Thursday, 28 May 2015

എന്റെ പ്രണയം .......... (ഭാഗം:: 96-100)
പപ്പാ എനിക്കു ദോഹയിൽ ഒരു ചങ്ങാതിയുടെ കമ്പനിയിൽ ജോലി ശരിയാക്കിയിരിക്കുന്നു.. അതു പറയുമ്പോൾ മമ്മക്ക് നല്ല സന്തോഷം.. കാരണം കയറുമ്പോൾ തന്നെ നല്ലൊരു തുക ശമ്പളമുണ്ട്. ഞാൻ നാവുപോലും ചലിപ്പിക്കാനാകാതെ നിന്നുപോയി.എനിക്ക് 20 വയസ്സാകുന്നതേയുള്ളൂ.. എഞ്ചിനീയറിംഗ് പൂർത്തിയാക്കാൻ മാസങ്ങൾ നില്ക്കെ ഈ ചതി എന്നോട് .. അതുമാത്രമല്ല ഞാൻ നന്നായി പഠിക്കുന്നുമുണ്ട്.. മാനസിക പ്രശ്നങ്ങൾ കാരണം ഈയിടെ കുറച്ചുഴപ്പി എന്നതു സത്യമാണ്.. പപ്പാ എന്റെ ജീവിതം മന:പൂർവ്വം നരകതുല്യമാക്കുകയാണോ..? എൽ.കെ.ജി തൊട്ട് നാളിതു വരെ കാഴ്ച വച്ച പ്രകടനങ്ങൾ വെറുതെയായില്ലേ.?. സ്പോർട്സിലും, ആർട്ട്സിലും എന്തിന് ഒരു ക്വിസ് മത്സരത്തിൽ പോലും നന്നായി മത്സരിച്ചു സമ്മാനങ്ങൾ നേടിയിട്ടുണ്ട്.. വയ്യ ! ഞാനെന്തു വന്നാലും സമ്മതിക്കില്ല. എനിക്കിനിയും പഠിക്കണം. ഞാൻ മമ്മയോട് പോകാൻ പറ്റില്ല എന്നു തീർത്തു പറഞ്ഞു. മുമ്പ് സന്ദർശന വിസയിൽ പോയപ്പോൾ ഒന്നരമാസം ഞാൻ ഒന്നര വർഷം പോലെയാണ് കഴിച്ചു കൂട്ടിയത്. പഠനം പൂർത്തിയാക്കാതെ പതിനെട്ടു വയസ്സാകുമ്പോൾ തന്നെ ഗൾഫിൽ വിമാനം കയറുന്നത് കണ്ടിട്ട് ഇവിടെ അടുത്തുള്ള മുസ്ലിം കുട്ടികളെ ഞാനെത്ര കളിയാക്കിയിരിക്കുന്നു.. പപ്പാ ഇതെന്തിനുള്ള പുറപ്പാടാണ്. ആദ്യം ശ്രീയുടെ അളിയൻ ആ ഗോപുചേട്ടന്റെ പ്രശ്നം ഒന്നു പരിഹരിക്കട്ടെ.. ആംഗലേയഭാഷ സംസാരിക്കാനറിയില്ല എന്നാണ് പരാതി. അതൊക്കെ പഠിക്കാതിരിക്കുമോ..? എല്ലാമോർത്ത് ഞാനവിടെ തളർന്നിരുന്നു.. പിന്നെ സ്വയം പിറുപിറുത്തു. മനസ്സിന്റെ സമനില തെറ്റുന്നതു പോലെ.. പഠിച്ച സർട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ എഞ്ചിനീയർ ആയി ജോലി കിട്ടുന്നത് കേൾക്കുന്നവർക്ക് ഒരു ഭാഗ്യമായി തോന്നാം.. ദൈവാനുഗ്രഹമാണെന്ന് പറയാം.. ജോലി ചെയ്തുകൊണ്ടു തന്നെ പഠിക്കാം.. 2006 ൽ വന്നു പരീക്ഷയും എഴുതാം. എന്നൊക്കെയാണ് മമ്മ പറയുന്നത്. എന്റെ കലാലയജീവിതം ആസ്വദിച്ച് എനിക്ക് കൊതി തീർന്നിട്ടില്ല. എന്തു വന്നാലും ഞാൻ പോകില്ല. ശ്രീയിൽ നിന്നും വേർപ്പെടുത്താൻ പപ്പാ കണ്ടെത്തിയ വഴിയാണിത്.. ഇനിയെന്തു വേർപ്പെടാൻ..? എല്ലാം അവസാനിക്കാനുള്ള സമയമായിരിക്കുന്നു. അന്ന് ഞാൻ പട്ടിണി കിടന്നു. എന്റെ ആഹാരം കൂടി ജിമ്മിക്കു കൊടുത്തു. അവന്റെ മുന്നിൽ ഞാൻ പൊട്ടിക്കരഞ്ഞു. അവനും കൂടെ കരയുന്നതായി തോന്നി. "ജിമ്മി .. മോനെ എന്റെ ദുഃഖങ്ങൾ കേൾക്കാൻ ഇനി നീയേ ഉള്ളൂ.. ഞാൻ ഒറ്റപ്പെട്ടെടാ.. നിനക്കെത്ര ഇഷ്ടമായിരുന്നു എന്റെ ശ്രീയെ.. മാപ്പ് .. എന്റെയല്ല നന്ദിതയുടെ ശ്രീയെ ! ഞാനാരാ .. ആരുമല്ല.. ആരുമല്ല .. ആരുമല്ല.. അവനെ ഞാൻ വിറ്റു.. എന്റെ സ്വപ്നങ്ങൾ പാതിവഴിയിൽ പൊലിയാൻ തുടങ്ങുന്നു.. പാവമാണവൻ.. മരണത്തിൽ പോലും എന്നെ ഒറ്റപ്പെടുത്താൻ ആഗ്രഹിക്കാത്തവൻ.. കണ്ണടച്ചു എന്നെ വിശ്വസിച്ചവൻ.. അവനെ ഞാൻ ചതിക്കാനൊരുങ്ങുന്നു.." എന്റെ ദുഃഖം ആ മിണ്ടാപ്രാണിയുടെ മുമ്പിൽ അണ പൊട്ടിയൊഴുകി.. എന്തൊക്കെയോ അപശബ്ദങ്ങൾ പുറപ്പെടുവിച്ചും, നക്കിയും, മണപ്പിച്ചും അവനെന്നെ ആശ്വസിപ്പിക്കുന്നതായി തോന്നി.. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഞാനകത്തേക്കു പോയി. കുറേ കരഞ്ഞപ്പോൾ എന്റെ വേദനകൾക്ക് ഒരാശ്വാസം പോലെ.. ഞാൻ ബെഡ്ഡിൽ കമിഴ്ന്നു കിടന്നു. ഇവിടെ ആറടി മണ്ണു സ്വന്തമാക്കേണ്ടി വന്നാലും, ഞാൻ വെറുത്ത ആ അറബി നാട്ടിലേക്ക് പോകില്ല... ഞാൻ ശ്രീയോട് ആ കാര്യം പറഞ്ഞു. അവൻ അതു തമാശയായിട്ടാണ് എടുത്തത്. ഞാൻ പോകില്ലാന്നു അവനറിയാം. ഞങ്ങൾ സംസാരിക്കുന്നത് പപ്പാ വാതുക്കൽ വന്നു നിന്നു കേട്ടാലോ.. അതുകൊണ്ട് പിന്നെ ഞങ്ങൾ സന്ദേശങ്ങൾ വിടുകയാണ് ചെയ്തത്. ഞാൻ കുറിക്കു കൊള്ളുന്ന ഉപദേശങ്ങൾ അയച്ചു. അവന്റെ മറുപടികളെ ഖണ്ഡിക്കുന്ന വിധത്തിൽ പാതിരാത്രി വരെ അതു തുടർന്നു. ശ്രീയുടെ മനസ്സിൽ എന്നോടൊരു വെറുപ്പും, വിദ്വേഷവും വളർത്തിയെടുക്കാനാണ് ഞാനത്രയും കഷ്ടപ്പെട്ടത്. പക്ഷെ അവസാനം "മുത്തേ ഒരുമ്മ താടാ.." എന്നു പറഞ്ഞപ്പോൾ ഞാൻ അറിയാതെ കൊടുത്തുപോയി. പിറ്റേന്ന് നേരം പുലർന്നപ്പോൾ കണ്ണുകൾ തുറക്കാൻ വയ്യ ! മനസ്സാണോ, ശരീരമാണോ തളർന്നതെന്ന് തിരിച്ചറിയാനാകാതെ ഞാൻ കിടന്നുപോയി.. മമ്മ എന്നെ വിളിച്ചിട്ട് പള്ളിയിൽ നിന്നും ചാവക്കാട് അച്ഛൻ തുടർച്ചയായി വിളിച്ചിരുന്നു എന്നു പറഞ്ഞു. ശനിയാഴ്ച കുംഭസാരിച്ച അച്ഛനാണ്. അദ്ദേഹത്തിനെന്താണാവോ വേണ്ടത്? ഉപദേശിക്കാനാകും. എന്റെ മൊബൈലും, ബൈക്കിന്റെ ചാവിയും, മാലയും മമ്മയെന്റെ കൈയ്യിൽ പിടിപ്പിച്ചു. ഞാനതു വാങ്ങാൻ കൂട്ടാക്കിയില്ല. പപ്പാ പറഞ്ഞിട്ടാണെന്ന് തരുന്നതെന്നു പറഞ്ഞപ്പോഴാണ് ഞാനതു സ്വീകരിച്ചത്. അന്നു ഞാൻ സിൽവിയെ വിളിച്ചു കാര്യം പറഞ്ഞു. അവൾ എന്നെ സഹായിക്കാമെന്നേറ്റു. എന്നോടൊത്ത് എന്റെ പ്രണയിനിയായി അഭിനയിക്കാൻ കിട്ടുന്ന അവസരം അവളുടെ ഭാഗ്യമാണെന്ന് പറഞ്ഞപ്പോൾ അവളോടെനിക്ക് മതിപ്പു തോന്നി. പെണ്കുട്ടികളെ വെറുത്ത എന്റെ മനസ്സിനെ ഞാൻ പഴിച്ചു. പുരുഷന്റെ പൂർണത സ്ത്രീയിൽ അലിഞ്ഞു ചേരുമ്പോൾ മാത്രമാണെന്ന സത്യത്തെ ഞാൻ ബോധപൂർവ്വം ഉൾക്കൊള്ളാൻ ശ്രമിച്ചു. പൗരുഷം സ്ത്രീത്വത്തിന് അവകാശപ്പെട്ടതാണ് എന്ന തിരിച്ചറിവ് ഞാനെന്റെ മനസ്സിനെ പറഞ്ഞു ബോധ്യപ്പെടുത്താൻ തുടങ്ങി .. സ്ത്രീയാണ് പ്രകൃതി! പുരുഷൻ പ്രകൃതിയുടെ കാവൽക്കാരനും.. ആ സ്ത്രീക്കു വിരുദ്ധമായി ചെയ്യുന്ന പ്രവർത്തികൾ തന്നയല്ലേ പ്രകൃതി വിരുദ്ധമെന്നു ഞാൻ മനസ്സിലാക്കി. പ്രകൃതിയും, പുരുഷനും ഒന്നുചേരുമ്പോഴാണ് സന്തുലിതാവസ്ഥ നിലനില്ക്കുന്നത്. അതുകൊണ്ടാണ് എന്റെയും, ശ്രീയുടെയും ജിവിതം വെറും കോമാളിത്തരമായി മറ്റുള്ളവർക്ക് തോന്നിയത്. സ്വരം നന്നാകുമ്പോൾ തന്നെ പാട്ടു നിർത്തണം. ഇപ്പോൾ ഈ ബന്ധം അവസാനിപ്പിക്കുന്നതിലൂടെ ഭാവിയിൽ വരാനിരിക്കുന്ന പല പ്രശ്നങ്ങളും ഒഴിവായി കിട്ടും.21 നവംബർ 2005, തമ്മിൽ പിരിയാനുള്ള തീരുമാനവുമായി ഞാൻ ശ്രീയെ കാണാൻ മാനാഞ്ചിറ മൈതാനിയിലേക്കു പുറപ്പെട്ടു. ഞാൻ ചെല്ലുമ്പോൾ അവനവിടെ സന്നിഹിതനായിരുന്നു. കുഞ്ഞു കല്ലുകൾ പെറുക്കി ദൂരേക്ക് എറിഞ്ഞുകൊണ്ടിരിക്കുന്നു. ഞാൻ ശ്രീയുടെഅടുത്തു ചെന്നിരുന്നു.. സ്നേഹപൂർവ്വം ആ മുഖത്തേക്കു നോക്കി. മൗനത്തെ ഭേദിച്ച് ഞാൻ സംസാരിച്ചു തുടങ്ങി. . "പപ്പാ മടങ്ങി പോകുമ്പോൾ ഞാൻ കൂടെ ദോഹക്ക് പോകും. ചേട്ടൻ നന്നായി പഠിക്കണം. പേരു കേട്ടൊരു ഡോക്ടർ ആകണം. നല്ലൊരു പെണ്കുട്ടിക്ക് ജീവിതം കൊടുക്കണം. കുട്ടികളും ,കുടുംബവുമായി സന്തോഷമായി കഴിയണം. ജീവിതത്തിൽ എന്തൊക്കെ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നാലും ആത്മഹത്യയെ പറ്റി ചിന്തിക്കരുത്. നമ്മെ നാമാക്കി മാറ്റിയ ആർദ്രമായ ഒരു മുഖമെങ്കിലും എപ്പോഴും മനസ്സിൽ ഉണ്ടാകണം. നമ്മൾ ഒന്നല്ല രണ്ടാണെന്ന് നമ്മളിന്നു സ്വയം അറിയുകയാണ്. ജീവിതത്തിൽ അറിവില്ലായ്മയോ, അവിവേകമോ നമ്മെ പല വഴിയിലും നടത്തിച്ചു. അതിൽ നല്ല വഴികളെ ഉൾക്കൊണ്ടുകൊണ്ട് നമ്മുക്ക് എല്ലാം മറക്കാം. ചേട്ടൻ പതറരുത്. തളരരുത്. അന്ധമായ പ്രണയത്തിൽ മതിമറന്ന് നമ്മെ സ്നേഹിക്കുന്ന പലരെയും നമ്മൾ കാണാതെ പോയി. ഈ ടോമി പറഞ്ഞാൽ എന്റെ പൊന്നു ചേട്ടൻ കേൾക്കും എന്നെനിക്കുറപ്പുണ്ട്. എനിക്ക് സിൽവിയെ ഇഷ്ടമാണ്. ചേട്ടൻ എങ്ങിനെ പ്രതികരിക്കും എന്നറിയാത്തതു കൊണ്ടാണ് ഇത്രയും നാൾ ഞാനിതു മറച്ചു വച്ചത്. ചേട്ടനെ അന്ന് പോലീസ് സ്റ്റേഷനിൽ നിന്നിറക്കിച്ചതും അവളുടെ അച്ഛനാണ്." .. അപ്പോൾ ശ്രീ ദേഷ്യപ്പെട്ടു.. " എണീറ്റു പോകുന്നുണ്ടോ നീയ്.. ഇന്നലെ തുടങ്ങിയതാണ് നിന്റെയീ സൂക്കേട്.. ഒന്നു പഞ്ചാരയടിക്കാമെന്ന് വിചാരിച്ച് വന്നപ്പോഴാണ് നിന്റെ ഒടുക്കത്തെ ഒരു ഉപദേശം !ഒരു ഉപദേഷ്ടാവ് വന്നിരിക്കുന്നു പുതിയ നുണക്കഥകളുമായി.. നീയെന്താ പള്ളീലച്ഛനു പഠിക്കുവാണോ..? ". ദേ നോക്കിക്കേ രണ്ടു ചെക്കന്മാർ ഇരുന്ന് സല്ലപിക്കുന്നത്.." കുറച്ചു ദൂരെ മാറിയിരുന്നു സൊള്ളുന്ന രണ്ടുപേരെ കാട്ടി ശ്രീ പറഞ്ഞു. . ഞാൻ തുടർന്നു. "എന്റെ ചേട്ടാ.. സത്യങ്ങളാണ് ഞാൻ പറഞ്ഞത്. എന്നെ ജനിപ്പിച്ചു വളർത്തി വലുതാക്കിയ മമ്മയോടും, പപ്പയോടുമുള്ളത്ര സ്നേഹമൊന്നും എനിക്കാരോടുമില്ല. നോക്കൂ. സിൽവിക്കെന്നെ ജീവനാ. എനിക്കവളെ ഒഴിവാക്കാൻ കഴിയില്ല." ഞാൻ സിൽവിയെ വിളിച്ചു ശ്രീക്കു കേൾക്കാവുന്ന രീതിയിൽ സംസാരിച്ചു. അവൻ എന്റെ കൈയ്യിൽ നിന്നും ഫോണ് പിടിച്ചുവാങ്ങി.."ഹലോ.. ഞാൻ അന്നു ടോമിയുടെ കൂടെ തന്റെ വീട്ടിൽ വന്ന സുഹൃത്താണ് ശ്രീ... ഇവൻ പറയുന്നതൊക്കെ സത്യമാണോ..? അതോ എന്നെ ഒഴിവാക്കാൻ വേണ്ടി എന്റെ മുന്നിൽ നിങ്ങൾ രണ്ടാളും ചേർന്ന് നാടകം കളിക്കുകയാണോ.? സത്യം പറയണം.". അവന്റെ മുഖം ദേഷ്യം കൊണ്ടു ചുവന്നിരുന്നു.. ഞാൻ മുൻകൂട്ടി പറഞ്ഞിരുന്നതു പ്രകാരം സിൽവി അതേ അഭിപ്രായത്തിൽ തന്നെ ഉറച്ചു നിന്നു നന്നായി അഭിനയിച്ചു.. ശ്രീ ഫോണ് 'കട്ട്' ചെയ്തിട്ട് വെരുകിനെ പോലെ ആ മൈതാനത്തിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. നേരെ എന്റെ അടുത്തുവന്നു. "എന്തിനാ.. എന്നെ എന്തിനാ നീയിതിനിടക്ക് വലിച്ചിട്ടത്? എന്നെയൊരു കോമാളിയാക്കിയത്? ".. ശ്രീയുടെ ഭാവം മാറി.. ദേഷ്യം കൊണ്ട് കണ്ണുകൾ ചുവന്നു രൗദ്രമായി.. എന്നെ തുറിച്ചുനോക്കി. എനിക്കു ഭയം തോന്നി. എന്റെ നെഞ്ചിടിക്കാൻ തുടങ്ങി. ഞാനാകെ വിളറിവിയർത്തു. അണ കെട്ടി നിർത്തിയ ജലം പോലെ സ്നേഹം നെഞ്ചിലൊരു ഭാരമായ നിമിഷം.. ഞാൻ വിളിച്ചു കൂവി.. "ഞാൻ നിങ്ങളെ വെറുക്കുന്നു.. എന്നെ ദോഹയിൽ പോകാൻ വിടുന്നില്ല. സുന്ദരിയായ ഒരു പെണ്ണിനെ സ്നേഹിക്കാൻ വിടുന്നില്ല.. ഇതു സ്നേഹമല്ല.. വെറും സ്വാർത്ഥത ! സ്വന്തം താല്പര്യങ്ങൾക്ക് എന്നെ ബലിയാടാക്കാനുള്ള തന്ത്രം !.. എന്റെ ജീവിതമിട്ടു നിങ്ങൾ പന്തു തട്ടുന്നു.." അപ്പോൾ അവന്റെ കൈ എന്റെ കവിളിൽ പതിഞ്ഞു. പക്ഷെ എനിക്ക് വേദനിച്ചില്ല. കാരണം അത്ര മൃദുവയാണ് ശ്രീ തല്ലിയത്. അങ്ങിനെ പോലും എന്നെ വേദനിപ്പിക്കാൻ അവനു വയ്യ ! നിർവ്വാഹമില്ലാതെ മനസ്സിന്റെ നിയന്ത്രണം വിട്ടു ചെയ്തതാണ്. പക്ഷെ ഞാനതു വലിയ വേദനപോലെ അഭിനയിച്ചു. അവൻ വേദനിക്കുന്നതു കണ്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അതു ഞാൻ അടിച്ച വേദന കൊണ്ട് കരയുന്നതാക്കി. അപ്പോൾ അവനെന്റെ കാലു പിടിക്കാൻ വന്നു. "മുത്തെ.. നീ കരയരുത്. ഞാൻ അമർഷം കൊണ്ട് അറിയാതെ അടിച്ചു പോയതാ.. ശക്തിയെടുക്കാതെയാണ് അടിച്ചത്. നീ പറയുന്നതെന്തും ഞാൻ അനുസരിക്കാം. പറയ്.. നിന്റെ നല്ല ഭാവി ഞാനും കാണാതെ പോയി.".. അവൻ കെഞ്ചി .. "എനിക്കു പറയാനുള്ളത്.. നമ്മളിന്നു പിരിയുന്നു. ഞാനകന്നാലും കള്ളു കുടിച്ചു സ്വയം നശിക്കരുത്. നന്നായി പഠിക്കണം.. മുതിർന്നവരെ വേദനിപ്പിക്കാതെ അവർ പറയുന്നത് അംഗീകരിക്കുകയും, അനുസരിക്കുകയും വേണം. നമ്മുടെ നന്മ ആഗ്രഹിക്കുന്ന മനസ്സുകളെ കഴിവതും വേദനിപ്പിക്കരുത്.. അതിനു വേണ്ടി സ്വയം വേദനിക്കേണ്ടി വന്നാലും.. ഉഷയാന്റിയുടെ വീട്ടിൽ തിരികെ പോകണം. ചേട്ടൻ കാരണം വീട്ടുകാർ അവരെ പഴി പറയാൻ ഇടവരരുത്. അവരും ചേട്ടനെ എത്ര സഹായിച്ചിരിക്കുന്നു. എന്നെയും കൂടി അവർ ശപിക്കും. ഇപ്പോൾ നമ്മൾ അകലണം. അകന്നേ മതിയാകൂ.. അതുകൊണ്ട് കുറെ സുമനസ്സുകൾക്ക് സമാധാനം കൈവരും..