം
പകർന്ന് നിർവൃതിയുടെ മാസ്മരികലോകത്തിൽ വിഹരിക്കവെ, ഒടുവിൽ കാമത്തിന്റെ കടിഞ്ഞാണ് അറ്റുവീണു. ശ്രീ പോകാൻ തയ്യാറായി. എല്ലാം
കഴിഞ്ഞപ്പോൾ ആ മുഖത്തെ പ്രകാശം കുറച്ചുകൂടിയതായി തോന്നി. ഞാനില്ലെങ്കിൽ അവൻ
പൂർണ്ണനല്ല എന്ന സത്യത്തെ ഞാൻ സ്വയം തിരിച്ചറിയുകയായിരുന്നു.. അങ്ങിനെ നാളുകൾ
ഒന്നൊന്നായ് കൊഴിഞ്ഞു വീഴവെ, ഞങ്ങളുടെ അഡ്മിഷൻ അടുത്തു. ഗവ: എഞ്ചിനീയറിംഗ് കോളേജിൽ ഇലക്ട്രോണിക്സ് ആന്റ്
കമ്യൂണിക്കേഷൻ എൻജിനീയറിംഗിനു എന്റെ അഡ്മിഷൻ കഴിഞ്ഞു. ശ്രീക്ക് കോഴിക്കോട്
മെഡിക്കൽ കോളേജിൽ അഡ്മിഷൻ ആയി. ഇവിടെയുള്ള വ്യത്യാസം എന്റെ എല്ലാ ബുക്കുകളും
പുതിയത് വാങ്ങിയിട്ടും ശ്രീ സുൽഫി മുഖാന്തിരം ആരുടെയോ പഴയ ബുക്കുകൾ വാങ്ങാൻ
കാത്തിരിക്കുകയായിരുന്നു. സുൽഫിയേട്ടൻ പറഞ്ഞാണ് കാര്യങ്ങളൊക്കെ ഞാൻ അറിയുന്നത്. ഫീസ്
ഇളവുണ്ടെങ്കിലും അഡ്മിഷൻ സമയത്തു തൊട്ടുതൊട്ടു ചിലവാണ്. ശ്രീയുടെ ചങ്ങാതി ചന്തുവും
എന്റെ കോളേജിൽ തന്നെയാണ് ചേർന്നത്. പക്ഷെ അവൻ സിവിൽ ആണെന്നു മാത്രം.. ശ്രീയെ കണ്ടു
ഞാൻ വിവരങ്ങൾ തിരക്കി. അവൻ എന്നോട് ഒന്നും പറയാൻ കൂട്ടാക്കിയില്ല. അന്നു ഞാൻ
ശ്രീയെ കുറെ വഴക്കുപറഞ്ഞു. ഞാൻ വിഷമിക്കുമെന്നു കരുതി ഒന്നും പറയാതിരുന്നാൽ
പ്രശ്നങ്ങൾ തീരുമോ? ഇത്രയും അടുത്തിടപഴുകി ഒന്നായിട്ടും എന്നെ
മനസ്സിലാക്കാതെ പോകുമ്പോഴാണ് വിഷമം കൂടുന്നത്. എത്ര രൂപയാണ് ഇപ്പോൾ ആവശ്യമെന്നു
ചോദിച്ചപ്പോൾ അത് അങ്കിൾ കൊടുക്കാമെന്നു പറഞ്ഞിട്ടുണ്ടെന്നു ശ്രീ പറഞ്ഞു. മെഡിക്കൽ
കോളേജിൽ വരുന്നതിൽ ഏറിയ പങ്കും വലിയ കാശുള്ള വീട്ടിലെ കുട്ടികളാകും. അവരുടെ ഇടയിൽ
എന്റെ ശ്രീ ചെറുതാകാൻ പാടില്ല. പാന്റ്, ഷർട്ട്, അടിവസ്ത്രങ്ങൾ, ഷൂ. സോക്സ്, ബാഗ് എല്ലാം വാങ്ങണം. ശ്രീയുടെ അച്ഛന്റെ
കയ്യിലുള്ളത് മൂന്നു കുട്ടികൾക്കും കൂടി തികയില്ല. മൂന്നുപേരും ഒരേപോലെ
പഠിക്കുകയാണ്. എന്തെങ്കിലും ഒരു വഴി തെളിയുമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ച് ഞാനന്ന്
വീട്ടിലേക്കു പോയി. പപ്പയുടെ കൈയ്യിൽ കാശുണ്ട്. പക്ഷെ ഇനിയും എങ്ങിനെ ചോദിക്കും? അന്ന് എനിക്കുറങ്ങാൻ കഴിഞ്ഞില്ല. ശ്രീക്കു കുറച്ചു കാശു കൊടുക്കാൻ എന്താണൊരു
പോംവഴി എന്നു ചിന്തിച്ചു തിരിഞ്ഞും, മറിഞ്ഞും കിടന്നു. പിന്നെ എണീറ്റു യത്തീംഖാന തന്ന പെട്ടി തുറന്നുനോക്കിയപ്പോൾ 412 രൂപയേയുള്ളൂ. അതുകൊണ്ടെന്താവാൻ.. ? ആ അനാഥകുട്ടികളുടെ മുഖമോർത്തപ്പോൾ അതിനെ തിരിച്ച് അതിലിട്ട് അടച്ചുവച്ചു.
മമ്മയോട് തന്നെ ചോദിച്ചാലോ? മുപ്പതിനായിരം രൂപ കൊടുത്തിട്ട് അധികനാൾ ആയിട്ടില്ല. അത് ശ്രീയുടെ അച്ഛനു കടം
കൊടുത്തതല്ലേ.. ഇതു പഠന ആവശ്യമല്ലേ.. എന്തായാലും ചോദിച്ചുനോക്കാം.. പോയാലൊരു
വാക്ക്! ചിലപ്പോൾ കിട്ടിയാലോ.? അങ്ങിനെ ചിന്തിച്ചുകിടന്ന് ഉറങ്ങിയതറിഞ്ഞില്ല. അതിരാവിലെ ഉണർന്നെണീറ്റു നേരെ
അടുക്കളയിലേക്കു ചെന്നു. മമ്മ ചായ തന്നതും കുടിച്ചുകൊണ്ടു തന്നെ കാര്യം
അവതരിപ്പിച്ചു. "മമ്മാ.., എനിക്കാണേൽ ബുക്കുകൾ എല്ലാം വാങ്ങി. കോളേജിൽ പോകാൻ ആവശ്യമായ സാധനങ്ങൾ
എല്ലാമായി. പക്ഷെ ശ്രീ ഇതുവരെ ഇതൊന്നും വാങ്ങിയില്ല. ഇനി ഒരാഴ്ചയെ ഉള്ളൂ കോളേജ്
തുറക്കാൻ.. കോളേജിൽ ചേരാനായി ആവശ്യത്തിനുള്ള കാശെല്ലാം ശ്രീയുടെ അങ്കിൾ
ചെലവാക്കിക്കഴിഞ്ഞു. ശ്രീ നല്ലവിഷമത്തിലാണ്. അച്ഛന്റെ ബുദ്ധിമുട്ടുകൾ അറിഞ്ഞ്
അവിടെയും അവനു ചോദിക്കാൻ കഴിയുന്നില്ല. വസ്തു കച്ചവടം ചെയ്യാൻ പരമാവധി അദ്ദേഹം
ശ്രമിക്കുന്നുണ്ട്. എന്നോടെല്ലാം മറച്ചുവച്ചിരിക്കുകയായിരുന്നു. ഇന്നലെ ശ്രീയുടെ
ചങ്ങാതിയോട് ചോദിച്ചാണ് ഞാനെല്ലാം അറിഞ്ഞത്. ഈ സമയത്ത് നമുക്കെന്തെങ്കിലും
സഹായിച്ചുകൂടെ മമ്മാ.. പ്ലീസ്.." അതുകേട്ടപ്പോൾ മമ്മക്കും വിഷമമായി.
"അയ്യോ.. പാവം.. സ്കൂൾ തുറക്കുന്ന സമയമല്ലേ മോനെ .. ശ്രീയുടെ അച്ഛന് മറ്റുള്ള
കുട്ടികളുടെ കാര്യം കൂടി നോക്കണ്ടേ.. പപ്പാ ഇനി തരുമെന്നു തോന്നുന്നില്ല.. കൊടുത്ത
പൈസയുടെ കാര്യം തന്നെ എന്ന് മടക്കി കിട്ടുമെന്ന് ചോദിച്ചു. നിനക്കു ബൈക്ക്
വാങ്ങണ്ടേ.." ഞാൻ വിഷമിച്ചുകൊണ്ടു തുടർന്നു. " എനിക്കിപ്പോൾ ലൈസൻസ്
ഇല്ലല്ലോ മമ്മാ.. ബൈക്ക് ഉടനെ വേണ്ട. ഒരു പതിനായിരം രൂപയെങ്കിലും നമ്മൾ ശ്രീയെ സഹായിച്ചേ
മതിയാകൂ മമ്മ.. എല്ലാം അറിഞ്ഞിരുന്നിട്ട് എങ്ങിനെയാ ഞാൻ ...!" എന്റെ പ്രയാസം
കണ്ടു മമ്മ അടുത്തുവന്നു. " മോൻ വിഷമിക്കണ്ട. നല്ലൊരു കാര്യത്തിനല്ലേ..
തത്കാലം എന്റെ ഒരു വള പണയം വയ്ച്ചു ശ്രീക്കു കുറച്ചു കാശു കൊടുക്കാം. വെറുതെ
അലമാരിയിലിരിക്കുവല്ലിയോ.." മനസ്സില്ലാമനസ്സോടെ ആണെങ്കിലും ഞാനതിനു സമ്മതം
മൂളി. ഉടനെ പപ്പയെയും, അപ്പാപ്പനെയും
അറിയിക്കണ്ട എന്നു മമ്മ പറഞ്ഞു. കുറവിലങ്ങാട് നിന്നും എസ്റ്റേറ്റിന്റെ ലാഭം
കിട്ടുമ്പോൾ പണയം തിരിച്ചെടുക്കാമെന്ന ഉറപ്പിൻമേൽ അന്നു 12000 രൂപയ്ക്കു പണയം വച്ച് മമ്മ കാശുകൊണ്ടുവന്നു. വൈകിട്ട് ശ്രീയെ ഞാൻ വിളിച്ച്
മമ്മ തന്നെ കാശു കൊടുത്തു. ഞാൻ കൊടുത്താൽ വാങ്ങിയില്ലെങ്കിലോ എന്നു കരുതി. മമ്മ
കൊടുത്തപ്പോഴും " അയ്യോ. എന്താ ആന്റി ഇത്.. എന്തിനായിത്? എന്നൊക്കെ പറഞ്ഞ് ശ്രീ ഒഴിഞ്ഞുമാറാൻ നോക്കി. അപ്പോൾ ഞാനിടപ്പെട്ടു.
മമ്മയുടെകൈയ്യിൽ നിന്നും ആ കാശു വാങ്ങി ശ്രീയുടെ കീശയിലിട്ടുകൊടുത്തു. എന്നിട്ട്
അവനെയും വിളിച്ചു പട്ടണത്തിലേക്ക് പോയി ആവശ്യമുള്ള എല്ലാ സാധനങ്ങളും
വാങ്ങിപ്പിച്ചു. ശ്രീയെപ്പോഴും പറയുന്നത് ഞാൻ തിരഞ്ഞെടുക്കുന്ന എന്തും അവനു നല്ല
ഇഷ്ടമാകുമെന്നാണ്. അവൻ സ്വന്തമായി വാങ്ങിയാൽ പോലും അത്ര ഒത്തുവരില്ലപോലും.
അതുകൊണ്ട് ശ്രീയുടെ കൂടെ പോകുമ്പോൾ, അവനു വേണ്ട സാധനങ്ങൾ തിരഞ്ഞെടുക്കാനുള്ള പൂർണസ്വാതന്ത്ര്യം എന്നിൽ
നിഷിപ്തമാണ്. ആ കാശു തികയാതെ വരുമെന്ന ഭയമുണ്ടായിരുന്നു. എന്നാൽ ഒരു മെഡിക്കൽ
വിദ്യാർത്ഥിക്കു വേണ്ട എല്ലാം വാങ്ങി കുറച്ചു കാശു മിച്ചവുമുണ്ടായിരുന്നു. അന്നു
സമാധാനത്തോടെ പിരിഞ്ഞു. ഞങ്ങൾ വീണ്ടും ജിമ്മിൽ പോയിത്തുടങ്ങി. ശ്രീയുടെ ശരീരം
ഉറച്ചു നല്ല മസ്സിലോക്കെ വന്നുതുടങ്ങിയിരുന്നു. എനിക്കൊരു പുരോഗമനവും ഉണ്ടായില്ല.
ചുമ്മാ പഞ്ഞിക്കെട്ടു പോലെ.. അതിനെ ശ്രീ 'ഭാഗ്യ ശരീരം' എന്നു വിളിച്ചു. എന്തായാലും ഞങ്ങളുടെ
ജീവിതത്തിൽ ഒരു പക്വതയും, ഇരുത്തവുമൊക്കെയുണ്ടായി.
എത്രയോ നാൾ ഒരുമിച്ചു ജീവിച്ചതുപോലെ ! എന്തെങ്കിലും ഒരു പ്രശ്നം വന്നാൽ ഒരുമിച്ചു
നിന്നു നേരിടാനൊരു കൂട്ട് ! അതായിരുന്നു എന്റെ ശ്രീ ! അവൻ കൂടെയുണ്ടായിരുന്നപ്പോൾ
ഒരു ആനയുടെ ബലം എന്റെ മനസ്സിൽ പ്രതീതമായിരുന്നു. മാത്രമല്ല കാലക്രമേണ
എതിർലിംഗത്തോടുള്ള എല്ലാ ആകർഷണവും, അഭിനിവേശമെല്ലാം ഞങ്ങൾക്ക് നഷ്ടമായിത്തുടങ്ങിയിരുന്നു. ഒരുമിച്ചൊരു
കുടുംബജീവിതം നയിക്കുന്ന പ്രതീതിയായിരുന്നു മനസ്സിൽ.. അതിനിടക്ക് ജൂലൈ 28 നു എന്റെ ജന്മദിനാഘോഷം പൊടിപൊടിച്ചു. ശ്രീ പതിനെട്ടു മെഴുകുതിരിയും, ഒരു വില കൂടിയ ഫൗണ്ടൻ പേനയും എനിക്കു സമ്മാനമായി നല്കി. അന്നു ഞങ്ങളൊരുമിച്ചു
ഈശോയോടു 'നൊവേന' ചൊല്ലി. ആയുസ്സിനും, ആരോഗ്യത്തിനും, ഭാവിക്കും വേണ്ടി പ്രാർത്ഥിച്ചു. കേക്ക് മുറിച്ചു, അതു ഞാൻ ആദ്യമായി ശ്രീയുടെ വായിൽ വച്ചു കൊടുത്തു. അവൻ എന്റെയും.. ഞാൻ പിന്നെ
മമ്മക്കും, അപ്പാപ്പനും കൊടുത്തു. മമ്മ
സ്വന്തമായുണ്ടാക്കിയ മുന്തിരി വൈൻ ആയിരുന്നു അന്ന് മുൻപന്തിയിൽ..വൈൻ നിറച്ച
ചഷകങ്ങൾ വേണ്ടുവോളം പാനം ചെയ്തു ഞങ്ങൾ ആനന്ദത്തിലാറാടി. ശ്രീയെ പരിചയപ്പെട്ട
ശേഷമുള്ള എന്റെ ആദ്യത്തെ പിറന്നാളാഘോഷം! പിന്നെ ഞങ്ങൾക്കു കോളേജുകൾ തുറന്നു
ട്യൂഷനും, പഠനവുമായി മുന്നോട്ടു പോയി. ശ്രീയുടെ
ചങ്ങാതി നടേശൻ സാറിന്റെ ശ്രമഫലമായി എനിക്കു ഡ്രൈവിംഗ് ലൈസൻസ് (2 wheeler+4
wheeler) കിട്ടി. പിന്നെ അമാന്തിച്ചില്ല. പപ്പായോടു
ബൈക്ക് വാങ്ങിത്തരാൻ നിർബന്ധം പിടിച്ചു. അങ്ങിനെ 2003 സെപ്റ്റംബർ 7 നു എനിക്ക് യമഹായുടെ ഒരു പുതിയ ബൈക്ക്
സ്വന്തമായി കിട്ടി. അന്ന് ശ്രീയുണ്ടായിരുന്നില്ല. ഓണം കൊണ്ടാടാൻ അവന്റെ
വീട്ടിലേക്കു പോയിരിക്കുകയായിരുന്നു. തിരുവോണത്തിന് എനിക്കും, മമ്മക്കും, അപ്പാപ്പനും പ്രത്യേക ക്ഷണം
ഉണ്ടായിരുന്നു. ശ്രീയുടെ അമ്മയും, അച്ഛനും മാറിമാറി വിളിച്ചു. പക്ഷെ അന്ന് ഞങ്ങൾക്ക് ശാന്തി ആന്റിയാണ് എല്ലാ
വർഷവും സദ്യ തരാറ്. അതിനാൽ അതിനടുത്ത ഓണ ദിവസം ചെല്ലാമെന്നു മമ്മ പറഞ്ഞു. എന്നാൽ
ഞാൻ മാത്രം പൊയ്ക്കോട്ടേ എന്നു ചോദിച്ചപ്പോൾ മമ്മ സമ്മതിച്ചു. അങ്ങിനെ തിരുവോണ
ദിവസം രാവിലെ ഞാൻ ശ്രീയെഫോണിൽ വിളിച്ചു എന്റെ 'ഓണാശംസകൾ" അറിയിച്ചു. ശ്രീ ഉണർന്നതെ എന്റെ വിളി കേട്ടായിരുന്നു.