രണ്ടു പേരുടെയും ഭാവി സുരഭിലമാകും.അവൻ ഇടക്കു കയറി. "ഇനിയൊന്നും പറയണ്ട.. മതി, നിർത്ത്. എത്ര നിസ്സാരമായി നീ പറഞ്ഞു കളഞ്ഞു 'പിരിയണമെന്ന്.. പെട്ടെന്നുള്ള നിന്റെയീ മനo മാറ്റത്തിന് എന്താ കാരണമെന്ന് എനിക്കറിയില്ല. എന്തായാലും പിരിയണമെന്നു ഉറച്ച തീരുമാനമെടുത്ത സ്ഥിതിക്ക് ഇനിയതറിയണമേന്നില്ല മുത്തെ .. എനിക്കൊരു അപേക്ഷയുണ്ട്. നീ പിണങ്ങി പിരിയരുത്. എനിക്കതു സഹിക്കാനായെന്നു വരില്ല. നീണ്ട മൂന്നു വർഷത്തെ സ്നേഹസൗധമാണ് ഇന്നൊരു നിമിഷം കൊണ്ട് നീ എറിഞ്ഞുടക്കുന്നത്. എന്തായാലും നിന്റെ ആഗ്രഹം പോലെതന്നെ നടക്കട്ടെ ! നിന്റെ സ്വപ്നങ്ങൾ സഫലമാകട്ടെ ! എന്റെ കണ്ണ് എന്നേക്കുമായി അടയുന്ന നിമിഷംവരെ നീയെന്റെ മനസ്സിലുണ്ടാകും. കാരണം ആർക്കും പെട്ടെന്നു മറക്കാൻ കഴിയുന്ന വ്യക്തിത്വമല്ല നിന്റെത്. വാ.. നമുക്ക് പോകാം ".. ശ്രീ ഇത്ര പതറി സംസാരിച്ചു ഞാനൊരിക്കലും കണ്ടിട്ടില്ല. എന്റെ ഹൃദയം പൊട്ടുന്ന വേദന ഞാൻ കടിച്ചമർത്തി. അവൻ തിരിഞ്ഞു നിന്നു ഞാൻ കാണാതെ കണ്ണുകൾ തുടച്ചു. അവൻ എന്നോടു സത്യം ചെയ്തില്ല. എല്ലാം ശ്രമിക്കാമെന്നു മാത്രം പറഞ്ഞു. പിന്നെ എന്റെ ആഗ്രഹ പ്രകാരം ഞങ്ങൾ ഒരുമിച്ചു പള്ളിയിലേക്കു പോയി. അവിടെ എത്തിയതും മോനിച്ചൻ അതുവഴി പോകുന്നു. ഞങ്ങളെ രണ്ടുപേരെയും കണ്ടു. ഇപ്പോൾ തന്നെ ഈ വാർത്ത പപ്പയുടെ ചെവിയിലെത്തിക്കും. നിണത്തിൽ ചാലിച്ച എന്റെ സ്വപ്നങ്ങൾ ഹോമിച്ച യാഗഭൂമി. അതായിരുന്നു ആ പള്ളിയങ്കണം! അവിടെ വച്ചാണ് അവസാനമായി ശ്രീ യാത്ര പറഞ്ഞു നടന്നകന്നത്. ഞങ്ങളുടെ വേർപിരിയലിന് സാക്ഷിയായ പൂക്കളില്ലാത്ത ആ വാകമരം ആ രംഗം കാണാനുള്ള ശക്തിയില്ലാത്തതുപോലെ അകകണ്ണടച്ചതായ് തോന്നി. രണ്ടും കല്പിച്ചുള്ള മുന്നേറ്റത്തിനിടയിൽ പദം തെറ്റിയ നൃത്തം പോലെ താറുമാറായിപോയ ജീവിതചര്യക്കിടയിൽ ഒരുറച്ച തീരുമാനമെടുക്കാൻ കഴിയാതെ കാലിടറിവീണു പോയ നാളുകൾക്കൊടുവിൽ.., ഉള്ളിൽ പൊള്ളുന്ന വേദനയോടെയാണെങ്കിലും, പുറമേ സന്തോഷം പ്രകടിപ്പിച്ചു അവനെ യാത്രയാക്കുമ്പോഴുള്ള ആ രംഗം ഒന്നോർക്കാനുള്ള മന:ശക്തിയെനിക്കിന്നുമില്ല. അവിടെയും ഞങ്ങളുടെ പ്രണയത്തിനു സാക്ഷിയായ ആ പള്ളി നിശബ്ദമായി നിലകൊണ്ടു.. വിജനമായ ആ പള്ളിപരിസരത്തു നിറകണ്ണുകളുമായി നിന്ന ശ്രീയുടെ പതറിയ സ്വരം ഇന്നും എന്റെ കാതിൽ അലയടിക്കുന്നു.. മുഴുപ്പിക്കാനാകാത്തൊരു സ്വപ്നം പോലെ വിധിയുടെ വിളയാട്ടത്തിനു പാത്രമായി പിരിയാനായിരുന്നു ഞങ്ങളുടെ വിധി. അന്നേരം അവനു വേണ്ടുവോളം ധൈര്യം കൊടുത്തു സമാധാനിപ്പിച്ചുവിട്ടെങ്കിലും ശ്രീ തിരിഞ്ഞുനടന്ന ആ നിമിഷത്തെ മറികടക്കാൻ ഞാനേറെ പാടുപ്പെട്ടു. അവൻ ബൈക്കിൽ കയറി മറഞ്ഞപ്പോൾ എന്റെ പരിസരബോധം പോലും നഷ്ടപ്പെട്ടുപ്പോയി.. വിറയാർന്ന കൈകളും, വിതുമ്പുന്ന അധരങ്ങളുമായി ഞാൻ ബൈക്കിനടുത്തേക്ക് നടന്നുനീങ്ങി. ആളുകൾ ശ്രദ്ധിക്കുന്നുവെന്നു തോന്നി. തലയ്ക്കു വല്ലാത്തൊരു ഭാരം അനുഭവപ്പെട്ടു.. മുന്നിലോടുന്ന വാഹനങ്ങളെ മറികടന്നു ഞാൻ പറുദീസയിലെത്തി. നവംബർ ഇരുപത്തി ഒന്ന് തിങ്കളാഴ്ച എന്റെ ജീവിതത്തിലെ കരിദിനമായി മാറി. ബൈക്ക് ഒതുക്കി വച്ചു അകത്തേക്കു കയറാനൊരുങ്ങുമ്പോൾ പപ്പായുടെ ഗർജ്ജനം കേട്ടു. "നില്ക്കവിടെ.. എവിടെയായിരുന്നു നീയിതുവരെ തെണ്ടാൻ പോയത്? ഇത് സത്രമല്ല നിനക്കു തോന്നുമ്പോൾ പോകാനും കയറി വരാനും.".. എന്താ പറയേണ്ടത്? "ഞാൻ ശ്രീയെ കാണാൻ പോയതാ." അതു കേട്ടതും പപ്പാക്കു ദേഷ്യം വന്നു. "ആ തെണ്ടിയുടെ കൂട്ട് നിനക്ക് അവസാനിപ്പിക്കാറായില്ലേ? ഇനി കുറച്ചു നാൾ കൂടിയല്ലേയുള്ളൂ നിന്റെ കളി . നടക്കട്ടെ !".. അതു കേട്ടപ്പോൾ എനിക്കു ചൊറിഞ്ഞുവന്നു. "മനസ്സില്ല അവസാനിപ്പിക്കാൻ.. ഞാനിനിയും ശ്രീയെ കാണും.. ആർക്കാ തടയാൻ ധൈര്യം?"... "ഓഹോ.. നീയത്രക്കായോ .. എന്റെ ചോറും കഴിച്ച് എനിക്കു നേരെ സംസാരിക്കുന്നോ.. കഴുവേർടമോനെ.." എന്നു പറഞ്ഞു പപ്പാ എന്റെ ചെകിട്ടത്ത് ആഞ്ഞടിച്ചു. മോനിച്ചന്റെ സംഭാവന ! അപ്പോൾ എന്റെ കണ്ണുകളിൽ ഇരുട്ടു കയറി.. ചെവിയിൽ ഒരു മൂളൽ.. എന്റെ ബോധം മറയും പോലെ.. ഞാനാ സോഫയിൽ പിടിച്ചു അതിലിരുന്നു. മമ്മാ പോലും അലച്ചുപോയി. അത്രക്കു ശബ്ദമായിരുന്നു. അപ്പോഴേക്ക് കരണ്ടും പോയി. ആകെ ഭീതിതമായ ഇരുട്ട് ! "മൂന്നു നാൾ പുറപ്പെട്ടു പോയിട്ടെന്തേ എന്റെ മോനിങ്ങു തിരികെ പോന്നത്. വിശന്നു വലഞ്ഞു അല്ലേ.. പണം ഉണ്ടെങ്കിലെ അത് ആഹാരമായി കഴിക്കാൻ കഴിയൂ. അല്ലാതെ സ്നേഹം വിശപ്പടക്കത്തില്ല" പപ്പാ ചീത്ത പറഞ്ഞു കൊണ്ടേയിരുന്നു.. ചെകിട്ടത്തു പാട് കണ്ട് മമ്മ കരഞ്ഞു. എന്റെ ദേഹത്തിൽ അമർത്തി തൊട്ടാൽ ചുവക്കും..പാട് വീഴും.. പപ്പായുടെ കൈ അങ്ങിനെയാണ്. കുട്ടിക്കാലത്തു പോലും എന്നെ തല്ലാനൊരു ഇട ഞാനുണ്ടാക്കിയിട്ടില്ല. സ്കൂളിൽ നിന്നുപോലും ഒരു അടി കൊണ്ട ഓർമ്മ എനിക്കില്ല.. ഇപ്പോൾ ശ്രീയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചു വന്നതിന്റെ ശിക്ഷയാണ് കിട്ടിയത്. മമ്മ പപ്പയെ വഴക്കു പറഞ്ഞു എനിക്കു വെള്ളം കുടിക്കാൻ തന്നു. ആ സോഫയിൽ തന്നെ ഞാൻ ചരിഞ്ഞു കിടന്നു.. ശ്രീയും, പപ്പയും അടിച്ചതിന്റെ വ്യത്യാസം ഞാൻ മനസ്സിലോർത്തു. വല്ലാത്ത ദുഃഖം തോന്നി. താങ്ങാനാകാത്ത വേദനയും പേറി മനസ്സ് മയക്കത്തിലേക്ക് പിന്നെയൊന്നും എനിക്കോർമ്മയില്ല...
എന്റെ പ്രണയം ............ (ഭാഗം ::97)
അന്നു മമ്മ അത്താഴം കഴിക്കാൻ വിളിച്ചിട്ടും ഞാൻ എണീറ്റില്ല. എന്തൊക്കെയോ ദു:സ്വപ്നങ്ങൾ കണ്ടു അവിടെത്തന്നെ കിടന്നുറങ്ങി. ഏതോ രാപ്പാടി ഇടതടവില്ലാതെ മുറ്റത്തെ മഞ്ചാടി മരത്തിലിരുന്നു ചിലക്കുന്നുണ്ടായിരുന്നു. അർദ്ധനിദ്രയിൽ ശ്രീയെന്റെ മൂർദ്ധാവിൽ ഗാഢമായി ചുംബിക്കുന്നതായി തോന്നി ! പെട്ടെന്നു ഞാൻ പിടഞ്ഞെണീറ്റു. എന്റെ കൈകൾ അവനെ തേടി പരതുന്നുണ്ടായിരുന്നു. ആ കൂരിരുട്ടിൽ ശ്രീയടുത്തില്ല എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു..വെറുമൊരു പാഴ്സ്വപ്നമായിരുന്നു അത്! എങ്ങും കൂരിരുട്ട് ആകെ ഒരു ശ്വാസംമുട്ടൽ ..! പുറത്തു മഞ്ഞു പൊഴിയുന്ന ശബ്ദം!.. ആ തണുപ്പിലും എന്നെ വിയർക്കാൻ തുടങ്ങി അപ്പോൾ മൂളി പാട്ടു നിർത്തി ആ രാപ്പാടി അകലേക്കുപറന്നുപോയിക്കഴിഞ്ഞിരുന്നു. ആ നിശബ്ദതയിൽ 'ടോമീ.. ' എന്നുള്ള അവന്റെ വിളി എന്റെ കാതുകളിൽ മുഴങ്ങുന്നുണ്ടായിരുന്നു.. സമനില വീണ്ടെടുക്കാൻ ഏറെനേരം വേണ്ടിവന്നു.. പിന്നെ എനിക്കുറങ്ങാൻ കഴിഞ്ഞില്ല. അവന്റെ ഓർമകളുമായി തിരിഞ്ഞും ..മറിഞ്ഞും കിടന്നു നേരം വെളുക്കുവോളം. പിന്നെയും മയങ്ങിയപ്പോൾ ആശുപത്രിയും, പരിചയമില്ലാത്ത കുറെയാളുകളും ആയിരുന്നു സ്വപ്നത്തിൽ.. രാവിലെ പള്ളിയിൽ നിന്നും അച്ഛൻ ഫോണിൽ വിളിച്ചപ്പോഴാണ് ഞാനുണർന്നത്. ഞാൻ എണീറ്റ് ഫോണെടുത്തു. അച്ഛൻ വൈകിട്ട് പള്ളിയിലേക്ക് ചെല്ലാൻ പറഞ്ഞു. അന്ന് കോളേജിൽ പോയില്ല. ഒരു ശരീരസുഖവും തോന്നിയില്ല. ദേഹം മുഴുവൻ ആരോ തല്ലിയതുപോലെയൊരു ഒരു വേദന ! പ്രാതൽ കഴിച്ചെന്നു വരുത്തി. പിന്നെ മൊബൈൽ 'ഓഫ്' ചെയ്തു വീണ്ടും കിടന്നു. അപ്പോൾ നല്ലൊരു സ്വപ്നം കണ്ടു.. 'ആരോ മുത്തം കൊടുത്തു ചുവന്നതു പോലെ, രക്തസിന്ദൂരം ചാർത്തിയ ഒരു സന്ധ്യാവേളയിൽ മനോഹരമായി വസ്ത്രധാരണം ചെയ്തു ശ്രീ വരുന്നു. കുറെയേറെ പടികളുള്ള ഒരു സ്ഥലത്തേക്ക് എന്നെ കൊണ്ടുപോയി. വളരെ മൃദുവായ സ്വരത്തിൽ എന്നോട് പലതും പറഞ്ഞു. എല്ലാം ഭാവികാര്യങ്ങളെ കുറിച്ചുള്ള കണക്കുകൂട്ടലുകൾ ആയിരുന്നു. ഇടയ്ക്കിടയ്ക്ക് 'നീയെന്റെ ജീവനായിപ്പോയി 'എന്ന് എന്റെ കാതിൽ മന്ത്രിക്കുന്നുണ്ടായിരുന്നു.. ആ സന്ധ്യ ഇരുട്ടിനെ സ്വന്തമാക്കിയപ്പോൾ ആകാശത്ത് ചന്ദ്രനും, താരകളും.. ഭൂമിയിൽ ഞാനും, അവനും മാത്രം.. ആ അവസാന പടിയെത്തിയപ്പോൾ അകലെ വഴിവിളക്കുകൾ മിന്നാമിനുങ്ങുകൾ പോലെ തോന്നിച്ചു.. ഉടൻ അവൻ എന്നെ ഒറ്റക്കാക്കി പോകാനൊരുങ്ങുന്നു.. പിരിയേണ്ട സമയമടുത്തപ്പോൾ അവനെന്റെ അടുത്തേക്കു കൂടുതൽ ചേർന്നിരുന്നു.. പിന്നെ ഹൃദയം കൈമാറി ഞങ്ങൾ വിടപറയുമ്പോൾ മനസ്സിലൊഴിയാത്തൊരു ഭാരം അവന്റെ അസാനിദ്ധ്യമായിരുന്നു.' പെട്ടെന്നു ഞാൻ ഉണർന്നുപോയി. വൈകിട്ട് ശ്രീയുടെ മുഖം ഓർത്തപ്പോൾ ഒരു ശ്വാസംമുട്ടൽ തോന്നി. ഞാൻ ശ്രീയുടെ ഓർമ്മയുളവാക്കുന്ന എല്ലാ സാധനങ്ങളും എടുത്തു. അതിൽ എന്റെ ഡയറികളും ഉൾപ്പെടും.. ശ്രീ തന്ന ഒരു ഫൗണ്ടൻ പേന.. തുടങ്ങി എല്ലാം ഒരു കവറിലാക്കി. പുറത്തേക്കു പോകാനിറങ്ങുമ്പോൾ തലേന്നാളത്തെ വിഷയമോർത്താകും, 'നേരത്തെ വീട്ടിലെത്തണേ മോനെ..' എന്ന് മമ്മ പറയുകയുണ്ടായി. ഞാൻ നേരെ കടപ്പുറത്തേക്ക് പോയി.. ആരുമില്ലാത്ത ഭാഗം നോക്കി മണലിൽ ഞാനിരുന്നു. അരുണൻ അസ്തമനത്തിനു തയ്യാറായി കാശ്മീരനിറം സ്വന്തമാക്കാൻ തുടങ്ങിയിരിക്കുന്നു.. വിദൂരതയിലേക്ക് കണ്ണും നട്ട് ഞാനിരിക്കുമ്പോൾ ആ ഡയറിയുടെ താളുകൾ ഒന്നൊന്നായ് നിവർത്തി വായിക്കാൻ തുടങ്ങി.. 2002 ഡിസംബർ നാലു തൊട്ട് ഇന്നലെ 2005 നവംബർ 21 വരെയുള്ള എല്ലാം ഒന്ന് ഓടിച്ചുനോക്കി... മനസ്സിൽ നിന്നും പടിയിറക്കി എന്റെ സ്വപ്നങ്ങളെ ഞാൻ ആ നീലസാഗരത്തിൽ ലയിപ്പിച്ചു. ശ്രീയുടെ സ്നേഹം എവിടെയോ ഉള്ളൊരു പെണ്കുട്ടിക്കു തീറെഴുതി ഹൃദയവേദനയോടെ ഞാനാ ഡയറികളിൽ ഒന്നൊഴികെ മറ്റെല്ലാം എന്നെ പുല്കാൻ വന്ന തിരമാലകൾക്കു കാഴ്ച വച്ചു.. . നിലയ്ക്കാത്ത എന്റെ കണ്ണുനീർ ആ ഉപ്പുവെള്ളത്തിൽ അലിഞ്ഞുചേർന്നു. ഒരിക്കൽ ഞങ്ങളെ തഴുകിയുണർത്തിയ ആ തിരമാലകൾ എന്റെ ഓർമ്മകളെയും പേറി അകലേക്കു നീങ്ങുമ്പോൾ, ചക്രവാളത്തിൽ മുങ്ങിതാഴുന്ന അർക്കബിംബം ഇരുളിന് വഴിമാറിയിരുന്നു. എന്റെ എല്ലാ മധുരസ്വപ്നങ്ങളെയും ആ അനന്തതയിൽ അർപ്പിച്ച് ഞാനാ ആഴിയോട് വിട പറഞ്ഞു. എന്റെ ഒറ്റപ്പെടൽ എന്നെ വല്ലാതെ വീർപ്പുമുട്ടിക്കാൻ തുടങ്ങിയപ്പോൾ ഞാൻ മാനാഞ്ചിറ മൈതാനത്തിലേക്കു പോയി. അവിടെ ചെല്ലുമ്പോൾ ദൂരത്തു നിന്നുതന്നെ ഞാൻ ശ്രീയുടെ ബൈക്ക് അവിടെ കണ്ടു. അവനെന്നെ കാണാതെ ഞാൻ മറുവശത്തേക്കു പോയി. അവിടെ നിന്നു നോക്കിയാൽ ശ്രീ ഇരിക്കുന്നതു കാണാം. ഞങ്ങൾ പതിവായി ഇരിക്കുന്ന സ്ഥലം ! പാവം ഞാനിരിക്കുന്ന സ്ഥലത്ത് കൈ കൊണ്ടു തടവുന്നുണ്ട്. ഞാൻ എതിർവശത്തെ മരത്തിനു പുറകിൽ ചെന്നുനിന്നു നോക്കുമ്പോൾ കുഞ്ഞുങ്ങളെ പോലെ വാവിട്ടു കരയുന്ന എന്റെ ജീവനെയാണ് കണ്ടത്. ഓടി ചെന്ന് ആശ്വസിപ്പിക്കാൻ മനസ്സു തുടിച്ചു.. പക്ഷെ വികാരങ്ങളെ സ്വയം നിയന്ത്രിച്ചു. എന്റേത് ശരീരമില്ലാത്ത വെറും മനസ്സായി ഞാൻ സങ്കല്പിച്ചു. അപ്പോൾ മരണപ്പെട്ട വെറും ആത്മാവായി മാറി ഞാൻ! അവന്റെ സങ്കടം കണ്ട് പിന്നെ അവിടെ നില്ക്കാൻ കഴിഞ്ഞില്ല. ഒരു ഭ്രാന്തനെ പോലെ മനസ്സിനിത്തിരി സ്വസ്ഥത തേടി ഞാൻ എവിടെക്കെന്നില്ലാതെ പാഞ്ഞു. ആദ്യം അനൂപിനെ കാണാൻ പോയി. അവൻ എന്റെ ദുഃഖത്തിൽ പങ്കുചേർന്നു. അനീഷിനെയും, സുമേഷിനെയും കാണാൻ പോയി. അവിടുന്നെല്ലാം അപമാനം മാത്രം ബാക്കി.. ആർക്കും എന്നോടു സംസാരിക്കാൻ ഒട്ടും താല്പര്യമില്ലാത്തതുപോലെ തോന്നി. ആരെയൊക്കെ കണ്ടിട്ടും മനസ്സിന്റെ സമനില വീണ്ടുകിട്ടിയില്ല.. അപ്പോഴാണ് പള്ളിയിൽ നിന്നും അച്ഛൻ വിളിക്കുന്നത്. നന്നായി ഒന്നു പ്രാർത്ഥിച്ചാൽ മനസ്സിനു സ്വസ്ഥത കിട്ടിയാലോ എന്നു കരുതി പള്ളിയിലേക്കു ചെന്നു. അവിടെയും പരീക്ഷണങ്ങളായിരുന്നു എന്നെ കാത്തിരുന്നത്. ഞാൻ പ്രാർത്ഥിച്ചു കഴിഞ്ഞു അച്ഛൻ മുറിയിലേക്ക് വിളിച്ചു. തകർന്നു തളർന്നിരിക്കുന്ന എന്റെ മനസ്സിൽ ഒരു ആശ്വാസം പകരും എന്നു കരുതി ഞാനാ മുറിയിലേക്കു ചെന്നു. പക്ഷെ വളരെ കയ്പ്പേറിയ അനുഭവമാണ് എനിക്ക് ആ വികാരിയച്ഛനിൽ നിന്നും ഉണ്ടായത്. ഇതൊക്കെ സർവ്വസാധാരണമാണെന്നും, അന്യജാതിയിൽ പെട്ട ഒരു യുവാവിനോടായതിലാണ് അച്ഛനു സങ്കടമെന്നും പറഞ്ഞു. പിന്നെ എന്നോടു പുന്നാരം പറച്ചിലായി. അയാളുടെ ഏകാന്തതയും, വീട്ടുകാരുടെ നേർച്ചക്ക് ബലിയാടാകേണ്ടി വന്നതിലുള്ള നിരാശയും ആ സംസാരത്തിൽ നിഴലിച്ചിരുന്നു. എന്റെ കുംഭസാരം കഴിഞ്ഞ ശേഷം അച്ഛൻ ശരിയായി ഉറങ്ങിയിട്ടില്ലെന്നു പറഞ്ഞു. സംസാരം വഴി മാറി തുടങ്ങിയപ്പോൾ അതെന്നെ വല്ലാതെ പ്രകോപിപ്പിക്കാൻ തുടങ്ങി. ഞാൻ പോകാൻ എണീറ്റു. എന്റെ മുന്നിൽ ഒരു ഷഡ്ഡി മാത്രമിട്ട്, കണ്ണാടിയിൽ തിരിഞ്ഞും, മറിഞ്ഞും നോക്കുന്ന ആ അച്ഛനോട് എനിക്ക് എന്തെന്നില്ലാത്ത വെറുപ്പു തോന്നി. എന്നിൽ നിന്നും യാതൊരു വിധ പ്രതികരണവുമില്ലെന്നു കണ്ടപ്പോൾ ഞാൻ സ്വന്തം അനിയനാണെന്ന് അയാൾ വിധിയെഴുതി. ഇതിനായിരുന്നു ഇയാൾ കഴിഞ്ഞ മൂന്നു നാളുകൾ എന്നെ വിളിച്ചുകൊണ്ടിരുന്നത്. എന്റെ കുംഭസാരക്കഥകൾ കേട്ട് എന്നോടു തോന്നിയ ഒരു തരം ആരാധന എന്റെ ശരീരത്തോടുള്ള ആസക്തിക്കു വഴിമാറി. ശ്രീയെ പിരിഞ്ഞ ദുഃഖത്തിൽ ഞാൻ തീ തിന്നിരിക്കുമ്പോഴാണ് അയാളുടെ ഈ പെരുമാറ്റം.! പിന്നെ എനിക്കവിടെ നില്ക്കാൻ തോന്നിയില്ല.. അവിടുന്ന് നേരെ പറുദീസയിലെത്തി. അവിടെ അഥിതികൾ ഉണ്ടായിരുന്നു. എല്ലാവരും ഉണ്ടായിട്ടും ആരുമില്ലാത്തൊരു പ്രതീതി എനിക്ക് അനുഭവപ്പെട്ടു. ഞാൻ ആർക്കും മുഖം കൊടുക്കാതെ നേരെ എന്റെ മുറിയിലേക്കു പോയി. സത്യം പറഞ്ഞാൽ ഇരിക്കാനും, നില്ക്കാനും, കിടക്കാനും വയ്യാത്ത അവസ്ഥ !.. നെഞ്ചിനകത്ത് ഒരു പരവേശവും, വെപ്രാളവും ശ്രീയെ കുറിച്ചുള്ള ആധിയും.. വേദന അടക്കാൻ കഴിയുന്നില്ല. ഇപ്പോൾ ഹൃദയം പൊട്ടി മരിച്ചുപോകുമെന്നു തോന്നി. എന്റെ ശ്രീയിപ്പോൾ എവിടെയാണ്, എന്തെടുക്കുകയാണ് ഒന്നുമറിയില്ല. ഞാൻ നിയന്ത്രിക്കാൻ കഴിയാതെ പെട്ടെന്നു ഫോണെടുത്തു സുൽഫിയേട്ടനെ വിളിച്ചു. ഭാഗ്യത്തിനു ചേട്ടൻ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. നടന്നതെല്ലാം ഞാൻ പറഞ്ഞു. ഞങ്ങൾ എന്നേക്കുമായി പിരിഞ്ഞു എന്നു കേട്ടപ്പോൾ അയാൾ അതിശയപ്പെട്ടുപോയി. ശ്രീയെ ഒന്നു വിളിക്കുകയോ, പോയി കണ്ടു ഒന്നുമറിയാത്ത രീതിയിൽ സമാധാനിപ്പിക്കുകയോ ചെയ്യാൻ ചേട്ടനോട് ഞാൻ അഭ്യർത്ഥിച്ചു. ചേട്ടൻ അതിനു സമ്മതിക്കുകയും ചെയ്തു. ഞാനും സിൽവിയും സ്നേഹത്തിലാണെന്ന് ചേട്ടനും അറിയാമെന്നു ശ്രീയോട് പറയണമെന്ന് സുൽഫിയേട്ടനോട് ഞാനെടുത്തു പറഞ്ഞു. ശ്രീയുടെ അമ്മ വിളിച്ചതും, ഞാനവിടെ പോയതും മന:പൂർവ്വം മറച്ചുവച്ചു. സുൽഫിയേട്ടനോടു പോലും ശ്രീ വിവാഹാലോചനയുടെ കാര്യം പറഞ്ഞിട്ടില്ല . അപ്പോൾ അതിനു സമ്മതമല്ല എന്നല്ലേ അർത്ഥമാക്കേണ്ടത്. അവനാ വിവാഹാലോചന കാര്യമായി എടുത്തിട്ടില്ല. താമസിക്കുന്നത് ഇവിടെ ആയതിനാൽ വീട്ടുകാരുടെ വേദനയും, വിഷമവുമൊന്നും നേരിൽ കാണണ്ടല്ലോ.. ഞാനൊഴിഞ്ഞു മാറിയാൽ എല്ലാം ശരിയാകും എന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു.. പിറ്റേന്നാൾ ബുധനാഴ്ച ഞാൻ ചേട്ടനെ വീണ്ടും വിളിച്ചു. അവൻ കോളേജ് ഹോസ്റ്റലിലേക്കു താമസം മാറിയെന്നും, കൂടെ മറ്റു കുട്ടികൾ ഉള്ളതുകൊണ്ട് ഇപ്പോഴത്തെ സങ്കടങ്ങളെ തരണം ചെയ്യുമെന്നും സുൽഫിയേട്ടൻ ഉറപ്പു നല്കി. എന്നിട്ടും വൈകിട്ട് ഞാൻ ചേട്ടന്റെ പഴയ മൊബൈൽ തിരികെ നല്കാനായി പോയി. സുൽഫിയേട്ടനെ കണ്ടപ്പോൾ മനസ്സിനു കുറച്ചു സമാധാനം.. ഞാൻ മാനസികനില തെറ്റിയവരെ പോലെ ചോദിക്കുന്നതിനല്ല മറുപടി പറയുന്നത് എത്രയും പെട്ടെന്ന് ഒരു മനശാസ്ത്ര വിദഗ്ധനെ കാണണമെന്നും ചേട്ടൻ ഉപദേശിച്ചു. അന്ന് ഞാൻ വീട്ടിൽ ചെന്നപ്പോൾ മമ്മയോട് രഹസ്യമായി അക്കാര്യം അവതരിപ്പിക്കുകയും ചെയ്തു. ശ്രീയെ ഇപ്പോഴും ഞാൻ കാണുന്നുണ്ട് എന്ന ധാരണ പപ്പാക്കും, മമ്മാക്കുമുണ്ട്. ഞങ്ങൾ വേർപിരിഞ്ഞ കാര്യം ഞാൻ പറയാനും പോയില്ല. എനിക്കതിനുള്ള മനസ്സ് ഉണ്ടായിരുന്നില്ല. അന്ന് രാത്രി ഒരു ഒൻപതു മണിക്ക് ഞാൻ പഠിച്ചുകൊണ്ടിരിക്കുമ്പോൾ ജിമ്മി വല്ലാതെ ബഹളം വയ്ക്കുന്നു. സാധാരണ ശ്രീയെ കണ്ടാൽ അവനൊരു പ്രത്യേക ശബ്ദം പുറപ്പെടുവിക്കാറുണ്ട്. എനിക്ക് സംശയം തോന്നി. ഞാൻ മുൻവശത്ത് പോയി ഇരുട്ടുവാക്കിന് മാറിനിന്നു നോക്കിയപ്പോൾ ഗേറ്റ് വാതുക്കൽ ശ്രീ നില്ക്കുന്നു.. കൈയ്യിലൊരു കവറുമുണ്ട്. 'ഈശോയെ ഇനിയിവിടെ പൊറുതിക്കോ മറ്റോ വന്നതാണോ.'. പലപ്പോഴും എന്നോടു പറഞ്ഞിട്ടുണ്ട്. പപ്പയോടും മമ്മയോടും എന്നെ ചോദിക്കാനുള്ള ധൈര്യമുണ്ട് എന്ന്.. അവൻ ഗേറ്റ് തുറന്ന് അകത്തു കയറുന്നതു കണ്ടു. പിന്നെയവിടെ കേട്ടത് ഒരു ബഹളമാണ്. അയൽപക്കക്കാരെല്ലാം പുറത്തു ലൈറ്റിട്ടു. ഞാൻ താഴേക്ക് ചെന്നില്ല. അതു പ്രശ്നം രൂക്ഷമാക്കും. പപ്പാ ഒച്ചയെടുത്തു സംസാരിക്കുന്നതു കേൾക്കാം.. ശ്രീയുടെ സ്വരം കേൾക്കാനുമില്ല. പപ്പാ ശ്രീയെ തല്ലുകയോ മറ്റോ ചെയ്യുമോ.. എന്റെ മൊബൈൽ 'ഓഫ്' ആയിരുന്നു. ചിലപ്പോൾ ശ്രീയതിൽ വിളിച്ചുകാണും.. ശ്രീക്കു തിരികെ പോകാൻ തോന്നണേയെന്ന് കണ്ണടച്ചു മനമുരുകി പ്രാർത്ഥിച്ചു. .. കുറെ കഴിഞ്ഞപ്പോൾ ശ്രീയുടെ ഒച്ച കേട്ടു. "എടാ പുല്ലേ ടോമി.. എന്റെ ജീവിതം നീയീ രീതിയിലാക്കിയിട്ട് ഒന്നുമറിയാത്തതുപോലെ മാളികമുകളിൽ സപ്രമഞ്ജത്തിൽ കയറി ഒളിച്ചുകിടന്നോ.. മുഖത്തിനേ നിനക്കു സൗന്ദര്യമുള്ളൂ.. നിന്റെ അകം കറുപ്പാ.. തൊലി വെള്ളപ്പാണ്ട് പിടിച്ചതു പോലെ വെളുത്തിരുന്നിട്ട് ഒരു കാര്യവുമില്ല. നിന്റെ അപ്പനെ കൊണ്ട് എന്നെ തെറി വിളിപ്പിച്ചു അല്ലേ.. നീയിതിന് അനുഭവിക്കും.. നോക്കിക്കോ .. ഞാനാ പറയണെ..ദേ കിടക്കുണൂ നീ തന്ന കോപ്പെല്ലാം.. ഇനി എനിക്കെന്തിനാ ഇതൊക്കെ..".. അവൻ പറയുന്നതൊന്നും കേൾക്കാനുള്ള ശക്തിയില്ലാതെ ഞാനെന്റെ കാതുകൾ പൊത്തി. "നിന്നു ചലക്കാണ്ട് ഇറങ്ങിപോടാ പട്ടി.." പപ്പായുടെ ആക്രോശം കേൾക്കാം. ശ്രീയെ തള്ളി പപ്പാ ഗേറ്റിനു വെളിയിലാക്കുന്നതു കണ്ടു. അവൻ നന്നായി മദ്യപിച്ചിരുന്നു. ഞാൻ പെട്ടെന്ന് മൊബൈൽ 'ഓണ്' ആക്കി സുൽഫിയേട്ടനെ വിളിച്ചു കാര്യം പറഞ്ഞു. ഞാൻ പറഞ്ഞതുപോലെയൊക്കെ ചേട്ടൻ ശ്രീയോട് സംസാരിച്ചതിനു ശേഷമാണ് ശ്രീയുടെ ഈ വരവ് ! കാരണം എല്ലാം പറഞ്ഞു പിരിഞ്ഞെങ്കിലും എപ്പോഴത്തെയും പോലെ വീണ്ടും ഒന്നാകുമെന്നു ശ്രീ കരുതിയിരിക്കണം. എനിക്കും മൂന്നു ദിവസത്തിൽ കൂടുതൽ പിടിച്ചുനില്ക്കാനാവില്ലെന്നു ശ്രീക്കറിയാം.. പക്ഷെ സുൽഫിയേട്ടൻ കൂടി പറഞ്ഞ സ്ഥിതിക്ക് ഇപ്പോൾ പൂർണ്ണമായി ഞാൻ അകന്നുവെന്ന് മനസ്സിലാക്കി വന്ന വരവാണിത് ! അപ്പോഴേക്കും ശാന്തിയാന്റിയുടെ ഭർത്താവ് രാജു അങ്കിൾ ഓടി ഗേറ്റിന്റെ മുൻവശത്ത് വന്നു.. ശ്രീയെ തള്ളി തള്ളി ദൂരേക്കു കൊണ്ടുപോയി. അവൻ ബൈക്കെടുത്തു പോകുന്നതു കണ്ടു. സുൽഫിയേട്ടൻ പെട്ടെന്ന് വരാമെന്നു പറഞ്ഞു. ഞാനാകെ ഉരുകി തീരുകയായിരുന്നു.. പത്തര മണിക്ക് സുൽഫിയേട്ടൻ ഫോണ് വിളിച്ചു ഞാനറിയുന്നു ശ്രീയെ കടയുടെ നടയിലിരുന്ന സദാചാരപോലീസുകാർ റോഡിലിട്ടു തല്ലിയെന്ന്.. ശ്രീ ആശുപത്രിയിൽ അഡ്മിറ്റ് ആണെന്ന്. ആ വാർത്ത എന്നെ ശരിക്കും ഞെട്ടിച്ചുക്കളഞ്ഞു. പിന്നെ ഞാൻ ഒന്നുമാലോചിച്ചില്ല. ആശുപത്രിയിലേക്ക് പോകാനിറങ്ങി. പക്ഷെ എന്റെ പപ്പയെന്നു പറയുന്ന നീചൻ എന്നെ വിട്ടില്ല. അടുക്കളവാതിൽ, ടെറസ്സിലേക്കുള്ള വാതിൽ, പ്രധാന വാതിൽ എല്ലാം അകത്തൂന്ന് പൂട്ടി ചാവിയെടുത്തു. ഒരു മാനസികരോഗിയെ പോലെ കരഞ്ഞുകൊണ്ട് ഞാൻ അതിനകത്തു കിടന്നോടി. സുൽഫിയേട്ടൻ എന്നെ കുറ്റപ്പെടുത്തി. എന്നിട്ടും ആർക്കു വേണ്ടി, എന്തിനു വേണ്ടി ശ്രീയെ ഉപേക്ഷിച്ചു എന്ന സത്യം ഞാൻ ആരോടും പറഞ്ഞില്ല. ശ്രീയുടെ ചങ്ങാതിമാർ എല്ലാവരും എന്നെ തെറി പറഞ്ഞു. എല്ലാം ഞാൻ നിശബ്ദം സഹിച്ചു. പിറ്റേന്നാൾ നവംബർ 24 വ്യാഴാഴ്ച.. രാവിലെ വീട്ടുമുറ്റത്ത് നോക്കുമ്പോൾ ഞാൻ പണ്ട് വാങ്ങിക്കൊടുത്ത പേഴ്സ് മുതൽ ഇപ്പോൾ പപ്പാ തന്നു ഞാൻ ശ്രീക്കു കൊടുത്ത കൂളിംഗ് ഗ്ലാസ് വരെ ചിതറി കിടക്കുന്നു. ഞാൻ കൊടുത്ത സാധനങ്ങളെല്ലാം മടക്കി തന്നു എന്നെ രണ്ടു തെറി പറയാൻ തന്നെ വന്നതാണ് ശ്രീ.. അവന്റെ ധൈര്യം, ആണത്തം എനിക്കറിയാവുന്നതുപോലെ ആർക്കുമറിയില്ല. പപ്പയുടെ നേർക്കു നിന്നാണ് അവൻ തലയുയർത്തിപിടിച്ച് സംസാരിച്ചത്. പാവം അവനും സമനില തെറ്റിക്കാണും. ഞാൻ വീണ്ടും സുൽഫിയേട്ടനെ വിളിച്ചു ശ്രീയെ എനിക്കൊന്നു കാണണമെന്നു പറഞ്ഞു. "ഇനിയെങ്കിലും അവനെ വെറുതെ വിടൂ ടോമി.. നിങ്ങളൊക്കെ പണക്കാര്.. എന്തു വിചാരിച്ചാലും നടക്കും . പാവങ്ങൾക്കും ഈ ഭൂമിയിൽ ജീവിക്കണ്ടേ.. നിന്റെ പപ്പാ ഫോണ് വിളിച്ചു പറഞ്ഞു, ഗുണ്ടകളെ കൊണ്ട് കള്ളു കുടിച്ചു കാലുറക്കാതെ നില്ക്കുന്ന ആ പാവം ചെക്കനെ നടുറോഡിലിട്ട് തല്ലി ചതപ്പിച്ചപ്പോൾ നിനക്കു സമാധാനമായല്ലോ.. ഈ പാപങ്ങളൊക്കെ നീ എവിടെ കഴുകികളയും? നിന്നെ അത്രകണ്ട് സ്നേഹിച്ചതല്ലേ അവൻ .".. "ചേട്ടാ.. എനിക്കിപ്പോൾ ശ്രീയെ കാണണം.. എവിടെയാണവൻ? ഏതു ആശുപത്രിയിൽ..?" അപ്പോഴേക്കും ദേഷ്യത്തിൽ സുൽഫിയേട്ടൻ ഫോണ് 'കട്ട്' ചെയ്തു.. പിന്നെ വിളിച്ചിട്ട് എടുത്തതുമില്ല. ഞാൻ അരുണ് ചേട്ടനെ വിളിച്ചു. അയാൾക്കും അറിയില്ല ശ്രീയെവിടെയാണെന്ന്.. ഞാൻ തറയിൽ നിന്നും അവൻ ഉപയോഗിച്ച് എന്റെ നേരെ മടക്കി വലിച്ചെറിഞ്ഞ എല്ലാ സാധനങ്ങളും പെറുക്കിയെടുത്തു എന്റെ നെഞ്ചോടു ചേർത്തു. ഞാനാ വിരലിൽ അണിയിച്ച മോതിരമൊഴികെ എല്ലാം അതിലുണ്ടായിരുന്നു.. ഞാൻ മുറിയിലേക്കു പോയി വീണ്ടും സുൽഫിയേട്ടനെ വിളിച്ചു. അപ്പോൾ ചേട്ടൻ മൊബൈൽ എടുത്തപ്പോൾ ഞാൻ മാപ്പു ചോദിച്ചു കരഞ്ഞു.. അവനെ വിജയൻ അങ്കിളും, ഉഷയാന്റിയും ചേർന്ന് ആശുപത്രിയിൽ നിന്ന് ആയുർവേദ ചികിത്സക്കായി പെരുമ്പാവൂരിലേക്ക് കൊണ്ടുപോയി എന്നാണ് അറിയാൻ കഴിഞ്ഞത്. ഗുണ്ടകൾ അവന്റെ മൊബൈൽ വരെ തല്ലിപൊട്ടിച്ചു കളഞ്ഞു എന്നു കൂടി ചേട്ടൻ പറഞ്ഞപ്പോൾ, നില്ക്കുന്നിടം പിളർന്ന് മണ്ണിനടിയിലേക്കു പോകാൻ ഞാൻ ആഗ്രഹിച്ചു. കാരണം ശ്രീയെ ഇനി ഒന്നു വിളിക്കാൻ കൂടി കഴിയില്ല.. അപ്പോൾ തന്നെ വസ്ത്രം മാറി ഞാൻ പെരുമ്പാവൂർക്ക് തിരിച്ചു.. അവിടെയും ഞാൻ നേരിട്ടത് എന്റെ സ്ഥിരബുദ്ധിയെ ഹനിക്കുന്ന അനുഭവമായിരുന്നു...
എന്റെ പ്രണയം ...... (ഭാഗം::98)