"ഇന്നെന്റെ മുത്തിന്റെ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. ഇന്നത്തെ എന്റെ ദിവസം
ജീവസ്സുറ്റതായിരിക്കും. എനിക്കു ഒറ്റയ്ക്ക് മടുത്തു, പെട്ടെന്നു വാ ചക്കരേ.. നീയില്ലാതെ എനിക്കെന്ത് ആഘോഷം?" ശ്രീയുടെ ആ വാക്കുകൾ എന്നെ സന്തോഷിപ്പിച്ചു. ശ്രീക്ക് അതിലൊക്കെ വലിയ
വിശ്വാസമാണ്. എപ്പോഴും എന്നോടു പറയുമായിരുന്നു. 'എന്റെ ടോമിക്കുട്ടനെ കണി കണ്ടാലോ, കൈനീട്ടമായി കാശു തന്നാലോ എനിക്കു വളരെ നല്ലതാണ്' എന്ന്. അന്നു ഞാൻ പെട്ടെന്നു തയ്യാറായി പെരുമ്പാവൂർക്ക് പുറപ്പെട്ടു. ബൈക്കു
തൊടാൻ മമ്മ സമ്മതിച്ചില്ല. അതുകൊണ്ട് ബസ്സിലാണ് പോയത്. അവിടെ എന്നെയന്ന്
കാത്തിരുന്നത് എന്റെ ജീവിതത്തിലെ മറക്കാനാകാത്ത നിമിഷങ്ങളായിരുന്നു.
എന്റെ പ്രണയം...... (ഭാഗം ::77 )
ഞാൻ ചെല്ലുമ്പോൾ ശ്രീ കുളിക്കുകയായിരുന്നു. അവന്റെ അച്ഛൻ ക്ഷേത്രത്തിൽ
പോയിരിക്കുന്നു. ആ വീട്ടുമുറ്റത്തെ അത്തപൂക്കളമാണ് അന്നെന്നെ വരവേറ്റത്. എത്ര
മനോഹരമായിരിക്കുന്നു. പല വർണ്ണങ്ങളിലുള്ള ചെറുതും വലുതുമായ പൂവുകളാൽ അലംകൃതമായ
ചെമ്മണ്ണിനാൽ തീർത്ത ആ ഗോപുരശില്പത്തിന്റെ മനോഹരിതയിൽ എന്റെ കണ്ണുകൾ ഒരു നിമിഷം
ഉടക്കിനിന്നു. ഞാനകത്തേക്കു കയറിയതും ശ്രീയുടെ അനിയത്തി ഓടിവന്നു നോക്കി
അകത്തേക്കു പോയി. പിന്നെ അമ്മയും, മുത്തശ്ശിയും വന്നു വിശേഷങ്ങൾ പറഞ്ഞു പോയി. അടുക്കളയിൽ ഓണ വിഭവങ്ങൾ
തയ്യാറാക്കാനുള്ള തിരക്കാവും.. കുറച്ചു കഴിഞ്ഞപ്പോൾ ശ്രീ കുളി കഴിഞ്ഞു വന്നു
എന്നോടിരിക്കാൻ പറഞ്ഞിട്ട് പൂജാമുറിയിലേക്ക് പോയി. പ്രാർത്ഥനയെല്ലാം കഴിഞ്ഞു എന്നെ
മുറിയിൽ കൊണ്ടുപോയി ചേർത്തുപിടിച്ചു കുറെ ഉമ്മകൾ തന്നു. പിന്നെ ഞങ്ങൾ ഇഡ്ഡലിയും, നല്ല കായത്തിന്റെ മണമുള്ള സാമ്പാറും കഴിച്ചു. അതും വാഴയിലയിൽ. അപ്പോഴേക്കും
അമ്പലത്തിലെ കടും പായസവുമായി ശ്രീയുടെ അച്ഛൻ മടങ്ങിവന്നു. ഞങ്ങൾക്കു രണ്ടുപേർക്കും
പായസം തന്നു. കഴിച്ചു കൈ കഴുകാൻ പുറത്തിറങ്ങിയപ്പോൾ, വീടിനു ഇടതുവശത്തുള്ള പുളിമരത്തിൽ പശുവിനെ കെട്ടുന്ന കയർ തൂക്കി, അതിൽ അരി ഇടിക്കാനുപയോഗിക്കുന്ന ഉലക്ക കൊണ്ടൊരു ഊഞ്ഞാൽ കണ്ടു. ഞാനോടി അതേൽ
കയറിയിരുന്നാടി. ശ്രീ കൂടെ വന്ന് എന്നെ ഉയരത്തിൽ ആട്ടിവിട്ടു. ഇടയ്ക്കു എന്റെ
ചന്തിയിൽ പിച്ചി. പിന്നെ എന്റെ ഊഴമായി. ഞാനും ശ്രീയെ വലിച്ചു ആട്ടിവിട്ടു. പിന്നെ
ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും രണ്ടു വശത്ത് ഇരുന്നു പതുക്കെ കൊന്നിയാടി.
കടലാസുതുണ്ടു കൊണ്ട് കളിവഞ്ചിയുണ്ടാക്കി കളിച്ചു മറഞ്ഞ ആ ബാല്യം പെട്ടെന്നു തിരികെ
വന്നതുപോലെ തോന്നി. അപ്പോൾ ശ്രീയുടെ മുന്നിൽ ഞാനൊരു കൊച്ചു കുട്ടിയായി. അമ്മയെ അടപ്രഥമൻ
ഉണ്ടാക്കാൻ സഹായിക്കാമോ എന്ന് ശ്രീ എന്നോട് ചോദിച്ചു. ഞാനും കൂടാമെന്നു ഞാൻ
പറഞ്ഞു. കാരണം എനിക്ക് പായസമുണ്ടാക്കാൻ അറിയില്ലായിരുന്നു. പഠിക്കാമല്ലോ.. കുറച്ച്
ഓണവെയിൽ കൊണ്ട് ഞങ്ങൾ അടുക്കളയുടെ 'ചായ്പ്' എന്ന പുരയിലേക്കു പോയി. അവിടെ ഉരൽ, ഉലക്കകൾ, പല ആകൃതിയിലുള്ള കല്ലുകൾ ഒക്കെയുണ്ട്.
ശ്രീയുടെ അച്ഛന് ചെറുപയർ, ഉഴുന്ന്
കൃഷിയുമുണ്ട്. നെൽകൃഷിയില്ലാതെ പാടം ഒഴിഞ്ഞു കിടക്കുമ്പോൾ പകരകൃഷിയായി അതൊക്കെ
വിത്തിടും. അവർ ഒരിക്കലും പയർ, ഉഴുന്ന്, അരി എന്നിവ പുറത്തുനിന്നും വാങ്ങാറില്ല.
ആവശ്യത്തിനുള്ളത് അവിടെ തന്നെയുണ്ട്. 'ഉരൽപ്പുര' എന്ന ആ മുറിയിൽ മൂന്നു മണ്ക്കട്ട കൂട്ടിയ
രണ്ട് അടുപ്പുണ്ട്. അതിൽ ഒന്നിൽ ആണ് പ്രഥമൻ തയ്യാറാക്കുന്നത്. അതിനു ആദ്യമായി
ഞങ്ങൾ തേങ്ങ ചുരണ്ടി. പ്രിയചേച്ചി അതിനെ ആട്ടുകല്ലിൽ അരച്ചു തേങ്ങാപാൽ
തയ്യാറാക്കി. അതിനെ ഒന്നാം പാലെന്നും, രണ്ടാം പാലെന്നും പറഞ്ഞു മാറ്റിവച്ചു. ശ്രീ ഒരു ഉരുളി അടുപ്പത്തു വച്ച് അതിൽ
നെയ്യൊഴിച്ച് ഉരുക്കി, വേവിച്ചു ഊറ്റിയ
അടയും, ഉരുക്കി അരിപ്പയിൽ അരിച്ച ശർക്കരയും
ചേർത്തിളക്കി. എന്നിട്ട് എന്റെ കൈ കൊണ്ടു തൊട്ടാൽ രുചി കൂടുമെന്നും പറഞ്ഞു ചട്ടുകം
എന്റെ കൈയ്യിൽ തന്നിട്ട് ഇളക്കാൻ പറഞ്ഞു.. ഞാൻ മുക്കാൽ മണിക്കൂറോളം അതിനെ ഇളക്കി
വരട്ടി കട്ടിയാക്കി. ഇടയ്ക്കു തിളച്ചു കൈയ്യിൽ തെറിക്കുന്നുണ്ട്. പിന്നെ രണ്ടാം
പാലൊഴിച്ചു തവളക്കണ്ണൻ തിള വന്നപ്പോൾ വീണ്ടും ഒന്നാം പാലൊഴിച്ചു ചൂടാക്കി ഞങ്ങൾ ആ
ഉരുളി പിടിച്ചു നിലത്തിറക്കിവച്ചു . ശ്രീ ഓരോന്ന് നിർദ്ദേശിച്ചു കൊണ്ടേയിരുന്നു. ഏലക്കായും, ചുക്കും അല്പം പഞ്ചസാരയിൽ പൊടിച്ചു മേമ്പൊടി ചേർത്തു. അവസാനം കശുവണ്ടിപരിപ്പും, ഉണക്ക മുന്തിരിയും നെയ്യിൽ വറുത്ത് അതിലിട്ടു. പിന്നെ ശ്രീ അതിനെ ഒരു ചെമ്പു
കിണ്ണത്തിൽ കോരി പൂജാമുറിയിലേക്ക് കൊണ്ടുപോകുന്നത് കണ്ടു. അതൊക്കെ ഓണത്തിന്റെ
ഭാഗമായ ചടങ്ങാകുമെന്നു ഞാൻ കരുതി. പാകം ചെയ്തു കഴിഞ്ഞപ്പോൾ ഞങ്ങൾ
വിയർത്തുകുളിച്ചു. ശ്രീ എന്നെയും കൂട്ടി അടുത്തുള്ള ഒരു കുളത്തിലേക്കു പോയി.
പടവുകളുള്ള പച്ചനിറംതോന്നിക്കുന്ന വെള്ളമുള്ള ആ കുളത്തിന്റെ ഒരു അരികത്തു നിന്ന്
ഞങ്ങൾ മുങ്ങിക്കുളിച്ചു. വേറെയും ആൾക്കാർ കുളിക്കാനുണ്ടായിരുന്നതു കൊണ്ട്
മര്യാദയോടെ നിന്നൊരു കാക്കകുളി. ഞാൻ കുളത്തിന്റെ പടവുകൾ ഇറങ്ങി ഉള്ളിലോട്ട് പോകാൻ
ശ്രമിച്ചപ്പോൾ 'ജലപിശാച് പിടിക്കുമെന്നു പറഞ്ഞു
ശ്രീയെന്നെ പേടിപ്പിച്ചു. അപ്പോൾ ഞാനോടി ശ്രീയോട് ചേർന്നുനിന്നു. മടങ്ങിവന്നതും
ശ്രീയെനിക്ക് ഉടുക്കാനൊരു പുതിയ 'കസവുമുണ്ട്' തന്നു. എനിക്കുള്ള ഓണക്കോടിയായിരുന്നു
അത്. ശ്രീയുടെ അച്ഛൻ എനിക്കായി വാങ്ങിയതായിരുന്നു. എനിക്കാണേൽ
മുണ്ടുടുക്കാനറിയത്തില്ല. ശ്രീയാണ് ഉടുപ്പിച്ചു തന്നത്. അതിനിടക്ക് കൈ കുസൃതി
കാട്ടിയപ്പോൾ ഞാൻ തിരിഞ്ഞുകളഞ്ഞു. "മുണ്ടുടുക്കുന്നതിനു എന്തിനാ ചേട്ടാ
ഷഡ്ഡിയിൽ പിടിക്കുന്നത്?".. ഞാൻ ചിരിച്ചപ്പോൾ 'എനിക്കവകാശമുണ്ട്.
എനിക്കിഷ്ടമുള്ളിടത്ത് പിടിക്കു'മെന്നു ശ്രീ ചെവിയിൽ പറഞ്ഞു. പിന്നെ ഞങ്ങൾ അച്ഛനോടോത്ത് ഒന്നാന്തരം
സദ്യയുണ്ടു. അതിൽ ഞങ്ങൾ രണ്ടുപേരും കൂടിയുണ്ടാക്കിയ പ്രഥമൻ ആയിരുന്നു ഒന്നാമത്!
അത്ര രുചിയായിരുന്നു ആ അടപ്രഥമൻ! അതിനെ പഴവും, പപ്പടവും കൂട്ടിക്കലർത്തി കഴിക്കാൻ എന്നെ ശ്രീ പഠിപ്പിച്ചു. എന്തായാലും ഊണു
കഴിഞ്ഞു സായിറാം ചേട്ടന്റെ വീട്ടിൽ പോയി. അവിടുന്നും കിട്ടി പരിപ്പു പ്രഥമൻ.