ഉഷയാന്റിയും ഫോണ് എടുക്കുന്നില്ല. അപ്പോൾ അവരും ശ്രീയുടെ കൂടെ പോയി എന്നുള്ളത് വാസ്തവം തന്നെ !ഇറങ്ങാൻ നേരം മമ്മയോട് രണ്ടു വർത്തമാനം പറഞ്ഞു ഞാൻ.. ചെയ്തതിനൊക്കെ പപ്പാ പശ്ചാത്തപിക്കുന്ന നേരം വിദൂരമല്ല എന്ന് ഞാൻ ഓർമ്മിപ്പിച്ചു. മുറുക്കാൻ കടയുടെ നടയിൽ ചെന്ന് അന്വേഷിച്ചപ്പോൾ ഗുണ്ട സുനിയാണ് അവനെ തല്ലാൻ നേതൃത്വം കൊടുത്തത് എന്നറിഞ്ഞു. പപ്പാ നല്ലൊരു തുക അതിനായി മുടക്കിക്കാണുമെന്നു കൂടി അയാൾ പറഞ്ഞപ്പോൾ എന്റെ തല കുനിഞ്ഞുപോയി. അയാൾ ഒൻപതു മണിക്കു കടയടച്ചു പോയപ്പോൾ അവന്മാർ കള്ളും മോന്തി വട്ടം കൂടി അവിടെ ഇരുപ്പുണ്ടായിരുന്നത്രേ! ശ്രീയുടെ മുണ്ടും പറിച്ചു കളഞ്ഞ് നന്നായി തല്ലിയെന്ന് കടയുടെ അടുത്ത വീട്ടിലെ ഒരു മുത്തശ്ശി പറഞ്ഞു. ഞാനീ വിഷയത്തെ പറ്റി തിരക്കുമ്പോൾ അവർ കടയിൽ എന്തോ സാധനം വാങ്ങിക്കൊണ്ടു നില്ക്കുകയായിരുന്നു.. എല്ലാം മനസ്സിലായപ്പോൾ കൊടുങ്കാറ്റിന്റെ വേഗതയിൽ ഞാൻ പട്ടണത്തിലേക്ക് തിരിച്ചു .. ബസ്സ് യാത്ര ദു:സ്സഹമായതു കൊണ്ട് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറി ഞാൻ ആലുവയിലിറങ്ങി. എല്ലായിടത്തും നല്ല തിരക്ക് ! അവിടുന്ന് പെരുമ്പാവൂരിലേക്ക് ബസ്സിൽ പോയി. ക്ഷമയില്ലാത്ത ഒരു യാത്രയായിരുന്നു അത്. അങ്ങിനെ ട്രെയിനും,ബസ്സും കയറിയിറങ്ങി ഒടുവിൽ ഞാൻ തോട്ടുവാ ധന്വന്തരി ക്ഷേത്രത്തിനു സമീപമെത്തി. ലക്ഷ്യസ്ഥാനത്തെത്താൻ ഇനി മിനുട്ടുകൾ മാത്രം.. എങ്ങിനെയും ശ്രീയെ കണ്ട് ആ കാലിൽ വീണ് മാപ്പ് യാചിക്കണം. പപ്പാ അവനോടു ചെയ്ത അപരാധം അവൻ പൊറുക്കട്ടെ ! പക്ഷെ എന്റെ ചിന്തകളെ അസ്ഥാനത്താക്കികൊണ്ട് ശ്രീയുടെ അച്ഛൻ ജംഗ്ഷനിലുള്ള ഒരു കടയിൽ നില്ക്കുന്നു. ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ അടുത്തുചെന്നു. ആ മുഖത്ത് ഒരു ചിരി പോലും ഞാൻ കണ്ടില്ല. "എന്താ മോനെ.. എന്റെ കുട്ട്യേ ഉപദ്രവിച്ച് മതിയായില്ലേ..? ഇപ്പോഴും തല്ലിക്കാൻ ഗുണ്ടകളെയും കൊണ്ടാണോ വരവ് ? എന്നാ പിന്നെ വൈകിക്കണ്ട. ചെന്നോളൂ.. കുട്ടിയവിടെ അവിടെ ചത്ത ശവം പോലെ കിടപ്പുണ്ട്. ഇത്രക്ക് ദ്രോഹിക്കാൻ അവൻ എന്തു തെറ്റാ നിങ്ങളോടൊക്കെ ചെയ്തത്? അല്ലേൽതന്നെ അവൻ അറിവില്ലായ്മ കൊണ്ട് എന്തേലും തെറ്റു ചെയ്യുകയോ, പറയുകയോ ചെയ്തെന്നിരിക്കട്ടെ ! ടോമിയുടെ പപ്പാക്ക് രണ്ടു തല്ലു കൊടുക്കാമായിരുന്നല്ലോ.. അതിന് ഞങ്ങളാരും എതിരു പറയുകയില്ലായിരുന്നു. ഇത് വാച്ചും, മൊബൈലും തല്ലിപൊട്ടിച്ച്, നടുറോഡിലിട്ട് പട്ടിയെ തല്ലുന്നതു പോലെ തല്ലിക്കളഞ്ഞില്ലെ ! നിങ്ങളുടെ നാടല്ലേ അത് ! അവനു പിടിച്ചു നില്ക്കാൻ കഴിയുമോ? ഉഴിച്ചിലും, പിഴിച്ചിലും കഴിഞ്ഞ് ഇനി എത്ര ദിവസം കഴിഞ്ഞാലവന് നേരെ ചൊവ്വെ നടക്കാൻ കഴിയും. ബൈക്കിനേയും അവൻമാർ നശിപ്പിച്ചു. ഒരിക്കലും ഇതൊന്നും ടോമിയുടെ ഭാഗത്തു നിന്നും ഞങ്ങൾ പ്രതീക്ഷിച്ചില്ല. നിന്റെ പപ്പക്കെതിരെ പോലീസിൽ ഒരു പരാതി കൊടുക്കാൻ എല്ലാവരും നിർബന്ധിച്ചു.. നിന്നെയോർത്ത് ഞാനതു തടസ്സപ്പെടുത്തി. നാളെയും ശ്രീക്ക് അങ്ങോട്ടു തന്നയല്ലേ വരേണ്ടത്. എന്തു ധൈര്യത്തിലാ ഇനി ഞങ്ങൾ വിടുക?".. ആ അച്ഛൻ നെടുവീർപ്പിട്ടു. "അങ്കിൾ, എനിക്കൊന്നുമറിയില്ല. എന്നെ വിശ്വസിക്കൂ.. എല്ലാം കഴിഞ്ഞ ശേഷമാണ് ഞാനെല്ലാം അറിയുന്നതു തന്നെ.. എനിക്കവനെ ഒന്നു കാണണം.. ദയവായി ഞാനൊന്നു പോയി കണ്ടോട്ടെ..".. അദ്ദേഹം സമ്മതിച്ചില്ല. "വേണ്ട. അവനു നല്ല വാശിയുണ്ട്. മാത്രമല്ല ടോമിയെ കണ്ടാൽ അവന്റെ അമ്മ എങ്ങിനെ പ്രതികരിക്കുമെന്ന് പറയാൻ വയ്യ.. അവൾ നല്ല പ്രതീക്ഷയിലായിരുന്നു.. നീ പോയി ശ്രീയെ വിവാഹത്തിനു സമ്മതിപ്പിക്കുമെന്നാണ് ഞങ്ങളെല്ലാം കരുതിയിരുന്നത്. പക്ഷെ തല്ലി വശക്കേടാക്കിയാണ് അവനെ ഇങ്ങോട്ടു വിട്ടത്. വാഴക്കുളത്ത് നിന്നും പ്രഭയും വന്നിട്ടുണ്ട്. വീടു മുഴുവൻ ബന്ധുക്കളാ.. നീയിപ്പോൾ അങ്ങോട്ടു പോകണ്ട. ഇന്ന് വൈകിട്ട് ഗോപു ദോഹയിൽ നിന്നും ഇങ്ങോട്ടേക്കു തിരിക്കും. നാളെ രാവിലെ എത്തും. അവനെയും നിന്റെ പപ്പായാകും ശിക്ഷിച്ചത്. അയാൾക്ക് ഇത്രക്ക് ദേഷ്യം തോന്നാൻ എന്തു പ്രവർത്തിയാണ് എന്റെ മകൻ ചെയ്തതെന്ന് മനസ്സിലാകുന്നില്ല. ടോമി ഇപ്പോൾ മടങ്ങി പൊക്കോളൂ.. ഇപ്പോഴുള്ള പ്രശ്നങ്ങളൊക്കെ ഒന്ന് ആറി തണുക്കട്ടെ ! പിന്നെ അവനെ കാണാം.. എന്തായാലും പപ്പാ കാണിച്ച നെറികേട് ഞങ്ങൾ കാണിക്കുന്നില്ല. അല്ലാതെ ഇവിടെ പറഞ്ഞു തല്ലിക്കാൻ ആളിന് ക്ഷാമമൊന്നുമില്ല. സായി വിളിച്ചിട്ട് ശ്രീയുടെ കൂട്ടുകാർ വണ്ടിയെടുത്ത് അങ്ങോട്ടു വരാനൊരുങ്ങിയതാണ്. പകരത്തിനു പകരം ചെയ്യാൻ.. പക്ഷെ ഞാനും, അവനും സമ്മതിച്ചില്ല. എന്തായാലും പപ്പായോടു പറഞ്ഞേരെ.. ചെയ്ത ഉപകാരങ്ങൾക്കൊക്കെ നന്ദിയുണ്ടെന്ന്.. മെഡിസിനു പഠിക്കുന്ന ഒരു പയ്യനെയാണ് ഈ ഗതിയാക്കിയത്." അന്ന് ഞാൻ എത്ര യാചിച്ചിട്ടും ശ്രീയുടെ അച്ഛൻ അവനെ കാണാൻ അനുവദിച്ചില്ല. നിർജ്ജീവമായ മനസ്സുമായി തിരിഞ്ഞു നടക്കുമ്പോൾ ഉഷയാന്റി എന്റെ ഫോണിൽ വിളിച്ചു പപ്പായെ കുറെ വഴക്കു പറഞ്ഞു. ഞാനാണ് എല്ലാത്തിനും കാരണമെന്നും അവർ എടുത്തു പറഞ്ഞു. അല്ലെങ്കിലും എപ്പോഴും സത്യത്തിന്റെ മുഖം ഭീകരമാണ്. എന്നെ പഴിക്കുന്ന ആർക്കും യാഥാർത്ഥ്യങ്ങൾ ഒന്നും അറിയില്ല. എന്തൊക്കെ കേട്ടാലും ഒന്നും പറയുവാനാകാതെ ഞാൻ നിശബ്ദനായി പോകുന്നു.. എന്തുവന്നാലും ഞാനാരോടും ഒന്നും പറയാൻ പോകുന്നില്ല. ഈ സത്യങ്ങൾ എന്നോടൊപ്പം മരിച്ചു മണ്ണടിയട്ടെ ! പപ്പാ ചെയ്തത് മഹാപാപമാണ്. അപരാധമാണ്. അതിന്റെ ശിക്ഷ ഞാനും അനുഭവിക്കേണ്ടിവരും.. ഒരു കുടുംബത്തിന്റെ ശാപമാണ് തലയിൽ വന്നു വീഴാൻ പോകുന്നത്. ബസ്സിലിരുന്നു തന്നെ എന്തൊക്കെയോ കണക്കുകൂട്ടി. എപ്പോഴും ശ്രീയുടെ വീട്ടിൽ പോയിട്ടു വരുമ്പോൾ അവൻ എന്റെ കൂടെ പോരുകയോ, കൊണ്ടുവന്നു ബസ്സ് കയറ്റി വിടുകയോ ചെയ്യും. ഞാൻ പരിചയപ്പെട്ടു, അടുത്തറിഞ്ഞു, ഒന്നായ ശേഷം എന്നെ അപമാനിക്കുകയോ, കളിയാക്കുകയോ ചെയ്യുന്ന ഒരു പെരുമാറ്റമോ, പ്രവർത്തിയോ ശ്രീയുടെ ഭാഗത്തു നിന്നും ഒരിക്കലും ഉണ്ടായിട്ടില്ല. ആ ശ്രീയാണ് വീട്ടു മുറ്റത്ത് വന്നു എന്നെ വളരെ മോശക്കാരനാക്കി സംസാരിച്ചത്. അത്രത്തോളം ആ മനസ്സ് നീറിയിരിക്കണം.. ആലോചിച്ചപ്പോൾ എനിക്ക് എന്നോടു തന്നെ വെറുപ്പു തോന്നി.. അവനെകൊണ്ട് വിവാഹത്തിനു സമ്മതിപ്പിക്കാൻ ഞാൻ തിരഞ്ഞെടുത്ത മാർഗ്ഗം തെറ്റായിരുന്നോ..? ഞാൻ സ്നേഹമായി കൂടെ നിന്നാൽ ഒരിക്കലും അവൻ ഒരു വിവാഹത്തിനെന്നല്ല, ഒരു പെണ്കുട്ടിയെ സ്വന്തം ജീവിതത്തിലേക്ക് എത്തിനോക്കുവാൻ പോലും സമ്മതിക്കില്ല.. എന്നോട് ഒരിക്കൽ പറഞ്ഞ ഒരു വാചകം ഞാനോർത്തു.. "എന്റെ മുത്ത് എന്റെ കൂടെയുണ്ടെങ്കിൽ ഈ ലോകം എനിക്കു സ്വന്തമാണ്.. " ഓരോന്നോർത്തോർത്ത് ഞാൻ വിങ്ങിപ്പൊട്ടി.. പുറമേക്ക് നോക്കി.. കണ്ണുകളിൽ നിന്നും കണ്ണുനീർ കുടുകുടെയൊഴുകി.. തകർന്നു തരിപ്പണമായ മനസ്സുമായാണ് ഞാൻ തിരികെ വീട്ടിലെത്തിയത്. ചെന്നു കയറിയ പാടെ മമ്മയോട് ഇക്കാര്യം പറഞ്ഞുടക്കി. " ആ പാവപ്പെട്ട ശ്രീയെ ഗുണ്ടകളെ കൊണ്ട് തല്ലിക്കാൻ അങ്ങേർക്കു നാണമില്ലേ ? ഇതൊരുമാതിരി സിനിമയിൽ കാണുന്ന പോലെ.. ഞാൻ ശ്രീയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു എന്ന് അന്ന് അവൻ വന്നു ബഹളമുണ്ടാക്കിയപ്പോൾ തന്നെ മനസ്സിലായില്ലേ? ഞാൻ കൊടുത്ത സാധനങ്ങൾ തിരികെ തന്ന് 'ഗുഡ്ബൈ' പറയാനാണ് അവനിവിടെ വന്നത്. അവന്റെ വിവാഹ നിശ്ചയവും ഉടനെ നടക്കുമായിരുന്നു. എന്നിട്ടും അവനെ കോളേജിൽ പോലും പോകാതെയാക്കി തല്ലിചതച്ചു നാട്ടിൽ വിട്ടു. ഇതിനൊക്കെ എന്താ പറയേണ്ടത്? ഞാനാരാണ് നിങ്ങൾക്ക് ? എന്നെ ദത്തെടുത്ത് വളർത്തുകയാണോ ? പറയ്.. ലജ്ജ തോന്നുന്നു ഇങ്ങനെയൊരാളിന്റെ മകനാണെന്ന് പറയാൻ .." . മമ്മക്ക് ഒന്നുമറിയില്ലെന്ന് പറഞ്ഞപ്പോൾ ഞാൻ കണ്മുന്നിൽ കണ്ട എന്തൊക്കെയോ തല്ലിതകർത്തു. ശബ്ദം കേട്ട് പപ്പാ പുറകുവശത്തു നിന്നും അകത്തു വന്നു. "നിങ്ങൾ ദുഷ്ടനാണ്.. നിങ്ങളെയാണ് ഇപ്പോൾ ഞാൻ ഈ ലോകത്തിലേറ്റവും കൂടുതൽ വെറുക്കുന്നത്." ഞാൻ രൗദ്രഭാവം പൂണ്ട് അലറി.. എനിക്കു വട്ടാണ് എന്നു പറഞ്ഞപ്പോൾ വീണ്ടും ഞാൻ തീൻമേശയുടെ കസേര അടിച്ചുപൊട്ടിച്ചു... എന്നെ ഭ്രാന്താശുപത്രിയിൽ കൊണ്ടുപോയി ചികിത്സിക്കണമെന്നു പറഞ്ഞ് പപ്പായെന്നെ കുറെ തല്ലി. എന്നെ ഉടനെ കുതിരവട്ടം മാനസിക രോഗാശുപത്രിയിൽ അഡ്മിറ്റ് ചെയ്യണമെന്നു പറഞ്ഞപ്പോൾ വീണ്ടും ഞാൻ കയർത്തു. 'ഇതിനു ഞാൻ നിങ്ങളെ കണ്ണുനീർ കുടിപ്പിക്കുമെന്നു പറഞ്ഞു ഞാൻ നേരെ മുറിയിലേക്ക് പോയി.. അന്ന് ഞാൻ ഒന്നും കഴിച്ചില്ല. മമ്മ പലവട്ടം വിളിച്ചു.. വാതിൽ അടച്ചു കുറ്റിയിട്ടു. ഒരു പോള കണ്ണടക്കാതെ ശ്രീയുടെ പേരു വിളിച്ചു നേരം വെളുക്കുവോളം ഞാൻ അലമുറയിട്ടു കരഞ്ഞു.. വേണ്ടപ്പെട്ട ഒരാൾ മരണപ്പെട്ടാൽ പോലും ഒരു വ്യക്തി അത്രയും കരയുമോ എന്ന് സംശയമാണ്.. അവസാനം കണ്ണുനീർ വറ്റി എന്നു തന്നെ പറയാം.. അടുത്ത ദിവസം നവംബർ 25 വെള്ളിയാഴ്ച ! പകലും ഞാൻ വെള്ളം മാത്രം കുടിച്ചു.. ഇടക്ക് ശ്രീയുടെ വീട്ടിലും, സുൽഫിയേട്ടനെയും വിളിച്ചു.. ആരും എന്റെ ഫോണ് എടുത്തില്ല എന്നു മാത്രമല്ല വെറുക്കപ്പെട്ടവനെ പോലെ എന്റെ വിളി 'കട്ട്' ചെയ്യുകയും ചെയ്തു. അന്നു പകൽ കഴിഞ്ഞ രാത്രി ഞാൻ പള്ളിയിലേക്കു പോയി മുട്ടിപ്പായ് പ്രാർത്ഥിച്ചു.. ഈ ജന്മത്തിലെ വേദനകൾക്ക് ശമനമുണ്ടാകാൻ ഈശോയോട് അർത്ഥനയിട്ടു നിറകണ്ണുകളോടെ ഞാനാ പടിയിറങ്ങി.. ആർക്കും വേണ്ടാത്ത ഒരു ജന്മമായ ഞാൻ ഈ ഭൂമിക്ക് ഭാരമാണെന്ന് സ്വന്തമായി വിധിയെഴുതി. മനസ്സിൽ ഉറച്ച ഒരു തീരുമാനമെടുത്തു ഞാൻ വീട്ടിലേക്കു പോയി. അതോടെ എന്റെ വേദനകളും അവസാനിച്ചു. റോസാചെടിക്കു കീടങ്ങളും, പുഴുവും വരാതിരിക്കാൻ പപ്പാ അടുത്തിടെ വാങ്ങിയ മരുന്ന് (വിഷം) അവിടുണ്ടായിരുന്നു.. അതെടുത്ത് ഞാൻ മുറിയിലേക്ക് കയറി കതകു വലിച്ചടച്ചു കുറ്റിയിട്ടു. രണ്ടു പ്രാവശ്യം ആത്മഹത്യ ചെയ്യാനൊരുങ്ങി പരാജയപ്പെട്ട ആ വഴികൾ ഇനി വേണ്ട. ഇതു തന്നെയാണ് നല്ലത്. ഒരു മനുഷ്യജീവൻ കവരാനുള്ള ശക്തി ഈ വിഷത്തിനുണ്ട്. എന്റെ ശ്രീയെ ഞാൻ മനസ്സിലോർത്തു.. അവനോടുo, അവന്റെ കുടുംബത്തിനോടും പപ്പാ ചെയ്ത ദ്രോഹങ്ങൾക്ക് ഞാൻ കർത്താവു തമ്പുരാനോട് മാപ്പിരന്നു.. അറിവായ നാൾ മുതൽ ആരെയും ചതിക്കാതെ ഇത്രയും നാൾ ജീവിച്ചു.. ഒരു പൂമ്പാറ്റയെ പോലെ പാറിപ്പറന്നു നടന്ന എന്റെ മനസ്സ് ആരും കണ്ടില്ല. എല്ലാവർക്കും അവരവരുടെ വാശിയായിരുന്നു വലുത് .. അണിയറയിൽ എല്ലാവരും തകർത്ത് ആടിയപ്പോൾ അരങ്ങത്ത് തളർന്നു വീണുപോയത് ഈ ടോമി മാത്രം.. ചെയ്യാത്ത തെറ്റിന് കുരിശിലേറിയ യേശുനാഥനെ പോലെ വേദനയുടെ തിരുശേഷിപ്പായി ഞാനിതാ ഒരടി നീങ്ങാനാകാതെ വിറങ്ങലിച്ചു നില്ക്കുന്നു. ഈ ജീവിതത്തിന്റെ സത്യാസത്യങ്ങളെ വെല്ലുവിളിച്ച് ഞാനിതാ ഈ ലോകത്തിനോട് വിടപറയുന്നു... ഇനി എനിക്കു ജീവിക്കാൻ അർഹതയില്ല. എന്നെ ജീവനു തുല്യം സ്നേഹിച്ച മനസ്സാണ് നടുറോഡിൽ കിടന്നു നൊന്തു പുളഞ്ഞത്.. ഇന്നെല്ലാവരും എന്നെ തെറ്റിദ്ധരിക്കുന്നു.. അതെ .. ഞാനാണ് എല്ലാത്തിനും കാരണക്കാരൻ.. ഞാൻ മാത്രം... ഇനി ഈ ശരീരത്തിന് എന്റെ ആത്മാവ് അർഹനല്ല. മാപ്പു ചോദിച്ച് ശ്രീക്കൊരു സന്ദേശമയച്ചു. ചെയ്തു തന്ന ഉപകാരങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് സിൽവിക്കും, സുൽഫിക്കും ഓരോ സന്ദേശമയച്ചു.. ജനാല തുറന്ന് ജിമ്മിയോടു അവസാന യാത്രാമൊഴി നല്കി. ആത്മാവിന് നിത്യശാന്തി നല്കാൻ ഈശോയോട് പ്രാർത്ഥിച്ചു. അപ്പാപ്പനെ ഫോണിൽ വിളിച്ചു ഒരുമ്മ കൊടുത്തു. മമ്മയോട് മനസ്സുകൊണ്ട് മാപ്പിരന്ന് ഞാനാ വിഷം മുഴുവനും ഒറ്റവലിക്ക് അകത്താക്കി ..



എന്റെ പ്രണയം ...... (ഭാഗം :: 99)
രണ്ടു ദിവസമായി ആഹാരമൊന്നുമില്ലാത്ത ഒഴിഞ്ഞ വയറിൽ ആ മരുന്നു ചെന്നതും ഞാൻ ചർദ്ദിക്കാൻ തുടങ്ങി. കുടിച്ച മരുന്ന് പകുതിയിലധികവും വെറും വെള്ളവുമായി പുറത്തുവന്നു. ഒരു മിനുട്ട് കഴിഞ്ഞതും തലയിൽ ആരോ കൂടം കൊണ്ടടിക്കുന്നതു പോലെ തോന്നി.. കണ്ണുകളിൽ മിന്നൽ പിണറുകൾ ...! മരണത്തെ ഞാൻ മുഖാമുഖം കണ്ടു. അവസാനം ഞാനാ മാർബിൾ തറയിൽ കുഴഞ്ഞു വീണു.. ഞാൻ ചർദ്ദിക്കുന്ന ശബ്ദം കേട്ട് മമ്മ ഓടിവന്നു വാതിലിൽ മുട്ടി. കാരണം അപ്പാപ്പൻ മമ്മയെ വിളിച്ചു എന്നെ വന്നു നോക്കാൻ പറഞ്ഞിരുന്നു. കാരണം പതിവില്ലാതെ വിളിച്ച് ഉമ്മയൊക്കെ കൊടുത്തപ്പോൾ എന്റെ സംസാരത്തിൽ അപ്പാപ്പന് എന്തോ പന്തികേടു തോന്നിയെന്നു പറഞ്ഞത്രെ ! ഇവിടുള്ള കുറച്ചു പ്രശ്നങ്ങൾ മമ്മ വഴി അപ്പാപ്പാനും അറിയാം. ഞാൻ എണീക്കാൻ പോലും വയ്യാതെ കിടന്നു. എന്റെ പ്രാണൻ പിടയുന്നതു പോലെ.. നെഞ്ചിടിപ്പ് ക്രമാതീതമായി കൂടി.. മരണത്തിനും, ജീവിതത്തിനുമിടയിലുള്ള ആ സമയം പപ്പായെ വിളിച്ചു മമ്മ കതുകു ചവിട്ടിതുറപ്പിച്ചു. അവർ രണ്ടുപേരും ചേർന്ന് എന്നെ പിടിച്ചു കട്ടിലിൽ കിടത്തി.. അപ്പോഴും ഞാൻ കുലച്ചുകൊണ്ടേയിരുന്നു.. എന്റെ കണ്ണ് മേലോട്ട് കയറിയപ്പോൾ മമ്മ ഉറക്കെ നിലവിളിക്കാൻ തുടങ്ങി. ചർദ്ദിയിൽ രക്തത്തിന്റെ അംശം കണ്ട് അവർ പേടിച്ചു. അപ്പോൾ പപ്പാ ഒഴിഞ്ഞ വിഷക്കുപ്പി കണ്ടെടുത്തു.. "ചെറുക്കൻ ചതിച്ചല്ലോ അന്നാമ്മോ. " എന്നു വിളിച്ചു എന്നെ വലിച്ചു പൊക്കി മമ്മയുടെ മടിയിൽ കിടത്തി. അതുകൂടി കണ്ടപ്പോൾ മമ്മയുടെ അലർച്ച കൂടി. അപ്പോഴേക്കും അയൽപക്കകാർ ഓടികൂടി. എന്റെ ഓർമ്മ മങ്ങി തുടങ്ങിയിരുന്നു.. പിന്നെ നാളുകൾക്കു ശേഷം മമ്മ പറഞ്ഞറിഞ്ഞ കാര്യങ്ങളായിരുന്നു. എല്ലാരും കൂടി എന്നെ പൊക്കിയെടുത്ത് കാറിലിട്ട് ആശുപത്രിയിൽ എത്തിച്ചു. പപ്പാ നിർത്താതെ കരയുകയായിരുന്നു. പപ്പാക്ക് കൈ വിറച്ചിട്ട് വണ്ടിയോടിക്കാൻ വയ്യ. ശാന്തിയാന്റിയുടെ ഭർത്താവ് രാജു അങ്കിളാണ് കാർ ഓടിച്ചത്.ആസ്പത്രിയിൽ ചെന്നപ്പോഴേക്കും എന്റെ ശരീരം നന്നായി വിയർത്തു കുഴഞ്ഞു പോയിരുന്നു.. ആദ്യം ഓക്സിജൻ തന്നു..പിന്നെ വിഷം ശരീരത്തിൽ കൂടുതൽ പ്രവർത്തിക്കാതിരിക്കാൻ ഒരു കുത്തിവയ്പ്പ് ! എന്റെ മുഖത്തു വെള്ളം തളിച്ചു തട്ടിയുണർത്തി.. ഒരു ബക്കറ്റ് സോപ്പു വെള്ളത്തിൽ നേഴ്സ് എന്റെ വയറു കഴുകി. അറ്റന്റർമാർ എന്നെ ബലമായി പിടിച്ചുവച്ചാണ് അത് ചെയ്തത്. പിന്നെയും ശ്വാസതടസ്സമുണ്ടായപ്പോൾ വീണ്ടും ഓക്സിജൻ തന്നു ഐ. സി യൂണിറ്റിലാക്കി.. 24 മണിക്കൂർ കഴിയാതെ ഒന്നും പറയാനാകില്ല എന്ന് ഡോക്ടർമാർ വിധിയെഴുതി. പള്ളിയിൽ നിന്നും വലിയച്ഛൻ വിളിച്ചു പറഞ്ഞതുകൊണ്ട് ആസ്പത്രിയിൽ നല്ല ശ്രദ്ധ കിട്ടി. ആ 24 മണിക്കൂർ നിരീക്ഷണത്തിൽ കഴിഞ്ഞ എന്റെ അവസ്ഥ പരിതാപകരമായിരുന്നു. കൂരിരുട്ടത്ത് അതിവേഗതയിൽ ഞാൻ യാത്ര ചെയ്യുന്നതായി തോന്നി.. കണ്ണുകളില്ലാതെ അപസ്വരങ്ങൾ ശ്രവിച്ച് വേദനാജനകമായ ആ യാത്രക്കൊടുവിൽ ഞാനുണർന്നു.. വീണ്ടും ബോധം മറഞ്ഞു.. കരഞ്ഞു തളർന്ന മമ്മയും, പപ്പായും.. ഇടക്കിടക്ക് എന്റെ ശരീരമർദ്ദം വളരെ താഴ്ന്നു പോകുന്നു.. രക്തത്തിൽ വിഷത്തിന്റെ അംശം കലർന്നിട്ടുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി. പിന്നെ രക്തം മാറ്റി പുതിയത് നിറച്ചു.. അന്ന് ആരൊക്കെയോ രക്തം തന്നു സഹായിച്ചു. ഒരിക്കൽ ഞാൻ കൊടുത്തതുപോലെ തന്നെ .. അന്ന് എന്റെ രക്തഗ്രൂപ്പിന് വളരെ ബുദ്ധിമുട്ടേണ്ടി വന്നു. എന്റെ ഓർമ്മയിലില്ലാത്ത മൂന്ന് ദിവസങ്ങൾ... പിന്നെ എനിക്ക് ബോധം തിരിച്ചു കിട്ടുമ്പോൾ ഞാൻ കൊച്ചിയിൽ ലേയ്ക്ഷോർ ആശുപതിയിലായിരുന്നു. ആരൊക്കെയോ നിറകണ്ണുകളുമായി വന്നുപോകുന്നു.. ഒരു നിഴലായി മാത്രമേ കാണാനാകുന്നുള്ളൂ.. മൂക്കിൽ കൂടിയും, വായിൽ കൂടിയും ട്യൂബ് ഇട്ടിരിക്കുന്നു. കിടന്നുതന്നെ മൂത്രം ഒഴിക്കാനുള്ള സൗകര്യവുമുണ്ട്. കഴുത്തിനു താഴോട്ടു ശരീരമുണ്ടെന്നു തോന്നുന്നില്ല. മമ്മ സംസാരിക്കുന്നതു മനസ്സിലാകുന്നുണ്ട്.. ആ ട്യൂബിൽ കൂടി ജ്യൂസ്‌, ചായ മാത്രo മമ്മ കുറച്ചുവീതം ഒഴിച്ചുതരും.. ഗ്ലൂക്കോസ് കൈയ്യിൽ കൂടി കയറുന്നുണ്ട്. കൈ നിറയെ കുത്തിയ പാടുകൾ.. കോഴിക്കോട് ആശുപത്രിയിൽ ഒരു ഷഡ്ഡി മാത്രമിട്ട് തലയ്ക്കു സ്ഥിരമില്ലാതെ അക്രമാസക്തനായി എല്ലാ രോഗികളുടെയും ബെഡ്ഡിലേക്ക് ഞാൻ പോയതായി മമ്മ പറഞ്ഞു. എല്ലാവരും പേടിച്ച് ബഹളമുണ്ടാക്കിയപ്പോൾ സെക്യൂരിറ്റികൾ വന്നു ബലമായി പിടിച്ചു എന്റെ രണ്ടു കാലും, കൈയ്യും കട്ടിലിൽ കെട്ടിയിട്ടു. ഞാൻ ശ്രീയുടെ പേര് അലറി വിളിക്കുന്നുണ്ടായിരുന്നത്രേ! വീണ്ടും ആരോഗ്യാവസ്ഥ മോശമായി തുടങ്ങിയപ്പോൾ മമ്മയുടെ സഹോദരൻ പറഞ്ഞതനുസരിച്ചാണ് കൊച്ചിയിൽ പുതിയ ലെയിക്ഷോർ ആശുപത്രിയിൽ കൊണ്ടുവന്നത്. അപ്പാപ്പന്റെ 'ടോമികുഞ്ഞേ.. നീ എന്തിനാടാ ഇതു ചെയ്തത്?' എന്നു ചോദിച്ചുള്ള കരച്ചിൽ ചെവിയിൽ മുഴങ്ങുന്നുണ്ടായിരുന്നു. എന്നെ ഇത്രയധികം സ്നേഹിക്കുന്ന ആൾക്കാരുണ്ടെന്നും, ഞാൻ ചെയ്തത് ആനമണ്ടത്തരമായിരുന്നുവെന്നും തോന്നിയത് അപ്പോഴാണ്‌. കാലക്രമേണ എനിക്ക് ഓർമ്മ കുറേശ്ശെ കിട്ടിതുടങ്ങി. എന്നാലും പഴയതൊന്നും വ്യക്തമായി ഓർത്തെടുക്കാൻ കഴിയില്ല.. മാത്രമല്ല വിഷത്തിന്റെ ശക്തിയാൽ എന്റെ കാഴ്ച മങ്ങിയിരുന്നു.. ഇനിയെന്റെ ജീവിതം എത്ര നാളെന്ന് ദൈവമാണ് തീരുമാനിക്കുന്നതെന്ന് ഡോക്ടർമാർ പപ്പായോടു പറഞ്ഞു. എന്നിട്ടും പപ്പാ കാശു വാരിയെറിഞ്ഞു.. വെന്തുപോയ എന്റെ കരളും, കുടലും ചികിത്സിച്ചു. ആമാശയം ഇനി മരണം വരെ ഒരു വയസ്സായ കുഞ്ഞിന്റേതു പോലെ ആയിരിക്കുമെന്നും അതിന്റെ ഭിത്തി നശിച്ചുപോയെന്നും, എരിവും, പുളിയുമുള്ള ഒരു ഭക്ഷണവും എനിക്ക് നല്കാൻ പാടില്ലെന്നും പ്രധാന ഡോക്ടർ പറഞ്ഞു. പതിനഞ്ചു ദിവസത്തെ ചികിത്സ കഴിഞ്ഞെങ്കിലും തലക്കു സ്ഥിരതയില്ലാത്തവരെ പോലെയായി ഞാൻ ! ചിലപ്പോൾ എനിക്കൊന്നും ഓർമ്മയില്ല. നാണക്കേട്‌ മൂലം ഇനിയെന്നെ കോഴിക്കോട് കൊണ്ടുപോകണ്ട, എന്റെ ചങ്ങാതിമാർ ഉൾപ്പെടെ ആരുമിതറിയണ്ട എന്ന് ഞാൻ മമ്മായോടു പറഞ്ഞു. എല്ലാവരും അത് ശരിവച്ചു.ബോധം വീണപ്പോൽ ഞാനറിയാത്ത ഒരു സത്യം ഓർമ്മ തിരികെ കിട്ടിയപ്പോൾ അറിഞ്ഞു. ഞാൻ മരണത്തിൽ രക്ഷപ്പെട്ടാൽ എന്നെ പള്ളിയിലെ അച്ഛൻ ആക്കിയേക്കാമെന്നു മമ്മ നേർച്ചയിട്ടത്രെ .. അതിനു ഞാൻ അർഹനല്ല എന്ന് എനിക്കു തന്നെയറിയാവുന്നതു കൊണ്ട് ആ നേർച്ച നടക്കില്ല, ഞാൻ ഖത്തറിൽ പൊയ്ക്കോളാമെന്നു മമ്മയോട് പറഞ്ഞു. എന്നാൽ ശിഷ്ടജീവിതം ഈശോക്ക് സമർപ്പിച്ച്‌ ജീവിക്കാൻ മമ്മ ഉപദേശിച്ചു..ഞാനതിന് മമ്മയുടെ തലയിൽ തൊട്ട് സത്യം ചെയ്തു.. അങ്ങിനെ ഞാൻ കുറവിലങ്ങാട്‌ കുടുംബ വീട്ടിലെത്തി.. പിന്നെ എന്നെ കൗണ്‍സിലിംഗിനു കൊണ്ടുപോയി. കുറേ നാൾ മാനസികരോഗത്തിനുള്ള ഗുളികയും കഴിച്ചു. ഇനി നാട്ടിൽ തുടരുന്നത് അപമാനമായി തോന്നി. മരണം പോലും ഉപേക്ഷിച്ച എന്നെ ദോഹയിൽ കൊണ്ടുപോകാൻ പപ്പയോടു ഞാൻ അപേക്ഷിച്ചു. അപ്പോൾ മമ്മക്കും കൂടെ വരണം. പപ്പാ നാട്ടിൽ നിന്നു തന്നെ ഞങ്ങൾക്ക് വിസകൾ ശരിയാക്കി. അങ്ങിനെ 2005 ഡിസംബർ 31 ന് മമ്മയുo, പപ്പയും, ഞാനും കൂടി നാടിനോട്‌ വിട പറഞ്ഞു ദോഹയിലേക്ക് പലായനം ചെയ്തു. അവിടെ ചെന്നാണ് പുതുവത്സരം ആഘോഷിച്ചത്. ഇടവിട്ടിടട്ട്‌ വാങ്ക് വിളി കേൾക്കുന്ന അല്ലാഹുവിന്റെ ആ മണ്ണിൽ ഞാൻ വേരുറപ്പിക്കുകയായിരുന്നു.. പണ്ട് യത്തീംഖാനക്ക് ചെയ്ത പുണ്യങ്ങൾ ഭാഗ്യങ്ങളായി എന്നെ അനുഗ്രഹിക്കുകയായിരുന്നു.. പുതിയ സ്ഥലവും, പുതിയ ജീവിതവും എന്നെ പുതിയൊരാളാക്കി മാറ്റുകയായിരുന്നു.. ഇനിയൊരു കാര്യം ഞങ്ങൾ ആസ്പത്രിയിൽ നിന്നും കുറവിലങ്ങാട്‌ പോയ ശേഷം ജിമ്മിയെ പപ്പായുടെ കാറിൽ കുടുംബ വീട്ടിലേക്കു കൊണ്ടുവന്നു. എനിക്കെന്തോ ആപത്ത് സംഭവിച്ചെന്ന് അവനു മനസ്സിലായി. അവൻ എപ്പോഴും ഞാൻ ഉറങ്ങുന്ന മുറിയുടെ വാതിലിൽ വന്നു കാവൽ കിടക്കുമായിരുന്നു.. ഒരു ദിവസം ഞാൻ മുള്ളാൻ ഇറങ്ങിയപ്പോൾ ഇരുട്ടത്ത് അവൻ കിടക്കുന്നത് കണ്ടില്ല. 80കിലോ ഭാരം ഉള്ള ഞാൻ അവന്റെ വയറിൽ ചവിട്ടിക്കൊടുത്തു. പാവം കരഞ്ഞതല്ലാതെ യാതൊരു പ്രകോപനവും ഉണ്ടായിരുന്നില്ല. ചെന്ന നാൾ തന്നെ ടോണിയുടെ പൂച്ചകുഞ്ഞിനെ കടിച്ചുകുടഞ്ഞു കൊന്നു കളഞ്ഞു. തലേന്നാൾ ആ പൂച്ചക്കുഞ്ഞിനെ ഞാൻ എടുത്ത് ഓമനിക്കുന്നത് അവനിഷ്ടപ്പെട്ടില്ല. അതിന് ഞാൻ കുറെ തല്ലി. തൂക്കിയെടുത്തെറിഞ്ഞു. എന്നിട്ടു പോലും വാലാട്ടി കൊണ്ട് എന്റെ അരികിൽ ഓടിവന്നു. മറ്റൊരു മൃഗത്തിനെയും സ്നേഹിക്കാൻ എന്നെ അവൻ സമ്മതിക്കില്ല. ശ്രീയെ പോലെ തന്നെ! 2005 ൽ ഞാൻ ദോഹയിൽ വന്ന ശേഷം അവൻ ആഹാരമെടുക്കാതെയായി. വഴിയിലോട്ട് നോക്കി ഒരൊറ്റ കിടപ്പാണ്. എന്തേലും കഴിപ്പിക്കാൻ ടെസ്സി ആന്റിയുൾപ്പെടെ എല്ലാവരും പരമാവധി ശ്രമിച്ചു. പച്ചവെള്ളം മാത്രം കുടിക്കും. ഒടുവിൽ ഞങ്ങൾ വന്ന് പതിനെട്ടാം ദിവസം അവൻ എന്നേക്കുമായി കണ്ണടച്ചു. എല്ലാവർക്കും അത്ഭുതമായി. ജിമ്മിക്ക് എന്നോടുള്ള ഇഷ്ടം ആർക്കും ഊഹിക്കാവുന്നതിലുമപ്പുറമാണ്. ഞാൻ ഓരോന്നോർത്തു. അന്ന് എന്നോട് എത്ര സ്നേഹമായിരുന്ന അച്ഛനാണ് ശ്രീയെ തല്ലിച്ചെന്നു പറഞ്ഞു ഒടുവിൽ വെറുപ്പ്‌ കലർന്ന സ്വരത്തിൽ സംസാരിച്ചത്. എല്ലാവർക്കും അവരവരുടെ കുട്ടികളാണ് വലുത് ! സ്വന്തം മാതാ-പിതാക്കളെ വെറുത്ത് നമ്മൾ മറ്റുള്ളവരെ കണ്ണടച്ചു സ്നേഹിച്ചാലും നമുക്ക് ഒരു ആപത്തു വരുമ്പോൾ സ്വന്തം അപ്പനുമമ്മയും മാത്രമാകും ഏറ്റവുമധികം വേദനിക്കുക,കൂടെയുണ്ടാകുക.. കുറച്ചുനാൾ മുന്തിയ ഭക്ഷണം, ശരിയായ വിശ്രമം എന്നെ കുറച്ച് ആരോഗ്യവാനാക്കി. സാവധാനം ഞാൻ പഠിക്കാൻ തുടങ്ങി. കണ്ണിന് കാഴ്ച തീരെയില്ല. ശ്രീ ഇഷ്ടപ്പെട്ടിരുന്ന എന്റെ കണ്ണുകൾ ഇനിയൊരാൾ നോക്കി കൊതിക്കണ്ട എന്ന് ദൈവം കരുതിക്കാണും. അതിൽ ഇനിയാരും ആകൃഷ്ടനാകാൻ പാടില്ല എന്നു കരുതി ഞാൻ മമ്മയോട് പറഞ്ഞു കണ്ണിനകത്ത്, മറ്റൊരു നിറം തോന്നിക്കുന്ന ഗ്ലാസ്‌ വയ്പ്പിച്ചു. പിന്നെ ഒഴിവുസമയങ്ങളിൽ പപ്പായുടെ ഓഫീസിൽ ചെറിയ ജോലികൾ ചെയ്തു സഹായിച്ചു. പക്ഷെ ഒരിക്കലും ഞാൻ പപ്പായോടു സംസാരിച്ചിട്ടില്ല. എനിക്കതിനു കഴിയാതെ പോയി എന്നുള്ളതാണ് സത്യം!. എന്തൊക്കെയോ നോവ്‌ എന്റെ ഉള്ളിന്റെയുള്ളിൽ പപ്പായോടുള്ള അകൽച്ചയായി മാറിയിരുന്നു. പപ്പായോടു പറയേണ്ട കാര്യങ്ങളെല്ലാം ഞാൻ മമ്മയോട് പറയും. മമ്മ ഞങ്ങൾക്കിടയിലെ ഹംസമായി. പിന്നെ സുമേഷിന്റെ സഹായത്തോടു കൂടി ഞാൻ 2007 ൽ നാട്ടിൽ പോയി പരീക്ഷ എഴുതി. നിർഭാഗ്യവശാൽ ആ വർഷം അപ്പാപ്പൻ ഈ ലോകത്തോടു വിട പറഞ്ഞു വെറുമൊരു ഓർമ്മ മാത്രമായി. ഞാൻ നാട്ടിൽ പോയിട്ടു വന്നതേയുണ്ടായിരുന്നുള്ളൂ.. അതുകൊണ്ട് കമ്പനിയുടെ ഉത്തരവാദിത്വങ്ങളെല്ലാം എന്നെ ഏല്പ്പിച്ചു പപ്പായും, മമ്മയും നാട്ടിലേക്ക് പോയി മരണത്തിൽ പങ്കെടുത്തു. അല്ലെങ്കിലും ചലനമറ്റ അപ്പാപ്പന്റെ ശരീരം കാണാൻ എനിക്ക് താല്പര്യമുണ്ടായിരുന്നില്ല.. നാട്ടിലെ എന്റെ ഒരേയൊരു ബന്ധം സുൽഫിയേട്ടൻ മാത്രമായിരുന്നു. ശ്രീയെ കുറിച്ച് ഞാൻ അറിഞ്ഞ പല കഥകളും അവിശ്വസനീയമായിരുന്നു. ഞാൻ ആത്മഹത്യക്ക് ശ്രമിച്ചത് വെറും കെട്ടുകഥയായി അവൻ ചിത്രീകരിച്ചു. ഞാനുംകൂടി അറിഞ്ഞാണ് അവനെ ആളെ വിട്ടു തല്ലിച്ചതെന്ന് അവൻ സുൽഫിയേട്ടനോട് പറഞ്ഞു. എല്ലാം എനിക്ക് ദോഹയിൽ വരാനുള്ള അടവായിരുന്നത്രെ ! മാത്രമല്ല ഹോസ്റ്റലിൽ രൂപേഷ് എന്ന ഒരു പയ്യനുമായി അവൻ സ്നേഹത്തിലായി. അവന്റെ മുറിയിൽ കൂടെ താമസിച്ചൊരു സുഹൃത്ത് ആയിരുന്നു രൂപേഷ്. ആ ബന്ധം വളർന്ന് പടർന്നു പന്തലിച്ചു നിൽക്കുമ്പോഴാണ് ഞാൻ 2008 ൽ എഞ്ചിനീയറിംഗ് അവസാന വർഷ പരീക്ഷ എഴുതാനായി കോഴിക്കോട് ചെല്ലുന്നത്. അന്ന് പറുദീസ പപ്പാ വാടകയ്ക്ക് കൊടുത്തിരുന്നു.. എന്നോടുള്ള വാശിക്കാണ് ശ്രീ ആ ബന്ധം തിരഞ്ഞെടുത്തതെന്ന് സുൽഫിയേട്ടൻ പറഞ്ഞപ്പോൾ ഒരു ചെറിയ പുഞ്ചിരിയിലൊതുക്കി ഞാൻ തിരികെ പോന്നു. കാരണം ശ്രീയെ കുറിച്ച് അങ്ങിനെ സങ്കല്പിക്കാൻ പോലും ഞാൻ തയ്യാറല്ലായിരുന്നു.. ഞാനും, സിൽവിയും സ്നേഹത്തിലാണെന്നു പറഞ്ഞു അവനെ അകറ്റിയതു പോലെ എന്നെ അകറ്റാനുള്ള ഒരു തന്ത്രമായിക്കൂടെ ശ്രീ -രൂപേഷ് ബന്ധo!. ഞാൻ എഞ്ചിനീയറിംഗ് കഷ്ടിച്ച് പാസ്സായി.. അതും മിതമായ മാർക്കോടു കൂടി ജയിച്ചെന്നേയുള്ളൂ. വിരളം ദിവസങ്ങൾ നാട്ടിൽ നിന്ന് ഞാൻ മടങ്ങിപോന്നതുകൊണ്ട് എനിക്ക് ശ്രീയെ പറ്റി കൂടുതലൊന്നും അറിയാൻ കഴിഞ്ഞില്ല. രൂപേഷിന്റെ കാര്യങ്ങൾ മെയിൽ അയക്കുന്നതുകൊണ്ട് സുൽഫിയുമായും ഞാൻ പിന്നെ ബന്ധപ്പെട്ടില്ല. പിന്നെ ആയിടക്ക്‌ അവന്റെ കാര്യങ്ങളറിയാനോ, ബന്ധപ്പെടാനോ ശ്രമിച്ചില്ല എന്നതാണ് വാസ്തവം! എന്റെ വിവരങ്ങളൊന്നും അവനും അറിയാൻ കഴിഞ്ഞില്ല.. അങ്ങിനെയിരിക്കുമ്പോൾ 2008 ഏപ്രിൽ 15 ഒരു നാൾ ആഹാരം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഞാൻ ചർദ്ദിച്ചു. ആത്മഹത്യാ ശ്രമത്തിനു ശേഷം എനിക്കൊന്നും നന്നായി കഴിക്കാൻ കഴിയുമായിരുന്നില്ല. ദഹനം എന്ന പ്രക്രിയ വളരെ മോശമാണ്. അതിന് 2006 മുതൽ ഗുളികകൾ കഴിക്കുന്നുണ്ട്. പെട്ടെന്ന് രക്തത്തിൽ കൗണ്ടിoഗ് കുറയുക.. തളർച്ച.. കാൽപാദം വേദന, അങ്ങിനെ കുറെ ലക്ഷണങ്ങൾ കണ്ടപ്പോൾ ദോഹയിലുള്ള ഒരു ആസ്പത്രിയിൽ കാണിച്ചു.കുറെ ടെസ്റ്റുകൾ നടത്തി.. അതിൽ കരളിനു സാരമായ തകരാറുണ്ടെന്നും, എത്രയും പെട്ടെന്ന് ഒരു ഗാസ്ട്രോ വിഭാഗത്തിൽ പെട്ട ഡോക്ടറെ കാണിക്കണമെന്നും ജനറൽ ഡോക്ടർ പറഞ്ഞു. അങ്ങിനെ ദോഹയിൽ നിന്നും വീണ്ടും ഞാൻ കൊച്ചിക്ക് പോയി. അവിടെ ഒരു മാസം ചികിത്സിച്ചു. കരളിന്റെ പ്രവർത്തനം തകരാറിലാണെന്ന് അവർ തീർപ്പു കല്പ്പിച്ചു.. എന്ടോസ്കോപ്പി ചെയ്തിട്ടും അസുഖമെന്തെന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. സ്കാനിംഗ്‌ ചെയ്തപ്പോൾ കരളിൽ നീരുവീഴ്ച കണ്ടു. രക്തം പരിശോധിച്ചപ്പോൾ ദ്വീപനരസം കരളിൽ കെട്ടിക്കിടന്ന് രക്തത്തിൽ കലരുന്നതായി കണ്ടെത്തി. അതിനു വേണ്ടുന്ന ഒരു കെട്ടു മരുന്നുമായി ഞാൻ ദോഹയിൽ വന്നു. ദിവസേന 12 ഗുളികകൾ! കൊഴുപ്പു കലർന്ന ഒരു ഭക്ഷണവും കഴിക്കാൻ പാടില്ല. ഞാൻ ആരോഗ്യം ശ്രദ്ധിക്കാൻ തുടങ്ങി. ആയിടെ നല്ലൊരു അറബിയുടെ കീഴിൽ എനിക്ക് ഉയർന്ന ശമ്പളത്തിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ജോലി കിട്ടി. പരിശീലനമെല്ലാം കഴിഞ്ഞ് 2010 ൽ ജോലി സ്ഥിരമായി.. താമസിക്കാൻ എല്ലാ സുഖസൗകര്യങ്ങളുമുള്ള ഒരു വില്ല. സ്വന്തമായി കാർ.. എല്ലാം കമ്പനി വക.. കുറേ ഭാഗ്യങ്ങൾ എന്നെ തേടി വരുമ്പോഴും ആയുസ്സിനു വേണ്ടി ഞാൻ പോരാടുകയായിരുന്നു. ഞാൻ സുരക്ഷിതനാണെന്നു തോന്നിയപ്പോൾ ഗൾഫ്‌ ജീവിതം മടുത്ത്, മതിയാക്കി പപ്പായും, മമ്മായും കുറവിലങ്ങാട്‌ ഒരു വീടു വാങ്ങി അങ്ങോട്ടു പോയി. വാടകക്ക്‌ കൊടുത്തിരുന്ന കോഴിക്കോടുള്ള 'പറുദീസ' പപ്പാ നല്ല വിലക്ക് വിറ്റു.. കുറെ വേദനകളും നല്കി, മകന്റെ ജീവൻ നഷ്ടമാകാൻ തുടങ്ങിയ ആ വീട് അവർ അത്രക്ക് വെറുത്തു പോയിരുന്നു.. നാട്ടിലുള്ള റബ്ബർ തോട്ടവും, മറ്റുള്ള വരുമാനവുമായി അവരവിടെ ജീവിക്കുമ്പോൾ ലൈംഗിക തൃഷ്‌ണ എന്നേക്കുമായി നഷ്ടപ്പെട്ടു ഞാനിവിടെ സഹനം തുടരുകയായിരുന്നു.. ആയിടെയാണ് ശ്രീയുടെ കുറേ പുതിയ വിശേഷങ്ങൾ ഞാനറിയുന്നത്.. അതെന്നെ തീരാദുഃഖത്തിലാഴ്ത്തി...(തുടരും )