വൈകിട്ട് അത്തപൂക്കളമിടാൻ പൂവു ശേഖരിക്കാൻ സായിചേട്ടന്റെ ബൈക്ക് എടുക്കാനായിരുന്നു
ഞങ്ങൾ പോയത്. ശ്രീയുടെ ബന്ധുക്കളെല്ലാം അടുത്തടുത്തൊക്കെ തന്നെയാണ്
താമസിക്കുന്നത്. അവിടുന്നൊക്കെ പൂവ് ശേഖരിച്ചു. ചിലർ വഴക്കുപറഞ്ഞു. തിരുവോണദിവസം
പൂവ് പറിക്കാൻ പാടില്ലാത്രേ ! എനിക്കാണേൽ മുണ്ടുടുക്കാനെ നേരമുള്ളൂ. പൂവ്
പറിക്കുമ്പോൾ മുണ്ടഴിഞ്ഞു വീഴും. അടുത്ത ഓണം ഉഷ ആന്റിയോടൊപ്പമായതിനാൽ ശ്രീ എന്റെ
കൂടെ കോഴിക്കോട് വരുന്നുണ്ട്. അതിനാൽ ഞാൻ വരാൻ താമസിക്കുമെന്നു മമ്മയെ
വിളിച്ചറിയിച്ചു. പിന്നെ പഴയ ഓർമ്മ പുതുക്കാൻ ഞങ്ങൾ പാടത്തിലേക്ക് പോയി.. അന്ന്
വന്നപ്പോൾ മകരക്കൊയ്ത്തിനു തയ്യാറായി നിന്ന കതിർമണികൾ ! ഇന്ന് കന്നിക്കൊയ്ത്തിനു
തയ്യാറായി നില്ക്കുന്ന സ്വർണ്ണവർണ്ണമാർന്ന നെൽക്കതിരുകൾ! അന്നത്തെപോലെ ഓട്ടവും, ചാട്ടവുമൊന്നുമുണ്ടായില്ല. ഒരു പറ്റം കുട്ടികൾ പട്ടം പറത്തുന്നുണ്ടായിരുന്നു.
മേൽക്കാറ്റിൽ ആടിയുലയുന്ന ആ പട്ടങ്ങളിൽ ചിലത് തെങ്ങുകളിലും. ടവറിലെ
ലൈൻകമ്പികളിലുമൊക്കെ കുരുങ്ങുന്നുമുണ്ട്. ഞാനും, ശ്രീയും ആ കാഴ്ച കണ്ടങ്ങിനെ തണലുമാറിയിരുന്നപ്പോൾ, ശ്രീ അവന്റെ ബാല്യത്തിലെ ചില കുസൃതികളെ പറ്റി അയവിറക്കി. എനിക്കു വലിയ
അനുഭവങ്ങളൊന്നുമില്ലാത്തതിനാൽ ഞാനപ്പോൾ നല്ലൊരു കേൾവിക്കാരനായി. പിന്നെ ഞങ്ങൾ
വീട്ടിലേക്കു നടന്നു. നാട്ടിൻപ്പുറത്തിന്റെ നന്മകൾ നുകർന്ന് ആ സമൃദ്ധിയിൽ ഞാനുമൊരു
അംഗമായി മാറി. അന്നു നല്ല അനുഭവങ്ങളായിരുന്നു. അവിടുള്ള കുട്ടികളും, വലിയവരും ചേർന്ന് പലവിധം
കളികൾ.. ഒരു കമുക് ചെത്തി മിനുക്കി, അതിൻമേൽ ഗ്രീസ്,കോഴിമുട്ട എന്നിവ തേയ്ച്ചു പിടിപ്പിച്ചു.
അതിന്റെ മുകളിൽ ഒരു ചുവന്ന കരയുള്ള മഞ്ഞക്കോടി കെട്ടിയിരിക്കുന്നു. അതിൽ കയറി
അതഴിച്ചു കൊണ്ടുവരുന്നവർക്ക് കാശ് സമ്മാനം ! ഞാൻ ശ്രീയോട് കയറി അതഴിച്ചെടുക്കാൻ
പറഞ്ഞു. ശ്രീ അതൊരു വെല്ലുവിളിയായി സ്വീകരിക്കുമെന്നു സ്വപ്നേപി ഞാൻ കരുതിയില്ല.
കയറുന്നവരെല്ലാം വഴുതി മൂക്കും കുത്തി താഴെ വീഴുന്നു.. സായി ചേട്ടനും താഴെ പോന്നു.
ഞാൻ ചിരിച്ചുതളർന്നു. 'എന്റെ
ടോമികുട്ടനുള്ളപ്പോൾ എനിക്കു പരാജയമോ?' എന്ന് വീമ്പിളക്കികൊണ്ട് ഷർട്ടും, വാച്ചും ഊരി എന്റെ കൈയ്യിൽ തന്നിട്ട്, മുണ്ട് കാലുകൾക്കു മദ്ധ്യത്തിലൂടെ പുറകിലോട്ടു കെട്ടികുത്തിവച്ചു ശ്രീ അതിൽ
വലിഞ്ഞുകയറി. സ്ത്രീകളും, കുട്ടികളും ആർത്തു
വിളിക്കുന്നു. ചിലരൊക്കെ 'നമ്മുടെ പറമ്പിൽ
വീട്ടിലെ സുകുമാരൻ നായരുടെ മോൻ ചെറുക്കൻ'.. 'ഇപ്പോൾ ഡാക്കിട്ടറിനു കിട്ടിയ പയ്യൻ' എന്നൊക്കെ പറയുന്നുണ്ട്. ആദ്യമൊക്കെ വഴുതി താഴെ വന്നെങ്കിലും കൈകൾ കൊണ്ടു
ഗ്രീസ് തുടച്ചുമാറ്റിയിട്ട് ശ്രീ മുകളിലേക്കു കയറി. വഴുതാൻ വേണ്ടി ചെക്കന്മാർ
വീണ്ടും ഗ്രീസ് കോരി ഒഴിക്കുന്നുണ്ട്. പക്ഷെ ശ്രീ എന്റെ മുഖത്തേക്കു നോക്കി. ഞാൻ
കൈകൾ കൊണ്ടു ആംഗ്യം കാട്ടി കയറാൻ പറഞ്ഞു. അവസാനം എന്റെ ശ്രീ ആ മഞ്ഞതോർത്തുമായി
താഴെവന്നു. എന്തു ബഹളമായിരുന്നു. കുറെപ്പേർ എടുത്തുപൊക്കുന്നു. ഞാനും അനുമോദിച്ചു.
എല്ലാം നന്നായി. പക്ഷെ സമ്മാനം കിട്ടിയ തുക ദേഹം വൃത്തിയാക്കാൻ പോലും തികഞ്ഞില്ല.
എനിക്കായിരുന്നു ആ കഷ്ടപ്പാടെല്ലാം.. പിന്നെയും 'ഉറിയടി' എന്ന മത്സരം. അതും കാണാൻ നല്ല
രസമായിരുന്നു. നല്ല പൊക്കമുള്ള ഒരാളാണ് അതിൽ കലവും. വെള്ളവും വടി കൊണ്ടുടച്ചത്.
കുറെ ഉണങ്ങിയ വാഴയിലകൾ ചുറ്റി, മുഖത്തു കമുകിൻ പാള വച്ചുകെട്ടി 'തോലുമാടൻ' എന്ന് പറഞ്ഞു പാട്ടയും കൊട്ടി കുറെ
കുട്ടികൾ വന്നു. അവർ ശ്രീയുടെ വീട്ടുമുറ്റത്ത് നൃത്തം ചവിട്ടി. ശ്രീ കാശു
കൊടുത്തപ്പോൾ അവർ അടുത്ത വീട്ടിലേക്കു പോയി. പിന്നെ ശ്രീയുടെ സഹോദരിമാരും, ബന്ധുക്കളും ചേർന്ന് പൂക്കളമിട്ടു. ഞങ്ങൾ 'തിണ്ണ' എന്നു പേരുള്ള ഭാഗത്ത് നിരന്നിരുന്നു.
അന്നാണ് ശ്രീയുടെ ഏറ്റവും വലിയ ചേച്ചിയെ (പ്രഭ) ഞാനാദ്യമായ് കാണുന്നത്. നല്ല
സ്നേഹംമുള്ള, കാണാൻ ശ്രീയെ പോലിരിക്കുന്ന ചേച്ചി. അന്നു
പൂക്കളം ഇളക്കിമാറ്റുന്നതിനു മുമ്പ്, വാഴയിലയിൽ തീക്കനലിൽ ചുട്ടെടുത്ത ഒരുതരം അട. അതിനെ പൂക്കളത്തിനു മീതെ പൂവു
കൊണ്ടു മൂടി ഒളിപ്പിച്ചു വയ്ക്കുന്നു, ശേഷം കൊച്ചുകുട്ടികൾ കുടക്കമ്പി കൊണ്ടുണ്ടാക്കിയ ചെറിയ അമ്പും, വില്ലും കൊണ്ട് അതിനെ എയ്തു സ്വന്തമാക്കുന്നു. നിലവിളക്കും, നിറപറയുമൊക്കെയുണ്ട്. അത്രയും ജീവിതം ആസ്വാദ്യകരമായി തോന്നിയ ഒരു ദിവസം
പിന്നെയെന്റെ ജീവിതത്തിലുണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. എല്ലാ
ആഘോഷങ്ങൾക്കുമൊടുവിൽ മമ്മക്കുള്ള പ്രഥമനും കൊണ്ട് ഞാൻ അവരോടെല്ലാം യാത്ര പറഞ്ഞു
ശ്രീയോടൊപ്പം കോഴിക്കോട്ടേക്ക്.. നല്ലൊരു ഓണമായിട്ട് വീട്ടിൽ എല്ലാരും
ഒത്തുകൂടുന്ന സമയം. ആ സന്തോഷങ്ങളെല്ലാം ഉപേക്ഷിച്ച് എന്റെ കൂടെ പോരുന്ന
ശ്രീയെനോക്കി ഞാൻ നെടുവീർപ്പിട്ടു. ഞാനാണ് അവനു വലുത്! എന്നെ ഒറ്റയ്ക്ക് വിടാൻ
അവനിഷ്ടമില്ല. ഇത്രയും സ്നേഹം നുകരാൻ ഞാൻ ചെയ്ത പുണ്യമെന്തെന്ന് ആലോചിച്ചാണ് അന്നാ
ബസ്സിലിരുന്നത്. സുഖകരമായ ആ യാത്രക്കൊടുവിൽ ഞങ്ങൾ ശ്രീയുടെ ആന്റിയുടെ
ഫ്ലാറ്റിലെത്തി. ബൈക്കിൽ എന്നെ പറുദീസയിൽ കൊണ്ടുവിട്ടതിനു ശേഷമാണ് ശ്രീ മടങ്ങിയത്.
വന്നപ്പോൾ എന്റെ സ്വപ്നമായ പുതിയ ബൈക്ക് ശ്രീ ഓടിച്ചുനോക്കി. ആ ബൈക്ക് നമ്മുടെ
രണ്ടുപേരുടെയും കൂടിയാണെന്ന് ശ്രീയെ ഞാൻ ഓർമ്മിപ്പിച്ചു. മമ്മ ഓണത്തിനു ശ്രീയുടെ
വീട്ടിൽ പോകാമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നെ പോയില്ല. അങ്ങിനെ ഓണാവധി സിനിമ
കാണലും, ചുറ്റിക്കറങ്ങലുമൊക്കെയായി കഴിഞ്ഞു.
പിന്നെ വീണ്ടും ജിമ്മിൽ പോക്കും, പഠനവുമായി കാലങ്ങൾ മുന്നോട്ടു പോയി. ഒരു ദിവസം ശ്രീ എന്നെ കാണാതെ
കിടന്നുറങ്ങില്ല. ശ്രീ പഠിക്കുന്ന മെഡിക്കൽ കോളേജിലെ നിത്യസന്ദർശകനായി മാറി ഞാൻ!
അവൻ ഞാൻ പഠിക്കുന്ന എഞ്ചിനീയറിംഗ് കോളേജിലെയും.. ദിനങ്ങൾ കഴിയുന്തോറും ഞങ്ങളിലെ
പ്രണയം കൂടിവന്നതെയുള്ളൂ.. അങ്ങിനെ ഡിസംബർ.4 എത്തി. ഞങ്ങൾ പരിചയപ്പെട്ടു ഒരു വർഷം തികയുന്ന ആ നാളിൽ .
എന്റെ പ്രണയം ........ (ഭാഗം::78)
അന്നൊരു വ്യാഴാഴ്ച! ജീവിതത്തിലെ ഒരു നല്ല ദിവസം പുലർന്നു.. രാവിലെ കണ്ണുതുറന്നതെ
ശ്രീയുടെ നല്ലൊരു 'സ്നേഹസന്ദേശം' വായിച്ചുകൊണ്ടാണ്. ഉടൻ തന്നെ ഞാൻ അവനെ വിളിച്ചു ഞങ്ങൾ സ്നേഹമായി സംസാരിച്ചു.
അന്നവൻ ക്ഷേത്രത്തിൽ പോകാൻ തുടങ്ങുകയായിരുന്നു. ഞാൻ പള്ളിയിൽ പോയി ഞങ്ങൾക്കു
രണ്ടുപേർക്കും വേണ്ടി പ്രത്യേകം പ്രാർത്ഥന ചൊല്ലി. അച്ഛനോട് കുശലം പറഞ്ഞു
തിരികെപോരുമ്പോൾ പെട്ടെന്ന് ശ്രീയെ കാണണമെന്നു തോന്നി. ആ അമ്പലപരിസരത്തു എന്നെ
കാത്തുനില്ക്കാൻ ഞാൻ ശ്രീയെ വിളിച്ചു പറഞ്ഞു. അമ്പലത്തിനു മുന്നിൽ വച്ചു ഞങ്ങൾ
കണ്ടുമുട്ടി. എനിക്കു വേണ്ടിയും അവൻ പുഷ്പാഞ്ജലി നടത്തിയിരുന്നു. ഒരു ഹോട്ടലിൽ
കയറി ഞങ്ങൾ പ്രാതൽ കഴിച്ചു. വൈകിട്ടു കാണാമെന്നുള്ള ഉറപ്പിന്മേൽ ഞങ്ങൾ പിരിഞ്ഞു.
വൈകിട്ടു ശ്രീയെ ഞാൻ എന്റെ ബൈക്കിൽ ബീച്ചിലേക്ക് കൊണ്ടുപോയി. അനന്തവിഹായസ്സിലേക്ക്
നോക്കി ആ മണലിൽ മുഖത്തോടു മുഖം നോക്കി ഞങ്ങളിരുന്നു. കടലിന്റെ ഇരമ്പൽ കേട്ടങ്ങിനെ
ഇരിക്കുമ്പോൾ, കണ്ടുമുട്ടി ഒരു വർഷം തികഞ്ഞ ആ നാളിൽ, അന്നാദ്യമായി ഞങ്ങളുടെ ഭാവിയെ കുറിച്ചു ഞാൻ ശ്രീയോട് സംസാരിച്ചു.
"ചേട്ടന്റെ അച്ഛനു ചേട്ടനെ കുറിച്ച് വലിയ പ്രതീക്ഷകളാണ്. എത്ര നാൾ നമ്മുക്കീ
ബന്ധമിങ്ങനെ തുടരാൻ കഴിയുമെന്ന് ആലോചിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും?" അവൻ എന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ടു പറഞ്ഞു. "എന്റെ
ജീവിതാവസാനം വരെ എനിക്കു നീ കൂടെ വേണം മുത്തെ.. ഞാൻ പറഞ്ഞിട്ടില്ലേ ഇനിയെനിക്ക്
നിന്നെ പിരിഞ്ഞൊരു ജീവിതമില്ല.. നിന്റെ മടിയിൽ തല ചായ്ച്ചുവേണം എനിക്ക്
മരിക്കാൻ.." അപ്പോൾ ഞാൻ വഴക്കുപറഞ്ഞു. "മരണത്തെ പറ്റി സംസാരിക്കാനല്ല ഞാനിതു
ചോദിച്ചത്. പഠനം.. ജോലി പിന്നെ വിവാഹം!. ആ ജീവിതത്തെ പറ്റിയാണ് ഞാൻ ചോദിച്ചത്.
ഇങ്ങനെയൊരു ജീവിതം ദീർഘനാൾ തുടരാൻ കഴിയുമെന്നു തോന്നുന്നുണ്ടോ? അതു പ്രായോഗികമല്ലെന്നു ചേട്ടനു തന്നെയറിയാം. വീട്ടുകാരുടെ സ്വപ്നങ്ങൾക്കു
വിലങ്ങുതടിയാകാൻ കഴിയുമോ? എനിക്കെന്തോ വല്ലാതെ
ഭയം തോന്നുന്നു.." അതിനുള്ള ശ്രീയുടെ മറുപടി എന്നെ ഭീതിയിലാഴ്ത്തി.
"ഇപ്പോൾ ടോമികുട്ടന് ഇതൊന്നും വേണ്ടായിരുന്നു എന്നു തോന്നുന്നുണ്ടോ? അതോ എന്നിൽ നിന്നും ഒരു രക്ഷപ്പെടൽ താൻ ആഗ്രഹിക്കുന്നുവോ? അങ്ങിനെ വല്ല ചിന്തകളുമുണ്ടെങ്കിൽ അങ്ങുപേക്ഷിച്ചേക്ക്.. പിന്നെ ഞാൻ ജീവനോടെ
.." അപ്പോൾ ഞാനാ വായ് പൊത്തിപിടിച്ചു. "ഇനിയൊന്നും പറയണ്ട. എനിക്കറിയാം
ചേട്ടൻ എന്താണു പറയാൻ പോകുന്നതെന്ന്.. നമ്മൾ തമ്മിൽ വേർപ്പിരിയുന്നത് ഒരിക്കലും
ഞാൻ മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യം! അതല്ല.. എനിക്കെന്തോ ഒരു ഭയം ഈയിടെയായി..
അതു വരാനിരിക്കുന്ന ഏതേലും ആപത്തിന്റെ മുന്നോടിയാണോ എന്നറിയില്ല ?" അങ്ങിനെയൊന്നുമില്ലെന്നും അതൊക്കെ മനസ്സിന്റെ വെറും തോന്നലുകളാണെന്നും
ശ്രീയെന്നെ പറഞ്ഞു സമാധാനിപ്പിച്ചു. ശ്രീയുടെ ഭാഗത്തു നിന്നും ഒരു വിടുതൽ
ഒരിക്കലും പ്രതീക്ഷിക്കണ്ട എന്നവൻ തീർത്തുപറഞ്ഞു. ഇനി ജീവിതപന്ഥാവിൽ എന്നെങ്കിലും
ഒറ്റപ്പെട്ടുപോയാൽ ഒരിക്കലും അതവനു താങ്ങാനാകില്ല എന്നു പറഞ്ഞാണ് ശ്രീയാ
സായംസന്ധ്യയിൽ പിരിഞ്ഞത്. ആയിടക്കാണ് പപ്പാ എന്നോടും, മമ്മയോടും പാസ്സ്പോർട്ട് എടുക്കാൻ വിളിച്ചുപറയുന്നത്. വേനലവധിക്കാലത്ത്
എന്നെയും, മമ്മയെയും കുറച്ചുദിവസത്തേക്കു
ദോഹയിലേക്ക് കൊണ്ടുപോകാനാണ് തീരുമാനമെന്ന് പറഞ്ഞപ്പോൾ ഞാനാകെ തളർന്നുപോയി. എന്റെ
ശ്രീയെ ഒറ്റക്കാക്കിയിട്ട് പോകുന്ന കാര്യമോർത്തപ്പോൾ കണ്ണുകൾ നിറഞ്ഞുപോയി.
പപ്പാക്ക് നാട്ടിലേക്ക് വരാൻ അവധിയില്ലത്രെ! അതുകൊണ്ട് കമ്പനി കുടുംബ സന്ദർശന വിസ
അനുവദിക്കും. ഞാൻ ഈ വിവരം ഉടനെ തന്നെ ശ്രീയോട് വിളിച്ചുപറഞ്ഞു." അതു
സാരമില്ലെടോ.. പപ്പായുടെ ആഗ്രഹമല്ലേ നിങ്ങളെ കാണണമെന്നുള്ളത്, മോന് ക്ലാസ് ഉള്ളതുകൊണ്ട് പെട്ടെന്നു തിരികെ വിടുമായിരിക്കും. അതിനെന്തിനാ
ഇത്രയും വിഷമിക്കുന്നത്. കാലാകാലം അവിടെ താമസിക്കാനൊന്നുമല്ലല്ലോ പോകുന്നത് "
എന്നാണ് ശ്രീ പറഞ്ഞത്. "അപ്പോൾ എന്നെ കാണാതിരിക്കുന്നതിൽ ചേട്ടനു വിഷമമില്ല
അല്ലേ.. ശല്യമൊഴിയുമല്ലോ എന്നു കരുതുന്നുണ്ടാകും".. അവൻ ചിരിച്ചു.
"എന്റെ ബുദ്ധൂസേ.. അതാണോ ആ പറഞ്ഞതിനർത്ഥം? സന്തോഷമായി പോയി എനിക്കും എന്തേലുമൊക്കെ കൊണ്ടുപോരെ.." ഞാൻ സങ്കടം കൊണ്ടു
ഫോണ് വച്ചു. അപ്രാവശ്യം അപ്പാപ്പനു യാത്ര ചെയ്യാൻ ബുദ്ധിമുട്ടായതുകൊണ്ട്
ക്രിസ്തുമസിനു ഞങ്ങൾ കുറവിലങ്ങാട് കുടുംബവീട്ടിൽ പോയില്ല. അവരെല്ലാം ഇങ്ങോട്ടു
വന്നു. ക്രിസ്തുമസ്സും, 2004 പുതുവൽസരവുമെല്ലാം ശ്രീയോടൊപ്പം ആഘോഷിക്കാനുള്ള ഭാഗ്യം കിട്ടി. ജനുവരിയിൽ
ഞാനും, മമ്മയും പാസ്സ്പോർട്ടിനു അപേക്ഷിച്ചു.
അതിനുവേണ്ട എല്ലാ സഹായങ്ങളും ചെയ്തതു ശ്രീയാണ്. ജനന സർട്ടിഫിക്കറ്റിന്റെ
പ്രശ്നമൊക്കെ വന്നപ്പോൾ എത്രയോ വട്ടം സിറ്റി കോർപ്പറേഷനിൽ എന്നെയുംകൊണ്ട്
കയറിയിറങ്ങിയതു ശ്രീയാണ്. അവസാനം എല്ലാം ശരിയായി ഞങ്ങൾക്കു പാസ്സ്പോർട്ട് കിട്ടി.
വാർഷിക പരീക്ഷ കഴിഞ്ഞാൽ ഞങ്ങൾ ഖത്തറിനു പറക്കുമെന്നു മമ്മ പലരെയും വിളിച്ചു
പറയുന്നുണ്ടായിരുന്നു. എനിക്കൊരു സന്തോഷവും തോന്നിയില്ല. ആയിടെയാണ് എന്നെ മോഡൽ
ആക്കണമെന്നും, അതിൽ എനിക്കൊരു ഭാവിയുണ്ടെന്നും ആരോ
പറഞ്ഞെന്നും പറഞ്ഞു നിർബന്ധിച്ച് ശ്രീയെന്നെ പരിശീലനത്തിനു കൊണ്ടുപോയത്.
വിചിത്രമായ സംഭവവികാസങ്ങളായിരുന്നു അവിടെ നടന്നത്. കുറെ നാളായി ആനിചേച്ചിയുൾപ്പെടെ
പലരും നിർബന്ധിക്കുന്നു 'മിസ്റ്റർ കേരള' യിൽ ഒന്നു മത്സരിക്കാൻ.. പക്ഷെ അതു കൊച്ചിയിലായതു കാരണം മടിച്ചു. ശരീര
സൗന്ദര്യ മത്സരത്തിൽ പങ്കെടുത്താൽ വിജയിക്കുമെന്നു ഭൂരിപക്ഷംപേരും പറഞ്ഞപ്പോൾ ഞാൻ
ഇറങ്ങിത്തിരിച്ചതാണ്. ആദ്യം ജിമ്മിൽ പോയി ശരീരമൊക്കെ ഒന്നു ഉറക്കട്ടെ എന്നു
കരുതിയാണ് ഞാൻ മിണ്ടാതിരുന്നത്. പിന്നെ ശ്രീയും, സുൽഫിയും, അരുണ് ചേട്ടനുമൊക്കെ നിർബന്ധിച്ചപ്പോൾ
പപ്പയോടു അനുവാദം വാങ്ങി ഇറങ്ങിത്തിരിക്കുകയായിരുന്നു. പട്ടണത്തിന്റെ
ഹൃദയഭാഗത്തുള്ള ഒരു കെട്ടിടത്തിന്റെ അഞ്ചാം നിലയിലേക്കാണ് ശ്രീ എന്നെ കൊണ്ടുപോയത്.
അവിടെ ഒരു ഫ്ലാറ്റിൽ ഞങ്ങൾ പ്രവേശിച്ചു. ഒരു പേപ്പറിൽ എന്റെ നിറത്തിനുനേരെ അവർ
ശരിയിട്ടു. തലമുടി,മൂക്ക്, കണ്ണുകൾ, ചുണ്ടുകൾ, പല്ലുകൾ, ചെവി, കവിളുകൾ. കൈകൾ, വയർ, കാലുകൾ അതിനെല്ലാം അവർ ഓരോ ശതമാനകണക്ക് എഴുതി. അതിന്റെ ആകെ മാർക്ക് എനിക്ക്
അനുകൂലമായിരുന്നു. പല്ലുകൾക്കും, കണ്ണുകൾക്കും മുഴുവൻ കിട്ടി. പക്ഷെ കുറച്ചു മാറ്റങ്ങൾ എഴുതിചേർത്തു. അതിനു
ശ്രീ കൗണ്ടറിൽ കാശടച്ചു. കണ്ണിനു 'ഷാർപ്നെസ്സ്' കൂടുതലായതു കൊണ്ട് അകത്തു ഗ്ലാസ്
വയ്ക്കേണ്ടിവരും. അവിടെ അകത്ത് എന്നെ ഒരു മേശയിൽ കിടത്തി അളവെടുക്കാൻ കൊണ്ടുപോയപ്പോൾ
ശ്രീ കൂടെ അകത്തേക്കു തള്ളിക്കയറി. ആ പയ്യൻ അത് അനുവദനീയമല്ലെന്നും ദയവായി പുറത്തു
നിൽക്കണമെന്നും ശ്രീയോട് പറഞ്ഞപ്പോൾ, നാഭിക്കു താഴെയുള്ള ഒരു അളവെടുപ്പും വേണ്ട എന്നു പറയാൻ അവൻ എന്റെ ചെവിയിൽ
പറഞ്ഞു. മാത്രമല്ല പാന്റ് ഊരാൻ പറഞ്ഞാൽ 'പറ്റില്ല' എന്നു തീർത്തുപറയണമെന്നും ശ്രീ
ഓർമ്മിപ്പിച്ചു. ആ പയ്യൻ 'അതാരാ..' എന്നു എന്നോടു ചോദിച്ചു. 'എന്റെ അടുത്ത 'സുഹൃത്ത്' എന്ന് ഞാനവനോട് പറഞ്ഞു. അവനെന്നോട് പാന്റ് ഊരിയിട്ടിട്ട് ഒരു പച്ചകുഷ്യനുള്ള
മേശയിൽ കയറിക്കിടക്കാൻ പറഞ്ഞു. ഞാൻ മടിച്ചപ്പോൾ "ഞങ്ങൾ ദിവസേന കുറെയിങ്ങനെ
കാണുന്നതാ മാഷെ .., ഇങ്ങനെ നാണിച്ചാൽ നിങ്ങൾ എങ്ങിനെ
മത്സരിക്കും? എനിക്കില്ലാത്തതൊന്നും തനിക്കുണ്ടാകില്ല.
തനിക്കുള്ളതൊക്കെ തന്നെയാണ് എനിക്കുമുള്ളത്.. പിന്നെ എന്തിനാ ഇങ്ങനെ മടിക്കുന്നത്?" ആ പയ്യനതു പറഞ്ഞപ്പോൾ ഞാൻ പാന്റ് ഊരി. കാരണം നിക്കർ വിധത്തിലുള്ള കറുത്ത
ഷഡ്ഡിയാണ് ഞാൻ അടിയിൽ ധരിച്ചിരുന്നത്. അളവെല്ലാം എടുത്തു പുറത്തുവന്നപ്പോൾ ശ്രീ
അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. നഖം കടിച്ചു തുപ്പുന്നു. ആകെ ഒരു വെപ്രാളം !
എന്നെ കണ്ടതും ഓടിവന്നു.ഒന്നും സംഭവിക്കാത്തതുപോലെ ഞാൻ ആ പേപ്പറും വാങ്ങി ഞങ്ങൾ
അവർ എഴുതിത്തന്ന ബ്യൂട്ടി പാർലർ ലക്ഷ്യമാക്കി പോയി. അപ്പോൾ ഞാൻ പാന്റ് ഊരേണ്ടിവന്ന
സാഹചര്യത്തെ കുറിച്ചു പറഞ്ഞു." അയ്യോ..അതെന്തിനാ .?" അതുപറഞ്ഞു വണ്ടിയൊതുക്കി വഴക്കായി. അപ്പോൾ തന്നെ ആ ചെക്കനോട് ശ്രീക്കു
ചോദിക്കണം. അവനെ കുറെ തെറിവാക്കുകൾ പറഞ്ഞു. എനിക്കു ചിരിയും, ഒപ്പം സങ്കടവും, ദേഷ്യവും വന്നു. അത് അവരുടെ ജോലിയാണെന്നും, ശ്രീയെ പോലെ ഒരാൾ ഇത്ര സംസാകാരശൂന്യനായി പെരുമാറാൻ പാടില്ലെന്നും ഞാൻ പറഞ്ഞു.
പിന്നെ ശ്രീക്ക് അവൻ എന്റെ നാഭിക്കു താഴെ എവിടെയൊക്കെ തൊട്ടു എന്നറിയണം.
"നമുക്ക് തിരികെ വീട്ടിലേക്കു പോകാം. ആ പൈസ പൊക്കോട്ടെ ! ഞാനൊരു
മത്സരത്തിനുമില്ല" എന്നു ഞാൻ പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ പാർലറിലേക്കു
വിട്ടു.. മത്സരത്തിനു ഇനി നാലു ദിവസമേയുള്ളൂ.. അവിടെ ചെന്നപ്പോൾ ആ പേപ്പർ വാങ്ങി
നോക്കിയിട്ട്, തലമുടി ആകൃതിയാക്കി നിറം കൊടുക്കാൻ അവർ
എന്നെ അകത്തേക്കു കൊണ്ടുപോയി. അതുകഴിഞ്ഞു 'വാക്സ്' എന്ന പ്രക്രിയ ചെയ്തു. ദേഹത്തു കുഞ്ഞു രോമങ്ങളെയുള്ളൂ.