എന്റെ പ്രണയം ............ (ഭാഗം:: 100)
ശ്രീയെ അടുത്തു പരിചയമുള്ള ഒരാളിൽ നിന്നാണ് ഞാനാ വിചിത്രമായ കഥകൾ കേട്ടത് ! 2005 ഡിസംബർ 9, ഞാൻ കൊച്ചി ആസ്പത്രിയിൽ നിന്നും കുറവിലങ്ങാട് പോന്ന ശേഷം, ആയുർവേദ ചികിത്സകളെല്ലാം കഴിഞ്ഞ് കോഴിക്കോട് വന്നപ്പോഴാണ് ഞാൻ ആത്മഹത്യക്ക് ശ്രമിച്ച വിവരം ആരോ പറഞ്ഞ് ശ്രീയറിയുന്നത്. അന്നതത്ര ഗുരുതരമാണെന്ന് അവൻ കരുതിയില്ല. ഞാൻ അവനെ ഉപേക്ഷിച്ചതിലുള്ള വാശിയായിരുന്നു അവന്റെ മനസ്സിൽ.. എന്നെ മറക്കാനുള്ള മറുമരുന്നായി അവൻ കൂടെ താമസിക്കുന്ന രൂപേഷിനെ കൂട്ടുപിടിച്ചു.പട്ടാമ്പിയിൽ നിന്നും ഹോസ്റ്റലിൽ വന്നുനിന്നു പഠിക്കുകയാണവൻ ! അവന്റെ അച്ഛനും, അമ്മയും ഒമാനിൽ ആയിരുന്നു. എന്റെ കണക്കുകൂട്ടലുകൾ പോലെ തന്നെ, നന്ദിതയുമായുള്ള വിവാഹം ഉറപ്പിക്കാൻ അച്ഛനോട് സമ്മതം മൂളിയിട്ടാണ് ശ്രീ കോഴിക്കോട്ടേക്ക് പോന്നത്. ആ ഉറപ്പിൻമേൽ പ്രിയചേച്ചിയുടെ വിവാഹം മംഗളമായി നടന്നു. താമസിയാതെതന്നെ ചേച്ചിക്ക് സർക്കാർ ജോലിയും കിട്ടി. ശ്രീയുടെ വിവാഹം വാക്കാൽ പറഞ്ഞു ജാതകങ്ങൾ കൈമാറി. പക്ഷെ അന്ന് മോതിരം മാറിയില്ല. അത് മെഡിസിൻ അവസാനവർഷം മതിയെന്ന് അവൻ നിർബന്ധം പിടിച്ചു. ഇതിനിടയിൽ ദോഹയിൽ നിന്നും ഞാൻ സുൽഫിക്കു മെയിൽ ചെയ്തു. ശ്രീയെ പറ്റി അറിയാൻ വേണ്ടിയായിരുന്നു അത് ! എന്നോടുള്ള വാശിക്ക് രൂപേഷുമായി സാധാരണ സുഹൃത്ബന്ധമേയുള്ളൂവെന്നും, ഒരു മുറിയിലാണെങ്കിലും ഒരിക്കലും ശാരീരികമായി ഒരടുപ്പവുമില്ല എന്നും ശ്രീ സുൽഫിയോട് പറഞ്ഞിരുന്നു... ടോമിയെ മറക്കാനിനി വർഷങ്ങൾതന്നെ വേണ്ടിവരുമെന്നും, അവൻ പോയതിനു ശേഷം ആരോടും യാതൊരുവിധ ആസക്തിയുമില്ലെന്നും ശ്രീ പറഞ്ഞതായി സുൽഫി എന്നോടു പറഞ്ഞു. മുമ്പ് ശ്രീയത് എപ്പോഴും പറയുമായിരുന്നു. നല്ല പ്രായത്തിൽ ഞങ്ങൾ ഒരുമിച്ചതാണ്. എന്നെ മനസ്സിൽ ഓർത്താൽ തന്നെ അവന്റെ രക്തം ചൂടു പിടിക്കും ! ഞാൻ ദോഹയിൽ വന്ന ശേഷം എന്നെ തിരികെ നാട്ടിൽ വരുത്താൻ വേണ്ടി ശ്രീ പല അടവുകളും പയറ്റി. രൂപേഷ് അവന്റെ എല്ലാമാണെന്ന് വെറുതെ വരുത്തിതീർത്തു. കാരണം സിൽവിയുമായി എനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ശ്രീയുടെ ചങ്ങാതി എന്റെ കോളേജിൽ പഠിച്ച ചന്തു പറഞ്ഞ് ശ്രീ മനസ്സിലാക്കി. അപ്പോൾ എന്റെ കാര്യത്തിൽ അവനു ദുരൂഹത തോന്നി. ഗൾഫ്‌ നാട്ടിലൊക്കെ സ്വവർഗ്ഗസ്നേഹം പതിവാണെന്നും, ടോമിയിപ്പോൾ ഏതോ ഒരു സുന്ദരൻ ചെക്കന്റെയൊപ്പം ജീവിക്കുകയാകും എന്ന് അവൻ സ്വയം കണക്കുകൂട്ടി.. രൂപേഷിനോടുള്ള ബന്ധമറിഞ്ഞു അസൂയ തോന്നി ഞാൻ നാട്ടിൽ തിരികെ ചെല്ലണം. അതിനു വേണ്ടി എനിക്കറിയാവുന്ന പലരോടും അവൻ രൂപേഷിനെ വാഴ്ത്തി. പക്ഷെ ഞാനതത്ര ഗൗരവമായി എടുത്തതേയില്ല. കാരണം എനിക്കു പകരം ശ്രീ രൂപേഷിനെയല്ല, ആരെയും സ്നേഹിക്കില്ല എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. മാത്രമല്ല ഞങ്ങൾ സ്നേഹമായിരിക്കുമ്പോൾ തന്നെ, ഇനി ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതല്ലാതെ മറ്റൊരാണുമായി ബന്ധം കൂടില്ല എന്ന് ഞങ്ങൾ രണ്ടുപേരും ഒരുപോലെ പ്രതിഞ്ജ എടുത്തിരുന്നു. അങ്ങിനെ നാളുകൾ കഴിയവേ.. ശ്രീയുടെ മോതിരം മാറ്റം തീരുമാനിച്ചു. എന്നാൽ എട്ടാം നാൾ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ശ്രീയെ കാത്തിരുന്നത്. ആ പെണ്‍കുട്ടി (നന്ദിത) ആത്മഹത്യ ചെയ്തുകളഞ്ഞു. തൂങ്ങിമരണമായിരുന്നു.. ആർക്കും കാരണമറിയില്ല.. അപസ്മാരം വരുന്ന സമയങ്ങളിൽ പലപ്പോഴും ആ കുട്ടിക്ക് ആത്മഹത്യ പ്രവണതയുണ്ടായിരുന്നത്രെ ! ഒരു വട്ടം കിണറ്റിൽ ചാടിയെന്നും പറയുന്നു. ആ കുട്ടിയുടെ വീടിന്റെ പരിസരത്തുള്ള ഒരു വായനക്കാരൻ പറഞ്ഞത് മറ്റൊരു കഥയാണ്‌. ആ കുട്ടിയുടെ ദേഹത്ത് ഒരു മുങ്ങിമരിച്ച പെണ്‍കുട്ടിയുടെ പ്രേതബാധയുണ്ടായിരുന്നത്രെ! ആറു വർഷമായി അതൊഴിപ്പിക്കാൻ അവർ മന്ത്രവാദം ചെയ്യുന്നുണ്ടായിരുന്നു. ആ കുട്ടിയെയാണ് എന്റെ ശ്രീയുടെ തലയിൽ കെട്ടിവയ്ക്കാൻ നോക്കിയതും, ഞാനീ ത്യാഗങ്ങൾ ചെയ്ത് ഇന്നീ അവസ്ഥയിലായതും.. കേട്ടപ്പോൾ തന്നെ മനസ്സിൽ വല്ലാത്ത അമർഷം തോന്നി. പെണ്‍കുട്ടി മരിച്ചപ്പോൾ ആ വീട്ടുകാരുടെ വിധം മാറി. ശ്രീയെ പഠിപ്പിക്കാൻ ബാങ്കിൽ നിക്ഷേപിച്ച തുക അവർ മടക്കി ചോദിച്ചു. ആ രൂപ കൊണ്ടായിരുന്നു ശ്രീയുടെ അച്ഛൻ പ്രിയചേച്ചിയുടെ വിവാഹം ആർഭാടമായി നടത്തിയത്. ആ രൂപ കൊടുക്കാത്തതിൽ അവർ പ്രിയചേച്ചിയെ ശല്യപ്പെടുത്താൻ തുടങ്ങി. അതിനിടയിൽ ആ രൂപ കൊടുക്കാൻ കഴിയാത്ത ആധിയിൽ ശ്രീയുടെ അച്ഛൻ ഹൃദ്രോഗം വന്ന് മരണപ്പെട്ടു. മുമ്പ് രണ്ട് ഹൃദയാഘാതം കഴിഞ്ഞതായിരുന്നു. പിന്നെ ആ കാശു കൊടുക്കേണ്ട ചുമതല ശ്രീക്കായി. ആ കാശു കൊടുക്കാൻ വൈകുന്തോറും ഭർതൃവീട്ടുകാർ പ്രിയചേച്ചിയെ പീഢിപ്പിച്ചുകൊണ്ടേയിരുന്നു.. അവസാനം ഒരു മാർഗ്ഗവുമില്ലാതെ ശ്രീയുടെ അമ്മ ആ നാലുകെട്ടും പടിപ്പുരയും ഉൾപ്പെടുന്ന സ്ഥലം അവർക്ക് തീറെഴുതിക്കൊടുത്തു. പിന്നെ ശ്രീയുടെ മുത്തശ്ശിയും മരണപ്പെട്ടു. ശ്രീയുടെ വീടിന്റെ തടികളെല്ലാം ചിതലെടുത്തു ദ്രവിച്ചുതുടങ്ങിയിരുന്നു. പുതുക്കാൻ കാശു വേണ്ടേ..? പശുക്കളെ വിറ്റു. അച്ഛന്റെ മരണത്തോടെ നെൽകൃഷി മുടങ്ങി. എല്ലാം കൊണ്ടും കഷ്ടകാലം ! അവർ ഒരു വാടക വീട്ടിലേക്കു മാറി. ഒരേ സമയം അച്ഛന്റെയും, നന്ദിതയുടെയും മരണം ശ്രീയെ തളർത്തിക്കളഞ്ഞു. അവന്റെ അവസാന വർഷ പരീക്ഷയുടെ സമയത്താണ് എല്ലാ വിഷമങ്ങളും വന്നു ഭവിച്ചത്. അതവന്റെ ഭാവിയെ നന്നായി ബാധിച്ചു. ജയിക്കാനുള്ള മാർക്ക് മാത്രമാണ് ശ്രീക്ക് നേടാനായത്. അവൻ എന്റെ സാമീപ്യം ഏറ്റവും കൂടുതൽ ആഗ്രഹിച്ച സമയമായിരുന്നു അതെന്ന് ശ്രീ പറഞ്ഞു. ശ്രീയെ വേർപ്പെട്ട എന്റെ ദുഃഖവും, കണ്ണുനീരുമാണ് ആ കുടുംബം ശിഥിലമാക്കിയെതെന്ന് ഞങ്ങളെ രണ്ടുപേരെയും അറിയാവുന്ന പലരും ശ്രീയോട് പറഞ്ഞപ്പോൾ അവൻ മാപ്പു ചോദിച്ചുകൊണ്ട് അഞ്ചു പുറമുള്ള രണ്ട് കത്തുകൾ എന്റെ പേരിൽ പറുദീസയിലേക്ക് അയച്ചിരുന്നു.. ആ കത്തുകൾ ആരു കൈപ്പറ്റിയെന്ന് ഇന്നും അജ്ഞാതമാണ്. അപ്പോൾ പപ്പാ വീട് ഒരു ഡോക്ടറുടെ കുടുംബത്തിന് വാടകക്ക് കൊടുത്തിരിക്കുകയായിരുന്നു. മെഡിസിൻ ജയിച്ച് പരിശീലനമൊക്കെ കഴിഞ്ഞ് അവൻ എറണാകുളത്തുള്ള ഒരു സ്വകാര്യ ആസ്പത്രിയിൽ ഗാസ്ട്രോ വിഭാഗത്തിൽ കുറച്ചുനാൾ ജോലി ചെയ്തു. ഇതിനിടക്ക് രൂപേഷും സന്ദർശനവിസയിൽ മാതാപിതാക്കളുടെ അടുത്തേക്ക് (ഒമാൻ) പറന്നു. ശ്രീ പിന്നെ കൂടുതൽ ശമ്പളത്തിൽ ബംഗ്ളൂർ പേരുകേട്ട ഒരു ആസ്പത്രിയിലേക്കു പോയി. അവിടെ ജോലിയെടുക്കുമ്പോൾ ശ്രീ രൂപേഷിനെ ഗൾഫിൽ നിന്നും വിളിച്ചുവരുത്തി. ശ്രീയുടെ ഒത്താശയോടെ രൂപേഷ് അതേ ആസ്പത്രിയിൽ അനസ്‌ത്യേഷ്യസ്റ്റ് ആയി ചാർജ് എടുത്തു. അപ്പോഴാണ്‌ അവർ രണ്ടുപേരും കൂടി ഒരു മുറിയെടുത്ത് താമസമാരംഭിച്ചത്. എന്റെ ഒരു വിവരവുമില്ലാതെ തളർന്ന ശ്രീ ക്രമേണ രൂപേഷ് എന്ന തണലിലേക്ക് അറിയാതെ ചാഞ്ഞു.. കാരണം അത്രത്തോളം ഏകാന്തത അവൻ അനുഭവിച്ചിരുന്നു. കാണാൻ സൗന്ദര്യം കുറവായിരുന്ന രൂപേഷിനു ശ്രീയെ കിട്ടിയത് ഭാഗ്യം ആയി അവനും കരുതി. പക്ഷെ പല പോരായ്മകളുടെയും ഉറവിടമായിരുന്നു രൂപേഷെന്നു ശ്രീ തന്നെ സമ്മതിക്കുന്നു. ശ്രീയെ കൂടാതെ പല ബന്ധങ്ങളും രൂപേഷിനുണ്ടായിരുന്നത്രെ ! ശ്രീ മന:പൂർവ്വം അവനെ തിരഞ്ഞെടുത്തതാണ്. ഞാൻ അകന്നതോടെ വെളുത്ത നിറമുളളവരെ വിശ്വസിക്കാൻ കൊള്ളില്ല എന്നവൻ വിശ്വസിച്ചു. ആദ്യം സ്നേഹിച്ചു ചതിച്ച പെണ്‍കുട്ടിയും വെളുത്തു സുന്ദരിയായിരുന്നു. സൗന്ദര്യത്തെ അവൻ ഭയന്നു. ഒടുവിൽ ശാരീരികമായും, മാനസികമായും എല്ലാ അർത്ഥത്തിലും ശ്രീയും, രൂപേഷും ഒന്നായി.. പ്രണയത്തിന്റെ കാര്യത്തിൽ രൂപേഷ് എന്റെ ടോമിയുടെ വെട്ടത്തു വരില്ലെന്നും, ഞാനും രൂപേഷും തമ്മിൽ രാവും, പകലും വ്യത്യാസമാണെന്നു ശ്രീ സുൾഫിയോടു പറഞ്ഞുവെന്ന് എനിക്കവൻ മെയിൽ അയച്ചു. എല്ലാം കേട്ടു മടുത്ത് ഒടുവിൽ ഞാനെന്റെ ഇമെയിൽ ഐഡി തന്നെ ഇല്ലാതാക്കി. കാരണം ശ്രീയെ കുറിച്ച് നല്ലതൊന്നും കേൾക്കുന്നില്ല. എനിക്കതു കുറ്റബോധമായി. അങ്ങിനെ സുൽഫിയുമായുള്ള എന്റെ ബന്ധവും മുറിഞ്ഞു. വാങ്കുവിളികളുടെ അറബിനാട്ടിൽ ഞാനും ഒരംഗമായി.. 2012 ഓഗസ്റ്റ് ഇരുപതിന് ശ്രീയുടെ വിവാഹം കഴിഞ്ഞു. അതും ഒരു തടിച്ചി കുട്ടിയെ..നിഷ.. ശ്രീയുടെ പട്ടാളം നരേന്ദ്രൻ മാമൻ കൊണ്ടു വന്ന വിവാഹാലോചനയായിരുന്നു അത് !. നല്ല കാശുള്ള വീട്ടിലെ ഏകമകൾ ! അതിനിടയിൽ പ്രിയചേച്ചിയുടെ ഭർത്താവ് ജോലി സ്ഥലംമാറ്റത്തെ തുടർന്ന് ശ്രീയുടെ കുടുംബ വീടൊക്കെ വിറ്റു പെറുക്കി തലസ്ഥാന നഗരിയിലേക്ക് പോയി. ശ്രീയുടെ ഭാര്യാവീട് കോതമംഗലം. അവിടെ അവനൊരു വലിയ വീടു വച്ചു. ശ്രീയുടെ അമ്മയും, അനുജത്തിയും കൂടെ പോന്നു. പക്ഷെ ശ്രീയുടെ ദാമ്പത്യo പരാജയമായിരുന്നു.. എന്നെ മനസ്സിൽ നിറച്ചാണ് അവൻ മറ്റുള്ളവരെ നോക്കുന്നത്. എന്റെ ശരീരഭംഗി അവൾക്കില്ല എന്നവൻ പറയുമ്പോൾ ഞാൻ എന്താണ് പറയേണ്ടത്? എന്നും മുഖത്തോടു മുഖം നോക്കിയാൽ അവർ തമ്മിൽ വഴക്ക് ! പലരും ഇടപെട്ടു.. നിവർത്തികെട്ട് ഒരു നാൾ നിഷ താലിമാല വലിച്ചു പൊട്ടിച്ച് ശ്രീയുടെ മുഖത്തെറിഞ്ഞുകൊടുത്തിട്ട് പിണങ്ങി സ്വന്തം വീട്ടിലേക്കു പോയി.. ഇടക്ക് അവൻ അവളെ തല്ലുമായിരുന്നു.. ആ സമയം ആസ്പത്രിയിൽ സമയത്തിന് ജോലിക്കു പോകാതെ വീണ്ടും അവൻ കള്ളുകുടി തുടങ്ങി. വീട്ടിൽ തുടരെ പ്രശ്നങ്ങൾ ആയപ്പോൾ നിഷ വിവാഹ മോചനം ആവശ്യപ്പെട്ടു. നിഷയുടെ സ്വഭാവത്തിൽ മനംനൊന്ത്,ശ്രീയുടെ അമ്മയും, പെങ്ങളും പ്രഭചേച്ചിയുടെ കൂടെ താമസമാക്കി. പിന്നെ ആരൊക്കെയോ ഇടപെട്ട് ദാമ്പത്യപ്രശ്നം കുടുംബകോടതിയിൽ വച്ച് ഒത്തുതീർപ്പാക്കി വിട്ടു . നിഷക്ക് കറുത്ത് വണ്ണം കൂടിപ്പോയതായിരുന്നു അവന്റെ കണ്ണിലെ കരട് ! പിന്നെ കണ്ണുകൾക്കുo, തലമുടിക്കും സൗന്ദര്യം പോരാ എന്നതും ചാടിയ വയർ, മുഖക്കുരു, കസേരയിൽ കാലു പൊക്കിവച്ചിരിക്കുക, തലയിൽ എണ്ണ തേക്കുക, ഷാമ്പൂ ഇടാതിരിക്കുക, രണ്ടു നേരം കുളിക്കാതിരിക്കുക, രുചികരമായ പാചകമറിയില്ല.. ഇങ്ങിനെയുള്ള നിസ്സാരകാര്യങ്ങൾ അവളിൽ അവൻ കണ്ട കുറ്റങ്ങൾ ആയിരുന്നു. ഇതെല്ലാം ഒരിക്കൽ എന്നോടു കൂടെ ജീവിച്ചതിന്റെ കുഴപ്പങ്ങൾ മാത്രമായിരുന്നു.. എന്നിൽ അവൻ കണ്ടത് മറ്റൊരാളിൽ കാണണമെന്ന വാശി ! ഭർത്താവിന്റെ ആഗ്രഹങ്ങൾക്കൊത്ത് മാറാൻ നിഷക്കും കഴിഞ്ഞില്ല. ഒടുവിൽ മന:സമാധാനത്തിനു വേണ്ടി ശ്രീ അവളെ ബാംഗ്ളൂർക്ക് കൂടെ കൊണ്ടുപോയി. അവിടെ വച്ചു യാദൃശ്ചികമായി ഭർത്താവുപേക്ഷിച്ച ഒരു മലയാളി പെണ്ണിനെ അവൻ പരിചയപ്പെട്ടു. ഹരിപ്പാട്ടുകാരിയായ അവൾ ആ ആസ്പത്രിയിലെ റിസെപ്ഷനിസ്റ്റ് ആയിരുന്നു. സൗമ്യ എന്നു പേരുള്ള ആ സുന്ദരിയെ ശ്രീക്ക് ഇഷ്ടമായി. നിഷയിൽ കണ്ട കുറവുകൾ നികത്തുന്ന ഒരു പെണ്‍കുട്ടി ! അവളുടെ ശബ്ദമാധുര്യം ശ്രീയെ വല്ലാതെ മോഹിപ്പിച്ചു. പതിയെ ശ്രീയും, സൗമ്യയും തമ്മിൽ സ്നേഹമായി. ഒടുവിൽ നിഷക്കു സംശയമായപ്പോൾ അവർ തമ്മിൽ ഒരു ബന്ധവുമില്ല എന്നു വരുത്തിതീർക്കാൻ സൗമ്യയെ അവൻ രൂപേഷിനു വിവാഹമാലോചിച്ചു. രൂപേഷ്, ശ്രീ പറയുന്നതിന് ഒരടി അപ്പുറമില്ല. കാരണം സൗമ്യക്കു വീട്ടുകാർ വേറെ വിവാഹം നോക്കുന്നുണ്ടായിരുന്നു. ശ്രീയുടെയും, രൂപേഷിന്റെയും നല്ലൊരു സുഹൃത്തു കൂടിയായിരുന്നു സൗമ്യ. അങ്ങിനെ ഈഴവ സമുദായത്തിൽ പെട്ട അവരുടെ വിവാഹം എസ്.എൻ.ഡി.പി ഹാളിൽ വച്ച് ആർഭാടമായി നടന്നു. വിവാഹത്തിൽ ശ്രീ സജീവമായി പങ്കെടുത്തു. നിർഭാഗ്യവശാൽ ആദ്യരാത്രിയിൽ എന്തൊക്കെ ചെയ്യണം എന്ന് ശ്രീ, രൂപേഷിന് സന്ദേശമയച്ചത് സൗമ്യ വായിക്കാനിടയായി. അപ്പോൾ അതു കണ്ട കാര്യം അവൾ രൂപേഷിനോട് മിണ്ടിയില്ല. പക്ഷെ അതവളുടെ മനസ്സിൽ ഒരു കരടായി കിടന്നു. അത്രയ്ക്ക് ആഴത്തിൽ ലൈംഗികതയെഴുതുന്ന എന്തു ബന്ധമാണ് ഇവർ തമ്മിലുള്ളത് എന്ന് അവൾ ചികയാൻ തുടങ്ങി. രണ്ടാം വിവാഹം ആണെങ്കിലും പ്രായക്കുറവായതിനാലും, സുന്ദരിയായതിനാലും സൗമ്യയെ രൂപേഷ് സ്നേഹിച്ചു. പക്ഷെ ശ്രീ, രൂപേഷിനെ മൊബൈലിൽ വിളിക്കുമ്പോൾ അവൻ അതും കൊണ്ട് കുളിമുറിയിലോ പുറത്തേക്കോ ഓടും.. അതൊക്കെ സൗമ്യയുടെ സംശയങ്ങൾക്ക് ആക്കം കൂട്ടി. അവൾ രഹസ്യമായി അവന്റെ ഇ-മെയിൽ തപ്പി.. എല്ലാം അരിച്ചുപെറുക്കി നോക്കിയിട്ടും തെളിവൊന്നും കിട്ടിയില്ല. കാരണം രൂപേഷിന് വേണ്ടി ശ്രീ പ്രത്യേകം വ്യാജ ഐഡി ഉണ്ടാക്കിയിട്ടുണ്ടായിരുന്നു. രൂപേഷിനുo ശ്രീയുടെയും, സൗമ്യയുടെയും പെരുമാറ്റത്തിൽ സംശയമായി. അവർ തമ്മിൽ എന്നും സംശയവും, വഴക്കുമായി. ഒരു സ്വസ്ഥതയുമില്ലാതെ ഒടുവിൽ രൂപേഷും, സൗമ്യയും മസ്കറ്റിലേക്ക് പറന്നു. ശ്രീയിൽ നിന്നും രൂപേഷിനെ വേർപ്പെടുത്തേണ്ടത് സൗമ്യയുടെയും, ശ്രീയിൽ നിന്നും സൗമ്യയെ വേർപ്പെടുത്തേണ്ടത് രൂപേഷിന്റെയും, നിഷയുടെയും ആവശ്യവുമായിരുന്നു. ഒമാനിൽ രൂപേഷിന്റെ അച്ഛൻ ഉണ്ടായിരുന്നു. അമ്മ തിരികെ നാട്ടിലേക്കു പോയിരുന്നു. ഒമാനിൽ ഒരു ആസ്പത്രിയിൽ അവർ രണ്ടുപേരും ജോലി നോക്കി. അപ്പോൾ രൂപേഷിനെ ശ്രീ ഫോണ്‍ വിളിക്കുന്നത് കൂടിവന്നതേയുള്ളൂ.. ഒരുനാൾ മൊബൈലിൽ എന്തോ ഒരു സന്ദേശം കണ്ട് രൂപേഷിന് ശ്രീയുമായി സ്വവർഗ്ഗാനുരാഗം ഉണ്ടായിരുന്നുവെന്ന് സൗമ്യ മനസ്സിലാക്കി. തെളിവായി അവൾ രൂപേഷ് ഉപയോഗിച്ച വ്യാജ ഫേസ്ബുക്ക് ഐഡി കണ്ടെത്തി. അതോടെ എല്ലാം പൊളിഞ്ഞു. അന്ന് സൗമ്യ സ്വന്തം കൈ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു അത്ഭുതകരമായി രക്ഷപ്പെട്ടു.. ഒടുവിൽ രോഗികളെ ശസ്ത്രക്രിയക്ക്‌ മയക്കുന്ന മരുന്ന് രൂപേഷ് സ്വന്തമായി ഉപയോഗിക്കാൻ തുടങ്ങി. അങ്ങിനെ അമിതമായി മയക്കുമരുന്ന് കുത്തിവച്ച്, രാത്രി ലക്കുകെട്ട് കാറോടിച്ച്, 2012 ൽ ഒമാനിലെ ഒരു കാർ അപകടത്തിൽ രൂപേഷ് അതിദാരുണമായി കൊല്ലപ്പെട്ടു. അത് പത്രങ്ങളിലൊക്കെ വന്ന വാർത്തയായിരുന്നു. പട്ടാമ്പിയിൽ പ്രധാന പാതയിൽ അനേകം കടകളോടു കൂടിയ വലിയൊരു കെട്ടിടത്തിന് ഉടമയായിരുന്നു രൂപേഷ്. ആ പെണ്‍കുട്ടി ഇപ്പോൾ രൂപേഷിന്റെ സ്വത്തിനു വേണ്ടി കേസുമായി കഴിയുന്നു. രൂപേഷിന്റെ മരണം ശ്രീയെ തളർത്തിക്കളഞ്ഞു. ആ ശവശരീരം കാണാൻ പോലും അവൻ പോയില്ല. അത്രക്കു മനസ്സു തളർന്ന് ശ്രീ എന്നെ തിരഞ്ഞു നടന്നു. പറുദീസയിൽ തിരക്കി ചെന്നപ്പോൾ ഞങ്ങൾ അവിടം വില്പ്പന ചെയ്തു എന്നറിയുന്നു.. സുൽഫിക്കോ, മറ്റാർക്കോ എന്നെ കുറിച്ച് വിവരവുമില്ല.. ശ്രീ മനസ്സു തകർന്നു 2014 ൽ ഇന്ത്യ തന്നെ വിട്ടു.. പോകുന്നതിനു മുമ്പ് എന്നെ കാണാനും, ബന്ധപ്പെടാനുമായി അവൻ കുറേ അലഞ്ഞുനടന്നു. ഒടുവിൽ സിംഗപൂരിലെ ഒരു ആസ്പത്രിയിൽ ശ്രീ ജോലിക്കു കയറി. ആസ്പത്രി മാറിയെങ്കിലും ഇപ്പോഴും ശ്രീ അവിടെതന്നെയാണ്. ശ്രീയുടെ ഭാര്യ ഇപ്പോൾ ബാംഗ്ലൂരിൽ ഇൻഫോസിസിൽ ജോലി നോക്കുന്നു.. ഇനിയെന്റെ കാര്യം, 2011 ൽ എനിക്ക് വീണ്ടും സുഖമില്ലാതെയായി. അപ്പോൾ ഞാൻ മുമ്പ് ഡോക്ടർ എഴുതി തന്ന 
ഗുളികകൾ തന്നെ വീണ്ടും കഴിച്ചു. നല്ല വീര്യം കൂടിയ ഗുളികകൾ.. പക്ഷെ രോഗശമനം ഉണ്ടാകുന്നില്ല.. കഴിക്കുന്നതെല്ലാം അതേസമയം തന്നെ ചർദ്ദിക്കുന്നു.. വിഷമങ്ങളുടെ ദിനങ്ങൾ! (തുടരും ..) 