അതിനെ ഒരു പശയുള്ള ടേപ്പ് ഒട്ടിച്ചു വലിച്ചിളക്കുക. നല്ല വേദന തോന്നി. അപ്പോഴും
പാന്റ് ഊരി ടവൽ ഉടുക്കേണ്ടി വന്നു. തുടയൊക്കെ അങ്ങിനെ ചെയ്തു. പിന്നെ നഖം
വൃത്തിയാക്കി ആകൃതിയിൽ 'കട്ട്' ചെയ്തു. ഒരു മണിക്കൂറോളമെടുത്തു ആ പ്രക്രിയ. എനിക്കാണേൽ നല്ല വിശപ്പ്! രാവിലെ
കഴിച്ചതൊക്കെ ദഹിച്ചിട്ട് മണിക്കൂറായി. അവിടുത്തെ കാശുകൊടുത്തു പുറത്തിറങ്ങിയപ്പോൾ
ശ്രീ വീണ്ടും വഴക്കായി. കഴുത്തുവരെ കിടന്ന മുടി നീളം കുറച്ചുകളഞ്ഞത്രേ! അവർക്കൊരു
അളവുണ്ട്. ആ പേപ്പർ നോക്കിയാണ് അവരതു ചെയ്തത്. ഞാൻ തുടയിലെ രോമം പറിച്ച കാര്യം
പറഞ്ഞതും ശ്രീക്കു നല്ല ദേഷ്യമായി. "ങ്ഹേ .. വീണ്ടും പാന്റ് ഊരിയോ..? ആരു പറഞ്ഞാലും തുണിയൂരുന്ന സ്വഭാവം ടോമികുട്ടൻ എന്നുതുടങ്ങി? അതോ മറ്റുള്ളവരെ എല്ലാം കാണിക്കുന്നത് ഒരു സുഖമെന്നു തോന്നിയോ? ങ്ഹാഹാ.. ഇപ്പോൾ അവനോടു ചോദിച്ചിട്ടു തന്നെ കാര്യം.." എന്നും പറഞ്ഞ്
പാർലറിലേക്ക് ഓടാൻ തുടങ്ങുന്ന ശ്രീയെ ഞാൻ കൈയ്യിൽ പിടിച്ചുവലിച്ചു . "വിടൂ..
ചോദിച്ചിട്ടു തന്നെ കാര്യം. നീയെന്റെതാണ്. അല്ലാതെ പഞ്ചായത്തു വകയല്ല. അവിടെവച്ച്
ആ സ്റ്റൈലൻ ചെക്കൻ തന്റെ കണ്ണിനെയും, പല്ലിനെയും പറ്റിയൊക്കെ പുകഴ്ത്തുന്ന കേട്ടു. കണ്ണിനെ ഉപമിക്കാൻ കണ്ടത്
ഐശ്വര്യ റോയിയുടെ കണ്ണിനോട് . ന്ഹും!" ശ്രീ പറഞ്ഞ വാക്കുകൾ എന്നെ ശരിക്കും
ചൊടിപ്പിച്ചു. എന്റെ രക്തം തിളക്കാൻ തുടങ്ങി. ആദ്യം പോയ സ്ഥലത്ത് മുമ്പും
മത്സരിച്ച ഒരു മോഡൽ ചുള്ളൻ ചെക്കൻ ഇങ്ങോട്ടു വന്നു പരിചയപ്പെട്ടു. അവൻ മുമ്പും
മത്സരത്തിൽ പങ്കെടുത്തിട്ടുള്ളതിനാൽ കാര്യങ്ങളൊക്കെ അറിഞ്ഞിരിക്കാമല്ലോ എന്നു
കരുതി ഞാനും ഓരോ സംശയങ്ങൾ ചോദിച്ചു. അപ്പോൾ ശ്രീയത് കണ്ടു. ഓടിവന്നു ഒരു കാര്യം
പറയാനുണ്ടെന്നും പറഞ്ഞു വിളിച്ചുകൊണ്ടുപോയി. അപ്പോളൊന്നും എനിക്കു മനസ്സിലായില്ല.
ഇപ്പോഴല്ലേ അതിന്റെ കാര്യം പിടികിട്ടിയത്. എല്ലാം കൂടി ചേർത്ത് ശ്രീക്കു രണ്ടു
വഴക്കു കൊടുത്തു. "ദേ.. എന്നെ നാണം കെടുത്തരുത്. എന്റെ ശരീരം അവർ
കണ്ടുപോയെന്നു കരുതി ഒന്നും സംഭവിക്കാനില്ല. എനിക്കുള്ളതൊക്കെ തന്നെയാണ്
അവർക്കുമുള്ളത്. ചേട്ടന്റെ വെപ്രാളം കണ്ടാൽ തോന്നും എന്നെയാരോ പീഡിപ്പിച്ചെന്ന് ..
മോശമാണിത്. ഞാനൊരു പെണ്കുട്ടിയല്ല എന്ന ഓർമ്മ മനസ്സിൽ വേണം. എന്നെ സൂക്ഷിക്കാൻ
എനിക്കറിയാം. എന്റെ അനുവാദമില്ലാതെ ആർക്കും എന്റെ രോമത്തിൽ തൊടാൻ കഴിയില്ല.
മമ്മയാണ് വളർത്തിയതെങ്കിലും, അതിനുള്ള തന്റേടവും, അഹങ്കാരവും, ആണത്തവും എനിക്കുണ്ട്. എന്റെ അന്തസ്സ് എനിക്കറിയാം.അത് കണ്ണിൽകണ്ടവരുടെ
മുന്നിൽ അടിയറവു വയ്ക്കേണ്ടതല്ല. ഇനി മേലിൽ ഇക്കാര്യത്തിൽ എന്നെ സംശയിക്കുകയോ.
ഇത്തരം വർത്തമാനങ്ങൾ പറയുകയോ അരുത്. ഇതൊന്നും ഞാൻ പറയാൻ ഉദ്ദേശിച്ചതല്ല. ചേട്ടൻ
എന്നെ കൊണ്ടു പറയിച്ചതാണ്. എന്റെ അന്തസ്സിനു യോജിക്കാത്ത ഒരു പ്രവർത്തിയും ചേട്ടനെ
പരിചയപ്പെടുന്നതിനു മുമ്പും ഞാൻ ചെയ്തിട്ടില്ല. അതിനു ശേഷവും ചെയ്തിട്ടില്ല.
ഇനിയൊട്ടു ചെയ്യുകേമില്ല. ഒരു പരിചയവുമില്ലാത്ത ഒരാൾ ലൈഗികാസക്തിയോടെ എന്നെ
സമീപിച്ചാൽ എനിക്കതു വെറുപ്പാണ്.എന്നെ സംബന്ധിച്ച് പ്രണയത്തിന്റെ വഴിയിൽ കൂടി
മാത്രമേ അവിടേക്കു ഞാൻ പടവുകൾ കയറൂ.. " എന്റെ ഭാവം കണ്ട് ശ്രീയൊന്നു പതറിയോ. ഞെട്ടിയോ
? മുഖമാകെ മാറി. ഞാൻ ആദ്യമായാണ് ശ്രീയോട്
ഇത്ര ദേഷ്യത്തിൽ കണിശമായി സംസാരിക്കുന്നത്. "അയ്യോ.. ടോമിക്കുട്ടന്
ഇങ്ങനെയൊരു മുഖമുണ്ടായിരുന്നോ? സോറി.. സ്നേഹകൂടുതൽ കൊണ്ട് ഞാൻ വെറുതെ ഓരോ പൊട്ടത്തരം എഴുന്നെള്ളിച്ചതാ..
എനിക്കെന്റെ ചക്കരയെ അറിയത്തില്ലയോ.. ഞാൻ പറഞ്ഞത് തമാശയായി കണ്ടാൽ മതി. വാ..
നമുക്കെന്തെങ്കിലും തണുത്തത് കുടിക്കാം. മനസ്സൊന്നു തണുക്കട്ടെ!" അവൻ എന്റെ
കൈകളിൽ പിടിച്ചു. "എനിക്കൊന്നും വേണ്ട. ദയവു ചെയ്തു എന്നെ വീട്ടിലേക്കു പോകാൻ
അനുവദിക്കൂ.. ഞാനിനി ഒരു മത്സരത്തിനുമില്ല. എല്ലാം മതിയായി .". അന്ന്
അവനെന്റെ കാലു പിടിച്ചില്ലെന്നെയുള്ളൂ. പക്ഷെ ഞാൻ തീരുമാനിച്ചുകഴിഞ്ഞിരുന്നു.
ഇനിയും ഇതുപോലെ പല കടമ്പകളും കടക്കേണ്ടിവരും. അന്നൊക്കെ ശ്രീ ടെൻഷനാകും. അവനെ
അറിയാതെ പോലും വേദനിപ്പിക്കാൻ വയ്യ ! മത്സരത്തിനു പേരുകൊടുത്ത ആ സുന്ദരൻ ചെക്കൻ
വന്നു എന്നെ പരിചയപ്പെട്ടപ്പോഴും, ഞങ്ങൾ സംസാരിച്ചപ്പോഴും ശ്രീയുടെ മുഖം മാറിയത് ഞാൻ ശ്രദ്ധിച്ചതാണ്. അന്ന് ഞാൻ
ശ്രീയെ അവന്റെ ഫ്ലാറ്റിൽ വിട്ടു പറുദീസയിലേക്ക് പോയി. 'ഞാൻ മത്സരിക്കുന്നില്ല. അതിനു കുറെയേറെ പരിശീലനം വേണമെന്നു' പറഞ്ഞപ്പോൾ മമ്മക്കു മുടക്കിയ കാശു പോയതിലായിരുന്നു വിഷമം. ആനിചേച്ചിയും, റീന ആന്റിയും വഴക്കുപറഞ്ഞു. 'മത്സരിച്ചേ മതിയാകൂ.. അവന്റെ ഭാഗത്തു നിന്നും ഇനി ഒരു പ്രശ്നവുമുണ്ടാകില്ല' എന്നൊക്കെ പറഞ്ഞുകൊണ്ട് ശ്രീ എനിക്കൊരു സന്ദേശം അയച്ചു. ഇനി ആ വിഷയത്തെ പറ്റി
നമ്മൾ സംസാരിക്കണ്ട എന്നു ഞാൻ തീർത്തുപറഞ്ഞു. ഫേഷ്യൽ, ബ്ലീച് ചെയ്യാനായി ശ്രീ വിളിച്ചപ്പോൾ ഞാൻ പോയില്ല. അതോടെ അവന്റെ വിളിയും, മെസ്സേജും നിലച്ചു. പിന്നെ ഞാൻ വിളിച്ചാൽ ഫോണ് 'കട്ട്' ചെയ്യും. അതൊരു പിണക്കമായി മാറാൻ പിന്നെ
കാലതാമസമുണ്ടായില്ല.
എന്റെ പ്രണയം ..... (ഭാഗം:;79)
ഘടികാരത്തിലെ സൂചികൾ കറങ്ങുന്നതും, മണികൾ മുഴങ്ങുന്നതും മനസ്സിലെ വീർപ്പുമുട്ടൽ കൂട്ടി. പിരിയാനോ, പിണങ്ങാനോ കഴിയാത്ത എന്റെ ശ്രീയെ കുറിച്ച് എനിക്കറിയാം.. ഏതു പിണക്കങ്ങളും ഒടുവിൽ അവസാനിക്കുന്നത് എന്റെ കിടപ്പറയിലാണ്. പ്രശ്നങ്ങളെ ചികഞ്ഞുപറക്കുന്നതിൽ
അവനു താല്പര്യമില്ല. ശ്രീക്കു പ്രശ്നം പറഞ്ഞു തീർക്കുന്നതിനേക്കാൾ താല്പര്യം
ചുംബിച്ചു വശംവദനാക്കുന്നതിലാണ്. കെട്ടിപ്പുണർന്നു മയക്കിക്കളയും. എന്തായാലും
അന്ന് പത്തുമണിവരെ ഞാൻ കാത്തു. പിന്നെ ഞാൻ മമ്മയോട് കാര്യം പറഞ്ഞു. ഞാൻ
സൗന്ദര്യമത്സരത്തിനു പങ്കെടുക്കാത്തതിൽ ശ്രീ പിണങ്ങി ഇരിക്കുകയാണെന്നു പറഞ്ഞപ്പോൾ
മമ്മ അവനെ ലൈൻഫോണിൽ വിളിച്ചു. അവൻ എടുത്തതേയില്ല. മമ്മ എന്നെ വഴക്കു പറഞ്ഞു. ഞാൻ
ഓന്തിനെ പോലെ നിറം മാറിയതു കൊണ്ടാണ് ശ്രീക്കു ദേഷ്യമെന്നു മമ്മ കുറ്റപ്പെടുത്തി.
നടന്നതൊന്നും മമ്മയോട് വിസ്തരിച്ചു പറയാൻ കഴിയാത്തതിനാൽ ഞാനപ്പോൾ മൗനം
പാലിച്ചതേയുള്ളൂ. ഒരു ദിവസത്തിൽ കൂടുതൽ ശ്രീയുടെ പിണക്കം നീളില്ല എന്നെനിക്കുറപ്പുണ്ട്.
എന്നാലും ആ മനസ്സ് വിഷമിക്കുമോ എന്ന ചിന്തയാണ് എന്നെ വിഷമിപ്പിക്കുന്നത്. കഴിഞ്ഞ
വർഷവും ഇതേ സമയം വാർഷിക പരീക്ഷ തുടങ്ങാൻ നാളുകളുള്ളപ്പോഴാണ് ഞങ്ങൾ തമ്മിൽ ഒരു
പ്രശ്നമുണ്ടായത്. എന്തായാലും രാവിലെ ജിമ്മിൽ വരുമോ എന്നു നോക്കാം. പിറ്റേന്നാൾ
രാവിലെ പതിവിലും നേരത്തെ ഞാൻ ജിമ്മിലേക്കു പോയി. എല്ലാ വ്യായാമമുറകളും
ചെയ്യുമ്പോഴും എന്റെ ശ്രദ്ധ പുറത്തേക്കായിരുന്നു. ശ്രീയന്നു ജിമ്മിൽ വന്നതേയില്ല.
വിരഹം മനസ്സിൽ ഒരു നീറ്റലായ് മാറിയിരിക്കുന്നു. എന്നാലും ആവശ്യമില്ലാത്ത
കാര്യത്തിനാണ് ശ്രീ പിണങ്ങിയിരിക്കുന്നത്. ലൈൻഫോണിൽ നിന്നും മമ്മ വിളിച്ചതു, ഞാനാകുമെന്നു കരുതിയാകും അവൻ എടുക്കാതിരുന്നത്. അന്ന് കോളേജും, ട്യൂഷനും കഴിഞ്ഞു വന്നു കുളിച്ചു പഠിക്കാനിരുന്നു. ഇന്നലെ കുറെ പ്രാവശ്യം
വിളിച്ചു, സന്ദേശങ്ങൾ വിട്ടു.മറുപടിയില്ല. ഇന്നൊരു
പക്ഷെ ആ ദേഷ്യത്തിനൊരു അയവു വന്നിരിക്കാം. പിന്നെ രണ്ടും കല്പിച്ച് എന്നെ
അത്യാവശ്യമായി വിളിക്കാൻ പറഞ്ഞുകൊണ്ട് ഞാനൊരു സന്ദേശം അയച്ചു. ഒരു മറുപടിയുമില്ല.