എന്റെ പ്രണയം ... (ഭാഗം :101) ******അവസാനഭാഗം *******

ആയിടെയാണ് ദോഹ ക്രിസ്ത്യൻ കമ്മ്യൂണിറ്റി ഹാളിൽ വച്ചൊരു പരിപാടി നടക്കുന്നത്. ഞാൻ വളരെ ഉഷാറായി അതിൽ പങ്കെടുത്തു. അന്ന് അവിടെ ഒരു യുവഗായകൻ 'സത്യനായകാ .. വിമുക്തി ദായകാ..' എന്ന സിനിമാഗാനം ഹൃദ്യമായി ആലപിച്ചത് എന്റെ ശ്രദ്ധയിൽ പെട്ടു.. എന്റെ ചങ്ങാതിയായ 'കുട്ടേട്ടൻ' ആണ് ആ ഗാനഗന്ധർവ്വനെ എനിക്കു പരിചയപ്പെടുത്തിയത്. ഡാനി എന്നായിരുന്നു അവന്റെ പേര് .നീല ജീൻസും, ചുവന്ന ടി ഷർട്ടുമായിരുന്നു അന്നത്തെ അവന്റെ വേഷം ! കാണാൻ അതിസുന്ദരൻ ! ചിരിക്കുമ്പോൾ എവിടെയൊക്കെയോ ശ്രീയുടെ ഒരു ഛായ ! ആദ്യത്തെ കൂടിക്കാഴ്ചയിൽ തന്നെ ഞങ്ങൾക്കു തമ്മിൽ പരസ്പര ബഹുമാനം തോന്നി. ഒരേ നിറം !ഒരേ പൊക്കം ! ഒരേ വണ്ണം ! അങ്ങിനെ ഞങ്ങൾ തമ്മിൽ സാദൃശ്യങ്ങൾ ഏറെ..! ഒരു സഹോദര ബന്ധം എനിക്കവനോടു തോന്നി. ഒടുവിൽ കുട്ടേട്ടൻ പറഞ്ഞതിൻ പ്രകാരം എന്റെ വില്ലയിൽ അവർക്ക് ഞാൻ അത്താഴമൊരുക്കി.. ഞങ്ങൾ കുറെ സംസാരിച്ചു. എത്ര ഹൃദ്യമായ പെരുമാറ്റം ! അന്നു ഞങ്ങൾ ഒരുമിച്ചു കള്ളു കുടിച്ചു ഏറെ സംസാരിച്ചു. എന്റെ വാചാലതക്കു മുന്നിൽ ഡാനി അത്ഭുതത്തോടെ കണ്ണും മിഴിച്ചിരുന്നു. ശ്രീയെ നഷ്ടപ്പെട്ടതിനു ശേഷം മറ്റൊരാളോട് ഞാനിത്രയും അടുത്തു പെരുമാറിയിട്ടില്ല. അവൻ പല പാട്ടുകളുടെയും നാലു വരികൾ വീതം എന്നെ പാടി കേൾപ്പിച്ചു. ഒടുവിൽ അവൻ യാത്ര പറഞ്ഞിറങ്ങുമ്പോൾ വല്ലാത്തൊരു നഷ്ടബോധം എന്റെ മനസ്സിൽ തളം കെട്ടി. അവന്റെ രൂപം, ഭാവം, സ്വരം എന്നിവയെന്റെ മനസ്സിൽ നിറഞ്ഞു നിന്നു.. അവൻ ബഹ്റൈനിലാണ് ജനിച്ചു വളർന്നതെന്നും, അവന്റെ അച്ഛൻ ഒരു ഉന്നത വ്യവസായ പ്രമുഖനാണെന്നും, അവൻ പുരുഷ സൗഹൃദങ്ങളെ കാത്തുസൂക്ഷിക്കുന്നവനാണെന്നും, സ്നേഹം കൊതിക്കുന്നൊരു മനസ്സിനുടമയാണെന്നും അറിഞ്ഞപ്പോൾ നല്ലൊരു ചങ്ങാത്തം അവനുമായി സ്ഥാപിച്ചെടുക്കാൻ ഞാൻ തീരുമാനിച്ചു. അങ്ങിനെ കുട്ടേട്ടന്റെ സഹായത്തോടെ അവന്റെ മൊബൈൽ നമ്പർ വാങ്ങി. കുറഞ്ഞ കാലയളവിനുള്ളിൽ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി. ഇത്ര മാന്യമായി പെരുമാറുകയും, ദൈവതുല്യമായ് പാടുകയും ചെയ്യുന്ന അവനോട് എനിക്ക് കടുത്ത ആരാധനയായി. അവനാണ് 2013 ൽ എന്നെ ഈ സ്വവർഗ്ഗാനുരാഗികളുടെ വ്യാജഐഡി ലോകത്തേക്കു കൊണ്ടുവന്നത്. പക്ഷെ ഞാനറിയാത്ത ഈ ലോകത്തിൽ ഞെട്ടിക്കുന്ന അനുഭവങ്ങൾ ആയിരുന്നു എന്നെ വരവേറ്റത്.. ഈ ലോകത്ത് ഇത്രയും സ്വവർഗ്ഗാനുരാഗികൾ ഉണ്ടെന്ന സത്യം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. എന്നെയും, ശ്രീയെയും പോലെ ധാരാളം കമിതാക്കൾ ! ആത്മാഹുതിക്കായി ഇറങ്ങിപുറപ്പെട്ട പലരെയും നല്ല ഉപദേശങ്ങൾ നല്കി ഞാൻ ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിച്ചു. കാരണം ഒരു ആത്മഹത്യക്ക് ഇറങ്ങി പുറപെട്ട് ഞാൻ അനുഭവിച്ച വേദനകൾ ചില്ലറയൊന്നുമല്ല. നമ്മൾ സ്വയം വേദനിക്കുന്നതിലൂടെ മറ്റുള്ളവരെ വേദനിപ്പിക്കുകയും കൂടി ചെയ്യുന്ന ഒന്നാണ് ആത്മഹത്യ എന്ന പാപം ! സ്വയം മരണത്തിലൂടെ മറ്റുള്ളവർക്കു സമ്മാനിക്കുന്ന ഭയാനകമായ വേദന !ഒരു സമസ്യക്കും പരിഹാരമല്ലാത്ത വിഡ്ഢിത്തം!. ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് രക്ഷപ്പെട്ടാൽ തന്നെ അതിന്റെ പരിണിതഫലങ്ങൽ മരണത്തെക്കാൾ ഭയങ്കരമായിരിക്കും. എപ്പോഴും ബന്ധങ്ങൾ തമാശയാകുമ്പോഴാണ്‌ ജീവിതത്തിൽ പ്രശ്നങ്ങൾ തുടങ്ങുന്നത്. പാതിരാക്ക്‌ ഉറങ്ങാതെയിരുന്ന്, ഈ വ്യാജലോകത്തിൽ മനസ്സിനു ബലമില്ലാതെ വിഷമിക്കുന്ന എന്റെ കുഞ്ഞനിയന്മാർക്കും, ചേട്ടന്മാർക്കും ഞാൻ പ്രത്യാശ നല്കി.. നല്ല ഉപദേശങ്ങളും, ധൈര്യവും പകർന്നു.. അതിനെന്നെ സഹായിക്കുകയും, കൂട്ടായി നില്ക്കുകയും ചെയ്തത് അടൂരുള്ള മഹിദാസ് (വ്യാജപേര്) എന്ന അസാമാന്യ വ്യക്തിത്വമായിരുന്നു. ജീവിതം നിസ്സാരമായി കണ്ട് ആത്മഹത്യക്കൊരുങ്ങുന്നവർ ചിന്തിക്കേണ്ടത്, ഒരു രോഗം നമ്മെ പിടി മുറുക്കുമ്പോൾ നമുക്ക് ജീവിക്കാനുള്ള കൊതിയേറും എന്നതാണ്. ഒരു മനുഷ്യജന്മം പരീക്ഷണാർത്ഥം കിട്ടുന്നതാണ്. നമ്മൾ ചെയ്യുന്ന കർമ്മങ്ങൾ ഒരിക്കലും ഒരാളിന്റെ നിഴലിനെ പോലും വേദനിപ്പിക്കുന്നതാകരുത്. അവിടെയാണ് നമ്മുടെ വിജയം! ഈ വ്യാജ ലോകത്തിൽ ഡാനിക്ക് പ്രണയിതാക്കളുടെ മൽപ്പിടുത്തമായിരുന്നു. അവനെ ഒരിക്കൽ കണ്ടവരും, കാണാത്തവരും ഒരുപോലെ മത്സരിച്ചപ്പോൾ, അകലെ ഞാൻ വെറുമൊരു ആരാധകനായി മാറി.. എനിക്കവനെ എന്നെപ്പോലെ തന്നെ വിശ്വാസമായിരുന്നു. കാരണം ഡാനിക്ക് സ്നേഹബന്ധങ്ങളിൽ എപ്പോഴും ഒരു നിയന്ത്രണ രേഖയുണ്ട്. അതിനപ്പുറം അവൻ പോകില്ല.. നല്ല ദൈവഭയമുള്ള ഒരു പുണ്യാത്മാവ് ! എന്റെ അസുഖത്തെ പറ്റി എന്നെ ബോധവാനാക്കിയതും അവനായിരുന്നു. അങ്ങിനെ എന്റെ ഒരു ആഗ്രഹങ്ങൾക്കും ഇനി പ്രസക്തിയില്ലെന്നു ഞാൻ സ്വയം മനസ്സിലാക്കി. മനസ്സിനെ നിയന്ത്രിച്ച്‌ സൽക്കർമ്മങ്ങളിൽ ഞാൻ വ്യാപൃതനായി. അല്ലെങ്കിൽ തന്നെ ശ്രീയെ പിരിഞ്ഞ ശേഷം നാളിതുവരെ ശാരീരികമായോ, മാനസികമായോ ആരോടും ഞാൻ അതിരു കവിഞ്ഞ അടുപ്പം കാട്ടിയിട്ടില്ല. അതിനു കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം! ഈ ഫേസ്ബുക്കിൽ, ഈ വ്യാജ ഐഡി കൊണ്ടു പോലും ഞാനാരോടും ഇന്നുവരെ മോശമായി പെരുമാറിയിട്ടില്ല. ആരോടെങ്കിലും കൂടുതൽ അടുപ്പം കാണിക്കാൻ എനിക്കു ഭയമായിരുന്നു. അതാണെന്റെ മുൻഅനുഭവം ! സൗന്ദര്യം ക്ഷണികവും, മാനുഷികം അപ്രസക്തവുമാണ്. 2014 മാർച്ചിൽ എനിക്ക് വല്ലാത്ത വയറു വേദന വന്നപ്പോൾ, ദോഹയിലെ ആസ്പത്രിയിൽ ചികിത്സിച്ചാൽ അസുഖം വല്ലതുമുണ്ടെന്നു തെളിഞ്ഞാൽ ജോലിക്ക് പ്രശ്നമാകുമെന്ന് കരുതി, ഡാനിയുടെ ഡാഡിയുടെ സംരക്ഷണത്തിൽ ബഹ്‌റൈൻ കിംഗ്‌ ഹമദ് ആസ്പത്രിയിൽ പോയി ശരീരം മുഴുവൻ പരിശോധിച്ചു... അവിടുത്തെ ഡോക്ടറിന്റെ നിർദ്ദേശപ്രകാരം ഇന്ത്യയിൽ പോയി അമൃതാ ആസ്പത്രിയിൽ കരൾ ബയോപ്സി ചെയ്തു.. അതിൽ കുറച്ചു പ്രശ്നങ്ങൾ കണ്ടു.പക്ഷെ ആരംഭദശയായതിനാൽ വിദഗ്ധചികിത്സ നടത്തിയാൽ ഒരു പ്രതീക്ഷക്കു വകയുണ്ടെന്നു ഡോക്ടർ പറഞ്ഞു. പിന്നെ മമ്മക്കും, പപ്പക്കുമെല്ലാം ആധിയായി. പണ്ടേ ഉള്ളിൽ എല്ലാമറിയാമായിരുന്നെങ്കിലും പെട്ടെന്നു കേട്ടപ്പോൾ അവർക്കതു സങ്കടമായി. എന്നെ ചികിത്സിച്ച ഡോക്ടർമാർ കുറിച്ച മരുന്നുകൾ കൊണ്ട് അലംകൃതമാണ് ഇന്നെന്റെ മുറി. പരിശോധന ചരിത്രം ഒരു ഫയൽ തന്നെയുണ്ട്. ദിവസേന 12 ഗുളികകൾ കഴിച്ച നാളുകൾ ! അവ എനിക്കു തന്ന കുടൽ പുണ്ണുകൾ ! ഇന്നെന്നെ വേട്ടയാടുന്നത് ഒരു രോഗമല്ല ! പല രോഗങ്ങൾ..! അന്ന് ആയുസ്സ് കുറവുള്ള ജാതകമെന്ന് ആ ജ്യോത്സ്യൻ പറഞ്ഞപ്പോൾ ഞാൻ അന്ധവിശ്വാസമെന്നു പറഞ്ഞ് അയാളെയും, ശ്രീയെയും കളിയാക്കി. പക്ഷെ, ആത്മഹത്യ ചെയ്യാനിറങ്ങി പുറപെട്ട്, പരാജയപ്പെട്ടു രക്ഷപ്പെട്ട എനിക്കിന്ന് 'ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും..' എന്ന അവസ്ഥയാണ്. ഇനിയെത്ര നാൾ എന്നത് ദുരൂഹമാണെന്നിരിക്കെ... നേർന്നിട്ട് എന്നെ 'പള്ളിയിലെ അച്ഛൻ' ആക്കാത്തത് കൊണ്ടാണ് ഈ അസുഖം വന്നതെന്ന് മമ്മ പതം പറയുന്നു. ഡാനിയുടെ ആഗ്രഹപ്രകാരം അമേരിക്കയിൽ പോയി ചികിത്സിക്കണമെന്ന് കുട്ടേട്ടൻ കുറേ നിർബന്ധിച്ചു. അങ്ങിനെ ആ യാത്രക്കു വേണ്ടിയുള്ള രേഖകൾ തയ്യാറായി വരുന്നു.. 'എന്റെ പ്രണയം' വായിച്ച നല്ലവരായ അനുവാചകർ അമേരിക്കയിലെ ചികിത്സക്ക് വേണ്ട സഹായങ്ങൾ ചെയ്യാൻ തയ്യാറാണ്. ഇനി ജീവിച്ചാലും, മരിച്ചാലും വിഷമമില്ല.. നമ്മൾ എന്തൊക്കെ ചെയ്താലും വരാനുള്ളത് വഴിയിൽ തങ്ങില്ല എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.. അല്ലെങ്കിൽ അത്ര മാരകമായ വിഷം കുടിച്ചിട്ടും അന്ന് രക്ഷപെട്ടില്ലേ...!. അതിനു ശേഷം ഇതയും നാൾ നന്നായി ജീവിക്കാനും കുറെ സൽക്കർമ്മങ്ങൾ ചെയ്യാനും കഴിഞ്ഞു. കഴിക്കാതെയും, കുടിക്കാതെയും ജീവിച്ചിട്ടും രോഗങ്ങൾ ഒന്നൊന്നായ് എന്നെ കീഴടക്കി.. അതുകൊണ്ട് ഇപ്പോൾ ഞാൻ ഇഷ്ടമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നു..കള്ളും കുടിക്കുന്നു.. ഈ കഥ വായിച്ച എന്റെയും, ശ്രീയുടെയും ഒരു സുഹൃത്ത് അവനെ ഈ കഥയെ കുറിച്ച്‌ വിവരമറിയിച്ചു. ഒരു വ്യാജ ഐഡി ഉണ്ടാക്കി ശ്രീ ഭാഗം 42 മുതൽ ഷെയർ ചെയ്യാൻ തുടങ്ങി. അവന്റെ കമന്റുകൾ കണ്ട് പലരും അവനെ തിരിച്ചറിഞ്ഞു. ഒടുവിൽ ഭാഗം 95 കഴിഞ്ഞപ്പോൾ അവനെ ഞാൻ നിഷ്കരുണം മറക്കാനുണ്ടായ കാരണം ശ്രീ മനസ്സിലാക്കി.. ഞങ്ങൾ ചാറ്റ് ചെയ്തു. ഇനിയെങ്കിലും സ്വയം നശിക്കാതെ നല്ലൊരു കുടുംബജീവിതം നയിക്കാൻ ഞാനവനോട് അപേക്ഷിച്ചു. ടോമിയെയും, രൂപേഷിനെയും മറന്ന് ആ തടിച്ചി കുട്ടിക്ക് ഒരു ജീവിതം കൊടുക്കാൻ ഞാൻ അവനു സന്ദേശം അയച്ചു. അതായിരുന്നു അവനോടുള്ള എന്റെ അപേക്ഷ ! അതുൾക്കൊണ്ട് വ്യാജ ഐഡി ഉപേക്ഷിച്ച് രണ്ടു ഖണ്ഡിക സന്ദേശം അയച്ച് ശ്രീ മറഞ്ഞു. അവനിനി നന്നാകുമെന്ന് എനിക്കുറപ്പുണ്ട്. ടോമിയുടെ അപേക്ഷയെ ധിക്കരിക്കാനുള്ള മന:ശക്തി ഇന്നും അവനില്ല. എനിക്ക് എന്തെങ്കിലും വിഷമം വന്നാൽ അപ്പോൾ തന്നെ വിസയും, ടിക്കറ്റുo തന്ന് ബഹ്റൈനിൽ സ്വന്തം ഫ്ലാറ്റിൽ അഭയം തരുന്ന ഡാനി ഇന്ന് എന്റെ നല്ല സുഹൃത്താണ്.. എന്റെ മുന്നിൽ അവൻ എത്രയോ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.. ഞാനതിൽ സന്തോഷവാനാണ്.. ശ്രീയോട് ഞാൻ സംസാരിച്ചു. അവന്റെ മനസ്സിലെ തെറ്റിദ്ധാരണയെല്ലാം മാറി എന്നോട് രമ്യതയിലായിരിക്കുന്നു.. എല്ലാം മറന്ന് ഭാര്യയെ സ്നേഹിക്കാമെന്ന് എനിക്കവൻ ഉറപ്പുനല്കി. അന്നൊരിക്കൽ സിഗരറ്റ് വലി നിർത്തിയതു പോലെ കള്ളുകുടിയും നിർത്താമെന്നും, എന്റെ ആയുസ്സിനും, ആരോഗ്യത്തിനും വേണ്ടി ഉപവാസം എടുക്കുകയും, നോമ്പ് നോറ്റു ശബരിമല കയറാനും, ഞങ്ങൾ പോയ മലയാറ്റൂർ പള്ളിയിൽ കുരിശുമല ചവിട്ടാനും ശ്രീ തീരുമാനിച്ചതായി എന്നെ അറിയിച്ചു. അമ്മയോടൊത്ത് ജീവിച്ച് അച്ഛന്റെ സ്ഥാനത്ത് നിന്ന് അനുജത്തിയെ നല്ലൊരു പയ്യന് വിവാഹം കഴിച്ചുകൊടുക്കണമെന്നു ഞാൻ അവനോട് ആവശ്യപ്പെട്ടു. അതുമവൻ സമ്മതിച്ചു.. പിന്നെ സിൽവി വിവാഹിതയായി ഒരു കുഞ്ഞിന്റെ അമ്മയാണ്. മമ്മയും, പപ്പായും നാട്ടിൽ ആരോഗ്യത്തോടെയിരിക്കുന്നു.. അനൂപ്‌ കുടുംബമായി ഡൽഹിയിലാണ്‌. സുൽഫിയും വിവാഹിതനായി. ഒരു മകന്റെ ഉപ്പയുമാണ്.. ജീവിതത്തിന്റെ എണ്ണപ്പെട്ട ദിവസങ്ങൾ ബാക്കി നില്ക്കെ, ഒന്നുമറിയാതെ എന്റെ ആത്മകഥ വായിച്ച് ഇവിടെ എന്നെ അനിയനായും. ജ്യേഷ്ഠനായും, സുഹൃത്തായും കണ്ടവർ ഏറെ .. പേരു പറഞ്ഞാൽ തീരാത്ത,എണ്ണിയാലൊടുങ്ങാത്ത ഒരുപാടു പേർ എന്നെ ജീവനു തുല്യം സ്നേഹിക്കുന്നു.. എന്നെ ആശ്വസിപ്പിക്കാനും, മുന്നോട്ടുള്ള ജീവിതത്തിൽ ധൈര്യം പകരാനും ആയിരത്തിലധികം പേരുണ്ട്. എനിക്കു വേണ്ടി പ്രാർത്ഥിക്കാനും, നേർച്ചകൾ നടത്താനും അവരുണ്ട്. എനിക്ക് സ്വന്തം കരൾ വച്ചു നീട്ടിയവരേറെ.. ഇതിൽ കൂടെ വന്ന ഓരോ സ്നേഹസന്ദേശങ്ങളും എന്നെ ഞെട്ടിക്കുന്നവയായിരുന്നു. പലരും, കാണാത്ത എനിക്ക് നിഷ്കാമ സ്നേഹം നിർല്ലോഭം വാരിക്കോരി തരുന്നു.. ഈ കഥ മൂലം ആരുടെയെങ്കിലും മനസ്സ് ഞാൻ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, അവർക്ക് വേദനിച്ചിട്ടുണ്ടെകിൽ അവരോടു ദൈവനാമത്തിൽ മാപ്പ് ! ഇനി എനിക്ക് വിശ്രമമാണ് .. മൂന്ന് മാസത്തെ തപസ്യ അവസാനിച്ചിരിക്കുന്നു. ജോലിസ്ഥലത്ത് ജോലികൾ ഏറെ ബാക്കിയാണ്. ഇനി മനസ്സ് അതിലേക്ക് വ്യാപരിപ്പിക്കണം.. മനസ്സിന്റെ ഭാരങ്ങൾ കുറെയൊക്കെ ഒഴിഞ്ഞുപോയതുപോലെ... കാലചക്രമിനിയുമുരുളും.. ഋതുക്കൾ മാറിവരും.. ചെടികൾ പൂക്കും.. കായ്ക്കും .. ഒരു ഘടികാരത്തിന്റെ പെൻഡുലം നിലക്കുന്ന ലാഘവത്തിൽ മനുഷ്യ ഹൃദയങ്ങൾ നിലക്കും .. നല്ലൊരു ഓർമ്മയായി 'എന്റെ പ്രണയത്തിലൂടെ' ഞാൻ നിങ്ങളുടെയൊക്കെ മനസ്സിൽ ജീവിക്കുമെന്ന് എനിക്കുറപ്പുണ്ട്. പല കഥാപാത്രങ്ങളും ഇപ്പോഴും ജീവിച്ചിരിക്കുന്നതു കൊണ്ടാണ് എന്റെ ഫോട്ടോയോ, നമ്പറോ ഒന്നുമിതുവരെ പ്രസിദ്ധപ്പെടുത്താത്തത്.. അക്കാര്യത്തിൽ പലരെയും നിരാശപ്പെടുത്തേണ്ടി വരുന്നതിൽ അതിയായ വിഷമമുണ്ട്. ഈ അവസാനവേളയിൽ.. അവസാനമായി എല്ലാവരോടും ടോമിക്ക് ഒന്നേ പറയാനുള്ളൂ ..മത -മാത്സര്യമെല്ലാം വെടിഞ്ഞ് കിട്ടുന്ന സമയം പരസ്പരം സ്നേഹിക്കൂ .. സന്തോഷിക്കൂ കുത്തഴിഞ്ഞ ജീവിതം ഉപേക്ഷിച്ച് സൽകർമ്മവ്യാപൃതരാകൂ.. കാരണം നാളെയെ കുറിച്ചു നമുക്കൊരു ഉറപ്പുമില്ല. എല്ലാവർക്കും എന്റെ സ്നേഹ കുസുമങ്ങൾ അർപ്പിച്ചു കൊണ്ട് എന്റെ ഈ ആത്മകഥ 'എന്റെ പ്രണയത്തിന്റെ സപര്യ ഇവിടെ അവസാനിക്കുന്നു.... നന്ദി! (അവസാനിച്ചു. )