എന്തായാലും എന്നോടു സത്യമിട്ടതുകൊണ്ട് സിഗരറ്റ് വലിച്ചു തള്ളില്ല
എന്നൊരാശ്വാസമുണ്ട്. ഞാൻ വെറുതെ സുൽഫിചേട്ടനെ ഒന്നു വിളിച്ചുനോക്കി. ഈയിടെയായി
ചേട്ടനെ അങ്ങിനെ വിളിക്കാറില്ലെന്നു സുൽഫിചേട്ടൻ പറഞ്ഞു. മെഡിസിനു പഠിക്കുന്ന
കുറച്ചു പുതിയ കൂട്ടുകാരെ കിട്ടിയിട്ടുണ്ടെന്നു ചന്തു പറഞ്ഞിട്ടുണ്ടായിരുന്നു. ഇനി
അവരോടൊപ്പമാണോ? ആരോടാ ഒന്നു തിരക്കുന്നത്? അന്നേദിവസവും ശ്രീയുടെ ഒരു വിവരവുമില്ലായിരുന്നു. പിണങ്ങിയിട്ടു നേരത്തോടു
നേരമായി. പിന്നെ എനിക്കും വാശിയായി. ഇനി ഞാൻ വിളിക്കില്ല എന്നു മനസ്സിലുറപ്പിച്ചു.
പക്ഷെ സംഭവിച്ചതു മറ്റൊന്നായിരുന്നു. അന്നു രാത്രി ഒരു ഒൻപതു മണിക്ക് സുൽഫിചേട്ടൻ
എന്നെ വിളിച്ചു. ശ്രീ തലമുടിയൊക്കെ പാറിപ്പറത്തി ഒരു ഭ്രാന്തനെപോലെ അവിടെ
ചെന്നിരുന്നുവെന്നും, ശ്രീക്ക് ഏതേലും പെണ്ണുമായി
ലൈനുണ്ടോ, എന്തൊക്കെയോ ടെൻഷനുണ്ടെന്നു കണ്ടിട്ടു
തോന്നുന്നു എന്നൊക്കെ പറഞ്ഞു. സത്യങ്ങൾ വിചിത്രമായതിനാൽ 'എനിക്കറിയില്ല' എന്നുതന്നെ ഞാൻ പറഞ്ഞൊഴിഞ്ഞു. പിന്നെ
എനിക്കു ടെൻഷനായി. ഞാൻ ഫോണെടുത്തു വിളിക്കുമ്പോൾ ശ്രീയുടെ ഫോണിൽ ഓഫ് സന്ദേശം
കേൾക്കുന്നു. അപ്പോൾ കൂടുതൽ വിമ്മിഷ്ടമായി. പെട്ടെന്ന് ഞാൻ വസ്ത്രം മാറി. മമ്മയോട്
ശ്രീയെ കണ്ടിട്ടു വരാമെന്നും പറഞ്ഞു ബൈക്കെടുത്തു കത്തിച്ചുവിട്ടു. അവരുടെ
ഫ്ലാറ്റിൽ ചെന്നപ്പോൾ ശ്രീ അവിടെയുണ്ടായിരുന്നില്ല. ഉഷ ആന്റിയും സുൽഫിചേട്ടൻ
ചോദിച്ച അതേ ചോദ്യം ചോദിച്ചു. അങ്ങിനൊരു പെണ്കുട്ടി അവനില്ല എന്ന് അവരോടും പറഞ്ഞു.
"സീരിയലിൽ അഭിനയിക്കുന്നുണ്ടോ എന്താ മുടിയെല്ലാം ഒരു ചെമ്പു നിറം? ടോമിക്ക് ആകെയൊരു മാറ്റം ! നന്നായിട്ടുണ്ട്." ആന്റിയുടെ വാക്കുകൾ
ശ്രദ്ധിക്കാതെ അങ്കിളിനോട് പറഞ്ഞിട്ട് ഞാൻ അവിടുന്നിറങ്ങി. അങ്കിളിന്റെ
ബൈക്കുമായാണ് ശ്രീ പോയേക്കുന്നത്. ഇനി എവിടെ ചെന്ന് അന്വേഷിക്കും? സുൽഫിയെ വിളിച്ചു ശ്രീ ബിയർ കുടിക്കാൻ പോകാറുള്ള ബൊഫേ റെസ്റ്റൊറന്റിന്റെ പേരു
ചോദിച്ചു. ഒന്നാമത് കാശില്ലാതെ വിഷമിക്കുന്നു. അതിനിടക്കാണ് ഇങ്ങനെയൊക്കെ കാശു
കളയുന്നത്. ഇന്ന് ശ്രീ കള്ളിനു കാശു മുടക്കിയിട്ടുണ്ടെങ്കിൽ നല്ല തെറി തന്നെ പറയണം
എന്നു കരുതി ഞാനവിടെ ചെന്നു. അവിടെങ്ങും ശ്രീ ഉണ്ടായിരുന്നില്ല. ഒത്തിരി
ദൂരെയെങ്ങും പോകാൻ വഴിയില്ല. മാനാഞ്ചിറ മൈതാനത്തിൽ പോയി നോക്കാം. പാർക്ക് അടച്ചു
കാണുമെങ്കിലും അവിടെ ഇരിക്കാനുള്ള സ്ഥലമുണ്ട്. ഞങ്ങൾ ഇടക്കു പോയി കാറ്റു
കൊള്ളാറുള്ള മരച്ചുവട് ! ഞാൻ അവിടെയും പോയി തിരഞ്ഞു. കണ്ടില്ല. ഉഷയാന്റിയോടു ശ്രീ
വന്നാലുടൻ വിളിക്കാൻ പറഞ്ഞിട്ടുണ്ട്. അപ്പോൾ ഇതുവരെ അവിടെയും ചെന്നിട്ടില്ല.
അപ്പോളതാ മമ്മ വിളിക്കുന്നു. ഞാൻ മന:പൂർവ്വം ഫോണ് എടുത്തില്ല. എടുത്താൽ
എവിടെയെന്നു ചോദിക്കും. ഞാൻ നിറഞ്ഞ സങ്കടത്തോടെ തിരികെ വീട്ടിലേക്കു പോയി.
പോകുംവഴി ശ്രീയെ കണ്ണിൽ കാണിക്കണേ എന്നുപറഞ്ഞ് പള്ളിനടയിൽ കാണിക്കയിട്ടു
പ്രാർത്ഥിച്ചു. ആരും കാണാതെ, ശ്രീ പതിവായി പോകുന്ന അമ്പലത്തിലും കാണിക്കയിട്ടു. എല്ലാവരും എന്നെ
ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു. പാർലറിലൊന്നും പോകേണ്ടിയിരുന്നില്ല. വീണ്ടും
ശ്രമിച്ചപ്പോൾ ശ്രീയുടെ മൊബൈൽ ഇപ്പോഴും ഓഫ് ആണ്. ഇതയും എന്നെയിട്ടു വട്ടം
ചുറ്റിച്ചില്ലേ.. ഇനി ഞാനും വാശിയിലാണ്. അതോർത്തപ്പോൾ മമ്മ വീണ്ടും വിളിക്കുന്നു.
ഫോണ് എടുത്ത് 'വന്നുകൊണ്ടിരിക്കുന്നു' എന്നു ദേഷ്യത്തിൽ പറഞ്ഞു കട്ട് ചെയ്തു. വണ്ടിയോടിക്കുന്നു എന്നു
മനസ്സിലായിട്ടാകും മമ്മ പിന്നെ വിളിച്ചില്ല. അങ്ങിനെപറുദീസയിൽ എത്തി. അകത്തേക്കു
നോക്കിയതും ഞാനൊന്നു ഞെട്ടി. ദേ കള്ളന്റെ ചെരിപ്പും, ബൈക്കും.. ആ വിവരം പറയാനായിരുന്നു മമ്മയെന്നെ വിളിച്ചത്. ഇങ്ങോട്ടു പറയുന്നത്
കേൾക്കാതെ എനിക്കു പറയാനുള്ളത് പറഞ്ഞു ഫോണ് 'കട്ട്' ചെയ്തു. ശ്രീയുടെ മുഖം കണ്ടപ്പോൾ
ഞാനെല്ലാം മറന്നു.. പാവം തോന്നി. എന്നെ കാണാൻ ഓടിവന്നല്ലോ.. എന്റെ മനസ്സിൽ സ്നേഹം
വഴിഞ്ഞൊഴുകി. "ങ്ഹാ.. ഇതാര്.. ഡോക്ടർ സാറോ.. എപ്പോൾ വന്നു..?" അവനും വിട്ടില്ല. 'ഒത്തിരി നേരമായി
എഞ്ചിനീയർ സാറേ.." അതുകേട്ടു മമ്മ അട്ടഹസിച്ചു. 'ചിരിക്കണ്ട. മമ്മയും ചേട്ടന്റെ കൂടെയാ." അതുകേട്ട് മമ്മാ എന്നെ ഗോഷ്ടി
കാണിച്ചു." ശ്രീയെന്നെ നോക്കി കണ്ണിറുക്കിയതു കണ്ട് 'ഞാനിവിടെങ്ങുമില്ല' എന്ന രീതിയിൽ
അപ്പാപ്പാൻ അകത്തേക്കുപോയി. ഏതായാലും ശ്രീ തന്നെ ടോമിക്കു പറ്റിയ കൂട്ട്"
മമ്മയുടെ വക ഒരു പ്രതിസ്തുതി. ഞാൻ ശ്രീയെയും കൂട്ടി മുകളിലേക്കു പോയി. "എന്റെ
കാണിക്ക ദൈവം സ്വീകരിച്ചു. ശ്രീ പറയുന്നതു കേട്ട് ഞാൻ അത്ഭുതപ്പെട്ടു.
"ങ്ഹേ.. ഏതു അമ്പലത്തിലാ കാണിക്കയിട്ടത്? എപ്പോൾ ?" ഞാൻ അവനെ നോക്കി ചോദിച്ചു.
"ഇങ്ങോട്ടു വരുന്ന വഴി.. പള്ളീലും ഇട്ടു." അതുകേട്ടു ഞാൻ ഇരുന്നുപോയി.
ഞാനിട്ട അതേ അമ്പലത്തിലാണ് ശ്രീയും കാശിട്ടത്. അതും അഞ്ചു രൂപ. ഞാനിട്ടതും അഞ്ചു
രൂപ. പള്ളി മാറിപ്പോയി. എന്നാലും എനിക്കു വിശ്വസിക്കാൻ പ്രയാസം തോന്നി. ഞാൻ ശ്രീയെ
തിരക്കിപോകുക. ആ സമയം അവൻ എന്നെ കാണാൻ വരുക. മൊബൈൽ ചാർജ് തീർന്നു ഓഫ്
ആയിപോയതുകൊണ്ട് ചാർജ് ചെയ്യാൻ വച്ചിട്ടാണ് ശ്രീ അമ്പലത്തിൽ പോയത്. അവിടുന്നാണ്
സുൽഫിയെ കണ്ടിട്ടു നേരെ എന്നെ കാണാൻ വന്നത്. ഇന്നലെ രാത്രി വിഷമം കാരണം ഉറങ്ങാൻ
കഴിയാത്തതു കൊണ്ടാണ് രാവിലെ ഉറങ്ങിപ്പോയി. അതാണ് ജിമ്മിൽ വരാൻ കഴിയാത്തതെന്നു ശ്രീ
പറഞ്ഞു. ഞാൻ മത്സരത്തിൽ പങ്കെടുക്കാത്തതു അവൻ കാരണമാണെന്ന കുറ്റബോധം കൊണ്ടാണ് എന്റെ
ഫോണ് പോലും എടുക്കാതിരുന്നത്. വീട്ടിലെ ഫോണിൽ നിന്നും മമ്മയാണ് വിളിച്ചതെന്ന്
അവനറിഞ്ഞില്ല. തെറ്റ് എന്റെ ഭാഗത്തു കൂടി ആയതിനാൽ സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാൻ
കഴിയാത്തതിൽ ഞാൻ ഖേദം പ്രകടിപ്പിച്ചു. എന്തായാലും വിശാലമായ ആ മനസ്സ് അതു
പൊറുക്കുകയും ആ നെഞ്ചോടു ചേർത്തെന്നെ പുല്കുകയും ചെയ്തു. ഞങ്ങൾക്ക് മമ്മ കഞ്ഞിയും, പുഴുക്കും, പപ്പടവും, കടുമാങ്ങ അച്ചാറും തന്നു. കഞ്ഞികുടിയെല്ലാം കഴിഞ്ഞു മുകളിൽ ചെന്നു, മമ്മ കഴിക്കുന്ന സമയത്തിനുള്ളിൽ ഒരു കൂടിചേരലും കഴിഞ്ഞാണ് ശ്രീ പോയത്. പിന്നെ
പരീക്ഷകളുടെ തിരക്കായി. ജിമ്മിൽ പോക്കു നിർത്തി. നന്നായി പരീക്ഷകൾ എഴുതി. ഇനി
മൂന്നു ദിവസം കൂടി കഴിഞ്ഞാൽ ഞങ്ങൾ ദോഹയിലേക്കു പറക്കും.ആലോചിച്ചപ്പോൾ തന്നെ ഹൃദയം
പെരുമ്പറ കൊട്ടാൻ തുടങ്ങി. പപ്പാ ഒന്നര മാസമെങ്കിലും അവിടെ നിർത്തും.
തിരികെപ്പോരാനുള്ള എയർ ടിക്കറ്റും, വിസയും കൂടിയാണ് വന്നത്. അതിൽ മെയ് 15 ആണ് മടക്കയാത്ര. ആലോചിക്കുന്തോറും എനിക്ക് ദേഹം തളരുന്നതുപോലെ തോന്നി. അന്ന്, പപ്പാക്ക് എന്തൊക്കെയോ മരുന്ന് സുഹൃത്തിനു വേണ്ടി വേണം എന്നു പറഞ്ഞതനുസരിച്ച്, മമ്മ തന്ന കാശും കൊണ്ട് ഞാനും, ശ്രീയും കൂടി പട്ടണത്തിലേക്കു പോയി. നാളെ പായ്ക്ക് ചെയ്യാനുള്ളതാണ്. മറ്റന്നാൾ
രാവിലെയുള്ള ഖത്തർ എയർവെയ്സിൽ ഞങ്ങൾ പോകും. പള്ളിയിൽ നിന്നും, അയൽവീടുകളിൽ നിന്നും, കുറവിലങ്ങാടു
നിന്നുമൊക്കെ യാത്രാമംഗളം നേരാനെത്തുന്നവരുടെ തിരക്കാണ്. അതിൽ പപ്പായുടെ
ബന്ധുക്കളുമുണ്ട്. ഞങ്ങളുടെ യാത്രയെ കുറിച്ച് മോളിയാന്റിയാണ് നാടു മുഴുവൻ
പാട്ടാക്കിയത്. അന്ന് എനിക്കാവശ്യമുള്ളതും കൂടി വാങ്ങിവന്നു. തലേന്നാൾ ശ്രീയും, സണ്ണി അങ്കിളും കൂടി പല വിധ പലഹാരങ്ങളും, അച്ചാറുകളും, ചമ്മന്തിപൊടിയും, പപ്പാക്കിഷ്ടമുള്ള കാച്ചിലും, ചേമ്പും, കപ്പയുമൊക്കെ പാഴ്സൽ ചെയ്തു. എത്ര
ഭംഗിയായാണ് ശ്രീ ഓരോ കാര്യങ്ങളും ഉത്തരവാദിത്വത്തോടു കൂടി ചെയ്തുതന്നത്.
എനിക്കൊരിക്കലും മറക്കാനാകാത്തത്, പോകുന്നതിന്റെ തലേന്നാൾ ഞങ്ങൾക്കൊരുമിച്ചു ഒരഞ്ചു മിനുട്ട് ഒരിടത്ത് ഇരിക്കാൻ
കഴിഞ്ഞിട്ടില്ല എന്നുള്ളതാണ്. പോകുന്ന ആവശ്യങ്ങൾക്കായി ഓടിനടന്നതു കൊണ്ടു ഒരു
ബെഡ്ഡിൽ ഞങ്ങളുടെ ദാഹമോഹങ്ങളൊന്നും പങ്കുവയ്ക്കാൻ കഴിഞ്ഞില്ല. രണ്ടുപേരുടെ
മനസ്സിലും ആ വിഷമം ബാക്കി നില്ക്കെ, രാത്രി 7 മണിക്ക്, എന്റെ ബൈക്കിൽ ശ്രീ എന്നെയും കൊണ്ടു പുറത്തു പോയി. ഒരു മസാലദോശയും, കോഫിയുമായിരുന്നു ലക്ഷ്യം ! അപ്പോഴാണ് ഉഷയാന്റി ശ്രീയെ വിളിക്കുന്നത്. അവർ
പറുദീസയിലേക്ക് പോകാനിറങ്ങുകയാണ്, 'ഫ്ലാറ്റിന്റെ താക്കോൽ കാർപ്പെറ്റിനടിയിലുണ്ട്' എന്നു പറഞ്ഞു. പിന്നെ ഞങ്ങൾ ഒരു നിമിഷം പാഴാക്കിയില്ല. അവിടേക്കു ചിറകുകൾ
വച്ചു പറന്നതുപോലെ തോന്നി. ഉള്ളിൽ കെട്ടിക്കിടന്ന ദുഃഖം അണപൊട്ടിയൊഴുകി. ഒരു
കുഞ്ഞിനെപോലെ എന്റെ മുന്നിലിരുന്നു കരയുന്ന ശ്രീയെ എന്തു പറഞ്ഞ്
ആശ്വസിപ്പിക്കണമെന്നറിയാതെ ഞാൻ കുഴങ്ങി. ഹൃദയവേദനകൾ ഉള്ളിലൊതുക്കി, നിറഞ്ഞ കണ്ണുകളോടെ ഒരു വൃക്ഷത്തിൽ ചുറ്റിപ്പടർന്ന വള്ളി പോലെ, ഞാനാ മാറിൽ പടർന്നുകയറി, ചുടുചുംബനങ്ങളാൽ മൂടി. എന്നിലെ വികാരം മുഴുവൻ അവനിലേക്ക് ഞാൻ
ലയിപ്പിക്കുകയായിരുന്നു. എന്റെ മൃദുവദനങ്ങളാൽ ആ മേനിയാകെ ഞാൻ പുളകങ്ങൾ തീർത്തു.
എന്റെ അനുരാഗ തന്ത്രികളിൽ ഉണർന്ന സ്നേഹതന്തുക്കളാൽ ഞാനവനെ മൂടുമ്പോൾ, അവനിലുണ്ടായ ഉന്മാദലഹരി എന്നിൽ അടിമുടി ഇക്കിളിയുണർത്തി പുളകം സൃഷ്ടിച്ചു.
ഒടുവിൽ സുഖം തീർത്ത ശ്രീയുടെ ശീല്ക്കാരശബ്ദം എന്റെ കാതുകളിൽ അലയടിച്ചു. അങ്ങിനെ
എത്രയോ നേരം വിവസ്ത്രരായി, കാലുകൾ പിണഞ്ഞ് ഞങ്ങൾ
ആ ബെഡ്ഡിൽ കെട്ടിപ്പുണർന്നു കിടന്നു. പിരിയുന്നതോർത്തു വിങ്ങിപ്പൊട്ടി. പിന്നെ
എണീറ്റു മേലുകഴുകി ഒന്നുമറിയാത്തതുപോലെ പറുദീസയിലേക്കു തിരിച്ചു. ഇങ്ങനെ ഒരവസരം
ഒരുക്കിത്തന്ന ഈശ്വരനോട് ഒരേ സ്വരത്തിൽ ഞങ്ങൾ നന്ദി പറഞ്ഞു. ഇനിയുള്ള നാളുകളിൽ
മധുരം നിറഞ്ഞ ഈ നിമിഷങ്ങൾ ധാരാളം.. ഞങ്ങൾ വന്നിട്ടേ തിരികെ പോകാവൂ എന്നു നേരത്തെ
പറഞ്ഞിരുന്നതിനാൽ ശ്രീയുടെ അങ്കിളും, ആന്റിയും ഞങ്ങളെയവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. അവർ ശ്രീയുടെ അച്ഛൻ
ഏല്പ്പിച്ചു എന്നു പറഞ്ഞു 35000 രൂപ എന്നെ ഏല്പ്പിച്ചു. അതിനു 30000 രൂപയല്ലേ കൊടുത്തത് എന്നു പറഞ്ഞു മമ്മ 5000 രൂപ തിരികെ കൊടുത്തു. പാവം അങ്കിൾ പലിശ ചേർത്താണ് 35000 കൊടുത്തത്. 'ഇത്ര അത്യാവശ്യമായി രൂപ
കൊണ്ടുവന്നതെന്തിന്' എന്നു ഞാൻ ശ്രീയോട് ചോദിച്ചപ്പോൾ അവൻ
ഒന്നുമറിയാത്ത ഭാവം പ്രകടിപ്പിച്ചു. പത്തു മാസത്തോളം കാലാവധി ആയതുകൊണ്ടാകും അച്ഛൻ
കാശു കൊണ്ടുവന്നതെന്ന് ശ്രീ പറഞ്ഞു. എനിക്കു വിഷമം തോന്നി. ഞാൻ ശ്രീയുടെ അച്ഛനെയും, അമ്മയെയും വിളിച്ചു യാത്ര പറഞ്ഞു. മമ്മയും സംസാരിച്ചു. അന്ന് ഞാൻ ആരും കാണാതെ
എന്റെ വിരലിൽ കിടന്ന ഒരു രണ്ടു ഗ്രാമിന്റെ സ്വർണ്ണമോതിരമൂരി ശ്രീയുടെ കൈയ്യിൽ
അണിയിച്ചു. എന്റെ ഓർമ്മക്കായി എന്നു ഞാൻ പറഞ്ഞപ്പോൾ അവൻ കൈയ്യിൽ കെട്ടിയിരുന്ന
സ്വർണ്ണനിറമൊക്കെ പോയ ഒരു പഴയ വാച്ച് അഴിച്ചു എന്റെ കൈയ്യിൽ കെട്ടിത്തന്നു. അതു
സന്തോഷത്തോടെ ഞാൻ സ്വീകരിച്ചു ഉമ്മകൾ കൈമാറി. ഞാൻ കരയാൻ തുടങ്ങിയപ്പോൾ ശ്രീ
താഴേക്കു പൊയ്ക്കളഞ്ഞു.. അന്ന് ശ്രീ പത്തു മണിക്കു എന്റെ ബൈക്കുമായി തിരികെ പോയി.
ഞങ്ങൾ തിരികെ വരുന്നതു വരെ ബൈക്ക് അവനാണ് കൈകാര്യം ചെയ്യുന്നത്.. കള്ളന്മാരുടെ
പേരു പറഞ്ഞു ഞാൻ ഒപ്പിച്ച പണിയായിരുന്നു അത്. പിന്നെ മമ്മയും എതിരു പറഞ്ഞില്ല.
നാളെ ടെസ്സിയാന്റി അപ്പാപ്പനെ കൊണ്ടുപോകും.പിന്നെ ഒന്നു മയങ്ങിയുണരാനുള്ള സമയമേ
ഉണ്ടായിരുന്നുള്ളൂ. പെട്ടെന്നു തയ്യാറായി. പ്രാർത്ഥിച്ചു. പാതിരാക്ക് ശ്രീയെ
ഉണർത്തേണ്ട എന്നു കരുതി അപ്പപ്പോഴുള്ള കാര്യങ്ങൾ സന്ദേശങ്ങൾ വിട്ടു. രാവിലെ ഏഴു
മണിക്ക് എയർപോർട്ടിൽ എത്തണം. അതിനു പാതിരാത്രി മൂന്നു മണിക്ക് തിരിക്കണം.
അപ്പാപ്പനും, ടോണിക്കും ഉമ്മകൾ കൊടുത്തു. എല്ലാവരോടും
യാത്ര പറഞ്ഞു സണ്ണി അങ്കിളിന്റെ കാറിൽ ഞങ്ങളിറങ്ങി. വെളുപ്പാൻകാലമായതു കൊണ്ട്
പാതകൾ വിജനമായിരുന്നു. അതുകൊണ്ട് പെട്ടെന്നു എയർപോർട്ട് എത്തി. അപ്പോൾ ശ്രീ ഫോണിൽ
വിളിച്ചു. ഞാൻ കുറച്ചുകഴിഞ്ഞു അങ്ങോട്ടു വിളിക്കാമെന്നു പറഞ്ഞു. ലഗ്ഗേജ് എടുത്തു
ട്രോളിയിൽ വച്ചു ഞങ്ങൾ സണ്ണി അങ്കിളിനോടും, റീന ആന്റിയോടും യാത്ര പറഞ്ഞു അകത്തേക്കു പോയി. അങ്ങിനെ 2004 മാർച്ച് 31 ന് നെടുമ്പാശ്ശേരി വിമാനതാവളത്തിൽ നിന്നും
ഞങ്ങൾ വിമാനംകയറാനൊരുങ്ങി.. എല്ലാം പുതിയ അനുഭവങ്ങൾ !! ലഗ്ഗേജു ആദ്യമേ വിട്ടു.
പാസ്പോർട്ടും, ബോർഡിംഗ് പാസ്സും തന്നു. കൈയ്യിലുള്ള
ബാഗിന് ടാഗും വാങ്ങി മമ്മയെയും കൂട്ടി ഞാൻ ഉള്ളിലേക്കു പോയി. സുരക്ഷിതത്വ
പരിശോധനകളെല്ലാം കഴിഞ്ഞു ഞങ്ങൾ വിമാനത്തിനകത്തേക്കു കയറാൻ കാത്തിരിക്കുമ്പോൾ ശ്രീ
ഫോണിൽ വിളിച്ചു. ഞാൻ മന:പൂവ്വം വിളിക്കാതെ സങ്കടം
കടിച്ചമർത്തിയിരിക്കുകയായിരുന്നു. എടുത്തതും കേട്ടത് 'മുത്തേ' എന്നു വിളിച്ചുകൊണ്ടുള്ള അമർത്തിപ്പിടിച്ച
കരച്ചിലാണ്.. മമ്മ തൊട്ടടുത്തുണ്ട്. ഞാനാകെ വല്ലാതായി
എന്റെ പ്രണയം ............ (ഭാഗം ::80)
ശ്രീയുടെ സങ്കടം നിറഞ്ഞ സംസാരം മുറിഞ്ഞുമുറിഞ്ഞാണ് കേട്ടത്. ഒന്നും
ആശ്വസിപ്പിക്കാൻ പോലുമാകാതെ ഞാൻ ഫോണ് കട്ട് ചെയ്തു. വിമാനത്താവളത്തിൽ നിന്നും
ശ്രീയുടെ അടുത്തേക്ക് ഇറങ്ങിയോടാനാണ് അപ്പോൾ തോന്നിയത്. പരിസരബോധം വീണ്ടെടുത്ത്, മമ്മയോട് മുള്ളാൻ പോയിട്ടു വരാമെന്നു നുണ പറഞ്ഞു കുറച്ചു മാറിനിന്ന് ഞാൻ
ശ്രീയെ വിളിച്ചു കുറെ സമാധാനിപ്പിച്ചു. ദിവസങ്ങൾ ഓടിമറയുമെന്നും, ഞാൻ പെട്ടെന്നു ചേട്ടന്റെ അടുത്തേക്ക് ഓടിയണയുമെന്നൊക്കെ പറഞ്ഞപ്പോൾ ശ്രീ
സമാധാനപ്പെട്ടു ഉമ്മകൾ നല്കി ഫോണ് വച്ചു. അപ്പോഴേക്കും അകത്തേക്കു കയറാനുള്ള
മുന്നറിയിപ്പു വന്നു. ഞങ്ങൾ വിമാനത്തിൽ കയറി. തിരിയാനും, പിരിയാനുമാകാതെ സീറ്റ് ബെൽറ്റുമിട്ട് അതിലിരിക്കുമ്പോൾ മനസ്സ്
നിർജ്ജീവമായിരുന്നു. കുറച്ചുകഴിഞ്ഞ് വിമാനം ഉയർന്നുപൊങ്ങുമ്പോൾ കേരളമോ, ഇന്ത്യയോ ഉപേക്ഷിച്ചു പോകുന്ന വിഷമമുണ്ടായിരുന്നില്ല. മനസ്സിൽ.. എന്റെ മനസ്സിൽ
ശ്രീയുടെ രൂപം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വെളുത്ത മേഘങ്ങൾക്കിടയിൽ കൂടി ഒരു വലിയ
പക്ഷിയെപോലെ പറന്നു നീങ്ങുന്ന ആ വിമാനത്തിൽ എന്റെയടുത്ത് ശ്രീയുണ്ടായിരുന്നെങ്കിൽ
എന്നു ഞാനപ്പോൾ ആഗ്രഹിച്ചുപോയി.. സുന്ദരികളായ എയർ ഹോസ്റ്റസ് പലതും ചോദിച്ചു
അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്. നീണ്ട നാലര മണിക്കൂറുകൾക്കു ശേഷം പതിനൊന്നു
മണിയോടെ വിമാനം ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഞങ്ങൾ വിമാനത്തിൽ നിന്നും
പുറത്തിറങ്ങി. പാസ്സ്പോർട്ടിൽ സ്റ്റാമ്പ് അടിച്ച് ലഗ്ഗേജെടുത്ത് ഞങ്ങൾ
പുറത്തുവരുമ്പോൾ പപ്പാ പുറത്തു അക്ഷമനായി കാത്തുനില്പ്പുണ്ടായിരുന്നു. എന്നെ
കണ്ടതും പപ്പാ ഓടിവന്നു കെട്ടിപ്പിടിച്ചു. സന്തോഷത്തിന്റെ നിമിഷങ്ങൾ!! പിന്നെ
ഞങ്ങൾ പപ്പായുടെ കാറിൽ ഫ്ലാറ്റിലേക്ക്.. എന്റെ ജയിൽവാസം അവിടെ തുടങ്ങുകയായിരുന്നു.
കുളിമുറിയോടു കൂടിയ രണ്ടു കിടപ്പുമുറികൾ, ഹാൾ, അടുക്കള. സാമാന്യം സൗകര്യങ്ങളോടു കൂടിയ ആ
ഫ്ലാറ്റിൽ എല്ലാ ആധൂനിക സജ്ജീകരണങ്ങളുമുണ്ട്. പപ്പായുടെ ചങ്ങാതി കുടുംബമായി
താമസിച്ചിരുന്ന ഫ്ലാറ്റ് ആണ്. ഇപ്പോൾ അവർ നാട്ടിലേക്കു പോയിരിക്കുകയാണ്. എനിക്കായി
ഒരുക്കിയ മുറിയിൽ കളിപ്പാട്ടങ്ങൾ കണ്ടപ്പോൾ ആ ഫ്ലാറ്റിൽ കൊച്ചുകുട്ടികൾ
ഉണ്ടായിരുന്നുവെന്ന് മനസ്സിലായി. വസ്ത്രം മാറിയൊന്നു കുളിച്ചു. പപ്പയോടു ഫോണ്
വാങ്ങി മമ്മ എല്ലാവരോടും എത്തിയെന്നു വിളിച്ചുപറയുന്ന കൂട്ടത്തിൽ ഞാൻ ശ്രീയെയും
വിളിച്ചു സുഖമായി എത്തിയതായി അറിയിച്ചു. സത്യം പറഞ്ഞാൽ അപ്പോൾ തന്നെ എന്റെ മനസ്സിൽ
ഒരു ഏകാന്തത തുടങ്ങിയിരുന്നു. പിന്നെ പാർക്ക്, സിനിമ, പപ്പായുടെ കൂട്ടുകാരുടെ വീടുകൾ എന്നിങ്ങനെ
ദിവസങ്ങൾ പോകുമ്പോൾ എന്റെ ശ്രീയുടെ കാര്യമോർത്ത് എന്റെ ഉള്ളു പിടയുകയായിരുന്നു.