================================================================
editing on 28-May 2020:
================================================================

ഇനി തുടര്‍ന്ന് എഴുതുന്നത് ടോമി അല്ല, ഈ ബ്ലോഗ്‌ പേജ് manage ചെയ്യുന്ന Brian Mathew ആണ്. അതും 2015 മേയ് 28 നു ഇതിനു മുകളിലുള്ള 101 ഭാഗങ്ങളും ഇവിടെ പബ്ലിഷ് ചെയ്തതിനു അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന് 2020 മേയ് 28 നു ആണു ഞാന്‍ ഇത് എഴുതുന്നത്. 

അഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞു ടോമി ആത്മകഥ പബ്ലിഷ് ചെയ്തിട്ട്. അവന്‍ മരിച്ചു എന്ന് ഇവിടെ ചിലര്‍ പോസ്റ്റ്‌ ഇട്ടെങ്കിലും വിശ്വാസം ആവാതെ കുറെ നാള്‍ wait ചെയ്തു. Thomas Mathew എന്ന ആ പ്രൊഫൈല്‍ എന്നെങ്കിലും active ആകും എന്നും ഒരു മെസ്സേജ് വരും എന്നും പ്രതീക്ഷിച്ചു. അഞ്ചു വര്ഷം ആയി. ഇനി വരില്ല എന്ന് ഉറപ്പിക്കുന്നു. അവസാനമായി എന്നോട് പറഞ്ഞിരുന്ന ഒരു ആഗ്രഹം ഇതുവരെ നിറവേറ്റിയില്ല. ആ ആഗ്രഹം എന്തായിരുന്നു എന്ന് ഈ screenshots നോക്കിയാല്‍ മനസിലാവും. മരിച്ചുപോയ ഒരു സുഹൃത്തിന്‍റെ അവസാനത്തെ ആഗ്രഹം. അതിനെക്കുറിച്ച്‌ ഇടുന്ന ഒരു പോസ്റ്റ്‌ ആണു. കെട്ടുകഥ ആയിരുന്നു എന്ന് പറഞ്ഞു തര്‍ക്കിക്കാന്‍ വരുന്നവരോട്: പ്ലീസ്. തര്‍ക്കിക്കാന്‍ interest ഇല്ല. മരിച്ചോ എന്ന് ഉറപ്പില്ലായിരുന്നു. ഇനി ഉറപ്പിക്കാമെന്ന് തോന്നുന്നു. അഞ്ചു വര്ഷം ആയില്ലെ. ബ്ലോഗിലും സ്റ്റോറി യുടെ ending എഡിറ്റ്‌ ചെയ്യുകയാണ് . അവന്‍റെ ആഗ്രഹം പോലെ. പക്ഷെ അവന്‍ എഴുതിയത് ഒന്നും ഞാന്‍ മാറ്റുന്നില്ല. അതുകൊണ്ടുതന്നെ ഒരു aditional editing ആയിട്ട് ഇത് ഇങ്ങനെ കിടക്കട്ടെ. 





*******************************************************************************

2015 February 24 നു ആണു ടോമി ആദ്യത്തെ ഭാഗം എഴുതിയത്. 

ഫേസ്ബുക്കില്‍ പലരും ചോദിക്കാറുണ്ട്, ടോമിയെ അറിയുമോ കണ്ടിട്ടുണ്ടോ എന്നൊക്കെ. ഞാന്‍ കണ്ടിട്ടില്ല. പക്ഷെ ഒരുപാട് ചാറ്റ് ചെയ്തിട്ടുണ്ട്. അന്ന് ടോമിയോട്‌ ചോദിച്ചിട്ട് അവന്‍റെ സമ്മതത്തോടെയാണ് ഈ ബ്ലോഗ്‌ പബ്ലിഷ് ചെയ്തതും. ഇങ്ങനെയൊരു ടോമിയും ശ്രീഹരിയും ജീവിച്ചിരുന്നിട്ടേ ഇല്ല എന്ന് fb യില്‍ പലരും തര്‍ക്കിക്കുന്നത് കാണാറുണ്ട്. ഇത്രയും detail ആയി ഈ ആത്മകഥ എഴുതണമെങ്കില്‍ ടോമി ഇത് അനുഭവിച്ച സംഭവങ്ങള്‍ ആയിരിക്കണം എന്നുതന്നെയാണ് എന്‍റെ ധാരണ. അങ്ങനെ വിചാരിക്കാന്‍ എനിക്ക് പല കാരണങ്ങള്‍ ഉണ്ട്. അഞ്ചു കാരണങ്ങള്‍ പറയാം: 

ഒന്നാമതായി, Thomas Mathew എന്ന പ്രൊഫൈലില്‍ ആണല്ലോ ടോമി ഈ ആത്മകഥ മുഴുവന്‍ എഴുതിയത്.. ആ പ്രൊഫൈലില്‍ നൂറ്റൊന്നു ഭാഗങ്ങളായി തുടര്‍ച്ചയായ  ദിവസങ്ങളില്‍ ഈ കഥ മുഴുവന്‍ എഴുതി. അതിനു ശേഷവും പല ദിവസങ്ങളിലും പോസ്റ്റ്‌ ഇടുമായിരുന്നു. അവസാനമായി ഇട്ട പോസ്റ്റ്‌ 2016 ജൂലൈ 15 നു ആണു: "വളരെ നാളുകളായി ഞാന്‍ കണ്ണാടിയില്‍ മുഖം നോക്കാറില്ല" എന്ന് തുടങ്ങുന്ന ഒരു പോസ്റ്റ്‌. (താഴെ കൊടുക്കാം).  പിന്നെ 2016 ഒക്ടോബര്‍ ഒന്നിന് ഓണ്‍ലൈന്‍ വന്നിരുന്നതായി അറിയാം.  2017 ജനുവരി പതിനാറിന് അവന്‍ പോയെന്നു ദോഹയിലെ ചില സുഹൃത്തുക്കള്‍ fb യില്‍ പോസ്റ്റ്‌ ഇട്ടു. അതിനു ശേഷം ഒരിക്കലും ആ പ്രൊഫൈല്‍ active ആയിട്ടില്ല. ഇതൊരു സങ്കല്പ കഥ ആണെങ്കില്‍ ആ കഥാകാരന്‍ ഇങ്ങനെ എന്നേയ്ക്കുമായി അപ്രത്യക്ഷനാകുമോ? മരിച്ചതാവണം. അതു തന്നെ. 

രണ്ടാമതായി, നേരിട്ട് അനുഭവിച്ച സംഭവങ്ങള്‍ അല്ലെങ്കില്‍ ഇത്ര detail ആയി ഒരാള്‍ക്ക് എഴുതാന്‍ പറ്റുമെന്ന് തോന്നുന്നില്ല. 

മൂന്നാമതായി, ഈ ഒരു ആത്മകഥ അല്ലാതെ വേറെ ഒരു കഥയും അവന്‍റെ  പ്രൊഫൈല്‍ ഇല്‍ എഴുതിയിട്ടില്ല. (ടോമിയുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ഇവിടെ)

നാലാമതായി, ആത്മകഥ പൂര്‍ണമായത്തിനു ശേഷം ടോമി എഴുതിയ പോസ്റ്റുകളില്‍ അവന്‍റെ അസുഖത്തിന്റെ details പറയുമായിരുന്നു. എന്നോട് ചെയ്ത പേര്‍സണല്‍ ചാറ്റിലും അസുഖത്തിന്റെയും ചികിത്സയുടെയും details പറയുമായിരുന്നു. (ചാറ്റ് കുറച്ചു താഴെ കൊടുക്കാം). 

അഞ്ചാമതായി, അവന്‍റെ unique ശൈലി. 



*******************************************************************

ഇനി ടോമി പറഞ്ഞതുപോലെ കഥയുടെ അവസാനം: 

2016 ഡിസംബര്‍ മാസം, ടോമിക്ക്  രോഗം കലശലായി എന്ന് ചില സുഹൃത്തുക്കളില്‍ നിന്ന് അറിഞ്ഞ് ശ്രീ ആശുപത്രിക്കിടക്കയില്‍ ഓടിയെത്തി. 

ആദ്യമായി കണ്ടുമുട്ടിയ 2002 ഡിസംബര്‍ 4  മുതല്‍ അന്ന് വരെയുള്ള സംഭവങ്ങള്‍ ഒന്നൊന്നായി ഓര്‍മ്മയില്‍ വന്നു.. 

രണ്ടുപേരും ഒന്നും സംസാരിച്ചില്ല. ടോമിക്ക് സംസാരിക്കാന്‍ ആവില്ലായിരുന്നു. ശ്രീയ്ക്കും. അവന്‍റെ വിളറിയ മുഖം നോക്കിയിരുന്ന് ശ്രീ കുറെ നേരം ശബ്ദമില്ലാതെ കരഞ്ഞു. 

പിന്നെ രാത്രിയിലെപ്പോഴോ ടോമിയുടെ തലയ്ക്കലേയ്ക്ക് മാറിയിരുന്ന് അവന്‍റെ ശിരസ് സ്വന്തം മടിയില്‍ വച്ചു..  അപ്പോള്‍ ടോമിയുടെ കണ്ണില്‍നിന്നും വന്ന കണ്ണീര്‍ ശ്രീ കൈകൊണ്ടു തുടച്ച് തന്‍റെ ശിരസ്സിലും കണ്ണിലും സ്പര്‍ശിച്ചു. ... ഒരു ക്ഷേത്രത്തില്‍ നിന്നും ലഭിച്ച പുണ്യ തീര്‍ത്ഥം പോലെ. .. 

അന്ന് രാത്രി എപ്പോഴോ 
അവന്‍ യാത്രയായി. 
അവന്‍റെ പ്രണയത്തിന്‍റെ മടിയില്‍ തലചായ്ച്ച്... 

******************************************************************************





******************************************************************************

കൂടുതല്‍ വായിക്കാന്‍ ആഗ്രഹം ഉള്ളവര്‍ക്ക് വേണ്ടി കുറച്ചു screenshots താഴെ കൊടുക്കാം. "എന്‍റെ പ്രണയം" എഴുതിയതി തുടങ്ങിയതിനു ശേഷം ടോമി എഴുതിയ മറ്റു ചില പോസ്റ്റുകളും പിന്നെ മറ്റു ചിലര്‍ ടോമിയുടെ പ്രൊഫൈല്‍ ഇല്‍ എഴുതിയിരുന്ന കമന്‍റുകളും ഒക്കെയാണ്. 

പിന്നെ ഒരു കാര്യം കൂടി പറയാം. ഇതില്‍ Rinu M Jacob എന്ന പേരില്‍ ഒരാള്‍ സ്ഥിരം ടോമിയുടെ പോസ്റ്റുകള്‍ക്ക്‌ തീവ്രമായ കമന്റ്സ് ഇടുമായിരുന്നു. അത് ശ്രീയുടെ പ്രൊഫൈല്‍ ആണോ എന്ന് കുറച്ചുപേര്‍ക്ക്‌ സംശയം ഉണ്ടായിരുന്നു. അത് ഇപ്പഴും ഒരു സംശയമായി തന്നെ നില്‍ക്കുന്നു. അവന്‍റെ കുറച്ചു കമന്‍റുകള്‍ താഴെ screenshots ഇല്‍ ഉണ്ട്. 

























































മതി. ഇനി നിര്‍ത്തുന്നു. 
Brian Mathew
brianmathew19@gmail.com 







26 comments:

  1. Etta pls contact me endokkayo parayan ullathu pole . Njan oru 18 karananu ariyilla .plz enne nirasha pedutharutu .rishiadhithyan96@gmail.com

    ReplyDelete
  2. ഇപോൾ നിങ്ങൾ ഇ ഐഡി ഉപയോഗിക്കുന്നുണ്ടോ എന്ന് എനിക്ക്കകയറിയില്ല ഇ കഥ എന്നെ വലത്തേ വിഴമിപ്പിച്ചു നന്ദി ഉണ്ട് ഇതു എഴുതിയതിൽ

    ReplyDelete
  3. Hrudhaya sparsiyaya oru pranaya katha.
    Hrudhayathil oru nombaram bakiyavunu........!..

    ReplyDelete
  4. Etra thavana njan kadha vayichu karanju ennariyilla. Ningal bagyashali ayirunnu ennu parayane enickavu. 2 varsham snehichavante koode orumayavan bagayam labhickuka ennocke patanjali enicku athu malar podickarante swapnam pole anu. Ningal randu periloralay mariyirunnu enkil ennu koode njan ashichu pokunn. Oru padu sneham thonnunnu. Umma

    ReplyDelete
  5. Ippozhum e kadhakku comment varunnathu oru albhutham thanne. 2002 il aarambhicha kadha. Ippozhum ithu vaayikkunnavarkku oru vingal, vedana undakarundu. Njan 2 thavana vaayichu.

    ReplyDelete
  6. Ee kadha vaayichu kazhinjappol enthu parayanam ngane parayanam ennu oottum theerumanam edukkan pattatha avastha.....sathyam paranjal ente hridayavum shareeravum nilachathu pole....oru aagraham mathram...2 peruyum onnu kandirunnenkil....

    ReplyDelete
    Replies
    1. Enikkum aagraham thonnunnu bro avare onnu kandirunnenlil

      Delete
    2. Eee story real aano athoo menanjeduthathano ennnariyannn kure anewshichu...actuaalyy ee kathayil parayana pole ullla characters innillla....ithu oru menanjedutha story aaanu bro

      Delete
  7. parudeesa kozhikkode Evideyayirunnu..

    ReplyDelete
  8. But... Tomy marichittilaaa... Athu sure anu....

    ReplyDelete
  9. Onnunkil Ellam avasanipichu Tomy Daivathilekku... mattu salkarmaganileku thirinju. Pinne ini ithine cholly otu problems jeevichirikunna character's nu varathirikan aru ariyathe Tomy thante pranayam ayi evideyo kazhiyund. Sure.. than marichu ennu vishwasapeduthi swayam ozhinju mari nilkunnu....

    ReplyDelete
  10. Tomy marichoo Sarikum...?. Arodonnu chodikunneaa... ishea...

    ReplyDelete
  11. Vayichathinu shesham Entho vallatha veerppumuttal, Enikk rathriyil uraghan pattunnilla 😔😶

    ReplyDelete
  12. Vayichathinu shesham Entho vallatha veerppumuttal, Enikk rathriyil uraghan pattunnilla 😔😶

    ReplyDelete
  13. Vayichathinu shesham Entho vallatha veerppumuttal, Enikk rathriyil uraghan pattunnilla 😔😶

    ReplyDelete
    Replies
    1. Ithu oru undaakkiya kattha annu....kuree anewshichu ithu real aanonnu ariyann...but ingabe oru kadha undaaayittilla....ithu verum oru story mathram

      Delete
    2. Sarikum nadannalla. Ennu thonnunnu. Illenkil tomy maricho enno ippolum jeevichiripundo ennum arikan ulla mariyada koode kanikanam. Karanam ithrem ellareyum arikankil athu arikanam.

      Delete
  14. Athinte artham fake anu ennu karuthanam... 😌

    ReplyDelete
  15. Onnumalle Tomy marichittundenkil Ayale adakirikunna evidanu. Igane pala questions um uyarum enna kondavam Brain mathew mathi niruthuvannu paranju poye

    ReplyDelete
  16. ഇത്‌ വായിച്ച്‌ ഞാന്‍ ഒരുപാട്‌ കരഞ്ഞിട്ടുണ്ട്‌. എന്റെ ഈ 22ആം വയസ്സില്‍ എനിക്കുണ്ടായ നഷ്ടപ്രണയത്തെ,ഞാനാശിച്ച എന്റെ ഉണ്ണിയേട്ടനെ എല്ലാം എനിക്ക്‌ വിങ്ങുന്ന ഓർമ്മകളാണ്‌.

    ReplyDelete
  17. ഇത് വായിച്ച് ഒരുപാട് കരഞ്ഞു, എന്തോ മനസ്സിന് വല്ലാത്ത ഒരു ഭാരം പോലെ ഇപ്പൊ സമയം പുലർച്ചെ 2:09 am ആണ് ടോമി and ശ്രീ നിങ്ങളെ ഒരിക്കലും മറക്കില്ല

    ReplyDelete
  18. ithinte author de email id arkkelum ariyumo ? allenkil ithil ninnu thanne kittumo ? njn bloghger il adhyam vayicha story aanu ith . i don't know about blogger . so if if you any have know the author's email id pls inform me please..........

    ReplyDelete
  19. Valare vaikiyanu ee oru platform ine kurich ariyunnathum ee story vayikkunathum. Ee oru story valare haunting aanu. Story real aano fake aano ennalla, enthokkeyo kaarnangal kond real avvallae ennu agrahikkunnu. Oru kadha vayikkumbol enikk athile characters inte motive um avar cheyyuna oro karyathinum avarkk illa reasoning ine kurichum alochikkan thatparyaman. Ivide pakshe athilupari oro aalkarudeyum chila dialogues, mannerisms ( wriiten text aanenkil koodi nammuk manasilaavunna) okke mattu technicalities ne marachu nilkunna pole. oru pakshe reality il grounded aaya / adapted aaya oru story ( story enn parayan paadumo enn ariyilla) aayath kond aayikkum.
    Kadha vayichu kazhnjappol valare emotional aayipoyi.(vayichu kazhinjapppol alla vayich kondirikkumpol). Entho oru pedi thattiya pole. Generally content inu comment idatha swabhavam aayittum, ivide eth ezhuthiyidan thonniyathum ath kond aanu.

    ReplyDelete
  20. ടോമിയുടെ ഫേസ്ബുക് പ്രൊഫൈൽ ഇപ്പോൾ ഉണ്ടോ? ശ്രീയെ പറ്റി പിന്നീടെന്തെങ്കിലും അറിയാൻ സാധിച്ചോ....

    ReplyDelete