അന്ന്, ഇന്നുള്ള സൗകര്യങ്ങൾ ഇല്ല. നെറ്റ്വർക്ക്
വളരെ സാവധാനമാണ്. ഫോണ് വിളിച്ചാലും തുക കൂടും. അതുകൊണ്ടു വല്ലപ്പോഴുമുള്ള വിളിയിൽ
വിരലിലെണ്ണാവുന്ന മിനുട്ടുകളിലൊതുങ്ങി ഞങ്ങളുടെ സംസാരം. ഓരോ ദിവസം കഴിയുന്തോറും
ശ്രീയെ കാണാനുള്ള ആഗ്രഹം കൂടിവന്നതെയുള്ളൂ. പപ്പയുടെ സുഹൃത്തിന്റെ വീട്ടിൽ പോകുമ്പോൾ
അവിടെ ഒരു ചേച്ചിയുണ്ട്. ആ ചേച്ചിയുടെ കമ്പ്യൂട്ടറിൽ നിന്നും ശ്രീക്ക് ഞാൻ എല്ലാം
വിശദമായി ഇ മെയിൽ ചെയ്യുമായിരുന്നു. പിന്നെ ഇടക്ക് ഒരു കത്തും അയച്ചു.
മറ്റാരെങ്കിലും പൊട്ടിച്ചാലോ എന്നു ഭയന്ന് സാധാരണ സുഹൃത്തിന്റെ കത്തുപോലെ പ്രധാന
കാര്യങ്ങൾ മാത്രമെഴുതി. അവിടെ എല്ലാ സൗഭാഗ്യങ്ങളുമുണ്ടായിരുന്നു.. എന്നാലും എത്ര
നേരം ദൃശ്യമാധ്യമങ്ങളുമായി കഴിഞ്ഞുകൂടും? എനിക്കാണെങ്കിൽ അധികം ടി വി കാണുന്ന സ്വഭാവം പണ്ടേയില്ല. ഒരു സിനിമ കാണാൻ
ഇരുന്നാൽ ഇരുന്നു. പിന്നെ നല്ല ഗാനങ്ങൾ എന്റെ ദൗർബല്യമാണ്. കുബൂസ്, പലതരം ഇലകൾ, ഷവർമ, പിസ, തന്തൂരി, ചുട്ട കോഴി, സ്വിസ് ലർ, KFC,ടിക്ക എന്നു വേണ്ട ഞാൻ കഴിക്കാത്ത ആഹാരമില്ല. മിക്കവാറും വൈകിട്ടു പപ്പാ
വന്നാലുടൻ ഏതേലും മുന്തിയ ഭക്ഷണ ശാലയിൽ പോകും. അവിടുന്ന് നന്നായി കഴിക്കും.
അപ്പോഴൊക്കെ ശ്രീയെയും ഓർക്കും. ചിലപ്പോൾ ഞങ്ങൾ പ്രാർത്ഥനകളിൽ പങ്കുകൊള്ളാൻ പോകും.
ശ്രീക്കു വേണ്ടിയാകും എന്റെ പ്രാർത്ഥന. ശ്രീയുടെ നല്ല ഗുണങ്ങളിലോന്ന് എന്നെ
വിഷമിപ്പിക്കുന്നതൊന്നും പറയുകയുമില്ല, എഴുത്തിൽ എഴുതുകയുമില്ല. എന്നും കുറച്ചു നേരമെങ്കിലും പഠിക്കണമെന്ന് അവൻ
പറയുമായിരുന്നു. ഞാനതു പാലിക്കുകയും ചെയ്തു. ഗൾഫ് എന്ന സ്വർഗ്ഗം എനിക്കു നരകമായി
തീർന്ന ദിവസങ്ങൾ ! പപ്പായെ മനസ്സു കൊണ്ടു വെറുത്തുപോയ ചില നിമിഷങ്ങൾ ! ഒന്ന് എന്റെ
തലമുടി പട്ടാള 'കട്ട്' വെട്ടിക്കാൻ നിർബന്ധിച്ചപ്പോൾ.. മറ്റൊന്ന് ഞാൻ എപ്പോഴും 'മൂഡ് ഓഫ്' ആണെന്നു പറഞ്ഞു വെറുതെ വഴക്കു പറയുമ്പോൾ !
മമ്മക്ക് ഏതാണ്ട് കാര്യങ്ങളൊക്കെ മനസ്സിലായിതുടങ്ങിയിരുന്നു. ശ്രീയെ പിരിഞ്ഞ
ശേഷമുള്ള എന്റെ പെരുമാറ്റം മമ്മ ശ്രദ്ധിച്ചിരുന്നു. പക്ഷെ, അതൊരു നല്ല സൗഹൃദത്തിന്റെ വേദനയായേ മമ്മ കണ്ടിരുന്നുള്ളൂ. ഒരിക്കൽ ഞാൻ
ഉറക്കത്തിൽ കിടന്നു ശ്രീയെ വിളിച്ചു കരഞ്ഞുപോലും. അന്ന് മമ്മ എന്നെ തട്ടിയുണർത്തി
"എന്താ മോനെ .. നീ ശ്രീയെ സ്വപ്നം കണ്ടോ" എന്നു ചോദിച്ചപ്പോൾ പപ്പാ
ഇടപെട്ടു. എനിക്ക് 60 % വും, ശ്രീക്ക് 40 % വും മാനസിക രോഗമാണെന്ന് പപ്പാ മമ്മയോട്
പറഞ്ഞു. ഞാനറിയാതെ എന്നിലുണ്ടായ മാറ്റം അവരെല്ലാം ശ്രദ്ധിച്ചുതുടങ്ങിയിരുന്നു. ഇതേ
സംഭവം തന്നെയാണ് ശ്രീക്കുമുണ്ടായത്. ഞങ്ങൾ
തിരിച്ചു നാട്ടിൽ ചെല്ലുമ്പോൾ ശ്രീയുടെ ആന്റി മമ്മയോട് പറഞ്ഞത് ' ടോമി ഗൾഫിൽ പോയ ശേഷം ശ്രീ ആളാകെ മാറി. അധികം സംസാരമില്ല. എന്തു പറഞ്ഞാലും
പെട്ടെന്നു സങ്കടവും, ദേഷ്യവും വരിക, എപ്പോഴും ആലോചന.., ഭക്ഷണവിരക്തി ' അങ്ങിനെയെല്ലാം.. അതെങ്ങിനെ, നമുക്കു ഇഷ്ടമുള്ളവർ കൂടെയുണ്ടെങ്കിൽ ഒരു പുൽത്തകിടിയിൽ ഒരു തുണി വിരിച്ചു
കിടന്നാലും മനസ്സിനു സന്തോഷവും, തൃപ്തിയുമാണ്. .. ദിവസങ്ങൾ കടന്നുപോയി. ഞങ്ങൾക്കു മടക്കയാത്രക്കുള്ള
സമയമടുത്തു. അപ്പോഴാണ് എന്നിൽ ജീവൻ വച്ചത്. ഗൾഫിലെ ഗുണമേറിയ ഭക്ഷണവും, വിശ്രമവും എന്നെ ആളാകെ മാറ്റിയിരുന്നു. നന്നായി തടിവച്ചു വെളുത്തുതുടുത്തു.
എന്നെ നോക്കി പപ്പായോടു കൂട്ടുകാരൊക്കെ പറയും. "എടാ മാത്യു ഇവനെ നീയങ്ങ് അറബി
ചെക്കന്മാരെ പോലെ ആക്കിയല്ലോ' എന്ന്.. കണ്ണാടിയിൽ നോക്കിയാൽ എനിക്കു തന്നെ വിശ്വസിക്കാൻ പ്രയാസമായിരുന്നു.
ശ്രീയെ ഓർക്കുമ്പോൾ തന്നെ നാഭിക്കു താഴെ അനക്കം വയ്ക്കും. പോകുന്നതടുപ്പിച്ചു
പപ്പാ എനിക്കൊരു ക്യാമറാ മൊബൈൽ (സോണി)വാങ്ങിത്തന്നു. കുറച്ചു വില കൂടിയതാണ്.
ശ്രീക്ക് നല്ല ഒരു സ്വർണ്ണ നിറത്തിലുള്ള വാച്ച് ഞാൻ പപ്പയെകൊണ്ട് വാങ്ങിപ്പിച്ചു.
ഞാൻ തന്നെ തിരഞ്ഞെടുത്തതാണ്. പിന്നെ പെർഫ്യൂമുകൾ, ഡിയോഡോറെന്റ്, കാരയ്ക്ക, പിസ്ത, ബദാം എന്നു വേണ്ട കുറെ സാധനങ്ങൾ വാങ്ങി.
അങ്ങിനെ കൈനിറയെ സാധനങ്ങളുമായി മെയ് 15 ശനിയാഴ്ച ഇനിയൊരിക്കലും ഇങ്ങോട്ടില്ല എന്ന തീരുമാനത്തിൽ ഞാൻ ദോഹയോടു വിട
പറഞ്ഞു. പക്ഷെ ദൈവത്തിന്റെ കരുതൽ എന്നെ എന്നേക്കും അവിടെതന്നെ തളക്കാനാണെന്നറിയാതെ
ഞാൻ മമ്മയോടൊപ്പം ജന്മനാട്ടിലേക്ക് പറന്നു. സണ്ണി അങ്കിളും, റീന ആന്റിയും, ശ്രീയും വിമാനതാവളത്തിൽ ഞങ്ങളെ
വരവേല്ക്കാൻ കാത്തുനില്പ്പുണ്ടായിരുന്നു. അകത്തു നിന്ന് ട്രോളിയുരുട്ടി
പുറത്തേക്കു വരുമ്പോൾ ശ്രീയുടെ മുഖത്താണ് എന്റെ കണ്ണുകൾ ഉടക്കിയത്. ശ്രീ
അത്ഭുതത്തോടെയാണ് എന്നെ നോക്കുന്നത്. കാരണം ഞാൻ ശ്രീയെക്കാളും തടി
വച്ചിരിക്കുന്നു. മാറിയിരിക്കുന്നു. അവൻ സ്നേഹവായ്പ്പോടെ ഓടിവന്നു
കെട്ടിപ്പിടിച്ചു. "പിടിച്ചിട്ട് എത്തുന്നില്ലല്ലോടാ ഉവേ.. എന്തായിത്?" അവൻ കളിയാക്കി. " ഇവനെ പെണ്ണുകെട്ടിക്കാറായല്ലോ ചേച്ചി.."
റീനയാന്റിയും വിട്ടില്ല. "നിനക്കൊരു ഫിലിം സ്റ്റാറിന്റെ ലൂക്കായെടാ ടോമി..
" സണ്ണി അങ്കിളിന്റെ വക മറ്റൊരു കുത്തൽ. മമ്മയും വിട്ടില്ല. "ഞാൻ ഏതു
നടിയെ പോലായി എന്നൂടി പറയെടീ.. വെറുതെ എന്റെ കൊച്ചിനെ എല്ലാരും കൂടി കണ്ണു
വയ്ക്കാതെ.." സത്യം പറഞ്ഞാൽ ശ്രീ വല്ലാതെ ആയിരുന്നു. കറുത്തു പ്രായം
കൂടിയപോലെ.... ഒന്നരമാസം കൊണ്ട് മനുഷ്യൻ ഇങ്ങനെയും മാറുമോ..? ചിലപ്പോൾ മനസ്സിന്റെ പ്രയാസമാകാം.. എന്തായാലും എല്ലാരും കൂടി ഞങ്ങളുടെ
സ്വർഗ്ഗമായ പരുദീസയിലേക്ക് യാത്ര തിരിച്ചു ... അങ്ങിനെ ഞങ്ങൾ എന്റെ മുറിയിലെത്തി.
മമ്മ റീനയാന്റിക്ക് ചായയുണ്ടാക്കുന്ന തിരക്കിൽ ഞങ്ങൾ കെട്ടിപ്പിടിച്ച് ആ മെത്തയിൽ
വീണു. ഒന്നരമാസത്തെ വികാരങ്ങൾ അണപൊട്ടിയൊഴുകി. വെറും അഞ്ചു മിനുട്ടിൽ എല്ലാം
പര്യവസാനിച്ചു. മനസ്സ് ഒന്നായാൽ പിന്നെ ശരീരത്തിനെന്തു തടസ്സം? ഞാൻ കുളിച്ചു ഉന്മേഷത്തോടെ ഞങ്ങൾ താഴേക്കു പോയി. സണ്ണിഅങ്കിളും, ആന്റിയും പോയി. ഞങ്ങൾ പെട്ടി പൊട്ടിച്ചു. എല്ലാം എടുത്തു തീൻ മേശയിൽ വച്ചു.
ശ്രീയുടെ കൈയ്യിൽ ഞാനാ വാച്ച് കെട്ടിക്കൊടുത്തു. അവനതു ഇഷ്ടമായി. ശ്രീക്ക് ഏറ്റവും
ഇഷ്ടമായ പെർഫ്യൂം (chic), പേനകൾ, ഷർട്ട്, ടി ഷർട്ട്, ഷഡ്ഡികൾ, സോക്സുകൾ പിന്നെ കഴിക്കാനുള്ളത് എല്ലാം
ഞാൻ ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ കവറിലാക്കി വണ്ടിയിൽ കൊണ്ടു വച്ചു. മുന്തിയ വൈൻ ഞങ്ങൾ
പൊട്ടിച്ചു കുടിച്ചു. പിന്നെ പറയണോ പുകിൽ. ശ്രീ ഉച്ചത്തിൽ സംസാരിക്കാൻ തുടങ്ങി.
ഞങ്ങൾ പുറത്തുപോയി മീനും, പച്ചക്കറികളും
വാങ്ങിവന്നു. മമ്മ പാചകം ചെയ്യുന്ന സമയം വീണ്ടും ഞങ്ങൾ മുകളിലേക്കു പോയി.
അടങ്ങാത്ത വികാരങ്ങൾ വീണ്ടും പങ്കുവച്ചു. അന്ന് ശ്രീയേറെ സംസാരിച്ചു. ഉച്ചക്ക്
ഊണും കഴിഞ്ഞാണ് പോയത്. ഞാനപ്പോൾ തന്നെ കിടന്നുറങ്ങി. കാരണം യാത്രയിൽ വിമാനത്തിന്റെ
ശബ്ദം എന്നെ ഉറക്കിയിരുന്നില്ല. പിന്നെ രാത്രി മമ്മ കഞ്ഞി കുടിക്കാൻ
വിളിച്ചപ്പോഴാണ് പൊങ്ങിയത്. അടുത്ത ദിവസം കൂട്ടുകാർക്കൊക്കെ മിഠായികളും, പേനയും കൊടുത്തു. അങ്ങിനെ ദിവസങ്ങൾ കൊഴിയവേ കോളേജ് തുറന്നു. ഇതു രണ്ടാം
വർഷമാണ്. പഠിക്കാനേറെയുണ്ട്. ജിമ്മിൽ പോകുന്നുണ്ട്. ശ്രീയുമായുള്ള ബന്ധം നല്ല
രീതിയിൽ പോകുമ്പോൾ എന്നെ വല്ലാതെ വിഷമഘട്ടത്തിലാക്കിയ ഒരു സംഭവമുണ്ടായി.
No comments:
Post a Comment